മനുഷ്യര്‍ ജീവിക്കുന്നത് ഫിക്ഷനിലാണ്... - സി. പി ബിജു


 അഭിമുഖം


     ലോകസാഹിത്യത്തില്‍ ലാറ്റിനമേരിക്കന്‍ സാഹിത്യം ഒരു മാന്ത്രിക വിസ്മയമാണല്ലോ ഇന്നും. അതുപോലെ മാന്ത്രികവശ്യ
തയും വിസ്മയസൗന്ദര്യവും ഉള്ളില്‍ തൊടുന്ന വൈകാരികതയും ഒക്കെയുള്ള ഒരു ലാറ്റിന്‍ കോര്‍ണര്‍ മലയാള സാഹിത്യത്തിലുമുണ്ട്. അത് കൊച്ചിയാണ്. കൊച്ചിയില്‍ നിന്നുള്ള എഴുത്തുകാരൊക്കെ ഒരു തരം മാജിക്കല്‍ അനുഭവങ്ങളാണ് എഴുതുന്നത്. വിസ്മയകരമായ സര്‍ഗാവിഷ്കാരങ്ങള്‍. മലയാള സാഹിത്യം ഇതുവരെ ഈ കൊച്ചി അനുഭവത്തെ കാര്യമായി ശ്രദ്ധിച്ചിരുന്നില്ല. എന്നാലിന്ന് പുതിയ വായനക്കാര്‍ ഈ എഴുത്തുകളുടെ മാന്ത്രികത, ഹൃദയത്തില്‍ തൊടുന്ന വൈകാരികത, വിവരണകലയിലെ വിസ്മയസൗന്ദര്യം ഒക്കെ നിറഞ്ഞ മനസ്സോടെ സ്വീകരിക്കുന്നു. പോഞ്ഞിക്കര റാഫിയിലാണ് ഈ കൊച്ചി-ലാറ്റിന്‍ കോര്‍ണറിന്‍റെ തുടക്കം എന്നു തോന്നുന്നു. ഇക്കൂട്ടത്തിലെ ഏറ്റവും ശ്രദ്ധേയനായ എഴുത്തുകാരനാണ് പി. എഫ് മാത്യൂസ്. ജോണി മിറാന്‍ഡ, ജോര്‍ജ് ജോസഫ് കെ, ജോസഫ് വൈറ്റില, ജോണി ആന്‍റണി, ഫ്രാന്‍സിസ് നൊറോണ... തുടങ്ങി എണ്ണത്തില്‍ കുറവെങ്കിലും തികച്ചും വ്യത്യസ്തമായ ഒഴുക്കു സൃഷ്ടിച്ച എഴുത്തുകാര്‍.


ലാറ്റിന്‍ അമേരിക്കന്‍ സാഹിത്യം എന്നാല്‍ നോവല്‍ സാഹിത്യമാണെന്നതു പോലെ കൊച്ചി സാഹിത്യവും നോവലിലാണ് വിസ്മയം സൃഷ്ടിക്കുന്നത്. എന്‍. എസ് മാധവന്‍റെ നോവലും ഇക്കൂട്ടത്തില്‍ പെടും. എങ്ങനെയാണ് ഈ പ്രാദേശികതയ്ക്ക് ഇങ്ങനെയൊരു മാന്ത്രിക വശ്യത കൈവന്നത്?

അങ്ങനെയൊരു കൊച്ചി എഴുത്ത് അല്ലെങ്കില്‍ മലയാളത്തിലൊരു ലാറ്റിന്‍ സാഹിത്യം ഉണ്ട് എന്നും അതിനൊരു സൗന്ദര്യമുണ്ട് എന്നുമൊക്കെ അംഗീകരിക്കപ്പെടുന്നുണ്ട് ഇപ്പോള്‍. അതിന്‍റെ തുടക്കം പോഞ്ഞിക്കര റാഫിക്കും മുമ്പാണ്. വാര്യത്ത് ചോറി പീറ്റര്‍ എന്നൊരു എഴുത്തുകാരനുണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ څപരിഷ്കാര വിജയംچ എന്ന നോവലാണ് ഈ പ്രദേശത്തെ ജീവിതവും സംസ്കാരവും അവതരിപ്പിച്ച ആദ്യ കൃതി. അത് ഒരു മികച്ച സാഹിത്യ രചനയൊന്നുമല്ല. എന്നാലും കൊച്ചിയുടെ സംസാര ഭാഷയ്ക്കും ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്‍റെ ജീവിതത്തിനും ഒക്കെ മലയാളത്തില്‍ ഒരു വിസിബിലിറ്റി കൊണ്ടു വന്നത് ആ നോവലാണ്. അതിനു ശേഷം എടുത്തു പറയാവുന്ന ഒരാള്‍ റാഫിമാഷാണ്. റാഫിമാഷുടെ ആദ്യകാല രചനകളിലുണ്ടായിരുന്ന ചില സവിശേഷതകളെപ്പറ്റി അയ്യപ്പപ്പണിക്കരാണെന്നു തോന്നുന്നു ഒരിക്കല്‍ ചൂണ്ടിക്കാണിച്ചിരുന്നു. റാഫിമാഷുടെ പാപികള്‍ എന്ന നോവലിനെക്കുറിച്ചാണെന്നാണ് ഓര്‍മ. റാഫിമാഷുടെ എഴുത്തില്‍, ഇപ്പോള്‍ കൊച്ചിയിലെ ഒരു തുരുത്തിന്‍റെ കഥയാണ് പറയുന്നതെങ്കില്‍ ആ തുരുത്തില്‍ ലത്തീന്‍ കത്തോലിക്കാ വിഭാഗത്തില്‍ പെട്ടവര്‍ മാത്രമെ കാണുകയുള്ളൂ. കേരളത്തിലെ ഒരു സാമൂഹിക സാഹചര്യത്തില്‍ ഇങ്ങനെ ഒരു വിഭാഗക്കാര്‍ മാത്രമായുള്ള ഒരു ജീവിതമല്ല ഉള്ളതെന്നായിരുന്നു അയ്യപ്പപ്പണിക്കരുടെ വിമര്‍ശനം. അത് റാഫിമാഷ് അംഗീകരിക്കുകയും ചെയ്തിരുന്നു എന്നാണ് തോന്നുന്നത്.

പറയുന്ന കഥയെക്കാള്‍ കഥ പറയുന്ന രീതിയില്‍ കൊണ്ടുവന്ന മാറ്റങ്ങളും പരീക്ഷണങ്ങളുമാണ് പോഞ്ഞിക്കര റാഫിയുടെ വലിയ പ്രത്യേകത എന്ന് തോന്നുന്നു. അതെ. സ്വര്‍ഗദൂതന്‍ എന്ന കൃതി നോക്കൂ. അത് നറേറ്റീവിന്‍റെ ഒരു അത്ഭുതമാണല്ലോ. അണ്ഡകടാഹം തകര്‍ക്കുന്ന നാടകീയതകളൊന്നും അതിലില്ല. സാഹിത്യം എന്നത് ഭാഷയില്‍ ചെയ്യുന്ന ഒരു കലാസൃഷ്ടിയാണ്. വിവരണ കലയുടെ സൗന്ദര്യം അവതരിപ്പിക്കാനും അനുഭവിപ്പിക്കാനും പ്രത്യേകം ശ്രദ്ധിച്ചയാളാണ് പോഞ്ഞിക്കര റാഫി.

ലോകസാഹിത്യത്തില്‍ ഫ്ളോബേറും പ്രൂസ്റ്റുമൊക്കെ വലിയ മഹത്വത്തോടെ നില്‍ക്കുന്നത് വിവരണകലയുടെ സൗന്ദര്യം കൊണ്ടാണല്ലോ. മലയാളത്തില്‍ പക്ഷെ, സാഹിത്യത്തില്‍ അങ്ങനെ വിവരണകലയുടെ സൗന്ദര്യത്തിന് വലിയ ശ്രദ്ധ നല്‍കുന്ന എഴുത്തുകാര്‍ ഉണ്ടായിട്ടില്ല. ഉള്ളടക്കത്തിന് സാഹിത്യത്തിനുള്ളിലെ څകഥچയ്ക്ക് മാത്രം പ്രാധാന്യം നല്‍കുന്നവരാണ് നമ്മുടെ വായനക്കാരും. നമ്മുടെ വലിയ എഴുത്തുകാരെ എടുത്താല്‍ത്തന്നെ, അവരുടെ നോവലുകളെക്കുറിച്ച് പറയുന്നത് അതിലെ പ്ലോട്ടിന്‍റെ മഹത്വത്തെപ്പറ്റിയാണല്ലോ. വലിയ നാടകീയതയൊക്കെയുള്ള ഒരു അരിസ്റ്റോട്ടലിയന്‍ ഡ്രാമാ സ്ട്രക്ചറാണ് നമ്മുടെ എഴുത്തുകാരില്‍ ബഹുഭൂരിപക്ഷത്തിനുമുള്ളത്. വായനക്കാര്‍ പ്രാധാന്യം നല്‍കിയിരുന്നതും അതിനാണ്.


പറയുന്ന കഥയെക്കാള്‍, അത് വായനക്കാരെ വന്നുതൊടുന്ന അനുഭവമായി അവതരിപ്പിക്കുന്നു എന്നതാണ് പി. എഫ് മാത്യൂസിന്‍റെ നോവലുകളുടെ സവിശേഷതയായി തോന്നിയിട്ടുള്ളത്. സിനിമകളിലും വലിയ ട്വിസ്റ്റുകളുള്ള കഥ എന്നതിനെക്കാള്‍ അത് പ്രേക്ഷകരെ സ്പര്‍ശിക്കുന്ന അനുഭവമായി വരുന്നു... ആഖ്യാനത്തിലെ ഈ സവിശേഷത കൈവരുന്നത് എങ്ങനെയാണ്?

അത് അങ്ങനെ മനഃപൂര്‍വം വിചാരിച്ച് വരുത്തുന്നതോ ചെയ്യുന്നതോ അല്ല. എഴുതുമ്പോള്‍ അതിന്‍റെ ഉള്ളടക്കം അതിലെ ട്വിസ്റ്റുകള്‍ എന്നിവയ്ക്കുമുപരിയായി വിവരണത്തില്‍ ശ്രദ്ധിക്കുന്നതാണ് എന്‍റെ രീതി. ചാവുനിലം ഒരു നോണ്‍ ലീനിയര്‍ നറേഷനാണ്. അത് അങ്ങനെയാവണം എന്ന് കരുതി ചെയ്തതല്ല. ഇത് നോണ്‍ലീനിയറാണ് എന്ന് എനിക്കും അറിയില്ലായിരുന്നു. ആദ്യ ഡ്രാഫ്റ്റ് പൂര്‍ത്തിയായിക്കഴിഞ്ഞപ്പോഴാണ് ഇത് ആകെ തകിടം മറിഞ്ഞു കിടക്കുകയാണല്ലോ എന്ന് എനിക്ക് മനസ്സിലാകുന്നത്. അത് വായിച്ച ചില സുഹൃത്തുക്കളും പറഞ്ഞു - ഇതിന്‍റെയൊരു സ്ട്രക്ചര്‍ ആകെ കുഴഞ്ഞു മറിഞ്ഞു കിടക്കുകയാണ് എന്ന്. എനിക്കും ടെന്‍ഷനായി ആകെ. മലയാളത്തില്‍ ആദ്യമായാണ് നോണ്‍ലീനിയര്‍ ആയി ഇത്തരമൊരു നോവല്‍ നറേഷന്‍ വരുന്നത് എന്ന് ചില സുഹൃത്തുക്കള്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഞാനും അത് തിരിച്ചറിഞ്ഞത്. പല തവണ അതിന്‍റെ ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. ഓരോ തവണയും ഡ്രാഫ്റ്റില്‍ തിരുത്തലുകള്‍ വരുത്തുമ്പോള്‍ അതിലെ ചരിത്രപരത കൃത്യമായിത്തന്നെ വരണം എന്ന് കരുതി നോട്ടുകള്‍ എഴുതി ശരിപ്പെടുത്തിയാണ് അത് പൂര്‍ത്തിയാക്കിയത്. ഒരു കഥ പറയുക എന്നതോ രാഷ്ട്രീയം അവതരിപ്പിക്കുക എന്നതോ ഒന്നുമായിരുന്നില്ല അതെഴുതുമ്പോള്‍ ലക്ഷ്യം. എനിക്ക് പരിചയമുള്ള ജീവിത സംസ്കാര സാഹചര്യങ്ങളില്‍ നിന്നുള്ള ഒരു നോവല്‍ എഴുതുക എന്നത് മാത്രമായിരുന്നു. അത് എഴുതുന്ന സമയത്ത് ഒന്നു രണ്ടു തവണ പോഞ്ഞിക്കരയില്‍ പോയി റാഫി മാഷെ കണ്ടിട്ടുണ്ട്. കാപ്പിരി മുത്തപ്പനെക്കുറിച്ച് കൂടുതല്‍ എന്തെങ്കിലും വിവരങ്ങള്‍ അദ്ദേഹത്തില്‍ നിന്ന് കിട്ടുമോ എന്നറിയാനാണ് പോയിരുന്നത്. അദ്ദേഹം പക്ഷെ, അതിനെക്കുറിച്ച് കാര്യമായി ഗവേഷണം നടത്തി ചരിത്രവും വസ്തുതയുമൊക്കെ അന്വേഷിക്കുന്നതിനാണ് പ്രാധാന്യം നല്‍കിയിരുന്നത്. പുള്ളിയുടെ നോവല്‍, കഥകള്‍ എന്നിവയെക്കാള്‍ പ്രാധാന്യത്തോടെ റാഫി മാഷ് കണ്ടിരുന്നത് പഠനഗ്രന്ഥങ്ങളെയും അത്തരത്തിലുള്ള രചനകളെയുമൊക്കെയാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. മിത്തിനെ യുക്തിവല്‍ക്കരിക്കുന്നതിന്‍റെയൊരു പ്രശ്നം റാഫിമാഷിന്‍റെ څഓരാ പ്രൊ നോബിസിچല്‍ ഉണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്. കാപ്പിരി മുത്തപ്പനും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളിലും അനുഭവങ്ങളിലും കഥകളിലുമൊക്കെയാണ് അന്നുമിന്നും എനിക്ക് താല്‍പര്യം. മനുഷ്യര്‍ ജീവിക്കുന്നത് അത്തരം ഫിക്ഷനുകളിലാണെന്നാണ് എനിക്ക് തോന്നുന്നത്.


കാപ്പിരി മുത്തപ്പന്‍റെ പ്രേതത്തെ കണ്ടിട്ടുണ്ടോ?

കാപ്പിരി മുത്തപ്പനുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് റാഫിമാഷെ കാണാന്‍ പോയതെങ്കിലും എനിക്ക് വേണ്ടത് അദ്ദേഹത്തിന്‍റെയടുത്തു നിന്ന് കിട്ടിയില്ല. എനിക്ക് വേണ്ടത് കിട്ടിയത് ഞങ്ങളുടെ കുടുംബത്തിലെ തന്നെ കാരണവന്മാരില്‍ നിന്നാണ്. അമ്മയുടെ അമ്മ, അമ്മൂമ്മേടെ ചേച്ചി, അവരുടെ മക്കള്‍ അങ്ങനെയൊക്കെ. കൊച്ചിയിലുണ്ടായിരുന്ന സായിപ്പന്മാരുടെ ബട്ലറായിട്ടൊക്കെ ഒരുപാടു കാലം ജോലി ചെയ്തിട്ടുള്ളയാളാണ് അമ്മൂമ്മയുടെ ചേച്ചി. കൊച്ചീലെ വല്യമ്മച്ചി എന്നാണ് ഞങ്ങള് പറയുക. കൊച്ചീലെ വല്യമ്മച്ചീടെ മകന്‍ ഒരാളുണ്ട്. ഞങ്ങളുടെയൊരു കസിന്‍-കുഞ്ഞപ്പന്‍ ചേട്ടന്‍. പുള്ളി ആക്ടറാണ്. കുഞ്ഞപ്പന്‍ ചേട്ടന്‍ ഓരോ കഥകള് പറയും. പുള്ളി ഒരു ദിവസം നടന്നു വരുമ്പം ഒരാളെ കണ്ടു. ആറാറര അടി ഉയരമുള്ള ഒരാള്‍ തൊപ്പിയൊക്കെ വച്ച് ചുരുട്ട് വലിച്ച് അങ്ങനെ. അത്തരം നാട്ടുകഥകളില്‍ ഫിക്ഷന്‍റെ വലിയൊരു മാന്ത്രികശക്തിയുണ്ട്. അതിയാഥാര്‍ത്ഥ്യങ്ങളും അനുഭവസത്യങ്ങളുമൊക്കെയായ അത്തരം കഥകളിലൂടെയാണ് കാപ്പിരി മുത്തപ്പനെ ഞാന്‍ കണ്ടിട്ടുള്ളത്.


ഇത്തരം കഥകളിലേക്കും എഴുത്തിലേക്കും വന്നത് എങ്ങനെയാണ്?

എഴുത്തുകാരനാവുന്നതിനെപ്പറ്റിയൊന്നും ചിന്തിക്കാവുന്നതായിരുന്നില്ല ഞങ്ങളുടെ ചെറുപ്പം. എറണാകുളത്ത് പലയിടങ്ങളിലായിട്ടാണ് ഞങ്ങള്‍ ജീവിച്ചത്. ഇന്നുവരെ എറണാകുളത്തിന്‍റെ ഈ ചെറുവട്ടത്തിനു പുറത്ത് അങ്ങനെ പോയി ജീവിച്ചിട്ടില്ല. കോമ്പാറമുക്കിനടുത്ത് തണ്ടാശ്ശേരിപ്പറമ്പ് എന്ന ഇടത്തായിരുന്നു ഞങ്ങളുടെ വീട്. ഇപ്പോഴത്തെ സരിത സവിത തീയറ്ററുകളുടെ പിന്നില്‍ ഒരു ഉള്‍ഗ്രാമമായിരുന്നു കോമ്പാറമുക്ക്. മത്സ്യത്തൊഴിലാളികളുടെ കോളനിക്കു നടുവിലായിരുന്നു ഞങ്ങള്‍. അന്ന് ആളുകള്‍ വാലക്കോളനിയെന്നാണ് പറഞ്ഞിരുന്നത്. അവിടെയുള്ള ഏക ക്രിസ്ത്യന്‍ കുടുംബമായിരുന്നു ഞങ്ങളുടേത്. അന്ന് ഇപ്പോഴത്തേതുപോലെയല്ലല്ലോ. മിക്ക വീടുകളില്‍ നിന്നും സന്ധ്യയായാല്‍ വഴക്കും തെറിവിളികളുമൊക്കെ ഉയരാന്‍ തുടങ്ങും. വീട്ടില്‍ ഞങ്ങള്‍ ലുത്തീനിയ ചൊല്ലുന്നത് ഇങ്ങനെ അയല്‍വീടുകളില്‍ നിന്നുള്ള തെറിവിളികളിലും ഉച്ചത്തിലുള്ള വഴക്കുകളിലും കലരും. വല്ലാത്ത വൈകാരികതയോടെയുള്ളതും ഒരു തരത്തിലുള്ള ഫോര്‍മാലിറ്റികളുമില്ലാത്തതുമായ ഒരുതരം പരുക്കന്‍ ജീവിതമാണത്. അതാണ് കണ്ടുവളരുന്നത്. പിന്നീട് ഞങ്ങള്‍ പലയിടങ്ങളിലേക്കും വീട് മാറിയിട്ടുണ്ട്. ഒരു 40-50 വര്‍ഷം മുമ്പു വരെ എറണാകുളത്തെ സാധാരണക്കാരുടെ ജീവിതം ഇങ്ങനെയുള്ളതായിരുന്നു. പള്ളിയുമായി ബന്ധപ്പെട്ട ആചാരങ്ങളും കാര്യങ്ങളുമൊക്കെ വളരെ നിഷ്ഠയോടെ ആചരിക്കുന്നതായിരുന്നു അക്കാലത്ത് ലത്തീന്‍ ക്രിസ്ത്യന്‍ വീടുകളിലെ പൊതുരീതി. ഞങ്ങളുടെ വീട്ടിലും അതൊക്കെയുണ്ടായിരുന്നു. പുസ്തകവായന പോലുള്ള കാര്യങ്ങളൊന്നും വീട്ടില്‍ അനുവദിച്ചിരുന്നില്ല. എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ കലൂര്‍ സഹൃദയ, വിജ്ഞാന വായനശാലകളില്‍ പോകുമായിരുന്നു. അവിടെ നിന്ന് പുസ്തകങ്ങള്‍ എടുക്കാനും അപ്പന്‍ അറിയാതെ വായിക്കാനും തുടങ്ങി. അങ്ങനെയാണ് വായനയുടെ ലോകത്തേക്ക് വന്നത്.


ആദ്യകാലത്തെ വായനയില്‍ വലിയ സ്വാധീനം ചെലുത്തിയ പുസ്തകങ്ങളും എഴുത്തുകാരും ആരൊക്കെയാണ്?

എടുത്തു പറയാവുന്ന വിധത്തിലൊരു സ്വാധീനമായത് അരവിന്ദന്‍റെ ചെറിയ ലോകവും വലിയ മനുഷ്യരും ആണ്. അത് കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട് അക്കാലത്ത്. അതിന്‍റെ അവതരണരീതി ഞാനറിയാതെ തന്നെ എന്നില്‍ വലിയ സ്വാധീനം ചെലുത്തി. അക്കാലത്ത് തന്നെ ദസ്തയേവ്സ്കിയെ കാര്യമായി വായിക്കുമായിരുന്നു. പിന്നീട് പലപ്പോഴും പല മാസ്റ്റേഴ്സിനെയൊക്കെ വായിക്കുകയും ഇഷ്ടങ്ങള്‍ മാറി മാറി വരികയും ചെയ്യുമ്പോഴും ദസ്തയേവ്സ്കിയുടെ വലിയൊരു സ്വാധീനം അങ്ങനെ നില്‍ക്കുന്നു എന്ന് തോന്നാറുണ്ട്.


സ്കൂളിലും കോളെജിലും പഠിച്ചത് എവിടെയാണ്?

സ്കൂളില്‍ പഠിച്ചത് എറണാകുളത്ത് ഡോണ്‍ബോസ്കോയിലും സെന്‍റ് അഗസ്റ്റിന്‍സിലുമായിരുന്നു. അന്ന് ക്ലാസ്സിലെ മിക്ക കുട്ടികളെയും പോലെയോ അതിലുമധികമോ ഇന്‍ഫീരിയര്‍ ആയ ഒരാളായിരുന്നു ഞാന്‍. കുറച്ചൊക്കെ വരയ്ക്കുകയും എഴുതുകയും ചെയ്യുന്നയാളാണ് ഞാന്‍ എന്ന് മനസ്സിലാക്കി പ്രോത്സാഹിപ്പിച്ചത് സ്കൂളിലെ ആന്‍റണി മാഷ് ആയിരുന്നു. മാഷ് എന്നെക്കൊണ്ട് പാട്ടുപാടിക്കുക പോലും ചെയ്തിട്ടുണ്ട്! സ്കൂളില്‍ വച്ചു തന്നെ ചെറിയൊരു നാടകമൊക്കെ എഴുതിയിട്ടുണ്ട്.

സ്കൂള്‍ കഴിഞ്ഞ് സെന്‍റ് ആല്‍ബര്‍ട്സില്‍ ബി. എ എക്കണോമിക്സിന് ചേര്‍ന്നു. കോളെജിലെത്തിയതോടെ വായന കൂടുതല്‍ വളര്‍ന്നു. അവിടെ വച്ചാണ് ജൂഡുമായി (ജൂഡ് അട്ടിപ്പേറ്റി) സൗഹൃദത്തിലാകുന്നത്. ധാരാളം സിനിമകള്‍ കാണുകയും സിനിമകളെക്കുറിച്ച് സംസാരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു. കോളെജില്‍ വച്ച് ഞങ്ങള്‍ ചെറിയൊരു സിനിമ പിടിച്ചിട്ടുമുണ്ട് - കീപ് ദ സിറ്റി ക്ലീന്‍ എന്ന പേരില്‍. അക്കാലത്തൊക്കെ ജൂഡിന്‍റെ വീട്ടിലായിരുന്നു ഞാന്‍ കൂടുതല്‍ സമയം കഴിഞ്ഞിരുന്നതെന്ന് പറയാം. വിക്ടര്‍ ലീനസുമായി നല്ല സൗഹൃദത്തില്‍ വരുന്നതും അക്കാലത്താണ്.


മലയാള സാഹിത്യത്തിന്‍റെ പതിവു ചിട്ടകളില്‍ നിന്ന് മാറി നടക്കുന്ന ഒരാളായിരുന്നില്ലേ വിക്ടര്‍ ലീനസ്?

ഗൗരവമായി സയന്‍സ് പഠിച്ചയാളായിരുന്നു വിക്ടര്‍. അങ്ങനെയൊരു ശാസ്ത്രീയ ബോധവും ലോകബോധവും വിക്ടര്‍ ലീനസിന് ഉണ്ടായിരുന്നു. പ്ലോട്ട് വികസിപ്പിക്കുന്ന രീതിയായിരുന്നില്ല വിക്ടറിന് എഴുത്ത്. ബോട്ടില്‍ നിന്ന് കായലിലേക്ക് എടുത്തിട്ട ശവം അഴുകാന്‍ തുടങ്ങുമ്പോള്‍ അതിലെ കോശങ്ങള്‍ വിഘടിക്കാന്‍ തുടങ്ങുന്നതിനെക്കുറിച്ചൊക്കെയുള്ള ചില വിവരണങ്ങള്‍ വിക്ടര്‍ എഴുതിയിട്ടുണ്ട്. അത്തരത്തിലൊക്കെയുള്ള സാഹിത്യമെഴുത്ത് മലയാളത്തിന് ഒരു തരത്തിലും പരിചയമുള്ളതായിരുന്നില്ല.

കഥകള്‍ സമാഹരിച്ച് പുസ്തകമാക്കണമെന്ന് അക്കാലത്ത് വിക്ടറിന് വലിയ ആഗ്രഹമുണ്ടായിരുന്നു. വിക്ടറിന് വളരെ പ്രിയപ്പെട്ട കാമുകിയെ കാണിക്കാന്‍ വേണ്ടി കഷ്ടപ്പെട്ടാണ് അദ്ദേഹം കുറച്ചു കഥകള്‍ ചേര്‍ത്ത് ഒരു പുസ്തകം ഒരുക്കിയത്. വിക്ടറിന്‍റെ എഴുത്തിന്‍റെ ഒറിജിനാലിറ്റിയും വ്യത്യസ്തതയും മനസ്സിലാക്കാനോ അംഗീകരിക്കാനോ കഴിയുന്ന നിരൂപകരൊന്നും അക്കാലത്ത് ഉണ്ടായിരുന്നില്ല.


വിക്ടര്‍ ലീനസുമായുള്ള അടുപ്പം എഴുത്തിനെ സ്വാധീനിച്ചത് എങ്ങനെയാണ്?

കൃത്യമായ സ്ട്രക്ചര്‍ ഇല്ലാതെ എഴുതുന്ന ഒരു രീതി അന്നെനിക്കുണ്ടായിരുന്നു. ആസാമിനു പുറകില്‍ സുഭാഷ് പാര്‍ക്കിലെ കുരങ്ങന്‍ എന്നൊരു കഥ എഴുതിയിരുന്നു അന്ന്. ആകെ ശിഥിലമായ ഒരു നറേഷനാണ്. വായനക്കാര്‍ എങ്ങനെ ഇതിനെ കാണും എന്നത് ഒരു പ്രശ്നമല്ലാത്ത എഴുത്താണ്. അത്തരം എഴുത്തു രീതിയെക്കുറിച്ച് വിക്ടര്‍ ലീനസ് പറഞ്ഞിരുന്നു - മാത്യൂസേ നിനക്ക് ഈ രീതി മാറ്റേണ്ടി വരും. വായനക്കാരെ അവഗണിച്ച് എഴുത്തിന് അധികകാലം പിടിച്ചു നില്‍ക്കാന്‍ പറ്റില്ല എന്ന്. വായനക്കാരുടെ അവഗണന ശരിക്കും അനുഭവിച്ചയാളായിരുന്നു വിക്ടര്‍.


വായനക്കാരുടെ അവഗണന കാര്യമായി അറിഞ്ഞ എഴുത്തുകാരനാണ് പി. എഫ് മാത്യൂസ്...

1996 ല്‍ പ്രസിദ്ധീകരിച്ച ചാവുനിലം എന്ന നോവല്‍ മലയാളത്തിലെ വായനാസമൂഹം സ്വീകരിക്കുന്നത് ഏതാണ്ട് 20 വര്‍ഷം കഴിഞ്ഞിട്ടാണ്. അത്രയും കാലം പൊതുവെ ആരും അത് പരിഗണിച്ചിരുന്നില്ല. അങ്ങനെയാകുമ്പോള്‍ നമുക്ക് കൂടുതല്‍ കാര്യമായി എഴുതാനുള്ള ഒരു തോന്നല്‍ ഇല്ലാതാകും. നോവലും കഥകളും എഴുതുന്നതിന്‍റെ വലിയൊരു സന്തോഷമുണ്ട്. അത് അത്രയും ഇഷ്ടമുള്ളതു കൊണ്ടാണ് പ്രസിദ്ധീകരിക്കാനല്ലാതെ തന്നെ പലതും ഞാന്‍ എഴുതിയത്. എഴുതിയത് വീണ്ടും വീണ്ടും പുതുക്കിക്കൊണ്ടിരുന്നത്.

വായനക്കാര്‍ക്ക് പൊതുവെ ഇത്തരം എഴുത്തിനോട് വലിയ താല്‍പര്യം ഇല്ലല്ലോ എന്ന് തോന്നിയ വലിയൊരു കാലഘട്ടമുണ്ട്. ആ സമയത്താണ് ഞാന്‍ കുറച്ച് സീരിയലുകള്‍ക്കും മറ്റും സ്ക്രിപ്റ്റ് എഴുതിയത്. അത് എനിക്ക് പല നിലയ്ക്കും സഹായമായിട്ടുമുണ്ട്.


ആദ്യം അച്ചടിച്ചു വന്ന രചന ഏതാണ്?

എന്‍റെ കഥകള്‍ അച്ചടിയിലേക്ക് ബലമായി എടുത്ത് അച്ചടിയില്‍ കൊണ്ടുവന്നത് ജോര്‍ജ് ജോസഫ് കെ യാണ്. നേരത്തെ പറഞ്ഞ ആസാമിനു പുറകില്‍ സുഭാഷ്പാര്‍ക്കിലെ കുരങ്ങന്‍ എന്ന കഥ എന്‍റെ പക്കല്‍ നിന്ന് ബലമായി എടുത്തു കൊണ്ടുപോയി വി. പി ശിവകുമാര്‍ സാറിനെ കാണിച്ചത് ജോര്‍ജ് ജോസഫാണ്. അത് സംക്രമണത്തില്‍ അച്ചടിച്ചു വന്നു. ജോര്‍ജ് ജോസഫ് അന്ന് സാധ്യമായ എല്ലാ സാഹിത്യ ക്യാമ്പിലും പോകും. ഞാന്‍ ഒരു ക്യാമ്പിലും പോയിട്ടില്ല. അവന് അന്നത്തെ ഒരുപാട് എഴുത്തുകാരുമായും നിരൂപകരുമായും ഒക്കെ വലിയ സൗഹൃദമുണ്ടായിരുന്നു. അന്നും ഇന്നും അത്തരം സൗഹൃദങ്ങളുടെ കാര്യത്തിലൊക്കെ ഞാന്‍ കുറച്ച് പിറകോട്ടാണ്. ഞായറാഴ്ച മഴ പെയ്യുകയായിരുന്നു എന്ന കഥ എന്‍റെ മേശയില്‍ നിന്ന് എന്നോടു പറയാതെ എടുത്തുകൊണ്ടു പോയി കലാകൗമുദിയില്‍ കൊടുത്തത് ജോര്‍ജ് ജോസഫാണ്. ഈ രണ്ട് എഴുത്തുകളാണ് ആദ്യം അച്ചടിയില്‍ വന്നത്.


മിഖായേലിന്‍റെ സന്തതികള്‍ എന്ന ടെലിവിഷന്‍ സീരിയല്‍ മലയാളത്തിലെ സീരിയലുകളുടെ ചരിത്രത്തില്‍ തന്നെ വല്യ പ്രാധാന്യമുള്ളതാണ്. അതിന്‍റെ എഴുത്തിലേക്ക് വന്നത് എങ്ങനെയാണ്?

കോളെജില്‍ പഠിക്കുമ്പോള്‍ തന്നെ ജൂഡുമായി വലിയ കൂട്ട് ഉണ്ടായിരുന്നു. ഇപ്പോഴുമുണ്ട്. സിനിമകള്‍ ഞങ്ങള്‍ക്ക് വലിയ ഇഷ്ടമായിരുന്നു. എന്‍റെ അപ്പനും വളരെയധികം സിനിമ - ഇംഗ്ലീഷ് സിനിമകള്‍ - കാണുന്ന ആളായിരുന്നു, അന്ന് ഞങ്ങള്‍ക്ക് അതറിയില്ലായിരുന്നെങ്കിലും. ജൂഡുമായി അന്നു തന്നെ സിനിമാക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമായിരുന്നു. അങ്ങനെയാണ് മിഖായേലിന്‍റെ സന്തതികള്‍ ചെയ്യാന്‍ തീരുമാനിക്കുന്നത്. എനിക്ക് പരിചയമുള്ള ചിലയാളുകളുടെ ജീവിതത്തിലെ ചില സന്ദര്‍ഭങ്ങള്‍ മിഖായേലിന്‍റെ സന്തതികള്‍ എഴുതുമ്പോള്‍ പ്രേരണയോ സ്വാധീനമോ ആയിട്ടുണ്ട്.


ഏറെക്കാലം പത്രപ്രവര്‍ത്തകനായിരുന്നല്ലോ. ആ അനുഭവങ്ങള്‍ എന്തൊക്കെയാണ്?

1979 മുതല്‍ 86 വരെ ഏഴെട്ടു കൊല്ലം കൊച്ചിയിലെ കേരള ടൈംസില്‍ ഉണ്ടായിരുന്നു. ചെറിയൊരു പത്രസ്ഥാപനമായിരുന്നു അത്. എഡിറ്റോറിയല്‍ വിഭാഗത്തിലും റിപ്പോര്‍ട്ടിങ്ങിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. സഭയുടെ പ്രസിദ്ധീകരണമായിരുന്നു കേരള ടൈംസ്. അക്കാലത്ത് കൊച്ചിയില്‍ ഒരുവിധം പ്രചാരമുള്ള പത്രവുമായിരുന്നു. ജോലി ഉണ്ടെന്നേയുള്ളൂ. കാര്യമായി ശമ്പളമൊന്നും ഉണ്ടായിരുന്നില്ല. വൈപ്പിന്‍ മദ്യദുരന്തം കേരള ടൈംസിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്തത് ഞാനാണ്. അന്നൊരിക്കല്‍ ആലപ്പുഴ ജില്ലയില്‍ നിന്നുള്ള പ്രാദേശിക ലേഖകന്‍ കരുണാകരന്‍ ചേട്ടന്‍ ഒരു ദിവസം പുലര്‍ച്ചെ ഫോണ്‍ വിളിച്ചു. പത്രം അച്ചടി കഴിയാറായ സമയത്താണ്. അടിയന്തരമായി ഒരു വാര്‍ത്ത കൂടി ചേര്‍ക്കണം എന്നു പറയാനാണ്. മാവേലിക്കരയ്ക്കടുത്ത് വയലില്‍ ഒരു കാറ് കത്തുന്നു. അതിനുള്ളില്‍ ഒരാളുണ്ടെന്നും ആളില്ലെന്നും പറയുന്നുണ്ട്. എങ്ങനെയാണ് കാര്‍ വയലിലെത്തി തീ പിടിച്ചത് എന്നറിയില്ല... എന്നൊക്കെയാണ് വാര്‍ത്ത. അത് എഴുതിയെടുത്തു. അന്ന് അച്ചുകള്‍ നിരത്തി കെട്ടിയൊരുക്കിയാണ് പേജ് സെറ്റ് ചെയ്ത് അച്ചടിക്കുന്നത്. അച്ചുകള്‍ കെട്ടിയൊരുക്കിയുണ്ടാക്കിയ പേജ് അഴിച്ച് പുതിയ വാര്‍ത്തയുടെ അച്ചുകള്‍ നിരത്തി കെട്ടി പേജുണ്ടാക്കി അച്ചടിക്കല്‍ അത്ര പെട്ടെന്ന് നടക്കുന്ന കാര്യമല്ല. പത്രത്തിന്‍റെ പിന്നിലെ പേജില്‍ ഒറ്റക്കോളത്തില്‍ ചെറിയൊരു വാര്‍ത്തയായി തിരുവല്ലയിലെ വയലില്‍ കാറ് കത്തുന്ന വാര്‍ത്ത കൊടുത്തു. പിറ്റേന്ന് കേരളത്തിലെ മറ്റൊരു പത്രത്തിലും ആ വാര്‍ത്ത ഉണ്ടായിരുന്നില്ല. കരുണാകരന്‍ ചേട്ടന്‍റെ എക്സ്ക്ലൂസീവ് ആയിരുന്നു അത്. പക്ഷെ, അത് തീരെ പ്രാധാന്യമില്ലാതെ ചെറുതായി കൊടുത്തതിന് പിന്നീട് എപ്പോഴും കരുണാകരന്‍ ചേട്ടന്‍ പരാതി പറയുമായിരുന്നു. സുകുമാരക്കുറുപ്പും കൂട്ടരും കൂടി നടത്തിയ ആള്‍മാറാട്ട കൊലപാതകത്തിന്‍റെ വാര്‍ത്തയായിരുന്നു അത്.

അക്കാലത്ത് ഒരു ദിവസം കാലഹരണപ്പെട്ട മനുഷ്യര്‍ എന്ന പേരില്‍ ഒരു മുഴുപ്പേജ് ഫീച്ചര്‍ എഴുതി. ഞാന്‍ തന്നെ എഴുതി, ഞാന്‍ തന്നെ പേജ് സെറ്റ് ചെയ്ത്, ഞാന്‍ തന്നെ പേജ് പരിശോധിച്ച് അച്ചടിക്കാന്‍ വിടുകയാണ്. പിറ്റേന്ന് പത്രം അച്ചടിച്ചു വന്നതോടെ ആകെ പ്രശ്നമായി. സാര്‍ത്ര്, കാഫ്ക, കാമു തുടങ്ങിയവരെയൊക്കെ വായിച്ച് ജീവിതത്തെയാകെ എന്നല്ല, സകല കാര്യങ്ങളെയും നെഗറ്റീവ് ആയി കാണുന്ന ഒരുതരം ചെകുത്താന്‍ കാഴ്ചയായിരുന്നു ആ ലേഖനത്തില്‍. പള്ളിവക പത്രത്തില്‍ ഇങ്ങനെ അടിമുടി നെഗറ്റീവായ ഒരു ഫീച്ചര്‍ വന്നത് പത്രത്തിലെ മുതിര്‍ന്നയാളുകള്‍ക്കോ അച്ചനോ ഒന്നും ഉള്‍ക്കൊള്ളാനേ കഴിഞ്ഞില്ല. ആകെ പ്രശ്നമായി.

പിന്നീട് ഇതേപോലെ കലാകൗമുദിയില്‍ ഞായറാഴ്ച മഴ പെയ്യുകയായിരുന്നു എന്ന കഥ വന്നപ്പോഴും കേരളടൈംസില്‍ സഭയുമായി ബന്ധപ്പെട്ട മുതിര്‍ന്നയാളുകള്‍ക്ക് ഉള്‍ക്കൊള്ളാനേ കഴിഞ്ഞിരുന്നില്ല. അങ്ങനെയുള്ള പ്രശ്നങ്ങളൊക്കെ ഒരു വശത്ത്. ജോലിയല്ലാതെ കൂലിയില്ല എന്ന പ്രശ്നം മറുവശത്ത്. എന്നിട്ടും ഏഴെട്ടു കൊല്ലം കേരളടൈംസില്‍ ജോലി ചെയ്തു. അതല്ലാതെ മറ്റൊന്നും ചെയ്യാനില്ലായിരുന്നു എന്നതാണ് വലിയ പ്രശ്നമായിരുന്നത്.


അക്കാലത്തെ മറ്റ് സൗഹൃദങ്ങളും അനുഭവങ്ങളും ഒക്കെയോ?

ഇപ്പറഞ്ഞ പ്രശ്നങ്ങളൊക്കെയുള്ളപ്പോഴും കേരള ടൈംസിലെ പത്രപ്രവര്‍ത്തന ജീവിതം അങ്ങേയറ്റം ആസ്വാദ്യകരമായിരുന്നു. ശരിക്കും കളര്‍ഫുള്ളായ ജീവിതം. ഒന്നാമത് നമുക്ക് ചെയ്യാന്‍ ഒരു പണിയുണ്ടായിരുന്നു എന്നതു തന്നെ. പിന്നെ ശമ്പളം കിട്ടിയിട്ട് പുലര്‍ത്താന്‍ കുടുംബമൊന്നും അന്ന് ഉണ്ടായിരുന്നില്ലല്ലോ. ഡിഗ്രി പൂര്‍ത്തിയാക്കുന്നതിനു മുമ്പു തന്നെ കേരള ടൈംസില്‍ ജോലി ചെയ്യാന്‍ തുടങ്ങിയതാണ്. മറ്റ് പ്രാരബ്ധങ്ങളൊന്നുമുണ്ടായിരുന്നില്ല. പകല്‍ ജൂഡിന്‍റെയും മറ്റ് സുഹൃത്തുക്കളുടെയും കൂടെ ചര്‍ച്ചകളുമായി ചെലവഴിക്കാം. വായിക്കാന്‍ അത്യാവശ്യം സമയം കിട്ടും. പാതിരാത്രിയോ പുലര്‍ച്ചെയോ ജോലി കഴിഞ്ഞ് കത്തൃക്കടവില്‍ അന്ന് ഞങ്ങള്‍ താമസിച്ചിരുന്ന വീട്ടിലേക്ക് നടന്നു പോകും. ഇടയ്ക്കൊക്കെ കത്തൃക്കടവിലെ സെമിത്തേരിയില്‍ നിന്ന് ഇറങ്ങി നടന്നു പോകുന്ന പ്രേതങ്ങളെ കാണാറുണ്ട്.


പ്രേതങ്ങളോടുള്ള സൗഹൃദവും മരണം വിവരിക്കാനുള്ള ആഭിമുഖ്യവുമൊക്കെ അന്നേ തുടങ്ങിയതാണ് അല്ലേ? പക്ഷെ, നമ്മള്‍ നേരത്തേ പറഞ്ഞ കൊച്ചി എഴുത്തുകാരിലെല്ലാം തന്നെ മരണത്തിന്‍റെ തീവ്രവൈകാരികതയാര്‍ന്ന വിവരണങ്ങള്‍ കാണാം. എന്തുകൊണ്ടാണ് കൊച്ചിസാഹിത്യം ഇത്രയും മരണഭരിതമായി അനുഭവപ്പെടുന്നത്?

കൊച്ചിയിലെ ക്രിസ്ത്യാനികള്‍ക്ക് പ്രത്യേകിച്ച് ലത്തീന്‍ ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ മരണം വലിയൊരു څഇവന്‍റ്چ ആണ്. തമിഴ്നാട്ടിലൊക്കെ ചിലേടങ്ങളില്‍ കാണാറുള്ളതു പോലെ ശവമടക്കും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും വലിയൊരു സംഭവമായിട്ടാണ് ചെയ്യുക. ഒരാള്‍ മരിക്കാന്‍ കിടക്കുമ്പോള്‍തന്നെ ചെവിട്ടോര്‍മ കൊടുക്കും. ഈശോ മറിയം യൗസേപ്പേ ഈ ആത്മാവിന് കൂട്ടായിരിക്കണേ... എന്ന പ്രാര്‍ത്ഥന മരിക്കാന്‍ കിടക്കുന്ന ആളെക്കൊണ്ട് ഏറ്റു ചൊല്ലിക്കുന്നതാണ് ചെവിട്ടോര്‍മ.


ഈ. മ. യൗ. തിരക്കഥാ പുസ്തകത്തിന്‍റെ ആമുഖത്തിന്‍റെ തലക്കെട്ട് ചെവിട്ടോര്‍മ എന്നാണ്. ജോര്‍ജ് ജോസഫ് കെ. യുടെ ഒരു നോവലെറ്റുണ്ട് അതേ പേരില്‍...

അതെ. ചെവിട്ടോര്‍മ കൊച്ചിയിലുള്ളവര്‍ക്ക് ഒരു വലിയ സംഭവമാണ്. അത് മരണവീട്ടിലെ ഒരു ചടങ്ങു മാത്രമാണ്. മരണം എന്ന ഇവന്‍റിലെ ആദ്യത്തെ ചടങ്ങുകളിലൊന്ന്. കണ്ണോക്കാണ് പ്രധാനപ്പെട്ട ഒന്ന്. ഒരാള്‍ മരിച്ചു കിടക്കുമ്പോള്‍ ബന്ധുക്കളൊക്കെ ചുറ്റും ഇരുന്ന് ഉറക്കെ വിളിച്ചു പറഞ്ഞ് നെഞ്ചത്തടിച്ച് നിലവിളിക്കും. മരിച്ചയാളുമായി ബന്ധപ്പെട്ട് ഓര്‍മയിലുള്ള എല്ലാ കാര്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞ് അലമുറയിട്ടാണ് കണ്ണോക്ക്. ബാന്‍റ് മേളമൊക്കെ നടത്താന്‍ കാശില്ലാത്തതു കൊണ്ട് അതിനു പകരമായിട്ടാണെന്നു തോന്നുന്നു ഈ നെഞ്ചത്തടിയും നിലവിളിയും. എന്‍റെയൊരു വല്യപ്പനുണ്ടായിരുന്നു. അവരൊക്കെ എന്നെ കുഞ്ഞുമോനേ എന്നാണ് വിളിച്ചിരുന്നത്. വല്യപ്പന്‍ വയ്യാതെ കിടന്നപ്പോള്‍ വീട്ടുകാരൊക്കെ മാറി മാറി ചെല്ലും. ഞാന്‍ പക്ഷ, വല്യപ്പനെ കാണാന്‍ അങ്ങനെ പോയിട്ടില്ല. വല്യപ്പന്‍ മരിച്ചിടത്തേക്ക് ഞാന്‍ ചെന്നു. എന്‍റെ തല കണ്ടതും വല്യമ്മ നെഞ്ചത്തടിച്ച് ഉറക്കെ നിലവിളിക്കാന്‍ തുടങ്ങി - ദേ! അപ്പാ... കുഞ്ഞുമോന്‍ വന്നേക്കണപ്പാ... ജീവിച്ചിരുന്നപ്പം തിരിഞ്ഞു നോക്കാത്ത മകനാണപ്പാ... ഇങ്ങനെ മരിച്ചു പോയ ആളുമായി ബന്ധപ്പെട്ട് പറയാവുന്നതും ഓര്‍ക്കാവുന്നതുമായ എല്ലാ കാര്യങ്ങളും ഉറക്കെ വിളിച്ചു പറഞ്ഞാണ് കണ്ണോക്ക്. അതുകൊണ്ടു വലിയൊരു ഗുണമുണ്ട്. ദുഃഖവും സങ്കടവുമൊക്കെ മനസ്സിലങ്ങനെ കെട്ടിക്കിടന്ന് ആളുകളെ തളര്‍ത്തില്ല. ഒരുതരം വികാരവിമലീകരണമാണ്. കഥാര്‍സിസ് എന്നൊക്കെ പറയുന്നതു പോലുള്ള ഒരു ശുദ്ധീകരണം. മരണവീട്ടിലെ ചടങ്ങുകളും ശവസംസ്കാരവും കഴിയുന്നതോടെ ആളുകള്‍ക്ക് അതേപോലെ തന്നെ മറ്റു കാര്യങ്ങളും പറയാന്‍ കഴിയുന്നു. മരണച്ചടങ്ങു കഴിയുന്നതോടെ ആളുകള്‍ അതില്‍ നിന്ന് അങ്ങു ഫ്രീ ആകും.


ഈ. മ. യൗ. സിനിമ കാണുമ്പോള്‍ ഒരു മരണവീട്ടില്‍ ചെന്നു നില്‍ക്കുന്ന ഫീല്‍ കിട്ടും. സിനിമ വലിയ ആശയങ്ങളോ പ്രമേയങ്ങളോ കൈകാര്യം ചെയ്യുന്നു എന്നതിനെക്കാള്‍ ഇങ്ങനെ ഒരനുഭവമായി സിനിമയും നോവലുമൊക്കെ മാറുന്നത് മലയാളത്തില്‍ അത്ര സാധാരണമല്ലാത്ത ഒന്നാണ്. സിനിമയിലും നോവലുകളിലും ട്വിസ്റ്റുകളെയും പരിണാമഗുപ്തിയെയുംകാള്‍ അനുഭവ പരതയ്ക്ക് പ്രാധാന്യം കൊടുത്തുള്ള രചനാ രീതിയിലേക്ക് എത്തിയത് എങ്ങനെയാണ്?

സാഹിത്യം എന്നു പറയുന്നത് നറേറ്റീവാണ്. എന്‍റെ കാഴ്ചപ്പാടില്‍ സാഹിത്യം അതാണ്. ഭാഷയാണ് എഴുത്തുകാരന്‍റെ കലാവസ്തു. ഭാഷയില്‍ ആവിഷ്കാരം നടത്തുന്ന കലയാണ് സാഹിത്യം. വലിയ സംഭവങ്ങളുള്ള പ്ലോട്ടുകള്‍ പറഞ്ഞു വയ്ക്കുന്നതിനെക്കാള്‍ അനുഭവങ്ങളുടെ കലാപരമായ വിവരണത്തോടാണ് എന്നും എനിക്ക് താല്‍പര്യം തോന്നിയിട്ടുള്ളത്. അത് സിനിമയിലായാലും അങ്ങനെ തന്നെയാണ് എന്‍റെ കാഴ്ചപ്പാട്. എന്‍റെ രീതികള്‍ ഇങ്ങനെയാണ്. അത്രയേ ഉള്ളൂ.


ദസ്തയേവ്സ്കിയെപ്പോലുള്ള മഹാന്മാരായ എഴുത്തുകാരുടെയൊക്കെ സ്വാധീനം ഏതു തരത്തിലാണ് രചനകളെ സ്വാധീനിച്ചിട്ടുള്ളത് എന്ന് ആലോചിച്ചിട്ടുണ്ടോ?

നമ്മള്‍ പരിചയപ്പെടുകയും ഇടപെടുകയും ഒക്കെ ചെയ്യുന്ന ആളുകളും ജീവിതസാഹചര്യങ്ങളും വായിക്കുന്ന പുസ്തകങ്ങളും ഒക്കെ നമ്മെ പല തരത്തില്‍ സ്വാധീനിക്കുന്നുണ്ടാവും. നമ്മളെ ഫോം ചെയ്യുന്നത് അത്തരം പരിചയങ്ങളും വായനയും ഒക്കെയാണ്. നമ്മള്‍ എന്ന വ്യക്തിയാണ് അങ്ങനെ രൂപപ്പെടുന്നത്. അങ്ങനെ രൂപപ്പെടുന്ന നമ്മളാണ് എഴുതുന്നത്. അതല്ലാതെ നമ്മള്‍ എഴുതുന്നതില്‍ ആ സ്വാധീനം വരണമെന്നില്ല. ഫിക്ഷന്‍ എന്നത് പൂര്‍ണമായും നമ്മുടെ ഭാവനയിലുള്ള കാര്യങ്ങളാണ് എന്നാണ് എന്‍റെ തോന്നല്‍. ആന്‍റണ്‍ ചെക്കോവ് എനിക്ക് ഇഷ്ടമുള്ള എഴുത്തുകാരനാണ്. വളരെ വൈകിയാണ് ഞാന്‍ ചെക്കോവിന്‍റെ പ്രാധാന്യം തിരിച്ചറിയുന്നത്. ചെക്കോവിന്‍റെ കഥകളൊക്കെ വിവര്‍ത്തനം ചെയ്തു വരുമ്പോള്‍ അതിലെ പ്ലോട്ടിന് മാത്രമാണ് മിക്ക വിവര്‍ത്തകരും പ്രാധാന്യം നല്‍കിയിരുന്നത്. അത്തരം പ്ലോട്ടിനും ട്വിസ്റ്റുകള്‍ക്കുമപ്പുറം സാഹിത്യത്തിന്‍റെ ഒരനുഭവലോകം ചെക്കോവ് തരുന്നുണ്ട്.


പക്ഷെ, നമ്മുടെയാളുകള്‍, വായനക്കാര്‍ ഇഷ്ടപ്പെടുന്നത് പരിണാമഗുപ്തിയും സംഭവങ്ങളും നിറഞ്ഞ സാഹിത്യരചനകളാണ്. പി. എഫ് മാത്യൂസ് ഉള്‍പ്പെടെ പല എഴുത്തുകാരും നീണ്ടകാലം അവഗണിക്കപ്പെട്ടു കിടന്നതിന് ഒരു കാരണം നമ്മുടെ വായനാസമൂഹത്തിന്‍റെ ഈ താല്‍പര്യങ്ങളാണെന്നു തോന്നുന്നു...

ആളുകള്‍ ഇഷ്ടപ്പെട്ട് സെറ്റില്‍ ചെയ്യുന്ന എഴുത്തുകാരനാകണമെന്ന് എനിക്ക് ഒരിക്കലും തോന്നിയിട്ടില്ല. പുസ്തകത്തിന്‍റെ കൂടുതല്‍ പതിപ്പുകള്‍ വരുന്നതും കൂടുതലാളുകള്‍ വായിക്കുന്നതും ഒക്കെ നല്ല കാര്യം. പക്ഷെ, അതാണ് ഏറ്റവും വലിയ കാര്യം എന്ന് എനിക്ക് തോന്നുന്നില്ല. എഴുത്ത് തരുന്ന വലിയൊരു സന്തോഷമുണ്ട്. ആ സന്തോഷം കൊണ്ടാണ് അതിനു വേണ്ടിയാണ് ഞാന്‍ എഴുതുന്നത്. അതാണ് എഴുത്തിനു പിന്നിലെ ഒന്നാമത്തെ കാരണം. നല്ല വായനക്കാരും നല്ല വായനകളും ഉണ്ടാകുന്നത് അതിനു ശേഷമാണ്. നല്ല വായനയും വായനക്കാരും ഉണ്ടായില്ലെങ്കില്‍ സാഹിത്യം ഇല്ലല്ലോ. വായനക്കാരുടെ താല്‍പര്യം ഇതായിരിക്കും എന്ന് കരുതി അതിനു വേണ്ടി എഴുതുന്ന പോപ്പുലിസ്റ്റ് എഴുത്തു രീതിയോട് എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല. അങ്ങനെയുള്ള നിരവധി എഴുത്തുകാര്‍ ഇപ്പോള്‍ നമുക്കുണ്ടല്ലോ. അത് മോശമാണെന്നല്ല, എന്‍റെ രീതി അതല്ല.


ഇപ്പോള്‍ ഉള്ള ഏറ്റവും പുതിയ കഥയെഴുത്തുകാരും നോവലിസ്റ്റുകളും ഒക്കെ ഏറ്റവും കൂടുതല്‍ അടുപ്പം പുലര്‍ത്തുന്ന എഴുത്തുകാരിലൊരാളാണ് പി. എഫ്. മാത്യൂസ്. പകുതിയോ അതില്‍ താഴെയോ മാത്രം പ്രായമുള്ള എഴുത്തുകാര്‍ പോലും ഒപ്പമുള്ള ഒരാളെ പോലെ - ബഹുമാനത്തെക്കാളധികം സൗഹൃദത്തോടെ - ഇടപെടുന്നത് കാണാറുണ്ട്. പുതിയ തലമുറയോട് ഇത്രയും സ്വതന്ത്രമായി ഇടപെടാനാവുന്നത് എങ്ങനെയാണ്?

അതില്‍ പ്രശ്നങ്ങളൊന്നും തോന്നിയിട്ടില്ല. എപ്പോഴും അങ്ങനെയായിരിക്കുന്നതായിരുന്നു എന്‍റെ രീതി. അല്ലാതെ മനഃപൂര്‍വം അവരോട് ചെന്ന് കൂടുന്നതല്ല. എല്ലാ കാലത്തും എനിക്ക് എന്‍റെ പ്രായക്കാരോടോ മുതിര്‍ന്നവരോടോ ഉള്ളതിനെക്കാള്‍ ഫ്രീ ആയി ഇടപെടാന്‍ പറ്റിയിട്ടുള്ളത് പുതിയവരോടാണ്. ഒരു പത്തു മുപ്പത്തഞ്ചു കൊല്ലം മുമ്പ് ഞങ്ങളുടെ പ്രായത്തിലുള്ള എറണാകുളത്തെ എഴുത്തുകാര്‍ ജോര്‍ജ് ജോസഫിന്‍റെ വീടിന്‍റെ വരാന്തയില്‍ ഒത്തു കൂടുന്ന പതിവുണ്ടായിരുന്നു. എഴുതിയ കഥകള്‍ വായിക്കുക, ചര്‍ച്ച ചെയ്യുക തുടങ്ങിയവയൊക്കെയായി കൂടും. എനിക്ക് പക്ഷെ, അതില്‍ കൂടാന്‍ കഴിഞ്ഞിരുന്നില്ല. അവര്‍ പലപ്പോഴും വിളിക്കാറുണ്ട്. എല്ലാവരും നല്ല കൂട്ടുകാരുമാണ്. എന്നാല്‍ അത്തരത്തിലുള്ള കൂട്ടായ്മകളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതാണ് അന്നുമിന്നും എന്‍റെ രീതി.

എന്നാല്‍, പുതിയ ആളുകളുമായി വളരെയെളുപ്പത്തില്‍ എനിക്ക് ഒന്നിച്ച് ഇടപഴകാനും നില്‍ക്കാനും കഴിയാറുണ്ട്. സിനിമയിലായാലും അത് സാധിക്കുന്നുണ്ട്. എന്‍റെ പ്രായത്തിലൊക്കെയുള്ളവരെക്കാള്‍ പുതിയ ആളുകളുമായി എളുപ്പത്തില്‍ ഒത്തു പ്രവര്‍ത്തിക്കാന്‍ കഴിയുന്നുണ്ട്. ലിജോയെ പോലെയൊക്കെയുള്ളവരോട് ചേര്‍ന്നു പ്രവര്‍ത്തിക്കുമ്പോള്‍ കുറച്ചുകൂടി അനായാസം ഇടപഴകാന്‍ കഴിയാറുണ്ട്.


മലയാളത്തിലെ ഏറ്റവും പ്രിയപ്പെട്ട എഴുത്തുകാരന്‍ ആരാണ്?

അങ്ങനെ ഞാന്‍ ചിന്തിച്ചിട്ടില്ല... നമുക്ക് മലയാളത്തില്‍ ഒരു മേജര്‍ റൈറ്റര്‍ ഉണ്ടായിട്ടില്ല എന്നാണ് എനിക്ക് തോന്നുന്നത്. അങ്ങനെ പറയാവുന്ന ഒരാള്‍, ഒരുപാടു വിട്ടുവീഴ്ചകളോടെയാണെങ്കിലും എനിക്ക് കൂടുതല്‍ താല്‍പര്യം തോന്നിയിട്ടുള്ള വലിയ എഴുത്തുകാരന്‍ ബഷീറാണ്. കഥകള്‍ എഴുതിയിരുന്ന എന്‍. എസ് മാധവനെയും എനിക്ക് ഇഷ്ടമാണ്. അടുത്തിടെ എഴുതുന്ന കഥകള്‍ അത്ര മികച്ചവയായി തോന്നിയിട്ടില്ല. പക്ഷെ, മാധവന്‍റെ മുമ്പത്തെ കഥകള്‍ വളരെ മികച്ചവയാണ്.

മലയാളത്തിലെ ഏറ്റവും മികച്ച നോവല്‍ ഏതാണ്?

അതും ഇപ്പറഞ്ഞതു പോലെയാണ്. നമ്മള്‍ വായിച്ച് ഒപ്പം കൊണ്ടു നടക്കുന്ന പല വലിയ നോവലുകളുടെയും കൂടെ നിര്‍ത്താവുന്ന കൃതികള്‍ മലയാളത്തില്‍ ഉണ്ടായിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. മലയാളത്തില്‍ ഞാന്‍ ആവര്‍ത്തിച്ചു വായിച്ചിട്ടുള്ള നോവല്‍ ഖസാക്കിന്‍റെ ഇതിഹാസം തന്നെയാണ്. ഇനിയും വായിക്കാവുന്നതും. ഭാഷയിലുള്ള ക്രിയേറ്റീവ് വര്‍ക്കാണ് നോവല്‍ എന്ന് മലയാളത്തെ പഠിപ്പിച്ചത് ഖസാക്കാണ്.


മലയാളത്തിലെ ഏറ്റവും നല്ല സംവിധായകനും സിനിമയും ഏതാണ്?

സിനിമയുടെ ക്രാഫ്റ്റ് ഉള്ള മികച്ച സംവിധായകന്‍ എന്ന് തോന്നിയിട്ടുള്ളത് അടൂര്‍ ഗോപാലകൃഷ്ണനാണ്. എലിപ്പത്തായം പോലൊരു സിനിമ പിന്നെ ചെയ്തിട്ടില്ലെങ്കിലും.


പുതിയ സംവിധായകര്‍ പലരും വളരെ പ്രതീക്ഷ തരുന്നവരല്ലേ?

സിനിമ നന്നാകാത്ത രാജ്യമാണ് നമ്മുടേത് എന്നെനിക്ക് തോന്നിയിട്ടുണ്ട്. കഥ അറിയാന്‍ വേണ്ടി സിനിമ കാണുന്നതാണ് നമ്മുടെ രീതി. വലിയ സാഹിത്യഭംഗിയുള്ള ഡയലോഗുകളൊക്കെയാണ് സിനിമയുടെ മികവായി കൊണ്ടാടപ്പെടാറുള്ളത്. മികവുള്ള ദൃശ്യങ്ങളും കാഴ്ചയുടെ അനുഭവവുമൊന്നും ആര്‍ക്കും വേണ്ട. സിനിമയോട് വളരെക്കൂടുതല്‍ ഡെഡിക്കേഷന്‍ ഉള്ള ചെറിയൊരു വിഭാഗം ആളുകളെങ്കിലും ഇപ്പോള്‍ ഉണ്ട്. സംവിധായകരും അഭിനേതാക്കളും ഒക്കെ. തീര്‍ച്ചയായും അവര്‍ പ്രതീക്ഷയാണ്.


ചാവുനിലം, അടിയാളപ്രേതം, ഇരുട്ടില്‍ ഒരു പുണ്യാളന്‍ - ഈ മൂന്നു നോവലുകളും ഒരു വലിയ നോവലിന്‍റെ മൂന്നു ഭാഗങ്ങളാണ് എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പ്ലാന്‍ ചെയ്ത് എഴുതിയതാണോ?

ഒട്ടേറെക്കാലം കൂടെ കൊണ്ടു നടന്ന് പല തവണ ഡ്രാഫ്റ്റ് മാറ്റിയെഴുതി മിനുക്കി ഒരുക്കിയതാണ് ചാവുനിലം. അതൊരു കണ്ണോക്കാണ് എന്നും ഇത്ര നെഗറ്റീവായ നോവലൊക്കെ ആര് വായിക്കാനാണ് എന്നുമാണ് പല സുഹൃത്തുക്കളും പറഞ്ഞത്. പത്തിരുപതു കൊല്ലം അത് അങ്ങനെ കിടന്നെങ്കിലും പുതിയ വായനക്കാരുടെ ഒരു തലമുറ വന്നതോടെ അത് നല്ലതുപോലെ ശ്രദ്ധിക്കപ്പെട്ടു. അങ്ങനെ അത് കൂടുതല്‍ വായിക്കപ്പെട്ടു തുടങ്ങിയ കാലത്താണ് 2015 ല്‍ ഇരുട്ടില്‍ ഒരു പുണ്യാളന്‍ എഴുതുന്നത്. അതിന്‍റെ ഒരു ശിഖരത്തില്‍ നിന്നു പൊട്ടിമുളച്ചതാണ് അടിയാളപ്രേതം.


ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന കടലിന്‍റെ മണവും കൊച്ചിയുടെ പശ്ചാത്തലത്തിലുള്ള നോവലാണല്ലോ? മുന്‍നോവലുകളുടെ തുടര്‍ച്ച തന്നെയാണോ ഇതും?

കടലിന്‍റെ മണം മുന്‍ നോവലുകളുടെ തുടര്‍ച്ചയല്ല. കൊച്ചി പോലെ കടലിനോടു ചേര്‍ന്നുള്ള ഒരു നഗരത്തില്‍ നടക്കുന്നതാണ് എന്നേയുള്ളൂ.


Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts