പോളിഷ് കഥ - വാന്‍-ഡോറയുടെ അത്ഭുതക്കിണര്‍ --സിപ്പി പള്ളിപ്പുറം




     പോളണ്ടിലെ ഒരു ഗ്രാമത്തില്‍ വളരെ ദയാലുവായ ഒരു പ്രഭു ജീവിച്ചിരുന്നു. څറുഡോള്‍ഫ്چ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പേര്.

     മഞ്ഞണിഞ്ഞ മലകള്‍ക്കു നടുവിലുള്ള ഹരിതാഭമായ ഒരു താഴ്വരയിലായിരുന്നു റുഡോള്‍ഫ് പ്രഭുവിന്‍റെ കൊട്ടാരം. കൊട്ടാരത്തിനു ചുറ്റുമായി കണ്ണഞ്ചിപ്പിക്കുന്ന ഒരു വര്‍ണപ്പൂന്തോട്ടമുണ്ടായിരുന്നു. പൂന്തോട്ടത്തിനപ്പുറം ഓറഞ്ചും മുന്തിരിയും ചെറിയും സ്ട്രോബറിയുമെല്ലാം കുലകുലയായി പഴുത്തുതൂങ്ങുന്ന വിശാലമായ ഒരു പഴത്തോട്ടമായിരുന്നു. അതിനുമപ്പുറത്തായി കതിരണിഞ്ഞു നില്‍ക്കുന്ന ഗോതമ്പുവയലുകളും വയലിനുമപ്പുറം തലയുയര്‍ത്തിനില്‍ക്കുന്ന മലനിരകളുമൊക്കെ കണ്ടാല്‍ ആര്‍ക്കും കണ്ണെടുക്കാന്‍ കഴിയുമായിരുന്നില്ല.

     റുഡോള്‍ഫ് പ്രഭുവിനെക്കുറിച്ചും അദ്ദേഹത്തിന്‍റെ കൊട്ടാരത്തെക്കുറിച്ചും അറിയാത്തവരായി ആ നാട്ടില്‍ ആരുമുണ്ടായിരുന്നില്ല. അതിനു കാരണമെന്തെന്നൊ? കൊട്ടാരവളപ്പില്‍ വളരെ പേരുകേട്ട ഒരു അത്ഭുതക്കിണറുണ്ടായിരുന്നു.

     കൊട്ടാരക്കിണറ്റിലെ ജലം വളരെ ദിവ്യശക്തിയുള്ളതായിരുന്നു. വിലപിടിച്ച മരുന്നുകളെപ്പോലും വെല്ലുന്ന ഔഷധവീര്യം ആ ജലത്തിനുണ്ടായിരുന്നു.

     കൊട്ടാരക്കിണറ്റിലെ ജലം തേടി ഓരോ രാജ്യത്തുനിന്നും നിരവധി പേര്‍ ഓരോ ദിവസവും അവിടെ എത്താറുണ്ടായിരുന്നു. ആ ജലം കോരിക്കുടിച്ച പലരും മഹാരോഗങ്ങളില്‍ നിന്നുപോലും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചുവന്നു.

     ഒരിക്കല്‍ ജ്വരപ്പനിയും വിറയലും ബാധിച്ച് തീരെ അവശനായ ഒരാളെ ഒരു മഞ്ചലില്‍ കിടത്തി അയാളുടെ കുടുംബക്കാര്‍ അവിടെ കൊണ്ടുവന്നു. മൂന്നു ദിവസം കൊട്ടാരക്കിണറ്റിലെ ജലം കുടിച്ചതോടെ രോഗം അയാളെ വിട്ടകന്നു. അയാള്‍ക്കും കുടുംബത്തിനുമുണ്ടായ ആനന്ദത്തിന് അതിരില്ല.

     പിന്നീടൊരിക്കല്‍ അകലെയുള്ള ഒരു നാട്ടില്‍ നിന്ന് വളരെക്കാലമായി തളര്‍വാതരോഗം പിടിപെട്ട് കിടപ്പിലായ ഒരു കര്‍ഷകനെ ഏതാനും ആളുകള്‍ ചേര്‍ന്ന് കട്ടിലില്‍ കിടത്തി കിണറ്റിനരികില്‍ കൊണ്ടുവന്നു. കൊട്ടാരക്കിണറ്റിലെ വെള്ളം കുടിച്ചതോടെ അയാളുടെ തളര്‍ച്ച നിശ്ശേഷം മാറി. അന്നുതന്നെ അയാള്‍ എഴുന്നേറ്റു നടന്നു.

     താമസിയാതെ അയാള്‍ തന്‍റെ വീട്ടിലേക്ക് നടന്നുപോയി. ഇതുകണ്ട എല്ലാവര്‍ക്കും വലിയ അത്ഭുതവും ആനന്ദവുമുണ്ടായി.

     സാമാന്യം സാമ്പത്തികശേഷിയുള്ള ഒരു കര്‍ഷകനായിരുന്നു അയാള്‍. ഒരു ദിവസം അയാള്‍ ഒരു പണക്കിഴിയുമായി റുഡോള്‍ഫ് പ്രഭുവിന്‍റെ കൊട്ടാരത്തിലെത്തി.

     കര്‍ഷകന്‍ മണിയടിച്ചപ്പോള്‍ കൊട്ടാരത്തിനകത്തുനിന്ന് പ്രഭുവിന്‍റെ പരിചാരകന്‍ ഓടിവന്നു.

     ڇഎന്താ? ആരാ? എന്തിനാ വന്നത്?ڈ പരിചാരകന്‍ ചോദിച്ചു.

     ڇഞാന്‍ ഇവിടത്തെ പ്രഭുവിനു സമ്മാനിക്കാന്‍ ഒരു പണക്കിഴിയുമായി വന്നതാണ്.ڈ അയാള്‍ പറഞ്ഞു.

     ڇപണക്കിഴിയോ? എന്തിനാണിത് യജമാനനു നല്‍കുന്നത്?ڈ

     ڇഇവിടത്തെ കൊട്ടാരക്കിണറ്റിലെ ഔഷധജലമാണ് എന്നെ മരണക്കിടക്കയില്‍ നിന്ന് രക്ഷിച്ചത്. വളരെക്കാലം കിടക്കയില്‍ തളര്‍ന്നു കിടന്ന ഞാന്‍ നാളെ മുതല്‍ വീണ്ടും വയലില്‍ പണിക്കിറങ്ങുകയാണ്. ആ അത്ഭുത ജലത്തിനുള്ള ഒരെളിയ പ്രതിഫലമാണിത്. ഇത് അദ്ദേഹത്തെ ഏല്‍പ്പിച്ചേക്കൂ.ڈ കര്‍ഷകന്‍ പണക്കിഴി അയാളുടെ നേര്‍ക്കുനീട്ടി.

     ڇഎന്‍റെ പൊന്നു ചങ്ങാതീ, റുഡോള്‍ഫ് പ്രഭു ആരുടെ കൈയില്‍ നിന്നും ഒരു പ്രതിഫലവും സ്വീകരിക്കുന്ന ആളല്ല. കൈയിലുള്ളത് ഇല്ലാത്തവര്‍ക്ക് വാരിക്കോരി കൊടുക്കാന്‍ മാത്രമെ അദ്ദേഹത്തിനറിയൂ. ഇത് നിങ്ങള്‍ തന്നെ എടുത്തോളൂ.ڈ പരിചാരകന്‍ വ്യക്തമാക്കി.

     കര്‍ഷകന്‍ പണക്കിഴിയുമായി ചാരിതാര്‍ത്ഥ്യത്തോടെ തിരിച്ചുപോയി.

     എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ, ഉള്ളതെല്ലാം മറ്റുള്ളവരെ സഹായിക്കാന്‍ വാരിക്കോരി ചെലവഴിച്ച് നല്ലവനായ റുഡോള്‍ഫ് പ്രഭു തീരെ ദരിദ്രനായി മാറി.

     നിത്യവൃത്തിക്കുപോലും വകയില്ലാതായപ്പോള്‍ റുഡോള്‍ഫ് പ്രഭു തന്‍റെ കൊട്ടാരവും തോട്ടങ്ങളും കിണറുമെല്ലാം കിട്ടിയ കാശിന് څവാന്‍-ഡോറچ എന്ന മറ്റൊരു പ്രഭുവിനു വിറ്റു. അറുത്ത കൈക്ക് ഉപ്പുതേക്കാത്ത ഒരു ദുഷ്ടനായിരുന്നു څവാന്‍-ഡോറچ.

     റുഡോള്‍ഫ് പ്രഭുവിന്‍റെ കൊട്ടാരവും പരിസരവും തന്‍റെ കൈയില്‍ വന്നപ്പോള്‍ څവാന്‍-ഡോറچ പ്രഭു കൂടുതല്‍ അഹങ്കരിച്ചു.

     ڇഅത്ഭുതക്കിണറ്റിലെ വെള്ളം വിറ്റാല്‍ത്തന്നെ എനിക്ക് വലിയ കോടീശ്വരനാകാം.ڈ വാന്‍-ഡോറ കണ്ടവരോടൊക്കെ പൊങ്ങച്ചം പറഞ്ഞു.

     പിറ്റേ ദിവസം മുതല്‍ څവാന്‍-ഡോറയുടെ കൊട്ടാരംچ എന്ന പേരിലാണ് ആ പ്രഭുമന്ദിരം അറിയപ്പെട്ടത്. കൊട്ടാരക്കിണറ്റില്‍ നിന്നും വെള്ളമെടുക്കാന്‍ വരുന്നവരോടെല്ലാം വാന്‍-ഡോറ കുത്തിപ്പിടിച്ച് പണം വാങ്ങാന്‍ തുടങ്ങി.

     ഒരു ദിവസം വളരെ സാധുവായ ഒരു കിഴവി അവശനായ തന്‍റെ ഭര്‍ത്താവിനെയും കൂട്ടി കൊട്ടാരവാതില്‍ക്കലെത്തി.

     ڇഎന്‍റെ ഭര്‍ത്താവ് അര്‍ബുദ രോഗം പിടിപെട്ട് തീരെ അവശനാണ്. കൊട്ടാരക്കിണറ്റിലെ കുറച്ചു ജലം കിട്ടിയാല്‍ അദ്ദേഹത്തിന്‍റെ രോഗം മാറും.ڈ അമ്മൂമ്മ പറഞ്ഞു.

     ڇഎന്‍റെ കിണറ്റിലെ ജലം കിട്ടണമെങ്കില്‍ പണം വേണം. കണ്ടവരുടെയൊക്കെ രോഗം മാറ്റാനുള്ളതല്ല എന്‍റെ കിണറ്. പണമില്ലെങ്കില്‍ വന്ന വഴിക്കു തന്നെ തിരിച്ചോളൂ.ڈ വാന്‍-ഡോറ വഴിയിലേക്ക് വിരല്‍ചൂണ്ടി. അവര്‍ കരഞ്ഞുകൊണ്ട് അവിടെ നിന്നും തിരിച്ചുപോയി.

     ഈ സങ്കടവാര്‍ത്തയറിഞ്ഞ് റുഡോള്‍ഫ് പ്രഭു പിറ്റേ ദിവസം വാന്‍-ഡോറയെ കാണാനെത്തി.

     ڇവാന്‍-ഡോറ, കൊട്ടാരക്കിണറ്റിലെ ഔഷധജലം ദൈവത്തിന്‍റെ ദാനമാണ്; അത് വില്‍പ്പനച്ചരക്കല്ല. ഞാനോ എന്‍റെ പൂര്‍വികരോ ഒരിക്കല്‍പോലും ഇതിന്‍റെ പേരില്‍ ഒരു പൈസ പോലും ആരോടും വാങ്ങിയിട്ടില്ല. ഇത് പാവപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി മാത്രം നല്‍കണം.ڈ റുഡോള്‍ഫ് പ്രഭു ഉപദേശിച്ചു.

     ڇഇക്കാര്യത്തില്‍ തന്‍റെ ഉപദേശമൊന്നും വേണ്ട; ഇതിപ്പോള്‍ എന്‍റെ അവകാശത്തില്‍പ്പെട്ട ജലമാണ്. അതിനു ഞാന്‍ ശരിക്കും പണം ഈടാക്കും.ڈ വാന്‍-ഡോറ അവകാശപ്പെട്ടു.

     ڇഎന്തിനാണ് തനിക്ക് ഇത്രയേറെ പണം?ڈ റുഡോള്‍ഫ് പ്രഭു ആരാഞ്ഞു.

     ڇപണമോ? പണം കൊണ്ട് ഞാനീ കൊട്ടാരം നിറയ്ക്കും. അതെല്ലാം വാരിക്കൊടുത്ത് ഞാനെന്‍റെ മകളെ ഏറ്റവും വലിയ പ്രഭുകുമാരനെക്കൊണ്ട് വിവാഹം ചെയ്യിക്കും. താന്‍ തന്‍റെ വഴിക്ക് പൊയ്ക്കോളൂ.ڈ വാന്‍-ഡോറ റൂഡോള്‍ഫ് പ്രഭുവിനെ പുച്ഛിച്ചു പറഞ്ഞയച്ചു.

     നാളുകള്‍ കുറെ കഴിഞ്ഞു. കൊട്ടാരക്കിണറ്റിലെ ജലം വിറ്റ് വാന്‍-ഡോറ സമ്പന്നരില്‍ സമ്പന്നനായി. മകളെ ഒരു മഹാപ്രഭുവിന്‍റെ മകനെക്കൊണ്ട് വിവാഹം ചെയ്യിക്കാനും അദ്ദേഹം നിശ്ചയിച്ചു.

     വിവാഹത്തലേന്നു തന്നെ വാന്‍-ഡോറ കൊട്ടാരം മുഴുവന്‍ വര്‍ണവിളക്കുകള്‍ കൊണ്ട് അലങ്കരിച്ചു. അതിഥികളുടെ തണുപ്പുമാറ്റാന്‍ ചുറ്റിലും കല്‍ക്കരിയടുപ്പുകള്‍ കത്തിച്ചു വച്ചു. പേരുകേട്ട പാചകക്കാര്‍ വന്ന് ഏറ്റവും സ്വാദിഷ്ടമായ വിഭവങ്ങള്‍ ഒരുക്കാന്‍ തുടങ്ങി. വാദ്യമേളങ്ങള്‍ ഉയര്‍ന്നുപൊങ്ങി. നര്‍ത്തനശാലയില്‍ നര്‍ത്തകിമാര്‍ ആടിത്തിമര്‍ത്തു. അതിഥികള്‍ മദ്യം കുടിച്ചു കൂത്താടി!

     ഇതിനിടയില്‍ മദോന്മത്തനായ വാന്‍-ഡോറ തന്‍റെ ഭൃത്യനോടു പറഞ്ഞു:

     ڇഎടാ വെറുതേ ചെറിയൊരു കിണറ്റില്‍ നിന്നാണ് ഞാന്‍ ഇക്കാണുന്ന സമ്പത്തൊക്കെ ഉണ്ടാക്കിയത്. അപ്പോള്‍ കിണറിന്‍റെ സ്ഥാനത്ത് വലിയൊരു തടാകമായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി?ڈ അയാള്‍ സ്വയം ഒന്നു ഞെളിഞ്ഞു.

     څവാന്‍-ഡോറچ ഇങ്ങനെ പറഞ്ഞ ഉടനെ കിണറ്റില്‍ നിന്നും څഗുളുഗുളു ഗുഗ്ഗുളുچ എന്ന് ശബ്ദം ഉയര്‍ന്നു കേള്‍ക്കാന്‍ തുടങ്ങി. കിണറ്റിലെ വെള്ളം ഉയര്‍ന്നു പൊങ്ങുന്ന ശബ്ദമായിരുന്നു അത്.

     കിണറ്റിലൂടെ ഉയര്‍ന്ന ജലം അവിടെങ്ങും പരന്നൊഴുകാന്‍ തുടങ്ങി. പാടവും തോടും തടാകങ്ങളും തോട്ടങ്ങളും നിറഞ്ഞ് മേലോട്ടു പൊങ്ങിയ ജലം അധികം വൈകാതെ കൊട്ടാരത്തിനുള്ളിലെങ്ങും നിറഞ്ഞു.

     വിവാഹപ്പന്തലും നര്‍ത്തനശാലയും വാദ്യമേളക്കാരുമെല്ലാം വെള്ളത്തില്‍ മുങ്ങിപ്പൊങ്ങി.

     പേടിച്ചരണ്ട വധൂവരന്മാരും വാന്‍-ഡോറയും കൊട്ടാരത്തിലെ അന്തേവാസികളുമെല്ലാം മുകളിലെ നിലയിലേക്ക് ഓടിക്കയറി.

     ڇഹയ്യോ!... പ്രളയം പ്രളയം!... നാമെങ്ങനെ രക്ഷപ്പെടും?ڈ പരിഭ്രാന്തരായ അതിഥികളുടെ നിലവിളി വാനിലുയര്‍ന്നു.

     څവാന്‍-ഡോറچ പേടിച്ച് നാലുപാടും ചുറ്റിത്തിരിഞ്ഞു. പക്ഷെ എന്തുചെയ്യാന്‍? അല്‍പസമയം കൊണ്ട് പ്രഭുവും കുടുംബവും അന്തേവാസികളും കൊട്ടാരവുമെല്ലാം മഹാപ്രളയത്തില്‍ മുങ്ങി. വാന്‍-ഡോറയുടെ കൊട്ടാരവും പൂന്തോട്ടവും പഴത്തോട്ടവും വയലേലകളുമെല്ലാം നശിച്ചു.

     പിറ്റേന്ന് മലനിരകള്‍ക്കു നടുവില്‍ ഒരു പുതിയ തടാകം രൂപം കൊണ്ടു. മലനിരകളില്‍ താമസിക്കുന്ന ആളുകള്‍ ഈ മാറ്റം കണ്ട് അമ്പരന്നു. താഴ്വരയില്‍ കാര്യമായ എന്തൊക്കെയോ സംഭവിച്ചു എന്നു മാത്രം അവര്‍ക്ക് മനസ്സിലായി.

     ഈ മാറ്റങ്ങളെല്ലാം വാന്‍-ഡോറയുടെ അഹങ്കാരം മൂലമുണ്ടായതാണെന്ന് അവരെല്ലാം കണക്കുകൂട്ടി. അവര്‍ തമ്മില്‍ തമ്മില്‍ പറഞ്ഞു: ڇവാന്‍-ഡോറയുടെ അഹംഭാവമാണ് താഴ്വരയുടെ സര്‍വനാശത്തിനു കാരണം. പണം കൊണ്ട് എല്ലാം വെട്ടിപ്പിടിക്കാമെന്ന് ആ മൂഢന്‍ മോഹിച്ചു. പക്ഷെ ദൈവം അയാള്‍ക്ക് ഉചിതമായ ശിക്ഷ തന്നെ നല്‍കി; ഒടുവില്‍ അയാള്‍ പോലും ഇല്ലാതായി. നന്നായി: അഹംഭാവം ആര്‍ക്കും നന്നല്ല.ڈ

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts