വിശുദ്ധ നാദബ്രഹ്മം മിഴാവ് --ഈശ്വരന്‍ ഉണ്ണി


     വിവിധ ഭാഷകള്‍ കൊണ്ടും വിവിധ സംസ്കാരങ്ങള്‍ കൊണ്ടും, വിവിധ കലകള്‍ കൊണ്ടും വൈവിദ്ധ്യമായ വാദ്യവിശേഷങ്ങള്‍ കൊണ്ടും വിവിധ മതങ്ങളെ കൊണ്ടും മറ്റു ലോകരാഷ്ട്രങ്ങളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്തുന്ന ഭാരതത്തില്‍ കേരളം എല്ലാം കൊണ്ടും സമൃദ്ധമാണ്. വിവിധ ജാതിക്കാര്‍ക്കും, മതസ്ഥര്‍ക്കും അവരവരുടെ പുരാണങ്ങള്‍ക്കനുസൃതമായി വിവിധയിനം കലകളില്‍ വിവിധ വാദ്യഘോഷങ്ങളും കാണാം.
     എന്നാല്‍ څമിഴാവ്چ പോലെ ലോകത്തില്‍വെച്ച് ഏറ്റവും പഴക്കമുള്ളതും, പ്രത്യക്ഷപ്പെട്ടുകണ്ടതുമായ ഒരു വാദ്യവിശേഷം വേറെ ഇല്ലെന്ന് നിസ്തര്‍ക്കം പറയാം.
     വടക്കേ മലബാറില്‍ പ്രസിദ്ധമായ കോട്ടയത്തു തമ്പ്രാക്കന്‍മാരുടെ അധീനതയിലുള്ള څമുഴക്കുന്ന്چ എന്ന സ്ഥലത്ത് മൃണ്‍മയ സ്വരൂപത്തില്‍ ഈ വാദ്യവിശേഷം പ്രത്യക്ഷപ്പെട്ടു. തമ്പുരാന്‍ ഈ സ്ഥലത്ത് ഭഗവതിക്ഷേത്രം പണിയിച്ച് ഭഗവതിയോടൊപ്പം തന്നെ പ്രത്യക്ഷപ്പെട്ട വാദ്യവിശേഷമായ മിഴാവിനെയും ആരാധിച്ചുപോന്നു. അന്നു മുതല്‍ ആ പ്രദേശം څമൃദംഗശൈലംچ څമിഴാക്കുന്ന്چ എന്ന പേരില്‍ അറിയപ്പെട്ടു. ഇന്ന് ആ സ്ഥലം څമൊഴക്കുന്ന്چ എന്ന പേരില്‍ അറിയുന്നു.
     കഥകളിയുടെ പ്രണേതാവായ കോട്ടയത്തുതമ്പുരാന്‍ താന്‍ രചിച്ച കഥകളിയുടെ വന്ദനശ്ലോകത്തില്‍ തന്‍റെ പരദേവതയായ മുഴക്കുന്ന് ഭഗവതിയെ - പോര്‍ക്കലീ - ഭഗവതിയെ വന്ദിക്കുന്നതായി കാണുന്നു. ڇമൃദംഗശൈലനിലയം ശ്രീപോര്‍ക്കലീ മിഷനാംڈ എന്ന കഥകളി പുറപ്പാട് വന്ദന ശ്ലോകത്തിന്‍റെ  മൃദംഗശൈലത്തെ പ്രതിപാദിക്കുന്നു.
     ഉത്തമനായ ഒരു ബ്രാഹ്മണനു ചെയ്യുന്ന ഷോഡശ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്ന ഏകവാദ്യമാണ് മിഴാവ്. څമൃണ്‍മയ ത്വാല്‍മൃദംഗസ്തുچ എന്ന് ഭരതമുനിയുടെ നാട്യശാസ്ത്രത്തില്‍ പ്രതിപാദിച്ചിട്ടുള്ളതനുസരിച്ച് മിഴാവ് മണ്ണുകൊണ്ടാണ് ഉണ്ടാക്കിയിരുന്നത്. മൃത്തുകൊണ്ടുണ്ടാക്കിയ അംഗം څമൃദംഗംچ.
     കാലക്രമത്തില്‍ സൗകര്യത്തിനുവേണ്ടി ചെമ്പുകൊണ്ട് ഉണ്ടാക്കാന്‍ തുടങ്ങി. څമാടായിക്കാവിچല്‍ വടക്കേ മലബാറില്‍ മണ്ണുകൊണ്ടുള്ള മിഴാവ് ഇപ്പോഴും ഉപയോഗിച്ചുവരുന്നു. തൃശൂര്‍ ജില്ലയിലെ പാഞ്ഞാളില്‍ (യാഗം നടന്ന സ്ഥലം) മണ്ണുകൊണ്ട് മിഴാവുണ്ടായിരുന്നു. അഗ്നിബാധയില്‍ അത് നശിച്ചു.
ആകൃതി
     ആകൃതിയില്‍ രണ്ടുതരം മിഴാവുകള്‍ കാണുന്നു. അണ്ഡാകൃതിയും ഗോളാകൃതിയും. വലുപ്പത്തില്‍ മൂന്നുതരം കാണുന്നു. വലുത്, ഇടത്തരം, ചെറുത്. ഭരതമുനിയുടെ ശാസ്ത്രമനുസരിച്ചും, വാസ്തുനിയമം നോക്കിയും പണിത നാട്യപ്രാസാദങ്ങളിലാണ് സാധാരണ നാടകാവതരണങ്ങള്‍ നടത്തിവന്നിരുന്നത്. ഈ നാട്യപ്രാസാദങ്ങ (ക്ഷേത്രമതില്‍ക്കെട്ടിനകത്ത് പഞ്ചപ്രാസാദങ്ങളിലൊന്ന് ആയ കൂത്തമ്പലം)ങ്ങളെ ഭരതമുനിയുടെ ശാസ്ത്രോക്തി ഹേതുവായി മൂന്നായി തരം തിരിച്ചിരിക്കുന്നു. വികൃഷ്ടം, ചതുരശ്ര, ത്ര്യശ്രം - ഈ വ്യത്യാസത്തിനനുസരിച്ചായിരിക്കണം മിഴാവിന്‍റെ വലുപ്പത്തിനും വ്യത്യാസം വന്നിട്ടുണ്ടാകുക.
     വികൃഷ്ടമായ കൂത്തമ്പലത്തില്‍ വലുതും, ചതുരശ്രത്തില്‍ ഇടത്തരവും, ത്ര്യശ്രത്തില്‍ ചെറുതും ആയ മിഴാവുകള്‍ ഉപയോഗിക്കണം. അല്ലാത്തപക്ഷം ശബ്ദസുഖം ലഭിക്കുകയില്ല.
     മണ്ണുകൊണ്ടോ, ചെമ്പുകൊണ്ടോ കണക്കനുസരിച്ച് മിഴാവ് ഉണ്ടാക്കിക്കഴിഞ്ഞാല്‍ താന്ത്രിക കര്‍മങ്ങള്‍കൊണ്ട് അതിനെ സജീവമാക്കുന്നു. ജാതകര്‍മം, നാമകരണം, അന്നപ്രാശനം, കര്‍ണവേധം ഈവക ക്രിയകള്‍ കഴിഞ്ഞ് ഉപനയനം (പൂണൂലിടല്‍) കഴിക്കുന്നു. ഉപനയനവിധി ഇങ്ങനെ വിവരിക്കുന്നു:
പീഠേന്യസ്യ മൃദംഗമിഷ്ടഗണപോ നന്ദ്യാദിപുണ്യാ ഹകൃല്‍
തല്‍ഭൂതാനിവിശോധ്യ നന്ദിചീതിമല്‍ സ്നാനാന്തവസ്ത്രാവൃതം!
ഹോ മോഷ്ടധ്രുവ സംസ്ക്രിയോയദി തദാ ദത്തോ പവീതാദികം
പ്രാര്‍ച്ച്യാതോഷ്യചരാജയേല്‍ ഗുരുരഥപ്രാവാരകോ വാദയേല്‍!!
     അര്‍ത്ഥം ഇങ്ങനെ വിവരിയ്ക്കുന്നു - സ്നാത്വാനവവസ്ത്രം പരിധായ ഉത്തരീയം കൃത്വാരംഗേ സ്വസ്തികം കൃത്വാവ്രീഹ്യാനിദിഃപീഠം വിരചയ്യ വിഷ്ടരം ന്യസ്യതത്ര മൃദംഗം ന്യസ്യ തല്‍ പശ്ചിമേ സമാ സീനഃ ഗുരു ഗണപതീ സംപൂജ്യ ശൈവംപീഠം സംപൂജ്യ മൃദംഗം സപുണ്യാഹം കൃത്വാശോഷണാനി സുഷിരീകരണാന്ത കൃത്വാ സ്നാനാന്തമുപഹാരാന്‍ ദത്വാ വസ്ത്രേണാ വേഷ്ട്യ പ്രായശ്ചിത്തം നാന്ദീമുഖം ദാനം മുഹൂര്‍ത്തം ച കൃത്വാ നീരാജ്യ ഉപനീതം കൃഷ്ണാജിനം ച നിക്ഷിപ്യ ശേഷമുപഹാരം ദത്വാ ഗന്ധാദ്യൈരലം കൃത്യസംപൂജ്യ നിവേദ്യ പ്രസന്നപൂജാം കൃത്വാ നീരാജ്യ രക്ഷാം കുര്യാല്‍ ഗണപതീം വിസൃജേല്‍ - തദാ നീ മേവ മാര്‍ദ്ദംഗിക - മൃദംഗം പ്രാവൃത്യ താഡയേല്‍!! (ഷോഡശക്രിയയില്‍ ഉപനിഷ്ക്രമണം ഇല്ല).
അര്‍ത്ഥം
     കുളിച്ച് ശുദ്ധനായി കോടിവസ്ത്രം ഉടുത്ത് ഉത്തരീയമിട്ട് രംഗത്തില്‍ സ്വസ്തികം വെച്ച് നെല്ല് മുതലായ ധാന്യങ്ങളെക്കൊണ്ട് പീഠം ഉണ്ടാക്കി വിഷ്ടരം വച്ച് അതില്‍ മൃദംഗം വച്ച് അതിന്‍റെ പടിഞ്ഞാറുവശത്ത് ഇരുന്ന് ഗുരുക്കന്മാര്‍ക്കും, ഗണപതിക്കും പൂജ ചെയ്ത്, ശൈവമായി പീഠം പൂജിച്ച് മിഴാവ് പുണ്യാഹം ചെയ്ത് ശോഷണാദി സുഷിരീകരണം വരെയുള്ള ക്രിയകള്‍ അനുഷ്ഠിച്ച് സ്നാനാന്തമുപഹാരങ്ങളെ കൊടുത്ത് വസ്ത്രം ചുറ്റി പ്രായശ്ചിത്തം, നാന്ദീമുഖം, ദാനം, മുഹൂര്‍ത്തം ഇവ ചെയ്ത് നീരാജനം ചെയ്ത് പൂണുനൂലും കൃഷ്ണാജിനവും ഇട്ട് മറ്റ് ഉപഹാരവും ചെയ്ത് ചന്ദനം മുതലായവ കൊണ്ട് അലങ്കരിച്ച് പൂജിച്ച് നിവേദ്യം കഴിച്ച് പ്രസന്നപൂജ ചെയ്ത് നീരാജനം ഉഴിഞ്ഞ് രക്ഷിക്കുകയും ചെയ്യുന്നു. പിന്നെ ഗണപതി വിസര്‍ജ്ജനം ചെയ്യുന്നു. അപ്പോള്‍ തന്നെ നമ്പ്യാര്‍ മിഴാവില്‍ തോല്‍ കെട്ടി കൊട്ടുകയും ചെയ്യുന്നു.
മിഴാവിന്‍റെ അരങ്ങേറ്റം
     തന്ത്രിയുടെ അരങ്ങേറ്റം കൊണ്ട് (തന്ത്രി ആദ്യം കൊട്ടും; പിന്നീട് നമ്പ്യാര്‍) സജീവ ബ്രഹ്മചാരിയായ മിഴാവ് തന്ത്രിയുടെ കൈയ്യില്‍ നിന്ന് നമ്പ്യാര്‍ ഏറ്റുവാങ്ങി അരങ്ങേറ്റം നടത്തുന്നു.
മിഴാവിന്‍റെ സ്ഥാനം
      യേ നേപ ത്ഥ്യ ഗൃഹദ്വാരേ
ദയാ പൂര്‍വ്വം പ്രകീര്‍ത്തിതേ
തയോര്‍ഭാണ്ഡസ്യ വിന്യാസഃ
മദ്ധ്യേ കാര്യഃപ്രയോക്തിഭിഃ
(നാട്യശാസ്ത്രം 14-2)
     കൂത്തമ്പലത്തിലെ അണിയറയില്‍ നിന്ന് രംഗത്തേക്ക് പ്രവേശിക്കാനും നിഷ്ക്രമിക്കാനും രണ്ട് ദ്വാരങ്ങള്‍ (വാതില്‍) ഉണ്ട്. അവയുടെ മദ്ധ്യഭാഗത്ത് മിഴാവണയില്‍ (മിഴാവിന്‍റെ കൂട് = സ്റ്റാന്‍റ്) മിഴാവ് വയ്ക്കുന്നു. കുലവാഴകള്‍, കുരുത്തോലകള്‍, ഇളനീര്‍ക്കുലകള്‍, അടയ്ക്കാക്കുലകള്‍ ഇവകൊണ്ട് ഭംഗിയായി അലങ്കരിച്ച രംഗത്ത് നിറപറ, അഷ്ടമംഗല്യം തുടങ്ങിയ മംഗളവസ്തുക്കള്‍ വച്ച് കോടിവസ്ത്രം കൊണ്ട് രംഗത്തിലെ തൂണുകള്‍ പൊതിഞ്ഞ്, വിളക്ക്, പീഠം ഇവ പൊതിഞ്ഞ് സമലംകൃതമായ രംഗത്ത്, ചാക്യാരും നമ്പ്യാരും കുളിച്ച് ശുദ്ധരായി ഇണവസ്ത്രങ്ങള്‍ ധരിച്ച് ക്ഷേത്രത്തിലെ ദേവസന്നിധിയില്‍ നിന്ന് മേല്‍ശാന്തിയെക്കൊണ്ടോ, തന്ത്രിയെക്കൊണ്ടോ കൂത്തുവിളക്ക് കൊളുത്തി വാങ്ങിയ ശേഷം രംഗത്തിലെ വിളക്ക് പ്രോജ്വലിപ്പിച്ച് അണിയറയില്‍ ചെന്ന് വിളക്ക് വച്ച് ഗണപതിപൂജ കഴിഞ്ഞ് ഗുരുവന്ദന ചെയ്ത് നമ്പ്യാര്‍ ക്ഷേത്രത്തില്‍ നിന്ന് ഹവിസ്സ് മേടിച്ച് (ദേവന് നിവേദിക്കുന്നതിന് മുമ്പുള്ള ചോറ്) മിഴാവില്‍ നാലുഭാഗങ്ങളിലും മുക്കുകളിലും പശയാക്കി തേച്ച് പശുക്കുട്ടിയുടെ തോല്‍ കുതര്‍ത്തിയത് മിഴാവില്‍ വച്ച് വാറുകൊണ്ട് (കെട്ടാനുള്ള കയര്‍) വരിഞ്ഞ് (പ്രദക്ഷിണാകൃതിയില്‍) കെട്ടി കാറ്റ് കൊണ്ട് ഉണക്കിയ മിഴാവില്‍ മധുരമന്ത്രധ്വനിയായ څഓംچ എന്ന മന്ത്രം പുറപ്പെടുവിക്കുന്ന څനൃത്തുംچ എന്ന് തുടങ്ങുന്ന ആദ്യത്തെ കൈയ്യ് മിഴാവില്‍ വീഴുന്നതോടെ അരങ്ങേറ്റം നടക്കുന്നു.
     നമ്പ്യാര്‍ നാന്ദീസൂത്രധാരനും, ചാക്യാര്‍ സ്ഥാപനാ സൂത്രധാരനുമാകുന്നു. രംഗത്ത് നമ്പ്യാര്‍ വന്ന് (ചാക്യാരുടെ അനുവാദത്തോടെ) നിലവിളക്ക് മൂന്നുതിരി കത്തിക്കുന്നു. (ബ്രഹ്മാ-വിഷ്ണു-മഹേശ്വരി സങ്കല്‍പം). കോടിവസ്ത്രം വിരിച്ച് രംഗത്ത് വലതുവശത്ത് അടിസ്ഥാനം സങ്കല്‍പിക്കുന്നു. താളക്കൂട്ടം വയ്ക്കുന്നു. ഇടതുവശം പീഠം വയ്ക്കുന്നു. ശേഷം മിഴാവണയില്‍ കയറി ഇരുന്ന് ഗണപതി, സരസ്വതി, ഗുരു, നന്ദികേശ്വരന്‍ ഇവരെ സങ്കല്‍പിച്ച് അഭിവാദ്യം ചെയ്ത് മിഴാവൊച്ചപ്പെടുത്തല്‍ ആരംഭിക്കുന്നതോടെ കൂത്തോ, കൂടിയാട്ടമോ, നമ്പ്യാര്‍കൂത്തോ തുടങ്ങിയ അനുബന്ധകലകള്‍ ആരംഭിക്കുന്നു.
څമിഴാവിന്‍റെ ധ്യാനവും ശബ്ദങ്ങളുംچ
     ദേവാലയങ്ങളിലെ പഞ്ചപ്രാസാദങ്ങളിലൊന്നായ നാട്യപ്രാസാദത്തില്‍ കുതപസ്ഥാനത്ത് (വാദ്യസ്ഥാനം) മിഴാവണയില്‍ ഇരുന്ന് ബ്രഹ്മചര്യം അനുഷ്ഠിച്ച് څഓംچകാര മന്ത്രം കൊണ്ട് നാദബ്രഹ്മത്തെ ആരാധിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ധ്യാനം. പ്രധാനമായി څതچകാരവും څതുچകാരവും ആണ്. ഇവ څതാംچ, څതുംچ എന്നും നീണ്ട ഓംകാരത്തില്‍ പര്യവസാനിക്കുന്നു. സന്ദര്‍ഭാനുസാരേണ വാദകന്‍റെ കഴിവനുസരിച്ച് മറ്റു ശബ്ദങ്ങളും ഉണ്ടാക്കാവുന്നതാണ്.
നിബന്ധന
     അശുദ്ധനായോ ഉത്സാഹമില്ലാതെയോ, ഭക്തി ഇല്ലാതെയോ മിഴാവ് തൊടരുത്. തൊട്ടാല്‍ പുണ്യാഹം വേണം. ക്ഷേത്രത്തിലോ, കൂത്തമ്പലത്തിലോ, വലിയമ്പലത്തിലോ മാത്രമേ മിഴാവ് സൂക്ഷിക്കുവാന്‍ പാടുള്ളൂ. ക്ഷേത്രം അശുദ്ധമായാല്‍ കൂത്തമ്പലവും മിഴാവും ക്ഷേത്രത്തിനോടൊപ്പം പുണ്യാഹം ചെയ്യണം. പശക്ക് ഉപയോഗിക്കുന്ന ഹവിസ്സ് (ചോറ്) ബാക്കി വന്നാല്‍ കാക്കയ്ക്ക് കൊടുക്കണം. അല്ലെങ്കില്‍ വെള്ളത്തില്‍ ഇടണം. ഉപയോഗിക്കാന്‍ പറ്റാതെ വന്ന മിഴാവ് വീണ്ടും ഉപയോഗിക്കരുത്. ഉപയോഗശൂന്യമായാല്‍ (പൊട്ടുകയോ, ഉടയുകയോ ചെയ്താല്‍) അതിനെ സംസ്ക്കരിക്കണം എന്ന് നിയമമുണ്ട്. മിഴാവിന്‍റെ സംസ്ക്കാരവിധികള്‍ തന്ത്രസമുച്ചയത്തില്‍ വിവരിക്കുന്നുണ്ട്.

മിഴാവിന്‍റെ സംസ്ക്കാരവിധി
     കേട്ടുവന്ന മിഴാവിനെ പുണ്യാഹം ചെയ്ത് ശംഖുകൊണ്ട് സപ്തശുദ്ധി വരുത്തി ഒരേടത്ത് കീറി തീ ഇടുക തുടങ്ങി പരിധിയോളം ചെന്നാല്‍ തെക്കേപ്പുറത്ത് പീഠം വിരിച്ച് അതിന്മേല്‍ കലശം പൂജിച്ച് മൂടി രക്ഷിച്ചേല്‍പ്പൂ! പിന്നെ പരിധി തുടങ്ങി ഇദ്ധ്മത്തോളം ചെന്നാല്‍ ശൈവത്തുങ്കല്‍ ചൊല്ലിയ പോലെ പീഠം നന്ദികേശ്വരനെ പ്രണവം കൊണ്ട് ഉപചാരം. ശൈവം പ്രണവോപചാരാംഗ എട്ടുരു കഴിവോളം സാമാന്യം പിന്നെ ചതുര്‍ദ്രവ്യം. പിന്നെ പഞ്ചതത്വം കൊണ്ട് സംഹാരക്രമേണ ആജ്യാഹുതി ചെയ്ത് സ്പിഷ്ട കൃത്യാദിഹോമം മുടിച്ച് സംപാതം കലശത്തിങ്കലാക്കി അഗ്നിയും കലശത്തിലുദ്വിസിച്ച് കലശത്തിനു പൂജിച്ച് നിവേദിച്ച്, പൂജ മുടിച്ച് അഗ്നിക്ക് നുറുങ്ങിട്ട് വീശിക്കളയൂ. ഉടഞ്ഞ കൂത്തു മിഴാവ് അരങ്ങത്തുവെച്ച് പത്മമാത്രം പീഠം പൂജിച്ച് നന്ദികേശ്വരനെ ആവാഹിച്ച് പഞ്ചതത്വം കൊണ്ട് സംഹാരവ്യാപകം ചെയ്ത് ജീവകലശം പൂജിച്ച് ജീവോച്ഛ്വാസം ചെയ്ത് മുഖമണ്ഡപത്തില്‍ താന്‍ ദേവപീഠം പൂജിച്ച് ജീവകലശം അവിടെ ആടിയേപ്പൂ. പിന്നെ ദേവന് ഒരവിധാനം പൂജിച്ച് പൂജ മുടിച്ചാല്‍ അരങ്ങത്തു ചെന്ന് നിര്‍മാല്യമായ മിഴാവ് കൊണ്ടുപോയി കൂത്തമ്പലത്തിന്‍റെ പുറത്തുചെന്ന് കുഴിയുടെ അരികത്തിരുന്ന് കുഴിയാന്‍ ചണ്ഡേശ്വരനെ ആവാഹിച്ച് ചണ്ഡേശ്വരമന്ത്രം കൊണ്ട് മിഴാവ് ആ കുഴിയില്‍ പോട്ട്. മേലേ മണ്ണിട്ട് മൂടി രക്ഷിച്ചേപ്പൂ! ഇങ്ങനെ മണ്ണുകൊണ്ടുള്ള മിഴാവെങ്കില്‍. ചെമ്പുകൊണ്ടുള്ള മിഴാവെങ്കില്‍ ജീവോദ്വാസന കഴിഞ്ഞാല്‍ ഉരുക്കിക്കൊള്ളൂ! പിന്നെ അതുകൊണ്ട് വീണ്ടും മിഴാവുണ്ടാക്കിയാല്‍ ഉപനയിച്ച് മാര്‍ദ്ദംഗികനെകൊണ്ട് തോല്‍ പുതപ്പിച്ച് കൊട്ടിച്ച് രക്ഷിച്ചേപ്പൂ. പിന്നെ ചാക്കിയാരെക്കൊണ്ടോ, നങ്ങിയാരെക്കൊണ്ടോ കൂത്ത് നടത്തിക്കേണം. ഇതാണ് നിയമം.
ഘനശ്ലക്ഷണ: സുപക്വശ്ച
സ്നോകവശ്രോമവോദരഃ
പാണിദ്യാം വാദ്യതെതജ്ഞൈ
ചര്‍മ്മാനദ്ധാനനോഘടഃ
     സംഗീതരത്നാകരത്തില്‍ ഘടവാദ്യത്തെപറ്റി ഇങ്ങനെയാണ് പറയുന്നത് എന്ന് ഊഹിക്കാം. കണ്ണശ്ശരാമായണത്തില്‍ കിഷ്ക്കിന്ധാകാണ്ഡത്തില്‍ വര്‍ഷവര്‍ണനയില്‍ ڇഇടയാകിന മിഴാവൊലിയാലുടനേവര്‍ക്കും പരിതാപം കളവാന്‍ڈ എന്ന് മിഴാവിനെ പരാമര്‍ശിക്കുന്നുണ്ട്. ബാണയുദ്ധം പ്രബന്ധത്തില്‍ (ചമ്പുകാവ്യം) ശിവന്‍ തന്‍റെ താണ്ഡവസമയത്ത് മിഴാവ് വളരെ ഭംഗിയായി വാദിച്ചതിന് ബാണാസുരനില്‍ സന്തുഷ്ടഹൃദയനാകിന ഭഗവാന്‍ പ്രസാദിച്ച് വരമായിക്കൊടുത്തവയത്രെ ആയിരം കൈകള്‍! അദ്ദേഹത്തിന്‍റെ ആയിരം കൈകള്‍ - യേവാദ്യേന തവ പ്രസാദമതുലം നൃത്തെപുരാ
പൂരയ... ഇത് ചിലപ്പതികാരത്തിലും പ്രതിപാദിച്ചിട്ടുണ്ട്.
     ചിലപ്പതികാരത്തില്‍ മിഴാവിന് څമുഴچ എന്നും څകുടമുഴچ എന്നും പറഞ്ഞു കാണുന്നു. നര്‍ത്തകിയായ മാധവിയുടെ അരങ്ങേറ്റത്തിന് ഈ വാദ്യം ഉപയോഗിച്ചിരുന്നതായി പറയുന്നു. څതന്നുമൈچ എന്ന് പറഞ്ഞിട്ടുള്ളത് മദ്ദളം പോലുള്ള വാദ്യത്തെയാണ്. അതിനോടുകൂടി ഈ മിഴാവും വായിച്ചിരുന്നു. ദേവേന്ദ്രന്‍റെ ഇന്ദ്രോത്സവത്തില്‍ എഴുന്നള്ളത്ത് ഘോഷത്തില്‍ څമുഴവ് കണ്ട് ഇയലാത് മുടിക്കരും വീതിയുംچ എന്ന് വര്‍ണിച്ചിരിക്കുന്നു. രാജവീഥികളില്‍ മാത്രമല്ല ചെറിയ ഇടവഴികളിലും ഇതിന്‍റെ (മിഴാവിന്‍റെ) ശബ്ദം മുഴങ്ങിക്കൊണ്ടിരുന്നതായി പറയുന്നു. കോവിലനും കര്‍ണകിയും കൂടി ഓരോ നാടുകള്‍ സന്ദര്‍ശിച്ചുകൊണ്ട് പുഹാരില്‍ നിന്ന് മധുരയ്ക്ക് പോകുന്നവഴിക്ക് ഓരോരോ കാഴ്ചകള്‍ കാണുന്ന കൂട്ടത്തില്‍ അവിടെ കൊയ്ത്തും മെതിയും നടക്കുന്നതായും ആ പ്രവൃത്തിക്ക് ഉത്സാഹം കൊടുക്കുവാന്‍ മിഴാവ് ഉപയോഗിക്കുന്നത് കേട്ട് സഞ്ചരിച്ചതായും പറയുന്നു.
     കോവിലന്‍ കര്‍ണകിയെ പുറത്തിരുത്തി ചിലമ്പ് വില്ക്കാന്‍ മധുരാപട്ടണത്തില്‍ ചെന്ന അവസരത്തില്‍ അവിടത്തെ പട്ടാളക്കാര്‍ മാര്‍ച്ച് ചെയ്യുന്നതോടൊപ്പം മിഴാവ് ഒരു വാദ്യമായി ഉപയോഗിച്ചിരുന്നതായും കണ്ടു. څവാളോര എടുത്ത് നാളണിമുഴവവുംچ എന്നും പ്രസ്താവിച്ചു കാണുന്നുണ്ട്.
     ബറോഡയില്‍ സൂതകൃത്യം നിര്‍വഹിക്കുന്ന ഒരു ബ്രാഹ്മണ സമുദായത്തില്‍പെട്ടവര്‍ പുരാണകഥകള്‍ പറയുന്നതിന് ഒപ്പം ഈ മിഴാവും ഉപയോഗിച്ചതായി കാണുന്നു. ഈ വാദ്യത്തിന് څമാണ്چ എന്നും, ഇത് ഉപയോഗിക്കുന്നവര്‍ څമാണഭട്ടന്‍چ എന്നും പറയുന്നു. (എന്നാല്‍ ഈ വാദ്യത്തില്‍ മോതിരങ്ങളിട്ട കൈയ്യുകൊണ്ടാണ് കൊട്ടുന്നത്). ഈ പ്രസ്താവനകള്‍ കൊണ്ട് ഭാരതത്തിലാകമാനം നൃത്തനൃത്യാദികളില്‍ പ്രധാന വാദ്യമായി മിഴാവ് ഉപയോഗിച്ചിരുന്നു എന്നും പ്രാമാണ്യം കൊണ്ടും പ്രാചീനതകൊണ്ടും പ്രഥമസ്ഥാനം അര്‍ഹിക്കുന്ന വാദ്യവിശേഷം തന്നെയാണ് മിഴാവ് എന്നും കാണാം.
     പതാക, മുദ്രാഖ്യം, കടകം, മുഷ്ടി തുടങ്ങിയ ഇരുപത്തിനാലു മുദ്രകള്‍. ശൃംഗാരം, ഹാസ്യം, കരുണം, ബീഭത്സം, ഭയാനകം തുടങ്ങി നവരസങ്ങള്‍ ചെമ്പ, അടന്ത, ധ്രുവം, ഏകം, ത്രിപുട ലക്ഷ്മീ തുടങ്ങിയ ഏഴുതാളങ്ങള്‍. ഭവഭൂതി, ശക്തിഭദ്രന്‍, കാളിദാസന്‍, ശ്രീഹര്‍ഷന്‍ തുടങ്ങിയ മഹാകവികളുടെ നാടകങ്ങള്‍, ആംഗികം, സാത്വികം, വാചികം, ആഹാര്യം എന്നീ ചതുര്‍വ്വിധാഭിനയ സമ്പ്രദായങ്ങള്‍. പ്രാകൃതം, സംസ്കൃതം, മലയാളം എന്നീ ഭാഷകള്‍. ചാക്യാര്‍, നമ്പ്യാര്‍, നങ്ങ്യാര്‍ എന്നീ ജാതിക്കാര്‍ മാത്രം അടുത്തകാലം വരെ ഈശ്വരോപാസനയായി നടത്തിക്കൊണ്ടിരുന്നതും ഇപ്പോള്‍ നടത്തിവരുന്നതും 2000 ത്തില്‍ മുപ്പത്തിരണ്ട് ലോകരാജ്യങ്ങളില്‍വെച്ച് ഏറ്റവും ശ്രേഷ്ഠകലയായി യുനസ്കോയാല്‍ അംഗീകരിക്കപ്പെട്ടതും 1965 ല്‍ ഗുരുനാഥനും, യശഃശരീരനും, നാട്യകലാസാര്‍വ്വഭൗമനുമായ പൈങ്കുളം രാമച്ചാക്ക്യാരാശാനാല്‍ ക്ഷേത്രമതില്‍ക്കെട്ടില്‍ നിന്ന് പുറത്തുകൊണ്ടുവന്നതുമായ ഈ വിശിഷ്ട കലാരൂപത്തെ കേരളകലാമണ്ഡലത്തില്‍ പാഠ്യ വിഷയമാക്കിയതോടെ മഹാകവി വള്ളത്തോളിന്‍റെ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെടുകയും, അന്യജാതി മതസ്ഥര്‍ക്കു കൂടി കാണാനും ആസ്വദിക്കാനും പഠിക്കാനും പ്രാപ്തമായതുമായ വിശ്വോത്തര കലാരൂപങ്ങളില്‍ പ്രഥമസ്ഥാനം വഹിക്കുന്നതും ഏറ്റവും പഴക്കം ചെന്നതുമായ കൂടിയാട്ടത്തിലെ പ്രധാന വാദ്യമാണ് മിഴാവ്.
     1972 ല്‍ നമ്പ്യാരല്ലാത്ത നമ്പ്യാരായി കേരള കലാമണ്ഡലത്തില്‍ ആദ്യത്തെ അന്യജാതിക്കാരനായ എനിക്ക് മിഴാവ് പഠിക്കാന്‍ ഭാഗ്യമുണ്ടാക്കിയത് ഗുരുവര്യരായ പൈങ്കുളം ആശാനും, പത്മശ്രീ നാരായണന്‍ നമ്പ്യാരാശാനും ആണ്.
     തികച്ചും ഗുരുകുല സമ്പ്രദായമായിരുന്ന ഈ കലാരൂപത്തെ സ്ഥാപനവല്‍ക്കരിച്ച് അടിത്തറപാകുന്ന സന്ദര്‍ഭത്തിലായിരുന്നു ഞാന്‍ പഠിക്കാന്‍ ചേര്‍ന്നത്. അതുവരെ വെറും വാദകന്‍. അടിയന്തരത്തിന് ക്ഷേത്രത്തില്‍ വന്ന് അടിയന്തരം നടത്തും. ചിട്ടകള്‍ അതായിരുന്നു. അത് ഭംഗിയാക്കി താളം, അഭിനയം, മുദ്രകളുടെ വടിവ്, വൃത്തി, അഭ്യാസബലം, സാധകം. നാടകാവബോധം, സംസ്കൃതവ്യുല്‍പത്തി, രംഗപരിചയം തുടങ്ങിയവ കേരളകലാമണ്ഡലത്തിലൂടെയാണ് സാധിച്ചത് എന്നതില്‍ തര്‍ക്കമില്ല. അതിനുശേഷ മാണ് മറ്റുള്ള സ്ഥാപനങ്ങള്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ടത്. മാണി ഗുരുകുലം, അമ്മന്നൂര്‍ ഗുരുകുലം, പൈങ്കുളം ഗുരുകുലം, പൊതി ഗുരുകുലം തുടങ്ങിയവ ഉണ്ടായിരുന്നു. എന്നിരുന്നാലും ഇവരുടെ അശ്രാന്തപരിശ്രമത്തിലൂടെയാണ് ഇന്നു കാണുന്ന സൗന്ദര്യം കൂടിയാട്ടത്തിനു ലഭിച്ചത്. മിഴാവിനെപ്പറ്റി പറയുമ്പോള്‍ കൂടിയാട്ടം, നങ്ങ്യാര്‍കൂത്ത് ചൊടലകൂത്ത്, വിരിഞ്ഞികൂത്ത്, ബ്രഹ്മചാരികൂത്ത്, പറക്കുംകൂത്ത്, അംഗുലീയാങ്കകൂത്ത്, മത്തവിലാസംകൂത്ത്, മന്ത്രാങ്കംകൂത്ത് ഇതുകളും ചാക്യാര്‍കൂത്ത്, പാഠകം തുടങ്ങിയവയെക്കുറിച്ചും വിവരിക്കാതെ വയ്യ. ഇതെല്ലാം കൂടിയാട്ടത്തിലെ സഹോദര കലകളെന്ന് വിശേഷിപ്പിച്ച് തല്‍ക്കാലം നിര്‍ത്താം.
മിഴാവിന്‍റെ അഭ്യാസക്രമം
     ഗുരുനാഥന്‍ മുഖേന ഗണപതി, സരസ്വതി, ഗുരു നന്ദികേശ്വരന്‍ ഇവരെ ധ്യാനിച്ചു ദക്ഷിണ നല്‍കി ആദ്യം മിഴാവൊച്ചപ്പെടുത്തല്‍ എന്ന ക്രിയ ഗുരു ചെയ്യിക്കുന്നു. (കൈപിടിച്ചു കൊട്ടിക്കുന്നു). പിന്നീട് തക്കിട്ട, ധിക്കത്തക, തരികിട, തക്കിടകിട തകിതരികിടകിടതകി എന്നീ څപാടക്കയ്യുകള്‍چ കൊട്ടിക്കുന്നു. ആദ്യം മരത്തിലും പിന്നീട് മരം കൊണ്ടുണ്ടാക്കിയ അഭ്യാസക്കുറ്റിയിലും കൊട്ടിപരിശീലിപ്പിക്കുന്നു. പിന്നീട് അരങ്ങേറ്റ ക്രിയകള്‍ - څശോഷ്ഠിچ, څഅരങ്ങുതളിچ څവായിക്കുകچ, څമറയില്‍ക്രിയچ, څനിത്യക്രിയچ (അഥവ സൂത്രധാരന്‍ പുറപ്പാട്), څവിദൂഷകക്രിയچ, څമത്തവിലാസം ക്രിയകള്‍چ, څമന്ത്രാങ്കംക്രിയകള്‍چ, څഅംഗുലിയാങ്കംക്രിയകള്‍چ, څഅംഗുലിയാങ്കം തമിഴ് രാമായണംچ, څസംക്ഷേപംچ തുടങ്ങിയവയും. ഏകതാളം, ത്രിപുടതാളം, മുറുകിയ ത്രിപുടതാളം, ലക്ഷ്മീതാളം, ധ്രുവതാളം, ചെമ്പതാളം, അടന്തതാളം തുടങ്ങിയ താളങ്ങള്‍. താളം പിടിച്ച്  കൊട്ടിച്ച് പുരുഷ - സ്ത്രീ വേഷ കളരികളില്‍ വേഷക്കാര്‍ കാണിക്കുന്നതിനനുസരിച്ച് ആട്ടപ്രകാരം, ക്രമദീപിക തുടങ്ങിയവയും ഗുരു ഉപദേശവും അനുസരിച്ച് മുദ്രയ്ക്കും ഭാവത്തിനും, ആട്ടത്തിനും കൊട്ടി ചൊല്ലിയാട്ടത്തിന് പരിശീലിപ്പിക്കുന്നു. അഞ്ചെട്ടു വര്‍ഷം നല്ല ഗുരുവിന്‍റെ കീഴില്‍ നന്നായി പഠിക്കുകയാണെങ്കില്‍ സാമാന്യം ശബ്ദവിന്യാസങ്ങള്‍, മനോധര്‍മ്മ പ്രയോഗങ്ങള്‍ തുടങ്ങിയവ കൊണ്ട് څസാമാജികാശ്രയോരസഃچ എന്ന ഭരതമുനിയുടെ നാട്യശാസ്ത്ര നിര്‍ദ്ദേശം ഫലവത്താക്കാം.
     ഗുരുഭക്തി, ഈശ്വരാധീനം, കഠിനപ്രയത്നം, ഉത്സാഹം, സംസ്കൃത കാവ്യനാടകാദികളിലെ പരിജ്ഞാനം, രംഗാവതരണത്തിലൂടെയുള്ള അഭ്യാസപാടവം ഇവകൊണ്ട് നിത്യാഭ്യാസം ചെയ്യുന്ന കലാകാരന് കീര്‍ത്തി ലഭിക്കാന്‍ വളരെ ഉപകാരമാകും എന്നത് നിസ്തര്‍ക്കം പറയാം.
     ചിത്തവും, വിത്തവും; ജീവിതത്തിലെ ബാല്യം, കൗമാരം, യൗവ്വനം, വാര്‍ദ്ധക്യം ഇവയും സര്‍വവും ചലിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും യാവനൊരുവന് അവന്‍റെ സ്വപ്രയത്നത്തിലൂടെ ചെയ്യുന്ന സല്‍കര്‍മം കൊണ്ടുണ്ടായ സല്‍കീര്‍ത്തി എന്നും ജീവിക്കുന്നു.
     സിദ്ധരൂപം, അമരകോശം, ബാലപ്രബോധനം, ക്രിയകള്‍, തര്‍ക്കം, വ്യാകരണം, വാക്യവൃത്തി തുടങ്ങിയവ ഹൃദിസ്ഥമാക്കുന്നതോടൊപ്പം പഞ്ചമഹാകാവ്യങ്ങളിലും മനഃപാഠമാക്കുമ്പോഴുണ്ടാകുന്ന څഭാവനچ കലകള്‍ക്ക് കൂടുതല്‍ ഉപകാരമാകും.
     നാട്യാചാര്യവിദൂഷകരത്നം പത്മശ്രീ ഡോ. മാണി മാധവച്ചാക്യാര്‍, പത്മഭൂഷണ്‍ ഗുരു അമ്മന്നൂര്‍  മാധവച്ചാക്യാര്‍, സര്‍വോപരി നാട്യകലാ സാര്‍വഭൗമന്‍ പൈങ്കുളം രാമച്ചാക്യാര്‍, പാണിവാദതിലകന്‍ പത്മശ്രീ നാരായണന്‍ നമ്പ്യാര്‍, പത്മശ്രീ മൂഴിക്കുളം കൊച്ചുക്കുട്ടച്ചാക്യാര്‍ സര്‍വശ്രീ കിടങ്ങൂര്‍ രാമച്ചാക്യാര്‍ തുടങ്ങിയ മഹാഗുരുക്കളുടെ കഠിനപ്രയത്നത്താല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കൂടിയാട്ടവും അതിലെ ഇതരകലകളും കലാമണ്ഡലത്തിലൂടെ സംപുഷ്ടമായി എന്നു പറയുന്നതില്‍ തെറ്റില്ല. ഇവരെല്ലാവരും കലാമണ്ഡലവുമായി അടുത്തബന്ധം പുലര്‍ത്തിപ്പോന്നവരാണ്.
     യുനസ്കോ ഏറ്റെടുത്ത ശേഷം കേരളത്തിലുടനീളം ഗുരുകുലങ്ങള്‍ സ്ഥാപനവല്‍കരിക്കപ്പെട്ടു എന്നതൊഴിച്ചാല്‍ കൂടിയാട്ടത്തിന് ഇന്നും വേണ്ട പുരോഗതി എത്തിയിട്ടില്ല എന്നതാണ് സത്യം. സങ്കുചിതത്വവും, പെരുന്തച്ചന്‍ പ്രഭാവവും, ജാതിസ്പര്‍ദ്ധയും തഴച്ചു വളരാന്‍ കൂടുതല്‍ അവസരങ്ങളുണ്ടായതല്ലാതെ വളരാനോ, വളര്‍ത്താനോ, സംഘാടകരോ, ആസ്വാദകരോ ഇതുവരേയും വേണ്ടവിധത്തില്‍ ഈ വിശിഷ്ടകലാരൂപത്തെ മനസ്സിലാക്കി സാര്‍ത്ഥകമാക്കിത്തീര്‍ക്കാന്‍ ഉദ്യമിച്ചിട്ടും സാധിക്കാതെ പോയി എന്നുള്ളതില്‍ നമുക്ക് കേരളീയര്‍ക്ക് ഒരുമിച്ച് ദുഃഖിക്കാം എന്നല്ലാതെ എന്തു ചെയ്യാന്‍ സാധിക്കും? څകോ വിധിം രോദ്ധുമീഷ്ടേ!چ
     മിഴാവുകളരിയില്‍ ഗുരുനാഥന്‍ പത്മശ്രീ നാരായണന്‍ നമ്പ്യാരാശാന്‍ റിട്ടയര്‍ ചെയ്തുപോയ ശേഷം എന്നില്‍ അധ്യാപനം നിക്ഷിപ്തമായപ്പോള്‍ ഞാന്‍ മറുവാദ്യങ്ങളുമായി സംയോജിച്ച് മിഴാവിന്‍റെ ശബ്ദ സൗകുമാര്യത്തിന് വ്യത്യസ്തത വരുത്താന്‍ പല പരീക്ഷണങ്ങളും ചെയ്തു. മിഴാവിന്‍ കേളി, മിഴാവ് മദ്ദളതായമ്പക, മിഴാവ് ഇടയ്ക്കതായമ്പക, മിഴാവ് തിമിലതായമ്പക, മിഴാവ് ചെണ്ടതായമ്പക, മിഴാവില്‍ പഞ്ചവാദ്യം, മിഴാവില്‍ പഞ്ചാരിമേളം (മിഴാവൊലി എന്ന പേരില്‍ കൂടിയാട്ടത്തിനുപയോഗിക്കുന്ന താളങ്ങളുപയോഗിച്ച് ഒമ്പത് മിഴാവുകളുപയോഗിച്ച് വാദ്യപ്രയോഗം) ഇതെല്ലാം ആദ്യമായി കലാലോകത്തിന് ഞാന്‍ ചെയ്ത സംഭാവനയാണ് എന്നതില്‍ എനിക്ക് അഭിമാനവുമുണ്ട്.
     ഇന്നു കാണുന്ന മിഴാവു കലാകാരിലധികം പേരും, മുഴുവനും എന്‍റെ ശിഷ്യരാണ് എന്നതിലും ഞാന്‍ കൃതാര്‍ത്ഥനാണ്. പാഠകം, കൂത്ത് ഇവകളെപറ്റി എഴുതാന്‍ ധാരാളം വകയുണ്ടെങ്കിലും ഇവ ആസ്വദിക്കുന്നവരും, പ്രയോഗിക്കുന്നവരും വിരളമായിക്കൊണ്ടിരിക്കുന്നു എന്നതിലും ദുഃഖിക്കുന്നു.
     മനഃപാഠമാക്കിത്തീര്‍ക്കുന്ന വിദ്യാഭ്യാസ സമ്പ്രദായവും, ഗുരുവിന്‍റെ കാര്‍ക്കശ്യ സമ്പ്രദായവും, ശിഷ്യരുടെ കലാസ്വാദകവൈദഗ്ധ്യവും, ഉത്സാഹവും കുറഞ്ഞുകൊണ്ടിരിക്കുന്ന ഇക്കാലത്ത് കുഞ്ചന്‍നമ്പ്യാര്‍ പറഞ്ഞ - ഭംമഹാശ്ചര്യം - മാത്രമായിത്തീരുന്നതിനാലും അദ്ധ്യയനവും, അധ്യാപനവും എങ്ങനെ സാര്‍ത്ഥകമാക്കാം!! നന്നാകും എന്ന് നമുക്ക് പ്രത്യാശിക്കാം. വരും! നല്ലകാലം വരാതിരിക്കുമോ! പ്രതീക്ഷ മാത്രമാശ്രയം!
കരകൃതമപരാധം
ക്ഷന്തുമര്‍ഹന്തിസന്തഃ!
ശുഭമസ്തു!
     
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts