മൂന്ന് കവിതകള്‍




Share:

തിന്നുന്ന മലയാളവും പൊട്ടിക്കരയിച്ച കടല്‍ യാത്രയും

ങ്ങള്‍ ദ്വീപുകാര്‍ക്ക് കര എന്നു പറഞ്ഞാല്‍ മലയാളക്കരയാണ്. അത് കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെ നീണ്ടതായിരുന്നു. മംഗലാപുരവും ഗുജറാത്തും കാര്‍വാറും കാസര്‍ഗോഡും കണ്ണൂരും കുന്താപ്പുറവും കോഴിക്കോടും കൊച്ചിയും തിരുവനന്തപുരവുമൊക്കെ ചേര്‍ന്ന വന്‍കരയെതന്നെയാണ് ഞങ്ങള്‍ മലയാളക്കരയെന്ന് വിളിക്കുന്നത്. ചുറ്റും ഇരമ്പിയാര്‍ക്കുന്ന അറബിക്കടലിലൂടെ പായകെട്ടിയ ഓടത്തില്‍ ചെന്നണയുന്ന മലയാളക്കര ഞങ്ങള്‍ക്ക് ഒരു സ്വപ്ന ലോകമായിരുന്നു. കാറും ബസ്സും തീവണ്ടിയും ചീറിപ്പായുന്ന കര. കൊടുങ്കാടുകളുള്ള, വന്യ ജീവികളും പാമ്പുകളും പാര്‍ക്കുന്ന വന്‍കര. കര കാണാത്ത എത്രയോ ആളുകള്‍ എന്‍റെ കുട്ടിക്കാലത്ത് ദ്വീപിലുണ്ടായിരുന്നു. അതിലൊരുവനായിരുന്നു ഞാനും.
     
എന്‍റെ ബാപ്പയാണെങ്കില്‍ എല്ലാ വര്‍ഷവും കരയില്‍ പോവുന്നയാളായിരുന്നു. എല്ലാ യാത്രകളിലും ഞാന്‍ കരയിലേക്ക് പോവാന്‍ ഒരുങ്ങുകയും ബാപ്പ എന്നെ കബളിപ്പിച്ച് പോവുകയും ചെയ്ത് കൊണ്ടിരുന്നു. ബാപ്പ എല്ലാ യാത്രയിലും പനയോലയില്‍ പൊതിഞ്ഞ മലയാളം ഞങ്ങള്‍ക്ക് തിന്നാനായി കൊണ്ടുവരും. ഓടം നാട്ടിലെത്തിയാല്‍ അന്നു രാത്രി ڇമുന്നലാവാത്തിڈലെ കയ്യാലയില്‍ മലയാളത്തിന്‍റെ കെട്ടുപൊട്ടിക്കും. അപ്പോള്‍ വീട്ടിലും പരിസരത്തും മലയാളത്തിന്‍റെ മണം പരക്കും. കൊതിപ്പിക്കുന്ന മണം മൂക്കിലേക്ക് വലിച്ചുകേറ്റി ഞങ്ങള്‍ അക്ഷമയോടെ ചുറ്റിലും കൂടിയിരിക്കും. ബാപ്പ കോക്കത്തികൊണ്ട് മുറിച്ചെടുത്ത് തന്നാല്‍ ഞങ്ങള്‍ കുട്ടികള്‍ മലയാളം രുചിയോടെ ചവച്ചരച്ച് തിന്നും. മുതിര്‍ന്നപ്പോളാണ് കോഴിക്കോട്ടെ മിഠായിത്തെരുവില്‍ നിന്നും വാങ്ങിക്കൊണ്ടുവരുന്ന ഹലുവയാണ് ഇത്രയും കാലം മലയാളമായി ആസ്വദിച്ച് തിന്നതെന്നു മനസിലായത്.
     കര കാണാനും അവിടത്തെ അതൃപ്പങ്ങള്‍ ആസ്വദിക്കാനുമുള്ള ആശ മൂത്ത് മൂത്ത് ഞാന്‍ ഇരിക്കപ്പൊറുതി തരാത്തവിധം പുളയുന്ന കാലമായിരുന്നു അത്. ബാപ്പ എപ്പോള്‍ യാത്രക്കൊരുങ്ങുമ്പോഴും ഞാനും ഒരുങ്ങും. ഒരു സഞ്ചിയില്‍ തുണിയും കുപ്പവും നിറച്ച് യാത്ര ചെയ്യാന്‍ തയ്യാറാവും. എപ്പോഴും എന്നെ കാണാതെ ഒളിച്ചാണ് ബാപ്പ യാത്ര ചെയ്തുകൊണ്ടിരുന്നത്. അത് മനസ്സിലാവുമ്പോള്‍ ഞാന്‍ കുറേ കരയും. 
     ڇഓനാ ഉരാശ ഇല്ലിയാ. ഇപ്പളെങ്കിലും ഉര്ക്കാ കൂട്ടിക്കോ.ڈ
     ഉമ്മാ റേഡിയോ കേട്ടുകൊണ്ടിരുന്ന ബാപ്പാന്‍റെ മുന്നില്‍ കാര്യമവതരിപ്പിച്ചു. റേഡിയോ ട്യൂണ്‍ ചെയ്യുന്നതിന്‍റെ കിരുകിരു ശബ്ദത്തിനിടയിലാണ് ബാപ്പാന്‍റെ സമ്മതം കിട്ടിയത്. സന്തോഷം കൊണ്ട് ഞാന്‍ തുള്ളിച്ചാടി. ആ നിമിഷം മുതല്‍ ബാപ്പയും ഉമ്മയും എന്ത് പറഞ്ഞാലും ഞാനത് അനുസരിക്കാന്‍ തുടങ്ങി.
     ബാപ്പാ നാട്ടിലെ ഒരു മുതലാളിയും നേതാവുമായിരുന്നു. നാട്ടിലെ ഒരുപാടാളുകള്‍ ബാപ്പാന്‍റെ കൈയില്‍ കൊപ്പരയും മറ്റു ചരക്കുകളും കരയില്‍ വില്‍ക്കാനായി കയറ്റുമായിരുന്നു. ഇങ്ങനെ സാധനങ്ങള്‍ കേറ്റുന്നവരുടെ അടുത്തേക്ക് പല ആവശ്യങ്ങള്‍ക്കായി ഞാനോടി. കൊപ്പരവേലിയില്‍ ചായ കൊടുക്കാനും തണ്ണി കൊടുക്കാനും ഞാന്‍ ഒരുങ്ങി നിന്നു. ബാപ്പാന്‍റെ സന്തത സഹചാരികളായ ഹാത്തിം കാക്കാനെ വിളിക്കാന്‍ തെക്കിള ചാടിപ്പുരവരെ ഓടി തിരിച്ചെത്തിയാല്‍ അലിയാര്‍ കുഞ്ഞിവായേയും ഉമ്മാമമ്പനേയും വിളിക്കാന്‍ വടക്കോട്ടോടും. അതും കഴിഞ്ഞായിരിക്കും യൂസുഫ് കുഞ്ഞിക്കാക്കാനെ വിളിക്കാന്‍ വീണ്ടും തെക്കോട്ട്.
     അങ്ങനെ കൊണ്ടകോലോടത്തില്‍ സാധനങ്ങള്‍ കയറ്റി തുടങ്ങി. ഞങ്ങളുടെ കടപ്പുറത്താണ് ഓടം കെട്ടിയിരിക്കുന്നത്. കരക്കെട്ടു കെട്ടിയ ഓടത്തിലേക്ക് ഫതം വെള്ളത്തിലാണ് സാധനങ്ങള്‍ കേറ്റുന്നത്. കൊപ്പരയും ചിരട്ടയും കുഞ്ഞിക്കിടുവും ഉണക്കമീനും എല്ലാം ഓടത്തില്‍ നിറഞ്ഞപ്പോള്‍ ദെല്ലോളം* ഓടം താഴ്ന്ന് കിടന്നു. ഉമ്മ അലുവ കുളച്ച് വാഴ ഇലയില്‍ പൊതിഞ്ഞു. എന്‍റെ ആദ്യ യാത്ര ഫൊലിവാക്കുന്നല്ലോ എന്ന് ഞാന്‍ ഉള്ളാലെ സന്തോഷിച്ചു.
     ആ ദിവസം എത്തി. പാലത്തില്‍ നിന്നാണ് ഓടം പുറപ്പെടുക. മരപ്പലക പാകിയ പാലത്തിലൂടെ കൈയില്‍ എന്‍റെ വസ്ത്രങ്ങള്‍ നിറച്ച സഞ്ചിയുമായി നടക്കുമ്പോള്‍ ഞാന്‍ ഈ ലോകത്തിലൊന്നുമായിരുന്നില്ല. കൊണ്ടകോലോടത്തിലേക്ക് എന്നെ ആരോ എടുത്ത് കയറ്റി. ഞാന്‍ ബാപ്പാന്‍റെ അടുക്കല്‍ ചെത്തിരിക്കുള്ളില്‍ പോയിരുന്നു. ബാപ്പ തന്‍റെ പെട്ടിയും മറ്റും അടുക്കിവെക്കുകയായിരുന്നു.
     ڇഇട്ടു ബെന്തതേറ്റീനിയാ...?ڈ
   
 ഉത്തിളിയാറ്റവാന്‍റെ ചോദ്യത്തിന് څഓچ എന്നുത്തരം കൊടുത്തത് അവരുടെ ക്വാ ആയിരുന്നു. ഫാത്തിഹാ വിളിച്ച് ദുആയിരന്നു. ഓടത്തിന്‍റെ കെട്ടഴിക്കാന്‍ നേരം ഹാത്തിം കാക്കായും അലിയാര്‍ കുഞ്ഞിവായും എന്നെ തൂക്കിയെടുത്ത് പാലത്തിലിറങ്ങി കരയിലേക്ക് നടന്നു. ഞാന്‍ കാലിട്ടടിച്ച് നിലവിളിച്ച് കരഞ്ഞുകൊണ്ടിരുന്നു. എത്ര കരഞ്ഞിട്ടും അവരുടെ കൈകളില്‍ നിന്നും ഒന്ന് കുതറി മാറാനോ ഇറങ്ങി ഓടിപ്പോയി ഓടത്തില്‍ കയറാനോ എനിക്കായില്ല. ഓടം അളുവി പുറപ്പെടും വരെ ഞാന്‍ അവരുടെ കൈകളില്‍ കിടന്ന് കരഞ്ഞുകൊണ്ടിരുന്നു. ഇപ്പോഴും ആ നിലവിളി എന്‍റെ ഉള്ളില്‍ മുഴങ്ങിക്കൊണ്ടിരിക്കുന്നു. ഇതിനെയാണല്ലോ ഞങ്ങള്‍ ദ്വീപുകാര്‍ ഏറ്റിയിളിച്ച ഉണ്ടേക്കെട്ട് എന്നു പറയുന്നത്.

* ദെല്ല് - ഓടത്തില്‍ ചരക്ക് കയറ്റുന്നതിന്‍റെ നിയന്ത്രണരേഖ

Share:

ജയ്സി മാഡത്തിന്‍റെ കൊറോണക്കാലത്തെ ഉറക്കം




 തേ, ഏതാണ്ട് 18 വയസ്സായപ്പോള്‍ ഉത്തരവാദിത്വം മാഡത്തിന്‍റെ തലയില്‍ കേറിയതാണ്. അന്നു മുതല്‍ക്ക് തന്നെ പെന്‍റിംഗ് ആയി കിടക്കുന്നതാണ് ഈ ആഗ്രഹവും. ഇതൊരു ദുരാഗ്രഹമോ അത്യാഗ്രഹമോ അല്ല, ഏതൊരു സര്‍ക്കാരും ആഗ്രഹിക്കുന്ന മിനിമം കോമണ്‍ പരിപാടികള്‍ പോലെ ഒരു കേവലം മനുഷ്യസ്ത്രീയുടെ മിനിമം കോമണ്‍ ആഗ്രഹം മാത്രം. ആ ആഗ്രഹം നിറവേറ്റാന്‍ കഴിഞ്ഞ കട്ട സന്തോഷത്തിലാണ് ജയ്സി മാഡം. ഇപ്പോള്‍ മോശമല്ലാത്ത ഒരു സര്‍ക്കാര്‍ ഉദ്യോഗത്തില്‍ ആണെങ്കിലും മാഡത്തിന്‍റെ ചെറുപ്പകാലം അത്ര സമ്പന്നമായിരുന്നില്ല. അപ്പന്‍ ഒരു കട്ട സഖാവായിരുന്നു. പ്രളയഫണ്ട് വിതരണ കാലത്തെ കട്ട സഖാക്കന്മാരെ പോലെയല്ല. ശരിക്കും കാറല്‍ മാര്‍ക്സിനെ ആരാധ്യപുരുഷനായി കണ്ട, കമ്മ്യൂണിസത്തെ ആമാശയമാക്കാതെ ആശയമായി കണ്ട കറ തീര്‍ന്ന സഖാവ്. മാര്‍ക്സിസം തലയ്ക്ക് പിടിച്ചതുകൊണ്ട് തന്‍റെ മൂത്ത മകന് പേരിട്ടത് തന്നെ ലെനിന്‍ എന്നായിരുന്നു. മാഡത്തിന് പുത്രനുണ്ടായപ്പോഴും അപ്പന്‍റെ പാത പിന്തുടര്‍ന്ന് കാറല്‍ മാര്‍ക്സിലെ കാറല്‍ കടമെടുത്തു. ഭര്‍ത്താവിന്‍റെ ചെവിയില്‍ പേര് ഓതിക്കൊടുക്കാന്‍ ആഞ്ഞപ്പോഴാണ് അമ്മയെ ഓര്‍ത്തത്. അപ്പന് മാര്‍ക്സിസം എത്ര അളവിലുണ്ടായിരുന്നോ അതിനേക്കാള്‍ കുറച്ചുകൂടി കൂടിയ അളവില്‍ ക്രിസ്തുവിനെ മുറുകെ പിടിച്ച ആളായിരുന്നു മാഡത്തിന്‍റെ അമ്മ കര്‍മ്മലി. അതുകൊണ്ട് പകുതി പേര് അമ്മയുടെ വകയുമായി ചേര്‍ത്തു. കാറല്‍ യോഹാന്‍ എന്ന് പേരിട്ടു. യോഹാന്‍ എന്നത് സ്നാപക യോഹന്നാന്‍റെ ചുരുക്കപ്പേരാണ്. ജീവിതത്തില്‍ ലാളിത്യവും തീരുമാനത്തില്‍ ചങ്കുറപ്പും കാണിച്ച സ്നാപക യോഹന്നാനെ പണ്ടെ തന്നെ മാഡത്തിന് ഇഷ്ടമായിരുന്നു. ഒരുപക്ഷേ യേശുവിനേക്കാള്‍ കേമന്‍ ഈ യോഹന്നാന്‍ അല്ലേ എന്ന് ചിലപ്പോഴൊക്കെ മാഡത്തിന് സംശയവും തോന്നിയിട്ടുണ്ട്.
കമ്മ്യൂണിസ്റ്റ് മാത്തപ്പനും ക്രിസ്ത്യാനി കര്‍മ്മലിക്കും 8 മക്കളായിരുന്നു. മൂന്നു പെണ്ണും അഞ്ച് ആണും. സാധാരണ ഗതിയില്‍ ഇളയ പെണ്‍കുട്ടിയായ തനിക്ക് ആവശ്യത്തിലേറെ പുന്നാരവും സമ്മാനവും കിട്ടിയിട്ടുണ്ടാവുമെന്ന് സാമൂഹ്യ സാഹചര്യങ്ങള്‍ വച്ച് സംസാരിക്കുന്ന ദേശവാസികള്‍ ഉണ്ടായിരുന്നു. രണ്ട് ചേച്ചിമാരും അഞ്ചാങ്ങളമാരും അപ്പനും അമ്മയും ചേര്‍ന്ന് കേന്ദ്ര സര്‍ക്കാരുകള്‍ ബജറ്റില്‍ പ്രതിരോധ വിഹിതം മാറ്റി വയ്ക്കുന്നതു പോലെ സ്നേഹവും കരുതലും വാരിക്കോരി നല്‍കിയിട്ടുണ്ടാകും എന്നും പലരും കരുതിയിട്ടുണ്ടെങ്കിലും പ്രായപൂര്‍ത്തിയാകുന്ന കാലം വരെ വിദ്യാര്‍ത്ഥി എന്ന പരിഗണന കിട്ടിയെന്നല്ലാതെ പ്രായപൂര്‍ത്തി വോട്ടവകാശം ലഭിച്ചതിന്‍റെയൊപ്പം പ്രാരബ്ദത്തിന്‍റെ ഓട്ടവകാശവും മാഡത്തിന് ലഭിച്ചു. കൊച്ചിന്‍ പോര്‍ട്ടിലെ ഉദ്യോഗസ്ഥനായിരുന്നു എങ്കിലും വിപ്ലവം വീര്യത്തോടെ വിളമ്പാന്‍ അല്‍പം വിപ്ലവം അകത്താക്കുന്ന ശീലം മാത്തപ്പനുണ്ടായിരുന്നു. അതുക്കു മേലെ വലിയ പരോപകാര മനസ്സും വര്‍ഗബോധവും ഉള്ളിലുണ്ടായിരുന്നതു കൊണ്ട് പലപ്പോഴും എഴുതിത്തള്ളുന്ന കടങ്ങള്‍ പലര്‍ക്കും കൊടുക്കുന്നതിനാല്‍ കൈയില്‍ മിച്ചമൊന്നും ഉണ്ടായിരുന്നില്ല. അഭിമാനിയായിരുന്ന കര്‍മ്മലി അരമുറുക്കി ഉടുക്കാനും കഞ്ഞിവെള്ളം കുടിച്ച് വയറു നിറയെ പ്രാര്‍ത്ഥന കഴിച്ച് കിടന്നുറങ്ങാനും മക്കളെ പഠിപ്പിച്ചു. ഒരു പപ്പടം പലതായി കീറി എല്ലാവര്‍ക്കും ഓരോ കഷണം വീതവും ഒരു മുട്ട പൊരിച്ചത് യേശുക്രിസ്തുവിനെ പോലെ എല്ലാവര്‍ക്കും വിളമ്പി തൃപ്തരാക്കി മിച്ചം വരുത്തുന്നതിലും അമ്മയ്ക്കുണ്ടായിരുന്ന സാമര്‍ത്ഥ്യം ഇന്നും ബുള്‍സൈ ഉണ്ടാക്കി മക്കള്‍ക്ക് കൊടുക്കാന്‍ മുട്ട പൊട്ടിക്കുമ്പോള്‍ മാഡം ഓര്‍ക്കാറുണ്ട്. കെട്ടിയവനോടും മക്കളോടും അത് പങ്കുവയ്ക്കാറുമുണ്ട്. വിപ്ലവവും ദിനേശ് ബീഡിയും ചേര്‍ന്ന് മാത്തപ്പന്‍റെ ജീവിതം സര്‍വീസ് തീരുന്നതിന് മുമ്പ് തീര്‍ന്നു. ക്രിസ്തുവോ മാര്‍ക്സോ ആരോ ഒരാള്‍ സഖാവിനെ മുകളിലേക്ക് വിളിച്ചു.
ഇതിനിടയില്‍ മൂത്ത മകളുടെ വിവാഹം കഴിഞ്ഞിരുന്നു. ബാക്കി 7 കോഴിക്കുഞ്ഞുങ്ങളെയും ചിറകിന്‍ കീഴില്‍ ചേര്‍ത്ത് കര്‍മ്മലി തന്‍റെ പേരിന് കാരണക്കാരിയായ കര്‍മ്മല മാതാവിന്‍റെ മുന്നില്‍ മുട്ടിന്മേല്‍ നിന്ന് നിറകണ്ണുകളോടെ വിളിച്ചു. കര്‍മ്മലിയുടെ വിളി വെറുതെയായില്ല. അമേരിക്കയിലുള്ള ആങ്ങളയുടെ രൂപത്തില്‍ കര്‍മ്മലമാതാവ് പ്രത്യക്ഷപ്പെട്ടു. കര്‍മ്മലിയെ അമേരിക്കയിലേക്ക് കൊണ്ടു പോയി. അമേരിക്കയിലേക്ക് പോയ അമ്മച്ചി വീടിന്‍റെ താക്കോല്‍ കൈയിലേക്ക് വച്ചുകൊടുക്കുമ്പോള്‍ മാഡത്തിന് ഇലക്ഷന്‍ കമ്മീഷന്‍ തരുന്ന വോട്ടവകാശത്തിനുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കിട്ടിയിട്ട് ഏതാനും ദിവസങ്ങളേ ആയിരുന്നുള്ളൂ. വെളുപ്പിന് നാലു മണിക്കെഴുന്നേറ്റ് ഒന്നര മണിക്കൂര്‍ പി. എസ്. സി പഠനം, അഞ്ചര മണിക്ക് അടുക്കളയിലെ അങ്കം തുടങ്ങിയാലേ കല്ലശാരിയുടേയും മരാശാരിയുടെയും ശിഷ്യന്മാരായി പോകുന്ന മൂത്ത ആങ്ങളമാര്‍ക്ക് ചോറുപൊതി കെട്ടിക്കൊടുത്ത് കുളിച്ചൊരുങ്ങി തനിക്ക് 8.30 ന് വക്കീല്‍ ഓഫീസില്‍ എത്താനാവൂ. 5.30 വരെ നീളുന്ന ഓഫീസ് യുദ്ധത്തിന് ശേഷം വീട്ടില്‍ എത്തുമ്പോള്‍ തന്നെ കറിയാകാനും പൊരിച്ചെടുക്കാനും ഞാന്‍ തയ്യാര്‍ എന്നു പറഞ്ഞ് മണ്‍ചട്ടികളില്‍ ഒന്നില്‍ ഏതെങ്കിലുമൊരു മീന്‍ കൂട്ടം തന്നെക്കാത്തിരിപ്പുണ്ടാവും. അതിനെ പരുവപ്പെടുത്തി അത്താഴം കാലമാവുമ്പോള്‍ 8 മണി. സന്ധ്യയ്ക്കുള്ള കുടുംബപ്രാര്‍ത്ഥന മുടക്കാന്‍ അമ്മച്ചി ഇതുവരെ അനുവദിച്ചിട്ടില്ല.
വിവാഹത്തിന് ശേഷവും മാഡം ആ പതിവ് തെറ്റിച്ചിട്ടുമില്ല. മിക്കവാറും ആങ്ങളമാരാരുമില്ലാതെ തന്നെ അഞ്ചാകാശങ്ങളിലും നന്മ നിറഞ്ഞ മറിയവും ത്രിത്വസ്തുതിയും ലുത്തിനിയയുമടങ്ങുന്ന അമ്പത്തിമൂന്ന് മണി ജപം കൂടാതെ മരിച്ചുപോയ അപ്പനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടത്തി ബൈബിളും വായിച്ചിരുന്നത് മാഡം ഒറ്റയ്ക്കു തന്നെയായിരുന്നു. ആങ്ങളമാരെത്തുന്നതു വരെ വീടു വൃത്തിയാക്കലും നാളത്തേക്കുള്ള കറിക്ക് വേണ്ട മുന്നൊരുക്കങ്ങളും നടത്തും. ആങ്ങളമാരുടെ പാത്രങ്ങള്‍ കൂടി കഴുകിവച്ചിട്ട് ഉറങ്ങുന്നതിന് മുമ്പ് ഒരു മണിക്കൂര്‍ കൂടി പി. എസ്. സി പഠനം. അത് 12 മണി വരെ നീളും. 12 നും 4 നുമിടയിലുള്ള 4 മണിക്കൂര്‍ ഉറക്കം. ബാക്കി 20 മണിക്കൂര്‍ അധ്വാനം. അന്നു മുതല്‍ ബാക്കി കിടക്കുന്നതാണ് ഈ ഉറക്കം. ഒന്ന് കൊതി തീരെ രണ്ടു ദിവസം ഉറങ്ങാന്‍ വേണ്ടി മാത്രമായിട്ടൊന്നുറങ്ങാന്‍ അവസാന ഉറക്കത്തിന് മുമ്പ് കഴിയണേ എന്ന് മാത്രമായിരുന്നു മാഡത്തിന്‍റെ പ്രാര്‍ത്ഥന. എന്തായാലും കല്യാണം കഴിയുമ്പോള്‍ അതിന് സാധിക്കും എന്നവര്‍ക്കുറപ്പായിരുന്നു. അമേരിക്കയില്‍ നിന്നും അമ്മച്ചി അവധിക്ക് നാട്ടില്‍ വന്നപ്പോള്‍ തന്നെ കല്യാണം നടത്താന്‍ തീരുമാനിച്ചു. തന്നെ കെട്ടാന്‍ വരുന്ന വരനെക്കുറിച്ച് ചെറിയ സങ്കല്‍പങ്ങള്‍ മാത്രമെ മാഡത്തിനുണ്ടായിരുന്നുള്ളൂ. അയാള്‍ സിനിമയെ ഒരുപാടിഷ്ടപ്പെടുന്നവനല്ലെങ്കിലും വെറുക്കുന്നവനാകരുത്. കാരണം ഉറക്കം പോലെ തന്നെ അവര്‍ക്ക് പ്രിയപ്പെട്ടതാണ് സിനിമയും. ക്രിസ്തുവും മാര്‍ക്സും ചേര്‍ന്ന് പരുവപ്പെടുത്തിയ തന്‍റെ വ്യക്തിത്വത്തെ നിഷ്ക്കരുണം ചവിട്ടിത്തേക്കുന്നവനാകരുത്. ആണിന് പെണ്ണിന്‍റെ മേല്‍ പ്രത്യേകിച്ച് വിശേഷാധികാരം ഒന്നുമില്ല. ഓരോ വ്യക്തിക്കും അവനവന്‍റെ വ്യക്തിത്വം വിലപ്പെട്ടതാണെന്ന നിലപാടുകാരിയാണ് മാഡം അന്നുമിന്നും. ശാക്തീകരണത്തിന് ആദ്യം വേണ്ടത് അഭിപ്രായമാണെന്നാണ് മാഡത്തിന്‍റെ പക്ഷം. കെട്ടിയവന്‍ ഒരു മമ്മൂട്ടി ഫാന്‍ അല്ലെങ്കിലും മുഖത്ത് കുറച്ച് മീശയും നെഞ്ചത്ത് കുറച്ച് രോമവും ഒത്ത ഉയരവും തന്നെക്കാള്‍ അല്‍പം കൂടുതല്‍ നിറവും വേണം. കറുപ്പ് ഇഷ്ടമല്ലാത്തതു കൊണ്ടല്ല, വെളുപ്പാണ് കറുപ്പിനേക്കാള്‍ ഇഷ്ടം. അതു കൊണ്ടു മാത്രം, പെണ്ണുകാണാന്‍ വരുന്നവരുടെ നെഞ്ചത്തേക്ക് ഒളികണ്ണിട്ട് നോക്കുന്നതും ഉയരം കൃത്യമായി ചോദിച്ചറിയുന്നതും മദ്യപാനം, പുകവലി തുടങ്ങിയ ദുഃശീലങ്ങള്‍ ഒരു ശീലമാക്കാത്തയാളാണോ എന്നു തുടങ്ങിയ തന്‍റെ ആഗ്രഹങ്ങള്‍ പരിശോധിച്ചറിയാന്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. ഈ ചെറിയ ആഗ്രഹങ്ങള്‍ തികഞ്ഞ ഒരാളെ ഭര്‍ത്താവായി ലഭിച്ചു. ലാളിത്യം ഇഷ്ടമാണെങ്കില്‍ പോലും കല്യാണത്തിന് ഭര്‍ത്താവ് കാണിച്ച ലാളിത്യം അധികരിച്ചു എന്ന് തന്നെയാണ് അവരുടെ അഭിപ്രായം. ഗാന്ധിജയന്തി ദിനത്തില്‍ കല്യാണം തീരുമാനിച്ച് വൈകുന്നേരത്തെ ഒറ്റച്ചായയില്‍ സല്‍ക്കാരമൊതുക്കിയതില്‍ തന്‍റെ ബന്ധുക്കള്‍ക്കുള്ള ആക്ഷേപം ഭര്‍ത്താവ് കേള്‍ക്കാതെ അവരിപ്പോഴും പറയും. അത് പറയുമ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി എനിക്കതില്‍ അഭിമാനം മാത്രമേയുള്ളൂ. ഒരുത്തന്‍റേയും കവര്‍ വാങ്ങിയിട്ടല്ല കല്യാണം നടത്തിയത്. അതൊരു മാമാങ്കമാക്കി നടത്താന്‍ താന്‍ ഉദ്ദേശിച്ചിരുന്നില്ല. അതിന്‍റെ പേരില്‍ കേള്‍ക്കുന്ന കളിയാക്കലുകള്‍ തനിക്ക് സന്തോഷമാണ് തരുന്നത്. കല്യാണം കഴിഞ്ഞ് ഭര്‍ത്താവിന്‍റെ വീട്ടില്‍ തന്നെ ആക്കി ബന്ധുജനങ്ങള്‍ പിരിഞ്ഞപ്പോള്‍ തുടങ്ങിയ മഴയും കാറ്റും നാടിനെയും വീടിനെയും അന്ധകാരത്തിലാക്കി. പരിചയമില്ലാത്ത മുഖങ്ങള്‍, ആദ്യരാത്രി ഒരതിഭയങ്കര രാത്രിയായിരുന്നു. മെഴുകുതിരി വെളിച്ചത്തില്‍ ഉറങ്ങാന്‍ കഴിയാത്ത ആദ്യരാത്രി. ഇനിയങ്ങോട്ട് എങ്ങനെയായിരിക്കും? കല്യാണം തന്‍റെ ഭാഗ്യമോ ദോഷമോ? പിന്നീടങ്ങോട്ട് തെളിഞ്ഞ ദിനങ്ങളായിരുന്നു. കെട്ടിയവന്‍റെ വീട്ടില്‍ നാത്തൂന്മാര്‍ ആറുണ്ടായിരുന്നെങ്കിലും എല്ലാവരെയും കെട്ടിച്ചു എന്നു കേട്ടപ്പോള്‍ മാഡത്തിന് വലിയ സന്തോഷമൊന്നും തോന്നിയില്ല. കുടുംബത്തിലുള്ളവരോട് കൂട്ടുകൂടുന്നതിന് അവര്‍ക്കിഷ്ടമായിരുന്നു. എങ്കിലും ഒരാശ്വാസം തോന്നാതെയുമിരുന്നില്ല. ഏതു തരക്കാരാണെന്നറിയില്ലല്ലോ. അമ്മായിയമ്മ ധരിച്ചിരുന്ന വെള്ള ചട്ടയും മുണ്ടും പോലെ വെളുത്ത ചിരിയും മനസ്സും ഉള്ളവരായിരുന്നതിനാല്‍ അമ്മായിയമ്മ പോര് എന്ന ടെന്‍ഷനൊഴിവായി. മധുവിധുവിന്‍റെ മണം മാറും മുമ്പ് സര്‍ക്കാരില്‍ നിന്നും ജോലിക്കുള്ള അഡ്വൈസ് മെമ്മോ വന്നു. കല്യാണം കഴിഞ്ഞ് നിയമനം വന്നതിനാല്‍ കഷ്ടപ്പെട്ട് താന്‍ പഠിച്ചിട്ടും ജോലിയുടെ ക്രെഡിറ്റ് ഭര്‍ത്താവ് അങ്ങേരുടെ പേരില്‍ പെടുത്തും.
     ഒരു പെണ്‍കുട്ടിയെ പൊട്ടു കുത്തിച്ച് കണ്ണെഴുതിച്ച് മുടി പിന്നിയിട്ട് വളര്‍ത്തിയെടുക്കുവാന്‍ ആണ് ആഗ്രഹിച്ചതെങ്കിലും മാഡത്തിന് മൂന്ന് തകര്‍പ്പന്മാരെയാണ് സമ്മാനപ്പൊതികളായി ലഭിച്ചത്. തന്‍റെ പ്രസവകാലത്ത് ഭര്‍ത്താവ് ഒപ്പം നിന്നു, ആങ്ങളമാര്‍ കൂടെയും നിന്നു. എങ്കിലും ഇത്രയും നാള്‍ കുടുംബം നോക്കിയ തന്‍റെ ഏതെങ്കിലും പ്രസവനേരത്ത് തന്‍റെ അമ്മ കൂടെയുണ്ടാകും എന്ന് മാഡം ഒന്നാമത്തെ പ്രസവം മുതല്‍ മോഹിച്ചെങ്കിലും മൂന്നാമത്തെ പ്രസവം വരെ അത് വെറുതെ മോഹിച്ച മോഹമായി പോയി. കല്യാണത്തിന് മുമ്പ് തന്നെ തന്‍റെ അപ്പനെപ്പോലെ ഭര്‍ത്താവിന്‍റെ അപ്പനും ഇഹലോകവാസം വെടിഞ്ഞിരുന്നു. മൂന്നാമത്തെ മകന് 3 വയസ്സെത്തിയപ്പോള്‍ അമ്മായിയമ്മയും പോയി. അപ്പനും അമ്മയും അവിടെയും ഇവിടെയുമില്ലാതെ മൂന്നു മല്ലന്മാരെയും കാക്കക്കാലിലും പരുന്തും കാലിലും നിന്ന് രക്ഷപെടുത്തുന്നതിനിടയില്‍ മാഡത്തിന്‍റെ ഉറക്കമെന്ന സ്വപ്നത്തിനുള്ള സാധ്യതകള്‍ കുറഞ്ഞതല്ലാതെ കൂടിയില്ല. എല്ലാ ദിവസവും രാവിലെ അഞ്ചു മണി മുതല്‍ രാത്രി പതിനൊന്നു മണി വരെ നീളുന്ന അടുക്കളയിലും ആഫീസിലുമുള്ള അഭ്യാസങ്ങള്‍ പറയത്തക്ക ബുദ്ധിമുട്ടുകളില്ലാതെ മുന്നോട്ട് നീങ്ങി. നിര്‍ബന്ധബുദ്ധികളില്ലാത്ത ഭര്‍ത്താവും മക്കളും അവര്‍ക്ക് ടെന്‍ഷനുണ്ടാക്കിയില്ലെങ്കിലും ഉറക്കകുടിശിക കൂടിക്കൊണ്ടേയിരുന്നു. ഞായറാഴ്ച രാവിലെ ഒന്നുറങ്ങണം എന്നു തീരുമാനിച്ചാല്‍ തൊട്ടടുത്ത പള്ളിയില്‍ കുര്‍ബാന രാവിലെ 6 മണിക്ക്. ഞായറാഴ്ച കുര്‍ബാന കാണാതെ ഇരിക്കുന്നത് സ്വര്‍ഗത്തിലേക്കുള്ള വഴി ഞെരുക്കമുള്ളതും വാതില്‍ ഇടുങ്ങിയതുമാക്കും എന്നമ്മ പറഞ്ഞിട്ടുള്ളതിനാല്‍ അത് മുടക്കാന്‍ സാധ്യമല്ല. രണ്ടാം ശനിയാഴ്ചകളിലും അവധി ദിവസങ്ങളിലും ഏതെങ്കിലും ബന്ധുക്കളുടെ എന്തെങ്കിലും പരിപാടി വരും. തനിക്ക് സഹോദരങ്ങള്‍ 7, ഭര്‍ത്താവിന് 8. ബന്ധുബലം ആവശ്യം പോലെയുള്ളതിനാല്‍ പരിപാടികള്‍ക്ക് മുട്ടില്ല. പോരാത്തതിന് ഓഫീസ് വകയും നാട്ടുകാരുടെ വകയും. പലിശയും കൂട്ടുപലിശയും സഹിതം ഇനി എത്ര ഉറങ്ങിയാല്‍ ഉറക്കം തീരും?
     
അങ്ങനെ തന്‍റെ സ്വപ്നം സാക്ഷാത്കരിക്കില്ല എന്ന് ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന സമയത്താണ് കൊറോണ ലോകത്താകമാനമുള്ള മനുഷ്യരെ തന്‍റെ വരുതിയിലാക്കിക്കൊണ്ട് നൃത്തം ചെയ്യുവാന്‍ തുടങ്ങിയത്. ചരിത്രത്തിലാദ്യമായി ലോകം മുഴുവന്‍ ലോക്ക് ചെയ്തു. ആ ലോക്കില്‍ കേരളവും പെട്ടു. സര്‍ക്കാരുദ്യോഗസ്ഥര്‍ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യുവാന്‍ അനുവാദം. വീട്ടിലുള്ള എല്ലാവര്‍ക്കും അവധി. നാട്ടിലെല്ലാവരും വീട്ടില്‍ തന്നെയിരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. ലോക്ക് ഡൗണിന്‍റെ ആദ്യദിനം അറിയാതെ പതിവു പോലെ 5 മണിക്കെഴുന്നേറ്റെങ്കിലും മൂത്രമൊഴിച്ച് തിരികെ വന്ന് കിടന്ന് പിന്നെ കണ്ണു തുറക്കുമ്പോള്‍ മണി 11. 11 മണി വരെ നീണ്ട രാവിലെയുള്ള ആ ഉറക്കം എത്ര സുഖമുള്ളതാണ്. തന്‍റെ പാരമ്പര്യമാണ് മക്കള്‍ക്കും, വിളിച്ചില്ലെങ്കില്‍ പകലും രാത്രിയും വേണമെങ്കില്‍ ഉറങ്ങിക്കൊള്ളും. ഏതഡ്ജസ്റ്റ്മെന്‍റിനും ഭര്‍ത്താവ് തയ്യാര്‍. ബ്രെഞ്ച് എന്ന് കേട്ടിട്ടു മാത്രമുള്ള രാവിലത്തെയും ഉച്ചക്കത്തേക്കുമുള്ള ഭക്ഷണം ഒരുമിച്ച് 12 മണിക്ക് കുടുംബസമ്മേതം ഒരുമിച്ച് കഴിച്ച് ഓഫീസില്‍ നിന്നും ലഭിച്ച അത്യാവശ്യ ജോലികള്‍ ഓണ്‍ലൈനായി ചെയ്ത് ചാനല്‍ വാര്‍ത്തകള്‍ ശ്രവിച്ച് ഒരു ചെറിയ ഉറക്കം ഉച്ചയ്ക്കും സാധിച്ച് സന്ധ്യയ്ക്ക് വൈകിട്ടത്തെ സ്നാക്സും രാത്രിയിലെ സപ്പറും ചേര്‍ത്ത് സ്നപ്പറും (മാഡം കണ്ടു പിടിച്ച പുതിയ പ്രയോഗം) കഴിച്ച് സന്ധ്യാപ്രാര്‍ത്ഥനയ്ക്ക് പകരം ഭക്തിഗാനമാണ് മാഡത്തിന്‍റെ വീട്ടിലെ പതിവ്. പ്രാര്‍ത്ഥനയെക്കാള്‍ ഗാനാലാപനമാണ് നമ്മില്‍ കൂടുതല്‍ ഭക്തിയും ഏകാഗ്രതയും ഉണ്ടാക്കുന്നതെന്നും അതിനാല്‍ അതാണ് കൂടുതല്‍ ദൈവത്തിനിഷ്ടമെന്നുമാണ് ഭര്‍ത്താവിന്‍റെ ഭാഷ്യം. പാട്ടിനെ പ്രണയിക്കുന്ന മാഡവും പ്രാര്‍ത്ഥന ചെല്ലാന്‍ മടിയുള്ള മക്കളും അടങ്ങുന്ന സഭ ആ നിര്‍ദ്ദേശം മുഴുവന്‍ അംഗങ്ങളുടെയും പിന്തുണയോടെ പാസ്സാക്കി. മക്കളെയും ഭര്‍ത്താവിനെയും ക്യാരംസ് കളിക്കാന്‍ വിട്ട് മമ്മൂട്ടി സാറിന്‍റെ പഴയ കാല ചിത്രങ്ങള്‍ വിറ്റുകാശാക്കി അവസരം മുതലാക്കുന്ന ചാനലുകാരന്‍റെ കുബുദ്ധി മനസ്സിലാക്കാതെ തനിക്ക് വേണ്ടിയാണ് ഇന്നീ സിനിമ സംപ്രേക്ഷണം ചെയ്തത് എന്നാത്മരതിയില്‍ ആഹ്ലാദിച്ച് സിനിമയേക്കാള്‍ കൂടുതല്‍ പരസ്യം കണ്ട് തറയില്‍ വിരിച്ച തഴപ്പായയില്‍ കിടന്നുറങ്ങാന്‍ തുടങ്ങുമ്പോഴാണ് ആ സംശയം മാഡത്തിന്‍റെ മനസ്സിലേക്ക് ഒരു മിന്നായം പോലെ കടന്നു വന്നത്. കൊറോണ ശാസ്ത്രമോ മതമോ? അല്‍പനേരം ചിന്തിച്ച് ഉത്തരമില്ലാത്ത ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ മെനക്കെടാതെ പണ്ടത്തെപ്പോലെ ഇരുപക്ഷത്തിനും പരാതിയുണ്ടാക്കാതെ മതവും ശാസ്ത്രവും ഒരേപോലെ പരാജയപ്പെട്ട അവയെ രണ്ടിനേയും പരാജയപ്പെടുത്തിയ കൊറോണയെപ്പറ്റി ശാസ്ത്രമാണ് കേമമെന്ന് അവിശ്വാസികളുടെ പറച്ചിലിനും കൊറോണയെന്ന വിശുദ്ധയുടെ കോപമാണീ രോഗമെന്ന വിശ്വാസികളുടെ കണ്ടെത്തലിനും ഇടയില്‍ അപ്പന്‍റൊപ്പം നിന്ന് മാര്‍ക്സിനും അമ്മയ്ക്കൊപ്പം നിന്ന് ക്രിസ്തുവിനും നന്ദി പറഞ്ഞു. തനിക്ക് സ്വപ്ന സാക്ഷാത്കാരത്തിന് അവസരം തന്ന കൊറോണയെ രോഗികള്‍ സുഖം പ്രാപിക്കട്ടെ എന്നും തനിക്കും തന്‍റെ വേണ്ടപ്പെട്ടവര്‍ക്കും ഇതൊന്നും വരാതിരിക്കട്ടെയെന്നും വിശേഷാല്‍ പ്രാര്‍ത്ഥ ചൊല്ലി കൈകള്‍ കൂപ്പി അമ്മയ്ക്കും മുഷ്ടി ചുരുട്ടി അപ്പനും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജയ്സി മാഡം വീണ്ടും തന്‍റെ കൊറോണക്കാലത്തിലെ നിദ്രയിലേക്ക് നിപതിച്ചു.


Share:

ഞാന്‍ മടങ്ങിയിട്ടില്ല അമേരിക്കയില്‍ തന്നെ


(കോവിഡ് 19 കാലം അമേരിക്കയില്‍ അകപ്പെട്ട യുവകഥാകാരന്‍ വിനോദ് കൃഷ്ണ തന്‍റെ ദിനങ്ങളെക്കുറിച്ച്)
വിനോദ് കൃഷ്ണ
     അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ ആണ് ഹോളിവുഡ് സ്ഥിതി ചെയ്യുന്നത്. ഞാന്‍ സംവിധാനം ചെയ്ത 'ഈലം' എന്ന ചിത്രം ഹോളിവുഡിലെ ഗോള്‍ഡന്‍ സ്റ്റേറ്റ് ഫിലിം ഫെസ്റ്റിവലില്‍ ഒഫീഷ്യല്‍ എന്‍ട്രി ആയിരുന്നു. അതിന്‍റെ ഭാഗമായി ക്ഷണം കിട്ടിയാണ് ഞാന്‍ അമേരിക്കയില്‍ എത്തിയത്. കൊറോണ പൊട്ടിപ്പുറപ്പെടുകയും യാത്രാ നിയന്ത്രണങ്ങള്‍ വരുകയും ചെയ്തതിനാല്‍ എനിക്കിതു വരെ നാട്ടില്‍ തിരിച്ചെത്താന്‍ സാധിച്ചിട്ടില്ല.
     ലോകപ്രശസ്തമായ ചൈനീസ് തിയറ്ററില്‍ ആയിരുന്നു ഈലം പ്രദര്‍ശിപ്പിച്ചത്. ഹോളിവുഡിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ട് ആണ് ചൈനീസ് തിയറ്ററും അത് സ്ഥിതി ചെയ്യുന്ന ഹോളിവുഡിലെ walk of fame ഉം. കൊറോണ കാരണം അവിടെ ഒക്കെ ഇപ്പോള്‍ ശോകമൂകമാണ്. ടൂറിസ്റ്റുകള്‍ ഇല്ല. വലിയ ഹോട്ടലുകള്‍ പോലും ആളില്ലാതെ അടച്ചിട്ടിരിക്കുന്നു. പല ഹോട്ടലുകളും ലോക്കല്‍ ബോഡി ഏറ്റെടുത്തു ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ആക്കിയിട്ടുമുണ്ട്. വിദേശികള്‍ ആണ് ഹോട്ടലുകളില്‍ അധികവും കുടുങ്ങിക്കിടക്കുന്നത്. ഇവിടത്തെ വമ്പന്‍ തിയറ്റര്‍ ഗ്രൂപ്പുകള്‍ എല്ലാം തന്നെ കടക്കെണിയില്‍ ആയി. കൊറോണ കാരണം പ്രദര്‍ശനങ്ങള്‍ ഇല്ല. എങ്കിലും കറന്‍റ് ചാര്‍ജും മറ്റു ചെലവുകളും മള്‍ട്ടിപ്ലക്സ് മെയിന്‍റനന്‍സും ഒക്കെയായി മാസം നല്ലൊരുതുക ചെലവുവരുന്നുണ്ട്. ഈ ബിസിനസ് രംഗം പിടിച്ചു നിര്‍ത്താനായി ട്രംപ് മള്‍ട്ടിപ്ലക്സ് കമ്പനികള്‍ക്ക് വലിയ ഫണ്ട് അനുവദിച്ചിരിക്കുകയാണ്. നികുതി അടക്കുന്ന എല്ലാവര്‍ക്കും 1200 ഡോളര്‍ വീതം ട്രംപ് അനുവദിച്ചിട്ടുണ്ട്. ജോലിയില്ലാതെ വീട്ടില്‍ ഇരിക്കുന്നവര്‍ക്ക് ഇതു വലിയ ആശ്വാസമാണ്.
     ഫെസ്റ്റിവല്‍ കഴിഞ്ഞ ശേഷം ഞാന്‍ കാലിഫോര്‍ണിയയിലെ പല പ്രധാന സ്ഥലങ്ങളും ചുറ്റിക്കണ്ടിരുന്നു. നടനും നിര്‍മാതാവുമായ ജോസ്കുട്ടി മഠത്തില്‍ ആണ് സ്ഥലങ്ങള്‍ എല്ലാം കാണിച്ചുതന്നത്. ഞങ്ങള്‍ സഞ്ചരിച്ച വഴികള്‍ എല്ലാം തന്നെ വിജനമാണിന്ന്.


     ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോട്ടോഗ്രാഫ് ചെയ്യപ്പെട്ട പാലമാണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ്. ആയിരക്കണക്കിന് സഞ്ചാരികളാണ് നിത്യവും ഇവിടെ എത്തുന്നത്. കാലാവസ്ഥ മാറുമ്പോള്‍ പാലത്തിനു വേറൊരു ഭാവമാണ്. മഞ്ഞില്‍ കുളിച്ചു നില്‍ക്കുന്ന ബ്രിഡ്ജ് അല്ല വെയിലില്‍ കിടക്കുന്നത്! അത്ഭുതപ്പെടുത്തുന്ന എഞ്ചിനീയറിങ്. രമണീയമായ പ്രകൃതി. ചരിത്രമുറങ്ങുന്ന നഗരത്തിന്‍റെ നെടുംതൂണ്‍. ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് സഞ്ചാരികളുടെ ഇഷ്ട ഇടമാണ്. എപ്പോഴും വന്‍ തിരക്കാണ്.Stay at Place ഓര്‍ഡര്‍ വരുന്നതിനും രണ്ടാഴ്ച മുമ്പാണ് ഞാനും ജോസുകുട്ടിയും ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് കാണാന്‍ പോയത്. ഇന്നവിടെ ശൂന്യമാണ്. ഒരു വൈറസ് എല്ലാ വിസ്മയ കാഴ്ചകളെയും അടച്ചു കളഞ്ഞിരിക്കുന്നു. ദിവസവും ആയിരക്കണക്കിന് വാഹനങ്ങളാണ് ബ്രിഡ്ജ് വഴി കടന്നുപോകുന്നത്. ഒരു ദിവസം ടോള്‍ ഇനത്തില്‍ മാത്രം മൂന്ന് ലക്ഷം ഡോളര്‍ ആണ് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് അതോറിറ്റിക്ക് കോവിഡ് കാരണം നഷ്ടം ഉണ്ടാവുന്നത്. പുലര്‍ച്ചെ 5 മുതല്‍ രാവിലെ പത്തു വരെ വെറും 6700 വാഹനങ്ങള്‍ മാത്രമാണ് Stay at Home നടപ്പിലായപ്പോള്‍ ഇതുവഴി കടന്നുപോയത്. ഇതില്‍ തന്നെ 70% ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ഗോള്‍ഡന്‍ ഗേറ്റ് ബ്രിഡ്ജ് ഡിസ്ട്രിക്ട് മാനേജര്‍ ഡെന്നിസ് മുള്ളിഗന്‍ പറയുന്നു. ക്യാപിറ്റലിസ്റ്റ് രാജ്യമായ അമേരിക്കയുടെ സമ്പദ് വ്യവസ്ഥയെ കോവിഡ് 19 എങ്ങനെ ബാധിക്കുന്നു എന്നതിന്‍റെ ഏറ്റവും ചെറിയ ഉദാഹരണമാണിത്.

ന്യൂയോര്‍ക്ക് അമേരിക്കയുടെ സങ്കടം
     ഇവിടെ കൊറോണ പടര്‍ന്നുപിടിച്ചതു പല കാരണങ്ങള്‍ കൊണ്ടാണ്. അതിലൊന്ന് രാഷ്ട്രീയ പാപ്പരത്തവും മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നേതൃത്വം ഇല്ലാത്തതുമാണ്. ന്യൂയോര്‍ക്കിലെ ജനസാന്ദ്രത സ്ക്വയര്‍ കിലോമീറ്ററിന് 12,000-20,000 ആണ്. കേരളത്തില്‍ 860. ലോകത്തെ മുഴുവന്‍ ബന്ധപ്പെടുത്തുന്ന എയര്‍ റൂട്ടുകള്‍ ന്യൂയോര്‍ക്കിലേക്കുണ്ട്, ലക്ഷക്കണക്കിനു പേരാണ് അവിടേക്കുവരുന്നത്. ചൈനയിലെ വുഹാനില്‍ ജനുവരിയിലാണ് രോഗം വ്യാപിച്ചത്. എന്നാല്‍ ഫെബ്രുവരി രണ്ടിനാണ് ന്യൂയോര്‍ക്ക് വിമാനത്താവളം ഭാഗികമായി അടച്ചത്. പൂര്‍ണമായി വിമാനത്താവളം അടക്കാനാകില്ല. കാരണം, അവിടത്തെ 20 ശതമാനം പേരും വിദേശത്തു നിന്ന് വരുന്നവരാണ്. അതിനകം, 4,30,000 ചൈനക്കാര്‍ അമേരിക്കയിലെത്തിയിരുന്നു. വുഹാനില്‍ നിന്നു മാത്രം 40,000 പേര്‍ അമേരിക്കയിലെത്തി.
     ഈ വസ്തുതകള്‍ മുന്‍കൂട്ടി കണ്ടു മുന്‍കരുതലുകള്‍ എടുക്കാനും നടപടികള്‍ തുടങ്ങാനും വൈകി. 

അമേരിക്കയിലേക്കുള്ള ഫ്ളൈറ്റ് നിരോധിച്ചപ്പോള്‍, ചൈനക്കാര്‍ മിലാനില്‍ ചെന്നിറങ്ങി, അവിടെ നിന്ന് ന്യൂയോര്‍ക്കിലേക്ക് കണക്ഷന്‍ ഫ്ളൈറ്റ് എടുത്തു. ഇങ്ങനെ സാമൂഹികവ്യാപനം എളുപ്പത്തില്‍ നടന്നു. ഇവിടെ കൊറോണയ്ക്ക് മുന്നില്‍ ശാസ്ത്രം അല്ല തോറ്റത്, ടെക്നോളജി അല്ല തോറ്റത്, രാഷ്ട്രീയ വിവ
രക്കേടാണ്. നമ്മള്‍ പലരും കൊറോണ നിയന്ത്രിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടു എന്നു പറയുന്നുണ്ട്. അത് ഭരണ പരാജയം ആണ്. അല്ലാതെ അവര്‍ക്കു കഴിവില്ലാത്തതു കൊണ്ടോ അതിന്‍റെ സാങ്കേതികത അറിവില്ലാത്തതുകൊണ്ടോ അല്ല. ഇന്ന്, കൊറോണക്കെതിരെ നാം ഉപയോഗിക്കുന്നവയില്‍ 90 ശതമാനം സാങ്കേതികവിദ്യയും അമേരിക്കയുടേതാണ്. കോവിഡ് രോഗനിര്‍ണയത്തിന് അത്യന്താപേക്ഷിതമായ പി. സി. ആര്‍ സാങ്കേതികവിദ്യ (ജീഹ്യാലൃമലെ ഇവമശി ഞലമരശേീി  ജഇഞ) കണ്ടുപിടിച്ചത് അമേരിക്കന്‍ ബയോളജിസ്റ്റും ശാസ്ത്രജ്ഞനുമായ കാരി ബാങ്ക്സ് മുല്ലിസ് ആണ്. 1993 ല്‍ 49-ാം വയസ്സില്‍ അദ്ദേഹത്തിന് നൊബേല്‍ സമ്മാനവും ലഭിച്ചിരുന്നു.

നഴ്സിംഗ് ഹോമുകള്‍
     വാര്‍ധക്യ സഹജമായ രോഗമുള്ളവരും പരസഹായമില്ലാതെ കഴിയാന്‍ പറ്റാത്തവരുമാണ് നഴ്സിംഗ് ഹോമുകളിലും മറ്റും ഉള്ളത്. ഇപ്പോള്‍ ഏറ്റവും കൂടുതല്‍ മരണം സംഭവിക്കുന്നത് നഴ്സിംഗ് ഹോമുകളില്‍ ആണ്. ഇതാണ് ആരോഗ്യ പ്രവര്‍ത്തകരെ അലട്ടുന്ന കാര്യം. പലയിടത്തും നഴ്സുമാരെയും കിടപ്പു രോഗികളെ നോക്കാനുള്ളവരെയും കിട്ടാനില്ല. കൊറോണ കാരണം ഇവിടങ്ങളില്‍ ജോലിക്ക് വേണ്ടത്ര സ്റ്റാഫില്ല. 
     'ബന്ധുക്കളെയും അടുപ്പക്കാരെയും ഒന്നും ഇപ്പോള്‍ നഴ്സിംഗ് ഹോമിലേക്ക് (അസിസ്റ്റഡ് ലിവിങ്) പ്രവേശിപ്പിക്കുന്നില്ല. മെഡിക്കല്‍ വര്‍ക്കേഴ്സ് വന്നാല്‍ പോലും പലവിധ ടെസ്റ്റുകള്‍ ചെയ്ത ശേഷമാണ് കാണാന്‍ അനുവദിക്കുന്നത്', ഗേറ്റ് വേ കെയര്‍ ആന്‍റ് റിഹാബ് സെന്‍ററിലെ ഹെഥേര്‍ ബോണാര്‍ പറയുന്നു. പല നഴ്സിംഗ് ഹോമുകളിലും ജീവനക്കാര്‍ക്കും പോസിറ്റീവ് ആണ്. ഇതും നിയന്ത്രണാതീതം അല്ല.

മടുത്തു പുറത്തിറങ്ങുന്ന ജനം
     കാലിഫോര്‍ണിയയുടെ സംസ്ഥാന പുഷ്പമാണ് പോപ്പി. ഇപ്പോള്‍ ഇവിടെ പോപ്പി പൂവിട്ട സീസണ്‍ ആണ്. മലകളിലും റോഡുവക്കത്തും പാര്‍ക്കുകളിലും പോപ്പി നിറഞ്ഞുനില്‍ക്കുന്നു. കൊറോണ റിപ്പോര്‍ട്ട് ചെയ്ത ആദ്യകാലങ്ങളില്‍ മ്യെേ മേ വീാല നടപ്പിലാക്കിയിരുന്നെങ്കിലും പാര്‍ക്കുകള്‍ ഒന്നും അടച്ചിരുന്നില്ല. പോപ്പി കാണാന്‍ പല പാര്‍ക്കുകളിലും ജനം കൂട്ടത്തോടെ വരാന്‍ തുടങ്ങി. ഇതു ആശങ്ക ഉണ്ടാക്കിയപ്പോള്‍ ആണ് അധികൃതര്‍ പ്രധാന പാര്‍ക്കുകള്‍ എല്ലാം അടച്ചത്. തുടക്കത്തില്‍ പലരും ഇവിടെ ഈ രോഗവ്യാപനം ഭയന്നില്ല എന്നുവേണം കരുതാന്‍.
     തങ്ങളുടെ കാറിനേക്കാള്‍ വിലപിടിപ്പുള്ള പട്ടിയെയുമായി പാര്‍ക്കില്‍ ഉലാത്താന്‍ വരുന്നവരെ കൊണ്ട് സമ്പന്നമാണ്, റോക്ക് വില്‍ ഹില്‍സ് റീജിയണല്‍ പാര്‍ക്ക്. ഫെയര്‍ഫീല്‍ഡില്‍ ഞാന്‍ താമസിക്കുന്ന മാസ്റ്റേഴ്സ് ഡ്രൈവില്‍ നിന്നു ഏതാനും മിനിറ്റുകള്‍ ഡ്രൈവ് ചെയ്താല്‍ പാര്‍ക്കില്‍ എത്താം. അമേരിക്കയില്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും അവിടെ നടക്കാന്‍ വരുന്നവരുടെ എണ്ണത്തില്‍ യാതൊരു കുറവും ഉണ്ടായിരുന്നില്ല. ജനങ്ങളോട് വീട്ടില്‍ തങ്ങാനുള്ള നിര്‍ദേശം കൗണ്ടി അധികൃതര്‍ പുറപ്പെടുവിച്ചപ്പോഴും പാര്‍ക്ക് അടച്ചിരുന്നില്ല. എങ്കിലും ശ്മശാനമുഖമായിരുന്നു അവിടെ. എന്നാല്‍ കഴിഞ്ഞ മാസം വീക്ക് എന്‍ഡില്‍ ജനങ്ങള്‍ എല്ലാം കാറ്റില്‍ പറത്തി. ഏക്കറു കണക്കിന് വിശാലമായി കിടക്കുന്ന പാര്‍ക്കിങ് ലോട്ടില്‍ കാറുകള്‍ നിറഞ്ഞു. ڇവാഹനം ഇടാനാവാതെ തിരിച്ചുപോയവരുടെ എണ്ണമായിരുന്നു കൂടുതല്‍ڈ - പാര്‍ക്ക് ഡയറക്ടര്‍ ലിഞ്ച് കാന്യോണ്‍ പറയുന്നു. വീട്ടില്‍ നിന്നു പുറത്തു ചാടുന്നവരെ പൂട്ടാന്‍ അധികൃതര്‍ കര്‍ശന നടപടികള്‍ തുടങ്ങിയിരിക്കുകയാണിപ്പോള്‍. ഫ്രീ വേകളില്‍ ട്രക്കുകള്‍ മാത്രം വിരളമായി കാണാം. അത്യാവശ്യത്തിനു പോകുന്നവരുടെ വാഹനങ്ങളെക്കാള്‍ പൊലീസ് വണ്ടികളാണ് റോഡില്‍ കൂടുതലും. ജോസ്കുട്ടിക്കൊപ്പം, സോളാനോ കൗണ്ടിയിലുള്ള ഇന്ത്യന്‍ സ്റ്റോറില്‍ പോയപ്പോഴാണ് നിരത്തിലെ ശൂന്യത പിടികിട്ടിയത്. കടന്നുപോകാന്‍ വാഹനങ്ങള്‍ ഇല്ലാതെ സിഗ്നല്‍ കത്തിക്കൊണ്ടിരുന്നു. അവിടെയൊക്കെ പുതിയ ഇലക്ട്രോണിക് സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. എല്ലാത്തിലും കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ ആണ്. ഇന്ത്യന്‍ സ്റ്റോറിന്‍റെ മുതലാളി പഞ്ചാബിയാണ്. അവിടെ ആരും തന്നെ ഉണ്ടായിരുന്നില്ല, മുതലാളിയും മാസ്ക് ധരിച്ച ഒരു ജീവനക്കാരനും അല്ലാതെ. ഞങ്ങള്‍ ബില്ല് അടച്ചു പുറത്തിറങ്ങിയപ്പോള്‍ ഒരു വീാലഹലൈ വന്നു. പഞ്ചാബി അയാള്‍ക്ക് കുറെ പഴങ്ങളും ബ്രഡും വെറുതെ നല്‍കി. കാലിഫോര്‍ണിയ സ്റ്റേറ്റില്‍ മാത്രം ഒന്നര ലക്ഷം ഹോംലെസ്സുകള്‍ ഉണ്ടെന്നാണ് ഔദ്യോഗിക കണക്ക്. അമേരിക്കയില്‍ ന്യൂയോര്‍ക്കിലും കാലിഫോര്‍ണിയയിലുമാണ് ഏറ്റവും കൂടുതല്‍ ഹോംലെസ്സ് ഉള്ളത്. കൊറോണ ഇവരെയാണ് എല്ലാത്തരത്തിലും സാരമായി ബാധിക്കുന്നത്. 
     ഫെയര്‍ഫീല്‍ഡില്‍ ഉള്ള ഡോളര്‍ സ്റ്റോറില്‍ (ഏതെടുത്താലും ഒരു ഡോളര്‍) കുറഞ്ഞ വരുമാനക്കാരും ഹോംലെസ്സുകളും ആണ് അധികവും സാധനങ്ങള്‍ വാങ്ങാന്‍ വരുന്നത്. കൊറോണ ഭീതി പരന്നപ്പോള്‍ അവിടെ സാനിറ്റൈസറും നാപ്കിനും ടിഷ്യുപേപ്പറും വാങ്ങാന്‍ മറ്റുള്ളവരും ഇടിച്ചു കേറി. ഹോംലെസ്സുകള്‍ ആണ് ആദ്യം പുറംതള്ളപ്പെട്ടുപോയത്. സര്‍ക്കാര്‍ കുറഞ്ഞ വരുമാനക്കാര്‍ക്കും ഹോംലെസ്സുകള്‍ക്കും ഫുഡ് സ്റ്റാമ്പ് കൊടുക്കുന്നുണ്ട്. അതൊരു തരം പ്ലാസ്റ്റിക് മണി ആണ്. ഭക്ഷണം, മരുന്ന് എന്നിവ വാങ്ങാന്‍ ഈ കാര്‍ഡ് ഉപയോഗിക്കാം.

ഫുഡ് മാളുകളും കണ്‍സ്യൂമര്‍ സ്റ്റോറുകളും തകര്‍ന്നു
    കൊറോണ എല്ലാ തൊഴില്‍ മേഖലയെയും സാരമായി ബാധിച്ചിട്ടുണ്ട്. കോസ്കോ പോലുള്ള വന്‍ സൂപ്പര്‍ മാര്‍ക്കറ്റ് ചെയിന്‍ തകര്‍ച്ചയില്‍ ആവുമത്രെ. കൊറോണയുടെ തുടക്ക നാളുകളില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്‍തിരക്കായിരുന്നുവെങ്കിലും ഇപ്പോള്‍ ഫ്രീസര്‍ പ്രവര്‍ത്തിക്കുന്നതിന്‍റെ ചെലവ് പോലും ഒത്തുകിട്ടുന്നില്ല എന്നാണ് പറയുന്നത്.
     ഞാന്‍ കാലിഫോര്‍ണിയയുടെ തലസ്ഥാനമായ സാക്രമെന്‍റോയില്‍ പോയിരുന്നു. അവിടത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ എല്ലാം ശൂന്യമാണ്. സിറ്റി മെട്രോയില്‍ ഡ്രൈവര്‍ മാത്രമേ ഉള്ളൂ! ബാങ്ക്, ഗ്രോസറി സ്റ്റോര്‍, ഫാര്‍മസി എന്നിവ മാത്രമെ തുറന്നിട്ടുള്ളു. ഏറ്റവും തിരക്കുണ്ടായിരുന്ന അമേരിക്കന്‍ ബാങ്ക് ഇപ്പോള്‍ ഒരു പ്രേത ഭവനമാണ്. റെസ്റ്റോറന്‍റുകളില്‍ മേസല മംമ്യ മാത്രമെ ഉള്ളൂ. ഇരുന്നു കഴിക്കാന്‍ ആള്‍ക്കാര്‍ക്ക് പേടിയാണ്. ഇവിടങ്ങളില്‍ പാര്‍ട്ട് ടൈം ജോലി ചെയ്യുന്ന ചെറുപ്പക്കാരെല്ലാം ഒറ്റ രാത്രിയോടെ വരുമാനമില്ലാത്തവരായി തീര്‍ന്നു. ഗോള്‍ഫ് ക്ലബ്ബുകള്‍ ആണ് കൊറോണ കാരണം വരുമാന നഷ്ടം സഹിക്കുന്ന മറ്റൊരു മേഖല. ഞാന്‍ താമസിക്കുന്ന ജോസ്കുട്ടിയുടെ വില്ലയ്ക്കു പിറകിലാണ് പാരഡയസ് വാലി ഗോള്‍ഫ് കോഴ്സ് ഉള്ളത്. അറുപതിനായിരം ഡോളര്‍ ആണത്രെ അവരുടെ പ്രതിദിന നഷ്ടം. അവിടെ മണിക്കൂറിനു ജോലി ചെയ്തിരുന്നവര്‍ക്കു പണി നഷ്ടമായി. പുല്ലു വെട്ടുന്നവരടക്കമുള്ള ഗോള്‍ഫിനെ ചുറ്റിപ്പറ്റിയുള്ള മറ്റു ജോലിക്കാരുടെയും ജീവിതം വഴിമുട്ടിയിരിക്കുകയാണ്. മെക്സിക്കന്മാരാണ് ഇത്തരം ലോ പ്രൊഫൈല്‍ ജോലികള്‍ ചെയ്യുന്നത്. കേരളത്തിലെ ബംഗാളികളെ പോലെ. കൊറോണ അവരുടെ ജീവിതമാണ് ഇല്ലാതാക്കിയത്. വീടു വൃത്തിയാക്കാനും കാര്‍ കഴുകാനും അവരെ ആരും വിളിക്കുന്നില്ല.

ലൈവ് സ്ട്രീമിംഗ് കമ്പനികള്‍ക്ക് കൊയ്ത്തുകാലം
     ശവദാഹചടങ്ങുകള്‍ ലൈവ് സ്ട്രീമിംഗ് വഴി കാണിക്കുന്നത് അത്ര കൗതുകം ഉളവാക്കുന്ന കാര്യം അല്ലായിരിക്കാം. പക്ഷെ സോഷ്യല്‍ ഡിസ്റ്റന്‍സിങ് കാരണം സെമിത്തേരികളില്‍ രണ്ടില്‍ കൂടുതല്‍ ആള്‍ക്കാരെ പങ്കെടുപ്പിക്കാന്‍ ആവില്ല. അതിനാല്‍ ലൈവ് സ്ട്രീമിങ് കമ്പനികള്‍ ചടങ്ങുകള്‍ പകര്‍ത്തി ഗാഡ്ജറ്റുകളില്‍ എത്തിക്കുന്നു. കാശ് എണ്ണിക്കൊടുത്താല്‍ മതി.
     ഓണ്‍ലൈന്‍ കമ്പനികള്‍ക്കാണ് ഈ വൈറസ് ബാധ കൊയ്ത്തുകാലം ആയി മാറിയത്. ഇവിടെ പിസ്സ ഡെലിവറി ബോയ്സിന് വലിയ ഡിമാന്‍റ് ആണ്. Instacard  എന്ന കമ്പനി മൂന്ന് ലക്ഷം പേരെയാണ് രണ്ടാഴ്ച കൊണ്ട് ഹയര്‍ ചെയ്തത്. ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ 20 ഡോളര്‍ വരെ കിട്ടും. യുണൈറ്റഡ് സ്റ്റേറ്റ്സ് പോസ്റ്റല്‍ സര്‍വീസും ആളെ എടുക്കുന്നുണ്ട്. ഓണ്‍ലൈന്‍ ട്യൂട്ടര്‍മാര്‍ക്കും വലിയ ഡിമാന്‍ഡ് ആണ്.
     രണ്ടാഴ്ചക്കുള്ളില്‍ ഒരു മില്യണ്‍ ആള്‍ക്കാരാണ് കാലിഫോര്‍ണിയയില്‍ മാത്രം അണ്‍എംപ്ലോയ്മെന്‍റ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ കൊടുത്തിരിക്കുന്നത്. ഹോം ലോണ്‍ അടവുകള്‍ ബാങ്കുകള്‍ നീട്ടിക്കൊടുത്തത് വലിയ ആശ്വാസമാണ്. ഈ കാര്യത്തില്‍ സര്‍ക്കാര്‍ മൊറോട്ടോറിയം പ്രഖ്യാപിച്ചതാണ് ഏവര്‍ക്കും ആശ്വാസമായത്.

നൈറ്റ് ലൈഫ് ഇല്ലാതായി
     നിശാ ക്ലബ്ബുകള്‍ അടച്ചതോടെ അമേരിക്കയുടെ നൈറ്റ് ലൈഫ് അടഞ്ഞുപോയി. ഡി ജെ കള്‍ക്കൊന്നും പണിയില്ല. ഓണ്‍ലൈന്‍ വഴി virtual ഡി ജെ പയറ്റുകയാണ് പല സ്ഥാപനങ്ങളും. പക്ഷെ വരുമാന നഷ്ടം കുറയ്ക്കാന്‍ എന്നിട്ടും സാധിക്കുന്നില്ല. വിനോദ വ്യവസായം ആണ് അമേരിക്കയില്‍ കൊറോണ കാരണം കൂപ്പുകുത്തിയ മറ്റൊരു മേഖല. മുമ്പ് ലേക്ക് താഹോ കാണാന്‍ പോകുന്നവഴി കുറെ കാസിനോകള്‍ കണ്ടിരുന്നു. അതെല്ലാം ഇപ്പോള്‍ അടച്ചിരിക്കുകയാണ്. വൈറസ് എല്ലാ ഉന്മാദങ്ങളെയും കൊന്നുകളഞ്ഞു. ഹോളിവുഡിലും ലോലന്‍ഡിലും ഷൂട്ടിംഗ് നടക്കാത്തതിനാല്‍ വന്‍ തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ആണുള്ളത്. വന്‍ സ്റ്റുഡിയോകള്‍ എല്ലാം അടഞ്ഞിരിപ്പാണ്. യൂണിവേഴ്സല്‍ സ്റ്റുഡിയോ അനിശ്ചിത കാലത്തേക്ക് അടച്ചു. ഹോളിവുഡ് ഹോട്ടലുകള്‍ അന്‍പതു ശതമാനം ഓഫര്‍ നല്‍കിയിട്ടും ആളില്ല. ചൈന ഹോളിവുഡ് സിനിമകളുടെ വലിയ മാര്‍ക്കറ്റ് ആയിരുന്നു. പുതിയ ബോണ്ട് പടം അവിടെ റിലീസ് ചെയ്യാന്‍ കഴിയില്ല. കഴിഞ്ഞ തവണ ഇറങ്ങിയ സ്പെക്ടര്‍, സ്കൈഫാള്‍ എന്നിവ 80 മില്യണ്‍ ആണ് ചൈനയില്‍ നിന്നു മാത്രം നേടിയിരുന്നത്. ആ സാധ്യത മുഴുവനും കൊറോണ ഉണ്ടാക്കിയ സാമൂഹ്യ അന്തരീക്ഷം ഇല്ലാതാക്കിയിരിക്കുകയാണ്.

     കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ മിക്ക സ്കൂളുകളും നടത്തുന്നുണ്ട്.
     ഇവിടെ മലയാളികള്‍ അധികവും ഐ ടി യിലും മെഡിക്കല്‍ ഫീല്‍ഡിലും ഒക്കെയാണ് കൂടുതലും ജോലി ചെയ്യുന്നത്. സാന്‍ഫ്രാന്‍സിസ്കോ ആണ് ഐ ടി ഹബ്, അവിടെയാണ് സിലിക്കണ്‍വാലി. ഗൂഗിള്‍ ഫയര്‍ഫോക്സ്, ഫേസ്ബുക്ക് ഒക്കെ അവിടെയാണ്. ഈ രംഗത്തും കൊറോണ സാമ്പത്തിക നഷ്ടം വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ റസ്റ്റോറന്‍റ് മുഴുവനും അടഞ്ഞിരിക്കുകയാണ്. ടേക്ക് ഓഫ് ഓര്‍ഡറുകള്‍ കൊണ്ട് പിടിച്ചു നില്‍ക്കാന്‍ അവര്‍ക്കാവുന്നില്ല. മലയാളികളും സിക്കുകാരും അവരുടെ സന്നദ്ധ സംഘടന വഴി സഹായങ്ങള്‍ ചെയ്തുവരുന്നുണ്ട്. കല്‍സ കെയര്‍ ഫൗണ്ടേഷന്‍ യാത്രികര്‍ക്ക് ഭക്ഷപ്പൊതി വിതരണം ചെയ്യുന്നുണ്ട്. ഭക്ഷണം കൊടുക്കുമ്പോള്‍ പല ഭാഷകളില്‍ Thank You  പറയുന്നത് കേള്‍ക്കാം. മനുഷ്യന്‍ മഹാമാരിക്കു മുന്നില്‍ ഒന്നാണെന്നു ഇതു നമ്മളെ പഠിപ്പിക്കുന്നുڈ - ഫൗണ്ടേഷന്‍ പ്രവര്‍ത്തകനായ ജസ്പ്രീത് സിംഗ് പറയുന്നു. ശരിയാണ് ഒരു വൈറസ് മനുഷ്യന്‍റെ ഉള്ളില്‍ ഉള്ള എല്ലാ വിവേചനത്തെയും ഇല്ലാതാക്കിയിരിക്കുന്നു; തല്‍ക്കാലത്തേക്കെങ്കിലും.


Share:

വൈറസ് ബാധിച്ച സാമ്പത്തികരംഗം







































മയം പാതിരാത്രി. ന്യൂയോര്‍ക്കിലെ പ്രധാന തെരുവില്‍ സന്നദ്ധ സംഘടനകള്‍ സൗജന്യമായി വിതരണം ചെയ്യുന്ന ഭക്ഷണത്തിനായി ആയിരങ്ങള്‍ ക്യു നില്‍ക്കുന്നു. 15 ദിവസം മാത്രം പ്രായമായ കുട്ടിയെയും കൊണ്ട് ഒരമ്മ ഭക്ഷണത്തിന് കാക്കുന്നു. തൊഴില്‍ നഷ്ടപ്പെട്ട തന്‍റെ ഭര്‍ത്താവിനും രണ്ടു മക്കള്‍ക്കും വേണ്ടി. കോവിഡ് കാലത്തു അമേരിക്കയിലെ ദുരിതങ്ങള്‍ ഇനിയും ഏറെ.
     ചൈനയില്‍ നിന്ന് യാത്ര തുടങ്ങി ലോകരാജ്യങ്ങളിലേക്ക് വൈറസ് വ്യാപിക്കുകയാണ്. രാജ്യങ്ങള്‍ അടച്ചുപൂട്ടി. ജീവിതം നിശ്ചലം. ആരോഗ്യമേഖല പല രാജ്യങ്ങളിലും പരാജയപ്പെടുന്ന കാഴ്ചയാണ് നാം കണ്ടത്. സമ്പന്ന രാജ്യങ്ങള്‍ വൈറസിനു മുന്നില്‍ മുട്ടുമടക്കുന്നു. പ്രഗത്ഭരായ ഭരണാധികാരികള്‍ പകച്ചു നില്‍ക്കുന്നു. ആരോഗ്യമേഖല സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എത്ര വലിയ പ്രതിസന്ധി ഘട്ടത്തിലും ലക്ഷ്യം ലാഭം മാത്രം. അതുകൊണ്ടാണ് ആരോഗ്യമേഖല പൂര്‍ണമായും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ആയിരിക്കണം എന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. കൊച്ചു ക്യൂബയാണ് പല രാജ്യങ്ങള്‍ക്കും ആശ്വാസം നല്‍കിയത്.


     നവലിബറല്‍ നയങ്ങള്‍ നടപ്പിലാക്കുമ്പോള്‍ സര്‍ക്കാരിന്‍റെ ചെലവുകള്‍ കുറയ്ക്കുന്നു. ജനക്ഷേമം ഉറപ്പുവരുത്തേണ്ട ചെലവുകള്‍ ഭരണകൂടങ്ങള്‍ വെട്ടിക്കുറയ്ക്കുന്നു. ആരോഗ്യമേഖലയ്ക്ക് അര്‍ഹമായ പരിഗണന നഷ്ടപ്പെടുന്നു. ആശുപത്രികള്‍, ഡോക്ടര്‍മാര്‍, നഴ്സുമാര്‍, മറ്റു ആരോഗ്യ പ്രവര്‍ത്തകര്‍, മരുന്നുകള്‍, വെന്‍റിലേറ്റര്‍ പോലെ സൗകര്യങ്ങള്‍ ഒന്നും ഇല്ലാതെ പല രാജ്യങ്ങളും വീര്‍പ്പുമുട്ടി. ചികിത്സ കിട്ടാതെ രോഗികള്‍ മരിച്ചുവീണു. ബജറ്റുകളില്‍ ആരോഗ്യമേഖലക്കുള്ള വിഹിതം കുറഞ്ഞുവന്നു.
     ഒരു രാജ്യത്തിന്‍റെ പുരോഗതി വിലയിരുത്തേണ്ടത് ആ രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതത്തിലൂടെയാണ്. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, ശുചിത്വം, കുടിവെള്ളം, വിദ്യാഭ്യാസം, തൊഴില്‍, ക്ഷേമപദ്ധതികള്‍ എല്ലാം എല്ലാവര്‍ക്കും ലഭ്യമാക്കണം. എല്ലാവര്‍ക്കും പരിമിതമായ ജീവിതം ഉറപ്പുവരുത്തണം. കോവിഡ് വ്യാപനത്തിന് മുമ്പുതന്നെ ലോക സാമ്പത്തികരംഗം വലിയ ക്ഷീണത്തിലായിരുന്നു. പല രാജ്യങ്ങളിലും അപരിഹാര്യമായ സാമ്പത്തിക പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കൊറോണ വ്യാപിച്ചത്. അമേരിക്കയുടെ സ്ഥിതി പരിശോധിക്കാം. ഏറ്റവും കൂടുതല്‍ രോഗികളും മരണമടഞ്ഞവരും അമേരിക്കയില്‍. പ്രായോഗിക നടപടികള്‍ ഒന്നുമില്ല. ജനങ്ങള്‍ ദുരിതങ്ങളില്‍. തൊഴിലില്ലായ്മ 40 ശതമാനം. സാധാരണ ജനജീവിതം ഇത്രമേല്‍ ദുരിതപൂര്‍ണമായ ദിനങ്ങള്‍ ചരിത്രത്തില്‍ അപൂര്‍വമായിരിക്കും.
     ലുഫ്താന്‍സ യൂറോപ്പിലെ ഏറ്റവും വലിയ വിമാനക്കമ്പനി. തൊഴിലാളികള്‍ക്ക് എതിരായ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനിച്ചത് ലോകം മുഴുവന്‍ കോവിഡ് 19 ന്‍റെ പിടിയില്‍ അമരുമ്പോഴാണ്. തൊഴിലാളികള്‍ ഉള്‍പ്പെടെ സമൂഹത്തിലെ എല്ലാ വിഭാഗം ആളുകളുടെയും സംരക്ഷണം എല്ലാ അര്‍ത്ഥത്തിലും ഉറപ്പുവരുത്തേണ്ട നിര്‍ണായക സമയത്തു ലക്ഷക്കണക്കിനാളുകള്‍ക്ക് ജീവിതം എല്ലാ അര്‍ത്ഥത്തിലും നഷ്ടപ്പെടുന്നു.
     വിമാനയാത്ര പാടെ നിലച്ചു. ലുഫ്താന്‍സയുടെ 763 വിമാനങ്ങളില്‍ 700 വിമാനങ്ങളും വിശ്രമത്തില്‍. കമ്പനിയില്‍ 135000 തൊഴിലാളികള്‍. വിമാനയാത്ര പൂര്‍വസ്ഥിതി പ്രാപിക്കാന്‍ എത്ര നാള്‍ വേണ്ടിവരും എന്നതിന് ഒരു നിശ്ചയവും ഇല്ല. ഒരു രാജ്യവും കമ്പനിയെ സഹായിച്ചില്ല എന്ന് ഉടമകള്‍. എന്നാല്‍ പല രാജ്യങ്ങളും മില്യണ്‍ കണക്കിന് ഡോളര്‍ കമ്പനിക്ക് നല്‍കിയതായി തൊഴിലാളികള്‍. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്രകാരം കമ്പനിക്ക് 10 ബില്യണ്‍ യൂറോ ലഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. ബ്രസ്സല്‍സ്, വിയെന്ന, ബെര്‍ലിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും കമ്പനിക്ക് സഹായം ലഭിച്ചു.
     തൊഴില്‍ശക്തി കുറയ്ക്കാനും ബാക്കിയുള്ളവരുടെ അധ്വാനഭാരം വര്‍ധിപ്പിക്കാനും ഉടമകള്‍ നേരത്തെതന്നെ പരിപാടികള്‍ തയാറാക്കിയിരുന്നു. ഘടനാപരമായ പരിഷ്കാരങ്ങള്‍ എന്ന ഓമനപ്പേരില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങള്‍ പൂര്‍ണമായും തൊഴിലാളിവിരുദ്ധം. തൊഴിലാളികളുടെ വ്യാപക പിരിച്ചുവിടല്‍ മാത്രമാണ് ഇത്തരം പരിഷ്കാരങ്ങളുടെ ബാക്കിപത്രം. ലുഫ്താന്‍സ ഇപ്പോള്‍ 18000 തൊഴിലാളികളെ പിരിച്ചുവിടും. അത്രയും കുടുംബങ്ങള്‍ ദുരിതങ്ങളില്‍ അകപ്പെടും.
    സമ്പദ്ഘടന അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്നു. ലോക് ഡൗണില്‍ ഉല്‍പാദനം നിലച്ചു. എല്ലാം നിശ്ചലം. ഇന്ത്യന്‍ സമ്പദ്ഘടന കോവിഡിന്‍റെ പിടിയില്‍ അമരുന്നതിനു മുമ്പേ വലിയ തോതില്‍ മാന്ദ്യം നേരിടുകയായിരുന്നു. 2020 ഏപ്രില്‍ മാസം ഇന്ത്യയിലെ തൊഴിലില്ലായ്മ 26%. ജനതയില്‍ നാലില്‍ ഒരാള്‍ക്ക് തൊഴിലില്ല.
കാര്‍ഷിക മേഖല ഉള്‍പ്പെടെ ഉല്‍പാദന മേഖല തകര്‍ന്നു. ഗ്രാമീണരുടെ വാങ്ങല്‍ ശേഷി അലിഞ്ഞ് അലിഞ്ഞ് ഇല്ലാതാകുന്നു. ഈ ഘട്ടത്തിലാണ് മഹാമാരിയുടെ ക്രൂരമായ ആക്രമണം. മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കണം. ഭക്ഷണം, മരുന്ന് തുടങ്ങി എല്ലാം എല്ലാവര്‍ക്കും പ്രാപ്തമാക്കണം. പണം വേണം എല്ലാത്തിനും.
     പല രാജ്യങ്ങളും ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ പോലും ബുദ്ധിമുട്ടുകയാണ്. ഈ പ്രതിസന്ധിഘട്ടത്തില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്കു പരമാവധി സഹായം ലഭ്യമാക്കുകയാണ് പ്രധാനം. യൂറോപ്യന്‍ രാജ്യങ്ങള്‍ ഈ ദിശയില്‍ ആലോചനകള്‍ തുടങ്ങിക്കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് VOX CE PR പോളിസി പോര്‍ട്ടലില്‍ വന്ന ലേഖനം ശ്രദ്ധേയമാണ്. കാമില്ലേ ലാന്‍ഡൈസ്, ഇമ്മാനുവേല്‍ സെസ്, ഗബ്രിയേല്‍ സുസ്മാന്‍ എന്നീ മൂന്നുപേരും ചേര്‍ന്നാണ് ലേഖനം തയ്യാറാക്കിയത്. അവരുടെ നിഗമനത്തില്‍ എത്തിച്ചേര്‍ന്ന കണക്കുകള്‍ താഴെ -

Proposed parameters for a European Covid 19 wealth tax (in euros)

Wealth group Threshold (euros) Marginal tax rate

top 1% 2 million               1%
top 0.1% 8 million               2%
billionaires 1 billion                 3%
   
     ഇതുപോലെ ഇന്ത്യയിലെ അതിസമ്പന്നരില്‍ നിന്നും കോവിഡ് നികുതി ചുമത്തി സര്‍ക്കാരിന്‍റെ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചു നാം ഗൗരവമായി ആലോചിക്കണം. അതിനുമുമ്പായി നാം അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇന്ത്യയില്‍ വെല്‍ത്ത് ടാക്സ് ഉണ്ടായിരുന്നു. പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരാനും പുതിയ നികുതി ഘടന വേണം.



Share:

ലോകം കൊറോണക്ക് മുമ്പും ശേഷവും

ലോകചരിത്രത്തെ തന്നെ രണ്ടായി വിഭജിക്കുന്ന തരത്തില്‍ കൊറോണ വൈറസ് നമ്മെ ആകെ സ്തംഭിപ്പിച്ചു നിര്‍ത്തിയിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അത് ഏതൊരു വ്യക്തിയുടെയും ജീവിതത്തില്‍ സുപ്രധാനമായ മാറ്റങ്ങള്‍ കൊണ്ടുവരും എന്നുള്ളത് നിസ്സംശയം പറയാം. വ്യക്തികളുടെയും സംസ്ഥാനങ്ങളുടെയും രാജ്യങ്ങളുടെയും മൊത്തം ലോകത്തിന്‍റെ തന്നെയും ഗതി മാറ്റി വിട്ടേക്കാവുന്ന ഈ കാലഘട്ടത്തില്‍ ഇന്നു വരെ ലോകം കണ്ടിട്ടില്ലാത്ത പലതരത്തിലുള്ള വ്യത്യാസങ്ങളും പുതിയ സംഭവവികാസങ്ങളും ഉണ്ടാകാന്‍ പോകുന്നു. ഇത് എന്തൊക്കെയാണ് എന്ന് ചിന്തിക്കുന്നത് നമ്മുടെ ഭാവി ആസൂത്രണം ചെയ്യാനും ഇതിനെ നേരിടാന്‍ കരുതലോടെ ഇരിക്കാനും സഹായിക്കും.
     It’s recession when your neighbour loses his job, and it’s a depression when you lose yours. അതായത്, നിങ്ങളുടെ അയല്‍ക്കാരന് ജോലി നഷ്ടപ്പെടുമ്പോള്‍ അത് സാമ്പത്തിക മാന്ദ്യം ആകുന്നു. നിങ്ങള്‍ക്ക് തന്നെ ജോലി നഷ്ടമാകുമ്പോള്‍ അത് സാമ്പത്തിക തകര്‍ച്ചയും ആകുന്നു.
അമേരിക്കയുടെ 33-ാമത്തെ പ്രസിഡന്‍റായിരുന്ന ഹാരി എസ്. ട്രൂമാന്‍ പറഞ്ഞു:
     വളരെ വേഗത്തില്‍, വളരെ ദൂരത്തില്‍ കുതിച്ചു കൊണ്ടിരിക്കുകയായിരുന്നു ലോകം. വിവരസാങ്കേതികവിദ്യ വിളമ്പി തന്നെ വികസനത്തിന്‍റെ വിദൂര സാധ്യതകളെ ലോകം വളരെ പെട്ടെന്നാണ് കൈപ്പിടിയിലൊതുക്കിയത്. വിരല്‍ തുമ്പില്‍ വിരിയുന്ന വിസ്മയ പ്രതിഭാസമായി ലോകം മനുഷ്യനു മുമ്പില്‍ മിഴി തുറന്നപ്പോള്‍ കോവിഡ് 19 എന്ന മഹാമാരി ലോകത്തെ മുഴുവന്‍ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. കൊറോണ എന്ന മഹാവ്യാധിയില്‍ ലോകം മുഴുവന്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ ഇതിനുശേഷം ഇനിയെന്ത് എന്ന ചോദ്യം ഉയര്‍ന്നു തുടങ്ങി. ഭരണകൂടവും ആരോഗ്യപ്രവര്‍ത്തകരും സമൂഹം ഒന്നാകെയും മഹാമാരിയെ അതിജീവിക്കാനുള്ള തീവ്രയത്നത്തിലാണ്.
     ലോകത്തോടു മുഴുവന്‍ അട്ടഹസിച്ചുകൊണ്ട് കൊറോണ ചോദിക്കുകയാണ് - എവിടെ നിങ്ങളുടെ വലിയ വലിയ വിപ്ലവകരമായ നേട്ടങ്ങള്‍, നിങ്ങളുടെ ഫൈറ്റര്‍ ജെറ്റുകളും, മിസൈലുകളും, ആറ്റം ബോംബുകളും എവിടെ? ഈ ചോദ്യത്തിന് ഉത്തരം ഒന്നുമില്ലാതെ ലോകരാഷ്ട്രങ്ങള്‍ എല്ലാം നാണിച്ചു തല താഴ്ത്തി ഇരിക്കുകയാണ്. 20 ലക്ഷത്തിനു മേല്‍ ഞങ്ങളെ ആക്രമിച്ച, ഒന്നേകാല്‍ ലക്ഷത്തിലധികം അല്ലെങ്കില്‍ ഏകദേശം ഒന്നരയോ രണ്ടോ ലക്ഷം ആള്‍ക്കാരുടെ ജീവന്‍ കവര്‍ന്നെടുത്തത് ഒരു കുഞ്ഞന്‍ വൈറസാണ്. ഇപ്പോള്‍ മനസ്സുകളെയും തകര്‍ത്തുകൊണ്ട്, ശരീരങ്ങളോടൊപ്പം മനസ്സിനേയും തകര്‍ത്തുകൊണ്ട് അതിന്‍റെ ജൈത്രയാത്ര ക്രൂരമായി തുടര്‍ന്നുകൊണ്ടിരിക്കുന്നത്.
     ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കും ജീവിതപങ്കാളിക്കും മക്കള്‍ക്കും കൂടപ്പിറപ്പുകള്‍ക്കും പോലും അന്ത്യചുംബനം നല്‍കി യാത്രയാക്കാന്‍ പോലും പറ്റാത്തത്, ഗുരുതരാവസ്ഥയില്‍ ആയ ഉറ്റവരെ ഒരു നോക്ക് കാണാന്‍ സാധിക്കാത്തത്, ജോലി നഷ്ടമായത്, ഇഷ്ടഭക്ഷണവും വിനോദവും കൈ വിടേണ്ടി വന്നത് തുടങ്ങി എത്രയോ ദുരിതങ്ങളും കഷ്ടപ്പാടുകളും ആണ് ഈ മഹാമാരി കൊണ്ടുവന്നിരിക്കുന്നത്. പകര്‍ച്ചവ്യാധി എത്രത്തോളം നിലനില്‍ക്കുമെന്നോ ആവര്‍ത്തിക്കുമോ എന്നും അറിയില്ല.
   
 1918 ല്‍ സ്പാനിഷ് ഇന്‍ഫ്ളുവന്‍സ ലോകജനതയുടെ 3 ശതമാനം കവര്‍ന്നു. മലേറിയയും വസൂരിയും സമാനമായ മറ്റു പകര്‍ച്ചവ്യാധികളും ഒട്ടേറെ നാശനഷ്ടങ്ങള്‍ വിതച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുക എന്നതു മാത്രമാണ് കോവിഡ് - 19 രോഗത്തിനെതിരെ ഇന്ന് നമുക്കുള്ള ഒരു പ്രതിവിധി. ഈ സത്യം മനസ്സിലാക്കി രാജ്യത്തുടനീളം ലോക്ഡൗണ്‍ നടപ്പാക്കി. ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിച്ചു. അതിന്‍റെ ഫലമായി നമ്മുടെ രാജ്യവും പ്രത്യേകിച്ച് കേരളം എന്ന കൊച്ചു സംസ്ഥാനം ആഗോളതലത്തില്‍ പ്രത്യേക പ്രശസ്തിക്കും പാത്രമായി തീര്‍ന്നു. ഒരുമിച്ച് ഒറ്റക്കെട്ടായി നിന്ന് പകര്‍ച്ചവ്യാധിയെ അതിജീവിക്കുവാന്‍ മലയാളിക്ക് കഴിയുമെന്ന് പ്രളയദുരിതത്തിന്‍റെ നാള്‍വഴികള്‍ ഇപ്പുറം ഉറക്കെ ഉദ്ഘോഷിക്കപ്പെടുകയാണ്. അതേ സമയം കൊറോണക്ക് ശേഷം എന്ത് എന്നുള്ളതാണ് ഇന്ന് നമ്മുടെ മുമ്പിലുള്ള മുഖ്യ ചോദ്യം.
എങ്ങനെ കൊറോണ എന്ന മഹാവ്യാധിയെ നേരിടാം?
1.   വാക്സിന്‍ കണ്ടുപിടിക്കുക
2.   ഹെര്‍ഡ് ഇമ്മ്യൂണിറ്റി
3.   റിവേഴ്സ് ക്വാറന്‍റീന്‍
4.   മരുന്ന് കണ്ടുപിടിക്കുക
എന്താണ് വാക്സിന്‍? എന്താണ് ഇപ്പോഴത്തെ അവസ്ഥ?
     വാക്സിന്‍ എന്നു പറയുന്നത് ഈ രോഗത്തിനെതിരെ പാസ്സീവായ ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷി, ഈ അസുഖത്തെ എതിര്‍ത്തു നില്‍ക്കാന്‍ ഉള്ള ആന്‍റിബോഡി നമ്മുടെ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്നതാണ്. പല രാജ്യങ്ങളിലായി 78 പ്രോജക്ടുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാക്സിന്‍ ഇഫക്ടീവ് ആകണമെങ്കില്‍ ഡോസ് കണ്ടുപിടിക്കണം? പ്രായമുള്ളവര്‍ക്ക് ഇത് കൊടുത്താല്‍ മതിയോ? ഇതിനു സൈഡ് ഇഫക്ട് ഉണ്ടോ? സാധാരണ ഒരു വര്‍ഷമെങ്കിലും പിടിക്കും വാക്സിന്‍ മാര്‍ക്കറ്റിലേക്ക് എത്താന്‍. എന്നാല്‍ ഇതുവരെ കൃത്യമായ വാക്സിന്‍ കണ്ടുപിടിച്ചിട്ടില്ല എന്നതാണ് സത്യം.
എന്താണ് റിവേഴ്സ് ക്വാറന്‍റീന്‍, ഹെഡ് ഇമ്മ്യൂണിറ്റി?
     
രോഗവ്യാപനം ലോക്ഡൗണിലൂടെ പിടിച്ചു നിര്‍ത്തണം. പക്ഷെ ലോക്ഡൗണ്‍ നമുക്ക് അമിതമായി തുടര്‍ന്നുകൊണ്ടുപോകുവാന്‍ കഴിയുകയില്ല. ഉപാധികളോടുകൂടി തുറന്നു കൊടുക്കല്‍ അല്ലെങ്കില്‍ ഭാഗിക ലോക്ഡൗണ്‍ നടപ്പാക്കേണ്ടിവരും. മുതിര്‍ന്നവരെയും കുഞ്ഞുങ്ങളെയും കുട്ടികളെയും സംരക്ഷിച്ചുകൊണ്ട് ആരോഗ്യമുള്ളവര്‍ക്ക് ഇടയില്‍ രോഗം പടരാന്‍ അനുവദിക്കുക. അതാണ് റിവേഴ്സ് ക്വാറന്‍റീന്‍. ഒരു തവണ രോഗം വന്നു പോവുകയും പ്രതിരോധശേഷി കൈവരുകയും ചെയ്താല്‍ സമൂഹത്തിലെ ഒരു വലിയ വിഭാഗത്തിലേക്ക് അത് രോഗവ്യാപനം തടയും. അതാണ് ഹെഡ് ഇമ്മ്യൂണിറ്റി.
     ഹോട്സ്പോട്ട് അല്ലെങ്കില്‍ രോഗത്തിന്‍റെ തീവ്രത ഒരുപാട് ആളുകളിലേക്ക് ബാധിച്ചിട്ടുള്ള ചില സംസ്ഥാനങ്ങള്‍ ഉണ്ട്. പ്രത്യേകിച്ച് ഗുജറാത്ത്, മഹാരാഷ്ട്ര, ഡല്‍ഹി, മുംബൈ, ഇന്‍ഡോര്‍ തുടങ്ങിയ സ്ഥലങ്ങള്‍. ഇവിടെയെല്ലാം പൂര്‍ണ ലോക്ഡൗണ്‍; ബാക്കി ഉള്ളടത്ത് ഭാഗിക ലോക്ഡൗണായി മുന്നോട്ടുപോകുക. വളരെ കുറച്ച് ആള്‍ക്കാര്‍ മാത്രമായിരിക്കാം ഇത് കൃത്യമായി പാലിക്കുക. എന്നാല്‍ മറ്റു ചിലര്‍ക്ക് പ്രത്യേകിച്ച് അന്യസംസ്ഥാന തൊഴിലാളികള്‍, കൂലിപ്പണിക്കാര്‍ തുടങ്ങിയ ഭൂരിഭാഗം ജനങ്ങള്‍ക്ക് പുറത്തിറങ്ങാതെ ഇരിക്കാന്‍ പറ്റാത്ത ഒരു അവസ്ഥയും സംജാതമാകും.
     ഒരു വശത്ത് ഭക്ഷ്യവസ്തുക്കള്‍ അടക്കമുള്ള വസ്തുക്കളുടെ ക്ഷാമം. മറുവശത്ത് പട്ടിണി. ഇങ്ങനെയൊരു സാഹചര്യം ആളുകളെ പുറത്തിറങ്ങാനും ജീവന്‍ നിലനിര്‍ത്താന്‍ മറ്റു മാര്‍ഗങ്ങളിലേക്ക് അവരുടെ ശ്രദ്ധ തിരിയാനും ഇടയാക്കും. അങ്ങനെ സംഭവിച്ചാല്‍ അഞ്ചാറു മാസങ്ങള്‍ക്കുള്ളില്‍ പകര്‍ച്ചവ്യാധി പിടിച്ചു നിര്‍ത്താന്‍ പറ്റാത്ത സ്ഥിതിവിശേഷത്തില്‍ ആയിരിക്കും നാടിനെ കൊണ്ടെത്തിക്കുക. സമീപഭാവിയില്‍ വാക്സിനേഷനോ പ്രതിരോധമരുന്നോ അല്ലെങ്കില്‍ ഇതിനെതിരെ ചികിത്സിക്കാനുള്ള യഥാര്‍ത്ഥ മരുന്നോ കണ്ടുപിടിക്കാന്‍ പറ്റിയില്ല എങ്കില്‍ തീര്‍ച്ചയായും ഇത്തരത്തിലുള്ള ദൂരവ്യാപകമായ ഫലങ്ങള്‍ ഉണ്ടാകുകയും ചെയ്യും.
     
ജനസാന്ദ്രതയില്‍ മുന്നിട്ടുനില്‍ക്കുന്ന ഇന്ത്യ പോലുള്ള രാജ്യങ്ങളില്‍ ഈ രോഗം വളരെ വേഗം പടര്‍ന്ന് പിടിക്കുകയും, വളരെയധികം ആളുകള്‍ മരിക്കാന്‍ ഇടയാവുകയും ചെയ്യും. എന്നാല്‍ വാക്സിനേഷനോ പ്രതിരോധ മരുന്നോ കണ്ടുപിടിച്ചാല്‍ കൊറോണ നിയന്ത്രണവിധേയമാകും. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ജനജീവിതം സാധാരണ നിലയിലേക്ക് ആവുകയും ചെയ്യും. രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്ന സ്ഥലങ്ങളില്‍ കര്‍ശനമായി തന്നെ ലോക്ഡൗണ്‍ തുടരുകയും പകര്‍ച്ചവ്യാധി പൂര്‍ണമായും ഒഴിവാകുന്നതു വരെ അത് നടപ്പാക്കുകയും വേണം. ജനങ്ങള്‍ക്ക് ഇതേക്കുറിച്ചുള്ള ബോധവല്‍ക്കരണം കൊടുക്കണം; അത് അനിവാര്യമാണ് താനും. പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് അതീതമായി തുടരുകയാണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളുടെ ഒഴുക്ക് നമുക്ക് നിയന്ത്രിക്കേണ്ടതായി വരും.
     ഗള്‍ഫ്, യൂറോപ്യന്‍ രാജ്യങ്ങള്‍, അമേരിക്ക പോലുള്ള രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും ഇന്ത്യയിലേക്ക് കടന്നുകയറ്റം പൂര്‍ണമായും തടയേണ്ടത് ആവശ്യമാണ്. അല്ലെങ്കില്‍ അവര്‍ക്ക് ക്വാറന്‍റീന്‍ പീരിഡില്‍ ഇവിടെ താമസിക്കാനും വേണ്ട ചികിത്സ ലഭ്യമാക്കാനുമുള്ള എല്ലാ സൗകര്യങ്ങളും ഏര്‍പ്പാട് ചെയ്തതിനുശേഷം ഘട്ടം ഘട്ടമായി അവരെ ഇങ്ങോട്ട് തിരിച്ചുകൊണ്ടുവരിക. ഇതേ നമ്മുടെ മുമ്പില്‍ ഒരു പോംവഴിയായുള്ളൂ. ഇനി എന്തെങ്കിലും ഒരു സാഹചര്യത്തില്‍ നാട്ടിലെത്തുന്നവരെ ക്വാറന്‍റീനില്‍ 30 ദിവസം താമസിപ്പിച്ച് കൃത്യമായി നിരീക്ഷിച്ച് കോവിഡ് - 19 പരിശോധനാഫലം നെഗറ്റീവ് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം നമുക്ക് നാട്ടിലേക്ക് പ്രവേശനാനുമതി നല്‍കാം.
     ലോക്ഡൗണ്‍ തുടരുകയും അന്യ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും മറ്റുമുള്ള സാധനങ്ങളുടെ കയറ്റുമതി, യാത്രകള്‍ ഇവ നിജപ്പെടുത്തിയിരിക്കുന്നതിനാലും
അരി തുടങ്ങിയ അവശ്യസാധനങ്ങളുടെയും ഇതര ഭക്ഷണസാധനങ്ങളുടെയും ലഭ്യത ജനങ്ങളെ സാരമായി ബാധിക്കാന്‍ ഇടയുണ്ട്. അരി, പച്ചക്കറി എന്നിവയ്ക്ക് കേരളം പൂര്‍ണമായും അന്യസംസ്ഥാനങ്ങളെ ആണ് ആശ്രയിക്കുന്നത്. പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്ര പോലുള്ള സംസ്ഥാനങ്ങള്‍. അവശ്യസാധനങ്ങളുടെ ഇറക്കുമതി ചോദ്യ ചിഹ്നമായി നില്‍ക്കുന്നതിനാല്‍ കൃഷിസ്ഥലങ്ങളില്‍ കാര്‍ഷിക വിഭവങ്ങള്‍ കൃഷി ചെയ്ത് ഉണ്ടാക്കാനും, വീടുകളില്‍ അവശ്യസാധനങ്ങള്‍ ലഭ്യമാക്കാനും നാം തന്നെ നടപടികള്‍ സ്വീകരിക്കേണ്ടതും ആവശ്യമാണ്.
     കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ ജനങ്ങള്‍ ശീലിക്കണം. മിനിമലൈസേഷന്‍ എന്ന ആശയത്തിലേക്ക് നമുക്ക് വരാന്‍ കഴിയണം. ഇനിയൊരു ആറുമാസം നമുക്ക് ജോലി ഇല്ലാതെ വന്നാല്‍ പോലും വേറെ ജോലികള്‍ എന്തെങ്കിലും കണ്ടെത്താനോ എന്തു ജോലിയും ചെയ്യാന്‍ മനുഷ്യന്‍ തയ്യാറാവുകയോ വേണം. അങ്ങനെ മാത്രമെ നമ്മുടെ ജീവിതം മുന്നോട്ടു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. ആഢംബരങ്ങള്‍ ഒഴിവാക്കി ഏറ്റവും കുറഞ്ഞ ചെലവില്‍ ജീവിക്കാന്‍ നാം ശീലിക്കണം. സ്വയം പര്യാപ്തത കൈവരിക്കാന്‍ എങ്ങനെ പറ്റും എന്ന് ഓരോ വ്യക്തിയും ചിന്തിക്കണം. അവ പ്രയോഗത്തില്‍ വരുത്തുകയും വേണം. തൊഴില്‍ അവസരങ്ങള്‍ നഷ്ടപ്പെടുന്ന ഒരു തലമുറയും സമൂഹവുമാണ് സമീപഭാവിയില്‍ ഉണ്ടാകുവാന്‍ പോകുന്നത്.
     ഗള്‍ഫ് മേഖല, യൂറോപ്പ്, അമേരിക്ക, ഉപഭൂഖണ്ഡങ്ങള്‍ എന്നിവിടങ്ങളിലെല്ലാം നിര്‍മാണ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും ജോലി സാധ്യത കുറയാന്‍ ഇടയുണ്ട്. നഴ്സിംഗ് മേഖലയും ആരോഗ്യ മേഖലയും ചിലപ്പോള്‍ പിടിച്ചു നിന്നേക്കാം. എങ്കില്‍ പോലും നമ്മുടെ നാട്ടിലെ ഭൂരിഭാഗം ജനങ്ങള്‍ തൊഴില്‍ തേടി മുകളില്‍ പ്രസ്താവിച്ച രാജ്യങ്ങളിലേക്ക് അഭയംതേടിയിട്ടുള്ളവരാണ്. ഓരോ രാജ്യവും ജോലി നഷ്ടപ്പെട്ട തദ്ദേശീയരായ ആള്‍ക്കാരെ ഒഴിവുള്ള ജോലിയിലേക്ക് നിയമിക്കാനും സാധ്യതയുണ്ട്. 
     നമ്മുടെ നാട്ടിലും വീട്ടിലെ അടുക്കളയിലും ഉള്‍പ്പെടെ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് പകരം നമ്മുടെ നാട്ടിലെ തൊഴിലാളികള്‍ തന്നെ തല്‍സ്ഥാനത്ത് നിയമിതരായാല്‍ കൊറോണ സൃഷ്ടിക്കുന്ന തൊഴില്‍ ദൗര്‍ലഭ്യത്തെ ഒരു പരിധിവരെ നമുക്ക് അകറ്റി നിര്‍ത്താനാവും. രാജ്യത്തിന്‍റെ മാത്രമല്ല നമ്മുടെ ഒട്ടുമിക്ക സമ്പദ്വ്യവസ്ഥയുടെയും ആണിക്കല്ലായ ടൂറിസം മേഖല കോവിഡ് - 19 ല്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ്. ടൂറിസം കൊണ്ട് മാത്രം ജീവിച്ചുപോകുന്ന ദുബായ്, സിംഗപ്പൂര്‍, മാലിദ്വീപ്, തായ്ലന്‍ഡ് തുടങ്ങിയ രാജ്യങ്ങള്‍ ഇവയ്ക്കെല്ലാം തന്നെ വലിയൊരു തിരിച്ചടി സംഭവിച്ചേക്കാം.
     കേരളത്തില്‍ പ്രവാസി നിക്ഷേപം കഴിഞ്ഞാല്‍ വിദേശനാണ്യം വഴി 15 ലക്ഷത്തിലധികം പേര്‍ക്ക് നേരിട്ടും അല്ലാതെയും ഉപജീവനം നല്‍കുന്നത് ടൂറിസം മേഖലയാണ്. വന്‍ തകര്‍ച്ചയിലേക്കാണ് ഇത് ഇന്ന് നീങ്ങിക്കൊണ്ടിരിക്കുന്നത്. ഹോട്ടല്‍, ഹോസ്പിറ്റാലിറ്റി മേഖലയെ ഇത് സാരമായി ബാധിക്കും. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കാതെ കടുത്ത ആശങ്കയിലേക്കും പോകാനിടയുണ്ട്. വിദേശീയര്‍ ഒന്നു രണ്ട് വര്‍ഷത്തേക്ക് എങ്ങോട്ടേക്കും യാത്ര ചെയ്യാന്‍ സാധ്യത ഇല്ല. ലോക്ഡൗണ്‍ കാലത്തെ പോലെ തന്നെ വീടുകളില്‍ തന്നെ കഴിയേണ്ടിവരുന്ന മാനസികാവസ്ഥ തുടങ്ങി വൈകാരിക പ്രശ്നങ്ങള്‍ നിരവധിയാണ്. മുമ്പ് ജോലിക്ക് പോയിരുന്ന ഭാര്യാഭര്‍ത്താക്കന്മാര്‍ കൊറോണ സൃഷ്ടിച്ച പ്രകമ്പനം മൂലം വീടുകളില്‍ ഒതുങ്ങിക്കൂടിയതിനാല്‍ സ്വരച്ചേര്‍ച്ചയില്ലായ്മയും വാക്ക് തര്‍ക്കങ്ങളും രൂഢമൂലമായിരിക്കുന്നു. ഈയിടെ വനിതാ കമ്മീഷന്‍ പറഞ്ഞു ഇമെയിലുകളായും പരാതികള്‍ ലഭിക്കുന്നു എന്ന്. ഇമെയില്‍ അയക്കാന്‍ അറിയാവുന്നവര്‍ മാത്രമെ ഇതിന് ഒരുമ്പെടുകയുള്ളൂ. അല്ലാത്തവര്‍ ചിലപ്പോള്‍ സഹിക്കുകയും ക്ഷമിക്കുകയും ചെയ്തുകൊണ്ട് മുമ്പോട്ടു പോയേക്കാം. നേരെ തിരിച്ചും സംഭവിക്കാം. മാത്രമല്ല സ്ഥിരമായി മദ്യം, കഞ്ചാവ്, പുകവലി തുടങ്ങിയ ശീലങ്ങള്‍ ഉണ്ടായിരുന്നവര്‍ അതു കിട്ടാതെ വരുമ്പോള്‍ കടുത്ത മാനസിക അസ്വാസ്ഥ്യങ്ങളിലേക്ക് പോകാനിടയുണ്ട്. ഇതിന്‍റെ സൈക്കോളജിക്കല്‍ ഇംപാക്ട് എത്രമാത്രം ഉണ്ടാകും എന്ന് ഇപ്പോള്‍ ഗണിച്ചു പറയുക അസാധ്യമായിരിക്കും.
     
സാമൂഹ്യ മേഖലയെ പിടിച്ചുകുലുക്കുന്ന പകര്‍ച്ചവ്യാധി ആയതിനാല്‍ ധാര്‍മിക മൂല്യങ്ങളുടെ അപചയം സമീപഭാവിയില്‍ സംഭവിക്കാം. ഒന്നാമത് അവശ്യസാധനങ്ങളുടെ ദൗര്‍ലഭ്യം, തൊഴിലില്ലായ്മ, സാമ്പത്തിക പരാധീനതകള്‍ എന്നിവ മോഷണം, പിടിച്ചുപറി, കൊലപാതകം തുടങ്ങിയ സാമൂഹ്യ തിന്മകളിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കാന്‍ ഇടയുണ്ട്. രണ്ടാമത് മനുഷ്യന് പരസ്പരമുള്ള വിശ്വാസം നഷ്ടപ്പെടുക എന്നുള്ളതാണ്. നമ്മള്‍ കണ്ടുമുട്ടുന്ന ഓരോ വ്യക്തിക്കും കോവിഡ് ബാധയുണ്ടോ എന്ന സംശയം സ്വതന്ത്രമായി ഇടപെടാനും നമുക്ക് സംശയം ജനിപ്പിക്കുന്നു.   
     സമൂഹത്തിന്‍റെ ചിന്തകളില്‍ നിന്ന് ആസൂത്രണങ്ങള്‍ ഉണ്ടാവേണ്ടതുണ്ട്. മഹാമാരിയെ കരുതിയിരിക്കാനും നേരിടാനുമുള്ള എല്ലാ ശക്തിയും സംഭരിച്ചുവയ്ക്കണം. ഈ ചിന്തകള്‍ എളിമയോടെ ജീവിക്കാനും ലഘു സമ്പാദ്യ ശീലങ്ങളിലേക്കും പുതിയ തൊഴില്‍ ചിന്തകളിലേക്കും നമ്മളെ നയിക്കട്ടെ.
Share:

കൊറോണയും സാമൂഹ്യപ്രത്യാഘാതങ്ങളും


കൊറോണ ഒരു ചെറിയ വൈറസല്ല, നയനങ്ങള്‍ കൊണ്ടു കാണുവാന്‍ സാധിക്കാത്ത ഒരു അതിഭീകര സൂക്ഷ്മാണുവാണു കോവിഡ് 19. പ്രപഞ്ചം കീഴടക്കി, ഭൂഖണ്ഡങ്ങള്‍ കീഴടക്കി മനുഷ്യരാശിക്കുമേല്‍ തേര്‍വാഴ്ച നടത്തുകയാണ് കോവിഡിപ്പോള്‍. പ്രഭ ചൊരിയുന്ന കിരീടമെന്ന അര്‍ത്ഥമുള്ള കൊറോണ ഇന്നു ലോകത്തിനു മുള്‍ക്കിരീടമായി മാറുകയാണ്. ലോകരാഷ്ട്രങ്ങളെ നിയന്ത്രിക്കുന്ന വമ്പന്‍ശക്തികളും അധികാരം ശിരസ്സിലേറ്റിയ ഭരണാധികാരികളും ഇന്നു ഇവനു മുമ്പില്‍ പകച്ചു നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ വരും നാളുകളിലും സമീപഭാവിയിലും കോവിഡ് വരുത്തുവാന്‍ സാധ്യതകളുള്ള സാമൂഹ്യപ്രത്യാഘാതങ്ങള്‍ എന്തെല്ലാമെന്നു അപഗ്രഥിക്കാം. ഇതില്‍ പോസിറ്റീവും നെഗറ്റീവും ആയ കാര്യങ്ങള്‍ ഉണ്ടെന്നു പറയാതെ വയ്യ. ലോകത്താകമാനം കോവിഡ് ഒരു മാറ്റം വരുത്തുമെന്നതില്‍ സംശയമില്ല. ഓരോ രാജ്യത്തിനും സംസ്ഥാനങ്ങള്‍ക്കും അതാതു പ്രദേശത്തിന്‍റെ പ്രത്യേകതകള്‍ അനുസരിച്ചായിരിക്കും പ്രത്യാഘാതങ്ങള്‍ എന്നു മാത്രം.
     ആരോഗ്യരംഗത്തു കോവിഡ് വരുത്തുന്ന മാറ്റങ്ങള്‍ പ്രവചനാതീതമാണ്. കാരണം, ലോകമെമ്പാടും ഈ വൈറസ് ചെന്നെത്തുമെന്നുള്ളതുകൊണ്ടാണ്. അത് എപ്പോള്‍ എത്തും, എങ്ങനെയെത്തും, എന്ത് അവസ്ഥ സൃഷ്ടിക്കും എന്നു ചില അനുമാനങ്ങള്‍ ഉണ്ടെങ്കിലും, കാര്യങ്ങള്‍ അങ്ങനെയാകണമെന്നില്ല. ഭൂമുഖത്തു നിന്നും ഈ വൈറസ് അപ്രത്യക്ഷമാകുവാന്‍ എത്രകാലം പിടിക്കുമെന്നുള്ളതും ഒരു ചോദ്യമാണ്. മരുന്നുകള്‍ കണ്ടുപിടിച്ച് ഈ വൈറസിനെ ചികിത്സിക്കുക അപ്രായോഗികമാണെങ്കിലും വാക്സിന്‍ കണ്ടുപിടിച്ച് ഈ രോഗത്തെ ചെറുക്കുവാന്‍ നമുക്കു സാധിച്ചേക്കാം. അപ്പോഴും ലോകാരോഗ്യ സംഘടന വിദഗ്ധര്‍ പറയുന്നു ഈ വൈറസ് ഏതെങ്കിലും ഒരു രൂപത്തില്‍ ഈ ഭൂമുഖത്തുണ്ടാകുമെന്ന്. അതുകൊണ്ട് കോവിഡിനോടു സമരസപ്പെട്ടു ജീവിക്കുവാനേ നമുക്കു സാധിക്കുകയുള്ളൂവെന്നതാണ് യാഥാര്‍ത്ഥ്യം.
     പല വിദേശ രാജ്യങ്ങളിലും പലവിധ രോഗാണുക്കളും രോഗങ്ങളുമുണ്ട്. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും മലേറിയ, ഡെങ്കിപ്പനി തുടങ്ങിയ രോഗങ്ങളുണ്ട്. കേരളത്തില്‍ എലിപ്പനി, ഡെങ്കിപ്പനി, ഒ1ച1 തുടങ്ങിയ രോഗങ്ങള്‍ പല കാലാവസ്ഥയിലും വരാറുണ്ട്. ഇത്തരം രോഗങ്ങളുടെ മേല്‍ കോവിഡ് എന്ത് ആധിപത്യം സ്ഥാപിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ല. അതുകൊണ്ട് മുന്‍കരുതല്‍ എല്ലാ തലത്തിലും ഊര്‍ജിതപ്പെടുത്തണം. ഇവിടെ നാം അംഗീകരിക്കേണ്ട വസ്തുത ഒന്നേയുള്ളു. വ്യക്തിപരമായി നാം എത്ര സൂക്ഷിച്ചാലും, എന്തൊക്കെ കരുതലുണ്ടായാലും, നമ്മുടെ ആരോഗ്യം നമുക്കു മാത്രമായി നിലനിര്‍ത്തുവാന്‍ സാധ്യമല്ല. ഒരുവന്‍റെ ആരോഗ്യം അയാള്‍ ജീവിക്കുന്ന സമൂഹത്തിന്‍റെ ആരോഗ്യവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്നു.
     സാമൂഹിക ആരോഗ്യത്തെക്കുറിച്ചു പറയുമ്പോള്‍, കേരളത്തെ സംബന്ധിച്ചിടത്തോളം സഞ്ചാരവും, ടൂറിസവും പ്രവാസികളുമെല്ലാമായി ഇതു പരസ്പരം ബന്ധപ്പെട്ടു കിടക്കുകയാണ്. കേരളം സുരക്ഷിതമാണോ? ഈ ചോദ്യം എല്ലാവരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. കേരളത്തിന്‍റെ പ്രത്യേകതകള്‍ വച്ചും, വിവിധങ്ങളായ കാരണങ്ങള്‍ കൊണ്ടും കേരളം സുരക്ഷിതമാണെന്നു അനുമാനിക്കുവാന്‍ വയ്യ. കേരളം ലോകത്തിലേക്കു തുറന്നിട്ട വാതായനമാണെന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല. മലയാളികള്‍ പ്രവാസികളായി കടന്നുചെല്ലാത്ത രാജ്യം ലോകത്തെവിടെയുമില്ല. ഉദ്യോഗാര്‍ത്ഥികളായും, വിദ്യാര്‍ത്ഥികളായും, വ്യാപാരികളായും, തൊഴില്‍സംരംഭകരായും, സഞ്ചാരികളായും എന്തിനേറെ കര്‍ഷകരായും കര്‍ഷകത്തൊഴിലാളികളായും മലയാളി കൈവയ്ക്കാത്ത മേഖല ചുരുക്കം. കോവിഡ് മിക്ക ഭൂഖണ്ഡങ്ങളിലും, രാജ്യങ്ങളിലും കടന്നുകയറ്റം നടത്തിയിട്ടുണ്ടെങ്കിലും അതിന്‍റെ വ്യാപനം നടന്നിട്ടില്ല. അതുകൊണ്ടു തന്നെ ലോകത്തെ എല്ലാ രാജ്യങ്ങളില്‍ നിന്നും കൊറോണ എന്ന അണു അപ്രത്യക്ഷമാകുന്നതുവരെ കേരളം സുരക്ഷിതമായിരിക്കുകയില്ല. ഇക്കാര്യത്തില്‍ വിദേശരാജ്യങ്ങളെ മാത്രം നോക്കിക്കാണരുത്. ലക്ഷക്കണക്കിനു മലയാളികള്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നു. ലക്ഷക്കണക്കിനു അതിഥി തൊഴിലാളികള്‍ കേരളത്തില്‍ വന്നുപോകുന്നു. ലോകത്തെവിടെയും സഞ്ചരിക്കുവാന്‍ വാതായനം തുറന്നിട്ട കേരളം നന്മ നിറഞ്ഞ അടുത്ത ഗ്രാമത്തിലേക്കു പോകുവാന്‍ നിബന്ധനകള്‍ ഏര്‍പ്പെടുത്തിയതിന്‍റെ പൊരുള്‍ ഇതുതന്നെയാണ്.
     കോവിഡ് ലോകത്തെവിടെയും സൃഷ്ടിക്കുന്ന സാമ്പത്തിക പ്രത്യാഘാതങ്ങളേക്കാള്‍ ഗുരുതരമായിരിക്കും കേരളത്തിലേത്. പ്രവാസികളെ ആശ്രയിച്ചും, ടൂറിസവുമായി ബന്ധപ്പെട്ടും, സുഗന്ധദ്രവ്യങ്ങളുടെ കയറ്റുമതിയിലൂടെയും കിട്ടുന്ന വരുമാനമാണ് കേരളത്തിന്‍റേത്. പ്രവാസികളുടെ ജോലി സംബന്ധമായ അസ്ഥിരതയും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും കേരളത്തിന്‍റെ സാമ്പത്തിക തകര്‍ച്ചക്ക് ആക്കം കൂട്ടിയേക്കാം.
     മൂന്നുനാലു പതിറ്റാണ്ടുകള്‍ക്കപ്പുറം മലയാളി തനിക്കു വേണ്ടതായ ആഹാരങ്ങളില്‍ മിക്കവയും തനതായ രീതിയില്‍ ഗ്രാമീണമേഖലയില്‍ ഉല്‍പാദിപ്പിച്ചിരിക്കുന്നു. മാറി വന്ന സംസ്ക്കാരവും പാശ്ചാത്യ അനുകരണവും മലയാളിയുടെ ആഹാര രീതി മാറ്റി. കാര്‍ഷിക മേഖലയെ പൂര്‍ണമായും കൈവിട്ടു. തികച്ചും ഉപഭോക്തൃ സംസ്ഥാനമായി മാറുന്ന കേരളം ഭക്ഷ്യവസ്തുക്കള്‍ക്കായി അന്യസംസ്ഥാനങ്ങളെ നോക്കേണ്ട സാഹചര്യം കോവിഡ് കാലത്തുണ്ടായി.
     ക്ലാസ്സ് മുറികളില്‍ അടച്ചിട്ട വിദ്യാഭ്യാസം, പരമ്പരാഗത പരീക്ഷാ രീതികള്‍, ആസ്വാദനത്തിനായ് സിനിമാശാലകളെ ആശ്രയിക്കുന്ന ശീലം, സാംസ്ക്കാരിക കൂട്ടായ്മ എന്നിവയെല്ലാം കോവിഡ് നമുക്ക് അപ്രാപ്യമാക്കി. സമരങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പേരുകേട്ട രാഷ്ട്രീയ കേരളത്തിന് കൂച്ചുവിലങ്ങു വീണു. എന്തിനേറെ മലയാളിയുടെ വീട്ടുപടിക്കലേക്കു പതിവു സന്ദര്‍ശനം നടത്തുന്ന അച്ചടി മാധ്യമത്തിനും, ആസ്വാദനത്തെ മറ്റൊരു തലത്തില്‍ എത്തിച്ച, ദൃശ്യശ്രവണ മാധ്യമങ്ങള്‍ക്കു പോലും പ്രതിസന്ധി നേരിട്ടു. കുടുംബങ്ങള്‍ പല ദിക്കിലായതിന്‍റെ വേവലാതിയും, ഉറ്റവരും ഉടയവരും ഒറ്റപ്പെട്ടതിന്‍റെ നൊമ്പരവും നാം അറിഞ്ഞു. മുമ്പെങ്ങും ഉണ്ടാകാത്ത തരത്തില്‍ ഉത്സവങ്ങളും, പെരുന്നാളുകളും ഉപേക്ഷിക്കപ്പെട്ടു. ആരാധനാലയങ്ങള്‍ക്കു താഴിട്ടു. ഇങ്ങനെ... ഇങ്ങനെ കോവിഡ് കാലത്തു എത്രയെത്ര നൊമ്പരങ്ങള്‍, അനുഭവങ്ങള്‍.
     പുതിയ ഒരു കാലം സൃഷ്ടിച്ച കോവിഡ് ലോകത്തിന്‍റെ കോലം മാറ്റുവാനിടവരുത്തി. മനുഷ്യന് പഠിക്കുവാന്‍ ഒന്നല്ല ഒത്തിരിയേറെ പാഠങ്ങള്‍ നല്‍കി. അതില്‍ ഏറ്റവും പ്രധാനം ആരോഗ്യം സര്‍വധനാല്‍ പ്രധാനം എന്ന പാഠമാണ്. ചെറു അണുപോലും അണുബോംബുകളെക്കാള്‍ ഭീകരമാണെന്നു നാം പഠിച്ചു. പൊതുജനാരോഗ്യത്തിന്‍റെ പ്രസക്തി, വ്യക്തിഗത ആരോഗ്യ സംരക്ഷണത്തിനുമപ്പുറം സാമൂഹ്യ ആരോഗ്യം പരിരക്ഷിക്കേണ്ടതിന്‍റെ ആവശ്യകത എന്നിവ നമ്മെ പഠിപ്പിച്ചു. പ്രകൃതിയെ ചൂഷണം ചെയ്താല്‍, അതിലെ പക്ഷിമൃഗാദികളെ തീന്‍മേശയിലെത്തിച്ചാലുള്ള ദുരന്തം എന്നിവ വുഹാനില്‍ നിന്നും പഠിച്ചു. ഇന്ത്യയിലെ വന്‍കിട നഗരങ്ങളിലെ ധാരാവി പോലുള്ള ചേരികള്‍ ഇനിയും നമ്മുടെ നാടിനു നാണക്കേടാണെന്നു തിരിച്ചറിഞ്ഞു. ഗ്രാമങ്ങളിലെ ജനങ്ങള്‍ക്കു അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കേണ്ട ആവശ്യകതയും, പ്രാഥമിക ആരോഗ്യരംഗത്തിന്‍റെ പ്രാധാന്യവും തിരിച്ചറിയേണ്ടതാണ്. ഗ്രാമങ്ങളുടെ പുനരുദ്ധാരണവും നഗരങ്ങളുടെ പുനരാവിഷ്ക്കരണവുമുണ്ടാകണം. ആരോഗ്യരംഗത്തു ഇന്നു മുതല്‍മുടക്കുന്ന കേവലം ഒരു ശതമാനം ഏ.ഉ.ജ മൂന്നോ നാലോ ശതമാനമായെങ്കിലും ഉയര്‍ത്തേണ്ട ആവശ്യകത കോവിഡ് കാലം നമ്മെ പഠിപ്പിച്ചു.
   
 സാമ്പത്തിക രംഗത്ത് ഒരു പൊളിച്ചെഴുത്ത് നടത്തേണ്ടതിന്‍റെ ആവശ്യകത നാം ഉള്‍ക്കൊള്ളണം. വിദേശ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മിക്കുവാന്‍ നമുക്കു സാധിക്കും എന്നു തിരിച്ചറിയണം. ഡോളറിലും, യൂറോയിലും കൊടുത്ത വന്‍തുകയ്ക്കു ഇറക്കുമതി ചെയ്യുന്ന ആരോഗ്യമേഖലയിലെ മിക്കവയും നമ്മുടെ സാങ്കേതികജ്ഞാനവും മനുഷ്യവിഭവശേഷിയും ഉപയോഗിച്ചു ചുരുങ്ങിയ ചെലവില്‍ നമുക്കുല്‍പാദിപ്പിക്കാം. ചുരുക്കിപ്പറഞ്ഞാല്‍ ചെറുകിട -  വന്‍കിട വ്യവസായങ്ങളെ ഏകോപിപ്പിച്ചു അവശ്യവസ്തു ഉല്‍പാദനത്തില്‍ നാം സ്വയം പര്യാപ്തതയിലെത്തുന്ന സാഹചര്യം സൃഷ്ടിക്കണം.
     കേരളത്തിലെ ഹരിതാഭമായ നാട്ടിന്‍പുറങ്ങളിലെ കൃഷിയിടങ്ങള്‍ വഴി പച്ചക്കറിയും പഴവര്‍ഗ ഉല്‍പാദനവും വര്‍ദ്ധിപ്പിക്കണം. ഔഷധഗുണമുള്ള സസ്യങ്ങളുടെ നാശോന്മുഖത തടയുകയും ചെയ്യണം. കോഴികൃഷി, മത്സ്യകൃഷി തുടങ്ങി എന്തെല്ലാം നമുക്കു സാധിക്കും. ഏതിനുമുണ്ടൊരു നിമിത്തം. ഇതാണതിനു പറ്റിയ സമയം.
     കോവിഡാനന്തര കാലത്തെ ടൂറിസം ഒരു ചോദ്യചിഹ്നമാണ്. എന്നാല്‍ ആരോഗ്യരംഗത്തു നാം വളര്‍ത്തിയ പ്രതിച്ഛായ ആരോഗ്യ ടൂറിസം വളര്‍ത്തുവാനും ചുരുങ്ങിയ ചെലവിലുള്ള ആരോഗ്യ പരിരക്ഷാ സംവിധാനം വിദേശികള്‍ക്കു മുന്നില്‍ അവതരിപ്പിക്കാനും പറ്റിയ സമയമിതാണ്. പക്ഷേ ആരോഗ്യ ശീലങ്ങള്‍ പാലിക്കുവാന്‍ മിടുക്കു കാട്ടുന്ന മലയാളി മാലിന്യ നിര്‍മാര്‍ജനത്തില്‍ കാണിക്കുന്ന അലംഭാവവും അക്ഷന്തവ്യമായ കുറ്റകൃത്യവും ഉപേക്ഷിക്കണം. നദിയും, പുഴയും, മണ്ണും, മരവും സംരക്ഷിക്കുന്നത് ആരോഗ്യ സന്തുലനത്തിന് അവശ്യ ഘടകങ്ങളാണെന്നു ഇനിയും മനസ്സിലാക്കുക. മാലിന്യമുക്തമായ കേരളത്തിലേക്കു വിദേശികള്‍ വന്നെത്തും.
     വിദ്യാഭ്യാസ മേഖലയിലെ വൈജ്ഞാനിക മാറ്റം കോവിഡിന്‍റെ സംഭാവനയാണ്. ക്ലാസ്സുമുറികള്‍ക്കപ്പുറം വീട്ടിലിരുന്നു വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെ പഠനവും പരീക്ഷയും ആകാമെന്നു നാം തിരിച്ചറിഞ്ഞു. തൊഴിലധിഷ്ഠിത വിദ്യാഭ്യാസം വഴിയായി ചെറുകിട വ്യവസായങ്ങള്‍ ആരംഭിക്കുവാനും സ്വയംതൊഴില്‍ സംരംഭകരുമാകുവാനും പറ്റിയ സമയമാണിത്.
     അച്ചടി മാധ്യമങ്ങളുടെ പ്രസക്തി കുറയുന്നതും പണമിടപാടുകള്‍ ഡിജിറ്റലാകുന്നതിന്‍റെ വേഗത കൂടുന്നതും നാം കണ്ടു. സിനിമാ തിയേറ്ററിലെ തള്ളിക്കയറ്റം ഇനി ഇന്‍റര്‍നെറ്റ് അടിസ്ഥാനമാക്കിയ ഡിജിറ്റല്‍ സംവിധാനത്തിലേക്കു വളരെ വേഗം വന്നെത്തും. സാംസ്ക്കാരിക പ്രവര്‍ത്തനവും രാഷ്ട്രീയ പോരാട്ടങ്ങളും ഇനി ഡിജിറ്റലാകും. ആയിരങ്ങള്‍ ഒത്തുകൂടിയിരുന്ന കോണ്‍ഫറന്‍സുകള്‍ സ്വന്തം സ്വീകരണമുറിയിലേക്കെത്തിക്കഴിഞ്ഞു.
     
നഷ്ടപ്പെട്ടു പോയ കുടുംബബന്ധങ്ങള്‍ ഊഷ്മളമാക്കുവാനും വ്യക്തിബന്ധങ്ങള്‍ക്ക് മൂല്യം കൂട്ടുവാനും ഈ കാലഘട്ടം വഴിവച്ചു. മതങ്ങള്‍ക്കു വേണ്ടി കലഹിച്ചവര്‍ ഇന്നു മറ്റു മതസ്ഥതരുടെ മനസ്സറിഞ്ഞു. സാമൂഹിക ദൈവാനുഭവം കഴമ്പുകുറഞ്ഞ ആത്മീയതയാണെന്നും വ്യക്തിഭദ്രമായ അനുഷ്ഠാനങ്ങളാണ് ആഴമേറിയ ആത്മത്തിന് ഉചിതമെന്നും എല്ലാ വിശ്വാസികളും തിരിച്ചറിഞ്ഞു.
     കോവിഡാനന്തര കാലത്ത് പുതിയ ഒരു സംസ്ക്കാരം ഉണ്ടാകണമെന്നു ഞാന്‍ പറയുന്നില്ല. കൈവിട്ടുപോയ, പൈതൃകമായ, സാഹോദര്യത്തിലൂന്നിയ നമ്മുടെ പഴയ സംസ്ക്കാരം തിരിച്ചുവരണം. പുത്തന്‍ശാസ്ത്രങ്ങളും, സാങ്കേതികവിദ്യകളും അതിനു മേമ്പൊടി ചേര്‍ക്കണം. കോവിഡാനന്തര കാലമല്ല കോവിഡിനോടൊപ്പമുള്ള കാലം നന്മ നിറഞ്ഞ മനസ്സുമായി നമുക്കു ജീവിക്കാം. പ്രകൃതിയും പ്രപഞ്ചവും നമുക്കു നല്‍കിയ പാഠമാണ്.
ഡോ. ജുനൈദ് റഹ്മാന്‍
Share:

കണ്ടാലും കൊണ്ടാലും പഠിക്കാത്തവരോ നമ്മള്‍?

കോവിഡ് വ്യാപനം തടയുന്നതിനായുള്ള ലോക് ഡൗണ്‍ സമൂഹത്തില്‍ ഉണ്ടാക്കിയിട്ടുള്ള ദുരിതങ്ങള്‍ ചെറുതല്ല. സമൂഹത്തിന്‍റെ താഴെ തട്ടിലുള്ള, ദിവസേന സ്വന്തം ഉപജീവനത്തിനായി ജോലി ചെയ്യേണ്ടി വരുന്ന ജനസമൂഹത്തിന് ഇത് ഒരു മഹാദുരന്തമാണ്. തൊഴില്‍ മാത്രമല്ല വീടും ഇല്ലാതാകുന്നവര്‍ ഉണ്ട്. അന്യദേശങ്ങളില്‍ പോയി തൊഴിലെടുത്ത് സ്വന്തം കുടുംബത്തെ പോറ്റിയിരുന്നവര്‍ വല്ലാത്ത പ്രതിസന്ധിയിലാകുന്നു. ചെറുകിട ഉത്പാദനങ്ങള്‍, കച്ചവടങ്ങള്‍, ടാക്സി മുതലായ സേവനമേഖലകളില്‍ പണിയെടുക്കുന്നവര്‍ തുടങ്ങി സ്വന്തം ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയാത്ത കര്‍ഷകര്‍ വരെ ദുരിതത്തിലാണ്. നിര്‍മാണമേഖലയുടെ സ്തംഭനം ഒട്ടനവധി ലക്ഷം മനുഷ്യരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്നു. നിത്യരോഗികളായവരുടെ കുടുംബത്തിന്‍റെ അവസ്ഥയും ഒട്ടും ഭേദമല്ല. രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ സമ്പദ്വ്യവസ്ഥ കൂപ്പുകുത്തുകയാണ്. പെട്രോള്‍ സംസ്കരിക്കാനുള്ള ക്രൂഡ് എണ്ണയുടെ വില ഭയാനകമാം വിധം താഴുക വഴി ഗള്‍ഫ് മേഖലയിലും പ്രതിസന്ധി രൂക്ഷമാണ്. പക്ഷെ ഏതു ദുരന്തവും നമ്മെ ചില സത്യങ്ങള്‍ ഓര്‍മിപ്പിക്കുന്നുണ്ടാകും. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി കേരളത്തില്‍ പ്രളയം ഉണ്ടായി. എന്താണ് അത് നമുക്ക് നല്‍കിയ പാഠങ്ങള്‍? അത്തരത്തില്‍ ഒരു വിലയിരുത്തലോ ആവശ്യമെങ്കില്‍ ചില തിരുത്തലുകളോ വരുത്താന്‍ നാം തയ്യാറായിട്ടുണ്ടോ എന്ന ചോദ്യം തല്‍ക്കാലം വിടുന്നു. ഈ കോവിഡ് രോഗബാധയും തുടര്‍ന്നുണ്ടായ സ്തംഭനവും നമ്മെ എന്തെങ്കിലും പഠിപ്പിക്കുന്നുവോ? പ്രളയം കേരളത്തിന്‍റെ മാത്രം വിഷയമാണെങ്കില്‍ ഇത് ലോകം മുഴുവനും ബാധിച്ചിരിക്കുന്ന ഒന്നാണ്. അതിന്‍റെ ആഘാതം ഓരോ രാജ്യത്തിനും
വ്യത്യസ്തമാകാം. 
നമുക്ക് ഇന്ത്യയെയും കേരളത്തെയും പറ്റി ചിന്തിക്കാം. ഇത്തരമൊരു അടച്ചിടല്‍ വന്നില്ലായിരുന്നു എങ്കില്‍ നാമൊരിക്കലും ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളല്ലേ സംഭവിച്ചത്? വികസനം എന്ന വാക്കു തന്നെ എടുക്കുക. സുഖം, സൗകര്യം, സന്തോഷം, സ്വാദ്, സൗന്ദര്യം തുടങ്ങിയവയെ ആശ്രയിച്ചാണല്ലോ നാം വികസനത്തെ വിലയിരുത്തുന്നത്. അമേരിക്കയും പശ്ചിമയൂറോപ്പുമടക്കമുള്ള രാജ്യങ്ങളെ നാം വികസിതരെന്നും ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളെ വികസ്വരര്‍ എന്നുമാണല്ലോ വിളിക്കാറുള്ളത്. അതായത് ഇന്ത്യയും മറ്റും ലക്ഷ്യമാക്കുന്നത് ഒരു വികസിത രാജ്യമാകാനാണ്. അഥവാ അമേരിക്കയെ പോലെ ഒരു രാജ്യമാകാനാണ്. ഈ മഹാമാരിയുടെ മുന്നില്‍ നില്‍ക്കുമ്പോള്‍ അമേരിക്ക നമ്മളെക്കാള്‍ വികസിതരെന്നു ഉറപ്പിച്ചു പറയാന്‍ കഴിയുമോ?
അതോ അവരുടേതല്ല നാം ലക്ഷ്യമാക്കേണ്ട വികസനം എന്നെങ്കിലും നമുക്കു തിരിച്ചറിയാന്‍ കഴിയുമോ? 1908 ല്‍ മഹാത്മാഗാന്ധി എഴുതിയ പുസ്തകമാണ് ഹിന്ദ് സ്വരാജ്. അതില്‍ തീവണ്ടിയുടെ കണ്ടുപിടുത്തം മാനവരാശിക്ക് ഗുണകരമല്ല, അത് വഴി നമ്മുടെ യാത്രാവേഗം കൂടുന്നില്ലേ എന്ന ചോദ്യത്തിന് ഗാന്ധിജി പറയുന്ന മറുപടി ഇങ്ങനെയാണ്. തീവണ്ടി നമ്മുടെ വേഗത കൂട്ടും എന്നത് ശരിതന്നെ. പക്ഷേ ഒരു രോഗാണു ഉണ്ടായാല്‍ അതിവേഗത്തില്‍ അത് പടര്‍ത്താനും തീവണ്ടി വഴിവയ്ക്കും എന്നാണ്. വേഗത കൂട്ടുന്നത് ഇപ്പോഴും നല്ലതാണ് എന്നതാണല്ലോ നമ്മുടെ വികസന സങ്കല്‍പം. പക്ഷെ കോവിഡ് ബാധ ഉണ്ടായപ്പോള്‍ ആദ്യം നാം കുറച്ചതു നമ്മുടെ ചലനവേഗതയാണ്. വിമാനവും കപ്പലും തീവണ്ടിയും മെട്രോയും അതിവേഗ തീവണ്ടിയുമെല്ലാം സ്വിച്ചിട്ട പോലെ നിന്നു. ഇപ്പോള്‍ നമ്മള്‍ വേഗതയുടെ ആരാധകരല്ലാതായി. അതും വളരെ പെട്ടെന്ന് തന്നെ. ഇത് വേഗതയുടെ കാര്യത്തില്‍ മാത്രമല്ല നമുക്ക് വളരെയേറെ സൗകര്യമാണെന്നു കരുതിയ പലതും ഉപേക്ഷിക്കാന്‍, താല്‍ക്കാലികമായെങ്കിലും നാം തയ്യാറായി. ഭക്ഷണം, വസ്ത്രം തുടങ്ങി വിനോദങ്ങളില്‍ വരെ നാം നിലപാട് മാറ്റി. നാളിതുവരെ കമ്പോളമാണ് നമ്മുടെ ആവശ്യങ്ങള്‍ നിയന്ത്രിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ നമ്മുടെ നിലനില്‍പ് തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു.
     വലിയ റോഡുകള്‍, വാഹനങ്ങള്‍, കൂറ്റന്‍ കെട്ടിടങ്ങള്‍, മാളുകള്‍ തുടങ്ങിയവയൊന്നും അനിവാര്യതയല്ലാതായിരിക്കുന്നു. അനേക ലക്ഷങ്ങള്‍ ചെലവഴിച്ചു നാം നടത്തിയിരുന്ന ആഘോഷങ്ങള്‍ നിലച്ചു പോയിരിക്കുന്നു. ആചാരങ്ങള്‍, വിശ്വാസങ്ങള്‍ തുടങ്ങിയ പലതും നാം ഉപേക്ഷിക്കാന്‍ തയ്യാറായി. ലോകം ആഗോളതാപനം തുടങ്ങിയ നിരവധി പാരിസ്ഥിതിക ദുരന്തങ്ങളുടെ മുനമ്പിലാണെന്ന മുന്നറിയിപ്പുകളൊക്കെ തള്ളിക്കളഞ്ഞ നമുക്ക് ആ വിനാശങ്ങള്‍ക്കു കാരണമായ പലതും ഉപേക്ഷിക്കാന്‍ വലിയ പ്രയാസമില്ലാതായി. അതിനര്‍ത്ഥം ഒന്നേയുള്ളു. തന്നെ ബാധിക്കുന്ന വിഷയമാണെങ്കില്‍ അതില്‍ എത്ര വലിയ ത്യാഗത്തിനും നമ്മള്‍ തയ്യാറാകും. പക്ഷെ അത് സമൂഹത്തിനോ വരും തലമുറകള്‍ക്കോ വേണ്ടിയെങ്കില്‍ ഒരു വിട്ടുവീഴ്ചക്കും നാം തയ്യാറാകില്ല. അത്രത്തോളമാണ് നമ്മുടെ സ്വാര്‍ത്ഥത. വാഹനങ്ങള്‍ നിലക്കുകയും മനുഷ്യര്‍ വീട്ടിനുള്ളിലേക്ക് വലിയുകയും ചെയ്ത കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ നമുക്ക് ചുറ്റും പ്രകടമായ മാറ്റങ്ങള്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു. നമുക്ക് ചുറ്റുമുള്ള വായുവും അന്തരീക്ഷവും തെളിഞ്ഞിരിക്കുന്നു. മഹാനഗരങ്ങളില്‍ ജീവന്‍ നിലനിര്‍ത്താന്‍ ഏറ്റവും അനിവാര്യമായ പ്രാണവായു ലഭ്യമായിരിക്കുന്നു. മാലിന്യങ്ങള്‍ വളരെ കുറഞ്ഞിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും മലിനമായ നഗരങ്ങളാണ് ഇന്ത്യയുടെ തലസ്ഥാനമായ ദില്ലി അടക്കമുള്ള പല നഗരങ്ങളും. അവിടത്തെ പ്രഭാതങ്ങളും സന്ധ്യകളും ഇന്ന് സുന്ദരമായിരിക്കുന്നു. അവിടെ മനുഷ്യര്‍ക്കിപ്പോള്‍ ആകാശവും നക്ഷത്രങ്ങളും കാണാം.
     ഇതുപോലെ തന്നെ ജലാശയങ്ങളും. അവിടെ എത്തിച്ചേര്‍ന്നിരുന്ന മാലിന്യങ്ങള്‍ (ഗതാഗതം, ഊര്‍ജോല്‍പാദനം, വ്യവസായങ്ങള്‍ മുതലായവയില്‍ നിന്നുള്ളവ) കാര്യമായി കുറഞ്ഞിരിക്കുന്നു. ഹോട്ടലുകളും വലിയ ആഘോഷ കേന്ദ്രങ്ങളും അടച്ചതോടെ നഗരമാലിന്യങ്ങളില്‍ കാര്യമായ കുറവുണ്ടായിരിക്കുന്നു. കരയിലും വെള്ളത്തിലും വായുവിലും നമുക്കിതുവരെ കാണാന്‍ കഴിയാതിരുന്ന സസ്യങ്ങളും ജീവികളും പക്ഷികളും പൂമ്പാറ്റകളും മത്സ്യങ്ങളും തവളകളും തുടങ്ങി മണ്ണിരകള്‍ വരെ ഇടം പിടിച്ചിരിക്കുന്നു. നമ്മുടെ ദേശീയ പാതകളിലൂടെ, നഗരങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൂടെ എല്ലാം വന്യമൃഗങ്ങള്‍ സ്വൈരവിഹാരം നടത്തുന്നു. അതിനര്‍ത്ഥം ഇത്രനാളും ഇവര്‍ക്ക് കൂടി അവകാശപ്പെട്ട ഇടങ്ങള്‍ നമ്മള്‍ കൈയേറിയിരിക്കുകയായിരുന്നു എന്നാണല്ലോ.
   
 ഈ ഭൂമി മനുഷ്യന് മാത്രം അവകാശപ്പെട്ടതല്ല എന്ന പ്രാഥമിക സത്യം നാം എങ്ങനെ മറന്നു പോയി? മനുഷ്യന്‍ മാത്രമായി ഈ ഭൂമിയില്‍ നിലനില്‍ക്കാന്‍ കഴിയില്ലെന്ന ശാസ്ത്രസത്യം നമുക്കറിയാത്തതല്ലല്ലോ. പക്ഷെ അതൊക്കെ എളുപ്പം മറന്നു കൊണ്ട് നാം സുഖമെന്നും സൗകര്യമെന്നും ലാഭമെന്നും കരുതുന്ന രീതിയില്‍ വാരിക്കോരി ധൂര്‍ത്തടിച്ചു എന്നും നമ്മള്‍ അറിഞ്ഞില്ല. അത്തരം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ വികസനവിരുദ്ധര്‍ മാത്രമല്ല രാജ്യദ്രോഹികള്‍ കൂടിയാകുന്നു. കൈയില്‍ കൂടുതല്‍ പണം ഉള്ളവര്‍ക്ക് കൂടുതല്‍ വിഭവങ്ങള്‍ ഉപയോഗിക്കാന്‍ അവകാശമുണ്ടെന്ന യുക്തി തന്നെ എത്രമാത്രം അസംബന്ധമാണ് എന്ന് ഇപ്പോള്‍ മനസ്സിലാക്കേണ്ടതില്ലേ? ഇന്ത്യക്കാരന്‍റെ ശരാശരി വിഭവവിനിയോഗത്തിന്‍റെ പല മടങ്ങു വിനിയോഗം നടത്തുന്നവര്‍ ഒരു സൂക്ഷ്മ വൈറസിന്‍റെ മുന്നില്‍ തളര്‍ന്നു നിന്നതു നാം കണ്ടതാണ്. ഈ വൈറസ് ബാധിച്ചത് നഗരങ്ങളെയാണ്, നഗരകേന്ദ്രീകൃത വ്യവസ്ഥയെയാണ്. കുറച്ചു മനുഷ്യര്‍ക്ക് വിഭവങ്ങളുടെ വലിയൊരു പങ്കും നല്‍കുന്നതാണ് നഗരവ്യവസ്ഥ. നഗരങ്ങള്‍ ഒന്നും സൃഷ്ടിക്കുന്നില്ല. മറിച്ചു ഗ്രാമങ്ങള്‍ ഉണ്ടാക്കുന്നവയെ രൂപഭേദം വരുത്തിയും അല്ലാതെയും ഉപയോഗിക്കുന്നു. അതിനായി അവര്‍ ഊര്‍ജവും ജലവും ധാതുക്കളും എന്തിനു ശുദ്ധവായു പോലും കൂടിയ തോതില്‍ ഉപയോഗിക്കുന്നു. നമുക്ക് പഴയ ചില മുന്നറിയിപ്പുകള്‍ പൊടി തട്ടി എടുക്കാന്‍ സമയമായി. ഒന്നര നൂറ്റാണ്ട് മുമ്പാണ് സിയാറ്റില്‍ ഗോത്രമൂപ്പന്‍ അമേരിക്കന്‍ പ്രസിഡന്‍റിനോട് ചില മുന്നറിയിപ്പുകള്‍ നല്‍കിയത്. മുമ്പ് സൂചിപ്പിച്ച ഗാന്ധിജിയുടെ ഹിന്ദ് സ്വരാജ് വീണ്ടും വായിക്കാന്‍ ശ്രമിക്കണം. ഗാന്ധിജിയുടെ സാമ്പത്തിക വിദഗ്ധന്‍ എന്നറിയപ്പെടുന്ന ജെ. സി കുമരപ്പ മുന്നോട്ടു വച്ച നിലനില്‍പ്പിന്‍റെ സമ്പദ് വ്യവസ്ഥ ഇപ്പോള്‍ വായിക്കപ്പെടേണ്ടതല്ലേ? ഇവയൊക്കെ കേവല യാന്ത്രിക വായന നടത്തിയാല്‍ പോരാ. നാളിതുവരെയുള്ള ശാസ്ത്രവിജ്ഞാനങ്ങളും അനുഭവങ്ങളും മുന്നില്‍ വച്ച് കൊണ്ട് മനുഷ്യരാശിയുടെ അഥവാ (ബഹുമാന്യ പോപ്പ് തിരുമേനിയുടെ ചാക്രികലേഖനത്തില്‍ പറയുന്നത് പോലെ) നമ്മുടെ ഒരേയൊരു വാസഗൃഹമായ ഭൂമിയുടെ നിലനില്‍പ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങാന്‍ സമയമായില്ലേ? മറിച്ച് ഇതും മറ്റൊരു കടമ്പ മാത്രം എന്ന രീതിയില്‍ പഴയ ദിശയില്‍ തന്നെ മുന്നോട്ടു പോയാല്‍ വരുംകാലം നമുക്ക് പ്രതീക്ഷിക്കാന്‍ പോലുമാകില്ല.
സി. ആര്‍ നീലകണ്ഠന്‍
Share:

Share:

Share:

ജ്ഞാനപീഠം അലിഞ്ഞു തീരുമ്പോഴത്തെ മിന്നല്‍പ്പിണരുകള്‍ പി. രാമന്‍


     അക്കിത്തം പല തരത്തില്‍പെട്ട കവിതകള്‍ രചിച്ചിട്ടുണ്ട്. തനിക്കു ബോധ്യമുള്ള ചില ആശയങ്ങള്‍ പ്രത്യക്ഷമായിത്തന്നെ അവതരിപ്പിക്കുന്ന തരം കവിതകള്‍ക്കാണ് പൊതു സ്വീകാര്യത കൂടുതല്‍ കിട്ടിയിട്ടുള്ളത്. അത്തരം കവിതകളുടെ പേരിലാണ് അദ്ദേഹം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും വിമര്‍ശിക്കപ്പെട്ടതും. څഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസംچ ഈ വിഭാഗത്തില്‍ പെടുന്ന ഒരു കവിതയാണ്. അതുപോലെ, ഫ്യൂഡല്‍ കാലത്തു നിന്ന് പുതു ജനാധിപത്യ കാലത്തേക്കെത്തുമ്പോഴുള്ള ആകുലതകള്‍ ആവിഷ്കരിക്കുന്ന കവിതകളുടെ ഒരു ഗണവുമുണ്ട്. ഉദാഹരണത്തിന് څഡോലിچ എന്ന ചെറു കവിത നോക്കുക. മനയ്ക്കല്‍ പണ്ടൊരു ഡോലിയുണ്ടായിരുന്നു. ആഢ്യത്വത്തിന്‍റെ ചിഹ്നം. കാലം മാറിയിട്ടും ഭൂമി പോയിട്ടും മന പൊളിച്ചു ചെറുവീടാക്കിയിട്ടും ഇന്നും ഡോലി അവിടെത്തന്നെയുണ്ട്. ബന്ദുദിവസം രോഗം മൂര്‍ച്ഛിക്കുമ്പോള്‍ രോഗിയെ എടുത്തുകൊണ്ടുപോകാന്‍ അതു പ്രയോജനപ്പെട്ടേക്കും.
     എന്നാല്‍ ഈ രണ്ടു വിഭാഗം കവിതകളുടെ പേരിലല്ല ഞാന്‍ അക്കിത്തത്തെ ആദരിക്കുന്നത്. ആലോചിച്ചുറപ്പിക്കാതെ, ബോധോദയത്തിന്‍റെ മിന്നല്‍പ്പിണരുകള്‍ പ്രപഞ്ചത്തെ മുഴുവന്‍ വെളിച്ചത്തിലാറാടിക്കുന്ന ഒരു കൂട്ടം കവിതകള്‍ ഈ കവിയ്ക്കുണ്ട്. മുന്‍ നിശ്ചയങ്ങളെ അട്ടിമറിയ്ക്കുന്ന വെളിപാടുകളാണവ. തന്നെക്കുറിച്ചുള്ള ധാരണകളാണ് മുന്‍ നിശ്ചയങ്ങളുടെ അടിസ്ഥാനം. തന്നെ മറക്കുന്നിടത്തു നിന്നാണ് അതട്ടിമറിഞ്ഞു തുടങ്ങുന്നത്. ആ തുടക്കത്തെപ്പറ്റി കവി ഇങ്ങനെ എഴുതുന്നു.
ڇഇന്നലെപ്പാതിരാവില്‍ ചിന്നിയ പൂനിലാവില്‍
എന്നെയും മറന്നു ഞാനലിഞ്ഞു നില്‍ക്കേڈ
(പരമ ദുഃഖം)
     സ്വയം മറക്കുന്നതോടെ മാത്രം അലിയാന്‍ തുടങ്ങുന്ന കടുപ്പമാണ് മനുഷ്യ സ്വത്വം എന്ന് അക്കിത്തം ഓര്‍മിപ്പിക്കുന്നു. ഈ അലിയല്‍ ബോധമനസ്സ് മുന്‍ നിശ്ചയിച്ച അലിവോ നിരുപാധികമാം സ്നേഹമോ അല്ല. അങ്ങനെ അലിഞ്ഞു നില്‍ക്കേ അനുഭവിക്കുന്ന അകാരണമായ പരമ ദുഃഖത്തില്‍ താനും പ്രപഞ്ചവും ലയിച്ചുചേരുന്നു. അലിഞ്ഞു തീരലില്‍ നിന്നാരംഭിക്കുന്ന അകാരണമായ നിലവിളിയുടെ ആനന്ദമാണ് അക്കിത്തത്തിന്‍റെ മികച്ച കവിതകള്‍ എന്നെ അനുഭവിപ്പിക്കുന്നത്. അലിഞ്ഞില്ലാതാകലിന്‍റെ ഈ അഴക് മനുഷ്യന്‍റെ തുച്ഛതയുടെ അഴകായി കവി തിരിച്ചറിയുന്നുണ്ട്. തുച്ഛതയുടെ സൗന്ദര്യവും അതിലൂടെത്തിച്ചേരാവുന്ന ആനന്ദശൃംഗവും അക്കിത്തത്തിന്‍റെ പ്രധാന പ്രമേയമാണ്.
ڇവജ്രം തുളച്ചിരിക്കുന്ന
രത്നങ്ങള്‍ക്കുള്ളിലൂടവേ
കടന്നു പോന്നൂ ഭാഗ്യത്താല്‍
വെറും നൂലായിരുന്നു ഞാന്‍ڈ
     എന്ന വിനയം കേവല വിനയമോ നയമോ അല്ല, മറിച്ച് കാളിദാസ കവിതയുടെ സൗന്ദര്യത്തില്‍ അലിഞ്ഞു തീരുന്നിടത്തെ സ്വന്തം തുച്ഛതയുടെ സൂചകമാണ്.
     തുച്ഛതയുടെ സൗന്ദര്യം അത്യുജ്ജ്വലമായി ആവിഷ്കരിച്ച ഒരു കവിതയാണ് ആണ്ടമുള പൊട്ടല്‍. ഓണക്കാലത്ത് കുന്നുംപുറത്തു കളിക്കേ കൂട്ടുകാര്‍ പാടിയ ഒരു തമാശപ്പാട്ടില്‍ ഗൗരവത്തോടെ കുടുങ്ങിപ്പോയ കുട്ടിയാണ് ഇതിലെ കഥാപാത്രം. ആണ്ടമുളയുടെ മോളില്‍ കേറി തറ്റത്ത് ആവണപ്പലക ഇട്ടിരുന്ന്  ഉള്ളം കൈയില്‍ കട്ടുറുമ്പിനെ ഇറുക്കിപ്പിടിച്ച് തെക്കോട്ടു നോക്കിയാല്‍ പാതാളത്തില്‍ നിന്നും മഹാബലി വരുന്ന കാഴ്ച കാണാം എന്നു കളിയായിപ്പാടുന്ന ഒരു പാട്ടാണത്. അതില്‍ വീണുപോയ കുട്ടി കൂട്ടുകാരൊഴിഞ്ഞ നേരത്ത് കുന്നിന്‍മോളിലെ മുളങ്കാട്ടില്‍ ഒറ്റയ്ക്കു വലിഞ്ഞുകേറുകയാണ്. പാതാളത്തില്‍ നിന്നു കേറി വരുന്ന മഹാബലിയെ കാണലാണു ലക്ഷ്യം. മഹാബലിയെ കാണാതെ, പട്ടിലിന്‍ മുള്ളു തട്ടി മുറിഞ്ഞു ചോരയൊലിപ്പിച്ചു വരുന്ന കുട്ടിയെ കൂട്ടുകാരെല്ലാം കളിയാക്കി. അപമാനിതനായി വീട്ടില്‍ തിരിച്ചെത്തിയ കുട്ടിയെ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. അമ്മ പോലും ചോദിക്കുന്നു, ആരോട് തമ്മില്‍ തല്ലുകൂടിയാണ് വന്നത് എന്ന്. എന്നാല്‍ അന്നു മനസ്സിലുറച്ച ലക്ഷ്യം മുതിര്‍ന്നിട്ടും വിട്ടുപോയില്ല. മഹാബലിയെ കാണണം. നാടും നഗരവും ചുറ്റി പല പല ജീവിതാനുഭവങ്ങളിലൂടലഞ്ഞു വിയര്‍ത്ത അവന്‍റെ വേര്‍പ്പാറ്റാന്‍ ഇളകി മറിയുന്ന പുസ്തകത്താളുകള്‍ക്കും കഴിഞ്ഞില്ല. ലക്ഷ്യത്തിലെത്തിയേ ആ ദാഹമടങ്ങൂ. ഒടുവില്‍ അതടങ്ങി. അവന്‍ നേരില്‍ കാണുക തന്നെ ചെയ്തു, മഹാബലിയെ. അദ്ദേഹം പറഞ്ഞു, ഞാന്‍ വരുന്നതു മറ്റെവിടെ നിന്നുമല്ല, നിന്‍റെയുള്ളില്‍ നിന്നു തന്നെ. ഇപ്പോള്‍, ആ പഴയ കുട്ടിക്ക് ഒരൊറ്റ ആഗ്രഹമേയുള്ളൂ. കുന്നിന്‍ പുറത്തു കളിച്ചു നടന്ന ആ പഴയ കൂട്ടുകാരെ ഒന്നു കാണണം. ഞാന്‍ മഹാബലിയെ കണ്ടു എന്നു വീമ്പിളക്കാനല്ല. വെറുതെ ഒന്നു സ്നേഹത്തോടെ കെട്ടിപ്പുണരാന്‍. ഹേ ഭൂമി, നിന്ദനീയമായി ഒന്നും നിന്നില്‍ ഇല്ല എന്ന വിവേകത്തിന്‍റെ തെളിച്ചത്തില്‍ അലിഞ്ഞില്ലാതായവന്‍റെ സ്നേഹമാണ് പഴയ കൂട്ടുകാരെ മുകരാന്‍ ഓടിയണയുന്നത്. ഒരസംബന്ധഗാനത്തിന്‍റെ തുച്ഛതയുടെ അഴകില്‍ നിന്ന് മനുഷ്യന്‍റെ തന്നെ തുച്ഛതയുടെ അഴകിലേക്കുള്ള അലിഞ്ഞു തീരലാകുന്നു ഇക്കവിതയുടെ മഹത്വം.
     ഒരു പാട്ടാണ് പെട്ടെന്ന് എല്ലാം ആളിക്കത്തിച്ചത്. പൊടുന്നനെ ഉണര്‍ന്ന ഒരു ജിജ്ഞാസയാണ് കുഞ്ഞന്‍ ഉണ്ണിയെ ഡ്രൈവര്‍ക്കുളന്തൈയാക്കിയത്. റെയില്‍വേ സ്റ്റേഷന്‍ കാണാന്‍ വന്ന ഉണ്ണി തീവണ്ടിയെഞ്ചിനില്‍ കേറി സ്റ്റാര്‍ട്ടാക്കിയങ്ങു പോകയാണ്. (څഡ്രൈവര്‍ കുളന്തൈچ) അറുപതു കൊല്ലമായി അറിയാതെ പോയ, മുക്കൂറ്റിപ്പൂവിന് അഞ്ചിതളുണ്ടെന്ന ലളിത സത്യം ഇതാ ഇപ്പൊഴാണറിഞ്ഞത്. (څഅടുത്തൂണ്‍چ). ഇങ്ങനെ അലിയാന്‍, അറിയാന്‍, തിരിച്ചറിയാന്‍ നിമിത്തമാകുന്ന ഒരു ഞൊടി നേരത്തിന്‍റെ മിന്നല്‍ പ്രഭ നിത്യജീവിതാനുഭവങ്ങളുടെ പച്ചച്ച പ്രതലത്തില്‍ നിന്നുമാണ് ആളിയുയരുന്നത്.
     പെട്ടെന്നു കേട്ട ചോദ്യങ്ങളും പെട്ടെന്നു പറയുന്ന മറുപടികളും പെട്ടെന്നുള്ള തോന്നിച്ചകളും തള്ളിയെത്തിക്കുന്ന ഔന്നത്യങ്ങള്‍ അക്കിത്തം കവിതയില്‍ ധാരാളം. കുട്ടിക്കാലത്ത് ഉച്ചനേരങ്ങളില്‍ വീട്ടില്‍ വന്നിരുന്ന മണ്‍പാത്രക്കച്ചവടക്കാരന്‍ കച്ചവടം കഴിഞ്ഞു കൊട്ട തലയില്‍ വച്ചു പോകാന്‍ നേരത്ത് കുട്ടിയോടു പറയുന്ന ഒരു മറുപടിയുണ്ട് څആനച്ചിറകില്‍چ എന്ന കവിതയില്‍.
ചിറകുള്ളൊരു കൊമ്പനാനയു-
ണ്ടിക്കുറി കൈയില്‍, തരുവാന്‍ മറന്നു പോയി.
ചരടിട്ടൊരു ചാടി, ലീമനക്കല്‍
ചുരമാന്തട്ടെ, വരാമടുത്ത മാസം.
     ഭാവനയുടെ പ്രലോഭനം കുട്ടിക്കു വാഗ്ദാനം ചെയ്താണ് അയാള്‍ കൊട്ടയുമേന്തി പോകുന്നത്. കളിവാക്കെല്ലാം കാര്യമായെടുക്കുന്നവനാണ് അക്കിത്തം കവിതയിലെ കുട്ടി. ആ കാര്യഗൗരവത്തില്‍ പെട്ട് ഒലിച്ചുപോകുന്നവനുമാണ്.
     څആനച്ചിറകില്‍چ എന്ന കവിത ഇവിടെ അവസാനിക്കുകയാണെങ്കിലും ചിറകുള്ള കൊമ്പന്‍റെ പിറകെ കുട്ടിയുടെ ഭാവന കുതിക്കുക തന്നെ ചെയ്യും. ഇവിടെ കുട്ടിയോടാണു കലാകാരന്‍ ഇങ്ങനെ പറയുന്നതെങ്കില്‍, څതൊള്ളേക്കണ്ണന്‍چ എന്ന കവിതയില്‍ വര്‍ണാലങ്കാരച്ചുമടേറ്റി കണ്ണും മുഖവും മൂടി ചിലമ്പണിക്കാലടി വച്ചു വരുന്ന പൂതന്‍ ഒന്നേ രണ്ടേ മൂന്നേ നാലേ അഞ്ചേ ആറേ ഏഴേ എന്നെണ്ണിയിരിക്കുന്ന വൃദ്ധനോടാണു പൊടുന്നനെ പറയുന്നത്:
കൊറ്റിനു വേണ്ടിച്ചുറ്റി നടപ്പൂ
ഞാനൊരു തൊള്ളേക്കണ്ണന്‍
     പെട്ടെന്നു കേട്ട ആ തൊള്ളേക്കണ്ണന്‍ എന്ന വാക്കിന്‍റെ പിന്നാലെ പോവുകയാണ് പൂതന്‍റെ പിറകേ കുട്ടിയെന്നതു പോലെ പെട്ടെന്നു ചിന്താധീനനായിപ്പോയ കവിതയിലെ വൃദ്ധനും കവിതയ്ക്കു പുറത്തുള്ള വായനക്കാരനും. മൂക്കിന്‍തുമ്പിലിപ്പോഴും തങ്ങി നില്‍ക്കുന്ന ഒരു സൗരഭ്യത്തിന്‍റെ ഓര്‍മ, വീടുവീടാന്തരം ആ സൗരഭ്യം കൊണ്ടു നടന്നു വിറ്റു ജീവിച്ച ഒരു മനുഷ്യനിലേക്കു നീളുന്നു.
അവന്‍റെ വിധിയൊത്തവനെങ്ങിപ്പോള്‍
അലഞ്ഞു തിരിയുവതാവോ?
മായുന്നില്ലീ വായുവില്‍ നിന്നാ
മാദക മോഹനനൃത്തം. (څസൗരഭ സ്മരണچ).
     വേനലിന്‍റെ കാഠിന്യത്തില്‍ ഉഷ്ണം താങ്ങാനാവാതെ നില്‍ക്കുന്ന കവുങ്ങുകള്‍ക്കു വെള്ളം തേകുമ്പോള്‍ ചൂടിളം കാറ്റില്‍ പൊഴിഞ്ഞു വീണ പഴുക്കടയ്ക്ക ഉള്ളം കൈയിലെടുക്കെ, അതു പറയുകയായി:
അന്തിത്തുടുപ്പിലാച്ചെമ്പവിഴക്കട്ട-
യന്തരാത്മാവിനോടോതി:
നിര്‍ത്തരുതുണ്ണീ, മുറുക്കു നീ, നിര്‍ത്തിയാല്‍
ദഗ്ദ്ധമായ്ത്തീരുമെന്‍ വംശം
     ഒരു ജീവ വംശത്തിന്‍റെ നിലനില്‍പ്പു മുഴുവന്‍ മുറുക്കുക എന്ന ക്രിയയിലേക്ക് പൊടുന്നനെ സംഗ്രഹിച്ചു വച്ച വാക്കുകളുടെ മിന്നലില്‍ തിളങ്ങുന്ന മാനങ്ങളാണ് ഇക്കവിത വായനക്കാരിലേക്കു നീട്ടി നീട്ടി ബാക്കി നിര്‍ത്തുന്നത്. (څപഴുക്ക പറഞ്ഞത്چ).
     ഇടശ്ശേരിക്കെന്നതു പോലെ അക്കിത്തത്തിനുമുണ്ട് څഅന്തിത്തിരിچ എന്നൊരു കവിത. സന്ധ്യയായിട്ടും മുല്ലത്തറയില്‍ അന്തിത്തിരി വയ്ക്കാതെ പൂവിറുത്തു നില്‍ക്കുന്ന തങ്കമ്മയാണ് ഇതിലെ കഥാപാത്രം. മുത്തശ്ശി വഴക്കു തുടങ്ങിയിട്ടുണ്ട്. ഇനി എത്ര മണിക്കൂര്‍ ശകാരവും ഉപദേശവും കേള്‍ക്കേണ്ടി വരുമെന്നു ബേജാറായി, കൈയില്‍ അപ്പോള്‍ കോര്‍ത്ത മുല്ലമാലയുമായി ഇറയത്തു കേറുന്ന തങ്കമ്മ നേരെ ചെന്നുപെടുന്നത് മുത്തശ്ശിയുടെ മുന്നില്‍. ശകാരിക്കാന്‍ വന്ന മുത്തശ്ശിയെ, അപ്പോള്‍ വിരിഞ്ഞ മുല്ലപ്പൂക്കളുടെ സുഗന്ധത്തണുപ്പ് പെട്ടെന്നു കീഴടക്കുകയാണ്.
നിശ്ശബ്ദതയില്‍ കത്തും പരിമള-
നിര്‍ഭര ദിവ്യമുഹൂര്‍ത്തത്തെ
നാസ വിടര്‍ത്തിപ്പാനം ചെയ്താ
ഭാസുര ഹൃദയം വിടരുമ്പോള്‍
പെട്ടെന്നെന്നെ ശ്ശീതളമാം ര-
ണ്ടസ്ഥികള്‍ തന്‍ വിറ പുല്‍കുന്നു.
     ആത്മാവിന്‍റെ വാട്ടമകറ്റുന്ന ഈ മണം എന്നും നിലനില്‍ക്കാനാണ് അന്തിത്തിരി വയ്ക്കുന്നത് എന്നു പ്രസാദിക്കുകയാണ് പെട്ടെന്നു മുത്തശ്ശി. ആ പെണ്‍കുട്ടി ഒട്ടും പ്രതീക്ഷിക്കാത്ത മറുപടി. അവളുടെ കൈയിലെ മുല്ലപ്പൂന്തണുപ്പ് മുത്തശ്ശിയെ കീഴടക്കുക തന്നെ ചെയ്തു. ആ മറുപടി കേള്‍ക്കേ അവളുടെ മനസ്സിലുദിച്ച മിന്നല്‍പ്പിണരുകൊണ്ട് അന്തിത്തിരി വച്ചാണ് ഈ കവിത അവസാനിക്കുന്നത്. കണ്‍മിഴിക്കുന്ന നൈമിഷികയുടെ ഇത്തിരിപ്പൂക്കളില്‍ നിന്ന് പെട്ടെന്നുയരുന്ന കുളിര്‍ മിന്നല്‍പ്പിണരുകള്‍ കാണിച്ചുതരുന്ന പ്രപഞ്ച ദര്‍ശനമാണ് എന്നെ സംബന്ധിച്ചിടത്തോളം അക്കിത്തം കവിതയുടെ കാതല്‍.

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts