ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ 'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ഭൂതസഞ്ചാരങ്ങളുടെ ഇരുണ്ടഭൂപടങ്ങള്‍ 
ഈ വര്‍ഷത്തെ ഓസ്കാര്‍ പുരസ്കാരം നേടിയ  'ഗ്രീന്‍ബുക്ക്' എന്ന ചലച്ചിത്രത്തെപ്പറ്റി.

ശിവകുമാര്‍ ആര്‍. പി
     ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്തവര്‍ഗക്കാരനായ ക്ലാസിക്കല്‍  ജാസ് പിയാനിസ്റ്റ് 1956-ല്‍ ബിര്‍മിംഗ്ഹാമിലെ മുനിസിപ്പല്‍ ഹാളില്‍ വെളുത്തവര്‍ഗക്കാരുടെ സദസ്സിനു മുന്നില്‍ സംഗീതം അവതരിപ്പിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതെ കുറച്ചാളുകള്‍ വന്ന് അയാളെ മര്‍ദ്ദിച്ച് ഇറക്കി വിട്ടിരുന്നു. വെളുത്തവന്‍റെ സ്ഥാപനവത്കൃതമായ ആഭിജാത്യത്തെ വെല്ലുവിളിക്കാനായി അടിമവര്‍ഗത്തില്‍നിന്നു ഒരാള്‍ വരുന്നത് അവരില്‍ ഭൂരിപക്ഷത്തിനും സഹിക്കാന്‍ കഴിയുന്ന കാര്യമായിരുന്നില്ല. അമേരിക്കയില്‍ അടിമത്തം ഔദ്യോഗികമായി അവസാനിച്ചതിനു ശേഷവും 'ജിം ക്രോ' (ജെമ്പ് ജിംക്രോ ലാ)  എന്ന് പേരുള്ള അതിശക്തമായ വിവേചന നിയമം കര്‍ക്കശമായി പരിപാലിക്കപ്പെടുന്ന കാലമായിരുന്നു അത്. അതനുസരിച്ച് കറുത്തവര്‍ഗക്കാര്‍ക്ക് പണം ഉണ്ടെങ്കില്‍പോലും വെള്ളക്കാരുടെ സ്ഥാപനങ്ങളില്‍ ചെന്നു കയറാന്‍ പറ്റില്ലായിരുന്നു.  വെള്ളം കുടിക്കാനും ശൗചാലയങ്ങള്‍ ഉപയോഗിക്കാനും ഹോട്ടലില്‍ താമസിക്കാനും റെസ്റ്റോറന്‍റുകളില്‍നിന്ന് ഭക്ഷണം കഴിക്കാനും വിലക്കുണ്ടായിരുന്നു.  സണ്‍ഡൗണ്‍ ടൗണ്‍, സണ്‍സെറ്റ് ടൗണ്‍, ഗ്രേ ടൗണ്‍ എന്നെല്ലാം അറിയപ്പെട്ടിരുന്ന ചില മുനിസിപ്പാലിറ്റികള്‍ അതുവഴിയുള്ള കറുത്തവരുടെ സഞ്ചാരസ്വാതന്ത്ര്യത്തെപ്പോലും വിലക്കിയിരുന്നു. കറുത്തവര്‍ഗക്കാരോടുള്ള അയിത്തവും വിവേചനവും ചൂഷണവും അതിശക്തമായി നിലനില്‍ക്കുമ്പോള്‍തന്നെ  കറുത്തവരും കുടിയേറ്റക്കാരുമായ അമേരിക്കന്‍ പൗരന്മാരുടെ ആഭ്യന്തരാവകാശങ്ങള്‍ക്കായുള്ള മുറവിളി കൂടുതല്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയായിരുന്നു  കോളിളക്കങ്ങളോടെ പുറത്ത്.
     അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം അമേരിക്കയുടെ തെക്കന്‍ ഉള്‍ഭാഗത്തുള്ള ബിര്‍മിംഗ്ഹാമില്‍ വീണ്ടും തന്‍റെ പിയാനോ സംഗീതം അവതരിപ്പിക്കാന്‍ ഡോ. ഷേര്‍ളി വരുന്ന കഥയാണ്, 2018-ല്‍ മികച്ച സിനിമയ്ക്കും, മികച്ച തിരക്കഥയ്ക്കും, മികച്ച സഹനടനുമുള്ള ഓസ്കാര്‍ പുരസ്കാരങ്ങള്‍ കരസ്ഥമാക്കിയ 'ഗ്രീന്‍ ബുക്ക്چ പറയുന്നത്. ഈ നൂറ്റാണ്ടിന്‍റെ മധ്യത്തില്‍  അമേരിക്കയിലൂടെയുള്ള കറുത്തവര്‍ഗക്കാരുടെ യാത്രാ ദുരിതത്തെ ലഘൂകരിക്കണമെന്ന ഉദ്ദേശ്യത്തോടെ അവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ഹോട്ടലുകളുടെയും ഭക്ഷണശാലകളുടെയും നിരത്തുകളുടെയും വിവരണം അടങ്ങിയ പുസ്തകമാണ് വിക്ടര്‍ ഹ്യൂഗോ ഗ്രീന്‍ രചിച്ച 'ഗ്രീന്‍ ബുക്ക്چ. 1936-ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്‍റെ ശരിയായ പേര് 'ദ നീഗ്രോ മോട്ടോറിസ്റ്റ് ഗ്രീന്‍ ബുക്ക്چ എന്നാണ്.  വമ്പിച്ച ബഹളത്തെയും പ്രക്ഷോഭത്തെയും നേതൃനിരയിലുള്ള മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെയും തുടര്‍ന്ന് വര്‍ണവിവേചനം നിശ്ശേഷം ഇല്ലാതാക്കുന്നതിനുള്ള സിവില്‍ റൈറ്റ് ആക്ട്,  പ്രസിഡന്‍റ ് ലിന്‍ഡന്‍ ജോണ്‍സണ്‍ 1964-ല്‍ ഒപ്പിടുന്നതുവരെ 'ഗ്രീന്‍ ബുക്കിچന്‍റെ പ്രസക്തി നിലനിന്നിരുന്നു. വര്‍ഷംതോറും പുതുക്കി പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന അതിന്‍റെ 1963 വരെയുള്ള ഡിജിറ്റല്‍ പതിപ്പുകള്‍ ഇപ്പോള്‍ ഇന്‍റര്‍നെറ്റില്‍ ലഭ്യമാണ്.  കറുത്തവര്‍ഗക്കാരന്‍ യാത്ര ചെയ്യുന്ന വാഹനം ഏതു സമയത്തും വെള്ളക്കാരനായ പൊലീസുകാരനാല്‍, ട്രാഫിക് നിയമം ലംഘിച്ചതിന്‍റെ പേരിലല്ലാതെതന്നെ  തടയപ്പെടാം എന്നതായിരുന്നു അവസ്ഥ. ഉണആ (ഉൃശ്ശിഴ ണവശഹല ആഹമരസ) എന്ന് അറിയപ്പെട്ടിരുന്ന വ്യവസ്ഥയെ കുറച്ചെങ്കിലും അതിജീവിക്കാന്‍ സഹായിക്കുക എന്നതായിരുന്നു ഗ്രീന്‍ ബുക്കിന്‍റെ ദൗത്യം. ഡോ. ഷേര്‍ളിയെന്ന മികച്ച കലാകാരന്‍റെ (വൈറ്റ്ഹൗസില്‍ അദ്ദേഹം സംഗീതപരിപാടി അവതരിപ്പിച്ചിട്ടുണ്ട്) ജീവിതാവസ്ഥയെ പ്രതീകവത്കരിക്കുന്നു ചലച്ചിത്രത്തില്‍ ഈ പുസ്തകം. അതിലൂടെ അമേരിക്കയിലെ മൂന്നാമത്തെ ഏറ്റവും വലിയ വംശീയവിഭാഗമായ ആഫ്രിക്കന്‍-അമേരിക്കന്‍ (വെളുത്ത അമേരിക്കക്കാരും, ഹിസ്പാനിക്-ലാറ്റിനമേരിക്കക്കാരുമാണ് ആദ്യത്തെ രണ്ട് ഗ്രൂപ്പുകള്‍) സമൂഹത്തിന്‍റെ ഈ നൂറ്റാണ്ടിന്‍റെ മധ്യത്തിലുമുള്ള വിവേചനപരവും അപമാനകരവുമായ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നോട്ടമാണ് സംവിധായകന്‍ പീറ്റര്‍ ഫാരെല്ലി സാധ്യമാക്കുന്നത്. 
സംസ്കാരത്തിന്‍റെ നിറം
     ഒബാമാനന്തരകാലം അമേരിക്കയുടെ ജനപ്രിയ സാംസ്കാരികതയ്ക്ക് നല്‍കിയ വലിയ സംഭാവനകളിലൊന്ന് ഒരുപക്ഷേ ഇത്തരത്തിലുള്ള തിരിഞ്ഞുനോട്ടങ്ങളുടേതാണെന്നും വാദിക്കാവുന്നതാണ്. കറുത്ത മനുഷ്യരുടെ ജീവിതാഖ്യാനങ്ങള്‍ക്ക് സവിശേഷമായ ശ്രദ്ധ ചലച്ചിത്രങ്ങള്‍ നല്‍കി. ജീവചരിത്ര ചലച്ചിത്രങ്ങളോടുള്ള ആഭിമുഖ്യത്തിനും യഥാര്‍ത്ഥസംഭവങ്ങളെ ആസ്പദമാക്കിയുള്ള ആവിഷ്കാരങ്ങള്‍ക്കും ഒപ്പം കുടിയേറ്റ ജനതയുടെയും ഇതര വംശീയസമൂഹജീവിതങ്ങളുടെയും കാഴ്ചകള്‍ക്ക് ചലച്ചിത്രങ്ങളില്‍ ഏറ്റുപറച്ചില്‍ സ്വഭാവത്തോടെയുള്ള സാക്ഷാത്കാരങ്ങള്‍ കൂടുതലായി ലഭിക്കുകയും ചെയ്തു. മൂണ്‍ ലൈറ്റ്, ഗെറ്റ് ഔട്ട്, ബ്ലാക് പാന്തര്‍, ബ്ലാക് ക്ലാന്‍സ് മാന്‍, ദ ഹെയ്റ്റ് യു ഗിവ് തുടങ്ങിയവ സമീപകാലത്തെ ഉദാഹരണങ്ങള്‍. പീറ്റര്‍ ഫാരെല്ലിയുടെ ഉള്ളടക്ക പരിചരണരീതി യഥാതഥമാണ്. എടുത്തു പറയത്തക്ക പ്രത്യേകതകളൊന്നും ഇല്ലാത്ത ഈ സിനിമയ്ക്ക് ഓസ്കാര്‍ ലഭിച്ചതില്‍ അസ്വാരസ്യം ആളുകള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. സ്വഭാവപരിവര്‍ത്തനത്തിനുള്ള ഉപാധിയെന്ന നിലയില്‍ അമേരിക്കയുടെ വടക്കന്‍ പ്രദേശത്തുനിന്ന് തെക്കന്‍ ഉള്‍നാട്ടിലേക്കുള്ള കാര്‍ യാത്രയെ രൂപകമാക്കുന്ന ഒരു സാധാരണ 'കാലഘട്ട' സിനിമയാണ് ബാഹ്യഘടനയില്‍ ഗ്രീന്‍ ബുക്ക്. യാത്രയിലൂടെ വരുന്ന സ്വഭാവമാറ്റം  ചലച്ചിത്രങ്ങള്‍ക്ക് പ്രിയപ്പെട്ട പ്രമേയമാണ്. സ്വന്തം കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും വെള്ളക്കാരന്‍റെ അഭിജാതമായ ജീവിതം അനുകരിച്ച് ഒറ്റപ്പെട്ട് കഴിയുകയും ചെയ്യുന്ന ഡോ. ഡോണാള്‍ഡ് ഷേര്‍ളിയുടെ കാഴ്ചപ്പാടില്‍ യാത്ര വരുത്തുന്ന മാറ്റം ചലച്ചിത്രത്തിലെ പ്രധാന വസ്തുതയാണ്. അയാളൊരു മൂന്നാം ലോകത്താണ് കഴിയുന്നത്. നൂറ്റാണ്ടുകള്‍ നീണ്ടുനിന്ന അടിമജീവിതം നയിക്കുകയും അക്ഷരാഭ്യാസമില്ലാതെ കൃഷിക്കാരും ഖനിത്തൊഴിലാളികളുമായി അപരിഷ്കൃതജീവിതം നയിച്ചുവരികയും ചെയ്യുന്ന സ്വന്തം വര്‍ഗക്കാരെ കൂടെ കൂട്ടാന്‍ അയാള്‍ക്ക് കഴിയുന്നില്ല. വടക്കന്‍ കരോലിനയിലേക്കുള്ള യാത്രയ്ക്കിടയില്‍ കീറി പറിഞ്ഞ വസ്ത്രം ധരിച്ച കര്‍ഷകരായ പാവപ്പെട്ട മനുഷ്യര്‍ അയാളെയും അയാള്‍ തിരിച്ചും നോക്കി നില്‍ക്കുന്ന ഒരു ദൃശ്യം സിനിമയിലുണ്ട്. അയാളപ്പോള്‍ വെള്ളക്കാരന്‍ ഡ്രൈവറായുള്ള കാറില്‍ വിലപിടിപ്പുള്ള വേഷവിതാനങ്ങളുമായി അവര്‍ക്ക് സ്വപ്നം കാണാന്‍പോലും പറ്റാത്ത ലോകത്തിലാണ്. ആ നിലക്ക് അയാള്‍ തീരെ കറുത്തവര്‍ഗക്കാരനല്ല. ആ ഭാവം അയാളുടെ മുഖത്തുണ്ട്. എന്നാല്‍ സംഗീത പരിപാടിക്ക് മുന്‍പോ ശേഷമോ വെളുത്തമനുഷ്യരുടെ ശുചിമുറി അയാള്‍ക്ക് ഉപയോഗിക്കാന്‍ പറ്റില്ല. അവര്‍ ആഹാരം കഴിക്കുന്ന ഹാളില്‍ അയാള്‍ക്ക് പ്രവേശനമില്ല. ഇഷ്ടപ്പെട്ട വസ്ത്രം കടയില്‍നിന്ന് എടുത്ത് ഇട്ടു നോക്കാന്‍ പറ്റില്ല. അയാളുടെ ഡ്രൈവര്‍ക്കും സംഘാംഗങ്ങള്‍ക്കും ലഭിക്കുന്ന സൗകര്യംഅയാള്‍ക്ക് ലഭിക്കില്ല. യാത്രയ്ക്കിടയില്‍ വെള്ളക്കാരാലോ പൊലീസുകാരാലോ അയാള്‍ ഏതു സമയവും കൈയേറ്റം ചെയ്യപ്പെടാനുള്ള സാധ്യത വളരെയാണ്. പരിപാടിക്ക് തയ്യാറെടുക്കാന്‍ സംഘാടകര്‍ നല്‍കുന്നത് സ്റ്റോര്‍മുറികളും മറ്റുമാണ്. ആ നിലയ്ക്ക് കാഴ്ചയില്‍ ഉയര്‍ന്നിരിക്കുന്നുവെങ്കിലും താഴേക്കിടയിലുള്ളതാണ് അയാളുടെ ജീവിതം. സമ്പന്നനും അഭ്യസ്തവിദ്യനും പല ഭാഷകള്‍ സംസാരിക്കുന്നവനും പ്രതിഭാശാലിയുമാണെങ്കിലും സംഗീതപരിപാടി കഴിഞ്ഞാല്‍ അയാള്‍ പോകേണ്ടത് കറുത്തവര്‍ഗക്കാരായ പാവപ്പെട്ട മനുഷ്യര്‍ക്കുമാത്രമായുള്ള തൊഴുത്തുപോലെയുള്ള വാസസ്ഥലങ്ങളിലാണ്. അവിടെ കോട്ടും സ്യൂട്ടുമണിഞ്ഞിരുന്ന് വിലകൂടിയ മദ്യം ഉപയോഗിക്കുന്ന ആ മനുഷ്യന്‍ പരിസരവുമായി ചേര്‍ച്ചയില്ലാത്ത ഒരു കോമാളിയാണ്. ഡോ. ഡോണ്‍ ഷേര്‍ളിയുടെ ഈ സ്വത്വപ്രതിസന്ധിയാണ് 'ഗ്രീന്‍ബുക്കി'ലെ ആന്തരികസംഘര്‍ഷത്തെ കനപ്പെടുത്തുന്നത്.  കേവലമായ ഒരു മുദ്രാവാക്യമല്ല അത്.
     ന്യൂയോര്‍ക്കില്‍നിന്നു തുടങ്ങി ബിര്‍മിംഗ്ഹാമില്‍ അവസാനിക്കുന്ന കാര്‍യാത്ര യഥാര്‍ത്ഥത്തില്‍ മാറ്റി മറിക്കുന്നത്, ഡോ. ഷേര്‍ളിയെന്ന സംഗീതജ്ഞനെ മാത്രമല്ല, അമേരിക്കയില്‍ അരികു ജീവിതം നയിക്കുന്ന കുടിയേറ്റക്കാരുടെ പ്രതിനിധിയാണെങ്കിലും വര്‍ണവിവേചനത്തില്‍ വീണ്ടുവിചാരമില്ലാതെ വെളുത്ത അമേരിക്കന്‍ മനസ് സ്വാംശീകരിച്ച മറ്റൊരു വ്യക്തിയെയുമാണ്. ടോണി ലിപ് എന്നു വിളിപ്പേരുള്ള മുഠാളനും തീറ്റിപ്രിയനും ഇറ്റാലിയന്‍ വേരുകളുള്ളയാളുമായ  ഫ്രാങ്ക് ടോണി വെല്ലലോംഗയെ. ഇയാളാണ് ചലച്ചിത്രത്തിന്‍റെ ആഖ്യാനത്തിലെ വീക്ഷണസ്ഥാനം. യൂറോപ്യന്‍ അമേരിക്കന്‍ വംശീയസംഘത്തില്‍ നാലാം സ്ഥാനമാണ് ഇറ്റലിയില്‍നിന്ന് കുടിയേറിയവര്‍ക്കുള്ളത്. അക്രമത്തോടുള്ള ആഭിമുഖ്യവും  എടുത്തടിച്ചതുപോലെയുള്ള  പെരുമാറ്റവും കാരണം അമേരിക്കന്‍ സമൂഹത്തിനിടയില്‍ നല്ല സ്ഥാനമല്ല ഈ വിഭാഗത്തിനുമുണ്ടായിരുന്നത്. 100 വര്‍ഷം മുന്‍പ് ന്യൂയോര്‍ക്ക് ടൈംസ് 'അവര്‍ നീഗ്രോകളേക്കാള്‍, പോളണ്ടുകാരേക്കാള്‍ മോശക്കാരാണെന്ന്' എഴുതിപ്പിടിപ്പിച്ചത് ഇവരെപ്പറ്റിയാണ്. ടോണി ലിപ് ജോലി ചെയ്യുന്ന കോപാകബാന എന്ന നിശാക്ലബ് പുനരുദ്ധാരണത്തിനായി അടച്ചിടുകയും കുടുംബം പുലര്‍ത്താന്‍ മറ്റൊരു ജോലി ആവശ്യമായി വരികയും ചെയ്ത സമയത്താണ്, ഡോ. ഷേര്‍ളിയുടെ സംഗീത പര്യടനത്തിന് അകമ്പടി സേവിക്കാനും ഡ്രൈവറാകാനും ഉള്ള അവസരം അയാളെ തേടി വരുന്നത്. വീട്ടില്‍ ജോലിയ്ക്കായി വന്ന രണ്ട് കറുത്ത പണിക്കാര്‍ കുടിച്ച ഗ്ലാസുകള്‍ ചവറ്റുകുട്ടയില്‍ ഇടുന്ന ആരംഭദൃശ്യങ്ങളില്‍ ഒന്നില്‍നിന്നുതന്നെ അയാളുടെ കറുത്തവര്‍ഗക്കാരോടുള്ള മനോഭാവം സിനിമയില്‍ വ്യക്തമാക്കിയിട്ടുണ്ട്.  തൃപ്തിയുണ്ടായിട്ടല്ല, മറിച്ച് വാഗ്ദാനം ചെയ്യുന്ന പ്രതിഫലത്തുകയുടെ വലിപ്പമാണയാളെ, തന്നെ പരിചരിക്കുകകൂടിവേണം എന്ന നിര്‍ദ്ദേശത്തെ പൂര്‍ണമായും തള്ളിക്കളഞ്ഞിട്ട് ഡോ.ഷേര്‍ളിയുടെ ഡ്രൈവര്‍ ജോലി ഏറ്റെടുപ്പിക്കുന്നത്. എന്നാല്‍ മറ്റൊന്നുള്ളത് സാഹചര്യസമ്മര്‍ദ്ദങ്ങളെ കൈകാര്യം ചെയ്യാന്‍ അയാള്‍ക്ക് പ്രത്യേകമായ വൈദഗ്ധ്യം ഉണ്ടെന്നതാണ്. അക്കാര്യം ഷേര്‍ളി പ്രത്യേകമായി മനസിലാക്കിയിട്ടുണ്ട്. പിന്നീടുള്ള യാത്രയില്‍ ആ ധാരണ ശരിയാണെന്ന് ടോണി തെളിയിക്കുകയും ചെയ്യുന്നു. കാറിന്‍റെ ഡിക്കിയില്‍ കറുത്തവര്‍ഗക്കാരനായ താത്കാലിക യജമാനന്‍റെ  സാധനങ്ങള്‍ എടുത്തുവയ്ക്കാന്‍പോലും തയ്യാറാകാത്തവിധത്തില്‍ അഹങ്കാരിയായിരുന്നു തുടക്കത്തില്‍ അയാള്‍. രാജ്യത്തിന്‍റെ രാഷ്ട്രീയ- സാംസ്കാരിക ചരിത്രങ്ങളുടെ സന്ധിഘട്ടത്തില്‍ വെളുത്ത അമേരിക്കയുടെ മേലാളത്തത്തിനു കീഴെയുള്ള ഇതര വംശീയവിഭാഗങ്ങളുടെപോലും അപമാനങ്ങളേറ്റു കഴിയേണ്ടി വരുന്ന ഗതികേടിനെ മുന്‍നിര്‍ത്തിയാണ് കറുത്തവനായ ഷേര്‍ളിയുടെ അനുഭവങ്ങള്‍ക്ക് ചിത്രത്തില്‍ മുന്‍തൂക്കം കിട്ടുന്നത്. 
വംശീയതയുടെ വൈരുദ്ധ്യങ്ങള്‍
അമേരിക്കന്‍ സമൂഹത്തിന്‍റെ വ്യത്യസ്തതലങ്ങളില്‍നിന്നു വരുന്ന ഈ മനുഷ്യര്‍, പ്രകടമായ വൈരുദ്ധ്യങ്ങളുടെ അരങ്ങുകള്‍കൂടിയാണ്. ന്യൂയോര്‍ക്കില്‍നിന്ന് തുടങ്ങുന്ന യാത്ര പരിണമിപ്പിക്കുന്നത് വ്യക്തികളുടെ ബാഹ്യവും ആന്തരികവുമായ പ്രകൃതങ്ങളെ മാത്രമല്ല, ഇടപഴകലിന്‍റെയും ഒറ്റപ്പെടുത്തലിന്‍റെയും രാഷ്ട്രീയത്തെക്കൂടിയാണ്.  യാത്ര ആരംഭിക്കുമ്പോള്‍ ടോണി, ഡോ. ഷേര്‍ളിയുടെ ഡ്രൈവറാണ്. ക്രിസ്മസ് തലേന്ന് യാത്ര ടോണിയുടെ വീട്ടിലെത്തി അവസാനിക്കുമ്പോള്‍ വണ്ടിയോടിക്കുന്നത് ഡോ.ഷേര്‍ളിയാണ്. പിന്നിലെ സീറ്റില്‍ തളര്‍ന്നുറങ്ങുന്ന  ടോണിയെ ക്രിസ്മസ്ത്തലേന്ന് വീട്ടിലെത്തിച്ചുകൊള്ളാമെന്ന് അയാളുടെ ഭാര്യക്ക് കൊടുത്ത വാക്ക് പാലിക്കാനയാള്‍ കാറിന്‍റെ ഡ്രൈവിങ് ഏറ്റെടുക്കുന്നു. മാന്യവും അന്തസ്സുള്ളതുമായ പെരുമാറ്റവും ആശയപ്രകാശന രീതികളും ടോണി വെല്ലലോംഗ ശീലിക്കുന്നു. അയാളുടെ ഭാര്യ, ഡോളോറെസ് വെല്ലലോംഗയ്ക്കുള്ള കത്തുകളിലെ ആശയവും ഭാഷയും ഷേര്‍ളി പരിഷ്കരിക്കുന്നു.  'അക്രമംകൊണ്ട് ഒരിക്കലും ഒരാള്‍ക്ക് ജയിക്കാന്‍ പറ്റില്ലെന്നും അന്തസ്സിനാണ് നിലനില്‍പ്പുള്ളതെന്നും അതുകൊണ്ടുമാത്രമേ ജീവിതജയം കൈവരൂ' എന്നുമാണ് അയാളുടെ വിശ്വാസം. പെരുമാറ്റത്തിലുടനീളം 'അന്തസ്സ്, മാന്യത' തുടങ്ങിയ ഉപരിവര്‍ഗമൂല്യങ്ങള്‍ക്ക് അയാള്‍ നല്‍കുന്ന പ്രാധാന്യം ചലച്ചിത്രത്തില്‍ വ്യക്തമാണ്. സിംഹാസനം എന്ന് ടോണി പരിഹസിക്കുന്ന ഇരിപ്പിടത്തിലാണ് വീട്ടില്‍ അയാളുടെ ഇരിപ്പ്. വസ്ത്രധാരണത്തിന്‍റെയും ശരീരനിലകളുടെയും ഭക്ഷണരീതികളുടെയും പ്രത്യേകതകളും വെള്ളക്കാരുടെ ആചാരമര്യാദകളെ അനുകരിക്കുന്നത്, നൂറ്റാണ്ടുകളായി അടിമകളായിരിക്കുകയും രാവും പകലും അപമാനത്തിനിരയാവുകയും ചെയ്യുന്ന ഒരു വര്‍ഗത്തിന്‍റെ അപകര്‍ഷത്തെ താണ്ടാന്‍ അയാള്‍ക്കുള്ള ഏകമാര്‍ഗമാണ് ഇതെല്ലാം. ചുറ്റുമുള്ള അഭിജാതവര്‍ഗത്തിന്‍റെ രീതികള്‍ അനുകരിക്കുകയും സ്വാംശീകരിക്കുകയും ചെയ്ത് അടിച്ചേല്‍പ്പിക്കപ്പെട്ട അധമബോധത്തെ അകറ്റാനുള്ള വ്യക്തികളുടെ ശ്രമത്തിന് ചരിത്രത്തില്‍ വേറെയും ഉദാഹരണങ്ങളുണ്ട്. 
     വെളുത്ത അമേരിക്കന്‍ സദസ്സിന് ഡോ. ഡോണാള്‍ഡ് ഷേര്‍ളി എന്ന കറുത്ത വര്‍ഗക്കാരനെ സ്വീകാര്യനാക്കുന്നത് ക്ലാസിക്കല്‍ പിയാനിസ്റ്റ് എന്ന പദവിയാകുന്നു. തങ്ങള്‍ പരിഷ്കൃതരാണെന്ന് ബോധ്യപ്പെടുത്താന്‍ അവര്‍ വേണ്ടിയുള്ള നാട്യം മാത്രമാണത്. സംഗീതപരിപാടിക്കു മുന്‍പും ശേഷവും അമേരിക്കന്‍ സമൂഹത്തിന് അയാള്‍ തൊടാനും കൂടെയിരുത്താനും പാടില്ലാത്ത 'കറമ്പനാണ്'. പരിഷ്കൃത വെള്ളക്കാരസമൂഹത്തിന്‍റെ ഇരട്ടത്താപ്പ് ഷേര്‍ളി മനസിലാക്കാതിരിക്കുന്നില്ല. എന്നാല്‍ സാമൂഹിക അപകര്‍ഷങ്ങളെ ആട്ടിയോടിക്കാനുള്ള കച്ചിത്തുരുമ്പാണ് അയാള്‍ക്ക് സംഗീതം.  അതുകൊണ്ട് അതിന്‍റെ ദുര്‍ബലതപോലും അയാള്‍ക്ക് പ്രധാനമാണ്. സ്വന്തം വര്‍ഗത്തിനും അന്യവര്‍ഗത്തിനും ഇടയില്‍ ഗതിയില്ലാതെ ഉഴറുന്നതിനു പകരം, സ്വന്തം മനസ്സാക്ഷിക്ക് യോജിച്ച രീതിയില്‍ കാര്യങ്ങള്‍ ചെയ്ത് മനസ്സുഖം നേടാമെന്ന് അയാളെ ടോണി ലിപ്, അപരിഷ്കൃതവും ആരെയും കൂസാത്തതുമായ പെരുമാറ്റ രീതികള്‍കൊണ്ട് പഠിപ്പിക്കുന്നു. ഷേര്‍ളിയിലും ടോണിയിലുമുള്ള വൈരുദ്ധ്യം മുഴുവന്‍ അവരവര്‍ പ്രതിനിധീകരിക്കുന്ന വര്‍ഗങ്ങളുടെയുമാണെന്ന വിവക്ഷകളിലാണ് കഥാപാത്രങ്ങളുടെ കാതല്‍. അവിടെയാണ് നിക് വെല്ലലോംഗയും (യഥാര്‍ത്ഥ ജീവിതത്തില്‍ ടോണി വെല്ലലോംഗയുടെ മകനാണ് നിക്)  ബ്രിയാന്‍ ഹെയ്സ് ക്യൂറിയും പീറ്റര്‍ ഫാരെല്ലിയും ചേര്‍ന്നു തയ്യാറാക്കിയ തിരക്കഥ അതിന്‍റെ ശക്തി തെളിയിക്കുന്നത്. കുടുംബസ്നേഹം, സഹോദരസംഘങ്ങളിലെ പങ്കാളിത്തം, റോമന്‍ കാത്തലിക് മതവിശ്വാസത്തിലുള്ള നിഷ്ഠ, കായിക താത്പര്യങ്ങള്‍ തുടങ്ങിയവ ഇറ്റാലിയന്‍ അമേരിക്കക്കാരുടെ  പ്രത്യേകതകളായി സിനിമയില്‍ ടോണിയുടെ വീടിന്‍റെ പശ്ചാത്തലത്തിലുള്ള പല ദൃശ്യങ്ങളിലൂടെ സൂചിപ്പിച്ചിട്ടുണ്ട്. മറുവശത്ത് സാമൂഹികവും കുടുംബപരവുമായ ഒറ്റപ്പെടല്‍, സമ്പന്നമായ കലാപാരമ്പര്യവും ശേഷികളും, ധാര്‍മികവും ഉപചാരപരവുമായ കുഴമറിച്ചില്‍ തുടങ്ങിയ കാര്യങ്ങളില്‍ ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം അനുഭവിക്കുന്ന പ്രതിസന്ധികളെ ഷേര്‍ളിയും പ്രതിനിധീകരിക്കുന്നു.
' ഏകാകികളായി കഴിയുന്നവരുടെ ലോകം'
വ്യക്തിബന്ധങ്ങള്‍ മുഴുവന്‍ താറുമാറായി കിടക്കുന്ന ഷേര്‍ളിയുടെ ഏകാന്തമായ ജീവിതത്തെ
ലാക്കാക്കി 'ആദ്യത്തെ ചുവടു വയ്ക്കാന്‍ ഭയന്ന് കഴിയുന്ന ഏകാകികളായ മനുഷ്യരാണ് ലോകം മുഴുവന്‍' എന്ന ഒരു തത്ത്വശകലം ടോണി പങ്കുവയ്ക്കുന്നുണ്ട്. ഭാര്യ അയാളെ ഉപേക്ഷിച്ചുപോയി. സഹോദരന്‍ തന്‍റെയത്ര പരിഷ്കൃതനല്ലെന്ന കാരണത്താല്‍ അയാളില്‍നിന്നും അകന്നു കഴിയുന്നു.  അതേ കാരണത്താല്‍ പാവപ്പെട്ടവരും നിരക്ഷരരുമായ കറുത്തവരോട് താദാത്മ്യപ്പെടാനും അയാള്‍ പ്രയാസം അനുഭവിക്കുന്നു. അമേരിക്കയില്‍ മാനുഷികമായ പ്രവൃത്തിയല്ലാതിരുന്ന സ്വവര്‍ഗസ്നേഹവും അയാളുടെ
ലൈംഗികജീവിതത്തിന്‍റെ പ്രകാശനത്തെ പ്രശ്നത്തിലാക്കുന്നു. അയാള്‍ക്ക് വേണ്ടത്ര കറുത്തവനോ


വേണ്ടത്ര വെളുത്തവനോ വേണ്ടത്ര മനുഷ്യന്‍ തന്നെയോ ആകാന്‍ കഴിയുന്നില്ലെന്നൊരു പ്രതിസന്ധിയുണ്ട്. അതയാള്‍ സ്വയം വരുത്തിവച്ചതല്ല. സമൂഹം ഏല്‍പ്പിച്ചതാണ്. അതിനിടയില്‍പ്പെട്ടു കുഴങ്ങുന്ന ഏകാന്തമായൊരു നിലവിളിയാണ് സിനിമയിലെ ഡോ. ഡോണ്‍ ഷേര്‍ളി എന്ന കഥാപാത്രത്തിന്‍റെ യഥാര്‍ത്ഥ പശ്ചാത്തലം.
     വര്‍ഷങ്ങള്‍ക്കു മുന്‍പ് വെളുത്തവരുടെ സദസ്സില്‍ അവരുടെ സംഗീതം അവതരിപ്പിക്കാന്‍ വന്ന കറുത്തവര്‍ഗക്കാരനെ വംശീയ വെറികൊണ്ടാണ് ഒരു കൂട്ടം മര്‍ദ്ദിച്ച് ഇറക്കി വിട്ടതെങ്കില്‍ ആ ചരിത്രം 1962-ല്‍ ആവര്‍ത്തിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരം കലാകാരന്‍ ഇറങ്ങി പോകുന്നിടത്താണ്. അവിടത്തെ റെസ്റ്റൊറന്‍റില്‍ നാലുപേര്‍ക്കൊപ്പമിരുന്ന് ആഹാരം കഴിക്കാന്‍ അനുവദിക്കാതിരുന്നതിന്‍റെ പേരില്‍ ബിര്‍മിംഗ്ഹാമിലെ പരിപാടി ഡോ. ഷേര്‍ളി വേണ്ടെന്നു വയ്ക്കുന്നു. അതിനു ടോണിയുടെ പിന്തുണയുമുണ്ട്. അതാണവരുടെ ചേര്‍ച്ചയുടെ അങ്ങേയറ്റത്തെ ബിന്ദു. കറുത്തവര്‍ഗക്കാരന്‍റെ ഡ്രൈവറായിരിക്കുക എന്ന അപമാനകരമായ പ്രവൃത്തി (മേരിവില്ലിയിലെ പൊലീസുകാരന്‍ ഏതാണ്ട് ഇതേകാര്യം പറഞ്ഞ് അപഹസിച്ചതിനാലാണ് ടോണി അയാളെ തല്ലുന്നത്) കൂടുതല്‍ പണം കിട്ടുന്ന പണി നല്‍കാമെന്ന് അയാളുടെ ഇറ്റാലിയന്‍ കൂട്ടുകാര്‍ വഴിക്കുവച്ച് വാഗ്ദാനം ചെയ്തിട്ടും തുടരാന്‍ തന്നെയായിരുന്നു ടോണിയുടെ തീരുമാനം. യാത്രയ്ക്കിടയില്‍ ടോണി പലയിടത്തുവച്ചും  ഷേര്‍ളിയെ രക്ഷിക്കുന്നു. ബാറിലെ അക്രമികളായ വെള്ളക്കാരില്‍നിന്ന്, മറ്റൊരു ബാറിനു വെളിയില്‍ കൊള്ളയടിക്കാരായ കറുത്തവരില്‍നിന്ന്, 'പ്രകൃതിവിരുദ്ധ ലൈംഗികത'യ്ക്ക് പിടിയിലായപ്പോള്‍ പൊലീസില്‍നിന്ന്.  ഇഷ്ടമുള്ള ഭക്ഷണം ഉപചാരങ്ങളൊന്നും കൂടാതെ രസിച്ചു കഴിക്കാന്‍ ടോണിയാണ് ഷേര്‍ളിയെ പഠിപ്പിക്കുന്നതെങ്കില്‍ അന്തസ്സായി കത്തെഴുതാനെന്നപോലെ വെറുതേ താഴെ കിടക്കുന്ന കല്ലെടുക്കുന്നതും മോഷണമാണെന്ന ഉപചാരവൃത്തി ഷേര്‍ളി തിരിച്ചും പഠിപ്പിക്കുന്നു. അയാളുടെ സംഗീതവൈദഗ്ധ്യത്തിലും ഉന്നതരായ ആളുകളുമായുള്ള പിടിപാടിലും ടോണി ലിപിനു ബഹുമാനമുണ്ട്. രാജ്യത്തെ അറ്റോര്‍ണി ജനറലായ റോബര്‍ട്ട് കെന്നഡി നേരിട്ടിടപെട്ടാണവരെ മേരിവില്ലിയിലെ ലോക്കപ്പില്‍നിന്നും മോചിപ്പിക്കുന്നത്. നേരത്തേ പറഞ്ഞതുപോലെ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തെ കൈകാര്യം ചെയ്യാന്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടെന്ന പ്രസ്താവത്തെ ടോണിയും അന്തസ്സും മാന്യതയുമാണ് ആത്യന്തികമായി വിജയിക്കുക എന്ന സ്വന്തം വാക്കുകളെ ഷേര്‍ളിയും അവരവരുടെ പ്രവൃത്തികളിലൂടെ തെളിയിക്കുകയാണ് ചെയ്യുന്നത് എന്നര്‍ത്ഥം.
     ടോണിയെന്ന നിശാക്ലബ് കാവല്‍ക്കാരനും ഷേര്‍ളിയെന്ന സംഗീതജ്ഞനും എട്ട് ആഴ്ചകള്‍ക്കു മുന്‍പുള്ള അവരവരുടെ ജീവിതത്തിലേക്കാണ്, യാത്ര കഴിഞ്ഞ് മടങ്ങിപ്പോകാനുള്ളത്. എന്നാല്‍  മടങ്ങിപ്പോകുന്നത് പഴയ ആളുകളായല്ലെന്ന സൂചനയോടെയാണ് സിനിമ അവസാനിക്കുന്നത്. ക്ഷണം ആദ്യം നിരസിക്കുന്നുവെങ്കിലും ഷേര്‍ളി, ഒരു ഷാമ്പെയിന്‍ കുപ്പിയുമായി ടോണിയുടെ വീട്ടിലെ കുടുംബകൂടിച്ചേരലിന് എത്തുന്നതില്‍ കാവ്യാത്മകമായ ഒരു അവസാനമാണുള്ളത്. സിനിമയുടെ തുടക്കത്തില്‍ അതേ വീട്ടില്‍, അതേ സൗഹൃദസംഘത്തിന്‍റെ മുന്നില്‍ വച്ചാണ് ടോണി വീട്ടില്‍ പണിക്കുവന്നവര്‍ കുടിച്ച ഗ്ലാസുകളെടുത്ത് കുപ്പയിലിടുന്നത്. 'ഞാന്‍ സ്വീകാര്യനല്ലാത്ത വെള്ളക്കാരുടെ താവളങ്ങളിലേക്കൊന്നും (വൈറ്റ് എസ്റ്റാബ്ലിഷ്മെന്‍റ്) ഇനിയില്ലെന്നാണ്' ബിര്‍മിംഗ്ഹാമിലെ പരിപാടി ഉപേക്ഷിച്ചശേഷം  ഷേര്‍ളി ടോണിയെ കാറില്‍വച്ച് അറിയിക്കുന്നത്. അതില്‍ ഉറച്ചുനില്‍ക്കാനുള്ള തീരുമാനം  വീട്ടിലേക്ക് ഉള്ള ക്ഷണം ആദ്യം നിരസിച്ചതിന്‍റെ പിന്നിലുണ്ടാവണം. കത്തിയും ഫോര്‍ക്കും പ്ലേറ്റുമില്ലാതെ പൊരിച്ച കോഴിയെ കൈകൊണ്ട് തിന്ന് എല്ല് കാറിനു പുറത്തേക്ക് വലിച്ചെറിയുന്ന തരം സ്വാതന്ത്ര്യം അയാളുടെ മാറ്റത്തിന്‍റെ ആദ്യചുവടുവയ്പായിരുന്നെങ്കില്‍ (വാസ്തവവിരുദ്ധമാണെന്ന് ഷേര്‍ളിയുടെ കുടുംബാംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുവെങ്കിലും പ്ലേറ്റും ഫോര്‍ക്കുമൊന്നുമില്ലാതെ വെറുംകൈകൊണ്ട് ചിക്കന്‍ ഫ്രൈ തിന്നാന്‍ ഷേര്‍ളി തയ്യാറാവുന്നത് 'ഗ്രീന്‍ബുക്കി'ലെ മോട്ടീഫ് ആണെന്ന് കരുതുന്ന നിരൂപകരുണ്ട്) ഒറ്റപ്പെടല്‍ അവസാനിപ്പിക്കാന്‍ അയാളെടുക്കുന്ന തീരുമാനം അയാളുടെ വ്യക്തിഗതമായ മാറ്റത്തിന്‍റെ അഭിലഷണീയമായ തുടര്‍ച്ചയാണ്.  കറുത്തവരുടെ ബാറില്‍ അവര്‍ക്കായി പിയാനോ വായിച്ചശേഷം വര്‍ഷത്തിലൊരു പ്രാവശ്യമെങ്കിലും സൗജന്യമായി തന്‍റെ വര്‍ഗക്കാര്‍ക്കായി ഇനി താന്‍ സംഗീതപരിപാടി അവതരിപ്പിക്കണം എന്ന ആഗ്രഹപ്രകടനത്തിലൂടെ അതുവരെ ആന്തരികമായി വെള്ളക്കാരനാവാന്‍ വെറുതേ ശ്രമിച്ചുകൊണ്ടിരുന്ന മനുഷ്യന്‍ താനുള്‍പ്പെട്ട വിഭാഗത്തോടുള്ള കടപ്പാടിനെയും തിരിച്ചറിയുന്നു.
കഥയും യാഥാര്‍ത്ഥ്യവും
     വിഗോ മോര്‍ട്ടെന്‍സെനാണ് ടോണി വെല്ലലോംഗായി അഭിനയിച്ചത്. മഹെര്‍ഷാലാ അലി ഡോ. ഡോണാള്‍ഡ് ഷേര്‍ളിയും ലിന്‍ഡാ കാര്‍ഡെല്ലിനി ടോണിയുടെ ഭാര്യ ഡോളോറെസുമായി.  ഓസ്കാറിന്‍റെ സാധ്യതാപട്ടികയില്‍ ഏറെക്കുറെ താഴെയായിരുന്ന 'ഗ്രീന്‍ബുക്കിന്‍റെ' പുരസ്കാരലബ്ധി കുറച്ചുപേരെയെങ്കിലും അത്ഭുതപ്പെടുത്തിയതില്‍ അസ്വാഭാവികതയില്ല. ഓസ്കാറിനു മുന്‍പ് ഗോള്‍ഡെന്‍ ഗ്ലോബ് പുരസ്കാരം നേടിയിരുന്ന 'ഗ്രീന്‍ബുക്കിന്'  എതിരെയുള്ള വിവാദങ്ങളില്‍ പ്രധാനപ്പെട്ടത്, അമേരിക്കയുടെ വര്‍ണവിവേചനഭൂതകാലത്തെപ്പറ്റിയുള്ള പരാമര്‍ശങ്ങളിലെ കൃത്യതയില്ലായ്മയാണ്. ജീവിച്ചിരുന്ന മനുഷ്യരെയും നടന്ന സംഭവങ്ങളെയുംപറ്റിയുള്ള ചിത്രങ്ങളുടെ കാര്യത്തില്‍ അവ സ്വാഭാവികമാണ്. 1962- ലെ യാത്രയ്ക്കു ശേഷം ടോണിയും ഷേര്‍ളിയും തങ്ങളുടെ സൗഹൃദം തുടര്‍ന്നിരുന്നു. വീണ്ടും അവര്‍ യാത്രയും ചെയ്തിരുന്നു. ഇവരെ രണ്ടുപേരെയും പ്രത്യേകിച്ചും ഷേര്‍ളിയുടെ കുടുംബാംഗങ്ങളുമായി വിശേഷിച്ചും ചര്‍ച്ചകള്‍ നടത്തിയതിനുശേഷമാണ് തിരക്കഥ തയാറാക്കിയതെന്നുള്ളതുകൊണ്ട് സിനിമയില്‍ കാണുന്നതെല്ലാം വസ്തുനിഷ്ഠയാഥാര്‍ത്ഥ്യങ്ങള്‍ മാത്രമാണെന്നാണ് നിക് വെല്ലലോംഗയുടെ അഭിപ്രായം. ഡോ.ഷേര്‍ളിയ്ക്ക് മൂന്ന് സഹോദരന്മാരുണ്ടായിരുന്നെന്നും അവര്‍ മൂന്നുപേരും ഉയര്‍ന്ന പഠിപ്പുള്ളവരും വിവിധഭാഷകള്‍ സംസാരിക്കുന്നവരും പലതരത്തില്‍ കഴിവുള്ളവരുമായിരുന്നു എന്നും ടോണിയുമായുള്ള കാര്‍ യാത്ര സമയത്ത് ഷേര്‍ളി അവരുമായി സാധാരണ നിലയില്‍ ബന്ധം പുലര്‍ത്തിയിരുന്നെന്നും ഒരു കുടുംബാംഗത്തെ ഉദ്ധരിച്ച് ഗബ്രിയേല്‍ ബ്രൂണി 'എസ്ക്യുറില്‍' എഴുതുന്നു. അന്നത്തെ സണ്‍ ഡൗണ്‍ ടൗണുകളെക്കുറിച്ചുള്ള സിനിമയിലെ ചില പൊരുത്തക്കേടുകള്‍ 'ഗാര്‍ഡിയന്‍' ലേഖനത്തില്‍ ടോം മക്കാര്‍ത്തിയും ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഒരേ വര്‍ഷമാണ് സുഹൃത്തുക്കളായ  ടോണിയുടെയും ഷേര്‍ളിയുടെയും മരിച്ചത്.  2013 -ല്‍. ഗ്രീന്‍ബുക്കിന്‍റെ സംവിധായകന്‍ പീറ്റര്‍ ഫാരെല്ലിക്ക്  'മൂവി 43' എന്ന സിനിമയ്ക്ക് ആ വര്‍ഷം ഏറ്റവും മോശം സംവിധായകനുള്ള സമാന്തര അവാര്‍ഡായ ഗോള്‍ഡന്‍ റാസ്പ്ബെറി ലഭിച്ചിരുന്നു. അഞ്ച് വര്‍ഷങ്ങള്‍ക്കു ശേഷം മികച്ച സിനിമയ്ക്കുള്ള ഓസ്കാര്‍ അദ്ദേഹത്തിന്‍റെ 'ഗ്രീന്‍ബുക്കിനു' ലഭിക്കുന്നു. ഏതാണ്ട് ഇതേ അഞ്ചു വര്‍ഷത്തെ കാലാവധിയാണ് ബിര്‍മിംഗ്ഹാമിലെ അഭിജാതസദസ്സില്‍ പിയാനോ വായനയ്ക്കെത്തിയ ആദ്യത്തെ കറുത്തവര്‍ഗക്കാരന്‍റെ ഇറക്കിവിടലിനും ഇറങ്ങിപ്പോക്കിനും ഇടയിലുമുള്ളത്. ആകസ്മികസംഭവങ്ങളുടെ തുകയാണല്ലോ ജീവിതം. അതുപോലെതന്നെ കലകളും.






Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts