പൊലീസ് സേനയുടെ നവീകരണം സമീപകാല സാഹചര്യത്തില്‍ - ജേക്കബ് പുന്നൂസ് ഐ.പി.എസ്

(2018 ജൂലൈ 19 ന് കൊച്ചി ചാവറ കള്‍ച്ചറല്‍ സെന്‍ററില്‍ നടത്തിയ പ്രഭാഷണത്തിന്‍റെ പ്രസക്ത ഭാഗങ്ങള്‍)
     പൊലീസില്‍ കാതലായ ഒരു മാറ്റം ഉണ്ടാവണമെന്ന ശക്തമായ ആഗ്രഹം എല്ലാവരുടേയും ഉള്ളിലുണ്ട്. സര്‍വീസില്‍ കയറിയ നാള്‍ മുതല്‍ ആ തോന്നല്‍ എനിക്കുമുണ്ട്. അതിന്‍റെ പ്രധാന കാരണം ഞാന്‍ സര്‍വീസില്‍ കയറിയ സമയം അടിയന്തരാവസ്ഥയുടെ മൂര്‍ദ്ധന്യത്തിലായിരുന്നു എന്നുള്ളതാണ്. അന്ന് പൊലീസ് എന്നു പറഞ്ഞാല്‍ നാടു മുഴുവന്‍ വിറയ്ക്കും. ഈ രാജ്യത്തുള്ള മിക്കവരെയും യാതൊരു തടസ്സവുമില്ലാതെ പൊലീസ് പിടിച്ച് ജയിലിലാക്കിയ ഒരു ഗുണ്ടാനിയമം ഇവിടെയുണ്ടായിരുന്നു. ആ നിയമത്താല്‍ അകത്താക്കപ്പെട്ടവരാണ് ഇന്ന് കേരളം ഭരിക്കുന്ന ആളുകളില്‍ പലരും.
     1976 ല്‍ ഉണ്ടായിരുന്ന പൊലീസ് സേന എന്തും ചെയ്യാന്‍ ശക്തിയുള്ള ഒന്നായിരുന്നു. 77 ല്‍ ഞാന്‍ വടകര പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള എ.എസ്.പി യായി എന്‍റെ പരിശീലന കാലം ചെലവഴിക്കാന്‍ നിയോഗിക്കപ്പെട്ട സമയത്താണ് കുപ്രസിദ്ധമായ രാജന്‍ കൊലക്കേസ് ഉണ്ടാകുന്നത്. അന്നുവരെ വടകര പൊലീസ് സ്റ്റേഷനിലെ ശക്തരായിരുന്ന പൊലീസുകാര്‍ക്ക് വടകര അഞ്ചുവെളുപ്പ് ജംഗ്ഷനില്‍ ട്രാഫിക് ഡ്യൂട്ടി പോലും ചെയ്യാന്‍ കഴിയാത്ത സ്ഥിതി ഇതിന്‍റെ ഫലമായി ഉണ്ടായി. ട്രാഫിക് ഡ്യൂട്ടി ചെയ്യുന്ന പൊലീസുകാരെ ജനങ്ങള്‍ അവിടെ നിന്നും ആട്ടിപ്പായിക്കുകയും അവര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം പ്രാപിക്കുകയും ചെയ്തു.
     അതുവരെ ശക്തിയുടെ പ്രതീകമായിരുന്ന, നാട്ടില്‍ എന്തും ചെയ്യാന്‍ മടിയില്ലാത്ത, ധൈര്യമുള്ള പൊലീസ് 1977 ഏപ്രില്‍-മെയ് മാസമായപ്പോഴേക്കും ശക്തിയെല്ലാം ചോര്‍ന്ന് മാളങ്ങളില്‍ ഒളിക്കുന്ന കാഴ്ചയാണ് പിന്നീട് ഞാന്‍ കണ്ടത്. അന്നു മുതല്‍ ഞാന്‍ ചിന്തിച്ചുകൊണ്ടിരുന്നു, ഈ പരിതാപകരമായ അവസ്ഥ എങ്ങനെയാണ് പൊലീസിനുണ്ടായത്; എങ്ങനെയാണിത് സംഭവിക്കുന്നതെന്ന്.
ബാധിച്ചിരിക്കുന്നത് വലിയ രോഗം
     ഇന്ന് ഭരണകൂടത്തില്‍ നിന്ന് പൗരന് ലഭിക്കുമെന്ന് പറയുന്ന അവകാശങ്ങള്‍ എല്ലാം ഫലത്തില്‍ അവര്‍ക്ക് ലഭ്യമാകുന്നുണ്ടോ? പൊലീസ് സ്റ്റേഷനില്‍ ചെന്ന് എന്നെ അടിച്ചു എന്ന് ഒരാള്‍ പരാതി പറയുമ്പോള്‍ څനീ പോടാچ എന്ന് പറയുന്ന എസ്.ഐ ആണെങ്കില്‍ പൗരന്‍റെ ജീവിക്കുവാനുള്ള സ്വാതന്ത്ര്യത്തിന് എന്തര്‍ത്ഥം; എന്‍റെ പോക്കറ്റടിച്ചുവെന്നു പരാതി പറയുമ്പോള്‍ അന്വേഷിക്കാന്‍ തനിക്ക് സമയമില്ലെന്ന് ഒരു എസ്.ഐ പറയുകയാണെങ്കില്‍ എന്‍റെ സ്വത്തിനുള്ള, സ്വത്ത് സമ്പാദിക്കുവാനുള്ള സ്വാതന്ത്ര്യത്തിന് എന്ത് ഫലം? ഞാന്‍ അമ്പലത്തിലേക്കു പോകുമ്പോള്‍ വഴിയില്‍ മാര്‍ഗതടസം ഉണ്ടായാല്‍ നീ അമ്പലത്തിലൊന്നും പോകേണ്ട തിരിച്ച് വീട്ടില്‍ പോ, ഇവിടെ മാര്‍ഗതടസമൊന്നുമില്ല എന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറയുമ്പോള്‍ എന്‍റെ ആരാധനാസ്വാതന്ത്ര്യത്തിനെന്തര്‍ത്ഥം!
Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts