പരിസ്ഥിതി - കാസ്പിയന്‍ തടാകം ശോഷിക്കുന്നു...? -ഡോ. ഗോപകുമാര്‍ ചോലയില്‍





     ആഗോളതാപനത്തിന്‍റെയും കാലാവസ്ഥാ വ്യതിയാനത്തിന്‍റെയും പശ്ചാത്തലത്തില്‍ ജലാശയങ്ങള്‍ വറ്റി വരളുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. ഭാവിയില്‍ ഏതു ഭൂഖണ്ഡത്തിലും സംഭവിക്കാവുന്നതിന്‍റെ നേര്‍ ചിത്രമാണ് ഇന്ന് നാം കാസ്പിയന്‍ തടാകത്തില്‍ ദര്‍ശിക്കുന്നത്. ഇത് നിരന്തരം ചര്‍ച്ച ചെയ്യപ്പെടുന്നതും ആണ്. ജലദൗര്‍ലഭ്യം സൃഷ്ടിക്കാവുന്ന വിപത്തുകള്‍ എടുത്തു പറയേണ്ടതില്ല. കേപ് ടൗണില്‍ വെള്ളത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയതും ജനങ്ങള്‍ പൈപ്പിന്‍ ചുവട്ടില്‍ ക്യൂ നില്‍ക്കുന്നതും നാം കണ്ടു. ജല അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തുന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങി. ജല ധാരാളിത്തം ശീലിച്ച ജനങ്ങള്‍ക്ക് വെള്ളത്തിന് റേഷന്‍ ഏര്‍പ്പെടുത്തിയതോടെ തിരിച്ചറിവിന്‍റെ ഒരു പുതിയ ലോകം വെളിപ്പെട്ടു. ഒരു തുള്ളി വെള്ളത്തിന്‍റെ വില എന്താണെന്ന് ചുരുങ്ങിയ പക്ഷം അവരെങ്കിലും മനസ്സിലാക്കിയിട്ടുണ്ടാവണം. ഉമ്യ ദലൃീ യിലേക്ക് ജനങ്ങള്‍ തയ്യാറാകാന്‍ ഭരണകൂടം നിര്‍ദേശവും നല്‍കി... ഈ കാഴ്ചകളും വാര്‍ത്തകളും നമ്മുടെ കണ്ണ് തുറപ്പിച്ചില്ലെങ്കില്‍ ഒന്ന് പറയാനില്ല. ഇന്ത്യയിലെ ബാംഗ്ലൂര്‍ ഉള്‍പ്പെടെയുള്ള മഹാനഗരങ്ങളിലും അത്തരം സാഹചര്യങ്ങള്‍ നാളെ വന്നെത്താം. ഉള്‍നാടന്‍ ജലാശയങ്ങള്‍ ധാരാളമുള്ള സംസ്ഥാനത്ത് അടിക്കടി അനുഭവപ്പെടുന്ന മഴക്കുറവും, വര്‍ധിച്ച തോതിലുള്ള താപനവും നമ്മുടെ കാലാവസ്ഥയില്‍ സ്ഥായിയായ മാറ്റങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. വേനല്‍ കടുത്താല്‍ സംസ്ഥാനത്തിന്‍റെ പലയിടങ്ങളിലും അനുഭവപ്പെടുന്ന കുടിവെള്ള ക്ഷാമം ദശകങ്ങളായി നാം അനുഭവിക്കുന്നുണ്ട്. നമ്മുടെ ഉള്‍നാടന്‍ ജലാശയങ്ങള്‍ മിക്കവയും വേനലില്‍ മെലിഞ്ഞ് ശോഷിക്കുന്ന കാഴ്ചയും പതിവാണല്ലോ. സംസ്ഥാനത്തെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ശാസ്താംകോട്ട തടാകവും ഇപ്പോള്‍ തന്നെ പലവിധ ഭീഷണികള്‍ നേരിടുന്ന സാഹചര്യം നിലനില്‍ക്കുന്നു. കാലാവസ്ഥാവ്യതിയാന - ആഗോളതാപന പശ്ചാത്തലത്തില്‍ ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകത്തിന് സംഭവിച്ചുകൊണ്ടിരിക്കുന്ന ശോഷണം പരിശോധിക്കുകയാണ് ലേഖനത്തില്‍. ഒപ്പം കേരളത്തിലെ സാഹചര്യങ്ങളില്‍, ആഗോള താപന പശ്ചാത്തലത്തില്‍ സംഭവിക്കാവുന്ന പ്രശ്നങ്ങളും ചൂണ്ടിക്കാട്ടുന്നു.

     ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകം ശോഷണം അഭിമുഖീകരിച്ചു കൊണ്ടിരിക്കുകയാണ്. താപനാധിഷ്ഠിത കാലാവസ്ഥാവ്യതിയാനം മൂലം സൃഷ്ടിക്കപ്പെടാനിടയുളള വന്‍ ജലപ്രതിസന്ധിയിലേക്കാണിത് നയിക്കുക. കാസ്പിയന്‍ കടലിലെ ജലനിരപ്പ് താഴുന്നതിനോടനുബന്ധമായി ഉള്‍നാടന്‍ തടാകങ്ങള്‍ വറ്റിവരളുന്ന അവസ്ഥയുണ്ടാവുകയും തന്മൂലം ഏറ്റവും ചുരുങ്ങിയത് അഞ്ച് ഏഷ്യന്‍ രാഷ്ട്രങ്ങളിലെങ്കിലും ജലദൗര്‍ലഭ്യം നേരിടേണ്ടി വരികയും ചെയ്യാനിടയുണ്ട്. പുതിയ പഠനങ്ങള്‍ പ്രകാരം, കാസ്പിയന്‍ കടലിലെ ജലനിരപ്പ് പ്രതിവര്‍ഷം ഏതാനും സെന്‍റിമീറ്ററുകളോളം താഴ്ന്നുകൊണ്ടിരിക്കയാണ്. താപനം കൂടുന്ന അവസ്ഥയില്‍ ജലനിരപ്പ് കുറയുന്നതിന്‍റെ വേഗതയും തോതും കൂടുവാനാണ് സാധ്യത. ഈ നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍, ഏതാനും സെന്‍റിമീറ്ററുകള്‍ എന്ന നിലവിട്ട് ഇപ്പോഴുമുള്ളതിനേക്കാള്‍ ഒന്‍പത് മീറ്ററോളം ജലനിരപ്പ് താഴ്ന്നേക്കാം. ഇത് ഒരുപക്ഷെ, ഏകദേശം 18 മീറ്ററോളം താഴാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

     കാലാവസ്ഥാവ്യതിയാന കാലഘട്ടത്തില്‍ ഹിമസാമ്രാജ്യങ്ങള്‍ ഉരുകി സമുദ്രജലനിരപ്പ് ഉയര്‍ന്ന് തീരദേശങ്ങളെയും ദ്വീപുകളെയും നാമാവശേഷമാക്കുന്ന പ്രക്രിയ ഒരു വശത്ത് നടക്കുമ്പോഴാണ് തികച്ചും വിരുദ്ധപ്രകൃതമുള്ള - അതായത് ജലാശയങ്ങളിലെ ജലനിരപ്പ് താഴ്ന്ന് ക്രമേണ വറ്റി വരളുന്ന പ്രക്രിയ മറുവശത്ത് നടക്കുന്നത്. വേനല്‍ക്കാലത്ത് വ്യാപക ബാഷ്പീകരണം മൂലം വന്‍തോതില്‍ ജലനഷ്ടം ഉണ്ടാകുന്നു. എന്നാല്‍, ഈ ജലനഷ്ടം പരിഹരിക്കുവാന്‍ ആവശ്യമായ തോതിലുള്ള മഴയോ ഹിമരൂപീകരണമോ ലഭിക്കുന്നതുമില്ല. ഇക്കാരണം മൂലം 3,71,000 ചതുരശ്ര കിലോമീറ്റര്‍ വരുന്ന കാസ്പിയന്‍ തടാക വിസ്തൃതി അതിദ്രുതം കുറയാനിടവന്നിരിക്കുന്നു ധഇീാാൗിശരമശേീിെ ഋമൃവേ മിറ ഋി്ശൃീിാലിേ 1, അൃശേരഹല ിൗായലൃ: 69 (2020)പ. അസര്‍ബൈജാന്‍, റഷ്യ, ഇറാന്‍, തുര്‍ക്ക്മെനിസ്ഥാന്‍, കസാഖിസ്ഥാന്‍ തുടങ്ങി കാസ്പിയന്‍ തടാകത്തിന്‍റെ അതിരുകളായി നിലകൊള്ളുന്ന രാജ്യങ്ങളിലെ ഭൂപ്രദേശങ്ങള്‍ തല്‍ഫലമായി തടാകത്തിലെ താഴ്ന്നുകൊണ്ടിരിക്കുന്ന ജലനിരപ്പിനെ അപേക്ഷിച്ച് വളരെ ഉയര്‍ന്ന മേഖലകളായി വര്‍ത്തിക്കുന്ന സ്ഥിതി സംജാതമായിരിക്കുന്നു. തടാകത്തിലെ ജലനിരപ്പ് താഴുന്നതോടൊപ്പം ഈ ഭൂവിഭാഗങ്ങളിലെ അനുബന്ധ ഭൂഗര്‍ഭ ജലനിരപ്പും താഴാനിടയാവുകയും ഇത്തരം പ്രദേശങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം സൃഷ്ടിക്കുകയും ചെയ്യുന്നു. കാസ്പിയന്‍ തടാകത്തില്‍ സംഭവിക്കുന്നത് ഒറ്റപ്പെട്ട സംഗതിയല്ല. ഇതരഭൂഖണ്ഡങ്ങളിലെ പൂര്‍ണമായും കരപ്രദേശങ്ങളാല്‍ ചുറ്റപ്പെട്ട ഏതൊരു ജലാശയത്തിനും സംഭവിക്കാവുന്നതാണ് ഇക്കാര്യം. അത്തരം പ്രദേശങ്ങളില്‍ ആഗോളതാപനം സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ഗൗരവപൂര്‍ണമായ പഠനങ്ങള്‍ നടത്തേണ്ടത് ആവശ്യമാണ്. എന്നാല്‍, കാസ്പിയന്‍ തടാകത്തിലേതു പോലുള്ള ജലനഷ്ടവും ജലാശയശോഷണവും ആദ്യത്തേതല്ല. ലവണാംശമുള്ള ജലമാണെങ്കില്‍ പോലും, വ്യവസായം, കൃഷി, ജനആവാസ കേന്ദ്രങ്ങള്‍ എന്നിവ ഏറ്റവും അധികം ആശ്രയിക്കുന്ന ലോകത്തെ ഏറ്റവും വലിയ ആവൃത (ഹമിറ ഹീരസലറ) ജലാശയമാണ് കാസ്പിയന്‍ തടാകം.

     വംശനാശം അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന څകാസ്പിയന്‍ സീല്‍چ അടക്കമുള്ള വളരെ വിപുലമായ ജീവി ഇനങ്ങളുടെ ആവാസ സ്ഥാനം കൂടിയാണ് കാസ്പിയന്‍ തടാകം. ശൈത്യകാലത്ത് രൂപം കൊള്ളുന്ന ഹിമപാളികളെയാണ് ഈ വിഭാഗം ജീവികള്‍ തങ്ങളുടെ കുഞ്ഞുങ്ങളെ പോറ്റിവളര്‍ത്തുവാന്‍ ആശ്രയിക്കുന്നത്. തടാകത്തിലെ ആഴം കുറഞ്ഞ ഇടങ്ങളില്‍ ദേശാടനപക്ഷികള്‍ക്കുള്ള ആഹാരം ലഭ്യമാണ്. മാത്രമല്ല, കടല്‍ക്കൂരിയെന്ന, വംശനാശത്തിനടിപ്പെട്ടുകൊണ്ടിരിക്കുന്ന മത്സ്യ ഇനങ്ങള്‍ ഉള്‍പ്പെടെ ധാരാളം മത്സ്യങ്ങള്‍ മുട്ടയിട്ട് വംശവര്‍ധന നടത്തുന്ന ഇടങ്ങള്‍ കൂടിയാണ് ആഴം കുറഞ്ഞ തടാക മേഖലകള്‍. കാസ്പിയന്‍ തടാകത്തിന്‍റെ പ്രധാന ജലസ്രോതസ്സ് വോള്‍ഗാ നദിയാണ്. തടാകത്തിന് യാതൊരു വിധത്തിലുള്ള സമുദ്രബന്ധവും ഇല്ല. തന്മൂലം, ജലസമ്പത്ത് ബാഷ്പീകരണം, മഴ, പുഴയില്‍ നിന്നൊഴുകിയെത്തുന്ന ജലത്തിന്‍റെ തോത് എന്നിവയെ ആശ്രയിച്ച് നിലകൊള്ളുന്നു. താപന കാലഘട്ടത്തില്‍ ബാഷ്പീകരണത്തോത് വര്‍ധനവിന്‍റെ ദിശയിലുമാണ്; മഴയുടെ ലഭ്യതയിലാകട്ടെ, കുറവിനുള്ള പ്രവണതയാണു മുന്നിട്ട് നില്‍ക്കുന്നത്. നിലവിലെ താപന സാഹചര്യങ്ങളില്‍, ജല ലഭ്യത നന്നേ കുറഞ്ഞ, പ്രകൃത്യാ തന്നെ വരണ്ട അര്‍ദ്ധ-നിരാര്‍ദ്ര (ലൊശമൃശറ) പ്രദേശങ്ങളാകട്ടെ, കൂടുതല്‍ നിരാര്‍ദ്ര സ്വഭാവം കൈവരിക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്നു.

     എന്നാല്‍, ഇത്തരം അവസ്ഥാവിശേഷങ്ങള്‍ കാസ്പിയന്‍ തടാകത്തെ അതിജീവിച്ച് കഴിയുന്ന ജീവിവിഭാഗങ്ങളുടെ മാത്രം വെല്ലുവിളികള്‍ അല്ല. മറിച്ച്, ഏഷ്യ, ആഫ്രിക്ക, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ തടാകങ്ങളെ ആശ്രയിച്ച് കഴിയുന്ന മനുഷ്യനടക്കമുള്ള ലക്ഷോപലക്ഷം ജീവികളുടെ കൂടി പ്രശ്നമാണ്. മഞ്ഞുരുകി സമുദ്രനിരപ്പ് ഉയരുമ്പോള്‍ എപ്രകാരമാണോ വലിയൊരു വിഭാഗം പ്രശ്നബാധിതരാവുന്നത്, അപ്രകാരം തന്നെയുള്ള മാനം കൈവരിക്കുകയാണ് ജലനഷ്ടം വഴി തടാകങ്ങള്‍ ശോഷണം അഭിമുഖീകരിക്കുമ്പോഴും. സമുദ്രനിരപ്പ് ഉയരുന്ന അവസ്ഥയെയാണ് തീരദേശ രാഷ്ട്രങ്ങള്‍ ഭയക്കുന്നത്. എന്നാല്‍, കാസ്പിയന്‍ കടലിനെ സംബന്ധിച്ചിടത്തോളം ഇതിന് തികച്ചും വിരുദ്ധസ്വഭാവമുള്ള ഒരു പ്രശ്നത്തെയാണ് ഈ തടാകത്തെ ഉപജീവിച്ച് അധിവസിക്കുന്ന ജനവിഭാഗങ്ങള്‍ നേരിടേണ്ടിവരുന്നത്; അതായത്, തടാകത്തിലെ ജലനിരപ്പില്‍ വന്‍തോതിലുണ്ടാകുന്ന കുറവ്. ഭൂവിഭാഗങ്ങളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന ലവണത്വമേറിയ ഒരു തടാകമാണ് യഥാര്‍ത്ഥത്തില്‍ കാസ്പിയന്‍ കടല്‍. വിസ്തൃതിയില്‍ ലോകത്തിലെ ഏറ്റവും വലിപ്പമേറിയ തടാകം ഓരോ വര്‍ഷവും ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്. 1990 കള്‍ മുതല്‍ ഓരോ വര്‍ഷവും ജലനിരപ്പ് ഏതാനും സെന്‍റിമീറ്റര്‍ വച്ച് താഴ്ന്നുകൊണ്ടിരിക്കുന്നു. വരുന്ന ദശകങ്ങളില്‍ ജലനിരപ്പ് താഴുന്നതിന്‍റെ വേഗത വര്‍ധിക്കുവാനാണ് സാധ്യത എന്നും വിലയിരുത്തപ്പെടുന്നു.

     ഉത്തരസമുദ്രത്തിലെ (ചീൃവേ ടലമ) ജലനിരപ്പില്‍ ഉണ്ടാകാനിടയുള്ള രണ്ടോ മൂന്നോ മീറ്റര്‍ താഴ്ച പോലും റോട്ടര്‍ഡാം, ഹംബര്‍ഗ്, ലണ്ടന്‍ എന്നീ തുറമുഖങ്ങളിലേക്കുള്ള പ്രവേശനം വൈഷമ്യത്തിലാക്കാന്‍ ഇടയുണ്ട്. മത്സ്യബന്ധന ബോട്ടുകള്‍ മാത്രമല്ല, വലിയ ജലയാനങ്ങള്‍ വരെ ഒരുപോലെ ഈ പ്രതിസന്ധി അഭിമുഖീകരിക്കേണ്ടി വരും. എന്നാല്‍, കാസ്പിയന്‍ സമുദ്രനിരപ്പില്‍ ഉണ്ടാകാനിടയുള്ള താഴ്ച ചുരുങ്ങിയത് 9 മീറ്ററും കൂടുതല്‍ താപനാധിക്യമുള്ള സാഹചര്യങ്ങളില്‍ 18 മീറ്റര്‍ വരെയും ആണ് പ്രവചിക്കപ്പെടുന്നത്. അത്തരമൊരു സാഹചര്യത്തില്‍ കാസ്പിയന്‍ കടലിന്‍റെ ഉപരിതല വിസ്തൃതി മൂന്നിലൊന്ന് കണ്ട് ചുരുങ്ങാനിടയുണ്ട്. ആവാസവ്യൂഹശോഷണം, കാസ്പിയന്‍ സമുദ്ര മേഖലയില്‍ മാത്രം കാണപ്പെടുന്ന ജീവിവര്‍ഗങ്ങളുടെ നിലനില്‍പ് എന്നീ പ്രശ്നങ്ങളോടൊപ്പം കാസ്പിയന്‍ സമുദ്രജലനിരപ്പിന്‍റെ ശോഷണത്തിന് ഒരു രാഷ്ട്രീയമാനം കൂടി ഇപ്പോള്‍ കൈവരിക്കുന്നു. അതായത്, തടാകത്തിലെ ജലശേഖരത്തിന്‍റെ ഉപഭോക്താക്കളായ അസര്‍ബൈജാന്‍, റഷ്യ, ഇറാന്‍, തുര്‍ക്മെനിസ്ഥാന്‍, കസാഖിസ്ഥാന്‍ എന്നീ രാഷ്ട്രങ്ങള്‍ തമ്മില്‍ ജലഉപഭോഗം, മത്സ്യബന്ധനാവകാശം എന്നിവ സംബന്ധിച്ച് പുതിയ ഉടമ്പടികള്‍ ഉണ്ടാക്കേണ്ടി വരും. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി വിഭാഗത്തിന്‍റെ (ഡചഋജ) നിയന്ത്രണത്തിലുള്ള ഒരു അന്താരാഷ്ട്ര വിദഗ്ധ സമിതി വഴി ഇക്കാര്യം പഠിക്കുകയും പ്രശ്നങ്ങള്‍ക്ക് ഒരു സമവായം ഉണ്ടാക്കുകയും ചെയ്യണമെന്ന് ശാസ്ത്രലോകം നിര്‍ദ്ദേശിക്കുന്നു.

     കാലാവസ്ഥാവ്യതിയാനത്തിന്‍റെ പരിണതഫലമെന്നോണം ഉള്‍നാടന്‍ തടാകങ്ങള്‍, ഇതരജലാശയങ്ങള്‍ എന്നിവയിലെ ജലനിരപ്പ് ഗണ്യമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. ഇതുമൂലം ജനജീവിതം, ജൈവവൈവിധ്യം, രാജ്യാന്തര നയസ്ഥിരത എന്നീ ഘടകങ്ങള്‍ക്ക് നേരിടേണ്ടിവരാവുന്ന പ്രതിസന്ധികള്‍ കണക്കിലെടുത്ത് ജനങ്ങളില്‍ ബോധവല്‍ക്കരണം സൃഷ്ടിക്കുവാനുള്ള നടപടിക്രമങ്ങള്‍ അടിയന്തരമായി സ്വീകരിക്കേണ്ടതുണ്ട്. ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (കജഇഇ) ന്‍റെ വിവരങ്ങള്‍ അടിസ്ഥാനമാക്കി താപനം മൂലം കടല്‍നിരപ്പ് ഉയരുന്ന അവസ്ഥയോട് താദാത്മ്യം പ്രാപിക്കുവാന്‍ ധാരാളം രാഷ്ട്രങ്ങള്‍ മുന്‍കൈയെടുത്ത് വരുന്നു. എന്നാല്‍, ഇതിന് വിപരീതമായി, താപനം മൂലം ജലാശയങ്ങള്‍, തടാകങ്ങള്‍ എന്നിവയിലെ ജലനിരപ്പ് താഴുമ്പോഴുണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് വളരെ കുറഞ്ഞ ശ്രദ്ധയും പ്രതികരണങ്ങളും മാത്രമെ ലഭിക്കുന്നുള്ളൂ. അന്തരീക്ഷതാപം ഏറുന്നതു മൂലം കരയിലും ജലാശയങ്ങളിലും ബാഷ്പീകരണ തോതില്‍ ക്രമാതീതമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഈ പ്രക്രിയ മൂലം തടാകങ്ങളുടെ ജലനിരപ്പ് താഴുന്നതിനും അവയുടെ വിസ്തീര്‍ണത്തില്‍ കുറവ് വരുന്നതിനും ഇടയായിട്ടുണ്ട്. കൂടാതെ, മഴയിലുണ്ടാവുന്ന ഗണ്യമായ കുറവ് ഈ അവസ്ഥയ്ക്ക് തീക്ഷ്ണതയേറ്റുന്നു. പരിപൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട തടാകങ്ങളാണ് കാലാവസ്ഥാവ്യതിയാനം മൂലം ഇത്തരത്തിലുള്ള മാറ്റങ്ങള്‍ക്ക് കൂടുതലായും വിധേയമാകുന്നത്. മഴലഭ്യത, തടാകത്തിലേക്ക് ഒഴുകിയെത്തുന്ന ജലത്തോത്, ബാഷ്പീകരണം എന്നിവ തമ്മിലുള്ള സന്തുലനമാണ് ഇത്തരം തടാകങ്ങളിലെ ജലനിരപ്പ് നിശ്ചയിക്കുന്നത്. ജലാശയങ്ങളെ അപേക്ഷിച്ച്, കരപ്രദേശങ്ങളില്‍ കാലാവസ്ഥാ പ്രകൃതങ്ങള്‍ക്കനുസൃതമായി ജലലഭ്യത കുറയുമ്പോള്‍ അത് ڇശുദ്ധജലദൗര്‍ലഭ്യംڈ എന്ന സുപ്രധാന പ്രശ്നമായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍, തടാകങ്ങള്‍ പോലുള്ള ആവൃത ജലാശയങ്ങള്‍ ശോഷിക്കപ്പെടുമ്പോള്‍ അത് ലക്ഷോപലക്ഷം ജനങ്ങളുടെ ഉപജീവനത്തെ തന്നെ വഴിമുട്ടിക്കുന്ന തരത്തിലുള്ള ദൂരവ്യാപക ഫലങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാകുന്നു. ഇതിന്‍റെ പ്രത്യക്ഷ ഉദാഹരണമാണ് ഇപ്പോള്‍ കാസ്പിയന്‍ തടാകത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

     എന്നാല്‍, പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന അന്താരാഷ്ട്ര ഗവേഷണ സമിതികള്‍ പോലും ഉള്‍നാടന്‍ തടാകങ്ങളിലെയും ജലാശയങ്ങളിലെയും ജലനിരപ്പ് താഴ്ന്ന വിഷയത്തില്‍ വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. തടാകങ്ങളുടെ ജലനിരപ്പില്‍ ഉണ്ടാകുന്ന ശോഷണം സൃഷ്ടിക്കുന്ന പാരിസ്ഥിതിക-സാമ്പത്തിക-രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ക്ക് വ്യാപക സ്വഭാവമാണുള്ളത്. വോള്‍ഗാ നദീമുഖം, റംസാര്‍ തണ്ണീര്‍ത്തടങ്ങള്‍ തുടങ്ങി കാസ്പിയന്‍ തടാകമേഖലയില്‍ നിലവില്‍ സംരക്ഷിത വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള മേഖലകള്‍ കാലക്രമേണ തിരിച്ചറിയാനാവാത്തവിധം മാറിപ്പോയേക്കാം. ഈ മേഖലകളില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍, പോഷകവസ്തുക്കള്‍ എന്നിവയുടെ ആധിക്യം തടാകത്തിന്‍റെ അടിത്തട്ടിന്‍റെ സ്വാഭാവിക പ്രകൃതം ഇല്ലാതാക്കും. ചൂടേറുന്ന അവസ്ഥയില്‍ പോഷകസാന്നിധ്യം മൂലം തടാകമേഖലയില്‍ ഉണ്ടാകുന്ന ഉയര്‍ന്ന ഉത്പാദനത്തോത് ജലത്തിലെ ഓക്സിജന്‍ ലഭ്യതയില്‍ ഗണ്യമായ കുറവ് സൃഷ്ടിക്കും. ഒരു ആവാസ വ്യവസ്ഥയെയും അതിജീവിക്കാനനുവദിക്കാത്ത നിര്‍ജീവമേഖലകളുടെ വ്യാപക രൂപീകരണം തടാകത്തിലെ ആഴം കുറഞ്ഞ ഇടങ്ങളിലെയും, ആഴം കൂടിയ ഇടങ്ങളിലെയും അതിപ്രധാന ജൈവവൈവിധ്യ മേഖലകളെ പ്രതികൂലമായി ബാധിക്കാം. കാസ്പിയന്‍ തടാകമേഖലയിലെ ജലശോഷണം പരമാവധി കുറച്ചു കൊണ്ടു വരുവാനുള്ള പരിശ്രമങ്ങള്‍ വഴി മേഖലയിലെ ആവാസവ്യവസ്ഥകളും തനത് കാസ്പിയന്‍ ജൈവസമ്പന്നതയും തിരിച്ചുകൊണ്ടുവരാനാവുമെന്ന് പ്രതീക്ഷിക്കാം.

     ആവൃത ജലാശയങ്ങള്‍ (ഘമിറ ഹീരസലറ ംമലേൃ യീറശലെ) ആയ തടാകങ്ങളുടെ ജലനിരപ്പില്‍ ഭാവിയിലെ കാലാവസ്ഥാ പ്രേരിതസാഹചര്യങ്ങള്‍ വരുത്താനിടയുള്ള വ്യതിയാനങ്ങളെക്കുറിച്ച് ആഗോളതലത്തില്‍ തന്നെ ഒരു ബോധവല്‍ക്കരണ പ്രചാരണത്തിന് തുടക്കം കുറിക്കേണ്ടതുണ്ട്. കജഇഇ (ഇന്‍റര്‍ ഗവണ്‍മെന്‍റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച്) റിപ്പോര്‍ട്ടുകള്‍, ജൈവവൈവിധ്യം, ആവാസ വ്യൂഹങ്ങള്‍ എന്നിവ സംബന്ധിച്ച നിരീക്ഷണ പഠനങ്ങള്‍ തുടങ്ങിയവ തയ്യാറാക്കുമ്പോള്‍ ഇക്കാര്യത്തിന് ചെറുതല്ലാത്ത പരിഗണന നല്‍കേണ്ടതുണ്ട്. തടാകങ്ങളുടെ ജലനിരപ്പില്‍ ലോകമാകമാനം അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന ശോഷണത്തെ അടിസ്ഥാനമാക്കി അതുമൂലമുണ്ടായേക്കാവുന്ന ദുര്‍ഘടങ്ങള്‍, ബാധിതമേഖലകള്‍ എന്നിവ വിലയിരുത്തുവാന്‍  കൂട്ടായ ശാസ്ത്രപദ്ധതികള്‍ ആസൂത്രണം ചെയ്യേണ്ടതുമുണ്ട്. ഇക്കാര്യത്തില്‍ അനുകൂല തന്ത്രങ്ങള്‍, ലഘൂകരണ മാര്‍ഗങ്ങള്‍ എന്നിവ വികസിപ്പിക്കുവാനും ഏകോപിപ്പിക്കുവാനും വേണ്ടി സുസജ്ജമായ ഒരു ആഗോള കാര്യനിര്‍വാഹക സംഘം രൂപീകരിക്കേണ്ടത് അത്യാവശ്യമാണ്. ഐക്യരാഷ്ട്രസംഘടനയുടെ പരിസ്ഥിതി വിഭാഗത്തിന്‍ കീഴില്‍ വര്‍ത്തിക്കുന്ന ണഅടജ (ണീൃഹറ അറമുമേശേീി ടരശലിരല ജൃീഴൃമാാല) തുടങ്ങിയ പദ്ധതികളുടെ സഹായവും ഈ കാര്യനിര്‍വഹണസംഘത്തിന് പ്രാപ്യമായിരിക്കണം.

     ആഗോളതാപന സാഹചര്യങ്ങളില്‍ അതികഠിനമായ ജലശോഷണത്തെ നേരിട്ടുകൊണ്ടിരിക്കുന്ന കാസ്പിയന്‍ തടാകം കേരളത്തിലോ ഭാരതത്തിലോ അല്ല. കേരളീയരെ സംബന്ധിച്ചിടത്തോളം ഏഷ്യന്‍ ഭൂഖണ്ഡത്തിലെ അതിവിദൂര പ്രദേശങ്ങളിലെങ്ങോ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിലെ ജലശോഷണം ഒരുപക്ഷെ കേരളീയരുടെ ഒരു പ്രശ്നമേ അല്ലായിരിക്കാം. എന്നാല്‍, നിരവധി ഉള്‍നാടന്‍ തടാകങ്ങളും ജലാശയങ്ങളുമുള്ള കേരളം ഇതേ പ്രശ്നം തന്നെ ഭാവിയില്‍ അഭിമുഖീകരിക്കേണ്ടി വന്നാല്‍ അതില്‍ അത്ഭുതമില്ല. കാലാവസ്ഥാവ്യതിയാനത്തിന്‍റെ മുഖമുദ്രകളായ താപാധിക്യം, മഴക്കുറവ്, ബാഷ്പീകരണതോതിലുള്ള വര്‍ദ്ധനവ് എന്നീ ഘടകങ്ങള്‍ കേരളത്തിലെ ജലാശയങ്ങളുടെ കാര്യത്തിലും നിര്‍ണായകമാകാം. മഴ തെല്ലൊന്ന് മാറി നിന്നാല്‍ വറ്റിവരണ്ട് മണല്‍പ്പരപ്പ് മാത്രമാവുന്ന കേരളത്തിലെ വലിയ നദികളിലൊന്നായ ഭാരതപ്പുഴ തന്നെ പ്രത്യക്ഷ ഉദാഹരണം. കരയാല്‍ ചുറ്റപ്പെട്ട തടാകങ്ങളുടെ ജലപോഷണം നിര്‍വഹിക്കുന്നത് മഴക്ക് പുറമെ അവയിലേക്കെത്തിച്ചേരുന്ന നദികളാണ്. എന്നാല്‍, മഴ വേണ്ടത്ര ലഭിക്കാത്ത സാഹചര്യങ്ങളില്‍ സ്വാഭാവികമായും നദികള്‍ വറ്റിവരണ്ട് ഇത്തരം തടാകങ്ങളില്‍ ജലം എത്തിച്ചേരാനാവാത്ത അവസ്ഥ വരുന്നു. ഉള്‍നാടന്‍ ജലാശയങ്ങളെ ആശ്രയിച്ച് കാര്‍ഷിക-കാര്‍ഷികേതര ഉപജീവനമാര്‍ഗങ്ങള്‍ നിര്‍വഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങള്‍ കേരളത്തിലുണ്ട്. ലോകത്തിലെ ഏറ്റവും വലിയ തടാകമായ കാസ്പിയന്‍ തടാകത്തിന് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ദുര്‍ഗതി കേരളത്തിലെ, ഭാരതത്തിലെ, ലോകത്തിലെ ഏതൊരു തടാകത്തിലും സംഭവിക്കാവുന്നതേയുള്ളു. അണക്കെട്ടുകളില്‍ സംഭരിച്ച് സൂക്ഷിക്കപ്പെട്ടിട്ടുള്ള ജലം, വൈദ്യുതി ആവശ്യങ്ങള്‍ക്ക് മാത്രമല്ല ഉപയോഗിക്കപ്പെടുന്നത്. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആവശ്യഘട്ടങ്ങളില്‍ കുടിവെള്ളം ലഭ്യമാക്കുന്നതും അണക്കെട്ടുകളിലെ സംഭരിത ജലത്തില്‍ നിന്നാണ്. നദികള്‍ വറ്റിവരളുകയും തടാകങ്ങള്‍ക്ക് ജലപരിപോഷണം ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ സ്വാഭാവികമായും അണക്കെട്ടുകളും ജല ദാരിദ്ര്യം നേരിടേണ്ടി വരുന്നു. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടിക്കണ്ട് വേണം ആഗോളതാപനം ലോകത്തെവിടെയും സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ നോക്കിക്കാണേണ്ടത്. അതുകൊണ്ട് നമ്മള്‍ ഓരോരുത്തരും താപനം ലഘൂകരിക്കുന്നതില്‍ ശാസ്ത്രലോകം നല്‍കുന്ന മുന്നറിയിപ്പുകളുടെയും നിര്‍ദ്ദേശങ്ങളുടെയും വക്താക്കളും പ്രയോക്താക്കളും ആകുക എന്നതാണ് നമുക്ക് ചെയ്യാനാവുന്ന ഏറ്റവും ലളിതമായ പോംവഴി.




(ഡോ. ഗോപകുമാര്‍ ചോലയില്‍ - ലേഖകന്‍ കേരള കാര്‍ഷിക സര്‍വകലാശാല, കാലാവസ്ഥ വ്യതിയാന പരിസ്ഥിതിശാസ്ത്ര കോളെജിലെ സയന്‍റിഫിക് ഓഫീസറും കാലാവസ്ഥ കോളമിസ്റ്റുമാണ്.)

Share:

കവിത -ബിഫോര്‍ & ആഫ്റ്റര്‍ ദി എന്‍ഡ് - അര്‍ച്ചന പി. വി


എത്ര ദൈര്‍ഘ്യത്തില്‍ കുരുക്കുമ്പോഴും

മുറിക്കപ്പുറത്തേക്ക് പിടച്ചിലിന്‍റെ

നിഴലുപോലും ചെല്ലുന്നില്ല.

ക്ലോക്കിന്‍റെ സെക്കന്‍റ് സൂചിയില്‍

കുരുങ്ങി ശ്വാസം വലിഞ്ഞു മുറുകുന്നുണ്ട്.

മണിക്കൂറുകള്‍ക്കു ശേഷം

മുറി ഒരു രഹസ്യ സൂക്ഷിപ്പുകാരനും

ഉടല്‍ വലിയ രഹസ്യവുമാകുന്നു.

മിനുട്ടുകള്‍ കഴിഞ്ഞാല്‍

സൂചിമിടിപ്പിനും

വിരലില്‍ നിന്നുറ്റിയ മൂത്രത്തിനും

ഒരേ സ്വരമാകും.

അപ്പോള്‍ പതിയെ

നിലത്തു കിടത്താം.


ഇടയ്ക്ക് കയറി വന്ന പൂച്ച

പിടച്ചില്‍ കണ്ട് ഭയന്നോടിയിട്ടുണ്ടാകും.

സ്റ്റേഡിയത്തില്‍ കളി കാണുന്നാവേശത്തോടെ

ഒരു പല്ലി നോക്കി നില്‍പ്പുണ്ട്.

എട്ടുകാലി ഏകാഗ്രമായ നെയ്ത്തിലാണ്.

സമയത്തിനെത്താന്‍ കഴിയാത്ത

വ്യഗ്രതയില്‍

മണിക്കൂറും ഓട്ടത്തിലാണ്.


നിങ്ങള്‍ക്ക് തോന്നുന്നില്ലേ...,

മേഘമിരുണ്ട്

കാറ്റു നിലച്ച്

ഇലകള്‍ പൊഴിഞ്ഞ്

ഭൂമി നിശ്ശബ്ദമായി...

ഒന്നും സംഭവിച്ചിട്ടില്ല.

എല്ലാം സാധാരണ പോലെ തന്നെ.

മരണത്തിലസാധ്യമായി ഒന്നും

തന്നെയില്ല.


ചിലപ്പോള്‍,

പൂച്ച തിരികെ വന്ന്

അതിന്‍റെ ഉടമയെ ഭേദിച്ച്

എച്ചില്‍പാത്രം തിരഞ്ഞു പോകും.

ശ്വാസമതിന്‍റെ ഗതിയെ

ഉടലില്‍ നിന്ന് തിരിച്ചിറക്കും.


പതിവിലും വിപരീതമായി

അടഞ്ഞ വാതില്‍കണ്ട്

ഒരു കള്ളനെങ്കിലും എത്തി

നോക്കാതിരിക്കില്ല.

അവസാനത്തെ തുള്ളിയും

ഇറ്റി വീഴും മുമ്പേ

ക്ലോക്ക് അതിന്‍റെ സമയത്തെ

നിശ്ചലമാക്കി.

തൊട്ടു മുന്നേയുള്ള സെക്കന്‍റില്‍

മരിച്ച

കോടാനുകോടി ജീവജാലങ്ങള്‍

അതിന്‍റെ അക്കങ്ങളില്‍

സ്ഥാനം പിടിച്ചിരുന്നു.


മരണത്തിനപ്പുറവും

ഇങ്ങനൊക്കെത്തന്നെയാണ്.

അല്ലെങ്കിലും മരണമത്ര സംഭവമൊന്നുമല്ല.

ജീവിക്കുമ്പോള്‍ മരണം പോലെ

സാധ്യമായ മറ്റേതു തോന്നലാണുണ്ടായത്.

Share:

നിരൂപണം ചങ്കില്‍കൊള്ളുന്ന വരികള്‍ എന്‍. പ്രഭാകരന്‍


     കെ.ആര്‍.ടോണിയുടെ കാവ്യലോകത്ത് ഒട്ടും പഞ്ഞമില്ലാത്തത് ചങ്കില്‍കൊള്ളുന്ന വരികള്‍ക്കാണ്. വ്യക്തികളെന്ന നിലയില്‍ നാം അനുഭവിക്കുന്ന ജീവിതത്തിന്‍റെയും സാമൂഹ്യാനുഭവങ്ങളുടെയും പല തലങ്ങളില്‍ അവിചാരിതമായി മിന്നല്‍വെളിച്ചം പായിക്കുന്ന ആ വരികള്‍, പുതിയൊരു യാഥാര്‍ത്ഥ്യബോധത്തിലേക്ക്, നമ്മുടെ കപടാവബോധത്തിന്‍റെ ദയാരഹിതമായ വെളിപ്പെടുത്തലിലൂടെ പുതിയൊരാത്മബോധത്തിലേക്ക്, ഞെട്ടിച്ചുണര്‍ത്തുന്നതിലൂടെയാണ് ഈ വരികള്‍ നമ്മെ അമ്പരപ്പിലേക്കും വേദനയിലേക്കും ആത്മനിന്ദയിലേക്കുമെല്ലാം എടുത്തെറിയുന്നത്. വിശദീകരണം അവയെ നിര്‍വീര്യമാക്കുകയേ ഉള്ളൂ എന്നതുകൊണ്ട് കൂടുതലായി ഒന്നും പറയാതെ മാതൃകയെന്ന നിലയില്‍ ചില വരികള്‍ ഉദ്ധരിക്കുക മാത്രം ചെയ്യാം.


1.

ڇശാന്തിയും സമാധാനവും മാത്രമേ

ഞാന്‍ അറിഞ്ഞിട്ടുള്ളൂ

എന്നാല്‍ അതിനോളം ഭാരം മറ്റെന്തിനുണ്ട്!ڈڈ

(അതിജീവനം)

2.

ڇഅടുക്കളയില്‍ നിന്ന് 

യേശുവിന്‍റെ അടിയന്തിരസദ്യയുടെ

മണം പരന്നു

പിലാത്തോസിനെ ഓര്‍ത്തു കൈകഴുകി

ഉണ്ണാനിരുന്നുڈڈ

(ദുഃഖവെള്ളി)

3.ڈ

ڇപിണ്ണാക്കു താനവനിയില്‍ ഗഹനോപദേശം

 ഉണ്ണാന്‍ സ്ഥിരംതൊഴിലെഴാത്തൊരുവര്‍ക്കു പണ്ടുംڈچچ

(കുറുക്കങ്കുന്ന്)

4. ڇ

ڇഓരോരുത്തരും ഓരോ ഒഴിയാബാധകൊണ്ട് 

ജീവിക്കുന്നു!

ജീവിക്കുന്നതുകൊണ്ട് വെളിച്ചപ്പെടുന്നു!

ഒരു ബാധയുമില്ലാത്തവരെ എന്തിനു കൊള്ളാം!ڈڈ

(തുള്ളല്‍ -പ്ലമേനമ്മായി)

5. ڇ

ڇജീവിതം മായയാണെന്നു പറഞ്ഞു നടന്നിരുന്ന

ഒരു ഭ്രാന്തനുണ്ടായിരുന്നു അക്കാലത്ത്

അത്തരക്കാര്‍ ഇന്നുമുണ്ട് - അതാണ്

ജീവിതം മായയല്ലെന്നതിനുള്ള ഏക തെളിവ്!ڈڈ

(മയിലാഞ്ചി -പ്ലമേനമ്മായി)

6. ڈ

ڇശ്വാസം വിടാതുള്ള പഞ്ചപിടിക്കലാകുന്നുവോ ജീവിതംڈڈ (ഭക്തിയോഗം)

     മറ്റുള്ളവരുടെ മുന്നില്‍ സ്വയം പ്രദര്‍ശിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലെല്ലാം തന്‍റെ ഉള്ളിലിരിപ്പിന് നേര്‍വിപരീതമായ വാക്കുകളും പെരുമാറ്റരീതികളും കൈക്കൊള്ളുന്നവരാണ് മിക്കയാളുകളും എന്നറിയുമ്പോഴും, സാമൂഹ്യമര്യാദയോര്‍ത്തും ആളുകളെ വെറുപ്പിക്കാനുള്ള അധൈര്യംകൊണ്ടും മൗനം മുതല്‍ അങ്ങോട്ടുള്ള പല അടവുകളും സ്വീകരിച്ച്  രക്ഷപ്പെടുന്നവരാണ് നാമെല്ലാം. ഈ തന്ത്രപ്രയോഗം അസഹ്യമായിത്തീരുന്ന ഒരു ഘട്ടം വരും. അപ്പോഴും പ്രതികരണശൈലിയില്‍ മാറ്റം വരുത്താന്‍ നാം തയ്യാറാവുകയില്ല. ഇതുമൂലമുണ്ടാകുന്ന ആത്മപുച്ഛവും അനേകം ആത്മസംഘര്‍ഷങ്ങളും ചുമന്ന് നടക്കുന്നവര്‍ക്കെല്ലാം വലിയ ആശ്വാസം പകരുന്നവയാണ് ടോണിയുടെ പല കവിതകളിലെയും തുറന്നു പറച്ചിലുകള്‍. അത് ചിലപ്പോള്‍ څജ്ഞാനപീഡനംچ എന്ന കവിതയിലെ  പുരസ്കാരജേതാവിന്‍റെ പ്രസംഗത്തിന്‍റെ അന്ത്യത്തിലെ

ڇഎന്‍റെ, എന്‍റെ മാത്രമല്ല, എല്ലാവരുടെയും

ശിങ്കിടിപാടികള്‍ സര്‍വ്വത്ര

വളര്‍ന്നു വലുതാവട്ടെ

ഇന്‍ഡ്യ ഈസ് എ സോവറിന്‍ സോഷ്യലിസ്റ്റ്

സെക്കുലാര്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്-

ഇത്രയും പറഞ്ഞുകൊണ്ട്,

എന്‍റെ എളിയ വാക്കുകള്‍ ഞാന്‍ 

ഉപസംഹരിച്ചു കൊള്ളുന്നു;

എനിക്കു നന്ദി.

ജയ്ഹിന്ദ്!ڈڈ

എന്ന വരികളിലെന്ന പോലെ പൊങ്ങച്ചത്തിന്‍റെ നേരിട്ടുള്ള വലിച്ചു കീറലാണ്. ചിലപ്പോള്‍ څപ്രതീക്ഷچ എന്ന കവിതയിലെപ്പോലെ അടക്കിപ്പിടിച്ചതെന്നു തോന്നിയേക്കാവുന്ന അലറിച്ചിരിയാണ്. മറ്റുചിലപ്പോള്‍ വേദനയില്‍ കുതിര്‍ന്ന ചെറിയ ചിരിയോ പിറുപിറുപ്പോ ഒക്കെ ആണ്. ഏത് രൂപത്തിലായാലും അധീരതയാലും അനേകമനേകം ആശങ്കകളാലും ഒട്ടുവളരെയാളുകള്‍ ഉള്ളിലൊതുക്കുന്ന പലതും മറ്റൊരാള്‍ വിളിച്ചു പറയുമ്പോഴുണ്ടാവുന്ന ആശ്വാസവും ആനന്ദവും ചില്ലറയല്ല. ഒരു കവി ഭീരുത്വത്തിന്‍റെ കയ്പിനെ സ്വന്തം നിശ്ശബ്ദതയാക്കി മാറ്റി അജ്ഞാതരായി കഴിയുന്ന അനേകായിരങ്ങളുടെ ശബ്ദമായി, മനോവ്യാപാരങ്ങളുടെ മര്‍മപ്രധാനമായൊരു തലത്തില്‍ അവരുടെ വിമോചകനായി മാറുന്നത് ഇങ്ങനെയും കൂടിയാണ്. കവിയുടെ പ്രതിബദ്ധതയ്ക്ക് നാം ധരിച്ചു വെച്ചിരിക്കുന്നതിനപ്പുറമുള്ള പല രൂപങ്ങളും കൈക്കൊള്ളാനാവുമെന്നും പ്രതിബദ്ധത എന്നത് ഒരു സംഘടനയോ ആള്‍ക്കൂട്ടമോ കവിക്കുമേല്‍ കെട്ടിവയ്ക്കുന്നതും രൂപമാറ്റം സാധ്യമല്ലാത്തതുമായൊരു സംഗതിയല്ലെന്നും തിരിച്ചറിയാന്‍ ടോണിയുടെ കവിതകള്‍ നമ്മെ സഹായിക്കുന്നുണ്ട്.

കവിത എന്ന സ്ഥാപനത്തിനെതിരെ

     ടെറി ഈഗള്‍ട്ടണ്‍ അദ്ദേഹത്തിന്‍റെ ഘശലേൃമൃ്യ ഠവലീൃ്യ (ആഹമരസംലഹഹ,1983) എന്ന ഗ്രന്ഥം അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്:

     ڇക വെമഹഹ ലിറ ംശവേ മി മഹഹലഴീൃ്യ. ണല സിീം വേമേ വേല ഹശീി ശെ ൃീിഴെേലൃ വേമി വേല ഹശീിമോലൃ, മിറ ീെ റീലെ വേല ഹശീി മോലൃ. ഠവല ുൃീയഹലാ ശെ വേമേ വേല ഹശീി റീലെ ിീേ സിീം ശേ. കേ ശെ ിീേ ീൗേ ീള വേല ൂൗലശെേീി വേമേ വേല റലമവേ ീള ഹശലേൃമൗൃലേ ാമ്യ വലഹു വേല ഹശീി ീേ മംമസലി.ڈڈ

     സാഹിത്യം, സംസ്കാരം എന്നീ മേഖലകളിലെ നാനാചലനങ്ങളെ കുറിച്ച് കൂടിയോ കുറഞ്ഞോ ആധികാരികത ഭാവിച്ച് അഭിപ്രായം പറയുകയും ഭാവുകത്വമണ്ഡലത്തില്‍ അധികാരപ്രയോഗത്തിന് ശേഷിയുള്ളവരായി ഭാവിക്കുകയും ചെയ്യുന്നവര്‍ അര്‍ത്ഥമാക്കുന്നതെന്തൊക്കെയോ അവയ്ക്ക് പുറത്താണ് എല്ലാ സമൂഹങ്ങളിലെയും ബഹുഭൂരിപക്ഷത്തിന്‍റെയും ജീവിതധാരണകളും സൗന്ദര്യസങ്കല്‍പങ്ങളും എല്ലാകാലത്തും നിലനിന്നുപോന്നിട്ടുള്ളത്. അതിന്‍റെ അര്‍ത്ഥം ആദ്യം പറഞ്ഞ കൂട്ടര്‍ സാഹിത്യത്തെയും സംസ്കാരത്തെയും ശരിയാംവണ്ണം മനസ്സിലാക്കി എന്നും അത് മനസ്സിലാക്കാന്‍ കഴിയാത്തവരായിരുന്നു മഹാഭൂരിപക്ഷവും എന്നല്ല. സിദ്ധാന്ത രൂപീകരണത്തിനും അപഗ്രഥനത്തിനും പ്രാമാണികരായ പഴയകാല കാവ്യശാസ്ത്രകാരന്മാര്‍ പ്രയോജനപ്പെടുത്തിയ ആശയ സാമഗ്രികളും പരികല്‍പനകളും സമൂഹത്തിന്‍റെ ഉന്നതശ്രേണിയിലുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് ഇണങ്ങുംവിധം രൂപപ്പെടുത്തിയവയായിരുന്നു. അവയെ ചോദ്യംചെയ്യാതെ അംഗീകരിക്കുകയും താന്താങ്ങളുടെ രീതിയില്‍ ചെറിയ തോതില്‍ വികസിപ്പിക്കുകയും മാത്രമേ വേണ്ടതുള്ളൂ എന്ന് കരുതിയവരും അതില്‍ സുഖവും സ്വാസ്ഥ്യവും അനുഭവിച്ചവരുമാണ് പിന്നീട് വന്നവര്‍. ആഢ്യന്മാര്‍ അംഗീകരിച്ചാദരിച്ച കാവ്യശാസ്ത്രത്തിനു പുറത്ത് തങ്ങളുടെ സര്‍ഗവൈഭവത്തിന്‍റെയും ആസ്വാദനതൃഷ്ണകളുടെയും ആവിഷ്ക്കാരത്തിനുള്ള രൂപങ്ങളും രീതികളും തിരഞ്ഞു നടന്നവര്‍ കവിതയുടെയും കവിതാനിരൂപണത്തിന്‍റെയും ധീരനൂതനലോകങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന് കരുതുന്നത് ശരിയല്ല. അവര്‍ അവരുടേതായ ആവിഷ്കാര രീതികളും സൗന്ദര്യസങ്കല്‍പങ്ങളും വികസിപ്പിച്ചെടുത്തിരുന്നുവെങ്കിലും സാംസ്കാരിക മേഖലയില്‍ അധികാരം നടത്തുന്നവരുടെ നിശ്ചയങ്ങള്‍ക്ക് കീഴ്പ്പെടലാണ് ആത്യന്തികമായി തങ്ങള്‍ക്കും അഭികാമ്യമെന്ന ധാരണയുടെ പിടിയില്‍ത്തന്നെയായിരുന്നു അവരും. നമ്മുടെ കാലത്ത് വളരെ ശ്രദ്ധേയമായ ദളിത്പക്ഷാശയങ്ങള്‍ അവതരിപ്പിക്കുകയും ദളിത് കവിതകള്‍ എഴുതുകയും ചെയ്യുന്നവരില്‍ത്തന്നെ പലരും കാവ്യാസ്വാദനത്തിന്‍റെയും സിദ്ധാന്തത്തിന്‍റെയും തലത്തിലെത്തുമ്പോള്‍ പെട്ടെന്ന് അധീശവര്‍ഗം നേരത്തേ സൃഷ്ടിച്ചു വെച്ച സങ്കല്‍പങ്ങള്‍ക്ക് കീഴ്പ്പെടുന്നത് കാണാം. ഈ നിലപാട് തുടരുന്നിടത്തോളം മലയാള കവിതയ്ക്ക് ചെറിയ ചില ധിക്കാരങ്ങളെയും കുതിപ്പുകളെയും കവിഞ്ഞുള്ള വളര്‍ച്ച സാധ്യമല്ല. സ്ത്രീപക്ഷ കവിതയായാലും ദളിത് കവിതയായാലും തനി വിപ്ലവകവിതയായാലും അത് കവിത എന്ന സാഹിത്യരൂപത്തിന്‍റെ അനന്യമായ ഗാംഭീര്യത്തെയും സൗന്ദര്യത്തെയും കുറിച്ചുള്ള അഹങ്കാരം നെഞ്ചേറ്റിയാണ് നില്‍ക്കുന്നതെങ്കില്‍ അതിന് വളരെ പരിമിതമായ അര്‍ത്ഥത്തിലേ വിമോചക ധര്‍മം അവകാശപ്പെടാനാവൂ.

     ദുര്‍ഗ്രഹം എന്ന് ആരോപിക്കാന്‍ സാധാരണ കവിതവായനക്കാരെ പ്രേരിപ്പിക്കുംവിധം വക്രമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരിക്കുന്ന രചനകള്‍ക്ക് വിപ്ലവമൂല്യം കല്‍പിച്ചു നല്‍കുന്നതില്‍ സമകാല മലയാളത്തിലെ ഏതാണ്ട് എല്ലാ വിഭാഗത്തിലും പെടുന്ന കവികള്‍ കാണിക്കുന്ന ഉത്സാഹം അല്‍പമെങ്കിലും ജാഗ്രതയുള്ള സാഹിത്യനിരീക്ഷകരെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ടാവും. അടിത്തട്ടിലുള്ളവരുടെ അരക്ഷിതമായ ജീവിത പരിസരങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്ന ചോദ്യങ്ങള്‍ക്ക് രാഷ്ട്രീയമോ ദാര്‍ശനികമോ ആയ മൂല്യം കല്‍പിക്കുന്നതില്‍ കടുത്ത വിമുഖത കാണിക്കുകയും സങ്കല്‍പസൃഷ്ടമോ പുരാണപ്രസിദ്ധമോ ആയ സന്ദര്‍ഭങ്ങളില്‍ നിന്ന് ബൗദ്ധികാധ്വാനം വഴി കണ്ടെത്തി ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുള്ളതായി സ്ഥാപിച്ചെടുക്കാന്‍ കഠിനയത്നം നടത്തുകയും ചെയ്യുന്ന ഒരു കവി അയാള്‍ അടിസ്ഥാനവര്‍ഗത്തിലും കീഴാളവിഭാഗത്തിലും പെടുന്ന ആളായാലും അയാളുടെ ശ്രമം കവിത എന്ന സ്ഥാപനത്തിന്‍റെ വരേണ്യതയെ ഉറപ്പിച്ചു നിര്‍ത്തുന്നതിനു തന്നെയാണ്. 

     ബഹുരൂപിയായ ഇത്തരം പരിശ്രമങ്ങളില്‍ നിന്നെല്ലാം അകന്നുമാറിയാണ് ടോണിയുടെ എല്ലാ കവിതകളും  നിലകൊള്ളുന്നത്. ആ നില്‍പിന്‍റെ ഭംഗിയും കരുത്തും ഏറ്റവുമധികം പ്രകടിതമായിരിക്കുന്നത് څപ്ലമേനമ്മായിچയിലാണ്. കവിത എന്ന പ്രതീതി നിലനിര്‍ത്തിക്കൊണ്ടു തന്നെ എഴുതപ്പെട്ടിരിക്കുന്ന നോവലാണിത്. പ്ലമേനമ്മായി എന്ന സ്ത്രീയെ കേന്ദ്രകഥാപാത്രമാക്കിക്കൊണ്ട് സാധാരണ കേരളീയ ഗ്രാമജീവിതത്തിന്‍റെ അനിവാര്യഭാഗമായ മറ്റനേകം കഥാപാത്രങ്ങളെ, അവരുടെ സാധാരണ പ്രവൃത്തികളുടെയും പെരുമാറ്റരീതികളുടെയും പരിസരങ്ങളെ ഭാഷയുടെയോ ഭാവനയുടെയോ വിശേഷ പ്രയോഗങ്ങള്‍ കൊണ്ട് മിനുക്കിയെടുക്കാതെ അവതരിപ്പിച്ചിരിക്കുയാണ്. നോവലിലെ അധ്യായങ്ങള്‍ക്കെന്ന പോലെ പ്രത്യേകം പ്രത്യേകം ശീര്‍ഷകങ്ങള്‍ നല്‍കിക്കൊണ്ടും തുടര്‍ച്ച നഷ്ടപ്പെടാതെയും ആഖ്യാനം നിര്‍വഹിച്ചിരിക്കുന്ന ഈ ദീര്‍ഘകവിതയില്‍, പ്ലമേനമ്മായി എന്ന കരുത്തും കാരുണ്യവുമുള്ള വൃദ്ധയെ കേന്ദ്രസ്ഥാനത്തു നിര്‍ത്തി ഇടത്തരക്കാരും താഴ്ന്ന ഇടത്തരക്കാരും അതിനും താഴെയുള്ളവരുമൊക്കെയായ പല മനുഷ്യരുടെ ജീവിതത്തില്‍ നിന്ന് ചിരിയും കണ്ണീരും ഘനീഭവിച്ചു നില്‍ക്കുന്ന വിഷാദവും ഇടകലരുന്ന നാനാതരം നിമിഷങ്ങളെ കരുതലോടെ തിരഞ്ഞെടുത്ത് അവതരിപ്പിച്ചിരിക്കുന്നു. അതുവഴി കേരളീയ ജീവിതത്തിന്‍റെ ചില തലങ്ങളിലെ വൈരുധ്യങ്ങളും വൈവിധ്യങ്ങളും ആവിഷ്കരിക്കുന്ന ഈ കൃതി ഗ്രാമീണ കേരളത്തിന്‍റെ അനുഭവലോകത്തിലും മനോലോകത്തിലും വന്നു ചേര്‍ന്നിരിക്കുന്ന മാറ്റങ്ങളെ അയത്ന ലളിതമായി ആഖ്യാനത്തിന്‍റെ ഭാഗമാക്കുകകൂടി ചെയ്തിരിക്കുന്നു. അതിനാല്‍ മികച്ച ചില നോവലുകള്‍ അനുഭവപ്പെടുത്തുന്ന ചരിത്രപരതയുടെ കരുത്തും മൂല്യവും അത് കൈവരിച്ചിട്ടുണ്ടെന്ന് അല്‍പമെങ്കിലും ജാഗ്രതയുള്ള ഏത് വായനക്കാരനും/ വായനക്കാരിയും വളരെവേഗം തിരിച്ചറിയുക തന്നെ ചെയ്യും. മനുഷ്യസ്നേഹവും മതേതരത്വവും മറ്റ് മൂല്യങ്ങളും കാല്‍പനികശോഭയോടെ അവതരിപ്പിക്കപ്പെടുന്ന ഒരു കൃതിക്ക് ഒരിക്കലും അവകാശപ്പെടാനാവാത്ത ഗുണങ്ങളാണ് അവ.

     څപ്ലമേനമ്മായിچ ഒരു നല്ല നോവലിനു വേണ്ട വിഷയവൈപുല്യവും കഥാപാത്രവൈവിധ്യവുമാണ് കൈവരിച്ചതെങ്കില്‍څڅയക്ഷിയും മറ്റുംچ എന്ന സമാഹാരത്തിലെ കൊച്ചു കഥാകാവ്യങ്ങള്‍ക്ക് മികച്ച ചെറുകഥകളുടെ ഒതുക്കവും മുറുക്കവുമാണുള്ളത്. കൂട്ടത്തില്‍څڅമൂന്ന് വൃദ്ധകള്‍چക്കാണ് ഈ ഗുണങ്ങള്‍ ഏറ്റവും കൂടുതലായി കണ്ടത്. ഉള്ളടക്കത്തിന്‍റെ ബൗദ്ധികഗരിമയും വൈകാരിക സാന്ദ്രതയുമാണ് അതിന് രൂപതലത്തില്‍ അത്രയും മികവ് നല്‍കിയത് എന്നു പറയാം. കേരളീയ ജീവിതത്തില്‍ മതം, രാഷ്ട്രീയം, ദര്‍ശനം എന്നീ മേഖലകള്‍ എത്രമാത്രം കാപട്യപൂര്‍ണവും മനുഷ്യവിരുദ്ധവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് അതിതീക്ഷ്ണമായി ബോധ്യപ്പെടുത്തുന്ന കവിതയാണിത്.

     പള്ളി എന്ന സ്ഥാപനം, അതിന്‍റെ അധികാരികള്‍, നിരര്‍ത്ഥവും അതിലേറെ പരിഹാസ്യവുമായ ഒരു ചര്‍ച്ചയ്ക്കു ശേഷം വിശ്വാസികളായ മൂന്ന് സ്ത്രീകളുടെ ദുഃഖങ്ങളില്‍ ഏറ്റവും നിസ്സാരമായതാണ് ഏറ്റവും വലിയതെന്ന് വിധിക്കുകയും അതിന്‍റെ പരിഹാരം ആഘോഷപൂര്‍വം നിര്‍വഹിക്കുകയും ചെയ്യുന്നു. അപ്പോഴാണ് പള്ളിമുറ്റത്ത് താടിവളര്‍ന്നൊരു ദീര്‍ഘകായന്‍, മുപ്പത്തിമൂന്നിനോടടുത്ത പ്രായമുള്ള, അല്‍പം നിറംകൂടിയൊത്തിരുന്നാല്‍ ക്രിസ്തുദേവന്‍ തന്നെയെന്നു തോന്നുന്ന ഒരാള്‍, തോളത്ത് മൂന്നു കുരങ്ങുകളുമായി എത്തുന്നത്. ആ മനുഷ്യനും അയാളുടെ കുരങ്ങുകളും ചെയ്യുന്ന കാര്യങ്ങള്‍ അമ്പരപ്പുളവാക്കുന്നവയാണ്. അവ കണ്ടുനില്‍ക്കുന്ന പള്ളീലച്ചന്‍റെയെന്ന പോലെ വായനക്കാരുടെ ഉള്ളിലും കര്‍ത്താവ് കന്നത്തടിച്ചതു പോലുള്ള ആന്തലുണ്ടാകുന്നു. മൂന്ന് വൃദ്ധകളുടെ മിക്ക വായനക്കാരും അവരുടെ മനോലോകത്തിന്‍റെ ഭാഗമായ അനേകം സ്മൃതിചിത്രങ്ങളിലേക്കും (സംശയമില്ല അവ യേശുവിന്‍റെ ജീവിതവുമായി ബന്ധപ്പെട്ടവ തന്നെ) അതിലൂടെ ഉയിര്‍കൊള്ളുന്ന അവ്യാഖ്യേയമായ എത്രയോ വികാരങ്ങളിലേക്കും സഞ്ചരിക്കുക തന്നെ ചെയ്യും.

     മൂന്ന് വൃദ്ധകള്‍ ആദ്യന്തം ഒരേ ആര്‍ജവവും ചടുലതയും സൂക്ഷിക്കുന്ന കവിതയാണ്. ഇതിലെ കഥാവസ്തുവില്‍ ഇന്ന ഘടകമാണ് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് എന്നു പറയുന്നതില്‍ കാര്യമില്ല. എങ്കിലും കവിതയുടെ അന്ത്യഭാഗത്ത് അതിന് മൊത്തത്തില്‍ വലിയ മാനങ്ങള്‍ നല്‍കുംവിധം വിന്യസിച്ചിരിക്കുന്ന രണ്ട് ചിത്രങ്ങളെ കുറിച്ച് പ്രത്യേകം പറയാതിരിക്കാനാവില്ല. ഒന്ന് കുഞ്ഞിത്തലയും ഉടലുമുള്ള പൂര്‍വികരുടെ കണ്ണുനീര്‍ കടക്കണ്ണിലൂടെ ഉള്ളമുരുകി പുറത്തു വന്ന് നിലത്തു വീഴുന്നതാണ്. മറ്റൊന്ന് ക്രിസ്തുദേവന്‍ തന്നെയെന്നു തോന്നുന്ന മനുഷ്യന്‍ അത്തവ്വില്‍ സ്വന്തം മുതുകില്‍ ചാട്ടവാറടിച്ച് ചോര തെറിപ്പിക്കുന്നതാണ്.

     മനുഷ്യവംശത്തിന്‍റെ ചരിത്രത്തെ കുറിച്ചുള്ള പരീക്ഷയെഴുതുന്നതിനിടെ വിക്കുകയും പിടയുകയും ചെയ്യുന്ന ആഖ്യാതാവിനെ ബ്രൂഗലിന്‍റെ വിഖ്യാത ചിത്രത്തിലെ കുരങ്ങുകളിലൊന്ന് തന്‍റെ കാലിലിട്ടിരിക്കുന്ന ചങ്ങലയുടെ ചെറിയ കിലുക്കം കൊണ്ട് പ്രോത്സാഹിപ്പിക്കുന്ന ചിത്രം വിസ്ലാവ സിംബോര്‍സ്ക ഠംീ ാീിസല്യെ യ്യ ആൃൗലഴവലഹ എന്ന കവിതയില്‍ അവതരിപ്പിക്കുന്നുണ്ട്. ജീവിതം നെറികെട്ട് അഴുകിപ്പോകുമ്പോള്‍ വലിയ ഉത്തരങ്ങളും ഓര്‍മപ്പെടുത്തലുകളുമായി മനുഷ്യവംശത്തിന്‍റെ പൂര്‍വികര്‍ എത്തുന്നതും ദൈവം ആ പ്രവൃത്തിയില്‍ അവരോട് ചേരുകയും ചെയ്യുന്നതിന്‍റെ ഗംഭീരമായ ചിത്രമാണ് ടോണി മൂന്ന് വൃദ്ധകളില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ കവിത നല്‍കുന്ന അനുഭൂതിയെ വേണമെങ്കില്‍ ആത്മീയം എന്ന് വിശേഷിപ്പിച്ചേ പറ്റൂ എന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് അങ്ങനെ ചെയ്യാം. പക്ഷേ, അത് സാധാരണ മനുഷ്യന്‍റെ ജീവിതത്തിനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന ജീര്‍ണിച്ച ആത്മീയതയല്ലെന്ന് ആര്‍ക്കും തിരിച്ചറിയാനാവുന്നതെയുള്ളൂ.

     കവിത എന്ന സ്വര്‍ണം പൂശിയ കൊടിമരം ആരുടെ കാഴ്ചയിലും ആദ്യമേ തന്നെ പെടുംവിധം നിലനില്‍ക്കുന്ന ശുദ്ധസാഹിത്യമെന്ന പഴഞ്ചന്‍ സ്ഥാപനത്തെയും അത് താലോലിച്ച് വളര്‍ത്തുന്ന സൗന്ദര്യസങ്കല്‍പങ്ങളെയും പുച്ഛിച്ചു തള്ളിക്കൊണ്ടു തന്നെയാണ് പുതിയൊരു ഭാവുകത്വം ഇവിടെ രൂപപ്പെടേണ്ടത്.څഭാവുകത്വമാറ്റത്തിന്‍റെ രസതന്ത്രം മലയാളത്തിലെ വായനാസമൂഹത്തെ പഠിപ്പിക്കാന്‍ അതിയായ ആത്മവിശ്വാസത്തോടും അഹന്തയോടുംകൂടി രംഗത്തിറങ്ങിയ നിരൂപകര്‍ പുറമെ പലതും ഭാവിച്ചെങ്കിലും പ്രാചീന ഭാരതത്തിലെ സാധാരണ ജനജീവിതത്തിന്‍റെ നിമ്നതലങ്ങളെ പാടേ അവഗണിച്ച ആത്മീയാന്വേഷണങ്ങളും കാവ്യശാസ്ത്രപദ്ധതികളും പല പ്രച്ഛന്ന രൂപങ്ങളും കൈക്കൊണ്ട് തങ്ങളുടെ കാലത്തും കാവ്യഭാഷയുടെയും കവിത ഉള്‍പ്പെടെയുള്ള എല്ലാ സാഹിത്യരൂപങ്ങളുടെയും സൗന്ദര്യത്തെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ക്കു മേല്‍ ആധിപത്യം തുടരുന്നുണ്ടെന്ന കാര്യം ശ്രദ്ധിച്ചതേയില്ല. അതുകാരണം അസ്തിത്വവാദത്തെപ്പറ്റി പറയുമ്പോഴും സാഹിത്യനിരൂപണത്തിന്‍റെ പുതിയ ദൗത്യങ്ങള്‍ വിസ്തരിക്കുമ്പോഴും അലങ്കാരപൂര്‍ണമായ ഭാഷ തന്നെയാണ് അവര്‍ ഉപയോഗിച്ചത്. ആ ഭാഷയിലൂടെ പരോക്ഷമായി അവതരിപ്പിച്ച ശുദ്ധസൗന്ദര്യവാദം വഴി നമ്മുടെ ഭാവുകത്വത്തില്‍ ചെറിയ ചില മിനുക്കുപണികള്‍ക്കപ്പുറത്ത് അടിസ്ഥാനപരമായ ഒരു വിപ്ലവവും അവര്‍ക്ക് സാധിച്ചില്ലെന്നതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ല.

     മനുഷ്യനുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും, മനുഷ്യന്‍റെ ഹൃദയ വേദന, സഹാനുഭൂതിക്കുള്ള ശേഷി, ഏകാന്തത, വ്യര്‍ത്ഥതാബോധം, ത്യാഗസന്നദ്ധത, ആത്മീയത എന്നിങ്ങനെയുള്ള എല്ലാറ്റിനെയുംകുറിച്ച് വളരെ കാല്പനികമായ ധാരണകള്‍ സൃഷ്ടിച്ചുവിടുന്ന ഒരു സംവിധാനമെന്ന നിലയ്ക്ക് പ്രവര്‍ത്തിച്ചു മുന്നേറാനുള്ള സൗകര്യം കവിത ഉള്‍പ്പെടെയുള്ള എല്ലാ സാഹിത്യരൂപങ്ങള്‍ക്കും മലയാളികള്‍ നല്‍കിപ്പോരുന്നുണ്ട്. ഒരെഴുത്തുകാരന്‍റെ/ എഴുത്തുകാരിയുടെ വിശാലമായ മനുഷ്യസ്നേഹവും സഹാനുഭൂതിക്കുള്ള ശേഷിയും മറ്റും കൃതികളില്‍ നിന്ന് കണ്ടെടുത്ത് കോരിത്തരിക്കുന്നതില്‍ ഇന്നും നമുക്ക് ജാള്യതയൊന്നും അനുഭവപ്പെടുന്നില്ല. ഈ സമീപനം അപ്പാടെ ഉപേക്ഷിച്ചു കൊള്ളണമെന്ന് വായനക്കാരോട് പറയാന്‍ ആര്‍ക്കും അധികാരമില്ല. ആരെങ്കിലും അങ്ങനെ പറഞ്ഞാല്‍ അതുകൊണ്ട് വലിയ പ്രയോജനമുണ്ടാവുകയുമില്ല. കാരണം അവനവനെയും ലോകത്തെയും കുറിച്ചുള്ള അനേകം തെറ്റിദ്ധാരണകളെ മുറുകെ പിടിച്ചുകൊണ്ടു തന്നെയാണ് ലോകത്തെവിടെയുമുള്ള മനുഷ്യര്‍ ഏത് കാലത്തും ജീവിച്ചു പോന്നിട്ടുള്ളത്. മനുഷ്യരെ കപടാവബോധത്തില്‍ നിന്ന്, തങ്ങളുടെ സാമൂഹ്യപദവിയെയും ധര്‍മത്തെയും കുറിച്ചുള്ള പലവിധ തെറ്റിദ്ധാരണകളില്‍ നിന്ന് മോചിപ്പിക്കുക എന്നത് സാഹിത്യത്തിന്‍റെ മുഖ്യധര്‍മമാണെന്ന് പറയപ്പെട്ടിട്ടുണ്ട്. ആ ധര്‍മത്തിന്‍റെ നിര്‍വഹണം നേരിടുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിചാരങ്ങളും ഉണ്ടായിട്ടുണ്ട്. എങ്കിലും, പലപ്പോഴും തീര്‍ത്തും വ്യാജമായോ അല്ലെങ്കില്‍ എല്ലാ സങ്കീര്‍ണതകളില്‍ നിന്നും സുരക്ഷിതമായ അകലത്തില്‍ കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചു കൊണ്ടോ കൃതി സൃഷ്ടിക്കുന്ന തീവ്രവികാരങ്ങളുടെയും വിശുദ്ധഭാവങ്ങളുടെയും മറുപുറം തപ്പാനും അങ്ങനെ താന്‍ ഉള്‍പ്പെടെയുള്ള എത്രയോ പേര്‍ അകപ്പെട്ടിരിക്കുന്ന തെറ്റിദ്ധാരണകളെ കുറിച്ചുള്ള കൃത്യമായ ബോധ്യത്തിലേക്ക് ഉണരാനും ഉള്ള വഴികൂടിയാണ് വായന എന്ന് ഓര്‍മിക്കാനോ വായനക്കാരന്‍/ വായനക്കാരി തയ്യാറാവുകയില്ല. ഒട്ടുമിക്ക വായനക്കാരെ സംബന്ധിച്ചിടത്തോളവും വൈകാരികമായ താദാത്മ്യത്തിലൂടെ കൃതി സാധ്യമാക്കുന്ന അനുഭൂതികളും താത്ക്കാലികമായെങ്കിലും കൈവരിക്കാനാവുന്ന ഹൃദയനൈര്‍മല്യവുമൊക്കെത്തന്നെയാണ് പ്രധാനം. അത് അരുതാത്തതാവണമെന്നും ദൂരവല്‍ക്കരണം വഴി കൃതിയുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യണമെന്നും വായനക്കാരെ നിരന്തരം ഓര്‍മിപ്പിച്ചു കൊണ്ടിരുന്നാലും കാര്യമായ ഫലമൊന്നുമുണ്ടായില്ലെന്ന് വരാം. എന്നാല്‍ ഒറ്റയ്ക്കൊരാള്‍ അല്‍പം മാറി നിന്ന് നിങ്ങള്‍ വായിച്ച് രസിക്കുന്ന സാഹിത്യത്തിന്‍റെ യഥാര്‍ത്ഥമായ ഉള്ളടക്കം ഇന്നതാണെന്നും ആ ഉള്ളടക്കത്തിലെ വിടവുകള്‍ വളരെ തന്ത്രപരമായി ഒളിപ്പിച്ചു വെച്ചിരിക്കയാണെന്നും സാമൂഹ്യജീവിതത്തിലെ ഒട്ടനേകം വൈരുധ്യങ്ങളെയും വ്യക്തിമനസ്സിലെ എത്രയോ കാപട്യങ്ങളെയും സ്പര്‍ശിക്കാതെയാണ് നിങ്ങള്‍ കൊണ്ടാടുന്ന കവിതയും കഥയുമൊക്കെ സൗന്ദര്യത്തിന്‍റെ ഗോപുരങ്ങള്‍ തീര്‍ത്തിരിക്കുന്നതെന്നും നിരന്തരം ഓര്‍മിപ്പിക്കുന്നത് വലിയൊരു കാര്യമാണ്. ഈയൊരു ശ്രമത്തിലൂടെ എഴുത്തിന്‍റെയും വായനയുടെയും ലോകത്തേക്ക് പുതിയ കാറ്റും വെളിച്ചവും ഇടയ്ക്കിടെ കടന്നു വരുന്നില്ലെങ്കില്‍ നമ്മുടെ ഭാവുകത്വം അടിമുടി ജീര്‍ണിച്ചു പോവുമെന്ന് മാത്രമല്ല നാം ഓരോരുത്തരും ഏത് തിന്മയ്ക്കും കൂട്ടു നിന്ന് വല്ലതും ചിലത് നേടി വ്യാജസന്തുഷ്ടി അനുഭവിക്കുന്ന അല്‍പന്മാരായി മാറുകയും ചെയ്യും. ഏതാനും കവികളും കഥാകാരന്മാരും മറ്റും വിചാരിച്ചാല്‍ ഈ ആപത്തില്‍ നിന്ന് മലയാളികളെ രക്ഷിക്കുക സാധ്യമല്ല. എങ്കിലും ആ വലിയ ദൗത്യം യാതൊരു തരത്തിലുള്ള പ്രതിബദ്ധതാ നാട്യവുമില്ലാതെ, വല്ലാത്ത ഒരു തരം വാശിയോടും അതിനോടിണങ്ങാത്തതെങ്കിലും കവിതയ്ക്ക് വലിയ ആര്‍ജവം പകരുന്ന ആത്മപരിഹാസത്തോടും കൂടി ഏറ്റെടുത്ത് നിര്‍ഭയനായി എഴുതിക്കൊണ്ടിരിക്കയാണ് കെ. ആര്‍ ടോണി.

(തുടരും)


Share:

കഥ- ഫാബ്രിക്കേഷന്‍ - ശ്രീകണ്ഠന്‍ കരിക്കകം

 







മകള്‍ക്കത് കൗതുകക്കാഴ്ചയായിരുന്നു. പഴയ ഏതോ ഒരു സിനിമ വല്ലാത്ത തെളിച്ചത്തില്‍ കാണുന്നതുപോലെ! അച്ഛന്‍ എത്രയോ നാളുകള്‍ക്കുശേഷം ഒരു പാന്‍റ് ഇടുന്നതും കടും നിറമുള്ള ഉടുപ്പിടുന്നതുമൊക്കെ അവള്‍ ഡൈനിങ് ടേബിളിലിരുന്ന് ചപ്പാത്തിമാവ് കുഴയ്ക്കുന്നതിനിടയില്‍ നോക്കിയിരുന്നു. ആദ്യമായൊരു സിനിമ കാണുവാന്‍ പോകുന്ന കുട്ടിയെപ്പോലെ അച്ഛന്‍ ആഹ്ളാദവാനായിരുന്നു. അച്ഛന്‍റെ വളഞ്ഞുപോയ നട്ടെല്ല് അല്പം നിവര്‍ന്നതായും കവിളില്‍ ഒരു നുള്ള് മാംസത്തിന്‍റെ കനപ്പേറിയതായും അവള്‍ക്ക് തോന്നി. അതുകൊണ്ടുമാത്രം ആ വെളുപ്പാന്‍കാലം  ഒരു പക്ഷിപ്പാട്ടുപോലെ മനോഹരവുമായി തോന്നി.

സാധാരണ ഒറ്റയ്ക്കിരുന്ന് ചപ്പാത്തിക്ക് മാവ് കുഴയ്ക്കുന്നതും അത് ഉരുളകളാക്കുന്നതും പിന്നെ അതിനെ പലകയില്‍ വച്ച് പരത്തുന്നതുമൊക്കെ രണ്ടുമണിക്കൂറിലധികം ദൈര്‍ഘ്യമുള്ള ഒരു ബോറന്‍ ചിത്രം കാണുന്നതുപോലെ സാമാന്യം വിരസമായ പണിയായിരുന്നെങ്കിലും അച്ഛനേയും അങ്ങനെ നോക്കിയിരിക്കേ അവള്‍ക്കതൊരു മുഷിപ്പായി തോന്നിയില്ല. അല്ലെങ്കില്‍ തന്നെ എല്ലാ മുഷിപ്പുകളും അതിന്‍റെ ഏകതാനതകള്‍ക്കപ്പുറത്തെ ഏകാന്തതകളിലാണല്ലോ തിരക്കഥകള്‍ എഴുതുന്നത്.

     കുട്ടികളുടെ ഉപേക്ഷ. ഭര്‍ത്താവിന്‍റെ മടി. വേലക്കാരിയുടെ മുതലെടുപ്പുകള്‍. അച്ഛന്‍റെ പിടിവാശികള്‍. ഇങ്ങനെ പകുത്തെടുത്തുകൊണ്ടിരുന്ന ഓരോ ഉരുളകളെയും കൈവെള്ളയില്‍ വച്ച്  പതംവരുത്തുന്നതിനിടയിലും അവള്‍ അച്ഛനെ സാകൂതം നോക്കി.

അത് ശരിക്കും അച്ഛന്‍റെ കുറഞ്ഞത് പത്ത് വര്‍ഷമെങ്കിലും പഴക്കമുള്ള ഒരു പാന്‍റ് ആയിരുന്നു.  ഇനി ഒരിക്കലും എടുക്കേണ്ടിവരില്ലെന്ന് കരുതിയത്. അല്ലെങ്കില്‍ പഴയ ഏതോ ഒരു കാലം പ്രതിശോഭയോടെ മടങ്ങിവരും അന്നേരം ധരിക്കണമെന്നെല്ലാം കരുതി സൂക്ഷിച്ചുവച്ച ഒന്ന്. ഇരുണ്ട തവിട്ടുനിറം. കുറച്ചുപേര്‍ ഇഷ്ടപ്പെടുന്ന സമാന്തരസിനിമകള്‍ പോലെ അങ്ങനെ കുറേ പാന്‍റുകള്‍ അച്ഛനുണ്ടായിരുന്നു. കടുത്ത നിറമുള്ള ഉടുപ്പുകളും. സത്യത്തില്‍ ഏതെങ്കിലും നല്ല ദിനങ്ങളില്‍ മക്കളോ ബന്ധുക്കളോ  ഒരു പുതിയ തുണിയെടുത്തുകൊടുത്താല്‍ പോലും അതിനേക്കാള്‍ അയാള്‍ പരിഗണിച്ചിരുന്നത് ആ പഴയ എന്നാല്‍ ഒട്ടും പുതുമ നഷ്ടപ്പെടാത്ത  അത്തരം വസ്ത്രങ്ങളായിരുന്നു. 

       ഇനിയുള്ള വസ്ത്രങ്ങളൊന്നും  ഉപേക്ഷിക്കേണ്ടവയല്ലെന്ന് ഒരാള്‍ക്ക് തോന്നിത്തുടങ്ങുമ്പോഴാണ് അയാള്‍ വാര്‍ദ്ധക്യത്തിലേക്ക് കടക്കുന്നതെന്ന് അച്ഛന്‍റെ ഈ മാറ്റം കണ്ടുതുടങ്ങിയ നാള്‍ മുതല്‍  മകള്‍ക്ക് തോന്നാറുമുണ്ട്. എന്തായാലും അത് ധരിച്ചപ്പോള്‍ അച്ഛന്‍ ഒരു അപ്രതീക്ഷിത നീക്കത്തിലൂടെ തന്‍റെ ഏറിയ പത്തുവയസ്സിനെ കീഴ്പ്പോട്ട് മറിച്ചിട്ടതായി അവള്‍ക്ക് തോന്നി. 

സമയം ഒരുപാട് പിന്നേയും ശേഷിച്ചിരുന്നതിനാല്‍ കണ്ണാടിക്കുമുന്നില്‍ ചെന്നുനിന്ന് അയാള്‍ വളരെ സാവാധാനം മുഖത്ത് പൗഡര്‍ ഇടുകയും ചുളിവുകള്‍ വീണ കണ്‍പോളകളിലെ അധികപ്പരപ്പിനെ തേച്ചൊരുക്കുകയും ചെയ്തു.

അടുത്തിടെ കിട്ടിയ മൂന്ന് ഷര്‍ട്ടുകള്‍ എടുത്ത് അയാള്‍ തിരിച്ചും മറിച്ചും മണത്തുനോക്കി. മരണത്തിന്‍റെ മണമായിരുന്നു അതിലെല്ലാം. മരിച്ചുകിടക്കുമ്പോള്‍ എളുപ്പം അണിയിക്കുവാന്‍ പാകത്തിലുള്ളവ. കത്തിച്ചുകളഞ്ഞാലും നഷ്ടമില്ലാത്ത മുറിക്കയ്യന്‍ ഷര്‍ട്ടുകള്‍. തന്നവര്‍ക്കായി അതെല്ലാം മാറ്റിവച്ച് ഒടുവില്‍ പത്തുപന്ത്രണ്ട് വര്‍ഷം മുന്‍പ് കോയമ്പത്തൂരിലെ ഒരു തെരുവില്‍ നിന്ന് അയാള്‍ തന്നെ വാങ്ങിയ ഫുള്‍കൈ ഷര്‍ട്ടും ധരിച്ചാണ് വളരെ നേരത്തേ ആ യാത്രയ്ക്കുവേണ്ടി തയ്യാറെടുത്തത്. 

  "അച്ഛാ, തേച്ചൊതുക്കിയ പാന്‍റും ഫുള്‍കൈ ഷര്‍ട്ടുമൊക്കെയിട്ട സിനിമയുടെ കാലം കഴിഞ്ഞു കേട്ടോ, ഇന്ന് സിനിമ വെറും സിമ്പിളാണ്. കൈലിയുടുത്ത് കല്യാണത്തിനും കോളെജിലുമൊക്കെ പോകുന്ന ലോക്കല്‍." അങ്ങനെയൊക്കെ പറഞ്ഞ് അച്ഛനെയൊന്ന് അപ്ഡേഷന്‍ ചെയ്താല്‍ കൊള്ളാമെന്ന് അവള്‍ക്കുണ്ടായിരുന്നെങ്കിലും എണ്‍പത്തിമൂന്ന് വയസ്സിന്‍റെ ഊറ്റവും ഉല്‍സാഹവുമൊക്കെ വെറുതെ നല്ലൊരു പുലര്‍ച്ചയില്‍ കെടുത്തിക്കളയണ്ട എന്നും തോന്നി. 

  എന്നാല്‍ ഈയിടെയായി അച്ഛന് ആര്‍ക്കും മനസ്സിലാകാത്ത ചില വിചാരങ്ങള്‍ ഉണ്ട്. പത്തുമുപ്പത് വര്‍ഷം രാജ്യത്തെ വിവിധ നഗരങ്ങളില്‍ ജീവിച്ച പരിണിതപ്രജ്ഞനായ തന്നെ മക്കളും കൊച്ചുമക്കളുമൊക്കെ ചേര്‍ന്ന്  എന്തൊക്കെയോ പഠിപ്പിക്കുവാന്‍ ശ്രമിക്കുന്നു! എന്തൊരു ലോകമാണിത്!! എല്ലാരും ഒരേ ക്ലാസ്മുറിയിലെ അധ്യാപകര്‍. അതിനെയൊക്കെ നേരിടാനാണ് സംസ്കൃതശ്ലോകങ്ങളും കാവ്യങ്ങളുമൊക്കെ അയാള്‍ പൊടിതട്ടിയെടുത്ത് നീട്ടി ചൊല്ലുന്നത്. മഹാഭാരതത്തില്‍ ഇല്ലാത്ത ഒന്നുമില്ല, എന്ന് ആവര്‍ത്തിക്കുന്നത്. അങ്ങനെ മഹാഭാരതം എടുത്ത അച്ഛനോട് ഈയിടെയായി ആരും ഒന്നും പറയാറില്ല.

ഭോപ്പാലിലെവിടെയോ വച്ച് അയാള്‍ക്കൊപ്പം രണ്ടുവര്‍ഷത്തോളം സഹമുറിയനായി കഴിഞ്ഞിരുന്ന ഒരു പൈനാവുകാരന്‍റെ മകന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ കാണുവാനാണ് അയാളിപ്പോള്‍ പോകുന്നത്. അതുകൊണ്ടുതന്നെ റീവൈന്‍ഡ് ചെയ്യുന്ന ഓര്‍മകളുടെ വല്ലാത്ത ഭാരമുണ്ട് ഈ യാത്രയ്ക്ക്. എല്ലാ അവശതകള്‍ക്കപ്പുറം നില്‍ക്കുന്ന ഉല്‍സാഹമുണ്ട്. പ്രായത്തെ വെല്ലുന്ന ത്രില്ലുണ്ട്!! 

സിനിമ കണ്ടതിനുശേഷം അഭിഷേക് എന്ന ആ മുപ്പത്തിയഞ്ചുകാരനേയും അവന്‍റെ അച്ഛന്‍ മനോജ് കുമാറിനേയും അയാള്‍ക്ക് വിശദമായി വിളിക്കേണ്ടതായുണ്ട്. അപ്പോള്‍ അയാള്‍ക്ക് എന്തൊക്കെ പറയാനുണ്ടാകും? ഒരിക്കലും ആ വര്‍ത്തമാനം താന്‍ കണ്ട സിനിമയെക്കുറിച്ചു മാത്രമാകില്ല. അതെന്നേ അയാള്‍ കണ്ടുകഴിഞ്ഞു!! അപ്പോള്‍ പിന്നെ മറ്റൊരു സിനിമ? അങ്ങനെയും സിനിമകള്‍ സംഭവിക്കാമല്ലോ....

  തിയേറ്ററില്‍ പോയി അയാള്‍ ഒരു സിനിമകണ്ടിട്ട് കാലം കുറേ ആയിരുന്നു. ഒരു കല്യാണമണ്ഡപത്തിന്‍റെ സാധ്യതപോലുമില്ലാതെ പൂട്ടിപ്പോയ നാലിലധികം സിനിമാകൊട്ടകകള്‍ അയാളുടെ നഗരത്തിലുമുണ്ടായിരുന്നു. 

  അയാളുടെ മക്കള്‍ ഒരവധിക്കാലത്തും അയാളോട് സിനിമകള്‍ കാണുവാന്‍ തങ്ങളെകൊണ്ടുപോകണമെന്ന് പറഞ്ഞില്ല. അവര്‍ക്ക് സിനിമ കാണുവാന്‍ അച്ഛന്‍റെ അനുവാദം മാത്രം മതിയായിരുന്നു. അച്ഛന്‍ വേണ്ടായിരുന്നു. എന്നാല്‍ അയാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അലഞ്ഞപ്പോഴെല്ലാം സിനിമാതിയേറ്ററുകള്‍ ധാരാളമുള്ള നഗരങ്ങളിലാണ് കഴിഞ്ഞിരുന്നത്. അവിടെ അയാള്‍ മറ്റൊന്നിനും പോകാതെ കഴിയുന്നത്ര സിനിമകള്‍ കണ്ടു. എന്നാല്‍ ചില സിനിമകള്‍ തന്ത്രശാലികളായ അഭിസാരികകളെപ്പോലെയായിരുന്നു. ധനനഷ്ടത്തെക്കുറിച്ച് അയാള്‍ അപ്പോഴൊന്നും ഓര്‍ത്തില്ല. കാരണം സിനിമയുടെ പ്രലോഭനങ്ങളില്‍ നിന്ന് അങ്ങനെ എളുപ്പം മോചിതനാകാന്‍ ആകുമെന്ന് അയാള്‍ക്ക് ഒട്ടും ഉറപ്പില്ലായിരുന്നു.  

അക്കാലത്തെപ്പോഴോ ആണ് മനോജ്കുമാര്‍ എന്ന ആ പൈനാവുകാരനെ അയാള്‍ പരിചയപ്പെടുന്നത്. സിനിമയോടുള്ള പ്രണയം തന്നെയായിരുന്നു അതിന്‍റെ പിന്നിലെ ഹേതു. എപ്പോഴോ അവര്‍ ഒരേ ലോഡ്ജിലെ സഹമുറിയന്മാരുമായി. ഒരു സിനിമാ സംവിധായകനാകണമെന്നായിരുന്നു മനോജ്കുമാറിന്‍റെ ഏറ്റവും വലിയ സ്വപ്നം. അതിനുവേണ്ടി കുറച്ചുകാലം മദ്രാസിലും മുംബൈയിലും അലഞ്ഞു. സിനിമ എല്ലാരേം ഒരുപോലെ അനുഗ്രഹിക്കുന്ന ദൈവമൊന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ വളരെവേഗം അവിടെ നിന്നെല്ലാം അയാള്‍ ബഹിഷ്കൃതനായി. നാട്ടിലെ അപമാനവും വീട്ടുകാരുടെ കുത്തുവാക്കുകളും ഭഗ്നപ്രണയവുമൊക്കെയായപ്പോള്‍ മറ്റൊരു സിനിമാക്കഥപോലെ എല്ലാം ഉപേക്ഷിച്ച് ഭോപ്പാലിലെ ഒരു ചെറിയ കമ്പനിയില്‍ എന്നോ പഠിച്ച ഫാബ്രിക്കേഷന്‍റെ പണി ചെയ്ത് കഴിയുവാന്‍ പുറപ്പെട്ടതായിരുന്നു അയാള്‍. ഒരുതരം ഒളിവു ജീവിതം. ഈ ഒളിവുജീവിതങ്ങള്‍ക്ക് ഒരു പ്രത്യേകതയുണ്ട്, അത് ഉള്ളില്‍ ഒരു സ്വാതന്ത്ര്യത്തെ എപ്പോഴും സ്വപ്നം കണ്ടുകൊണ്ടേയിരിക്കും. അവര്‍ക്കുമുന്നില്‍ എപ്പോഴും പരാജയപ്പെടുത്തിയവരും ഒറ്റിക്കൊടുത്തവരും വഞ്ചിച്ചവരുമെല്ലാം ഉണര്‍വ്വോടെ തിടംവച്ച് നില്‍ക്കും. 

ടൈപ്പ്റൈറ്റിങ്ങും ഷോര്‍ട്ട്ഹാന്‍റും വശമാക്കി അതുകൊണ്ട് ജീവിക്കാന്‍ ഭാരതത്തിന്‍റെ മഹാനഗരങ്ങളിലേക്ക് വണ്ടികയറിയ ഒരു ക്ലര്‍ക്കിനൊപ്പം കഴിഞ്ഞ മൂന്നുവര്‍ഷം ആ പൈനാവുകാരന്‍ എന്തുകൊണ്ടോ മറന്നില്ല. പോരാഞ്ഞ്, യാതൊരു വാര്‍ത്താവിനിമയ സംവിധാനങ്ങളുമില്ലാതിരുന്ന അക്കാലത്തും നല്ല വടിവൊത്ത അക്ഷരത്തില്‍ അയാളുടെ ജീവിതത്തില്‍ ഉണ്ടായിക്കൊണ്ടിരുന്ന കൊടുങ്കാറ്റുകളെ സ്നേഹിതനെ അറിയിക്കുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. 

അങ്ങനെയാണ് അയാള്‍ കര്‍ണ്ണാടകയില്‍ വച്ച് ഒരു രാഷ്ട്രീയക്കാരന്‍റെ വിശ്വസ്തനായ ബിനാമിയായി മാറിയതായും  നാട്ടില്‍ പോയി കുറേ കൃഷിഭൂമിയൊക്കെ വാങ്ങി കൂര്‍ഗില്‍ നിന്ന് ഒരു സുന്ദരിയെ കെട്ടി ഒരിക്കല്‍ തോല്‍പ്പിച്ചവരോടെല്ലാം ഒരു പ്രതിനായകന്‍റെ അവസരോചിതമായ നീക്കങ്ങളിലൂടെ പ്രതികാരം ചെയ്ത് സ്വസ്ഥമായ ഒരു ജീവിതം ആരംഭിച്ചതുമെല്ലാം അറിയുന്നത്. പിന്നീട് അയാള്‍ക്ക് സ്ഥിരമായി ഒരു മേല്‍വിലാസം ഉണ്ടായിരുന്നു.

ഒത്തുകഴിഞ്ഞ നാളുകളിലൊന്നില്‍ രാജ്യം മുഴുവന്‍ വൈഡ് റിലീസ് ചെയ്ത ഒരു മോശം പടത്തിന്‍റെ രണ്ടാം ഷോ കണ്ട് നിരാശരായി മടങ്ങുമ്പോഴാണ് തന്‍റെ ഭാഷയിലെ ഒരു സാഹിത്യകാരന്‍ വളരെ മനോഹരമായി എഴുതിയ സിനിമാ സാധ്യതയുള്ള ഒരു കഥ അയാള്‍ മനോജ്കുമാറിനോട് പറയുന്നത്. ജോലിയുടെ ഭാഗമായി ഇന്ത്യയുടെ വിവിധ സ്റ്റേഷനുകളില്‍ ഒരു സ്റ്റേഷന്‍മാസ്റ്ററായി ജോലിചെയ്തിരുന്ന ഒരു കഥാകാരനായിരുന്നു അയാള്‍. കഥകള്‍ മാത്രം എഴുതിയ ഒരാള്‍. ആ കഥകളില്‍ ജീവിതം മാത്രം എഴുതിയിരുന്ന ഒരാള്‍. അക്കാലത്ത് അങ്ങനെയുള്ള കുറച്ചേറെ കഥകള്‍ തന്‍റെ സാഹിത്യത്തില്‍ ഉണ്ടായെങ്കിലും ഈ കഥ എന്നെങ്കിലും ഒരു സിനിമ ചെയ്യുകയാണെങ്കില്‍ പരിഗണിക്കണമെന്ന് അയാള്‍ സുഹൃത്തിനെ പലപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.

മനോജ്കുമാറിലെ സാഹസികനായ സിനിമാക്കാരന്‍ പിന്നെ പുനര്‍ജ്ജനിച്ചത് സ്വന്തം മകനിലൂടെയായിരുന്നു. വൈകി വിവാഹം കഴിക്കുകയും അതിലും വൈകി കുഞ്ഞുങ്ങള്‍ പിറക്കുകയും ആവിശ്യത്തിലേറെ പണം വന്ന് കുമിയുകയുമൊക്കെ ചെയ്തെങ്കിലും ആ പഴയ കഥയും സിനിമയുമെല്ലാം അയാളുടെ മനസ്സില്‍ ശേഷിച്ചിരുന്നു. അങ്ങനെയാണ് മനോജ്കുമാര്‍ മകനെ സിനിമ പഠിക്കാന്‍ പൂനെയില്‍ അയച്ചത്. അവന്‍ മികച്ച നിലയില്‍ പഠനം പൂര്‍ത്തിയാക്കുകയും ചില ഇന്‍സ്റ്റിറ്റ്യൂട്ട് ചിത്രങ്ങളില്‍ സഹകരിക്കുകയും  ചെയ്തു.  അപ്പോഴേക്കും മകന്‍ ചെയ്യേണ്ട ആദ്യ സിനിമയുടെ തിരക്കഥ അയാള്‍ തയ്യാറാക്കിയിരുന്നു. ചങ്ങാതി പറഞ്ഞ ആ വര്‍ക്ക്ഷോപ്പ് മെക്കാനിക്കിന്‍റെ  കഥ. പുതിയ കാലത്തിനിണങ്ങുന്നവിധം കഥയിലും കഥാസന്ദര്‍ഭങ്ങളിലും ചില മാറ്റങ്ങള്‍ വേണമെന്ന് പറഞ്ഞതല്ലാതെ മകന് മറ്റ് അഭിപ്രായങ്ങളൊന്നുമില്ലായിരുന്നു. അങ്ങനെ പുറത്തിറങ്ങിയ ചിത്രം കുറച്ചധികം ശ്രമങ്ങള്‍ക്കൊടുവില്‍ തിയേറ്ററുകളില്‍ എത്തിച്ചപ്പോഴാണ് മനോജ്കുമാര്‍ പഴയ ചങ്ങാതിയെ ആഹ്ളാദപൂര്‍വം വിളിച്ച് കാര്യങ്ങളെല്ലാം പറഞ്ഞത്.

പതിനൊന്ന് മണിക്ക് ആരംഭിക്കുന്ന ഒരേയൊരു പ്രദര്‍ശനമാണ് ആ സിനിമക്ക് ഉണ്ടായിരുന്നത്. ഒന്‍പതര കഴിഞ്ഞപ്പോഴേ അവിടെ എത്തിയ അയാളെ കണ്ടപ്പോള്‍ സെക്യൂരിറ്റിക്കാരന് ചിരിവന്നു. പുറപ്പെടുന്നതിനുമുന്‍പ് തനിക്കേറെ പ്രിയപ്പെട്ട ആ കഥ അയാള്‍ ഏറെക്കാലത്തിനുശേഷം വീണ്ടും ഒരിക്കല്‍ക്കൂടി എടുത്ത് വായിച്ചിരുന്നു. അന്നേരം അയാളെ അതിശയപ്പെടുത്തിക്കൊണ്ട് ചില വാക്കുകള്‍ തെളിയാതെയും മനസ്സിലാകാതെയും മുഴച്ചുനിന്നു. ഒരുവേള ഈ കഥ തന്നെയാണോ അന്നുതാന്‍ ഏറെ ഇഷ്ടത്തോടെ സ്നേഹിതനോട് പറഞ്ഞതെന്ന് സംശയിക്കുകയും ചെയ്തു. ദേശീയപാതയും കടന്ന് ഒരു ഓട്ടോറിക്ഷയില്‍ പോകുമ്പോള്‍ അവിടെയൊരിടത്തും  പണ്ടൊരു സിനിമാ കൊട്ടക ഉണ്ടായിരുന്നതായി അയാള്‍ക്ക് ഓര്‍ക്കാനായില്ല.

ചെന്ന് കയറുമ്പോള്‍ ഒരിക്കലും അതൊരു സിനിമാതിയേറ്ററാണെന്ന് അയാള്‍ക്ക് തോന്നിയില്ല. ഒരു തുണിക്കടയും കുട്ടികളുടെ കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന ഒരു വലിയ ഷോപ്പും പിന്നെ എണ്ണയിലും നെയ്യിലും വറുത്തുകോരിയ മാംസങ്ങളുടെ ഗന്ധങ്ങള്‍ ഉരുണ്ടുകളിക്കുന്ന കമാനഭംഗിയുള്ള ഒരു തീറ്റപ്പുരയുമൊക്കെ ആ തിയേറ്ററിന്‍റെ ഇടം വലം ഉണ്ടായിരുന്നു.

  സിനിമയെന്നാല്‍ അത് ഒരുവേള തീറ്റയാണെന്നും വസ്ത്രമാണെന്നും ചിലപ്പോള്‍ ഒരു കളിപ്പാട്ടമാണെന്നുമെല്ലാം വിചാരിക്കുന്ന പുതിയ കാലത്തിനുമുന്നില്‍ അയാള്‍ റീല്‍പൊട്ടിയ ഒരു പഴയ ചിത്രം പോലെ നിന്നു.

"ഏത് സിനിമക്കാണ്?" വളരെ ഗൗരവത്തോടെ കാവല്‍ക്കാരന്‍ അയാളോട് ചോദിച്ചു. 

സിനിമയുടെ പേര് കേട്ടതും അയാളുടെ മുഖത്ത് ഒരു പുച്ഛരസം പൂത്തു. 

"ആ പടം കളിക്കുന്നകാര്യം പ്രയാസമാണ്. രണ്ടുദിവസമായി പതിനഞ്ചു പേര്‍ തികച്ചില്ലാത്തതിനാല്‍ അത് പ്രദര്‍ശിപ്പിക്കുന്നില്ല. ഇന്നും അതിനാണ് സാധ്യത കൂടുതല്‍. ഇതൊരു മള്‍ട്ടിപ്ലക്സ് തിയേറ്ററാണെന്ന് അറിയാമല്ലോ....പന്ത്രണ്ട് പേരെങ്കിലും മിനിമം വേണം അമ്മാവാ,  എങ്കിലേ പ്രദര്‍ശനം നടത്താനാകൂ..."

അന്നേരം കാറിലും ബൈക്കിലുമൊക്കെയായി കുറേ ചെറുപ്പക്കാരും അവരുടെ കുടുംബവും അവിടേക്ക് കയറിവന്നു. പടിക്കെട്ടുകള്‍ക്ക് കീഴെയുള്ള ഒരു ഉരുണ്ട തൂണിന് മറവില്‍ നിന്ന് അയാള്‍ അവരെ എണ്ണി. 

"നോക്കൂ, ഇപ്പോള്‍ തന്നെ പതിനഞ്ചിലധികം പേരായില്ലേ... പിന്നെ എന്തുകൊണ്ട്..?" സെക്യൂരിറ്റിക്കാരന്‍ ഷോപ്പിങ് മാളിലേക്ക് കയറിപ്പോകുന്ന ഒരു പെണ്‍കുട്ടിയുടെ ബാഗും കുടയും വാങ്ങി ടോക്കണ്‍ കൊടുക്കുന്നതിനിടയില്‍ അലസമായി പറഞ്ഞു: "അതേ, ഇവര്‍ നിങ്ങള്‍ പറയുന്ന ചിത്രം കാണാന്‍ വന്നവരല്ല,  നേരത്തേ പറഞ്ഞല്ലോ, ഇവിടെ മൂന്ന് തിയേറ്ററുകള്‍ ഉണ്ട്. ഇവരൊക്കെ അവിടെ ഓടുന്ന ചിത്രങ്ങള്‍ കാണാന്‍ വന്നവരാണ്..."

അന്നേരം അയാള്‍ക്ക് തന്‍റെ തോളില്‍ ആരോ മുറുകെ പിടിക്കുന്നതായി തോന്നി. അതൊരു കഷ്ടി ഇരുപത് വയസ്സുമാത്രം വരുന്ന ഒരു കൗമാരക്കാരനായിരുന്നു. മുടിയൊക്കെ നീട്ടിവളര്‍ത്തിയ, അയഞ്ഞ വസ്ത്രങ്ങളൊക്കെ ധരിച്ച, ആവശ്യത്തിലേറെ ചിരിക്കുന്ന....

ڇഅമ്മാവന് എത് പടം കാണണം?ڈ

  അവന്‍ സാമാന്യമര്യാദയോടെ ചോദിച്ചു.

  അയാള്‍ക്ക് അതിനകം ദേഷ്യം വന്നിരുന്നു. തോളിലെ കൈ തട്ടിമാറ്റിക്കൊണ്ട് പിന്‍തിരിഞ്ഞ് നടക്കുവാന്‍ തുടങ്ങവെ മറ്റൊരു ചെറുപ്പക്കാരന്‍കൂടി അന്നേരം അവിടേക്ക് ഓടിവന്നു. 

ڇഅപ്പാപ്പാ പിണങ്ങാതെ, അപ്പാപ്പന്‍ കാണാന്‍ വന്ന ആ സിനിമ  ഇനി ലോകത്തൊരിടത്തും കാണിക്കില്ല. എന്തായാലും ഇത്രയും ദൂരം മിനക്കെട്ട് വന്നില്ലേ, വാ...നമുക്ക് കരാട്ടെ മാസ്റ്റര്‍ കാണാം. നമ്മളിപ്പോള്‍ പതിനഞ്ച് പേരുണ്ട്. ഒരാള്‍ കൂടിയായാല്‍ ഷോ നടത്താമെന്ന് ഇവര്‍ സമ്മതിച്ചിട്ടുണ്ട്.ڈ

  മൂന്നാമതൊരു ചെറുപ്പക്കാരന്‍ ഇതൊക്കെ നോക്കിക്കൊണ്ട് അല്‍പം മാറിനില്‍പ്പുണ്ടായിരുന്നു. അവന്‍ അവര്‍ക്കിടയിലേക്ക് പാഞ്ഞുകയറിവന്ന് അയാളെ മറ്റൊരു വിചിന്തനത്തിനും അനുവദിക്കാതെ ഉന്തിയും തള്ളിയും മുന്‍പോട്ട് കൊണ്ടുപോയി.

അപ്പൂപ്പന്‍ എവിടെപ്പോയി എന്നു ചോദിച്ചുകൊണ്ട് ഒരു അവധി ദിവസത്തിന്‍റെ ആലസ്യത്തോടെ എണീറ്റുവന്ന മക്കളോട് ഉമ അച്ഛന്‍റെ വിശേഷങ്ങള്‍ അതിന്‍റെ രസച്ചരട് ഒരിടത്തും പൊട്ടിപ്പോകാതെ പറഞ്ഞുകൊടുത്തു. 

ڇഅപ്പൂപ്പന്‍റെ കൂട്ടുകാരന്‍റെ മകന്‍ ചെയ്ത സിനിമയുടെ പേരെന്താ അമ്മേ?ڈ മൂത്ത കുട്ടി ചോദിച്ചു.

ڇഓ...എനിക്കറിയില്ല. അതൊക്കെ ആരും കാണുന്ന സിനിമകളൊന്നുമല്ല കുട്ടീ, അല്ലെങ്കില്‍ത്തന്നെ ഒരുവിധം നല്ല സിനിമകള്‍പോലും ആരും കാണുന്നില്ല. പിന്നെയാണ്....ڈ

അന്നേരം അവര്‍ പലകയില്‍ വച്ച് പരത്തിയ മാവിനെ ഫ്രൈയിങ് പാനില്‍ വച്ച് ചുട്ടെടുക്കുകയായിരുന്നു. 

അന്നേരം പത്തുവയസ്സുള്ള  രണ്ടാമത്തെ മകന്‍ 'ഹൊ...ഇനിയിപ്പോള്‍ ഈ സിനിമയെക്കുറിച്ചുള്ള അപ്പൂപ്പന്‍റെ തള്ള് കേള്‍ക്കേണ്ടിവരുമല്ലോ... ഭഗവാനേ....' എന്ന് പറഞ്ഞ് കസേരയിലേക്ക് മറിഞ്ഞു, താനൊരു നല്ല നടനാണെന്ന വിശ്വാസത്തോടെ.

ڇനിങ്ങളുടെ അപ്പൂപ്പന്‍ പണ്ട് ഈ സിനിമാ സംവിധായകന്‍റെ അച്ഛനോട് പറഞ്ഞുകൊടുത്ത ഒരു കഥയാണിത്. അതൊക്കെ ഒത്തിരി വര്‍ഷങ്ങള്‍ക്ക് മുന്‍പ്. അന്നവര്‍ ഒരുമിച്ച് ഭോപ്പാലിലോ കല്‍ക്കത്തയിലോ ഒക്കെ കഴിഞ്ഞിരുന്നു. ഏതോ ഒരു സ്റ്റേഷന്‍മാസ്റ്റര്‍ എഴുതിയ ഒരു മോട്ടോര്‍മെക്കാനിക്കിന്‍റെ കഥ. ഈ ചിത്രം അയാള്‍ സംവിധാനം ചെയ്യാനിരുന്നതാണ്. അന്നത് നടന്നില്ല. ഇന്ന് അയാളുടെ മകന്‍ അത് ചെയ്തിരിക്കുന്നു.ڈ

     ڇഈ അപ്പൂപ്പന് വേറെ വേലയൊന്നുമില്ലേ... ഇന്നത്തെക്കാലത്ത് എന്ത് മോട്ടാര്‍മെക്കാനിക്ക്? ആര്‍ക്കുവേണം ചെളിയും ഗ്രീസും എണ്ണയുമൊക്കെ പുരണ്ട മെക്കാനിക്കിന്‍റെ കഥ? വേറെ പണിയില്ല, തിയേറ്റര്‍ മെനക്കെടുത്താന്‍....ڈ 

  ڇഇതൊന്നും നിങ്ങളുടെ അപ്പൂപ്പന്‍ കേള്‍ക്കണ്ട. ഒരുകാലത്ത് ലോകസിനിമയുടെ കാസറ്റുകള്‍ തേടിപ്പിടിച്ച് നടന്ന ഒരാളുടെ സ്വപ്നമാണ് ഈ സിനിമ. വി. സി. ആര്‍ എന്ന ഒരു ഉപകരണവും അതില്‍ ഇടുന്ന കുറേ കാസറ്റുകളുമായിരുന്നു അയാളുടെ ലോകം. ഞങ്ങളെ അതില്‍ കുറേ സിനിമകള്‍ കാണിക്കുവാന്‍ അച്ഛന്‍ ശ്രമിച്ചിട്ടുണ്ട്. ലോക സിനിമകളാണെന്ന് പറഞ്ഞ് ചിലതൊക്കെ.. ഏതോ റെയില്‍പ്പാലത്തിനരികില്‍ നിന്ന് വള്ളിനിക്കര്‍ ഇട്ട ഒരു കുട്ടി തീവണ്ടി നോക്കുന്ന ഒരു ബ്ലാക്ക് ആന്‍റ് വൈറ്റ് ചിത്രം. എന്തോ, ഞങ്ങള്‍ക്കാര്‍ക്കും അതൊന്നും ഇഷ്ടമായില്ല. കുറേ കറുപ്പും വെളുപ്പും. പിന്ന കാത്തുനില്‍പ്പുകളും. അച്ഛനും ആ ചങ്ങാതിയും ഏതോ വലിയ നഗരത്തില്‍ നിന്നും അവര്‍ക്ക് ഉണ്ടായിരുന്ന ചെറിയ വരുമാനത്തില്‍ നിന്നും വാങ്ങിയ ഒരു ഉപകരണമായിരുന്നു ആ വി.സി.ആറും കാസറ്റുകളുമൊക്കെ. കുറേക്കാലം അച്ഛനത് സൂക്ഷിച്ചുവച്ചിരുന്നു. ഓടിക്കാതിരുന്നാല്‍ അറച്ചുപോകുന്ന റിബ്ബണുകളാണ് ആ കാസറ്റുകളില്‍ ഉണ്ടായിരുന്നത്. അതിന്‍റെ ഹെഡ് എന്ന ഭാഗത്ത് വളരെ ശ്രദ്ധയോടെ സ്പിരിറ്റിന്‍റെ കുപ്പിയില്‍ പഞ്ഞിമുക്കി അച്ഛന്‍ തുടച്ചിരുന്നതൊക്കെ ഞാന്‍ ഓര്‍ക്കുന്നു.ڈ 

ڇസിനിമയെ നശിപ്പിക്കാന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കൊള്ളും. കുറേ ദാരിദ്ര്യവാസികളുടെ കഥയും കൊണ്ട്...ڈ

എല്ലാം കേട്ടുകൊണ്ടിരുന്ന അവരുടെ ഭര്‍ത്താവ് കട്ടന്‍ചായ കുടിച്ച ഗ്ലാസ് തട്ടിമറിച്ചിട്ടുകൊണ്ട് ധൃതിയില്‍ കക്കൂസിലേക്ക് ഓടിക്കയറുന്നതിനിടയില്‍ എല്ലാം റദ്ദുചെയ്ത് തോല്‍പ്പിച്ചവനെപ്പോലെ പറഞ്ഞു. 

ചെറുപ്പക്കാരുടെ സമ്മര്‍ദത്തിനുവഴങ്ങി കരാട്ടെ മാസ്റ്റര്‍ എന്ന ആ ചിത്രം  കണ്ടതില്‍ അയാള്‍ ഏറെ വ്യസനിക്കുമെന്നാണ് എല്ലാരും കരുതിയത്. പക്ഷേ, അയാള്‍ ഒന്നും പറഞ്ഞില്ല. പോരാത്തതിന് അയാളെ നിര്‍ബന്ധപൂര്‍വം തിയേറ്ററിലേക്ക് വിളിച്ചുകയറ്റിയ ചെറുപ്പക്കാരിലൊരാളുടെ വാഹനത്തില്‍ വീട്ടുപടിക്കല്‍ വന്നിറങ്ങുകയും ചെയ്തു. സിനിമ കാണുന്നതിനിടയില്‍ അവരിലാരോ വാങ്ങിക്കൊടുത്ത പോപ് കോണിന്‍റെ ഒരു  കവറും അയാള്‍ കൈയില്‍ കരുതിയിരുന്നു. സിനിമ എങ്ങനെ ഉണ്ടായിരുന്നു എന്ന് ആരും ചോദിക്കാത്തതില്‍ അയാള്‍ക്ക് ആശ്വാസം തോന്നി. എന്നാല്‍ പഴയ ചങ്ങാതി വിളിക്കുമ്പോള്‍ എന്തുപറയണം എന്ന കാര്യത്തില്‍ അയാള്‍ക്ക്  ആശങ്ക ഉണ്ടായിരുന്നില്ല. സ്നേഹിതനെ വിളിച്ച് അയാള്‍ സിനിമയെക്കുറിച്ച്  വാചാലനായി. ടൈറ്റില്‍ കാര്‍ഡ് മുതല്‍ അവസാനത്തെ സീന്‍ വരെയുള്ള ഓരോ ഫ്രെയിമും കണ്‍മുന്നിലെന്നവണ്ണം പറഞ്ഞു. ഇത്രയും കാലം കാത്തിരുന്നത് വിഫലമായില്ലെന്ന് പറഞ്ഞപ്പോള്‍ അങ്ങേത്തലയ്ക്കല്‍ നിന്നും ഉയര്‍ന്ന ഒരു നെടുനിശ്വാസം അവര്‍ക്കിടയിലെ ദൂരത്തെ ഒരു ടൈറ്റ് ഷോട്ടിലെന്നപോലെ മായ്ച്ച് കളഞ്ഞു. ഫോണ്‍ വച്ചുകഴിഞ്ഞപ്പോള്‍ അയാള്‍ വല്ലാതെ തളര്‍ന്നുപോയിരുന്നു. കിതപ്പും ഉഷ്ണവും മാറുന്നതുവരെ ഫാനിന്‍റെ കീഴിലിരുന്നു. പിന്നെ സാവധാനം വലിയൊരു കരുതലോടെ ആ പാന്‍റും ഉടുപ്പും മടക്കിയെടുത്ത് അലമാരിക്കുള്ളില്‍ വച്ചു. പുറത്തിറങ്ങിയാല്‍ പതിവുള്ള കുളിയൊന്നുമില്ലാതെ കട്ടിലില്‍ കയറി നെടുനീളത്തില്‍ കിടന്നു. പതിവിലധികം വിശപ്പുണ്ടായിരുന്നിട്ടും ഒന്നും കഴിച്ചില്ല. ഫാബ്രിക്കേഷന്‍ എന്ന ആ ചിത്രം അയാളുടെ മനസ്സില്‍ അന്നേരം നിറഞ്ഞ സദസ്സില്‍ സെക്കന്‍റ് ഷോ കളിക്കാന്‍ തുടങ്ങിയിരുന്നു.

                                        

                                         ********* 


Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts