കല്യാണിയുടെയും ദാക്ഷായണിയുടെയും കത --- വാസുദേവന്‍ കുപ്പാട്ട്

പുസ്തക നിരൂപണം

     കണ്ണൂരിന്‍റെ പെണ്‍ജീവിതം എങ്ങനെയെല്ലാം രൂപപ്പെട്ടുവെന്നും അതിന്‍റെ ഘടനാസവിശേഷതകള്‍ എന്തെല്ലാമായിരുന്നുവെന്നും ചര്‍ച്ച ചെയ്യുന്ന ആര്‍. രാജശ്രീയുടെ 'കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത' എന്ന നോവല്‍ വായനയുടെ ലോകത്ത് സൃഷ്ടിച്ച വ്യത്യസ്തമായ അനുഭൂതിതലം ഇതിനകം ചര്‍ച്ചയായതാണ്. സ്ത്രീകളുടെ സ്വത്വപ്രകാശനത്തിന്‍റെ ശക്തമായ സ്ഫുരണങ്ങളാണ് ഈ കൃതിയെ ജനപ്രിയമാക്കിയത്.
     ഈ നോവലിന്‍റെ പേര് വായിക്കുമ്പോള്‍ നമുക്ക് ഒന്നര പതിറ്റാണ്ടിലേറെ പ്രായമുള്ള മറ്റൊരു കൃതിയുടെ പേര്  ഓര്‍മവരും. 1852 ല്‍ കാതറൈന്‍ ഹന്നാ മുല്ലന്‍സ് ബംഗാളിയില്‍ രചിച്ച  'ഫുല്‍മോനി എന്നും കോരുണ എന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ' എന്നാണ് ആ നോവലിന്‍റെ പേര്. റവ. ജോസഫ് പീറ്റ് 1858ല്‍ അത് മലയാളത്തില്‍ പരിഭാഷപ്പെടുത്തി. ഫുല്‍മോനിയുടെയും കോരുണയുടെയും കഥയുമായി ആശയത്തിലും ചിത്രീകരണത്തിലും സാമൂഹികമായ അംശത്തിലും ഒന്നും കല്യാണിയുടെയും ദാക്ഷായണിയുടെയും കഥക്ക് കൂടുതല്‍ സാമ്യമൊന്നുമില്ല. എന്നാല്‍ നൂറ്റാണ്ടുകള്‍ക്ക് ശേഷം ഫുല്‍മോനിക്കും കോരുണക്കും മലയാളത്തില്‍ രണ്ട് അനുജത്തിമാര്‍ വന്നു എന്നത് കൗതുകമുണര്‍ത്തുന്ന സംഗതിയാണ്. രണ്ടു നോവലുകളുടെയും പേരുകളുടെ ഘടനയില്‍ ഉള്ള സാമ്യം തന്നെ സാഹിത്യത്തില്‍ ഒരേപോലെ ചിന്തിക്കുന്നവര്‍ എപ്പോഴും ഉണ്ടാവുന്നു എന്നതിന് തെളിവാണ്. ക്രിസ്ത്യന്‍ മിഷണറിയായിരുന്ന കാതറൈന്‍ ഹന്നാ മുല്ലന്‍സ് മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് നോവല്‍ രചിക്കുന്നത്. ഗംഗാനദിയുടെ തീരത്തുള്ള ബംഗാളി ഗ്രാമമാണ് നോവലിന്‍റെ പശ്ചാത്തലം. കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയില്‍ ഒരു ആഖ്യാതാവ് ഉള്ളതുപോലെ ഫുല്‍മോനിയുടെയും കോരുണയുടെയും കഥയിലും ആഖ്യാതാവിനെ കാണാം.

സോദ്ദേശ്യ സാഹിത്യം
     ഇന്ദുലേഖയും കുന്ദലതയും വരുന്നതിന് മുമ്പാണ് ഫുല്‍മോനിയുടെയും കോരുണയുടെയും കഥ എത്തുന്നത്. څഇന്ദ്യായിലെ സ്ത്രീജനങ്ങള്‍ക്ക് പ്രയോജനത്തിനായിട്ട ഒരു മദാമ്മ അവര്‍കള്‍ എഴുതിയ ഇമ്പമായ ചരിത്രങ്ങള്‍چ എന്നാണ് പുസ്തകത്തിന്‍റെ ഒന്നാം പതിപ്പില്‍ വിശദീകരിക്കുന്നത്. 1858 ലാണ് ഒന്നാം പതിപ്പ് കോട്ടയം സി.എം പ്രസില്‍ അച്ചടിക്കുന്നത്. രണ്ടാം പതിപ്പ് 1989 ല്‍ സ്കറിയാ സക്കറിയയുടെ ആമുഖക്കുറിപ്പോടെ പ്രസിദ്ധീകരിച്ചു. പുസ്തകത്തിന്‍റെ സമ്പാദനവും പഠനവും അദ്ദേഹത്തിന്‍റേതാണ്. കാതറൈന്‍ ഹന്നാ മുല്ലന്‍സ് മിഷണറി പ്രവര്‍ത്തകയായിരുന്നുവെന്ന് നേരത്തെ പറഞ്ഞുവല്ലോ. അവരുടെ പിതാവ് റവ. അല്‍ഫോന്‍സ് ഫ്രാന്‍കോയിസ്, ഭര്‍ത്താവ് ജെ. മുല്ലന്‍സ് എന്നിവരും മിഷണറിമാരായിരുന്നു. കൊല്‍ക്കത്തയില്‍ ജനിച്ചുവളര്‍ന്ന കാതറൈന്‍ 43-ാമത്തെ വയസ്സില്‍ അവിടെ വെച്ചു തന്നെ മരിച്ചു. ഹ്രസ്വമായ ജീവിതത്തിനിടക്കാണ് അവര്‍ എഴുത്തിന്‍റെ ലോകത്ത് മഹനീയമായ സാന്നിധ്യമായി മാറിയത്. 1858 ല്‍ മലയാളത്തില്‍ പരിഭാഷ രൂപത്തില്‍ വന്ന ഫുല്‍മോനിയുടെയും കോരുണയുടെയും കഥ ആദ്യനോവല്‍ ആയി പരിഗണിക്കപ്പെടണം എന്ന ഒരു വാദം ഉന്നയിക്കപ്പെടുന്നുണ്ട്. എന്നാല്‍ ലക്ഷണയുക്തമായ സാഹിത്യകൃതി എന്ന നിലക്ക് അത്തരമൊരു വാദം നിലനില്‍ക്കില്ലെന്ന് ഈ രചനയുടെ വീണ്ടെടുപ്പിന് ഏറെ ക്ലേശിച്ച സ്കറിയ സക്കറിയ തന്നെ പറഞ്ഞിട്ടുണ്ട്.
     ഏതായാലും ക്രൈസ്തവ ആശയ പ്രചാരണം എന്ന പ്രത്യേക ലക്ഷ്യത്തോടെ എഴുതപ്പെട്ട കൃതിയാണിത്. ബംഗാളിലെ ഗ്രാമീണരായ ജനതയുടെ ജീവിതത്തിന്‍റെ പ്രതിനിധികളാണ് ഫുല്‍മോനിയും കോരുണയും. സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും ദൈന്യം നിറഞ്ഞ ജീവിതത്തിന് ക്ഷേമത്തിന്‍റെയും ഉന്നമനത്തിന്‍റെയും പാത തെളിയിക്കുകയെന്നതാണ് മിഷണറിമാരുടെ ല്യക്ഷ്യം. അത്തരം ജോലി ചെയ്യുന്ന ആളുകളുടെ പ്രതിനിധിയാണ് നോവലിലെ ആഖ്യാതാവ്. അന്ധവിശ്വാസങ്ങളും സാമൂഹിക തിന്മകളും കുടിപാര്‍ക്കുന്ന ബംഗാളി ഗ്രാമത്തില്‍ നന്മയുടെയും സ്നേഹത്തിന്‍റെയും സഹവര്‍ത്തിത്വത്തിന്‍റെയും ആശയങ്ങള്‍ എത്തിക്കുകയാണ് ആഖ്യാതാവ് ചെയ്യുന്നത്. ഫുല്‍മോനി  സാഹസികമായ പരിശ്രമത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്ന വീട്ടമ്മയാണ്. ഭര്‍ത്താവ് ഭാഗ്യനാഥന്‍ അസുഖമായി കിടന്നപ്പോള്‍ പശുവിനെ വളര്‍ത്തിയും മറ്റു വീടുകളില്‍ ജോലി ചെയ്തും ഫുല്‍മോനി കുടുംബം പുലര്‍ത്തി. ദൈവഭയത്തിന്‍റെയും വിശ്വാസത്തിന്‍റെയും അചഞ്ചലമായ ലോകത്താണ് അവള്‍ കഴിഞ്ഞുവന്നത്.
     കോരുണയാകട്ടെ ചുറ്റുപാടുകളുടെ സമ്മര്‍ദ്ദം കാരണം ദുഷിച്ച അവസ്ഥയിലായിരുന്നു. പുകയിലയും ചുരുട്ടും ഉപയോഗിക്കുന്ന കോരുണ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ പല വഴികളും തേടും. കണ്ണീര് കാണിച്ച് കാര്യം നേടാനും തയ്യാറാണ്. കോരുണയുടെ ഭര്‍ത്താവാകട്ടെ മുഴുക്കുടിയനും കുടുംബം നോക്കാത്തവനുമാണ്. കോരുണയുടെ മൂത്തമകന്‍ വാറ്റുചാരായം കുടിക്കാനും ചൂതു കളിക്കാനും ചെറുപ്പത്തില്‍ തന്നെ പരിശീലനം നേടിയിരുന്നു. ഒടുവില്‍ അവന്‍ അകാലമൃത്യുവിന് കീഴടങ്ങുകയാണ്. കോരുണയെ ഉപദേശത്തിലൂടെ സദ്വൃത്തിയിലേക്ക് കൊണ്ടുവരികയാണ് മദാമ്മ എന്ന ആഖ്യാതാവ് ചെയ്യുന്നത്. ക്രമേണ കോരുണ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാനും ജോലി ചെയ്ത് ജീവിക്കാനും തുടങ്ങുന്നു. അവളുടെ ഭര്‍ത്താവാകട്ടെ മദ്യപാനം ഉപേക്ഷിച്ച് കൃത്യമായി ജോലിക്ക് പോകുന്നു. ഫുല്‍മോനിയാകട്ടെ സാമ്പത്തിക ക്ലേശങ്ങളില്‍ നിന്ന് രക്ഷനേടി മകളെ മദ്രാസിന് ജോലിക്ക് അയക്കുന്നു. ഇങ്ങനെ ജീവിതം പൂക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന കാഴ്ചയാണ് നോവലിന്‍റെ അവസാനരംഗങ്ങളില്‍ കാണുന്നത്.   
                                                                                                                                                                                                                                                                                                                                                                                                                                               
കല്യാണിയുടെ കഥ, ദാക്ഷായണിയുടെയും
     ഇനി കല്യാണിയുടെയും ദാക്ഷായണിയുടെയും കഥയിലേക്ക് വന്നാല്‍ അവരും സാധാരണക്കാരാണ്. പക്ഷെ ഫുല്‍മോനിയുടെയും കോരുണയുടെയും ദാരിദ്ര്യം അവര്‍ക്കില്ല. അതേസമയം, തികഞ്ഞ തന്‍റേടികളാണ് ഇരുവരും. ഫെയ്സ്ബുക്കില്‍ എഴുതിയ കല്യാണി, ദാക്ഷായണി കഥക്ക്  നേരത്തെ തന്നെ ആസ്വാദകരുടെ വലിയ പിന്തുണ കിട്ടിയത് ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കുന്ന നോവലുകള്‍ക്ക് കിട്ടാത്ത തരത്തിലുള്ള സ്വീകരണമാണ് കല്യാണിക്കും ദാക്ഷായണിക്കും കിട്ടിയത്. നോവല്‍ ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍ എന്തെല്ലാമാണ്, ജീവിതത്തെ എങ്ങനെയെല്ലാമാണ് ഈ കൃതി സമീപിക്കുന്നത് എന്നെല്ലാം അന്വേഷിക്കുന്നത് രസപ്രദമാണ്.
     സ്ത്രീകള്‍ക്ക് ആധിപത്യം ലഭിക്കുന്ന ഒരു സമൂഹത്തിന്‍റെ സൂചനകള്‍ എമ്പാടും നോവലില്‍ കാണാം. അതാണ് നോവലിനെ മുന്നോട്ട് നയിക്കുന്നത്. പുരുഷന്മാര്‍ ഇവിടെ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നു. കുടുംബത്തിന്‍റെയും സമൂഹത്തിന്‍റെയും തീരുമാനങ്ങള്‍ എടുക്കുന്നതും നടപ്പാക്കുന്നതും സ്ത്രീകളാണ്. എന്നാല്‍, വളരെ ലളിതമായാണോ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്? അല്ലതന്നെ. തികച്ചും സംഘര്‍ഷഭരിതവും സങ്കീര്‍ണവുമാണ് ഇവിടെ ജീവിതം. സ്ത്രീകളുടെ ദൈനംദിന ജീവിതം മാനസികമായ ഏറ്റുമുട്ടലിന്‍റെയും തര്‍ക്കത്തിന്‍റെയും ഇടയിലൂടെയാണ് കടന്നുപോകുന്നത്. അത്തരം കടുത്ത തര്‍ക്കങ്ങള്‍ക്കിടയിലും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും തരംഗങ്ങള്‍ പ്രവഹിക്കുന്നുണ്ട്. അന്‍പത് വര്‍ഷം മുമ്പുള്ള ജീവിതം പറയുമ്പോള്‍ ഇന്നത്തെ പകിട്ടും പരിഷ്കാരവും പ്രതീക്ഷിക്കുക വയ്യ. എന്നാല്‍, തികഞ്ഞ തനിമയോടെ അനാര്‍ഭാടമായി സത്യസന്ധമായി മുന്‍വിധികളില്ലാതെ ജീവിതത്തെ നോക്കിക്കാണുന്ന സമീപനമാണ് നോവലില്‍ അവലംബിക്കുന്നത്.

തെക്കിന്‍റെ അധിനിവേശം
     കല്യാണിയുടെയും ദാക്ഷായണിയുടെയും സൗഹൃദത്തിന്‍റെ  കഥയില്‍ തുടങ്ങി തെക്കരും വടക്കരും തമ്മിലുള്ള സാമ്പത്തികവും സാംസ്കാരികവുമായ വൈജാത്യങ്ങളും അതിന്‍റെ ഭാഗമായുള്ള സംഘര്‍ഷങ്ങളും അയവിറക്കി, സ്നേഹത്തിന്‍റെയും പകയുടെയും പ്രതികാരത്തിന്‍റെയും അടരുകളില്‍ മനസ്സുകളെ ഇറക്കിവെച്ച്, നെടുവീര്‍പ്പുകളും സന്തോഷാശ്രുക്കളും പൊഴിച്ച് ജീവിതത്തിന്‍റെ അനസ്യൂതമായ പ്രവാഹത്തെ ഏറ്റെടുക്കുന്നതാണ് നോവലിന്‍റെ ശക്തിയും ചൈതന്യവും എന്നു കാണാം. തെക്കരോടുള്ള വടക്കന്‍ ജില്ലക്കാരുടെ സമീപനം നോവല്‍ പ്രധാനമായും ചര്‍ച്ച ചെയ്യുന്നുണ്ട്. തെക്കരെ വടക്കന്‍ പ്രദേശങ്ങളിലുള്ളവര്‍ വിശ്വസിക്കുന്നില്ല. അവര്‍ക്ക് മനുഷ്യത്വം കുറവാണെന്ന് ആരോപിക്കുന്നു. സമ്പത്ത് നേടുന്നതിലും അത് വിനിയോഗിക്കുന്നതിലും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്ന തെക്കര്‍ അക്കാര്യത്തില്‍ വടക്കര്‍ക്ക് മാതൃകയാണ്. തിരുവിതാംകൂര്‍ ഭാഗത്ത് നിന്ന് സ്കൂള്‍ അധ്യാപകരായും മറ്റും ധാരാളം പേര്‍ അറുപതുകളിലും എഴുപതുകളിലും വടക്കന്‍ ജില്ലകളില്‍ എത്തുകയുണ്ടായി. അവരെ ഇവിടത്തുകാര്‍ സ്റ്റേറ്റുകാര്‍ എന്നു വിളിച്ചുവന്നു. നേരത്തെയുള്ള തിരുവിതാംകൂര്‍ സംസ്ഥാനത്ത് നിന്നുള്ളവര്‍ എന്ന പേരിലാണ് അവര്‍ക്ക് അങ്ങനെയൊരു അപരനാമം നല്‍കിയത്.
     അങ്ങനെയുള്ളവരുടെ പ്രതിനിധിയാണ് ദാക്ഷായണിയുടെ ഭര്‍ത്താവ്. മദ്രാസില്‍ ജോലിയുള്ള ആണിക്കാരന്‍ എന്നറിയപ്പെടുന്ന അയാള്‍ വാരാന്ത്യത്തിലാണ് കണ്ണൂരിലെ ദാക്ഷായണിയുടെ വീട്ടില്‍ എത്തുന്നത്. ഭാര്യയുടെ കൈവശമുള്ള പണം കൈക്കലാക്കുക എന്നതാണ് അയാളുടെ വരവിന്‍റെ ഉദ്ദേശ്യം. ആദ്യമെല്ലാം ഭര്‍ത്താവിന്‍റെ പണാപഹരണം അനുവദിച്ചുകൊടുത്ത ദാക്ഷായണി പിന്നീട് ചെറുത്തുനില്‍ക്കുകയാണ്. ആഹാരം തയ്യാറാക്കുന്നതില്‍ മുതല്‍ കിടപ്പറയിലെ പ്രതിരോധം വരെ ദാക്ഷായണിയുടെ സമരമുറ നീളുന്നുണ്ട്. എന്നാല്‍ അവള്‍ക്ക് പിന്നീട് ആണിക്കാരന്‍റെ ചൊല്‍പ്പടിയിലേക്ക് വരേണ്ടിവരുന്നു. അയാളോടൊപ്പം അയാളുടെ നാടായ കൊല്ലത്തേക്ക് താമസം മാറ്റുന്നു. പണമുണ്ടാകുമ്പോള്‍ മാത്രമെ സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമാവുകയുള്ളൂവെന്ന് വിശ്വസിക്കുന്ന ദാക്ഷായണി തന്‍റെ കൈവശമുള്ള കാശ് കണക്കു പറഞ്ഞ് കൈക്കലാക്കുന്ന ആണിക്കാരനെ ശപിക്കുകയാണ്. പാമ്പിനേക്കാള്‍ കരുതിയിരിക്കണം തെക്കനെ എന്നൊരു ചൊല്ലുണ്ട്. പുല്ലാഞ്ഞി മൂര്‍ഖനെന്ന നിലയില്‍  ദാക്ഷായണി തെക്ക് നിന്നുവന്ന ഭര്‍ത്താവിനെ കാണുന്നതും ഈ പശ്ചാത്തലത്തിലാണ്. 
     ദാക്ഷായണിയെ ചോദ്യം ചെയ്യാനും അവളുടെ ധനാഗമമാര്‍ഗങ്ങളെ സംശയത്തോടെ വീക്ഷിക്കാനും ആണിക്കാരന്‍ കാണിക്കുന്ന വൈഭവം തെക്കന്‍ സംസ്കാരത്തിന്‍റെ ഭാഗമായാണ് വിലയിരുത്തപ്പെടുന്നത്. അതിനോടുള്ള യുദ്ധമാണ് ദാക്ഷായണി നടത്തുന്നത്. പശുവളര്‍ത്തല്‍ തുടങ്ങിയ വഴികളിലൂടെയുള്ള ദാക്ഷായണിയുടെ ധനസമ്പാദന രീതികളെ ഭര്‍ത്താവ് നിരുത്സാഹപ്പെടുത്തുന്നു. അവളുടെ സ്വാതന്ത്ര്യദാഹത്തെയും ഇച്ഛാശക്തിയെയും തളര്‍ത്തുകയാണ് അയാളുടെ ലക്ഷ്യം. അതേസമയം, സ്വന്തം കാര്യം നേടാന്‍ ആരുടെ മുന്നിലും താഴാനും അയാള്‍ക്ക് മടിയില്ല. സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയ ദാക്ഷായണിയെ വീണ്ടും തന്‍റെ കൂടെ കൂട്ടാന്‍ എത്തുന്ന ആണിക്കാരന്‍ താഴ്മയോടെ കെഞ്ചിയും കണ്ണീര് കാണിച്ചും അവളുടെ അനുഭാവം നേടാന്‍ ശ്രമിക്കുന്നത് കാണാം. പ്ലൈവുഡ് കമ്പനിയില്‍ ജോലിക്ക് പോവുകയും പ്രസവശുശ്രൂഷയും മറ്റും ഏറ്റെടുക്കുകയും ചെയ്യുന്ന ദാക്ഷായണി അധ്വാനത്തിലൂടെ തന്‍റെ സാന്നിധ്യം അടയാളപ്പെടുത്താന്‍ ആഗ്രഹിക്കുന്ന സ്ത്രീയാണ്. അതിന് തടസ്സമായി നില്‍ക്കുന്ന ഭര്‍ത്താവിനെ ഉപേക്ഷിച്ചുപോരാന്‍ അവള്‍ മടികാണിക്കുന്നില്ല. 

കല്യാണിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം
     ദാക്ഷായണിയും കല്യാണിയും തമ്മിലുള്ള സൗഹൃദമാണ് നോവലിന്‍റെ കേന്ദ്രബിന്ദുവെങ്കിലും ഇവരുടെ ജീവിതാവസ്ഥകള്‍ തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ബാല്യം മുതല്‍ സ്വയംനിര്‍ണായവകാശത്തിന്‍റെ കേന്ദ്രത്തില്‍ നിന്നാണ് കല്യാണിയുടെ പോരാട്ടം. അമ്മയോടും അമ്മാവന്‍മാരോടും പടവെട്ടിയ ചരിത്രമാണ് അവളുടേത്. വിവാഹത്തിനുശേഷം ഭര്‍ത്താവിനോടും അവരുടെ വീട്ടുകാരോടുമായി പോരാട്ടം. എല്ലാം സ്വന്തം ഇച്ഛകള്‍ തടസ്സമില്ലാതെ നടപ്പാക്കുന്നതിനുവേണ്ടിയായിരുന്നു എന്നുമാത്രം. വിവാഹിതയായി ഭര്‍ത്താവിന്‍റെ വീട്ടില്‍ എത്തുന്ന കല്യാണി ജീവിതത്തിന് പുതിയ അതിരുകളും അര്‍ത്ഥങ്ങളും കണ്ടെത്തുകയാണ്. സാധാരണ നാട്ടിന്‍പുറത്തെ നാട്ടുനടപ്പുകള്‍ അവള്‍ മാറ്റി മറിക്കുന്നു. വീട്ടിനകത്തെ ജോലികള്‍ ചെയ്ത് ലജ്ജാലുവായി കഴിയുന്ന നവവധുവിന്‍റെ ശരീരഭാഷ തീരെ ഉപേക്ഷിച്ച് സ്വതന്ത്രയാവുകയാണ് കല്യാണി. പുറത്തുള്ള പല ജോലികള്‍ ചെയ്യാനും കല്യാണി തയാറാവുന്നു. ആല പണിയുന്നതിനും മണ്ണും കല്ലും ചുമക്കുന്നതിനും അവള്‍ക്ക് മടിയില്ല. എടുത്താല്‍ പൊന്താത്ത വലിയ പാത്രങ്ങള്‍ ചുമക്കാനും തയാറാവുന്നു. അങ്ങനെ സ്വന്തം വ്യക്തിത്വത്തെ ഉറക്കെ പ്രഖ്യാപിക്കാന്‍ അവള്‍ക്ക് സാധിക്കുന്നു. ഭക്ഷണം പാകം ചെയ്യുന്നതും അടുക്കള ഭരിക്കുന്നതും ലളിതമായ ജോലിയായി മാത്രമെ അവള്‍ കാണുന്നുള്ളു. അത്തരം സ്ത്രീകള്‍ക്കായി മാറ്റി വെക്കുന്ന ഉത്തരവാദിത്തങ്ങള്‍ കേവലം തടവുകളാണെന്ന് കല്യാണി വിശ്വസിക്കുന്നു. ചേയിക്കുട്ടി എന്ന അമ്മായിയമ്മയെപ്പോലും വകവെക്കാതെയാണ് അവളുടെ നീക്കം. ഇത് സ്വാഭാവികമായും സംഘര്‍ഷത്തിന് ഇടവെക്കുന്നു. അങ്ങനെയുള്ള ഏറ്റുമുട്ടലുകളിലൂടെയാണ് കല്യാണിയുടെ ജീവിതം മുന്നോട്ട് പോകുന്നത്. കല്യാണിയുടെ ലൈംഗികജീവിതത്തിലും ഇത്തരമൊരു സ്വതന്ത്രപ്രഖ്യാപനം പ്രത്യക്ഷമാവുന്നു. കിടപ്പറയില്‍ പരാജയത്തിന്‍റെ സാന്നിധ്യമറിയിക്കുന്ന ഭര്‍ത്താവ് നാരായണനോട് പിന്നെ എന്തിന് ഇതിനെല്ലാം പുറപ്പെട്ടു എന്നു ചോദിക്കാന്‍ അവള്‍ മടിക്കുന്നില്ല. തോന്നിയത് ചെയ്യുക, അതില്‍ ഉറച്ചുനില്‍ക്കുക എന്ന നിലപാടും നയവുമാണ് കല്യാണിയുടേത്. ഭാര്യാമാതാവ് ചേയിക്കുട്ടിയോട് കയര്‍ത്ത് സംസാരിക്കാനും കല്യാണിക്ക് ഒരു മടിയുമില്ല. വഴക്കിന്‍റെയും വക്കാണത്തിന്‍റെയും ഒടുവില്‍ ചേയിക്കുട്ടി പരാജയം സമ്മതിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ കാണാം. കല്യാണിയുടെ സ്വത്വപ്രകാശനവും വ്യക്തിത്വദാര്‍ഢ്യവും പുതിയ കാലം തിരിച്ചറിയപ്പെടേണ്ടതും അംഗീകരിക്കേണ്ടതുമാണ് എന്ന ആഹ്വാനമാണ് നോവല്‍ നല്‍കുന്നത്.
     നോവലില്‍ ഉടനീളം  ചേയിക്കുട്ടി എന്ന അമ്മയോട് മാത്രമല്ല, ഭര്‍ത്താവ് നാരായണനോടും കല്യാണി ശകാരത്തിന്‍റെയും രോഷത്തിന്‍റെയും ആയുധങ്ങള്‍ എടുത്തു പെരുമാറുന്നുണ്ട്. കല്യാണിയുടെ വ്യക്തിപ്രഭാവം സഹിക്കാനാവാത്തതുകൊണ്ടാവാം ഭര്‍ത്താവ് നാരായണന്‍ നാടുവിട്ടത്. ഭര്‍ത്താവിന്‍റെ തിരോധാനം പോലും കല്യാണിയെ തളര്‍ത്തുന്നില്ല. അവള്‍ സധൈര്യം മുന്നോട്ട് പോവുകയാണ്. വ്യക്തിത്വം സൃഷ്ടിക്കുന്ന സംഘര്‍ഷം അടുത്ത തലമുറയിലേക്കും വ്യാപിക്കുന്നതും നോവലില്‍ ദൃശ്യമാണ്. കല്യാണിയുടെ മകന്‍ ബിജുവിനും അവളുമായി ഒത്തുപോകാന്‍ സാധിക്കുന്നില്ല. നിഷേധിയുടെയും ഒരളവുവരെ ധിക്കാരിയുടെയും പ്രതിരൂപമായ ബിജു അമ്മയെ ചോദ്യം ചെയ്യുമ്പോള്‍ ജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും ഉത്തരം കണ്ടെത്തുകയുമാണ്. ജീവിതത്തിലെ ആശയപരമായ ഏറ്റുമുട്ടലുകള്‍ അവസാനിക്കുന്നില്ല, അഥവാ അവസാനിക്കേണ്ടതില്ല എന്നാണ് നോവല്‍ നല്‍കുന്ന സന്ദേശം.

കണ്ണൂരിന്‍റെ വാഗ്മയ രൂപങ്ങളും പ്രയോഗങ്ങളും
     കണ്ണൂരിന്‍റെ ഭാഷയാണ് നോവലില്‍ ഉടനീളം ശക്തിയും ചൈതന്യവുമായി നിലകൊള്ളുന്നത്. കണ്ണൂരിലെ ഗ്രാമങ്ങളുടെ ഉത്സവാഘോഷങ്ങള്‍, ഭക്ഷണരീതി, ഭാഷാപ്രയോഗങ്ങള്‍ എന്നിവയെല്ലാം നോവലില്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. കേരളത്തിലെ മറ്റു പ്രദേശങ്ങളിലുള്ളവര്‍ക്ക് പിടിത്തം കിട്ടാത്ത വാക്കുകളും പ്രയോഗങ്ങളും നോവലില്‍ ഏറെയുണ്ട്. ചെമ്മായം, ഞമ്പാട്, ചൊലേരിക്ക, അണ്ടീമ്മാവ്, ഒയലിച്ച, ചള്ള്, കൈക്കല, ലച്ചാര്‍ അടിക്കുക, തിര്ള്, ബൈരം ബക്കുക എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ കാണാം. കണ്ണൂരിന്‍റെ ഹൃദയത്തില്‍ നിന്ന് ഉത്ഭവിക്കുന്ന നാട്ടുഭാഷയുടെ പ്രസരിപ്പും ചൊടിയും ചൂരും നിറഞ്ഞതാണ് കഥാപാത്രങ്ങളുടെ സംഭാഷണങ്ങള്‍. അത്തരം ഭാഷാപ്രയോഗത്തിന്‍റെ ആത്മാര്‍ത്ഥതയില്‍ നിന്നാണ് കല്യാണിയും ദാക്ഷായണിയും ഊര്‍ജ്ജം സംഭരിക്കുന്നത്. ചെറുത്തുനില്‍പിന്‍റെയും പോരാട്ടത്തിന്‍റെയും താന്‍പോരിമയുടെയും ബലം ഓരോ വാക്കിലും പ്രയോഗത്തിലും കാണാം.
     ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ കല്യാണി പുരുഷനെ തച്ചുപായിച്ച കല്യാണി എന്നാണ് അറിയപ്പെടുന്നത്. ഭര്‍ത്താവിനെ വിട്ടുവന്ന ദാക്ഷായണിയാകട്ടെ പുരുഷനെ വലിച്ചുചാടി വന്നവളാണ്. ഭര്‍ത്താവിനെ വിട്ടുവന്ന ദാക്ഷായണി സ്വയം ഉള്‍വലിയുകയാണ്. അത്തരം ജീവിതത്തെ അവള്‍ ഇങ്ങനെ വിശേഷിപ്പിക്കുന്നു: 'ഏട്യൂം പുറത്ത് കീയാറില്ല മത്യായിപ്പോയണെ...'
     കീയുക എന്നാല്‍ ഇറങ്ങി നടക്കുക എന്നാണര്‍ത്ഥം. എടീ എന്നതിന് സമാനമാണ് എണേ എന്ന പ്രയോഗം. ഇതെല്ലാം കണ്ണൂര്‍ക്കാരുടെ സ്വന്തം പദാവലിയാണ്.
     'കല്യാണി കീഞ്ഞാ കീഞ്ഞതാന്നമ്മേ, ഇനി ആത്ത് കേരാനാ?'
     ഭര്‍ത്താവിന്‍റെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകാന്‍ പുറപ്പെടുന്ന കല്യാണിയെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്ന ചേയിക്കുട്ടിയോട് അവള്‍ ഇങ്ങനെ നയം വ്യക്തമാക്കുന്നു. ഇറങ്ങിയാല്‍ ഇറങ്ങിയതു തന്നെ, പിന്നെ അകത്തു കയറുന്ന പ്രശ്നമില്ല. 'നിനക്കെന്തോ കൂടീറ്റുണ്ട്. അല്ലാണ്ടിതെന്നാ? നീ ആത്ത് കേര്. ബാക്കി നമ്മക്ക് ആട്ന്ന് പറയാ.' ചേയിക്കുട്ടി അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നു.
     മരുമകളെ അനുസരണ പഠിപ്പിക്കാന്‍ അറിയാത്ത മകനെ ച്യേിക്കുട്ടി ഭര്‍ത്സിക്കുന്നത് ഇ്ങ്ങനെയാണ്: 'പെണ്ണിനെ അടക്കാനറിയണടാ ആണ്ങ്ങളായാല്. ഇദ് നിന്‍റെ കൈമ്ന്ന് ആദിയേ എളകിപ്പോയിന്... എല്ലാം കയിഞ്ഞിറ്റ് പൈ കാള്ന്ന പോലെ കാളാന്നല്ലാണ്ട് നിന്നെ എന്തിനാണ്ടാ കൊള്ളുവ? കൈസാട്!'
     ഭര്‍ത്താവിന്‍റെ അമ്മ മാത്രമല്ല, കല്യാണിയുടെ സ്വന്തം അമ്മയും അവളുമായി കൊമ്പുകോര്‍ക്കുന്നത് പതിവായിരുന്നു. പലപ്പോഴും അമ്മ മകളെ വിചാരണ ചെയ്യുന്നു.
     'ഇന്നലെ നീ അന്‍റെ ചേതിക്ക്  തീ ബെച്ചിറ്റ് ല്ലേ?'
     'നീയല്ലേണേ അന്‍റെ പാലുംപാത്രം തട്ടിമറിച്ചിന്?'
     'നീയല്ലണേ അന്‍റെ കുഞ്ഞിനെ ഉന്തിയിട്ടിന്?'
     ഇങ്ങനെ കുറ്റവിചാരണ നീളുന്നു. പിന്നാലെ വിധിപ്രസ്താവനയും വരുന്നു. 'അനക്ക് ഇങ്ങനെയൊരു മോളില്ല.' 'ഞാന്നിങ്ങളെ മോളല്ല', കല്യാണി തിരിച്ചടിക്കുന്നു.
     കല്യാണിയുടെ വാദമുഖങ്ങള്‍ക്ക് മുന്നില്‍ നിരായുധയായി മാറുന്ന ചേയിക്കുട്ടിയെ പലപ്പോഴും കാണാനാവും. താഴെ പറമ്പില്‍ തേങ്ങയിടീക്കുന്നിടത്തേക്ക് കല്യാണി പോകുമ്പോള്‍ ചേയിക്കുട്ടിയുടെ ആത്മഗതം ഇങ്ങനെയായിരിക്കും. 'ആരേം കലമ്പാന്‍ കൈമക്കിട്ടാഞ്ഞാ മതിയേനും. വായിലെ നാവ്! തടുപ്പോരില്ലപ്പാ!'
     കല്യാണിയുടെ മട്ടും മാതിരിയും കണ്ട് മനസ്സിന് പിടിക്കാതെ ചേയിക്കുട്ടി പ്രതികരിക്കും. 'ഞാനും പോറ്റിയെടുത്തിന നാലെണ്ണത്തിനെ. ഇതുമാതിരി എന്തെങ്കിലുവൊരൊച്ച? നീയെല്ലാം ഒരമ്മയാന്നെണേ?'
     നിങ്ങള് മിണ്ടാണ്ട്ന്നോ-കല്യാണിയുടെ മറുപടി.
     'നിങ്ങള് പോറ്റിയതിന്‍റെ കത അന്നെക്കൊണ്ട് പറയിക്കറ്'
     അതോടെ ചേയിക്കുട്ടി അടങ്ങിപ്പോവും. ഇപ്രകാരം തൊട്ടാല്‍ മുറിയുകയും ചോര തെറിക്കുകയും ചെയ്യുന്ന പ്രയോഗങ്ങള്‍ ഇവിടെ ഏറെ കാണാം. സ്നേഹപ്രകടനങ്ങളുടെ ഇടയിലും കണ്ണൂര്‍ഭാഷയുടെ തിളക്കം പ്രത്യക്ഷമാവുന്നു. രാത്രി ഉറക്കമുണര്‍ന്ന ഒരു മുഹൂര്‍ത്തത്തില്‍ കല്യാണി ഭര്‍ത്താവിനോട് ചോദിച്ചു. 'നിങ്ങക്ക് അന്നെ പേടീണ്ടോ'
     'ഞാനെന്തിനാ നിന്നെ പേടിക്ക്ന്ന് നീയെന്‍റെ ഓളല്ലെ?'
     അയാള്‍ താഴ്ന്ന സ്വരത്തില്‍ പ്രതിരോധിച്ചു.
     അപ്പോള്‍ അവള്‍ ഒരു പടി കൂടെ കടന്നു. 'ന്നാ ഞാന്‍ നിങ്ങക്ക് ഒരു ബാച്ചം തരട്ടെ. മേണിക്കാമ്പറ്റുവാ?'
     ബാച്ചം എന്നാല്‍ ചുംബനം എന്നാണ് അര്‍ത്ഥം. അത് സ്വീകരിക്കാന്‍ സൗകര്യമുണ്ടാവുമോ എന്നാണ് ചോദ്യം! ഇപ്രകാരം കാല്‍പനിക മുഹൂര്‍ത്തങ്ങളും പ്രാദേശിക ഭാഷാഭേദത്തിന്‍റെ സ്വാഭാവികതയോടെയാണ് തെളിയുന്നത്.
സ്ത്രീ പുരുഷ ബന്ധത്തിന്‍റെ പുതുലോകം
     സ്വാഭാവികതയില്‍ അസ്വാഭാവികതയും അസ്വാഭാവികതയില്‍ സ്വാഭാവികതയും നിഴലിക്കുന്ന സ്ത്രീപുരുഷ ബന്ധങ്ങളുടെ വെയിലും നിലാവും വീണുകിടക്കുന്നതാണ് നോവലിന്‍റെ അന്തരീക്ഷം. ഇത്തരം പരീക്ഷണങ്ങളില്‍ ഏര്‍പ്പെടാനുള്ള നിയോഗം ഏറെ ലഭിക്കുന്നത് കല്യാണിക്കാണെന്നു മാത്രം. നാരായണന്‍റെ രണ്ടാംകെട്ടുകാരിയായി എത്തുന്ന കല്യാണിയോട് സ്വാഭാവികമായി ഒന്നും പെരുമാറാന്‍ അയാള്‍ തയ്യാറാവുന്നില്ല. അത് കല്യാണി തിരിച്ചറിയുന്നു. കശുവണ്ടി പെറുക്കാന്‍ മലഞ്ചെരുവില്‍ പോയ കല്യാണിയുടെ സമീപം നാരായണന്‍റെ അനുജന്‍ ലക്ഷ്മണന്‍ എത്തുകയാണ്. കല്യാണിയുടെ ശരീരത്തില്‍ കശുമാങ്ങയുടെ നീരിന്‍റെ കുത്തലിനൊപ്പം അനാദിയായ ഒരു ഗന്ധം ലക്ഷ്മണന്‍ തിരിച്ചറിയുന്നു. അത് മദഗന്ധം തന്നെയാകണം. നിരവധി ഒച്ചകള്‍ക്ക് നടുവില്‍ കിടന്ന കല്യാണി പിന്നീട് ഒന്നും കേള്‍ക്കാതാവുന്നു. അവളുടെ ദുബായ് സാരിയും മാങ്ങാക്കൂട്ടവും ചുവപ്പ് രാശിയും ലക്ഷ്ണനും എല്ലാം കൂടി ഒരു ഗോളമായി കല്യാണിയുടെ മേല്‍ പതിച്ചു. പിന്നീട് പനിയുടെ മയക്കത്തിലും ഗര്‍ഭത്തിന്‍റെ ആലസ്യത്തിലും കല്യാണിയുടെ അടുത്ത് ഒരു സാന്ത്വന സാന്നിധ്യമായി ലക്ഷ്മണന്‍ എത്തുന്നുണ്ട്. കമലയുമായുള്ള വിവാഹത്തിനുശേഷവും ആ അലൗകികമായ ബന്ധം തുടരുകയാണ്. കല്യാണിയുടെ ശരീരത്തിലും മനസ്സിലും പലതും അന്വേഷിക്കാനും കണ്ടെത്താനും ലക്ഷ്മണന് സാധിക്കുന്നു. ഒരു ഒളിച്ചുകളിയുടെ മധുരവും സാഹസികതയും അവര്‍ അനുഭവിക്കുന്നു. കല്യാണി അമ്മയായി കഴിഞ്ഞതിനുശേഷവും ഒരു കുഞ്ഞിനെ എന്ന പോലെ കല്യാണി അയാളെ താലോലിക്കുന്നു. കമലയും നീയും ഈ വീട്ടില്‍ താമസിച്ചാല്‍ മതിയെന്ന് ക്ഷണിക്കുന്നു.
     സമാനമായ അവസ്ഥയിലൂടെയാണ് കുഞ്ഞിപ്പെണ്ണ് കടന്നുപോകുന്നത്. ഭര്‍ത്താവിനെയും ഭര്‍ത്താവിന്‍റെ ജ്യേഷ്ഠന്‍ ചിത്രസേനനെയും സ്വീകരിക്കേണ്ടിവരുന്ന കുഞ്ഞിപ്പെണ്ണും ജീവിതാനുഭവങ്ങളുടെ  അപൂര്‍വ മാതൃകയാണ്. പട്ടാളക്കാരനായ ഭര്‍ത്താവ് തന്‍റെ ശരീരത്തില്‍ നടത്തുന്ന അധിനിവേശം അവളെ തളര്‍ത്തുന്നു. എന്നാല്‍ അത് പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ചിത്രസേനനില്‍ നിന്നാണ് അവള്‍ക്ക് ലഭിക്കുന്നത്. പട്ടാളക്കാരനെയോ ചിത്രസേനനെയോ ആരെയാണ് കൂടെ നിര്‍ത്തേണ്ടത് എന്ന ചോദ്യം അവശേഷിക്കുകയാണ്. ഏട്ടനെ ശ്രദ്ധിക്കണം എന്ന നിര്‍ദേശത്തോടെ  ജോലി സ്ഥലത്തേക്ക് മടങ്ങുന്ന പട്ടാളക്കാരന്‍ കുഞ്ഞിപ്പെണ്ണിന്‍റെ ഹൃദയവിശാലത തിരിച്ചറിയുകയാണ്. വാസ്തവത്തില്‍ കല്യാണിയുടെയും ദാക്ഷായണിയുടെയും കഥ പറയുന്നതിനിടെയുള്ള ഉപാഖ്യാനമാണ് കുഞ്ഞിപ്പെണ്ണിന്‍റെ കഥ. പഴയ വിപ്ലവകാരിയും തീക്ഷ്ണാനുഭവങ്ങളുടെ കയ്പുനീര്‍ ഏറെ കുടിച്ചതിനുശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നവനുമായ ചിത്രസേനന്‍റെ കൂടെ പൊറുക്കാനുള്ള തീരുമാനം കുഞ്ഞിപ്പെണ്ണിനെ വലിയ പെണ്ണാക്കി മാറ്റുന്നു. സ്ത്രീയെ വസ്ത്രം പോലെ എടുത്തു പെരുമാറുകയാണ് പട്ടാളക്കാരനും ചിത്രസേനനും ചെയ്യുന്നത്. താന്‍ ഊരിയിട്ടുപോയ കുഞ്ഞിപ്പെണ്ണില്‍ നിന്ന് ജ്യേഷ്ഠന്‍ പരിപാലിക്കുന്ന കുഞ്ഞിപ്പെണ്ണിലേക്ക് ഒരു പാലത്തിനേക്കാള്‍ ദൂരമുണ്ടെന്ന് പട്ടാളക്കാരന്‍ അളന്നറിയുന്നുണ്ട്. കുഞ്ഞിപ്പെണ്ണും ചിത്രസേനനും തമ്മിലുള്ള ശാരീരിക വേഴ്ച വിവരിക്കുമ്പോള്‍ ലൈംഗികതയെ ആഘോഷമാക്കുന്ന ഒരു പരിചരണം കാണാനാവും. ആ അരിവാളെവിടെപ്പോയെടി മരതാങ്കോടിപ്പൊന്നമ്മേ എന്ന നാടന്‍ പാട്ടിന്‍റെ താളക്രമത്തില്‍ ചിത്രസേനന്‍ പതിയെ കുഞ്ഞിപ്പെണ്ണിലേക്ക് പ്രവേശിക്കുകയാണ്. എല്ലാ പരിഗണനകള്‍ക്കും അപ്പുറം പൂത്തുനില്‍ക്കുന്ന പ്രണയം ഇവിടെ പാലപ്പൂവിന്‍റെ സുഗന്ധമായി നിലനില്‍ക്കുന്നു. അബൂബക്കറുമായി കല്യാണിയുടെ പ്രണയം ഇതിന് ഉദാഹരണമാണ്. പാര്‍ട്ടിക്കാരനായ അബൂബക്കര്‍ റിപ്പറിന്‍റെ ആക്രമണത്തില്‍ നിന്ന് നാട്ടുകാരെ രക്ഷിക്കാന്‍ സ്ക്വാഡ് രൂപീകരിക്കുകയാണ്. കല്യാണിയുടെ വീട് സംരക്ഷിക്കാന്‍ അബൂബക്കര്‍ പ്രത്യേകം താല്‍പര്യമെടുക്കുന്നുണ്ട്. ഒടുവില്‍ കല്യാണിയുടെ വീട്ടുമുറ്റത്ത് നിന്ന് അബൂബക്കറിന്‍റെ ചെരുപ്പ് കണ്ടെത്തുമ്പോള്‍ കാര്യങ്ങള്‍ കീഴ്മേല്‍ മറിയുകയാണ്.

രാഷ്ട്രീയത്തിന്‍റെ അടരുകള്‍
     ഗ്രാമീണകഥയുടെ ഉള്ളറകളില്‍ സൂക്ഷ്മമായ രാഷ്ട്രീയം ഒളിച്ചുവെച്ചിരിക്കുന്നുവെന്നാതാണ് മറ്റൊരു പ്രത്യേകത. സാധാരണ സംഭവങ്ങളുടെ പിന്നില്‍പോലും രാഷ്ട്രീയവും രാഷ്ട്രീയനാടകങ്ങളും ഇടം നേടുന്നു. വിവാഹത്തിന് വധുവിനെ അണിയിച്ചൊരുക്കാന്‍ പോകുന്ന അഡ്വാന്‍സ് പാര്‍ട്ടിക്കാരുടെ കൂടെ ബ്യുട്ടീഷ്യന്‍ പോകുന്നത് 1992ന് ശേഷമാണ് തുടങ്ങിയതെന്ന് നോവലില്‍ പറയുന്നു. അഡ്വാന്‍സ് പാര്‍ട്ടിയുടെ വീറ്റോ പവറിലോ പവര്‍ സ്ട്രക്ചറിലോ കാര്യമായ സ്വാധീനം ചെലുത്താന്‍ ബ്യൂട്ടീഷ്യന് കഴിഞ്ഞിരുന്നില്ല. ജനായത്ത ഭരണത്തില്‍ ഗവര്‍ണര്‍ക്കുള്ള സ്ഥാനമാണ് ബ്യൂട്ടീഷ്യന് ഉണ്ടായിരുന്നത് എന്നാണ് ആഖ്യാതാവ് വിശദീകരിക്കുന്നത്. പറയുന്നിടത്ത് വരച്ചാല്‍ മതി. പക്ഷെ വരക്ക് വലിയ വിലയായിരുന്നു. സമകാലിക രാഷ്ട്രീയത്തില്‍ ഗവര്‍ണര്‍മാര്‍ക്ക് പ്രാധാന്യം വര്‍ധിക്കുകയും അവരുടെ പ്രസ്താവനകള്‍ രാഷ്ട്രീയ നേതൃത്വം ശ്രദ്ധിക്കുകയും ചെയ്യുന്ന അവസ്ഥയില്‍ നോവലിലെ പരാമര്‍ശം ശ്രദ്ധയര്‍ഹിക്കുന്നതാണ്.
     അച്ചൂട്ടിമാഷ് എന്ന കോണ്‍ഗ്രസുകാരന്‍ ദാക്ഷായണിയുടെയും ആണിക്കാരന്‍റെയും ദാമ്പത്യപ്രശ്നത്തില്‍ ഇടപെടുന്നത് ഒരു രാഷ്ട്രീയനേതാവിന്‍റെ നയചാതുരിയോടെയാണ്. ആണിക്കാരനുമായി സംസാരിച്ച അയാള്‍ അകത്തേക്ക് ദാക്ഷായണിയുടെ വിശദീകരണം തേടുന്നു. ഏറെക്കാലം ഇന്ത്യ ഭരിച്ച പാര്‍ട്ടിയുടെ നേതാവ് എന്ന നിലക്കാണ് അച്ചുട്ടി മാഷിന്‍റെ നീക്കം. ഘടകകക്ഷികളുടെ അഭിപ്രായം തേടുക എന്ന ജനാധിപത്യ മര്യാദയാണ് അയാള്‍ പ്രകടിപ്പിക്കുന്നത്. അച്ചുട്ടി മാഷ് പിന്നെ കോണ്‍ഗ്രസ് വിട്ടു ഇടതുപക്ഷത്തേക്ക് മാറുന്നു. എന്നാല്‍ താന്‍ കോണ്‍ഗ്രസുകാരനല്ല എന്ന് അയാള്‍ പലപ്പോഴും മറന്നുപോവും. പ്രസ്ഥാനത്തേക്കാള്‍ വലിയവരായി നേതാക്കള്‍ മാറുന്നതിന്‍റെ (ദുര)വസ്ഥയും നോവല്‍ പങ്കുവെക്കുന്നു. അച്ചുട്ടി മാഷിന്‍റെ നിരീക്ഷണത്തിലൂടെയാണ് അതും പുറത്തുവരുന്നത്. നമ്പ്യാര്‍ എന്ന പാര്‍ട്ടി നേതാവിന് ലഭിക്കുന്ന കരഘോഷത്തെപ്പറ്റിയാണ് പറയുന്നത്. ഇ.എം.എസ് പ്രസംഗിക്കുന്ന വേളയിലാണ് നമ്പ്യാര്‍ വേദിയിലേക്ക് കടന്നുവരുന്നത്. അപ്പോള്‍ വലിയ കൈയടിയായിരുന്നു. ഇ.എം.എസിന്‍റെ പ്രസംഗത്തെപ്പോലും അപ്രസക്തമാക്കുന്ന വരവേല്‍പാണ് നമ്പ്യാര്‍ക്ക് കിട്ടുന്നത്. ഇത്തരത്തില്‍ ആനുകാലിക രാഷ്ട്രീയ സംഭവവികാസങ്ങള്‍ നോവലില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. എ.കെ.ജിയും സുബ്രഹ്മണ്യഷേണായിയും എം.വി രാഘവനും ഗുരുവായൂര്‍ സത്യാഗ്രഹവും തലശ്ശേരി കലാപവും മറ്റും നോവലില്‍ പരാമര്‍ശിക്കപ്പെടുന്നു.
     പ്രകൃതിയും മനുഷ്യരും മറ്റു ജീവജാലങ്ങളും അചേതനമായ വസ്തുക്കളും ഒരുപോലെ സമ്മേളിക്കുന്ന ഒരു ലോകമാണ് മറ്റൊരു പ്രത്യേകത. മനുഷ്യര്‍ മാത്രമല്ല, സംസാരിക്കുകയും പ്രതികരിക്കുകയും ചെയ്യുന്ന പശുക്കളെയും ഇവിടെ കാണാം. കല്യാണിയുടെയും ദാക്ഷായണിയുടെയും വീട്ടിലുള്ള പശുക്കള്‍ ഇരുവരുടെയും ജീവിതസമസ്യകളില്‍ ഇടപെടുന്നത് കാണാം. മനുഷ്യരുടെ ലോകത്തെ നോക്കിക്കാണുകയാണ് പശുക്കള്‍. വീടുകള്‍ പോലും സചേതനമാവുന്നത് കാണാം. കാലങ്ങള്‍ക്കുശേഷം ഭര്‍ത്താവിന്‍റെ വീട്ടില്‍ തിരിച്ചെത്തുന്ന കല്യാണിയെ വീട് അംഗീകരിക്കാന്‍ തയ്യാറാവുന്നില്ല. കിണറും അടുപ്പും തന്നോട്  നീരസം കാണിക്കുന്നതായി അവള്‍ക്ക് തോന്നുന്നു. വളരെ കഴിഞ്ഞാണ് കല്യാണിക്ക്  അടുപ്പ് കത്തിക്കാന്‍ സാധിക്കുന്നത്. കോപ്പുകാരന്‍റെ വീട് കല്യാണിയുടെ മകന്‍ ബിജുവിന് ഇഷ്ടമായില്ല. വീടിന് അവനെയും ഇഷ്ടമാവുന്നില്ല. ഓടിന്‍റെ കഷ്ണം കൊണ്ട് ബിജുവിന്‍റെ തലക്ക് എറിഞ്ഞാണ് വീട് അതൃപ്തി പ്രകടിപ്പിക്കുന്നത്. കുഞ്ഞിപ്പെണ്ണുമായുള്ള പരിണയം സമ്മാനിച്ച ആഹ്ലാദിരേകത്തില്‍ വീട്ടില്‍ എത്തുന്ന ചിത്രസേനനെ വീട് മുഖം കനപ്പിച്ചു നോക്കുന്നു. അതിന്‍റെ കാരണം ചിത്രസേനന് പിടികിട്ടി. പട്ടാളത്തില്‍ നിന്ന് പെട്ടികളുമായി അനുജന്‍ എത്തിയിട്ടുണ്ട്. ഇങ്ങനെ അചേതനമെന്ന് കരുതുന്ന വസ്തുക്കള്‍ പോലും മാനസിക വ്യാപാരങ്ങള്‍ ഏറ്റെടുക്കുന്നതായി കാണാം. പുരാവൃത്തങ്ങളും അതുമായി ബന്ധപ്പെട്ട വിശ്വാസങ്ങളും കഥാപാത്രങ്ങളെ മുന്നോട്ട് നയിക്കുന്നതു കാണാം. ചോന്നമ്മയും ബല്യേച്ചിയും മച്ചുനനും പരേതരുടെ ലോകത്ത് നിന്ന് ഇവിടെ എത്തുന്നവരാണ്. ഒടുവില്‍ ചേയിക്കുട്ടിയും അവരില്‍ ഒരാളാവുന്നു. ഇത്തരം മിത്തുകളും വിശ്വാസങ്ങളും നോവലിന്‍റെ ശക്തിയായി മാറുകയാണ്.
     നോവലിനെ പാരായണക്ഷമമാക്കുന്ന മറ്റൊരു ഘടകം അതിലെ നര്‍മമാണ്. ഇന്‍കം ഫ്രം അദര്‍ സോഴ്സ് സഹിതമാണ് ദാക്ഷായണിയെ ആണിക്കാരന്‍ സ്നേഹിക്കുന്നത് എന്ന് പറയുമ്പോള്‍ ഹാസ്യത്തിന്‍റെ സൂചന തെളിയുന്നു. ജോലി ചെയ്ത് ആകെ ക്ഷീണിച്ചപ്പോള്‍ എനിക്കിനി വയ്യ എന്ന മട്ടില്‍ കല്യാണി ചേയിക്കുട്ടി മുമ്പാകെ എത്തുന്നു. അതിനെ കല്യാണി ആദ്യമായി ലീവപേക്ഷ നല്‍കി എന്നാണ് വിശേഷിപ്പിക്കുന്നത്. കൃത്രിമ ബീജസങ്കലനത്തിലൂടെ ഗര്‍ഭം ധരിക്കുന്ന പശുക്കളും പാരമ്പര്യമാര്‍ഗം സ്വീകരിക്കുന്നവയും തമ്മിലുളള സംവാദവും നര്‍മപ്രധാനമാണ്. 
     മാസികമായ അസ്വസ്ഥതകളുടെ പേരില്‍ നാരായണമൂര്‍ത്തിയുടെ ക്ലിനിക്കില്‍ ചികിത്സക്ക് എത്തുന്ന ആഖ്യാതാവ് പറയുന്ന കഥയായാണ് ദാക്ഷായണിയുടെയും കല്യാണിയുടെയും ചരിത്രം വെളിച്ചത്തു വരുന്നത്. ആഖ്യാതാവും ഭര്‍ത്താവ് വിനയനും കലഹത്തില്‍ ഏര്‍പ്പെടുന്നുണ്ട്. ആഖ്യാതാവ് ഒരു പെണ്‍കുട്ടിക്ക് ജന്മം നല്‍കുന്നിടത്താണ് നോവല്‍ അവസാനിക്കുന്നത്. ആഖ്യാതാവിന്‍റെ സഹപാഠിയായി കല്യാണിയുടെ മകന്‍ ബിജു ഉണ്ട്. നിസ്വാര്‍ത്ഥവും ഉപാധിരഹിതവുമായ സ്നേഹത്തിന്‍റെയും സൗഹൃദത്തിന്‍റെയും പ്രതീകമായി ബിജു മാറുന്നത് കാണാം. മകളെ കാണാന്‍ എത്തുന്ന ദാക്ഷായണിയും കല്യാണിയും കുട്ടി പെണ്ണാണ് എന്നറിയുമ്പോള്‍ സന്തോഷിക്കുന്നു. നാട് പൊലിയട്ട്, ആലേലെല്ലാം അകിട് നെറയട്ട് എന്നാണ് ആശംസ. പെണ്ണുങ്ങളുടെ ധീരചരിത്രം ഇനിയും ആവര്‍ത്തിക്കപ്പെടട്ടെ എന്നാണ് ആശംസ. സത്യസന്ധവും ധീരവുമായ ഒരു തുറന്നെഴുത്താണ് ഈ നോവല്‍. കണ്ണൂരിന്‍റെ പെണ്‍ജീവിതത്തെപ്പറ്റി ഇനിയൊന്നും പറയാനില്ല, അഥവാ പറയേണ്ടതില്ല എന്ന് ഇവിടെ വ്യക്തമാക്കപ്പെടുന്നു.
 
ഫുല്‍മോനിയെപ്പറ്റി വീണ്ടും
     ഫുല്‍മോനിയുടെയും കോരുണയുടെയും കാര്യം ഒന്നുകൂടി നോക്കാം. ജനകീയതയും പുരോഗമന വീക്ഷണവും ഫുല്‍മോനിയിലും കല്യാണി, ദാക്ഷായണി കഥയിലും ഏകദേശം തുല്യ അളവില്‍ കാണാന്‍ കഴിയും. സോദ്ദേശ്യസാഹിത്യം എന്ന പരിമിതി ഫുല്‍മോനിയില്‍ ഉണ്ട്. പ്രബോധനത്തിന്‍റെ ദീര്‍ഘമായ അംശങ്ങള്‍ ഫുല്‍മോനി കോരുണയുടെ പ്രത്യേകതയാണ്. അമ്മയും മരുമകളും തമ്മിലുള്ള ഏറ്റുമുട്ടലാണ് കല്യാണിയുടെ കഥയില്‍ ഉള്ളതെങ്കില്‍ അമ്മയും മകളും തമ്മിലുള്ള ഉരസല്‍ ഫുല്‍മോനിയില്‍ കാണാം. മകള്‍ സാറ ഇഷ്ടപ്പെട്ട വരനെ കണ്ടെത്തുമ്പോള്‍ ഫുല്‍മോനിക്ക് ഇഷ്ടമാവുന്നില്ല. ഒടുവില്‍ സാറ തന്നെയാണ് ജയിക്കുന്നത്. പ്രാചീന മലയാളത്തില്‍ രചിക്കപ്പെട്ട ഫുല്‍മോനി വായിച്ചെടുക്കാന്‍ അല്‍പം ക്ലേശം നേരിടും. സംവൃതോകാരം പ്രചാരത്തിലില്ലാത്ത മലയാളത്തിലാണ് ഫുല്‍മോനി രചിച്ചിട്ടുള്ളത്. പുസ്തകത്തിന്‍റെ പേര് രേഖപ്പെടുത്തിയത് മുതല്‍ രണ്ട് എന്ന എവിടെയും കാണില്ല. പകരം രണ്ട എന്നാണുള്ളത്. ഇപ്രകാരം നോവലില്‍ മുഴുവന്‍ അകാരമായി വാക്കുകള്‍ കിടക്കുകയാണ്. അതെല്ലാം വായനക്കാര്‍ സാമാന്യബുദ്ധിയുപയോഗിച്ച് വിവൃതോകാരമാക്കണം. ഇങ്ങനെ ഭാഷാപരമായി പല പ്രത്യേകതകളും ഫുല്‍മോനിക്കുണ്ട്. ഏതായാലും ഫുല്‍മോനിയുടെ ചുവട് പിടിച്ചെന്നവണ്ണം മലയാളത്തില്‍ വീണ്ടും രണ്ട് സ്ത്രീകളുടെ വിജയഗാഥ വരുമ്പോള്‍ കാലം ഏറെ മാറി എന്നത് വസ്തുതയാണ്. സാമൂഹികജീവിതവും സാംസ്കാരിക ചിഹ്നങ്ങളും മാറ്റങ്ങള്‍ക്ക് വിധേയമായി. സ്ത്രീകളുടെ സാമൂഹിക ഉന്നമനം യാഥാര്‍ത്ഥ്യമായി. എങ്കിലും ഇതിനെല്ലാം അപ്പുറം സ്ത്രീകളുടെ മുന്നേറ്റം ഇനിയും അടയാളപ്പെടുത്തേണ്ടതുണ്ട് എന്നുതന്നെയാണ് രാജശ്രീയുടെ നോവല്‍ നല്‍കുന്ന പാഠം.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts