കഥ -- ----പാപ്പന്‍കുത്ത് ----- അജിജേഷ് പച്ചാട്ട്




     തൊള്ളായിരത്തിയെണ്‍പതാണ് കാലം. അവിടമവിടങ്ങളിലായി രണ്ടോ മൂന്നോ ഓട് പാകിയ കെട്ടിടങ്ങളും ഒരു വലിയ പഞ്ചായത്ത് കിണറും ഒറ്റപ്പെട്ട കുറച്ച് കടകളും മാത്രമാണ് അങ്ങാടിയുടേതെന്ന് പറയാന്‍ പറ്റുന്ന സമ്പാദ്യം.

     ചൂടി വാസ്വേട്ടന്‍റെ പീടികയില്‍ അന്നത്തെ വൈകുന്നേരങ്ങളില്‍ എന്നും മലപ്പുറം കത്തി അരയില്‍ തിരുകിയ ഒരാളുണ്ടാവും. പാപ്പന്‍ എന്നായിരുന്നു മൂപ്പരെ എല്ലാവരും പൊതുവായി വിളിച്ചിരുന്നത്. പത്തമ്പത് വയസ്സ് പ്രായം വരും. കത്തി അരയില്‍ വയ്ക്കുമെന്നേയുള്ളൂ. നാളിതുവരെ അതൊന്ന് പുറത്തെടുത്ത ചരിത്രം അയാളെ കുറിച്ച് വിശദീകരിക്കുന്ന ആര്‍ക്കും പറയാന്‍ കഴിയില്ല. ഷര്‍ട്ടിടില്ല, അമ്പതോളം വര്‍ഷത്തിന്‍റെ തൂക്കമുള്ള അമ്മിഞ്ഞയും കാട്ടി നടക്കും. പണി കഴിഞ്ഞാല്‍ പിന്നെ വെള്ളമുണ്ടാണ് വേഷം. ഏകദേശം വീരപ്പന്‍റെ ശരീരമാണ്, എന്നാലോ അത്രയ്ക്കങ്ങട്ട് ഉയരമില്ലതാനും.

     പ്രേംനസീറിന്‍റെ പെന്‍സില്‍ മീശയും വച്ചുകൊണ്ട് മലപ്പുറം കത്തി അരയില്‍ തിരുകി നടക്കുന്ന അയാളുടെ കാഴ്ച ക്രമേണ ആര്‍ക്കും സഹിക്കാന്‍ പറ്റാതെയായി. അത് കാണുമ്പോള്‍ എല്ലാവര്‍ക്കും എന്തോ മനഃസുഖക്കുറവ്. ഒരു കത്തിയാവുമ്പോള്‍ ഇടയ്ക്കൊക്കെ പുറത്തെടുത്ത് എന്തെങ്കിലുമൊക്കെ ചെയ്യണ്ടേ? വെറുതെയിങ്ങനെ അരയില്‍ തിരുകി നടന്നാല്‍ മതിയോ? നാട്ടുകാര്‍ക്ക് ഇരിക്കപ്പൊറുതിയില്ലാതെയായി. അങ്ങനെ അവരെല്ലാവരും കൂടി പാപ്പനെകൊണ്ട് കത്തി പുറത്തേക്ക് കാണിക്കാനുള്ള സൂത്രപ്പണികള്‍ ആസൂത്രണം ചെയ്തു. ഇടയ്ക്കും തലയ്ക്കും മൂപ്പരെ പ്രകോപിപ്പിക്കുക എന്നതായിരുന്നു അതിലൊന്ന്. വാക്കാലും നോക്കാലുമൊക്കെ അവര്‍ പഠിച്ച പണി പതിനെട്ടും പയറ്റി നോക്കി. പറഞ്ഞിട്ടെന്ത്, ചെയ്തിട്ടെന്ത് - പാപ്പന്‍ കത്തി മാത്രം പുറത്തേക്കെടുത്തില്ല.

     അങ്ങനെയിരിക്കെ ഒരിക്കല്‍, പണി കഴിഞ്ഞ് അങ്ങാടിയിലേക്കിറങ്ങിയ പാപ്പന്‍ വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളിലിരുന്ന് ഒന്ന് കണ്ണ് മാളിപ്പോയി. ആ സമയത്താണ് ചൂടിക്കെട്ടിനുള്ളില്‍ നിന്നും ഒരു ചെറിയ പ്രാണി അതിന്‍റെ കെട്ട്യോളുമായി പിണങ്ങി അന്തംവിട്ട് പറന്നത്. അത് നേരെ കയറിയതാണെങ്കില്‍ പാപ്പന്‍റെ മൂക്കിലേക്കും. ഉറക്കെ തുമ്മിപ്പോയ പാപ്പന്‍ മയക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ് അരയിലെ കത്തി വലിച്ചൂരി. സാമാന്യം നല്ല ആളുകള്‍ കൂടിയ അങ്ങാടിയായിരുന്നു അന്ന്. കത്തി തലങ്ങും വിലങ്ങും വായുവില്‍ വീശി പാപ്പന്‍ പ്രാണിയെ പുറത്തേക്കെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചു. ഇറങ്ങില്ലാന്ന് പ്രാണിയും, ഇറക്കിയേ അടങ്ങൂ എന്ന് പാപ്പനും. വീശുന്നതിനനുസരിച്ച് മലപ്പുറം കത്തി വൈകുന്നേരവെയിലേറ്റ് താളത്തില്‍ തിളങ്ങി. കത്തി വലിച്ചൂരി അലറുന്ന മനുഷ്യനെ കണ്ട് എല്ലാവരും പേടിച്ചു. ഉടനെതന്നെ ആരോ പൊലീസ് സ്റ്റേഷനിലേക്ക് സൈക്കിളെടുത്ത് ആഞ്ഞു ചവിട്ടി. ആളുകള്‍ കൂടിക്കൊണ്ടിരുന്നു. വൈകാതെ പൊലീസെത്തി. പാപ്പനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും എസ്. ഐ കത്തി വാങ്ങി വയ്ക്കുകയും ചെയ്തു. അങ്ങനെ വെറും പാപ്പന്‍ കത്തി എസ്. ഐ ക്ക് ദാനം നല്‍കിയെന്ന പേരില്‍ അന്നു മുതല്‍ കത്തിപ്പാപ്പനായി.

     ചുരുക്കത്തില്‍ പാപ്പന്‍ കത്തിയൂരിയത് എന്തിനാണെന്ന് ആ പ്രാണിക്കും പടച്ച തമ്പുരാനും മാത്രമെ അറിയൂ.

     കത്തി നഷ്ടപ്പെട്ടു എന്നതൊക്കെ അതിന്‍റെ പാട്ടിന് പോട്ടെ. എന്തൊക്കെ ടൈറ്റിലിട്ട് വിളിച്ചാലും കത്തിപാപ്പന്‍ കൂറുറുമ്പുകാര്‍ക്ക് ശരിക്കും പേരു കേട്ട കല്‍പ്പണിക്കാരനായിരുന്നു. ഒരു ലോഡ് കല്ല് ഒരൊറ്റ ദിവസം കൊണ്ട് ചെത്തിത്തീര്‍ന്ന കഥ വരെയുണ്ട് മൂപ്പരെ കുറിച്ച്. കല്ലെന്ന് പറയുമ്പോള്‍ മഴു കൊണ്ടുള്ള കൈക്കൊത്താണ്. ഓരോ കല്ലിന്‍റെയും തോത് തീര്‍ത്ത് ആറ് പുറവും ചെത്തണം. ഒരാള് ഏറിപ്പോയാല്‍ നൂറോ നൂറ്റിയിരുപതോ കല്ല് ചെത്തുന്ന കാലത്താണ് ലോറിക്കൊരു ലോഡ് കല്ല് ചെത്തി എന്നൊക്കെ പറയുന്നത്. കത്തിപ്പാപ്പന്‍ അത് വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളിലിരുന്ന് പറയുമ്പോള്‍ ഒരുപാട് ആളുകള്‍ ഉണ്ടായിരുന്നു കേള്‍ക്കാന്‍.



     മദ്രസ്സയിലെ ഉസ്താദിന്‍റെ വീടുപണിയാണ്. ഉണ്ടക്കണ്ണന്‍ ലോറിക്ക് കൊടികുത്തിപ്പറമ്പില്‍ നിന്നും ഇറക്കിയ കല്ലട്ടിയെ നോക്കി ഉസ്താദ് വെളുപ്പോടിയ താടിയുഴിഞ്ഞു, മേപ്പാറയാണ്. പാപ്പനേതായാലും പേര് കേട്ട കല്‍പ്പണിക്കാരനല്ലേ, ഒന്ന് വലച്ചുകളയാം. ഉസ്താദ് ഊറിച്ചിരിച്ചു.

     

ڇപാപ്പാ, യ്യ് വല്യ പണിക്കാരനാണെന്നൊക്കെയാണല്ലോ പറഞ്ഞ് കേള്‍ക്കണത്... ന്നാപ്പിന്നെ, വൈകുന്നേരാവുമ്പോളേക്കും ഈയൊരു കല്ലട്ടി വൃത്തിയായിട്ടങ്ങട്ട് ചെത്തിക്കാള്. അണക്കിതൊന്നും ഒരു വിഷയല്ലാന്നറിയാം... വൈന്നേരം പോകുമ്പോള്‍ ചായപ്പൈസ കൂട്ടി വാങ്ങാന്‍ മറക്കണ്ട.ڈ

     പറയുക മാത്രമല്ല, കല്ല് ചെത്തുന്നത് നോക്കി നില്‍ക്കുകയും ചെയ്തുകളഞ്ഞു ഉസ്താദ്. ജുമാ ഉള്ളതുകൊണ്ട് മാത്രം വാങ്കിന് മുമ്പ് മൂപ്പര് വീട് പിടിച്ചു. പാപ്പന് സമാധാനമായി. ഏറ്റ വാക്ക് തെറ്റിക്കാന്‍ പാടില്ലാലോ... വൈകുന്നേരമായപ്പോഴേക്കും ചാഞ്ഞും ചെരിഞ്ഞും കിടന്ന കല്ലട്ടിയെ കാണാന്‍ നല്ല ചൊറുചൊറുക്കുള്ള സുന്ദരന്‍ കല്ലട്ടിയാക്കി പാപ്പന്‍ മാറ്റി.

     കല്ലൊരു ലോഡ് ചെത്തിയതല്ലേ..., പിറ്റേന്നേക്ക് പാപ്പന്‍ ലീവും പറഞ്ഞു.

     പാപ്പന്‍ ലീവായതോടെ പടവ് ചെയ്യാന്‍ മറ്റൊരു മേശരിയായിരുന്നു അന്ന് ഉസ്താദിന്‍റെ വീട്ടിലെത്തിയത്. കുറച്ചുനേരം പടവ് യഥാതഥാ നടന്നു. അടിപൊളി. പിന്നെ അട്ടിയില്‍ നിന്നും കൈയ്യാള്‍* ഒരു കല്ലെടുത്ത് മേശരിക്ക് കൊടുക്കും. മേശരി അത് കുമ്മായത്തിന് മുകളില്‍ വച്ചുനോക്കി താഴേക്കിടും. അടുത്ത കല്ല് കൊടുക്കും. അതും മേശരിയൊന്ന് തിരിച്ചും മറിച്ചും നോക്കി താഴേക്കിടും. ആകാശത്ത് നിന്നെന്നവണ്ണം കല്ല് ചുറ്റുവട്ടത്തേക്കും വന്നുവീഴാന്‍ തുടങ്ങി.

     മദ്രസ്സയില്‍ പഠിപ്പിക്കാന്‍ പോലും പോകാതെ പണിക്കാരുടെ പണിയും നോക്കി നിന്ന ഉസ്താദിന്‍റെ കണ്ണ് തള്ളി. ഇതെന്ത് മറിമായം? ഇതെവിടത്തെ പടവ്?

     ചെത്താത്ത കല്ലെടുത്തു കൊണ്ടുവരുന്നതിന് മേശരിയോട് അളവില്‍ കൂടുതല്‍ പാچയും മാچയും കേട്ട് കിളിപറന്ന കൈയ്യാള് പോയി കല്ലട്ടി പരിശോധിച്ചിട്ട് ഉറക്കെ വിളിച്ചുപറഞ്ഞു.

     ڇയൂറേക്കാ... യൂറേക്കാ...ڈ

     ഉസ്താദിന്‍റെ നെറ്റി ചുളിഞ്ഞു. ڇഇവനെന്താ യൂറിക്കാന്നും ബാലരമാന്നും വിളിച്ച് പറയണ്‍ത്?ڈ

     ڇഉസ്താദേ, അട്ടിയുടെ ഉള്ളിലുള്ള കല്ലുകളൊന്നും ചെത്തിയിട്ടില്ല.ڈ

     നോക്കിയപ്പോള്‍ സംഗതി സത്യമായിരുന്നു. ഉസ്താദിന്‍റെ അണ്ണാക്കിലെ വെള്ളം വറ്റി.

     ഉടനെ തന്നെ ഉസ്താദ് ചാടിക്കിതച്ച് പാപ്പനടുത്തെത്തി. പാപ്പനപ്പോള്‍ ശങ്കരന്‍ വൈദ്യരുടെ പിണ്ണത്തൈലമൊക്കെ തേച്ച് പറമ്പിലേക്കിറങ്ങി ഉരച്ചുകുളിക്കാനുള്ള കുറുന്തോട്ടി വലിച്ചു പറിക്കുന്ന തിരക്കിലാണ്.

     ڇപാപ്പാ, യ്യ് കാണിച്ചത് ഒരുമാരി അട്പ്പ്ലെ പണ്യായിപ്പോയി.ڈ തെറി പറയാനായി ഉസ്താദ് ധൃതിയില്‍ തൊപ്പിയൂരി കൈയില്‍ പിടിച്ചു.

     പാപ്പന് കാര്യം മനസ്സിലായി. കൈയില്‍പോന്ന കുറുന്തോട്ടിയുടെ മൂട്ടിലുള്ള മണ്ണ് തട്ടിക്കൊണ്ട് പാപ്പന്‍ ചിരിച്ചു. ڇഎന്‍റെ പൊന്നുസ്താദേ, ഒരു ലോഡ് കല്ല് ഒരീസം കൊണ്ട് അങ്ങനൊക്ക്യല്ലേ ഒരാള്‍ക്ക് ചെത്താന്‍ പറ്റൂ. അതന്നെ ഞാനായതോണ്ട് ഒപ്പിച്ചതാണ്. കല്ലട്ടിയുടെ ചുറ്റുഭാഗവും നടന്ന് ചെത്ത്വാന്ന് പറഞ്ഞാ ചില്ലറ പണ്യാന്നാ ഞ്ഞളെ വിചാരം? അല്ല പിന്നെ.

     ഉസ്താദിന് തിരിച്ചൊന്നും പറയാനില്ലായിരുന്നു, അങ്ങനെയായിരുന്നു കത്തിപ്പാപ്പന്‍റെ ഇടപാട്. അതുകൊണ്ടുതന്നെ കത്തി അരയില്‍ വച്ചിട്ടോ, സ്റ്റേഷനിലേക്ക് ദാനം നല്‍കിയതുകൊണ്ടോ ഒന്നുമല്ല, മറിച്ച് വൈകുന്നേരം പണി മാറ്റി വന്ന് വെറുതെ ഇമ്മാതിരി കത്തിയടിക്കുന്നതുകൊണ്ടാണ് കത്തിപ്പാപ്പന്‍ എന്ന് ടൈറ്റില് വീണതെന്ന് കൂറുറുമ്പിലുള്ള ചിലരെങ്കിലും ഇടയ്ക്ക് രഹസ്യം പറയാറുണ്ട്.

     അത്തരം ആരോപണം ഒരിക്കല്‍ പാപ്പന്‍റെ കാതുകുത്തിയ ചെവിയിലുമെത്തിയതാണ്. പക്ഷെ മൂപ്പര് സമ്മതിച്ചില്ല. താന്‍ തന്നെക്കുറിച്ച് സത്യം മാത്രമെ ഇത്രകാലമായി പറഞ്ഞിട്ടുള്ളൂ എന്ന് ആണയിട്ട് പറഞ്ഞു. അതോടെ തന്നെക്കുറിച്ച് മറ്റാരോ ആവശ്യമില്ലാത്തതെന്തൊക്കെയൊ പറഞ്ഞ് പരത്തുന്നില്ലേ എന്ന് പാപ്പന് സംശയമായി.

     മലഞ്ചരക്ക് കട നടത്തുന്ന വിച്ചാപ്പ്വാക്കയുടെ പീടികയില്‍, വീടിന്‍റെ ഇറയത്ത് വീണ പത്തിരുപത് തേങ്ങ പൊളിച്ച് വില്‍ക്കാന്‍ ചെന്നപ്പോഴാണ് പാപ്പന്‍ തന്നെക്കുറിച്ച് വ്യാപിച്ച പുതിയ കത്തിയടിയെ കുറിച്ച് അറിയുന്നത്.

     ڇഅല്ല കത്ത്യേ, യ്യല്ലേ ഇന്നലെ വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മോളില്‍ കിടന്ന് വല്യ കത്തിയടിച്ച്... ഒറ്റയടിക്ക് രണ്ട് ചാക്ക് സിമന്‍റ് തീര്‍ത്തെന്ന്. അതും ചുമര് തേച്ച്... എന്താപ്പോ അയിന്‍റൊരു ഇക്ക്മത്ത്?ڈ

     ڇഞാനോ! എപ്പോ...? ഞാനങ്ങനെ പറഞ്ഞിട്ടില്ലാലോ...ڈ

     പാപ്പന്‍റെ നെറ്റി ചുളിഞ്ഞു.

     ڇഏ, കത്തിയടിച്ചിട്ട് ഒന്നും അറ്യാത്തപോലെ... തേങ്ങേലെ വര്‍ത്താനം പറയാതെ കൊണ്ടോന്ന തേങ്ങയിങ്ങട്ടെട്ക്ക് ന്നാല്.ڈ

     തേങ്ങ വിറ്റ് കിട്ടിയ പൈസയും കീശയിലിട്ട് പാപ്പന്‍ വളരെ ആത്മസംഘര്‍ഷത്തോടെ മീന്‍ വില്‍ക്കുന്ന സ്ഥലത്തേക്ക് നടന്നു. നടക്കുമ്പോള്‍ തല കുത്തിമറിഞ്ഞ് ചിന്തിച്ചു. ഇല്ല, താന്‍ അങ്ങനെ പറഞ്ഞിട്ടില്ല. ശരിക്കും കൂറുറുമ്പങ്ങാടിയില്‍ മറ്റൊരു കത്തിയുണ്ടോ? തന്നെപ്പോലെയുള്ള മറ്റൊരാള്‍...? തന്നെ നാണം കെടുത്താന്‍ കത്തിയടി പരത്തുന്ന അപരന്‍?

     എന്തായിരിക്കും അയാള്‍ വിച്ചാപ്പ്വാക്കേനോട് പറഞ്ഞ പുതിയ കത്തിയടി? അതറിയാന്‍ പാപ്പന് വല്ലാത്ത മോഹം തോന്നി. പക്ഷെ ആരു പറഞ്ഞുതരാന്‍? വിച്ചാപ്പ്വാക്കയോട് ചോദിച്ചാലോ... വേണ്ട, താന്‍ പറയാത്ത തന്‍റെ കത്തിയടികളെന്തിന് മറ്റുള്ളവരോട് ചോദിക്കണം.

     കത്തിപ്പാപ്പന്‍ അന്ന് വീട്ടിലേക്ക് നടക്കാന്‍ വൈകി. കൈയില്‍ തേക്കിന്‍റെ ഇലയില്‍ പൊതിഞ്ഞ മത്തിയുണ്ട്. കൊണ്ടുപോയിട്ട് വേണം കറി വയ്ക്കാന്‍.

     വടക്കേ കോട്ടയുടെ പുല്ലാഞ്ഞിക്കാടിനോട് ചേര്‍ന്നുള്ള ഇടവഴിയിലൂടെ നടക്കുമ്പോള്‍ ഒരനക്കം. പാപ്പന്‍ ചെവി വട്ടം പിടിച്ചു. സ്ത്രീശബ്ദം! അപ്പുറത്തെ പാലയുടെ ചുവട്ടില്‍ നിന്നാണ്. വല്ല യക്ഷിയുമാണോ? പക്ഷെ കൂടെ പുരുഷശബ്ദവും കേള്‍ക്കുന്നുണ്ട്. ഒരു ധൈര്യത്തിനായി പാപ്പന്‍ അരയിലേക്ക് കൈ ചേര്‍ത്തു. കത്തിയില്ല! അതോടെ കവറില്‍ നിന്നും ലക്ഷണമൊത്തൊരു മത്തിയെടുത്ത് കത്തി പോലെ കൈയില്‍ പിടിച്ച് കാത് കൂര്‍പ്പിച്ചു.

     സ്ത്രീശബ്ദം - എന്നിട്ട്?

     പുരുഷശബ്ദം - എന്നിട്ടെന്താ അതും കേട്ട് ഉസ്താദ് തിരിച്ചുപോയി.

     സ്ത്രീശബ്ദം - ഈ കത്തിപ്പാപ്പന്‍ ആള് കൊള്ളാലോ

     പുരുഷശബ്ദം - പിന്നില്ലാതെ... കത്തിപ്പാപ്പന്‍റെ പുതിയ കത്തിയടി കേട്ടോ യ്യ്. മൂപ്പര് രണ്ടീസം മുമ്പ് രണ്ട് ചാക്ക് സിമന്‍റ് ഒറ്റയ്ക്ക് തേച്ച് തീര്‍ത്തെന്ന്. സാധാരണ ഒരു ചാക്ക് തീര്‍ക്കാന്‍ മൂന്ന് മേശരിമാരെങ്കിലും വേണം. ആ സ്ഥലത്താണ് മ്പളെ കത്തിയുടെ പൂണ്ടുവിളയാട്ടം.

     സ്ത്രീശബ്ദം - അതെങ്ങനെ?

     പുരുഷശബ്ദം - പറയാം. കീരിവാസ്വേട്ടന്‍റെ വീട്ടിലായിരുന്നു മൂപ്പര്‍ക്ക് പണി. അറിയാലോ? വാസ്വേട്ടന് മക്കള് പത്താണ്. മ്പളെ കത്തി പണിക്ക് ചെന്നതും മക്കളെല്ലാം കൂടി കൈയില്‍ കിട്ടിയ പാത്രങ്ങളെല്ലാമെടുത്ത് പൂഴിയിട്ട് കുമ്മായം കൂട്ടാന്‍ തുടങ്ങി. പാപ്പനോട് ഒരു ചോദ്യവുമില്ല ഉത്തരവുമില്ല. കുമ്മായം നനച്ച് കോരിയെടുത്ത് അവര്‍ വരിവരിയായി പാപ്പന് തേക്കാന്‍ കൊണ്ടുകൊടുത്തു തുടങ്ങി. മൂപ്പര് ചട്ടക*മെടുത്ത് കുമ്മായം കോരി ചുമരില്‍ അടിയോടടി. കുമ്മായമുണ്ടോ തീരുന്നു. ഒരു പാത്രത്തിലേത് തീരുമ്പോള്‍ അടുത്തത് വരും. അത് തീര്‍ക്കുമ്പോള്‍ അതിനടുത്തത് വരും... അങ്ങനെയെങ്ങനെ... കത്തി ശരിക്കും തളര്‍ന്നു. കോലുന്തുമ്പോഴേക്കും അടുത്ത കൂട്ടിന്‍റെ കുമ്മായം അരികില്‍ കുമിഞ്ഞ് കൂടാനും തുടങ്ങി. പക്ഷെ എന്തൊക്കെയായാലും മ്പളെ കത്തിയല്ലേ ആള്, വൈകുന്നരമാവുമ്പോഴേക്കും കുമ്മായങ്ങട്ട് തീര്‍ത്ത്...

     സ്ത്രീശബ്ദം അത്ഭുതത്തില്‍ - ആണോ, അതെങ്ങനെ?

     പുരുഷശബ്ദം ആവേശത്തില്‍ - പറയാം.

     പണി മാറ്റി പോകാന്‍ നേരം പാപ്പന്‍ വാസ്വേട്ടനോട് പറഞ്ഞു - നാളെ രാവിലെത്തന്നെ ആ മഞ്ച* ഒന്ന് മാറ്റിയിടണം. എന്നിട്ട് കുട്ട്യോളെയാരെങ്കിലും പറഞ്ഞയച്ചാല്‍ മതി എന്നെ വിളിക്കാന്‍. ഞാന്‍ വന്നിട്ട് ആ ഭാഗമങ്ങട്ട് തേക്കാം മ്പക്ക്.

     പിറ്റേന്ന് അതിരാവിലെ കീരിവാസ്വേട്ടനും കെട്ട്യോളും കൂടി മഞ്ച പിടിച്ചു. മഞ്ചയുണ്ടോ അനങ്ങുന്നു! മഞ്ചക്കുള്ളില്‍ നെല്ലും പതിരുമൊന്നുമില്ലല്ലോ... പിന്നെന്താദ്? കീരിവാസ്വേട്ടന് സംശയം. അപ്പോഴേക്കും അച്ഛന്‍റെയും അമ്മയുടെയും കൂടെ മക്കള് ഓരോരുത്തരായി വന്ന് പിടിച്ചു. എന്നിട്ടും മഞ്ച ഒരു നൂലിന് അനങ്ങിയില്ല.

     പത്താമത്തെ കുട്ടിയും കൂടി മഞ്ചയെ പിടിക്കാനെത്തിയപ്പോള്‍ ഒരു ഔദാര്യം കണക്കെ അതൊന്നിളകിക്കൊടുത്തു. ആ ഇളകല്‍ മുതലാക്കി അവര്‍ ബദ്ധപ്പെട്ട് അതിനെ നിരക്കി മാറ്റി.

     ഇരുപത്തിനാല് കണ്ണുകള്‍ ഒരുമിച്ച് പുറത്തേക്ക് മിഴിഞ്ഞു.

     തലേന്നാള്‍ കുഴച്ചുകൊണ്ടു കൊടുത്ത മുക്കാല്‍ ഭാഗം കുമ്മായവും മഞ്ചയുടെയും ചുമരിന്‍റെയും ഇടയില്‍ മതിലുപോലെ ഉറച്ചു നില്‍ക്കുന്നു!

     ഉറഞ്ഞുതുള്ളിയ കീരിവാസ്വേട്ടന്‍ പാപ്പന്‍റെ വീട്ടിലേക്ക് കുതിച്ചു.

     ڇയ്യെന്ത് പണ്യാണ് കാണിച്ചത് പാപ്പാ...?ڈ

     ڇപിന്നല്ലാതെ ഒരു മേശരിക്ക് തേക്കാന്‍ ലോകായലോകത്തുള്ള ആള്‍ക്കാരൊക്കെ കൂടി കുമ്മായം കൊയക്കാന്‍ നിന്നാ ഇങ്ങനൊക്കെത്തന്നെയാണ്.ڈ

     അതുകേട്ടതും കീരിയെപ്പോലെ വന്ന വാസ്വേട്ടന്‍ എലിയെപ്പോലെ തിരികെപ്പോയി.

     കത്തിയടി കേട്ട് പെണ്‍കുട്ടി വായ പൊത്തിച്ചിരിച്ചു. പാലപ്പൂവുകള്‍ പൊഴിഞ്ഞു. അതിന്‍റെ മണത്തില്‍ കത്തിപ്പാപ്പന് മത്ത് പിടിച്ചു. കത്തി പോലെ മത്തി പിടിച്ച് പാപ്പന്‍ തരിച്ച് നിന്നു.

     ആണ്‍കുട്ടി അവളെ ഒന്നുകൂടി അണച്ചുപിടിച്ചു. ഇനിയുണ്ടോ കത്തിയടികള്‍ എന്ന് അവള്‍ വിറയ്ക്കുന്ന ശബ്ദത്തോടെ ചോദിച്ചു. ഇനി കത്തിയല്ല, കവിതയാണുള്ളതെന്ന് ആണ്‍കുട്ടി. ഇരുവരും പ്രണയപരവേശത്താല്‍ പരസ്പരം ചുണ്ടുകളിലേക്ക് നോക്കുകയായിരുന്നു അപ്പോള്‍. ശരീരങ്ങള്‍ കൊണ്ട് കവിതകള്‍ നെയ്യുന്നത് കാണാനും കേള്‍ക്കാനും പാപ്പന്‍ പിന്നെയവിടെ നിന്നില്ല, മത്തി തിരിച്ച് പൊതിയിലേക്ക് തിരുകിക്കയറ്റി പതുക്കെ തിരിച്ചുനടന്നു.

     ദേശങ്ങളില്‍ നിന്നും ദേശങ്ങളിലേക്ക് വ്യാപിക്കുന്ന തന്നെക്കുറിച്ചുള്ള കത്തിയടികള്‍ പാപ്പന്‍റെ ഉറക്കം കെടുത്തി. അതോടെ അത്തരം കത്തിയടി നെയ്യുന്ന തന്നെപ്പോലെയുള്ള ആ മറ്റൊരാളെ കണ്ടുപിടിച്ചിട്ടു തന്നെ വേറെ കാര്യം എന്നായി പാപ്പന്‍. അതിനായി മൂപ്പര് എന്നും പണിമാറ്റി കുളിച്ച് അങ്ങാടിയിലേക്കിറങ്ങി വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളില്‍, തെക്കോട്ടും വടക്കോട്ടുമായി നോക്കിയിരുന്നു. അങ്ങനെയുള്ളയൊരാളെ കാണാതെയാവുമ്പോള്‍ അവിടെനിന്നുമിറങ്ങി റോഡിന്‍റെ കിഴക്കോട്ട് കുറെ നടക്കും, പടിഞ്ഞാറോട്ടും കുറെ നടക്കും. പിന്നെ വിച്ചാപ്പ്വാക്കേന്‍റെ പീടികയോട് ചേര്‍ന്ന് നിന്ന് വാസ്വേട്ടന്‍റെ ചൂടിക്കെട്ടിന് മുകളിലേക്ക് അയാള്‍ കത്തിയടിക്കാന്‍ വരുന്നുണ്ടോന്ന് പാളി നോക്കും. ദിവസങ്ങളോളം നിന്നിട്ടും തന്നെപ്പോലെയുള്ള മറ്റൊരു കത്തിയെ കണ്ടുപിടിക്കാന്‍ മാത്രം കത്തിപ്പാപ്പന് കഴിഞ്ഞില്ല.

     കത്തിപ്പാപ്പന് ശരിക്കും വിഷണ്ണകാലമായിരുന്നു അതെന്ന് പറയാം. വീടുപണിയുടെ അളവുകള്‍ പിഴയ്ക്കാന്‍ തുടങ്ങി. ജന്നല്‍കട്ടിള വയ്ക്കുന്ന സ്ഥലത്ത് വാതില്‍കട്ടിളയും വാതില്‍കട്ടിള വയ്ക്കേണ്ടയിടത്ത് ജന്നല്‍കട്ടിളയും വച്ചു. ഒരു സ്ഥലത്തെ കുളിമുറിക്ക് വാതില് തന്നെ വയ്ക്കാന്‍ മറന്നു. ഉള്ളില്‍ നിന്നുകൊണ്ട് പടുത്ത് പടുത്ത് വൈകുന്നേരമായപ്പോള്‍ വാതിലില്ല. പിന്നെ പടുത്തത് പൊളിച്ചിട്ടാണ് മൂപ്പരെ പുറത്തെത്തിച്ചത്. പോരാത്തതിന് വൈകുന്നേരം അങ്ങാടിയിലേക്കിറങ്ങിയാല്‍ വീട്ടിലെത്തുന്നത് നട്ടാപ്പാതിരാ കണക്കായി. കത്തിപ്പാപ്പന്‍റെ പാപ്പിക്ക് ആദ്യമൊന്നും കാര്യം മനസ്സിലായില്ല. പരിപാടി സ്ഥിരമായപ്പോള്‍ അവര് ഭര്‍ത്താവിനെ പിടിച്ച് മണത്തുനോക്കി. വല്ല പുതിയ ശീലവും തുടങ്ങിയോ എന്നറിയണമല്ലോ... ഇല്ല, ഒന്നുമില്ല. ഇനി പ്രേതമോ കുട്ടിച്ചാത്തനോ കുടുങ്ങിയതാണോ?! കുഞ്ഞുകുട്ടന്‍ മന്ത്രവാദിയുടെ കോഴിമുട്ട കൂടോത്രത്തിനായി അവര്‍ ദിവസവും രണ്ട് കോഴിമുട്ടയും അരയില്‍ തിരുകി പാപ്പനറിയാതെ യാത്ര തുടങ്ങി. എന്തുചെയ്യാന്‍, കുഞ്ഞുകുട്ടന്‍ ദക്ഷിണയായി വാങ്ങി പൊരുത്തം വച്ച മുട്ടകള് വിരിഞ്ഞ് കുട്ടികളുണ്ടായിട്ടും ആ കുട്ടികള് പ്രായപൂര്‍ത്തിയായിട്ടും കത്തിപ്പാപ്പന്‍റെ കാര്യത്തില്‍ മാത്രം യാതൊരു തീരുമാനവുമായില്ല.

     കത്തിയടികള്‍ പിന്നെയും വളര്‍ന്നു.

     പാപ്പന്‍ പിന്നീട് തന്‍റെ പുതിയ കത്തികേള്‍ക്കുന്നത് ടൈലര്‍ അപ്പുട്ടേട്ടന്‍റെ പീടികയില്‍ നിന്നായിരുന്നു. അയ്ലയും വാങ്ങി വരുമ്പോള്‍ വെറുതെ ഒന്ന് കാതോര്‍ത്തതാണ്.

     പടുത്തത് വളഞ്ഞ കഥയാണ് അപ്പുട്ടേട്ടന്‍ എടുത്തിട്ടലക്കുന്നത്. ഇതെപ്പോ? തന്‍റെ ഒരു കല്ലുപോലും ഇതുവരെ എവിടെയും തൂക്കം പോയിട്ടില്ല. ഇവരെന്തൊക്കെയാണ് പറയുന്നത്? പാപ്പന്‍ കത്തിയടി കേള്‍ക്കാന്‍ ഇരുട്ടും ചാരി നിന്നു.

     ചോദ്യം - എന്നിട്ടെന്തായി?

     ഉത്തരം - എന്താവാന്‍? ഉടമക്കാരന്‍ വൈകുന്നേരം വന്ന് നോക്കുമ്പോള്‍ പടവങ്ങനെ ചേര പോയ പോലെ വളഞ്ഞും പുളഞ്ഞുമാണ് പോയിട്ടുള്ളത്. ഉടനെ തന്നെ മൂപ്പര് പാപ്പന്‍റെ വീട്ടിലെത്തി. പാപ്പനോട് കാര്യം പറഞ്ഞു.

     നൂലും തൂക്കുണ്ടയും കാട്ടി പടുക്കുന്ന എന്‍റെ പടവ് വളയൂലാന്ന് പാപ്പന്‍.

     എന്നാല്‍ വളഞ്ഞിട്ടുണ്ടെന്ന് ഉടമസ്ഥന്‍.

     രാത്രിക്ക് രാത്രി പാപ്പന്‍ പണിസ്ഥലത്തെത്തി. എട്ടുകട്ട ടോര്‍ച്ചിന്‍റെ വെളിച്ചം പായിച്ച പാപ്പന്‍ വിറച്ചുപോയി. പടവ് څകയമൊയാچന്ന് പറഞ്ഞങ്ങനെ നില്‍ക്കുകയാണ്. എപ്പോ വേണമെങ്കിലും താഴെയെത്തും. ഇതെങ്ങനെ?

     രക്ഷപ്പെടണമല്ലോ...

     ڇഎവിടെ എന്‍റെ കൈയ്യാള്‍?ڈ പൊടുന്നനെ പാപ്പന്‍ അലറി

     ڇഎന്തേ കത്ത്യേ?ڈ ഉടമസ്ഥന്‍ ചോദിച്ചു.

     ڇഎവടെ ന്‍റെ കൈയ്യാള്, വിളിക്ക് ആ കള്ളഹിമാറിനെ. ഓന്‍ കെണര്‍ന്‍റെ ആള്‍മറയ്ക്ക് കെട്ടണ നൂലാണ് പടവിന് കെട്ടാന്‍ തന്നത്. ഓനെ ഞാനിന്ന് ശരിയാക്കും.ڈ പാപ്പന്‍ നിന്ന് തുള്ളി.

     ഉടമസ്ഥന്‍ ചിന്തിച്ചു. നൂല് മാറിയതാണോ? വെറുതെയല്ല പടവ് വളഞ്ഞത്. ഒരു കാര്യവുമില്ലാതെ പാപ്പനെ സംശയിച്ചു. ڇവേണ്ട കത്ത്യേ... മ്പളെ കുട്ട്യോളല്ലേ... പഠിച്ചു വര്വല്ലേ. കാര്യാക്കണ്ട യ്യേതായാലും നാളെ അതങ്ങട്ട് പൊളിച്ച് കെട്ടിക്കാളാ...ڈ

     കത്തിയടി കേട്ട് ടൈലര്‍ഷോപ്പിലെ ആളുകള്‍ തലതല്ലി ചിരിച്ചു.

     പാപ്പന്‍റെ കണ്ണുകള്‍ നിറഞ്ഞു. അങ്ങനെയൊരു സംഭവമേ ഉണ്ടായിട്ടില്ല. പാപ്പന്‍ പല്ലു ഞെരിച്ചു, എല്ലാം അവന്‍റെ ചെയ്തികളാ... വിടരുത് അവനെ. എന്നെങ്കിലും കൈയില്‍ കിട്ടാതിരിക്കില്ല. പാപ്പന്‍റെ വാശി കൂടി. എന്നത്തേയും പോലെ അന്നും അത്യധികം നിരാശയോടെയാണ് കത്തിപ്പാപ്പന്‍ വീട്ടിലേക്ക് മടങ്ങിയത്.

     അയാളെ കൈയോടെ പിടികൂടുന്നതിനെ കുറിച്ചാലോചിച്ച് പാപ്പന്‍റെ തല പുകഞ്ഞു. നടന്ന് നടന്ന് ചാനത്തെ കുളം കഴിഞ്ഞുള്ള ഇലഞ്ഞിയുടെ ചുവട്ടിലേക്കെത്തിയപ്പോള്‍ തൊട്ടുമുന്നില്‍ അതാ ഒരു കാല്‍പ്പെരുമാറ്റം!

     ആദ്യം ഒന്നും വ്യക്തമായില്ലെങ്കിലും പാപ്പനൊപ്പം മുകളില്‍ നിന്നും ചന്ദ്രനും കൂടി ഒന്നു പാളി നോക്കിയപ്പോള്‍ പാപ്പന് ആളെ മനസ്സിലായി.

     ശരിക്കുള്ള കത്തി! പാപ്പന്‍ സ്തബ്ധനായി.

     ഇത്രകാലം തന്നെപ്പറ്റി ഇല്ലാക്കഥകള്‍ പറഞ്ഞുനടന്ന ഹമ്ക്ക്. പാപ്പന്‍റെ നെഞ്ച് പടപടാന്ന് മിടിച്ചു. വളരെ ലാഘവത്തോടെ അയാള്‍ തന്‍റെ വീട്ടിലേക്ക് കയറാന്‍ പോകുന്നു! ഓടിപ്പോയി രണ്ടെണ്ണം പൊട്ടിച്ചാലോ... അതല്ലെങ്കില്‍ പിടിച്ചുവലിച്ച് പുറത്തിട്ടാലോ? രണ്ടും ചെയ്യാനായി പാപ്പന്‍റെ കാല് പൂതിപ്പെട്ടു.

     വേണ്ട. നട്ടാപ്പാതിരായ്ക്ക് ആളുകള്‍ കൂടും. അങ്ങനെ ആളുകള്‍ കൂടുമ്പോള്‍ ഒരുപോലുള്ള രണ്ടുപേരെ കാണും. പിന്നെ ആരാണ് യഥാര്‍ത്ഥ പാപ്പനെന്ന് അവര്‍ പരിശോധിക്കും. അതില്‍ യഥാര്‍ത്ഥ പാപ്പനായ താനെങ്ങാനും പരാജയപ്പെട്ടുപോയാലോ... പാപ്പന് അത് ആലോചിക്കാന്‍ കൂടി വയ്യായിരുന്നു. തല്‍ക്കാലം അവനെന്താണ് ചെയ്യുന്നതെന്ന് നോക്കാം... പാപ്പന്‍ മുന്നില്‍ നടക്കുന്ന അപരനായ കത്തിപ്പാപ്പന് പിന്നില്‍ ജാരനെപ്പോലെ പതുങ്ങി.

     ڇഎട്യേ... എട്യേ... പാപ്പ്യേ.ڈ

     മുറ്റത്തേക്ക് കയറിയതും അയാള്‍ വിളിക്കുന്നത് പാപ്പന്‍ കേട്ടു. പഠിച്ച കള്ളന്‍! ആ വിളിയില്‍ പോലും ആര്‍ക്കും കള്ളത്തരം പൊളിക്കാന്‍ കഴിയില്ല. താന്‍ വിളിക്കുന്ന അതേപോലെത്തന്നെ.

     അപ്പോഴേക്കും പാപ്പി വീട്ടിനുള്ളില്‍ നിന്നും ഇറങ്ങിവന്നു. പത്ത് നാല്‍പ്പത്തഞ്ച് വയസ്സ് പ്രായമുള്ള തന്‍റെ ഭാര്യയെ കണ്ടപ്പോള്‍ പാപ്പന്‍ ആദ്യമായി അന്തം വിട്ടു. അവള്‍ കണ്ണെഴുതി പൊട്ടുതൊട്ട് സുന്ദരിയായിരിക്കുന്നു. ഇവള്‍ക്കിതൊക്കെ ഇപ്പോഴും അറിയോ? പാപ്പി കണ്ണെഴുതിയത് പാപ്പന്‍ അവസാനമായി കണ്ടത് അവരുടെ ആദ്യരാത്രിയുടെ അന്നായിരുന്നു.

     ഓഹോ, അപ്പോള്‍ ഇത് കുറെ കാലമായി തുടങ്ങിയിട്ട്, പാപ്പന്‍റെ കണ്ണുകള്‍ സങ്കടം കൊണ്ട് പുതര്‍ന്നു.

     അയാള്‍ കൈയിലുള്ള പൊതി പാപ്പിക്ക് കൊടുക്കുകയാണ്.

     ڇഅയ്ലയാണ്. മൂന്നെണ്ണം പൊരിച്ചേക്ക്. രണ്ടെണ്ണം നിനക്കും ഒരെണ്ണം എനിക്കും.ڈ

     അത് കേട്ടതും പാപ്പന്‍ ഇടി വെട്ടിയതുപോലെ നടുങ്ങി. കൈയിലുള്ള പൊതിയിലേക്ക് നോക്കി. മൂന്ന് അയ്ലകള്‍ തന്‍റെയും കൈയിലുണ്ട്. വാങ്ങുമ്പോള്‍ രണ്ടെണ്ണം അവള്‍ക്ക് കണക്കാക്കി വാങ്ങിയതാണ്. രണ്ടെണ്ണം നിനക്കും എന്ന് കേട്ടതോടെ പാപ്പന്‍റെ ചങ്ക് പൊടിഞ്ഞു. പാപ്പന് പഴയപോലെ ഭാര്യയുമായുള്ള പരിപാടികള്‍ക്കൊന്നും പാങ്ങില്ല. മാസത്തിലൊരിക്കല്‍ മാത്രമാണ് സംഗതി. അതിന് തന്നെ ദിവസങ്ങളോളം അമുക്കുരുവും നായ്ക്കുരണ പൊടിയും പടപടാന്ന് അടിച്ചു കയറ്റുകയും വേണം. ആ മാസത്തിലൊരിക്കലാണ് പാപ്പന്‍ പാപ്പിക്ക് എല്ലാം അധികം നല്‍കുക.

     ഭാര്യ തന്‍റെ അപരന്‍റെ കൂടെ കിടക്കുന്നതിനെ കുറിച്ചോര്‍ത്തപ്പോള്‍ പാപ്പന്‍റെ നെഞ്ച് നീറി.

     ആദ്യം നടന്ന പാപ്പന്‍ വീട്ടിലേക്ക് കയറിയതും ശരിക്കുള്ള പാപ്പന്‍ മീന്‍ പൊതിയും കൊണ്ട് തൊട്ടപ്പുറത്തെ വാഴക്കൂട്ടത്തിലേക്ക് നൂണ്ടതും ഏറെക്കുറെ ഒരുമിച്ചായിരുന്നു. ഒച്ച കേട്ട് വാഴക്കൂട്ടത്തില്‍ നിന്നും ഒരു പൂച്ച പുറത്തേക്ക് ചാടി. പെട്ടെന്ന് പാപ്പന്‍ ചൂണ്ടുവിരല്‍ ചുണ്ടറ്റത്ത് മുട്ടിച്ച് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. പൂച്ച ചെറിയൊരു പുച്ഛം മുഖത്ത് മിന്നിച്ച് ആദ്യം വീട്ടിലേക്കും പിന്നെ പാപ്പനെയും നോക്കി വാലും ചുരുട്ടി തൊട്ടപ്പുറത്തേക്കും നടന്നു. പാപ്പന്‍ മീന്‍പൊതിയും പിടിച്ച് വാഴക്കല്ലകള്‍ക്കിടയില്‍ കുന്തിച്ചിരുന്നു.

     നിലാവ് തുറന്നു. നിലാവ് അടച്ചു. വീണ്ടും തുറന്നു, വീണ്ടും അടച്ചു.

     മീന്‍ പൊരിക്കുന്ന മണം പുറത്തേക്ക് വരാന്‍ തുടങ്ങി. ഇനി കാത്ത് നിന്നിട്ട് കാര്യമില്ല എന്ന് പാപ്പന് ബോധ്യം വന്നു. പതുക്കെ എഴുന്നേറ്റ് വീടിന്‍റെ പിന്‍ഭാഗത്തു കൂടി അടുക്കളയ്ക്കരികിലെത്തി. അവിടെയുള്ള ചെറിയ കിളിവാതിലിലൂടെ ഉള്ളിലേക്ക് നോക്കി.

     കത്തി ഭാര്യയുമായി കിന്നരിച്ചിരിക്കുകയാണ്. പാപ്പിയുടെ നഗ്നമായ വയറില്‍ ഇടയ്ക്ക് തൊടുകയും ഉമ്മ വയ്ക്കാന്‍ ശ്രമിക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. അടുപ്പില്‍ നിന്നും അയ്ല വേവുന്നതിന്‍റെ അവസാന ഗന്ധം കിട്ടിയതോടെ പാപ്പന്‍ അള്ളിപ്പിടിച്ച് നിന്നിടത്ത് നിന്നും താഴേക്ക് ചാടി.

     ഭക്ഷണം കഴിഞ്ഞാല്‍ പിന്നെ അവരുടെ രതിയായിരിക്കും.

     ആദ്യം തന്നെപ്പറ്റി അങ്ങാടികളില്‍ കത്തിയടി പരത്തി. പിന്നെയിപ്പോ ദാ വീട്ടില്‍ കയറി കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. എന്തായാലും ഇനിയും ഇതിങ്ങനെ മുന്നോട്ട് പോയാല്‍ ഉറപ്പാണ്, താന്‍ ഒരിക്കല്‍ വീട്ടില്‍ നിന്നും എന്നന്നേക്കുമായി പുറത്താക്കപ്പെടും. നിലനില്‍പ്പ് തന്നെ അവതാളത്തിലാകും. എന്തേലുമൊക്കെ ചെയ്തേ പറ്റൂ.

     പാപ്പന്‍ പതുക്കെ വിറകുപുരയിലേക്ക് നടന്നു. അടയ്ക്ക പൊളിക്കുന്ന കത്തിയായിരുന്നു ലക്ഷ്യം. മൂര്‍ച്ച കൂട്ടി ഇറയത്ത് വച്ചതാണ് തലേന്ന്. അവന്‍റെയുള്ളിലേക്ക് കുത്തിക്കയറ്റി കൊടലും പണ്ടവും വലിച്ച് താഴേക്കിടണം, അല്ല പിന്നെ. തപ്പിത്തടഞ്ഞ് മുഴുവന്‍ പരതിനോക്കി. പക്ഷെ അവിടെയൊന്നും കത്തിയുണ്ടായിരുന്നില്ല. അപ്പോഴേക്കും പാപ്പി പുറത്തേക്കിട്ടുകൊടുത്ത മീന്‍തല തിന്നുന്ന പൂച്ച പാപ്പനെ കണ്ട് തേറ്റ വിറപ്പിച്ചു. കൈയിലുള്ള മീന്‍ പൊതി അയാള്‍ ഊക്കില്‍ പൂച്ചക്കിട്ട് കൊടുത്തു. അതിലെ രണ്ട് അയ്ല കടിച്ചുപിടിച്ച് പൂച്ച എങ്ങോട്ടോ ധൃതിയില്‍ ഓടിപ്പോയി.

     അടയ്ക്കാക്കത്തി കാണാതെ തലയ്ക്ക് കൈയും കൊടുത്തിരിക്കുന്ന സമയത്തായിരുന്നു ചോറ്റുപാത്രങ്ങളുടെ ശബ്ദം ഉണ്ടായത്. അതോടെ പാപ്പന്‍ ജാഗരൂകനായി.

     പെട്ടെന്ന് പാപ്പി കൈയും മുഖവും കഴുകാന്‍ അടുക്കളപ്പുറത്തേക്ക് വന്നു, പിന്നാലെ ആ കത്തിയും. ആ തക്കത്തിന് പാപ്പന്‍ ചുമര് മറഞ്ഞ് ഉള്ളിലേക്ക് കയറി കിടക്കുന്ന മുറിയുടെ വാതിലിന് മറവില്‍ ഒളിച്ചുനിന്നു. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ ആദ്യം മുറിയിലേക്ക് കടന്നുവന്നു. പാപ്പന്‍ കത്തിയെ ചിമ്മിനി വെട്ടത്തില്‍ ആദ്യമായി കണ്ടു. തന്‍റെ അതേ രൂപം. ഒരു മാറ്റവുമില്ല. ആളെ കൂട്ടാഞ്ഞത് നന്നായി. ഉറങ്ങുമ്പോള്‍ തീര്‍ക്കണം. പാപ്പി ഉറങ്ങിയാല്‍ പിന്നെ എടുത്തുകൊണ്ടുപോയാലും അറിയില്ല. അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമാണ്.

     പാപ്പന്‍ നല്ലൊരു സന്ദര്‍ഭത്തിനായി കാത്തുനിന്നു.

     അയാള്‍ കിടന്നു. ഉടനെ തന്നെ പാപ്പന്‍ തൊട്ടപ്പുറത്തെ ട്രങ്ക്പെട്ടിയുടെ മറവിലേക്ക് നൂണ്ടു. പാപ്പി ഒരു മൂളിപ്പാട്ടോടെ മുറിയിലേക്ക് കയറി കതകടച്ചു. വല്ലാത്തൊരു സുഗന്ധം അവിടെയൊന്നാകെ പരന്നു.

     ڇഎന്തൊരു മണം...ڈ ആ ഹമ്ക്ക് പറയുകയാണ്. പാപ്പന്‍ ചെവി വട്ടംപിടിച്ചു.

     ڇകൈതപ്പൂവിന്‍റെതാണ്. രണ്ടുമീന്‍ തരുന്ന അന്നിടാന്‍ വേണ്ടി കൈതപ്പൂവിട്ട് പൂട്ടിവച്ച കുപ്പായമാണ്.ڈ പാപ്പി ഒരു തരം പരവേശത്തോടെ പറഞ്ഞു.

     പാപ്പന്‍ പെട്ടിക്കരികില്‍ കിടന്ന് ഞെളിപിരി കൊണ്ടു. പഹയത്തി, വഞ്ചകീ, ദുഷ്ടേ... പാപ്പന്‍ പല്ലു ഞെരിച്ചു.

     ڇഇതെന്താ അടയ്ക്ക പൊളിക്കുന്ന കത്തിയുമായി?ڈ പാപ്പിയുടെ ചോദ്യം കേട്ട് മറഞ്ഞിരിക്കുന്ന കത്തിപ്പാപ്പന്‍റെ കണ്ണ് തുറിച്ചു. അടയ്ക്കാക്കത്തിയോ?! പാപ്പന്‍ പെട്ടിക്കിടയില്‍ നിന്നും ബദ്ധപ്പെട്ട് നോക്കി, അയാള്‍ അതാ കട്ടിലില്‍ കിടന്ന് അടയ്ക്കാക്കത്തിയുടെ മൂര്‍ച്ച പരിശോധിക്കുന്നു. ഇതെങ്ങനെ?

     ഭയങ്കരന്‍! അപ്പോ ഞാന്‍ തീര്‍ക്കുമെന്ന് അയാള്‍ക്കറിയാമായിരുന്നു. ആസൂത്രണങ്ങളെല്ലാം പാളുന്നതുപോലെ പാപ്പന് തോന്നി. ഇനിയിപ്പോ എന്തെല്ലാം കാണണം. സ്വന്തം ഭാര്യയുമായി അയാള്‍... ഛെ.

     എന്താണ് ചെയ്യേണ്ടത്?

     സ്വന്തം മുറിയില്‍ നിന്നും ഇറങ്ങിയോടേണ്ട ഗതികേട് വരുമോ?

     പാപ്പന്‍ രണ്ടും കല്‍പ്പിച്ച് ശ്വാസം മുറുകെ പിടിച്ചിരുന്നു.

     അപ്പോഴേക്കും കട്ടിലില്‍ നിന്നും ശീല്‍ക്കാരങ്ങളും അമര്‍ത്തിയ മൂളക്കങ്ങളും ഉയരാന്‍ തുടങ്ങി. പാപ്പന് അങ്ങോട്ട് നോക്കാനേ തോന്നിയില്ല. കണ്ണുകളില്‍ വെള്ളം നിറച്ച് അട്ടയെപ്പോലെ ചുരുണ്ടിരുന്നു.

     ഒന്നേ, രണ്ടേ, മൂന്നേ... എന്തോരം ഉമ്മകളാണ് അവള്‍ അയാള്‍ക്ക് നല്‍കുന്നത്! എണ്ണുന്നതിനനുസരിച്ച് പാപ്പന് സങ്കടം വന്നു. പല്ല് കടിച്ചുപിടിച്ച് കരയാതിരിക്കാനായി വായ പൊത്തിപ്പിടിച്ചു.

     കുറെ കഴിഞ്ഞപ്പോള്‍ പാപ്പിയുടെ കുണുങ്ങിയുള്ള ചിരി കേള്‍ക്കാന്‍ തുടങ്ങി. അനക്കങ്ങള്‍ അടങ്ങിയിട്ടുണ്ട്. പാപ്പന്‍ പതുക്കെ തലയുയര്‍ത്തി നോക്കി. ഇരുട്ടാണ്. കുറെ നേരം കൂര്‍പ്പിച്ച് നോക്കിയപ്പോള്‍ ചിത്രങ്ങള്‍ തെളിയാന്‍ തുടങ്ങി.

     നെഞ്ചിലേക്ക് കയറ്റിവച്ച അവളുടെ തലമുടിയില്‍ പതുക്കെ തലോടുകയാണ് അയാള്‍. കുറച്ച് കഴിഞ്ഞപ്പോള്‍ പാപ്പിയുടെ കൂര്‍ക്കംവലി പാപ്പന്‍ കേട്ടു. അവളുടെ മുടിയിഴകള്‍ക്കിടയില്‍ നിശ്ചലമായിപ്പോയ അയാളുടെ കൈകളും പാപ്പന്‍ കണ്ടു.

     ട്രങ്ക്പെട്ടിക്കരികില്‍ നിന്നും പാപ്പന്‍ പതുങ്ങിയ കാല്‍വയ്പ്പുകളോടെ പുറത്തേക്ക് കടന്നു. പതുക്കെ തലയിണയ്ക്ക് കീഴെ പരതി. അടയ്ക്കാക്കത്തി കൈയില്‍ തടഞ്ഞു. അത് ഒച്ചയുണ്ടാക്കാതെ പുറത്തേക്കെടുത്ത് വലതുകൈയില്‍ അമര്‍ത്തിപ്പിടിച്ച് പാപ്പിയെ പതുക്കെ ഇടതുകൈ കൊണ്ട് മാറ്റിക്കിടത്തി. പിന്നെ അയാളെ പുഷ്പം പോലെ മലര്‍ത്തിയിട്ടു. നെഞ്ചിന് താഴെ വയറ്റില്‍ കൊടലും പണ്ടവും വരുന്ന സ്ഥലത്ത് ഏകദേശം ധാരണ വച്ചു.

     കത്തി പതുക്കെ ഉയര്‍ത്തി. സര്‍വശക്തിയും ആഞ്ഞു സംഭരിച്ചു.

     ഒരൊറ്റ കുത്തിന് കത്തി ആഴങ്ങളിലേക്ക് പാഞ്ഞു, ഒരു തിരിക്കലും വലിക്കലുമായിരുന്നു പാപ്പന്‍.

     ചോര പുറത്തേക്ക് ചീറ്റി. പാപ്പി അറിയാതിരിക്കാന്‍ ഉയര്‍ന്നുപൊങ്ങിയ പിടച്ചിലുകളെ അമര്‍ത്തിപ്പിടിച്ച് ഒരൊറ്റ തള്ളിന് കട്ടിലിന് താഴേക്ക് ശരീരം മറിച്ചിട്ടു.

     നിലത്ത് ചോര തളം കെട്ടി.

     നാലുമാസം! നാലുമാസം കഴിഞ്ഞിട്ടാണ് കത്തിപ്പാപ്പന്‍ ആശുപത്രി വിട്ടത്. ഈച്ചഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. മുറിവുണങ്ങിയ അന്നുതന്നെ പാപ്പന്‍ അങ്ങാടിയിലേക്കിറങ്ങി. കുറെക്കാലത്തിന് ശേഷം കത്തിപ്പാപ്പനെ കണ്ടതും അറിയുന്ന ആളുകള്‍ പുതിയ കത്തിയടി പ്രതീക്ഷിച്ച് വട്ടം കൂടി. അവര്‍ മുറിപ്പാടിന്‍റെ നീളവും വീതിയും അളന്നു. പലരും കത്തി കൊണ്ട് കുത്തിയവനെ മനസ്സിലിട്ട് ആത്മാര്‍ത്ഥമായി പ്രാകി. ചിലര്‍ പിടികൊടുക്കാതെ ഓടിരക്ഷപ്പെട്ട അയാളുടെ വീര്യം പറഞ്ഞ് അതിശയപ്പെട്ടു.

     എല്ലാം കേട്ട് പാപ്പന്‍ ഉള്ളില്‍ ചിരിച്ചു.

     പിന്നീട് പാപ്പന്‍റെ കത്തിയടി കൂറുറുമ്പില്‍ ഉണ്ടായില്ല. ആരും മൂപ്പരെ കുറിച്ചുള്ള കത്തിയടികള്‍ പരസ്പരം പറഞ്ഞതുമില്ല. എങ്കിലും ഇപ്പോഴും പാപ്പന്‍ രാത്രിയൊക്കെ ഒറ്റയ്ക്ക് നടക്കുമ്പോള്‍ അരയിലെ അടയ്ക്കാക്കത്തിയിലേക്ക് കൈയമര്‍ത്തി ഇടയ്ക്ക് പിന്നിലേക്കും ഇടയ്ക്ക് കുറെ മുന്നിലേക്കും ഏന്തി നോക്കും.

     മറ്റവന്‍, അവന്‍ പിന്നേം കയറി വരുമോ? മരിക്കാതെ രക്ഷപ്പെട്ട് ഓടിയതാണ് അന്ന്... വിശ്വസിക്കാന്‍ പറ്റിയില്ല.



* കൈയ്യാള്‍ - സഹായി, * മഞ്ച - പത്തായം, * ചട്ടകം - കുമ്മായക്കത്തിക്ക് പ്രാദേശികമായി പറയുന്നത്.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts