എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നു: നിമിഷ -- ഹര്‍ഷ സരസ്വതി


     എന്തെങ്കിലും നേടിയെടുക്കണമെന്ന് ഒരാള്‍ പൂര്‍ണ മനസോടെ ആഗ്രഹിച്ചാല്‍, ആ ആഗ്രഹം സഫലീകരിക്കുന്നതിനായി ലോകം മുഴുവന്‍ അയാളുടെ സഹായത്തിനെത്തും. ലോകപ്രശസ്ത എഴുത്തുകാരന്‍ പൗലോ കൊയ്ലോയുടെ പ്രസിദ്ധമായ നോവല്‍ ആല്‍കെമിസ്റ്റിലെ വാചകമാണിത്.
     ഒരുപാടു പേര്‍ക്ക് പ്രചോദനം നല്‍കുന്ന ഈ വാക്കുകള്‍ ചിലരുടെയെങ്കിലും ജീവിതത്തില്‍ അര്‍ത്ഥവത്തായിട്ടുണ്ട്. അതിലൊരാളാണ് ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ നിമിഷ സജയന്‍.
     ഓര്‍മവച്ച കാലം മുതല്‍ സിനിമാനടിയാകണം എന്നു സ്വപ്നം കാണുകയും വലുതായപ്പോള്‍ ആ സ്വപ്നത്തെ കൈയെത്തി പിടിക്കുകയും ചെയ്ത നടിയാണ് നിമിഷ. ആഗ്രഹിച്ചതു നേടിയെടുക്കാന്‍ കാണിച്ച ആത്മാര്‍ത്ഥതയും കഠിനപ്രയത്നവുമാണ് ഈ ഇരുപത്തൊന്നുകാരിയെ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അര്‍ഹയാക്കിയത്. മുംബൈയില്‍ വളര്‍ന്ന്, മലയാള സിനിമയിലൂടെ നമ്മുടെ സ്വന്തം വീട്ടിലെക്കുട്ടിയായി മാറിയ നിമിഷയുടെ വിശേഷങ്ങളിലേക്ക്.
കഴിഞ്ഞ വര്‍ഷം പ്രതീക്ഷിച്ച അവാര്‍ഡ്
     ഫഹദ് ഫാസിലിനും സുരാജ് വെഞ്ഞാറമ്മൂടിനും ഒപ്പം നിന്നിട്ടും ആ പുതുമുഖ നായികയെ മലയാളികള്‍ ശ്രദ്ധിച്ചു. പിന്നീട് അവള്‍ മുംബൈ മലയാളിയാണെന്നു പറഞ്ഞപ്പോള്‍ എല്ലാവരും അതിശയത്തോടെ പറഞ്ഞു. څശോ കണ്ടാല്‍ നല്ല ഒന്നാന്തരം നാട്ടിന്‍പുറത്തുകാരി മലയാളിക്കൊച്ച്.چ ഞാനും തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന കന്നി ചിത്രത്തിലെ ശ്രീജയുമായി ഒരു ബന്ധവുമില്ല. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ എന്‍റെ നേരെ വിപരീതമാണ് ശ്രീജ. ശ്രീജ വളരെ പക്വതയുള്ള പെണ്‍കുട്ടിയാണ്. പക്ഷേ ഞാന്‍ അങ്ങനയേ അല്ല. ശ്രീജയായി എന്നെ സ്ക്രീനില്‍ കണ്ടപ്പോള്‍ ഞാന്‍ തന്നെ അതിശയിച്ചുപോയി. തൊണ്ടിമുതലിലെ ശ്രീജയാകാന്‍ എന്നെ ഏറ്റവുമധികം സഹായിച്ചത് ചിത്രത്തിന്‍റെ സംവിധായകന്‍ കൂടിയായ ദിലീഷേട്ടനാണ്. വളര്‍ന്നതൊക്കെ മുംബൈയില്‍ ആയതുകൊണ്ട് എനിക്ക് ഇവിടത്തെ ജീവിതത്തെക്കുറിച്ച് വലിയ ധാരണയുണ്ടായിരുന്നില്ല. സാധാരണ മനുഷ്യരേയും ഓരോ സംഭവങ്ങളോടും അവര്‍ പ്രതികരിക്കുന്ന രീതിയുമൊക്കെ കണ്ടു മനസിലാക്കാന്‍ ചേട്ടന്‍ പറഞ്ഞു. ഇങ്ങനെ ഓരോ കുഞ്ഞു കുഞ്ഞു കാര്യങ്ങളും പറഞ്ഞു തന്ന് അവരൊക്കെ കൂടെ നിന്നതുകൊണ്ടാണ് എനിക്ക് വളരെ എളുപ്പത്തില്‍ ശ്രീജയായി മാറാന്‍ സാധിച്ചത്. തൊണ്ടിമുതലും ദൃക്സാക്ഷിയും കണ്ട ഒരുപാടു പേര് എന്നെ വിളിച്ചു പറഞ്ഞിരുന്നു ഇതിന് എന്തായാലും അവാര്‍ഡ് കിട്ടും എന്ന്. കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നിയിരുന്നെങ്കിലും അവാര്‍ഡ് കിട്ടും എന്നു ഞാന്‍ പ്രതീക്ഷിച്ചതേയില്ല. എന്നെ സംബന്ധിച്ചിടത്തോളം തൊണ്ടിമുതലിലെ ശ്രീജയെ എല്ലാവര്‍ക്കും അത്രയേറെ ഇഷ്ടമാണല്ലോ എന്നോര്‍ത്താണ് ഞാന്‍ സന്തോഷിച്ചതും. തുടക്കക്കാരി എന്ന നിലയില്‍ ആദ്യത്തെ സിനിമയില്‍ തന്നെ അങ്ങനെ ഒരു നല്ല വാക്ക് കേള്‍ക്കുക എന്നതു വളരെ വലിയൊരു കാര്യമല്ലേ. കഴിഞ്ഞ വര്‍ഷം തൊണ്ടിമുതലും ഈടയുമുണ്ടായിരുന്നു. വളരെ ബോള്‍ഡ് ആയ കഥാപാത്രമാണ് ഈടയിലും ചെയ്തത്. ഈ രണ്ടു സിനിമയും പരിഗണിച്ച് പറഞ്ഞവരുമുണ്ട്.
ഇഷ്ടം നല്ല സിനിമകളോടാണ്
     ഈ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് എനിക്കാണെന്ന് അറിഞ്ഞപ്പോള്‍, എല്ലാവരേയും പോലെ എനിക്കും പറഞ്ഞറിയിക്കാന്‍ പറ്റാത്തത്ര സന്തോഷം തോന്നിയിരുന്നു. ആ ദിവസങ്ങളില്‍ വീട്ടില്‍ ഫോണ്‍ വിളികളുടെ ബഹളമായിരുന്നു. പക്ഷേ ആഘോഷങ്ങളെല്ലാം കഴിഞ്ഞ് വെറുതേ ഇരുന്ന് ചിന്തിച്ചപ്പോള്‍ എനിക്കുതോന്നിയത് കിട്ടിയ പുരസ്കാരങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാന്‍ പാടില്ലെന്നാണ്. അവാര്‍ഡ് കിട്ടി, ആഘോഷം കഴിഞ്ഞു. ഇനി അതുതന്നെ ഓര്‍ത്തിരുന്ന് മറ്റ് പ്രോജക്ടുകളില്‍ ഉഴപ്പരുതെന്ന് അമ്മ പറഞ്ഞു. അതു ശരിയാണെന്നാണ് എന്‍റേയും അഭിപ്രായം. ഞാന്‍ ഇപ്പോള്‍ പുതിയ സിനിമകള്‍ക്കായുള്ള ഒരുക്കത്തിലാണ്. അവാര്‍ഡ് എന്നതിലുപരി എനിക്കിഷ്ടം നല്ല സിനിമകളാണ്; നല്ല കഥാപാത്രങ്ങളാണ്. കിട്ടുന്ന കഥാപാത്രങ്ങളെ മികച്ച രീതിയില്‍ അവതരിപ്പിച്ചാലല്ലേ ഇനിയും അംഗീകരിക്കപ്പെടൂ. ഇപ്പോള്‍ അവാര്‍ഡ് നേടിത്തന്ന ഹന്നയും ജാനുവും എനിക്ക് എത്ര പ്രിയപ്പെട്ടവരാണോ അത്ര തന്നെ പ്രിയപ്പെട്ടതാണ് ഇനി ചെയ്യാന്‍ പോകുന്ന കഥാപാത്രങ്ങളും. കണ്ണൂരില്‍ ലാല്‍ ജോസിന്‍റെ പുതിയ ചിത്രത്തിന്‍റെ സെറ്റിലിരുന്ന് നിമിഷ പറഞ്ഞു.
കഥാപാത്രങ്ങളുടെ വെല്ലുവിളി എനിക്കിഷ്ടമാണ്
     വളരെക്കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളൂ എങ്കില്‍പ്പോലും നിമിഷയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞുനില്‍ക്കുന്നവയാണ്. ശ്രീജയും ഐശ്വര്യയും ഹന്നയും ജാനുവുമൊക്കെ നമുക്കിടയില്‍ തന്നെയുള്ളവരാണ്. അതെക്കുറിച്ച് എന്തു പറയുന്നു? ഞാന്‍ അങ്ങനെ അധികം കഥയൊന്നും കേട്ടിട്ടില്ല. ഒരുപാട് പേരൊന്നും എന്നോടു കഥ പറയാന്‍ വന്നിട്ടുമില്ല. കുറച്ചു സിനിമകളാണ് എന്നെത്തേടി വന്നിട്ടുള്ളത്. ഈശ്വരന്‍ എന്‍റെ പ്രാര്‍ത്ഥന കേട്ടതാവണം, അഭിനയിച്ച സിനിമകളിലെല്ലാം നല്ല കഥാപാത്രങ്ങള്‍ കിട്ടി. മാത്രമല്ല വന്നതൊക്കെയും നല്ല സംവിധായകരുടെ സിനിമകളായിരുന്നു. എന്നെ സംബന്ധിച്ച് നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കുമ്പോള്‍, ഒരു നടി എന്ന നിലയില്‍ എനിക്ക് ഒരുപാടു കാര്യങ്ങള്‍ പഠിക്കാനും സാധിക്കും. കഥാപാത്രത്തിന്‍റെയോ സംഭാഷണത്തിന്‍റെയോ നീളം എന്നെ സ്വാധീനിക്കാറില്ല. അഞ്ചോ പത്തോ മിനിറ്റു മാത്രം സ്ക്രീനില്‍ വന്നുപോകുന്ന വേഷമാണെങ്കിലും നടി എന്ന നിലയില്‍ എനിക്കവിടെ എന്തെങ്കിലും രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കണം. ഞാന്‍ ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് എന്‍റെ ബെസ്റ്റ് കൊടുക്കാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്.
     കഥ കേള്‍ക്കുമ്പോള്‍ എന്‍റെ കഥാപാത്രം എന്നെ വെല്ലുവിളിക്കുന്നു എന്നു തോന്നണം. സാധാരണ എല്ലാവര്‍ക്കും പറ്റുന്ന ഒരു കാര്യം നമ്മള്‍ ചെയ്യുന്നതില്‍ വലിയ കൗതുകമൊന്നും ഇല്ലല്ലോ. പെര്‍ഫോം ചെയ്യാനുള്ള സ്പേസ് എനിക്ക് നിര്‍ബന്ധമാണ്. സിനിമ കണ്ട് തിയറ്ററില്‍ നിന്നു പുറത്തുവന്നു കഴിഞ്ഞാലും പ്രേക്ഷകന്‍റെ മനസില്‍ തങ്ങിനില്‍ക്കുന്ന, അല്ലെങ്കില്‍ അവരെ വേട്ടയാടുന്ന തരം കഥാപാത്രങ്ങളോടാണ് എനിക്കു കൂടുതല്‍ ഇഷ്ടം.
സിനിമ-ചെറുപ്പം മുതല്‍ കണ്ട സ്വപ്നം
     څതീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങിയതാണ് എന്‍റെ സിനിമാ മോഹം. എങ്ങനെയാണ്, എന്തുകൊണ്ടാണ് എന്നൊന്നും എനിക്ക് ഇപ്പോഴും അറിയില്ല, വീട്ടില്‍ ആര്‍ക്കും തന്നെ സിനിമാ പശ്ചാത്തലമില്ല. പക്ഷേ അന്നും ഇന്നും സിനിമ എനിക്കെന്‍റെ ജീവനാണ്. ആദ്യമൊക്കെ ഞാന്‍ ഈ സിനിമാ കമ്പം പറയുമ്പോള്‍ മമ്മിയും പപ്പയുമൊക്കെ അതിനെ കുട്ടിക്കളിയായി മാത്രമേ കണ്ടിരുന്നുള്ളൂ.چ ആശിച്ചതൊക്കെ നേടിയെടുത്ത ഒരു കുട്ടിയുടെ കൗതുകത്തോടെ നിമിഷ സംസാരം തുടര്‍ന്നു.
     കുട്ടിക്കാലത്തെ അഭിനയ മോഹത്തെക്കുറിച്ചു പറയുമ്പോള്‍ വളരെ രസകരമായ ചില സംഭവങ്ങളുണ്ട്. അച്ഛന്‍ സജയന്‍ മുംബൈയില്‍ എഞ്ചിനീയറാണ്. ഞാന്‍ വളര്‍ന്നതൊക്കെ അവിടെയാണ്. എന്‍റെയീ ബഹളം കണ്ടിട്ട് അമ്മ എന്നെയും കൂട്ടി അന്ധേരിയില്‍ ഓഡീഷന് പോകുമായിരുന്നു. നാലാം ക്ലാസിലോ അഞ്ചാം ക്ലാസിലോ പഠിക്കുമ്പോഴാണ് സംഭവം. അന്നു ഞാന്‍ ബോയ് കട്ട് ഒക്കെ ചെയ്ത്, ടോം ബോയ് സ്റ്റൈലിലാണ് നടക്കുന്നത്. പെണ്‍കുട്ടികള്‍ക്കു വേണ്ടിയാകും ഓഡീഷന്‍ നടത്തുന്നത്. എന്നെ കാണാന്‍ ടോം ബോയ് പോലെ ആയതുകൊണ്ടു തന്നെ അവര്‍ ടാറ്റാ പറഞ്ഞു വീട്ടിലേക്ക് അയക്കും. അതൊക്കെ നല്ല രസമുള്ള ദിവസങ്ങളായിരുന്നു. ഒരല്പം മുതിര്‍ന്നപ്പോള്‍ പിന്നെ ഓഡീഷനു പോകുന്ന പതിവു ഞാന്‍ നിര്‍ത്തി. നിര്‍ത്തി എന്നു പറയുമ്പോള്‍ ഉപേക്ഷിച്ചതല്ല. ഹൈസ്കൂള്‍ ആയപ്പോഴേക്കും പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധിച്ചു. അതുകൊണ്ടു പിന്നെ മുംബൈയില്‍ അവസരങ്ങള്‍ തേടി നടന്നില്ല.
കേരളത്തിലെ പെണ്‍കുട്ടികള്‍ ബോള്‍ഡാണ്
     സത്യം പറഞ്ഞാല്‍ മുംബൈയില്‍ ആയിരുന്നപ്പോഴും എന്‍റെ ആഗ്രഹം മലയാളത്തില്‍ അഭിനയിക്കണം എന്നായിരുന്നു. അവിടത്തെ ഓഡീഷനുകള്‍ക്ക് അയയ്ക്കുന്നതിനു പകരം, ഞാന്‍ മലയാളത്തില്‍ കാസ്റ്റിംഗ് കോള്‍ വരുന്നതു നോക്കിയിരിക്കുമായിരുന്നു. തൊണ്ടിമുതലില്‍ തനി നാടന്‍ ലുക്കായിരുന്നു. സിനിമ കണ്ടുകഴിഞ്ഞ് പലരും എന്നോടു പറയാറുണ്ട് എന്‍റെ മോളെപ്പോലെ തോന്നി, അനിയത്തിക്കുട്ടിയെപ്പോലെ തോന്നി എന്നൊക്കെ. ഒരു പരിധിവരെ ഇതിനൊക്കെ എന്നെ സഹായിച്ചത് എന്‍റെ ലുക്കാണ്. സ്വന്തം വീട്ടിലെ കുട്ടി ഇമേജാണ് ഈ ലുക്ക് എനിക്കു നേടിത്തന്നത്. അതേസമയം ഇതിനെ ഒരുപാട് വിമര്‍ശിച്ചവരുമുണ്ട്. വളരെ മോശമായി കമന്‍റിട്ടവരും കളിയാക്കിയവരുമുണ്ട്. പക്ഷേ അത്തരം നെഗറ്റീവുകള്‍ക്ക് വേണ്ടി നീക്കി വയ്ക്കാന്‍ എനിക്കു സമയമില്ല. എന്നെ കാണാന്‍ ഇങ്ങനെയാണ്. അതിന്‍റെ നല്ല വശം മാത്രമേ ഞാന്‍ നോക്കുന്നുള്ളൂ. പിന്നെ എന്‍റെ കഥാപാത്രങ്ങള്‍ ഡ്രസ്സിംഗിലോ മേക്കപ്പിലോ മോഡേണ്‍ അല്ലെങ്കിലും അവരെല്ലാം ഭയങ്കര ബോള്‍ഡാണ്. കേരളത്തിലെ പെണ്‍കുട്ടികള്‍ ഭൂരിഭാഗവും അങ്ങനെതന്നെയല്ലേ? അവര്‍ ഡ്രസ്സിംഗില്‍ ഭയങ്കര മോഡേണൊന്നും ആവില്ല. മറിച്ച് ബോള്‍ഡ് ആകേണ്ട സാഹചര്യങ്ങളില്‍ അവര്‍ ഭയങ്കര ബോള്‍ഡാണ്.
അഭിനയപഠനവും അഭിനയവും
     മിക്ക മലയാളം സിനിമകളുടേയും കാസ്റ്റിംഗ് കോള്‍ വരുന്നത് കൊച്ചിയില്‍ നിന്നായിരിക്കും. മുംബൈയില്‍ നിന്ന് എപ്പോഴും ഇവിടേക്കു വരുന്നത് കുറച്ചു ബുദ്ധിമുട്ടായിരുന്നു. അങ്ങനെയാണ് കൊച്ചിയിലേക്ക് മാറണം എന്നു തീരുമാനിച്ചത്. എന്തായാലും കൊച്ചിയിലേക്ക് വരണം. എങ്കില്‍ പിന്നെ എന്തെങ്കിലും കോഴ്സ് കൂടി ചെയ്യാം എന്നൊക്കെ ഓര്‍ത്ത് ഇരിക്കുമ്പോഴാണ് നിയോ ഫിലിം സ്കൂളിലെ കോഴ്സുകളെക്കുറിച്ച് അറിഞ്ഞത്. അങ്ങനെ അവിടെ ചേര്‍ന്നു. അഭിനയത്തോടു ഭയങ്കര പാഷന്‍ ഒക്കെ ആണെങ്കിലും ചില കൊച്ചു കൊച്ചു ചമ്മലുകളൊക്കെ എല്ലാവര്‍ക്കും ഉണ്ടാകും. അതൊക്കെ മാറാന്‍ നിയോയിലെ പരിശീലനം എന്നെ സഹായിച്ചു. ടെക്നിക്കല്‍ വശവും മനസിലാക്കാന്‍ സാധിച്ചു. പക്ഷേ ഇവിടെ നിന്നു പുറത്തിറങ്ങി ഇന്‍ഡസ്ട്രിയിലേക്ക് കടന്നപ്പോഴാണ് ക്ലാസില്‍ നമ്മള്‍ പഠിക്കുന്നതിനേക്കാള്‍ വളരെ വിശാലമാണ് യഥാര്‍ത്ഥ അഭിനയം എന്നു മനസിലായത്. നിയോയില്‍ വളരെ പ്രഫഷണല്‍ ആയിട്ടാണ് പഠിപ്പിക്കുന്നത്. പക്ഷേ ഒരു സിനിമയുടെ സെറ്റിലേക്ക് വരുമ്പോള്‍ കാര്യങ്ങള്‍ വളരെ വ്യത്യസ്തമാണെന്നു മനസിലായി. തീര്‍ത്തും പ്രഫഷണലായി സിനിമയെ എങ്ങനെയാണ് സമീപിക്കേണ്ടത് എന്നു ഞാന്‍ പഠിച്ചത് സിനിമയിലെത്തിയതിനു ശേഷമാണ്.
അമ്മ തന്ന ഡെഡ്ലൈന്‍
     മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കു തിരിക്കും മുമ്പ് അമ്മ ബിന്ദു നിമിഷയോട് ഒരേയൊരു കാര്യം മാത്രമാണ് പറഞ്ഞിരുന്നത്. څഒന്നുകില്‍ മൂന്നു മാസത്തിനുള്ളില്‍ ആഗ്രഹിച്ചത് നേടിയെടുക്കുക. അല്ലെങ്കില്‍ അടുത്ത വണ്ടിക്ക് തിരികെ മുംബൈയിലെത്തുക.چ വീട്ടില്‍ നിന്ന് തലകുലുക്കി സമ്മതം അറിയിച്ച് വണ്ടി കയറിയപ്പോഴും മൂന്നു മാസത്തിനുള്ളില്‍ കാര്യങ്ങളൊക്കെ ഉഷാറാകും എന്നു പ്രതീക്ഷിച്ചതേയില്ല. പക്ഷേ ആഗ്രഹിച്ചതുപോലെ തന്നെ മൂന്നുമാസം തികയാന്‍ ദിവസങ്ങള്‍ ബാക്കിയുള്ളപ്പോള്‍ തൊണ്ടിമുതലും ദൃക്സാക്ഷിയിലും അവസരം കിട്ടി. ആ വിശേഷം ആദ്യം വിളിച്ചു പറഞ്ഞതും അമ്മയോടാണ്. അമ്മ തന്ന ഡെഡ്ലൈനില്‍ സിനിമ കിട്ടിയത് എന്‍റെ ഭാഗ്യം. അല്ലായിരുന്നെങ്കിലും തിരികെ മുംബൈയ്ക്ക് പോകാന്‍ എനിക്ക് പ്ലാനില്ലായിരുന്നു. അത് അമ്മയ്ക്കും നന്നായി അറിയാം. ഭയങ്കര രസമുള്ള നിമിഷങ്ങളാണ് അതൊക്കെ.
സിനിമയിലേക്ക് എത്തുക അത്ര എളുപ്പമായിരുന്നില്ല
     സിനിമയിലേക്കുള്ള വഴികള്‍ എളുപ്പമായിരുന്നോ എന്ന ചോദ്യത്തിന് നിമിഷ വളരെ പെട്ടെന്നുതന്നെ മറുപടി പറഞ്ഞു - അല്ല. എന്നെ സംബന്ധിച്ച് ഏതൊരു പെണ്‍കുട്ടിയും നേരിട്ടേക്കാവുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തുന്നതിനായി കൊച്ചിയിലേക്ക് മാറണം എന്നു പറഞ്ഞപ്പോള്‍ പോലും വീട്ടുകാര്‍ എന്നെ എതിര്‍ത്തില്ല. പാലാരിവട്ടത്തുവച്ചായിരുന്നു തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമയുടെ ഓഡീഷന്‍. മിക്കവാറും ഓഡീഷനു പോകുമ്പോള്‍ സിങ്ക് സൗണ്ട് ആണ് എന്നെ ചതിക്കാറ്. മുംബൈയില്‍ ആയിരുന്നതുകൊണ്ട് എന്‍റെ മലയാളത്തിനു കുറച്ചു പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. അതുകാരണം റിജക്ട് ആകും. തൊണ്ടിമുതലും ദൃക്സാക്ഷിയും സിങ്ക് സൗണ്ട് ആയിരുന്നെങ്കിലും എന്‍റെ ഭാഗം മാത്രം ഡബ് ചെയ്തു. ദിലീഷേട്ടന്‍ ആ ഒരു തീരുമാനത്തിലെത്തിയില്ലായിരുന്നെങ്കില്‍ എനിക്ക് ശ്രീജയെ നഷ്ടപ്പെടുമായിരുന്നു. സിനിമയിലേക്ക് എന്നെ സെലക്ട് ചെയ്തു എന്നു പറഞ്ഞപ്പോള്‍ സത്യം പറഞ്ഞാല്‍ എന്തു ചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. ആദ്യത്തെ സിനിമ തന്നെ ഇത്രയും നല്ലൊരു ടീമിന്‍റെ കൂടെ കിട്ടുക എന്നു പറഞ്ഞാല്‍ അതൊരു വലിയ കാര്യമല്ലേ? നിമിഷ ചോദിക്കുന്നു.
ബി ഓപ്ഷന്‍ ഇല്ലായിരുന്നു
     ചെറിയ കുട്ടികളോടു വലുതാകുമ്പോള്‍ ആരാകണം എന്നു ചോദിച്ചാല്‍ എനിക്ക് സിനിമാ നടന്‍ അല്ലെങ്കില്‍ നടിയാകണം എന്നു പറയാത്ത കുട്ടികള്‍ ചുരുക്കമായിരിക്കും. ഇതില്‍ പലരുടേയും അഭിപ്രായം വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും മാറിക്കൊണ്ടേയിരിക്കും. എന്നാല്‍ ചെറുപ്പം മുതല്‍ പറയുന്ന ഉത്തരത്തില്‍ നിമിഷ ഉറച്ചു നില്‍ക്കുന്നത് മാതാപിതാക്കള്‍ക്ക് കൗതുകമായി. ഒരിക്കല്‍പ്പോലും ഉള്ളിലെ ആഗ്രഹം മാറരുത് എന്ന് നിര്‍ബന്ധമുണ്ടായിരുന്നതുകൊണ്ട് സിനിമയല്ലാതെ രണ്ടാമതായി ഒരു ഓപ്ഷനെക്കുറിച്ച് ചിന്തിച്ചിട്ടേയില്ലെന്ന് നിമിഷ പറയുന്നു.
     څസ്കൂള്‍ കാലഘട്ടം കഴിയുമ്പോഴേക്കും നമുക്ക് ഒരു ഐഡിയ ഉണ്ടായിരിക്കുമല്ലോ, എന്താണ് എന്‍റെ ഭാവി, ഏതാണ് എനിക്ക് പറ്റുന്ന മേഖല എന്നൊക്കെ. അപ്പോഴാണ് സിനിമയാണെന്‍റെ വഴി എന്നു ഞാന്‍ ഉറപ്പിച്ചത്. കൃത്യം ഓഫീസ് സമയം സെറ്റ് ചെയ്തു ജോലി ചെയ്യാന്‍ എനിക്കു പറ്റില്ല. അതിനോടെനിക്ക് താത്പര്യവുമില്ല. എനിക്ക് ക്രിയേറ്റീവായി എന്തെങ്കിലും ചെയ്യാനുള്ള സ്പേസ് ആണ് വേണ്ടത്. അതിന് ഏറ്റവും ഉചിതം സിനിമയാണെന്ന് തോന്നി. സിനിമയോടുള്ള ഇഷ്ടം കുറഞ്ഞു പോകരുതെന്ന് എനിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ കരിയറിന്‍റെ കാര്യത്തില്‍ ഞാന്‍ ഒരു ബി ഓപ്ഷന്‍ വച്ചിട്ടില്ല. ബി ഓപ്ഷന്‍ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ ഇവിടെ എത്തില്ലായിരുന്നു. ഞാന്‍ തിരഞ്ഞെടുത്ത വഴിയില്‍ നിന്നെന്നെ മാറ്റി നടത്താതെ, എന്നെ വിശ്വസിച്ച് ഒപ്പം നിന്ന കുടുംബമാണ് എന്‍റെ ഭാഗ്യം.چ
ജാനു എന്നെ വിട്ടുപോകാന്‍ സമയമെടുത്തു
     څതുടക്കത്തില്‍ പറഞ്ഞതുപോലെ നല്ല സംവിധായകര്‍ക്കൊപ്പം സിനിമ ചെയ്യണം എന്നതാണ് എന്‍റെ ലക്ഷ്യം. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സംവിധായകരില്‍ ഒരാളാണ് സനല്‍ കുമാര്‍ ശശിധരന്‍. അദ്ദേഹത്തിന്‍റെ സിനിമകളെല്ലാം ഞാന്‍ മുമ്പ് കണ്ടിട്ടുണ്ട്. സെക്സി ദുര്‍ഗയുടെ സ്ക്രീനിംഗ് സമയത്താണ് ഞങ്ങള്‍ നേരിട്ടു കാണുന്നത്. അന്നേ എനിക്ക് സനലേട്ടനൊപ്പം സിനിമ ചെയ്യണം എന്നാഗ്രഹമുണ്ടായിരുന്നു. സ്വതന്ത്ര സിനിമകളുടെ ഭാഗമാകാന്‍ എനിക്കിഷ്ടമാണ്. വളരെ ചെറിയ രീതിയില്‍, കുറഞ്ഞ ചെലവില്‍ ജനിക്കുന്ന അത്തരം ചിത്രങ്ങള്‍ക്കു പറയാന്‍ ഒരുപാടു കാര്യങ്ങളുണ്ട്. ഇപ്പോള്‍ അത്തരം ചിത്രങ്ങള്‍ അംഗീകരിക്കപ്പെടാറുണ്ട് എന്നത് സന്തോഷമുള്ള കാര്യമാണ്. ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ നാലെണ്ണമാണ് څചോലچ സ്വന്തമാക്കിയിട്ടുള്ളത്. ചോലയെക്കുറിച്ച് ചേട്ടന്‍ പറഞ്ഞപ്പോള്‍ തന്നെ ഞാന്‍ ചെയ്യാന്‍ തയ്യാറായിരുന്നു. ചോലയിലെ ജാനകി (ജാനു) എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയാണ്. ആ ചെറിയ പ്രായത്തില്‍ അവള്‍ക്കു നേരിടേണ്ടിവരുന്ന ഒരു പ്രശ്നവും അത് അവളിലുണ്ടാക്കുന്ന മാനസിക ആഘാതവും അതില്‍ നിന്ന് അവള്‍ പുറത്തു കടക്കുന്നതുമൊക്കെയാണ് ചോല പറയുന്നത്. ഇതുവരെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ അത്യാവശ്യം മുതിര്‍ന്നതാണ്. പക്ഷേ ചോലയിലെ ജാനുവിന് വെറും പതിമൂന്നോ പതിനാലോ വയസേയുള്ളൂ. ഒരിക്കലും അവള്‍ ഒരു സംഭവത്തെ കാണുന്നതും നേരിടുന്നതും മുതിര്‍ന്ന ഒരാളുടെ പക്വതയോടെ ആവില്ല. അവിടെ ഒരു കൗമാരക്കാരി നേരിടുന്ന ഭയവും ആശങ്കയും എടുത്തുചാട്ടവും ഒക്കെയുണ്ടാവുക സ്വാഭാവികമാണ്. വിവിധ തരത്തിലുള്ള വികാരങ്ങളുടെ ഒരു റോളര്‍ കോസ്റ്റര്‍ റൈഡ് തന്നെ അവളുടെ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. പ്രവചനാതീതമാണ് അവളുടെ തീരുമാനങ്ങളെല്ലാം. ഇന്നത്തെ കൗമാരക്കാരായ പെണ്‍കുട്ടികളെ ജാനു പ്രതിനിധാനം ചെയ്യുന്നുണ്ട് എന്നെനിക്കു തോന്നിയിരുന്നു. പലപ്പോഴും അഭിനയിക്കുന്നതിനിടയില്‍ എനിക്കുതന്നെ ജാനുവിനെ മനസിലാക്കാന്‍ സാധിക്കുന്നില്ലായിരുന്നു. അവള്‍ എന്നെ വിട്ടുപോകുന്നില്ലെന്നു തോന്നി. ജാനുവിനെപ്പോലെ ഒരു കുട്ടി എവിടെയെങ്കിലും ഉണ്ടാകുമോ എന്നോര്‍ത്ത് ഞാന്‍ ഒരുപാടു കരഞ്ഞു. സീന്‍ കട്ട് പറഞ്ഞിട്ടും എനിക്ക് കരച്ചിലടക്കാന്‍ പറ്റാതെ വന്നിട്ടുണ്ട്. ജാനുവിനെപോലുള്ള കുട്ടികള്‍ ഉണ്ടാകരുതേ എന്നായിരുന്നു അപ്പോഴും പ്രാര്‍ത്ഥിച്ചത്.
പപ്പയുടേയും അമ്മയുടേയും ചിരിയാണ് അനുഗ്രഹം
     നിമിഷയുടെ സ്വപ്നങ്ങള്‍ക്കൊക്കെ കുട പിടിച്ച് കൂടെ നിന്നത് അച്ഛന്‍ സജയനും അമ്മ ബിന്ദുവുമാണ്. സ്വന്തം സന്തോഷങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നിടത്ത് ഉറച്ചുനില്‍ക്കണം എന്നു പറഞ്ഞാണ് അവര്‍ നിമിഷയേയും ചേച്ചി മിത്തുവിനേയും വളര്‍ത്തിയത്. څതൊണ്ടിമുതലും ദൃക്സാക്ഷിچയും കാണാന്‍ ഞങ്ങള്‍ നാലുപേരും ഒരുമിച്ചാണ് തിയറ്ററില്‍ പോയത്. സ്ക്രീനില്‍ څഇന്‍ട്രൊഡ്യൂസിംഗ് നിമിഷ സജയന്‍چ എന്ന് എഴുതി കാണിച്ചപ്പോള്‍ ഞാന്‍ നോക്കിയത് അമ്മയേയും പപ്പയേയും ചേച്ചിയേയുമാണ്. അന്ന് അവരുടെ മുഖത്തു കണ്ട ആ ചിരിയാണ് എനിക്കു കിട്ടിയ ഏറ്റവും വലിയ അനുഗ്രഹം. നിമിഷ പറഞ്ഞു. څപപ്പ എപ്പോഴും പറയാറുണ്ട് നീ എത്ര വലിയ നടിയായാലും ഞങ്ങള്‍ക്ക് നീ ഞങ്ങളുടെ നിമിഷ തന്നെയാണെന്ന്. അതെപ്പോഴും എന്‍റെ മനസിലുണ്ട്. അതുകൊണ്ടുതന്നെ വലിയ വലിയ അംഗീകാരങ്ങള്‍ കിട്ടുമ്പോഴും ഞാന്‍ ആ സന്തോഷത്തില്‍ മതിമറന്നു നടക്കാറില്ല. ഒരു ലൊക്കേഷനില്‍ നിന്ന് തിരികെ എത്തിക്കഴിഞ്ഞാല്‍ ഞാന്‍ ഞാനാണ്. കുടുംബത്തിനൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പവും ഉള്ളപ്പോള്‍ എനിക്ക് ഞാനായിരിക്കാനാണിഷ്ടം. ഇതില്‍ നിന്ന് ഒട്ടും മാറാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഞാന്‍ കാരണം എന്‍റെ ചുറ്റുമുള്ളവര്‍ സന്തോഷിക്കുന്നതാണ് എനിക്കേറ്റവും പ്രിയപ്പെട്ട നിമിഷങ്ങള്‍.چ
രണ്ട് മത്സരാര്‍ത്ഥികള്‍ ഒരുമിച്ചിരുന്ന്
വിധിപ്രഖ്യാപനം കണ്ടത്
     ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ പ്രഖ്യാപനം നടക്കുമ്പോള്‍ മികച്ച നടിയുടെ പട്ടികയില്‍ പേരുള്ള രണ്ടുപേര് ഒരുമിച്ചുണ്ടായിരുന്നു. അനു സിത്താരയും നിമിഷയും. അവര്‍ ഒന്നിച്ചിരുന്ന് ടിവിയില്‍ അവാര്‍ഡ് പ്രഖ്യാപനം കാണുന്നതും മികച്ച നടിയായി നിമിഷയുടെ പേരു പ്രഖ്യാപിച്ചപ്പോള്‍ രണ്ടുപേരും കെട്ടിപ്പിടിക്കുന്നതും അഭിനന്ദിക്കുന്നതും സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഔപചാരികതയുടെ പേരില്‍ മാത്രമായിരുന്നില്ല അത്.
     څകൂടെ പിറന്നില്ലെങ്കിലും കൂടപ്പിറപ്പായി മാറുന്ന ചില സൗഹൃദങ്ങള്‍ നമുക്കെല്ലാവര്‍ക്കും കാണുമല്ലോ. അതുതന്നെയാണ് ഞാനും അനു ചേച്ചിയും തമ്മിലുള്ളതും. ഞങ്ങളെ അടുത്തറിയുന്നവര്‍ എന്നെയും ചേച്ചിയേയും ഇരട്ടക്കുട്ടികള്‍ എന്നാണ് വിളിക്കുന്നത്. അവരേയും തെറ്റു പറയാന്‍ പറ്റില്ല. കാരണം കൊച്ചിയിലുള്ളപ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചുണ്ടാവും. കുപ്രസിദ്ധ പയ്യന്‍ എന്ന സിനിമയുടെ സെറ്റിലാണ് ഞങ്ങള്‍ പരിചയപ്പെടുന്നത്. പക്ഷേ അന്ന് ഇത്രയ്ക്ക് അടുപ്പമില്ലായിരുന്നു. എപ്പോഴും വിളിക്കുന്ന പതിവുമില്ല. ഷൂട്ട് ഒക്കെ ഉള്ളപ്പോഴുള്ള തിരക്ക് നമുക്ക് അറിയാമല്ലോ. കുപ്രസിദ്ധ പയ്യനൊക്കെ കഴിഞ്ഞ് അടുത്ത സിനിമയുടെ ലൊക്കേഷനിലിരുന്നപ്പോള്‍ എനിക്ക് ചേച്ചിയെ ഓര്‍മ വന്നു. അമ്മയോടു പറഞ്ഞപ്പോള്‍ എന്നാല്‍ വിളിച്ച് സംസാരിക്കൂ എന്നായി അമ്മ. അവിടെ തുടങ്ങിയതാണ് ഞങ്ങളുടെ കൂട്ട്.
     അവാര്‍ഡ് പ്രഖ്യാപനത്തിന്‍റെ തലേദിവസമാണ് ഫൈനല്‍ ലിസ്റ്റില്‍ എന്‍റെ പേരും ഉണ്ടെന്നു അറിയുന്നത്. അപ്പോള്‍ തന്നെ അനുചേച്ചിയെ വിളിച്ചു. ചേച്ചി എന്‍റെ വീട്ടിലേക്ക് വന്നു. അങ്ങനെ ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്നാണ് അവാര്‍ഡ് പ്രഖ്യാപനം കണ്ടത്. ആര്‍ക്ക് അവാര്‍ഡ് കിട്ടിയാലും രണ്ടുപേര്‍ക്കും സന്തോഷമാകും. മികച്ച നടിക്കുള്ള അവാര്‍ഡിനായി എന്‍റെ പേര് പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവുമധികം സന്തോഷിച്ചത് അനു ചേച്ചിയാണ്. ആദ്യം സുഹൃത്തുക്കളായിരുന്നെങ്കില്‍ ഇപ്പോള്‍ അനു ചേച്ചി എനിക്കെന്‍റെ സ്വന്തം ചേച്ചിയാണ്.چ
സിനിമ എന്‍റെ രണ്ടാം കുടുംബം
     എന്‍റെ പപ്പയും അമ്മയും ചേച്ചിയും എനിക്ക് എത്ര പ്രിയപ്പെട്ടവരാണോ അത്രത്തോളം പ്രിയപ്പെട്ടവര്‍ എനിക്ക് സിനിമയിലുമുണ്ട്. വേണുവച്ഛനും (നെടുമുടി വേണു), സിദ്ദിഖ് ഇക്കയും (സിദ്ദിഖ്), കുട്ടനച്ഛനുമൊക്കെ (വിജയ രാഘവന്‍) ഉള്ളപ്പോള്‍ ഞാന്‍ വളരെ കംഫര്‍ട്ടബിളാണ്. ഒരു മകളെപ്പോലെയാണ് ഇവര്‍ മൂന്നുപേരും എന്നെ കാണുന്നതും. സംസ്ഥാന അവാര്‍ഡ് കിട്ടിയപ്പോള്‍ വേണുവച്ഛന് ഒരുപാട് സന്തോഷമായി. അദ്ദേഹം വാര്‍ത്ത കണ്ടപ്പോള്‍ തന്നെ എന്നെ വിളിച്ചു. സ്ഥലത്തില്ലാത്തതുകൊണ്ട് എന്നെ നേരില്‍ വന്ന് കാണാന്‍ പറ്റാത്തതില്‍ ഭയങ്കര വിഷമത്തിലായിരുന്നു. കുട്ടനച്ഛനും അങ്ങനെയാണ്. എന്‍റെ ഓരോ നേട്ടങ്ങളിലും എന്‍റെ സ്വന്തം കുടുംബത്തിലുള്ളവര്‍ എത്രത്തോളം സന്തോഷിക്കുന്നോ അത്രതന്നെ അവരും സന്തോഷിക്കുന്നുണ്ട്. കുപ്രസിദ്ധ പയ്യന്‍റെ ഷൂട്ടിന്‍റെ സമയത്ത് വേണുവച്ഛനും സിദ്ദിഖ് ഇക്കയും ആദ്യത്തെ ടേക്കില്‍ തന്നെ സീന്‍ ഓക്കെ ആക്കും. എനിക്ക് അതിനു സാധിക്കാതെ വരുമ്പോള്‍ ഞാന്‍ ടെന്‍സ്ഡ് ആകും. അപ്പോള്‍ രണ്ടു പേരും എന്‍റെയടുത്തു വന്ന് എന്നെ സമാധാനിപ്പിക്കും. നമുക്ക് മാത്രമായി സീന്‍ ഒന്നു ചെയ്തു നോക്കിയാലോ എന്നൊക്കെ ചോദിക്കും. സ്വന്തം സമയവും സൗകര്യവും മാത്രം നോക്കാതെ എന്നെക്കൂടി മെച്ചപ്പെടുത്താനാണ് അവര്‍ ശ്രമിക്കുന്നത്. അതൊക്കെ എനിക്ക് വലിയ സന്തോഷം തന്നു. എനിക്കുവേണ്ടി അവരൊക്കെ ഒരുപാട് അഡ്ജസ്റ്റ് ചെയ്തിട്ടുണ്ട്.
     ചേച്ചിമാരില്‍ ഗീതു ചേച്ചി (ഗീതു മോഹന്‍ദാസ്) നല്ല സപ്പോര്‍ട്ടാണ്. സിനിമകളൊക്കെ കണ്ടാലുടന്‍ ചേച്ചി വിളിക്കും. പിന്നെ ചേച്ചിയുടെ ഏറ്റവും വലിയ പ്ലസ് എന്താണെന്നുവച്ചാല്‍ എന്‍റെ അഭിനയത്തിലെ നല്ലതു മാത്രമല്ല തെറ്റുകളും, ആ തെറ്റുകളെ എങ്ങനെയാണ് ഒഴിവാക്കേണ്ടതെന്നും ചേച്ചി പറഞ്ഞു മനസിലാക്കിത്തരും. പോസിറ്റീവ് മാത്രം പറയാതെ ശ്രദ്ധിക്കേണ്ട കാര്യങ്ങളും പറഞ്ഞു തരുന്നത് എനിക്ക് വലിയ ഇഷ്ടമാണ്. ദിലീഷേട്ടനും രാജീവേട്ടനും ശരിക്കും എന്‍റെ ഏട്ടന്മാരാണ്. എനിക്ക് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാല്‍ അവര്‍ രണ്ടുപേരും എന്‍റെ ഒപ്പമുണ്ടാകും എന്ന് എനിക്കുറപ്പാണ്. സിനിമയിലേക്ക് ദിലീഷേട്ടന്‍ എന്നെ ഇന്‍ട്രൊഡ്യൂസ് ചെയ്തു. രാജീവേട്ടന്‍ പിച്ചവയ്ക്കാന്‍ കൈപിടിച്ചു. അതുപോലെ തന്നെ അവാര്‍ഡ് കിട്ടിയപ്പോള്‍ ലളിതാമ്മ (കെ.പി.എ.സി ലളിത) വിളിച്ചു. ഞങ്ങള്‍ ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും എന്‍റെ സിനിമകളൊക്കെ കാണാറുണ്ട്, നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു.
കന്മദത്തിലെ ഭാനുവും തലയിണമന്ത്രത്തിലെ കാഞ്ചനയും
     കുട്ടിക്കാലം മുതല്‍ അഭിനയമോഹം കൊണ്ടുനടന്ന ആള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട നടി ആരാണെന്ന് ചോദിച്ചു തീരുന്നതിനു മുമ്പു തന്നെ നിമിഷ മറുപടി പറഞ്ഞു, മഞ്ജു ചേച്ചിയും ഉര്‍വശി ചേച്ചിയും. അവരുടെ സിനിമകളെല്ലാം എനിക്ക് ഒരുപാട് ഇഷ്ടമാണ്. ഇപ്പോഴും ടിവിയില്‍ ഇവരുടെ സിനിമയുണ്ടെങ്കില്‍ ഞാനിരുന്നു കാണാറുണ്ട്. മഞ്ജു ചേച്ചിയുടെ കന്മദത്തിലെ ഭാനുവും കണ്ണെഴുതി പൊട്ടുതൊട്ടിലെ ഭദ്രയുമൊക്കെ എത്ര ബോള്‍ഡാണ്. ഈ രണ്ടു കഥാപാത്രങ്ങളും സാധാരണക്കാരായ പെണ്ണുങ്ങളാണ്. പക്ഷേ അവരുടെ ഉള്ളിലെ കരുത്താണ് നമ്മള്‍ മനസിലാക്കേണ്ടത്. മറിച്ച് തലയിണമന്ത്രത്തിലെ ഉര്‍വശി ചേച്ചിയുടെ കഥാപാത്രമായ കാഞ്ചനയാണെങ്കില്‍ വേറൊരുതരം സ്ത്രീയാണ്. കുറച്ച് കുശുമ്പും കുന്നായ്മയും ഒക്കെയുള്ള എന്നാല്‍ വളരെ ശുദ്ധയായ ഒരു സ്ത്രീ. ഇവരു രണ്ടു പേരും ഒരേ തരത്തിലുള്ള കഥാപാത്രങ്ങള്‍ അധികം ചെയ്തിട്ടില്ല. ഒന്നില്‍ നിന്ന് ഒന്നിലേക്ക് വേറിട്ടു നില്‍ക്കുന്ന കുറേ സ്ത്രീകളെയാണ് അവര്‍ നമുക്ക് പരിചയപ്പെടുത്തി തന്നത്. ഇങ്ങനെ പുതിയൊരാളായി സ്വയം കാണാനാണ് എനിക്കുമിഷ്ടം. പല സാഹചര്യങ്ങളില്‍ ജീവിക്കുന്ന, പല സ്വഭാവങ്ങളുള്ള, പലതരം കഥാപാത്രങ്ങള്‍.
എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നു
     ഒരു സിനിമ ചെയ്യുന്നതിനു മുമ്പ് അത് സമൂഹത്തിനു എന്തു നല്‍കും എന്നു ഞാന്‍ ചിന്തിക്കാറുണ്ട്. ഞാന്‍ ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം സാമൂഹികമായും രാഷ്ട്രീയമായും പ്രസക്തിയുള്ളവയാണ്.
     ഞാന്‍ മാത്രമാവില്ല, എല്ലാ കലാകാരന്മാരും ആഗ്രഹിക്കുന്നത് അവരുടെ കഴിവുകളിലൂടെ സമൂഹത്തിന് എന്തെങ്കിലുമൊരു സന്ദേശം നല്‍കണം എന്നുതന്നെയാവും. തുറന്നടിച്ച് അഭിപ്രായങ്ങള്‍ പറയാന്‍ മടിയുള്ളവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. ഒരു കലാകാരനെ സംബന്ധിച്ച് അവന്‍ അല്ലെങ്കില്‍ അവള്‍ക്ക് തന്‍റെ അഭിപ്രായങ്ങള്‍ തുറന്നു പറയാന്‍ കിട്ടുന്ന മാധ്യമം അവന്‍/അവള്‍ പ്രവര്‍ത്തിക്കുന്ന കലാരംഗമാണ്. എന്‍റെ ആദ്യ സിനിമ മുതല്‍ ഏറ്റവും അടുത്തു ചെയ്ത ചോല വരെ ഞാന്‍ ചെയ്ത കഥാപാത്രങ്ങള്‍ പ്രത്യക്ഷത്തിലല്ലെങ്കിലും പരോക്ഷമായി പറയുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അവയെല്ലാം ഞാന്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ നിരവധി പേര്‍ പറയാന്‍ ആഗ്രഹിക്കുന്നവയാണ്. അങ്ങനെ നോക്കുമ്പോള്‍ എന്‍റെ കഥാപാത്രങ്ങള്‍ സമൂഹത്തോടു സംസാരിക്കുന്നുണ്ട് എന്നു വേണമെങ്കില്‍ പറയാം.
സംവിധാനവും പരീക്ഷിക്കണം
     സിനിമ എന്നതാണ് എന്‍റെ പാഷന്‍. അതിനെ അഭിനയമെന്നോ, സംവിധാനമെന്നോ, കാമറയെന്നോ എഡിറ്റ് എന്നോ ഒന്നും വേര്‍തിരിച്ചു പറയാനാവില്ല. ആദ്യം അവസരം കിട്ടിയത് അഭിനയിക്കാനായിരുന്നു. അതിനുവേണ്ടിയാണ് ഞാന്‍ പരിശ്രമിച്ചതും. പക്ഷേ എനിക്ക് ഏറ്റവുമിഷ്ടം സംവിധാനമാണ്. സൗമ്യ ചേച്ചിയുടെ മാംഗല്യം തന്തുനാനേനയുടെ പ്രീപ്രൊഡക്ഷനും പോസ്റ്റ് പ്രൊഡക്ഷനും നടക്കുമ്പോള്‍ ഞാനും അവര്‍ക്കൊപ്പം കൂടിയിരുന്നു. സൗമ്യ ചേച്ചിക്കറിയാം എനിക്ക് ഇഷ്ടമാണെന്ന്. മധു ചേട്ടന്‍ സെറ്റില്‍ ക്ലാപ്പ് ഒക്കെ ചെയ്യിച്ചിരുന്നു.
     അഭിനയിക്കുമ്പോള്‍ നമ്മള്‍ നമ്മുടെ കഥാപാത്രം മാത്രമായിരിക്കും. പക്ഷേ സംവിധായകര്‍ അങ്ങനെയല്ലല്ലോ. അവര്‍ എല്ലാ കഥാപാത്രവുമാകും. ഒരു കഥാപാത്രം കരഞ്ഞാല്‍ അവരും കരയും. വേറൊരു കഥാപാത്രം ചിരിച്ചാല്‍ അവരും ചിരിക്കും. സംവിധായകരെ സംബന്ധിച്ച് ക്രിയേറ്റീവ് സ്പേസ് കുറച്ചു കൂടുതല്‍ കിട്ടുമല്ലോ. സംവിധാനം ഇഷ്ടമാണെന്നേയുള്ളൂ. എന്തായാലും ഉടനെ ഒന്നും ഉണ്ടാവില്ല.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts