ഇതൊരു പ്രായശ്ചിത്ത കാലം --പി. വത്സല

ഇതൊരു പ്രായശ്ചിത്ത കാലം
      പി. വത്സല
     മീ ടൂ എന്ന ദ്വയാക്ഷരങ്ങള്‍ക്കിടയില്‍ ഒരു പെണ്‍മിടുക്ക് ഒളിയ്ക്കാതെ കഴുത്തുപൊക്കി നില്‍പുണ്ട്. അങ്ങനെ പ്രഖ്യാപിക്കാനുള്ള ധൈര്യം കിട്ടാന്‍ നൂറ്റാണ്ടുകള്‍ കാത്തിരിക്കേണ്ടി വന്നു അവര്‍ക്ക്. അവര്‍ ഇര തന്നെയോ, പില്‍ക്കാലത്ത് അവസരം ഒത്തുകിട്ടിയപ്പോള്‍ അങ്ങനെയൊരു വെളിപ്പെടുത്തലിനു തുനിയുന്നോ എന്നതൊന്നും ഇപ്പോള്‍ പ്രസക്തമല്ല. അവസരമാണ് ഏതുതരം സ്വാതന്ത്ര്യ പ്രഖ്യാപനത്തിനും സ്ഥൈര്യവും ധൈര്യവും നല്‍കുക. ഇന്ത്യ പോലൊരു അതിപുരാതന ജനസഞ്ചയത്തെ ഊട്ടിയെടുത്ത രാജ്യത്ത് സ്ത്രീസ്വാതന്ത്ര്യ പ്രഖ്യാപനത്തിനു പിന്നെയും ഇരുപത്തൊന്നാം നൂറ്റാണ്ടുവരെ കാത്തിരിക്കേണ്ടി വരുന്നു! ഇവിടത്തെ ഡമോക്രാറ്റിക് ഭരണ സമ്പ്രദായത്തിനു തന്നെ ഏഴു പതിറ്റാണ്ടുകളധികം പ്രായമായി. നമ്മുടെ സ്ത്രീകള്‍ ഇന്നു ജീവിതത്തിന്‍റെ സര്‍വ്വ മണ്ഡലങ്ങളിലും പലവിധം ഇടപെടുന്നു. അതിന് പുരുഷനു തുല്യമായ അവസരങ്ങള്‍ എല്ലാ ജ്ഞാനമണ്ഡലങ്ങളിലും അവര്‍ക്ക് ഇന്ന് ലഭ്യമാണ്.
     സ്ത്രീകള്‍ ഏതാണ്ടൊരു നൂറ്റാണ്ടുകാലം ക്ഷമയോടെ കാത്തിരിക്കുകയായിരുന്നോ? അല്ലല്ല. ആദ്യം നിലനില്പ് ഭദ്രമാകട്ടെ എന്നിട്ടാവാം വിപ്ലവം എന്നു കരുതിയിരിക്കാനാണ് സാധ്യത. ശാസ്ത്ര-സാമൂഹിക രംഗങ്ങളില്‍ പുത്തന്‍ അറിവുപകരണങ്ങള്‍ സൃഷ്ടിച്ച ചിന്താസ്ഫോടനത്തിന്‍റെ സാദ്ധ്യതകള്‍ ഉണ്ടായത് അവര്‍ക്ക് നവജീവന്‍ നല്‍കിയിരിക്കണം.
     ഇന്ന് ഒരു വിഭാഗം പുരുഷന്മാര്‍ ഒരുതരം ഭയാശങ്കകളോടെ നോക്കുന്നത് നമ്മളറിയുന്നുണ്ട്. മിണ്ടുക, തൊടുക, ഉത്സവവേളകളില്‍ ഇടപെടുക, നഗരത്തിലും ഗ്രാമത്തിലും സമ്പര്‍ക്ക വേദികള്‍ അതിവേഗം വിടര്‍ന്നുവരിക, അഭിപ്രായ സ്വാതന്ത്ര്യത്തിനു ഊന്നല്‍ വികസിക്കുക, വിവാഹബന്ധങ്ങളില്‍ അയവുവരിക, വിവാഹമോചനം സാര്‍വത്രികമാവുക എന്നതെല്ലാം പുതിയ രംഗപ്രവേശകമാണ്. സാമൂഹ്യവ്യവസ്ഥയില്‍ ദമ്പതികള്‍ക്ക് ലഭിച്ചിരിക്കുന്ന ഉന്മേഷകമായ വികസനം അന്തരീക്ഷത്തില്‍ പൊടുന്നനെ പടരുന്നുണ്ട്.
     പഴയ തറവാടുകള്‍, ഗ്രാമജീവിതമണ്ഡലം, നഗരങ്ങളിലേക്കുള്ള പറിച്ചുനടലും പ്രയാണവും, വര്‍ദ്ധിച്ചുവരുന്ന സ്ത്രീ-പുരുഷ സംഗമവേളകള്‍, രഹസ്യങ്ങളുടെ മൂടുപടങ്ങള്‍ അനാവരണം ചെയ്യാനുള്ള സ്ത്രീ വര്‍ഗത്തിന്‍റെ ആവേശം, പുതിയ വ്യവഹാര-ജോലി മണ്ഡലങ്ങളുടെ വികാസം ഇവയെല്ലാം സ്ത്രീകള്‍ അടിമത്തം മാത്രമല്ല, അടിമ വാസനയും ഉപേക്ഷിക്കണം എന്ന ചിന്തയെ പ്രകോപിപ്പിക്കുന്നുണ്ട്. താന്‍ പുരുഷതുല്യയായ ഒരു വ്യക്തിയാണെന്നു പുതിയ പഠനം ഇല്ലാതെ തന്നെ അവര്‍ മനസ്സിലാക്കുന്നുണ്ട്.
     യൂറോപ്പില്‍ എന്ന പോലെ കുടുംബശിഥിലീകരണത്തെ ഇന്ത്യന്‍ സ്ത്രീകള്‍ ആഗ്രഹിക്കുന്നില്ല എന്നത് സത്യമാണ്. അതിനു നാം നന്ദി പറയേണ്ടത് ഇന്ത്യയ്ക്ക്, ഒരു പുരാതന ഏഷ്യന്‍ രാജ്യമെന്ന നിലയിലും, പൗരാണിക കാലം മുതല്‍ക്ക് പുരുഷനൊപ്പം പഠിക്കാനും യുദ്ധം ചെയ്യാനും കുടുംബ സംരക്ഷണത്തിനും പ്രാധാന്യം കല്‍പിക്കപ്പെട്ടിരുന്നു എന്ന വസ്തുതയോടാണ്. ചരിത്രത്തില്‍ ഇതിന് രേഖകള്‍ ഉണ്ട്. എന്നാല്‍ ചാതുര്‍വര്‍ണ്യത്തിന്‍റെ നല്ല വശങ്ങള്‍ പറിച്ചെറിഞ്ഞു ചീത്ത അവസരങ്ങളനുസരിച്ചു മുന്നോട്ടുപോകാനാഗ്രഹിച്ച പില്‍ക്കാല പുരുഷലോകം, അവര്‍ തലമുറകളായി ചെയ്തുപോന്ന തെറ്റുകള്‍ പെരുപ്പിക്കുകയും തുടരുകയും ചെയ്തു. കൊളോണിയലിസവും ആഗോള കച്ചവട-ധനസമ്പാദന മാര്‍ഗങ്ങളും ഒന്നിച്ചു പടര്‍ന്നു കയറുകയായിരുന്നു. വിദ്യ, കര്‍മജീവിതം, സമൂഹപരിഷ്കരണം എന്നിവയിലെല്ലാം ബോധപൂര്‍വം സ്ത്രീ അവഗണിക്കപ്പെട്ടു. തടവുകാരെപ്പോലെ സ്ത്രീകള്‍ വീട്ടിലും മിതമായ തൊഴില്‍ വേദികളിലും അറിവും വെളിച്ചവും സ്വത്വബോധവും തീണ്ടാതെ ജീവിച്ചു.
     ഒരു സത്യം നാം വളരെ വൈകിയാണ് അറിഞ്ഞത്. സ്ത്രീകള്‍ക്കു സഹജമായി തന്നെ മനുഷ്യകുലത്തെ പരിപോഷിപ്പിക്കാനും, കുടുംബങ്ങളെ വേണ്ടതുപോലെ വളര്‍ത്താനും തടസ്സങ്ങളെ മറികടക്കാനും മാത്രമല്ല കഠിനമായി അദ്ധ്വാനിക്കാനുള്ള മാനസിക-കായിക ശേഷിയും ഉണ്ട്. ഇത് ഉറങ്ങിക്കിടന്നിരുന്ന ഒരു ജൈവ സമ്പത്താണ് എന്ന തിരിച്ചറിയലാണ് മീ ടൂ പ്രസ്ഥാനത്തിനു വേരും പോഷണവും നല്‍കുന്നത്. ഇത്തരം ഒരു അവസ്ഥയില്‍ അങ്ങാടികള്‍, തൊഴിലിടങ്ങള്‍, ഭരണ മണ്ഡലങ്ങള്‍, സേവനസ്ഥലികള്‍, കര്‍മ മണ്ഡലങ്ങള്‍, യാത്രകള്‍, ഗതാഗതത്തിന്‍റെ വര്‍ദ്ധിത വീര്യം ഇവയെല്ലാം പെണ്ണിനെ പുതിയ പടക്കോട്ടണിയിക്കുമ്പോള്‍, സൈന്യത്തിലും ആതുരരംഗത്തും ഫാക്ടറികളിലും ഭരണ രഹസ്യങ്ങളിലും ഭരണ സംവിധാനത്തിലും സകലമാന ഉല്‍പാദനരംഗത്തും ആണുങ്ങള്‍ പെണ്ണിനെ ആശങ്കയോടെ നോക്കി നെടുവീര്‍പ്പിടുന്നു. തുറന്ന മനസ്സും പൗരുഷവും വ്യക്തിത്വവും കഴിവും ഉള്ള ആണുങ്ങള്‍ തുല്യരായ സ്ത്രീകളെ ആദരിക്കാന്‍ തുടങ്ങുന്നത്, ഈ ഇന്ത്യാ രാജ്യത്തും നാം കാണുന്നു.
     കുറ്റം ചെയ്തവരുടെ പ്രായശ്ചിത്ത കാലമാണ് മീ ടൂ. സമ്പന്നര്‍, ഭരണാധികാരികള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ നേതാക്കള്‍, അദ്ധ്യാപകര്‍, കലാകാരന്മാര്‍, വ്യാപാരികള്‍, ബുദ്ധിജീവികള്‍ ഇവരെല്ലാം സാമൂഹിക വ്യവഹാരങ്ങളില്‍ ഉള്‍പ്പെടുന്ന എല്ലാത്തരം പുരുഷന്മാരും څമീ ടൂچവിനെ ഭയപ്പെടുന്നു.
     വിലക്കുകളെല്ലാം വലിച്ചെറിയുന്ന സമൂഹത്തിലെ സ്ത്രീയ്ക്ക് ഇപ്പോള്‍ അവിഹിതമോ അല്ലാതെയോ അനുഭവിച്ച വേദന, പശ്ചാത്താപമോ, ഒരുവിധ അപമാനമോ, സാമൂഹ്യപീഡനമോ, ഭയപ്പെടാതെ സ്വയം വസ്ത്രാക്ഷേപം ചെയ്യുന്നു. ഒരു കുറ്റം ഒരു വ്യക്തിക്കു മാത്രമായി ചെയ്യാന്‍ പറ്റില്ല. ലൈംഗികതയില്‍ ആണിനും പെണ്ണിനും തുല്യ പങ്കാളിത്തമാണുള്ളത്. ഭയാശങ്കകളെ, താല്‍ക്കാലിക അപമാനബോധത്തെ, അരക്ഷിതാവസ്ഥയെ നേരിടാന്‍ തുറന്ന ചങ്കൂറ്റം തന്നെ ڇമീ  ടൂڈ കാലത്തെ അതിജീവനത്തിന് ആവശ്യമാണ്.
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts