സ്ത്രീ സൗഹൃദങ്ങള്‍ - ജീവിതത്തിലും സാഹിത്യത്തിലും -- സൗമ്യ പി. എന്‍






     സ്ത്രീകളുടെ, പെണ്‍കുട്ടികളുടെ കൂട്ടിന് എന്ത് ആയുസ്സുണ്ടാവും, അത് കുറച്ചു കാലത്തേക്കു മാത്രമുള്ളതല്ലേ, അസൂയയും കുശുമ്പും പരദൂഷണവും കാരണം മനം മടുപ്പിക്കുന്നതല്ലേ എന്നാണ് സാമാന്യമായ തെറ്റിദ്ധാരണ. സ്ത്രീ സൗഹൃദങ്ങളുടെ വിഭിന്നവും സങ്കീര്‍ണവുമായ തലങ്ങളും സാഹിത്യത്തില്‍ സ്ത്രീ സൗഹൃദങ്ങളെ എങ്ങനെയാണ് ചിത്രീകരിച്ചിരിക്കുന്നത് എന്നും നമുക്ക് നോക്കാം.

     സ്ത്രീ സൗഹൃദങ്ങളെന്നു തന്നെയല്ല, ഏതുതരം സൗഹൃദങ്ങളും മുതിര്‍ന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം സ്വന്തം കുടുംബത്തിലേക്കു ചുരുങ്ങുന്നതായി കാണാം. അതിനു പുറമെയുള്ള ബന്ധങ്ങള്‍, അടുപ്പങ്ങള്‍ നാട്ടുനടപ്പിനപ്പുറം അടുപ്പമാവുമ്പോള്‍ അവയെ ലൈംഗിക താല്‍പര്യങ്ങളുമായി ചേര്‍ത്തുവായിക്കാനാണ് മലയാളി താല്‍പര്യപ്പെടുന്നതെന്നു തോന്നുന്നു. തീര്‍ച്ചയായും ലൈംഗികത സൗഹൃദങ്ങളിലേക്കു കടന്നുവരാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. അതൊരു സാധ്യത മാത്രമാണ്, സ്വാഭാവികവും നിശ്ചിതവുമായ അടുത്ത ഘട്ടമല്ല എന്നു മാത്രമാണിവിടെ സൂചിപ്പിക്കുന്നത്.

     ജനകീയ സാഹിത്യങ്ങളിലും സിനിമകളിലുമെല്ലാം സൗഹൃദങ്ങള്‍ കഥ മുന്നോട്ടു കൊണ്ടുപോകാന്‍, നായകനെയും നായികയെയും ഒരുമിപ്പിക്കാനുള്ള ഉപാധി അഥവാ څുൃീുچ മാത്രമാണു സാധാരണ. അവരൊരുമിച്ചു കഴിഞ്ഞാല്‍ പിന്നെ ഒന്നുകില്‍ കഥ അങ്ങോട്ടും നമ്മളിങ്ങോട്ടും പോരും, അല്ലെങ്കില്‍ നായികയുടെ പുതിയ ബന്ധങ്ങളിലേക്ക് ശ്രദ്ധതിരിക്കും. സുഹൃത്തിനു പിന്നെ കാര്യമായ വേഷം കഥയിലുണ്ടാവില്ല. അല്ലെങ്കില്‍ പ്രണയത്തെക്കുറിച്ചുള്ള കാല്‍പനിക സങ്കല്‍പങ്ങളിലേതു പോലെ പങ്കാളി തന്നെ എന്തുമേതും പറയാനാവുന്ന സുഹൃത്താവണം എന്നു പ്രതീക്ഷിക്കുന്നു. ഇനിയഥവ സ്ത്രീകള്‍ വിവാഹശേഷവും സൗഹൃദങ്ങള്‍, അവ കുടുംബത്തിനുള്ളിലുള്ളതാണെങ്കില്‍ പോലും നിലനിര്‍ത്തിയാലോ, അതിനെ ഒട്ടും ഗുണപരമായല്ല വീക്ഷിക്കുക. സ്ത്രീകള്‍ കൂട്ടുകൂടുന്നതും ഒരുമിച്ചു സമയം ചെലവഴിക്കുന്നതും പരദൂഷണ സഭകളായി ഇകഴ്ത്തിക്കാണുന്ന പ്രവണതയുമുണ്ട്. എന്താണിവര്‍ക്കിതിനുമാത്രം സംസാരിക്കാനുള്ളത് എന്ന ആശ്ചര്യ പ്രകടനം വേറെയും. ഏതു ബന്ധത്തിലായാലും രണ്ടു വ്യത്യസ്ത വ്യക്തികള്‍ക്ക് നൂറുശതമാനവും ഒരുമിച്ചു പോകാനാവില്ലല്ലോ. അതിന്‍റെ ആവശ്യവുമില്ല.

     സാഹിത്യത്തില്‍ എന്നതിനെക്കാള്‍ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടിയ, ഇടപഴകുന്ന, ജീവിതം പങ്കിടുന്ന സ്ത്രീകളാണ് പെണ്‍കൂട്ടുകളെക്കുറിച്ച് ഇങ്ങനെയെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്. സാധാരണ മനുഷ്യര്‍ തമ്മിലുള്ള ഏതു വികാര വേലിയേറ്റങ്ങളെയും പോലെ സൗഹൃദത്തിലും ഉയര്‍ച്ചതാഴ്ചകളും തെറ്റിദ്ധാരണകളുമുണ്ടാകാം. പരസ്പരം മനസ്സിലാക്കിത്തുടങ്ങുമ്പോഴാണ് പെണ്ണിന്‍റെ ശത്രു പെണ്ണു തന്നെ എന്ന ചൊല്ല് എത്ര വളച്ചൊടിച്ച് മടങ്ങിയതാണ്, കുട്ടികള്‍ കേടുവരുത്തുന്ന ഇയര്‍ഫോണിന്‍റെ വള്ളി പോലെയാണെന്ന് മനസ്സിലാവുന്നത്. എന്‍റെ ജീവിതത്തില്‍ വളരെ അടുത്ത ഒരു സ്ത്രീ എന്നോടൊരിക്കല്‍ പറഞ്ഞിട്ടുണ്ട്, ഒരടുക്കളയില്‍ പെരുമാറുന്നവര്‍ തമ്മില്‍ കൂട്ടാവാതിരിക്കില്ല എന്ന്. അടുക്കളയ്ക്കപ്പുറം ചിന്തിക്കാനിട കിട്ടാത്തവര്‍ക്കു പോലും സഹാനുഭൂതിയുടെ ഈ ന്യായം മനസ്സിലാകുന്നുവെങ്കില്‍ അതു കണ്ടില്ലെന്നു നടിക്കുന്നത് നമ്മുടെ മുന്‍വിധി മാത്രമാണ്.

     ഈയടുത്തു ചര്‍ച്ച ചെയ്യപ്പെട്ട څഠവല ഏൃലമേ കിറശമി ഗശരേവലിچ എന്ന സിനിമയില്‍ നിമിഷ സജയന്‍റെ കഥാപാത്രവും അമ്മായിയമ്മയും തമ്മില്‍ സൗഹാര്‍ദ്ദ പൂര്‍ണമായ ഇടപെടലുകള്‍ - അധികം സംഭാഷണങ്ങളില്ല അവര്‍ തമ്മില്‍ - കാണുമ്പോള്‍ ഇത് വ്യക്തമാകുന്നു. ആ സിനിമയുടെ ഒരു ബാക്കിവയ്പും അതിലെ സ്ത്രീകള്‍ തമ്മിലുള്ള അടുപ്പവും ധാരണയും തന്നെയാണെന്നു തോന്നുന്നു. ഒരു സ്ത്രീ ഒറ്റയ്ക്ക് വ്യവസ്ഥിതിയോട് പൊരുതിയിട്ടും വീടുവിട്ടിറങ്ങിയിട്ടും വലിയ മാറ്റങ്ങള്‍ ഉണ്ടാവാന്‍ പോകുന്നില്ല. സ്ത്രീകളുടെ സാഹോദര്യം, സൗഹൃദം തന്നെയാണ് ഇന്നിന്‍റെ ആവശ്യം. ഒരു സമയത്തല്ലെങ്കില്‍ മറ്റൊരു സമയത്ത് ഇതിന്‍റെ ഗുണഭോക്താക്കളായിട്ടുണ്ട് നാമോരോരുത്തരും.

     സിനിമകളെക്കുറിച്ചു പറയുമ്പോള്‍ രണ്ടു കൂട്ടുകാരികളുടെ കഥ പറയുന്ന څദേശാടനക്കിളികള്‍ കരയാറില്ലچ എന്ന സിനിമ പരാമര്‍ശിക്കാതെ വയ്യ. വളരെയടുത്ത രണ്ടു സുഹൃത്തുക്കള്‍, കൂട്ടിലടക്കപ്പെട്ടപോലുള്ള ഹോസ്റ്റല്‍ ജീവിതത്തില്‍ നിന്ന് രക്ഷപ്പെടാനും തങ്ങളെ ശത്രുതയോടെ കാണുന്ന അധ്യാപിക അതിന്‍റെ പരണിതഫലങ്ങള്‍ അനുഭവിക്കുമെന്ന് ഉറപ്പുവരുത്താനുമായി അവര്‍ സ്കൂളില്‍ നിന്ന് ഒളിച്ചോടിപ്പോകുന്നു. ഒടുവില്‍ അവരിരുവര്‍ക്കും വേര്‍പിരിയേണ്ടി വരുന്ന അവസ്ഥയുണ്ടാവുമ്പോള്‍ അത് ചിന്തിക്കാനാവില്ലെന്ന് അവരുറപ്പിക്കുകയാണ്. പൈങ്കിളിവല്‍ക്കരിച്ച ഒരന്ത്യമാണ് സിനിമയിലെന്നതുകൊണ്ടു കൂടിയാവാം ഈ കൂട്ടുകാരികളെ സ്വവര്‍ഗാനുരാഗികളായി വായിച്ചു കണ്ടിട്ടുണ്ട്.


     ഹോമോസെക്ഷ്വാലിറ്റി എന്നത് അസ്വാഭാവികമോ അംഗീകരിക്കാനാകാത്തതോ ആയിട്ടല്ല ഞാനിത് പറയുന്നത്. എന്നാല്‍ സ്ത്രീ സൗഹൃദങ്ങളെയെല്ലാം ലൈംഗിക താല്‍പര്യമനുസരിച്ച് വായിച്ചെടുക്കുന്ന പ്രവണത അംഗീകരിക്കാനാവില്ല. സൗഹൃദങ്ങള്‍ അത് ആരു തമ്മിലായാലും അതില്‍ ലൈംഗിക താല്‍പര്യം (ടലഃൗമഹ ീൃശലിമേശേീി) ഒരു ഘടകമാവണമെന്നില്ല എന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. ഏതു ബന്ധത്തിനും പിടിച്ചുനില്‍ക്കാനൊരു നങ്കൂരമാവുന്നത് കൂട്ട് (ഇീാുമിശീിവെശു) തന്നെയല്ലേ? അതിന് തന്നെയാണ് മറ്റെല്ലാത്തിനും മീതെ പ്രാധാന്യം നല്‍കേണ്ടതും.

     സാഹിത്യത്തിലെ കൂട്ടുകാരികളെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏറ്റവുമാദ്യം വായനയില്‍ പരിചയപ്പെട്ടത് എലിസബത്തിനെയും ഷാലറ്റിനെയുമാണ്. ജൃശറല മിറ ജൃലഷൗറശരല ല്‍ വിക്ടോറിയന്‍ സമൂഹത്തില്‍ വിവാഹിതയാവുക എന്നത് പരമമായ ലക്ഷ്യമായി കണക്കാക്കിയിരുന്ന സ്ത്രീകള്‍ക്കിടയില്‍ ആ സമൂഹത്തിന്‍റെ പൊള്ളത്തരങ്ങളെയും ഉപരിപ്ലവതയെയുമെല്ലാം കളിയാക്കിയിരുന്ന പരസ്പരം ഉള്ളുതുറന്നിരുന്ന സുഹൃത്തുക്കളാണ് എലിസബത്തും ഷാലറ്റും. മറ്റാരോടും പങ്കുവയ്ക്കാനാവാത്ത കാര്യങ്ങളും അവര്‍ പങ്കുവച്ചു.  ഭര്‍ത്താവിനെ കണ്ടെത്താനുള്ള മത്സരയോട്ടത്തില്‍ എതിരാളികളാണവരെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും അവരിരുവരും തമ്മില്‍ ഒരു മത്സരവുമില്ലായിരുന്നു എന്നതാണ് വാസ്തവം. സൗന്ദര്യം കൊണ്ടും സരസമായ സംഭാഷണരീതികൊണ്ടും എലിസബത്ത് തന്നേക്കാള്‍ ഏറെ മുകളിലാണെന്ന് ഷാലറ്റ് അംഗീകരിച്ചിരുന്നു. അതിലവള്‍ക്ക് പരിഭവവും ഉണ്ടായിരുന്നില്ല. അവരിരുവരുടെയും വിവാഹം കഴിയുന്നതോടെ പക്ഷെ പരസ്പരമുള്ള കൂട്ട് അവസാനിക്കുന്നതായി സൂചിപ്പിച്ചിരിക്കുന്നു. വിവാഹത്തില്‍ നിന്ന് എലിസബത്ത് പ്രതീക്ഷിക്കുന്നതു തന്നെ തനിക്ക് ഒപ്പം നില്‍ക്കുന്ന ഒരു കൂട്ടുകാരനെയാണ്.

     വിക്ടോറിയന്‍ മൂല്യങ്ങളും സദാചാരവും പിന്തുടരുന്ന സമൂഹമായതുകൊണ്ടാവണം കേരളീയസമൂഹത്തിലും വിവാഹിതരായാല്‍ പിന്നെ സ്ത്രീകള്‍ സുഹൃത്തുക്കളില്‍ നിന്ന് പതിയെ അകന്നു പോവുന്നത്/ പോകേണ്ടി വരുന്നത്. ഒരു സമയത്ത് വിവാഹമെന്ന ആശയത്തെക്കുറിച്ചും സമൂഹത്തിലതിന്‍റെ സ്ഥാനത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുന്ന ജെയ്ന്‍ ഓസ്റ്റിന്‍ കൃതികള്‍ ഇഷ്ടപ്പെട്ടിരുന്നു. പിന്നീടാണ് അതിലെ സ്ത്രീകള്‍ തമ്മിലുള്ള സൗഹൃദം ശ്രദ്ധിച്ചു വായിച്ചത്.

     സ്ത്രീ സൗഹൃദങ്ങളെക്കുറിച്ച് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് എലെന ഫെറാന്‍റെയുടെ നോവലുകളാണ്. അവയില്‍ വ്യത്യസ്ത ശ്രേണികളില്‍, കുടുംബ ബന്ധങ്ങളില്‍ ഉള്ള സ്ത്രീകളുടെ കൂട്ട് പ്രധാന വിഷയമായി തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ഫെറാന്‍റെയുടെ നെപ്പോളിറ്റന്‍ നോവലുകള്‍ കേന്ദ്രീകരിച്ചിരിക്കുന്നതു തന്നെ ലെനു, ലില എന്നീ സുഹൃത്തുക്കളുടെ കഥയിലാണ്, അവരുടെ സൗഹൃദമാണ് കഥ.

     കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നതാണ് കുടുംബമെന്ന പറച്ചില്‍ ശരിയാണെങ്കില്‍ ലിലയും ലെനുവും ഏറ്റവുമധികം അങ്ങനെയൊരു ഇമ്പം അനുഭവിച്ചത് അവര്‍ കൂടിയിരിക്കുമ്പോഴാണ്. ങ്യ യൃശഹഹശമിേ ളൃശലിറ എന്ന ഈ പരമ്പരയിലെ ആദ്യ നോവലില്‍ അവര്‍ തങ്ങളുടെ നെപ്പോളിറ്റന്‍ പശ്ചാത്തലത്തില്‍ നിന്നും അവിടത്തെ അക്രമങ്ങളില്‍ നിന്നും ദൂരെ പുറംലോകത്തേക്കു സഞ്ചരിക്കുന്നതായും നോവലെഴുതുന്നതായുമൊക്കെ സ്വപ്നം കാണുന്നു. ഏതൊരു സൗഹൃദത്തിലുമെന്നതുപോലെ ഇവിടെയും അവര്‍ തമ്മില്‍ ഉയര്‍ച്ച താഴ്ചകളുണ്ടായിരുന്നു. ലെനുവിനെ സംബന്ധിച്ചിടത്തോളം ലിലയായിരുന്നു മിടുക്കിയായ കൂട്ടുകാരി. എന്നാല്‍ ലില നേടാനാഗ്രഹിച്ചതെല്ലാം ജീവിതത്തില്‍ നേടിയെടുത്തത് ലെനുവാണ് താനും.

     ഈ രണ്ടു സുഹൃത്തുക്കളെ കൂടാതെ തന്നെ ലെനു തന്‍റെ അമ്മയോടും ഭര്‍ത്താവിന്‍റെ സഹോദരിയോടും ഭര്‍ത്താവിന്‍റെ അമ്മയോടുമൊക്കെയുള്ള കൂട്ടും ചര്‍ച്ച ചെയ്യുന്നുണ്ട്. അവയ്ക്കോരോന്നിനും ഓരോ ഉപാധികളുണ്ടായിരുന്നതായി നോവലിലെ ആഖ്യാതാവായ ലെനുവിന് തോന്നുന്നുണ്ട്. പരസ്പരം സ്നേഹിക്കുന്ന, മനസ്സിലാക്കുന്ന, ചുരുങ്ങിയത് മനസ്സിലാക്കാന്‍ ശ്രമിക്കുന്ന കൂട്ടുകളുണ്ട് ഇവയിലും.

     സൗഹൃദം നിരുപാധികമാവണമെന്നില്ല, തല്‍ക്കാലത്തേക്കുള്ള കൂട്ടുകളും ജീവിതത്തില്‍ വേണ്ടിവന്നേക്കാം. എന്നാലത് ആ കൂട്ടിനെ നിഷേധിക്കലല്ല. ലെനു തന്‍റെ ഭര്‍ത്താവിന്‍റെ അമ്മയുമായി സൗഹൃദത്തില്‍ തന്നെയായിരുന്നു. എന്നാല്‍ വിവാഹമോചനം നേടുന്നതോടെ അവരാ ബന്ധം നിരസിക്കുന്നു. തങ്ങളുടെ കൂട്ട് വിവാഹം എന്ന കരാറിന്‍റെ പുറത്തുമാത്രമായിരുന്നുവെന്ന് അവരോര്‍മിപ്പിക്കുന്നു.

     ഫെറാന്‍റെയുടെ തന്നെ څഘീെേ ഉമൗഴവലേൃچ എന്ന നോവലില്‍ ആഖ്യാതാവും എഴുത്തുകാരിയുമായ ലെഡ തന്‍റെ പെണ്‍മക്കളെക്കുറിച്ചും അവരുടെ ചെറുപ്പകാലവും ഓര്‍ത്തെഴുതുന്നുണ്ട്. അമ്മയും മകളും തമ്മിലുള്ള ബന്ധം തലമുറകള്‍ മാറുമ്പോള്‍ ചില കാര്യങ്ങളില്‍ എങ്ങനെയാണ് ഒരുപോലെ നിലനില്‍ക്കുന്നതെന്ന് ലെഡ ചിന്തിക്കുന്നുണ്ട്. സ്വന്തം അമ്മയെ കൂടുതല്‍ മനസ്സിലാക്കുന്നതും തന്നില്‍ അമ്മയുടെ വ്യക്തിത്വത്തിന്‍റെ ശേഷിപ്പുകള്‍ കണ്ടെത്തുന്നതും അവരൊരു അമ്മയാവുമ്പോഴാണ്. തന്‍റെ മക്കള്‍ക്ക് ഒരു സുഹൃത്താവാന്‍ വേണ്ടി ലെഡ അവരുടെ ജീവിതത്തിലെ കല്ലുകള്‍ പെറുക്കിമാറ്റാന്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. പക്ഷെ അതൊന്നും സഫലമാവുന്നില്ല. ഒടുവില്‍ മക്കള്‍ അവരില്‍ നിന്നകന്നു താമസിച്ചു തുടങ്ങുമ്പോഴാണ് ലെഡയ്ക്ക് സ്വന്തം ജീവിതവും മക്കളുമായുള്ള ബന്ധവും അനായാസവും സുഖകരവുമായതായി തോന്നുന്നത്. തനിക്കായി ഇടമുള്ളിടത്തേ ഏതുതരം കൂട്ടും ഇമ്പമുള്ളതാവൂ എന്ന് അവര്‍ക്കും വായനക്കാര്‍ക്കും മനസിലാകുന്നു.

     സ്ത്രീ സൗഹൃദങ്ങള്‍ അവയുടെ വിഭിന്നഭാവങ്ങളില്‍ കാണാവുന്ന കൃതിയാണ് ആലീസ് വാക്കറുടെ കളര്‍ പര്‍പ്പിള്‍. അതില്‍ സിലിയയും ഷഗ് അവെറിയുമായുള്ള ബന്ധം അവരിരുവരേയും ജീവിതത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നതാണ്. സിലിയ എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങളും മര്‍ദ്ദനങ്ങളും സഹിച്ചുകൊണ്ട് ജീവിതം നിരങ്ങി നീക്കുന്നിടത്താണ് ഷഗ് അവരുടെ ജീവിതത്തിലേക്കു വരുന്നത്. ഷഗിനെ ശുശ്രൂഷിക്കുകയും അവരോടൊത്തു സഹവസിക്കുകയും ചെയ്യുമ്പോള്‍ പരസ്പരം പരിപോഷിപ്പിക്കുന്ന ഒരു ബന്ധം അവര്‍ക്കിടയില്‍ രൂപം കൊള്ളുന്നു. പിന്നീട് ഷഗ് സിലിയയെ വിട്ട് മറ്റൊരു പങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ സിലിയ വല്ലാതെ ദുഃഖത്തിലാവുന്നു. ഒടുവില്‍ സ്വയം ജീവിതത്തെ നേരിടാന്‍, തനിച്ചു ജീവിക്കാന്‍ തീരുമാനിക്കുമ്പോഴാണ് ഷഗ് അവരുടെയടുത്തേക്ക് തിരിച്ചെത്തുന്നത്.

     പെണ്‍കൂട്ടുകളെക്കുറിച്ചു പറയുമ്പോള്‍ മാധവിക്കുട്ടിയുടെ څചന്ദനമരങ്ങള്‍چ പരാമര്‍ശിക്കാതെ വയ്യ. മലയാളി വായനക്കാര്‍ക്ക് ആദ്യം ഓര്‍മ വരുന്ന സ്ത്രീ സുഹൃത്തുക്കള്‍ ചന്ദനമരങ്ങളിലെ ഷീലയും കല്യാണിക്കുട്ടിയുമാവും. അവരിരുവരുടെയും കൂട്ടിനെ, പരസ്പരാശ്രിതത്വത്തെ മാധവിക്കുട്ടി മനോഹരമായി ചിത്രീകരിച്ചിട്ടുമുണ്ട്. വേറെ വേറെ ജീവിതങ്ങളിലേക്ക് സാഹചര്യങ്ങള്‍ അവരെ എത്തിക്കുമ്പോഴും തങ്ങളുടെ പങ്കാളികളില്‍ അവര്‍ തിരയുന്നത് വേര്‍പെട്ടുപോയ സ്വന്തം സുഹൃത്തിനെയാണ്.

     ലൈംഗികാഭിരുചിയും ആകര്‍ഷണവും പ്രസക്തമാണെങ്കിലും അല്ലെങ്കിലും സാഹിത്യത്തിലും ജീവിതത്തിലും പ്രിയപ്പെട്ട പെണ്‍കൂട്ടുകള്‍ ഒരുപാടുണ്ട്. പറയാതെ പോയ, നമ്മള്‍ അറിയാതെ പോയ കൂട്ടുകാരികള്‍ അതിലേറെയുണ്ടാവും. സമൂഹത്തിന്‍റെ കാഴ്ച പലപ്പോഴും മഞ്ഞക്കാമല പിടിച്ച കണ്ണുകളിലൂടെയാണ്. അതുകൊണ്ടാവാം സ്ത്രീ സൗഹൃദങ്ങള്‍ വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോകുന്നത്. എന്നാല്‍ ഇരുപത്തൊന്നാം നൂറ്റാണ്ട് സ്ത്രീ സൗഹൃദങ്ങളുടേതാണ്. പരസ്പരം താങ്ങാവുന്ന സ്ത്രീകളാണ് ഏതു മുന്നേറ്റത്തിനും മുന്‍നിരയിലുള്ളത്. ഇണങ്ങിയും പിണങ്ങിയും പരസ്പരമറിഞ്ഞും ആഘോഷിച്ചും കൂട്ടുകൂടുന്ന, ജീവിതത്തിലെയും എഴുത്തിലെയും സ്ത്രീകളെ, സഹോദരിമാരെ ഞാന്‍ ഏറെ സ്നേഹത്തോടെ ഓര്‍മിക്കുന്നു.

Share:

2 comments:

  1. അസ്സലായിട്ടുണ്ട്. പ്രസക്തമായവയും. ആശംസകൾ!

    ReplyDelete
  2. വായിച്ചു... എഴുത്ത് നന്നായിട്ടുണ്ട് 👏👏

    ReplyDelete

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts