ഷെരീഫ് ഈസ: ദ ലവര്‍ ഓഫ് സിനിമ അഭിമുഖം -- സുധി സി.ജെ.

ഷെരീഫ് ഈസ: ദ ലവര്‍ ഓഫ് സിനിമ
അഭിമുഖം സുധി സി.ജെ.

     സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയില്‍ څകാന്തന്‍: ദ ലവര്‍ ഓഫ് കളേഴ്സ്' എന്ന ചിത്രം സമ്മാനിതമാകുമ്പോള്‍ സിനിമയെ പ്രണയിച്ച ഷെരീഫ് ഈസ എന്ന യുവാവിന്‍റെ സമാനതകളില്ലാത്ത പോരാട്ടത്തിനുള്ള അംഗീകാരം കൂടിയായി അത് മാറുന്നു. പ്രളയാനന്തര കേരളത്തില്‍ പരിസ്ഥിതി സംബന്ധിയായ തന്‍റെ ചിത്രത്തിന് പുരസ്കാരം ലഭിച്ചതിന്‍റെ ആഹ്ലാദം പങ്കിടുമ്പോഴും കണ്ണൂര്‍ കൂവേരി സ്വദേശിയായ യുവാവിന് അമിത ആവേശമോ ആഘോഷങ്ങളോ ഇല്ല. ജീവിക്കാന്‍ വേണ്ടി റബ്ബര്‍ ടാപ്പിങ് തൊഴിലാളി, മിമിക്സ് കലാകാരന്‍, നാടക പ്രവര്‍ത്തകന്‍, വെഡ്ഡിങ് വീഡിയോഗ്രാഫര്‍ തുടങ്ങി പല വേഷങ്ങള്‍ കെട്ടിയാടുമ്പോഴും ഷെരീഫിന് എന്നും പ്രണയം സിനിമയോടായിരുന്നു. ജീവിതവും സിനിമയും സമാന്തരമായി കൊണ്ടുപോകുന്ന ഈ കലാകാരന്‍  മുഴുവന്‍ സമയ ചലച്ചിത്ര പ്രവര്‍ത്തകന്‍ അല്ല. അവാര്‍ഡ് നേട്ടമൊന്നും അതുകൊണ്ടു തന്നെ ഷെരീഫിന്‍റെ ജീവിതചര്യകളെ മാറ്റി മറിച്ചിട്ടുമില്ല. 
തളിപ്പറമ്പിലുള്ള സുഹൃത്തിന്‍റെ തയ്യല്‍ കടയിലിരുന്നാണ് ഷെരീഫ് സംസാരിച്ചു തുടങ്ങിയത്. പുലര്‍ച്ചെ ടാപ്പിങ്ങിനിടെ മുറിവേറ്റ തള്ളവിരലില്‍ രക്തം ഉണങ്ങി തുടങ്ങിയിട്ടേയുള്ളൂ. ഇനിയും ഉണങ്ങാത്ത ഒട്ടേറെ മുറിവുകളുടെ ഓര്‍മകളുണ്ട് സംസ്ഥാന പുരസ്കാര വേദി കീഴടക്കിയ ഷെരീഫിന്‍റെ ചലച്ചിത്ര പ്രയാണത്തില്‍. സിനിമയെക്കുറിച്ചും സിനിമയുടെ രാഷ്ട്രീയത്തെക്കുറിച്ചും ഷെരീഫ് വാചാലനായി തുടങ്ങിയപ്പോള്‍ ആ കുടുസുമുറിക്കപ്പുറത്തേക്ക് ലോകം വലുതായി വലുതായി വന്നു...                                   

കാഴ്ചയുടെ ലോകം തുറന്ന ഉത്സവങ്ങളും നാടകങ്ങളും
   
     സിനിമ കുട്ടിക്കാലം മുതലുള്ളൊരു സ്വപ്നമാണ്. തൊണ്ണൂറ് ശതമാനം ആളുകളും സിനിമ സ്വപ്നം കാണുന്നവരല്ലേ. സിനിമയെക്കുറിച്ച് അക്കാദമികമായ പരിജ്ഞാനം ഒന്നും ഇല്ലാത്ത വ്യക്തിയാണ് ഞാന്‍. നാടക പരിശീലനം നടത്തിയിട്ടോ നാടകത്തെക്കുറിച്ചോ സിനിമയെക്കുറിച്ചോ പഠിച്ചിട്ടോ വായിച്ചിട്ടോ അല്ല നാടകവും സിനിമയുമൊക്കെ ചെയ്തത്. കുട്ടിയായിരിക്കുമ്പോള്‍ അച്ഛനൊപ്പം ഉത്സവത്തിന് നാടകം കാണാന്‍ പോകുമായിരുന്നു. നാടകങ്ങള്‍ കാഴ്ചയുടെ ഒരു ലോകം തുറന്നു തന്നു. ആ ഉത്സവകാല ഓര്‍മകളും കാഴ്ചകളുമൊക്കെയാണ് പിന്നീട് നാടകവും സിനിമയുമൊക്കെ ചെയ്യാന്‍ പ്രചോദനമായതും.
     സ്കൂളില്‍ പഠിക്കുന്ന സമയത്തൊക്കെ നാടകങ്ങള്‍ എഴുതി സംവിധാനം ചെയ്യുന്ന പതിവുണ്ടായിരുന്നു. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ നാടകം എഴുതി സംവിധാനം ചെയ്തിട്ടുണ്ട്. പിന്നീട് സ്കൂള്‍ കലോത്സവങ്ങളിലെ മത്സരങ്ങള്‍ക്കു വേണ്ടി കുട്ടികള്‍ക്കു വേണ്ടിയും വായനശാല വാര്‍ഷികത്തിനു വേണ്ടിയുമൊക്ക നാടകങ്ങള്‍ എഴുതി. സ്കൂള്‍ കലോത്സവത്തിനു വേണ്ടി എഴുതിയ നാടകങ്ങള്‍ക്കൊക്കെ തുടര്‍ച്ചയായി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. ഇപ്പോഴും നാടകവേദിയില്‍ സജീവമാണ്. പ്ലസ്ടു കഴിഞ്ഞിറങ്ങിയ കാലത്ത് കൂട്ടുകാരുമായി ചേര്‍ന്ന് മിമിക്സ് ട്രൂപ്പൊക്കെ ഉണ്ടാക്കി പരിപാടികള്‍ അവതരിപ്പിക്കാന്‍ തുടങ്ങി. അന്ന് മിമിക്രി ക്ലിക്കായി നില്‍ക്കുന്ന സമയമാണ്. ഡിഗ്രിക്കു ചേര്‍ന്നെങ്കിലും പാതിവഴിയില്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. ഇതിനിടയില്‍ ഞാനൊരു മൂന്നു മാസത്തെ വീഡിയോഗ്രാഫി ആന്‍ഡ് എഡിറ്റിങ് കോഴ്സിനു ചേര്‍ന്നു. സിനിമയോടുള്ള പ്രണയം കൊണ്ടല്ല മറിച്ച് ഉപജീവനത്തിനു വേണ്ടിയാണ് അങ്ങനെയൊരു കോഴ്സ് ചെയ്തത്. അങ്ങനെയാണ് വിവാഹ വീഡിയോഗ്രാഫിയിലേക്ക് തിരിയുന്നത്.

സിനിമകള്‍ രാഷ്ട്രീയബോധം ഉയര്‍ത്തിപ്പിടിക്കണമെന്ന് നിര്‍ബന്ധം
   
     ഹ്രസ്വ ചിത്രങ്ങളിലൂടെയാണ് സിനിമാ സ്വപ്നത്തിലേക്ക് ചുവടുവെക്കുന്നത്. 2013ല്‍ 
ഡല്‍ഹി നിര്‍ഭയ വിഷയത്തെ അടിസ്ഥാനമാക്കി നിര്‍മിച്ച څസെക്ഷന്‍ 376چ ആയിരുന്നു ആദ്യത്തെ ഹ്രസ്വചിത്രം. څബീഫ്' ആയിരുന്നു രണ്ടാമത്തെ ചിത്രം. 2015ല്‍ നിര്‍മിച്ച ചിത്രം ബീഫിന്‍റെ രാഷ്ട്രീയത്തെയാണ് പ്രശ്നവത്ക്കരിച്ചത്. റോഡ് സുരക്ഷാ ബോധവത്ക്കരണ സന്ദേശവുമായി പുറത്തിറങ്ങിയ څറിയര്‍ വ്യൂچ ആയിരുന്നു മൂന്നാമത്തെ ചിത്രം. څറിയര്‍ വ്യൂچ നൂറോളം സ്കൂളുകളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. എന്‍റെ സിനിമ കാണാന്‍ ചിലപ്പോള്‍ വളരെ കുറച്ച് പ്രേക്ഷകരെ ഉണ്ടാവു. എന്നിരുന്നാലും ഞാന്‍ സംവിധാനം ചെയ്യുന്ന സിനിമകള്‍ സാമൂഹിക-രാഷ്ട്രീയ ബോധം ഉയര്‍ത്തി പ്പിടിക്കണമെന്നു നിര്‍ബന്ധമുണ്ട്.

രോഹിത് വെമുലയില്‍ തുടങ്ങി കാന്തനില്‍ എത്തിച്ചേര്‍ന്ന സിനിമ
   
     രോഹിത് വെമുല ആത്മഹത്യ ചെയ്തപ്പോള്‍ ദളിത് പശ്ചാത്തലത്തിലൊരു പത്തു മിനിറ്റ് ഹ്രസ്വചിത്രം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നു. ചര്‍ച്ചകള്‍ നടക്കുകയും എന്‍റെ നാട്ടുകാരന്‍ കൂടിയായ പ്രമോദ് കൂവേരി 10 മിനിറ്റ് ഷൂട്ട് ചെയ്യാന്‍ കഴിയുന്ന രീതിയില്‍ തിരക്കഥ എഴുതി പൂര്‍ത്തീകരിക്കുകയും ചെയ്തിരുന്നു. അന്ന് څനന്മമരംچ എന്നായിരുന്നു സിനിമയ്ക്കു പേരിട്ടിരുന്നത്.  അത് പിന്നീട് വിപുലീകരിക്കുകയും ദൈര്‍ഘ്യം 20 മിനിറ്റായി വര്‍ദ്ധിക്കുകയും ചെയ്തു.
     അടുത്ത ഘട്ടമെന്ന നിലയില്‍ സിനിമ ചിത്രീകരിക്കേണ്ട സ്ഥലങ്ങള്‍ തേടി യാത്ര ആരംഭിച്ചു. അങ്ങനെ ലൊക്കേഷന്‍ അന്വേഷിച്ച് വയനാട്ടില്‍ എത്തിയപ്പോള്‍ അവിടുത്തെ ആദിവാസി കോളനികളിലെ ജീവിതങ്ങള്‍ നേരിട്ട് അനുഭവിച്ചറിയാന്‍ ഇടയായി. അവര്‍ അനുഭവിക്കുന്ന പ്രശ്നങ്ങളും വിവേചനങ്ങളുമൊക്കെ മനസ്സിലാക്കി. ആ യാത്ര ആദിവാസി സമൂഹങ്ങള്‍ക്ക് ഇടയില്‍ നിലനില്‍ക്കുന്നതും ക്രമേണ ഇല്ലാതായിക്കൊണ്ടിരിക്കുന്നതുമായ ഭാഷകളെകുറിച്ചും ആചാരങ്ങളെക്കുറിച്ചുമുള്ള പുത്തന്‍ അറിവുകളും സമ്മാനിച്ചു. അവരുടെ ഭാഷയും ആചാരങ്ങളുമൊക്കെ സിനിമയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ടെന്ന് തോന്നി. അങ്ങനെ തിരക്കഥ പൊളിച്ചെഴുതി. 20 മിനിറ്റില്‍ പൂര്‍ത്തീകരിക്കാന്‍ നിശ്ചയിച്ച സിനിമയുടെ ദൈര്‍ഘ്യം ഒരു മണിക്കൂറും നാല്‍പത് മിനിറ്റുമായി വര്‍ദ്ധിച്ചു.

നിറങ്ങളെ പ്രണയിക്കുന്ന കാന്തന്‍
   
     ആദിവാസി സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട പ്രശ്നങ്ങളിലൊന്നാണ് നിറത്തിന്‍റെ പേരിലുള്ള വിവേചനം. സ്വന്തം നിറത്തോട് അപകര്‍ഷതാ ബോധം തോന്നുന്ന ഒരു ആദിവാസി ബാലന്‍റെ കഥയാണിത്. മുത്തശ്ശിയുടെ സാന്നിധ്യം അവനെ അത്തരം അപകര്‍ഷതകളെ മറികടക്കാന്‍ സഹായിക്കുന്നു.  പതിയെ അവന്‍ മറ്റു നിറങ്ങളെ പ്രണയിക്കാനും തുടങ്ങുന്നു. മലയാളം കൂടാതെ കേരളത്തില്‍ അറുപതോളം ഭാഷകളുണ്ട്. ഇവയില്‍ പലതിനും ലിപികളില്ല, സംസാര ഭാഷയായി മാത്രം നിലനിന്നു പോകുന്നവയാണ്. ഇതില്‍ പല ഭാഷകളും അന്യം നിന്നുകൊണ്ടിരിക്കുകയാണ്. ആദിവാസി ഭാഷയായ റാവുളയിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. റാവുള ഭാഷയില്‍ പുറത്തിറങ്ങുന്ന ആദ്യ ചിത്രമായിരിക്കും ഇത്. അടിയ വിഭാഗത്തെക്കുറിച്ചാണ് സിനിമ, അവര്‍ റാവുളര്‍ എന്നും അറിയപ്പെടാറുണ്ട്.

ദയാബായി, അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞ് മാറിയ വേഷം
   
     സിനിമയുടെ ദൈര്‍ഘ്യം വര്‍ദ്ധിച്ചതോടെയാണ് സ്ത്രീ കഥാപാത്രം രൂപപ്പെടുന്നത്. അതുവരെ ഒരു കുട്ടിയെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്യാനായിരുന്നു പദ്ധതി. സ്ത്രീ കഥാപാത്രം രൂപപ്പെട്ടപ്പോള്‍ ആ വേഷം വര്‍ഷങ്ങളായി ആദിവാസികളുടെ അവകാശങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ദയാബായി തന്നെ ചെയ്താല്‍ നന്നാകുമെന്ന് തോന്നി. അഭിനയിക്കണമെന്ന ആവശ്യവുമായി ദയാബായിയെ സമീപിച്ചപ്പോള്‍ അവര്‍ പറ്റില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് ചെയ്തത്. നിരന്തരം അവരുമായി ബന്ധപ്പെട്ടുകൊണ്ടിരുന്നു. ഒടുവില്‍ അവര്‍ കഥ കേള്‍ക്കാന്‍ തയ്യാറായി. ഒരു വര്‍ക്കുമായി ബന്ധപ്പെട്ടു
പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഉണ്ടെന്നും തിരക്കഥയുമായി അങ്ങോട്ട് വരാനും ആവശ്യപ്പെട്ടു. അങ്ങനെ ഞാനും തിരക്കഥാകൃത്ത് പ്രമോദും പൂനെയിലെത്തി അവര്‍ക്കു തിരക്കഥ കൈമാറി. സ്ക്രിപ്റ്റ് വായിച്ചു കഴിഞ്ഞപ്പോള്‍ ദയാബായി കരഞ്ഞു. അവര്‍ക്കു കഥ ഒരുപാട് ഇഷ്ടപ്പെടുകയും അങ്ങനെ അവര്‍ ഈ സിനിമയുടെ ഭാഗമായി മാറുകയും ചെയ്തു.

പ്രളയാനന്തരം നടന്ന ഐഎഫ്എഫ്കെയില്‍
നിന്ന് പിന്തള്ളിയപ്പോള്‍ നിരാശ തോന്നി
   
     ഇരുപത്തിനാലാമത് കൊല്‍ക്കത്ത രാജ്യാന്തര ചലച്ചിത്രമേളയില്‍ ഇന്ത്യന്‍ സിനിമാ മത്സര വിഭാഗത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. അതേ സമയം തിരുവനന്തപുരം രാജ്യാന്തര ചലച്ചിത്ര മേളയിലേക്ക് സിനിമ തിരഞ്ഞെടുക്കപ്പെട്ടില്ല. പ്രളയം കഴിഞ്ഞ് കേരളത്തില്‍ നടന്ന രാജ്യാന്തര ചലച്ചിത്രമേളയില്‍ പരിസ്ഥിതി സംരക്ഷണത്തിന് പ്രാധാന്യം നല്‍കുന്ന സിനിമയ്ക്ക് ഇടം പിടിക്കാന്‍ കഴിയാതെ പോയതില്‍ ഏറെ നിരാശ തോന്നിയിരുന്നു. അതുകൊണ്ട് തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അയക്കുമ്പോള്‍ സിനിമ പിന്തള്ളപ്പെടുമോ എന്ന ആശങ്ക സ്വാഭാവികമായും ഉണ്ടായിരുന്നു.

അവാര്‍ഡ് നിര്‍ണയത്തിലും ചലച്ചിത്രമേളകളിലും
വീതംവെപ്പുകള്‍ നടക്കുന്നുണ്ട്
   
     കേരളത്തില്‍ രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള തിരഞ്ഞെടുപ്പിലും അവാര്‍ഡ് നിര്‍ണയത്തിലും എല്ലാം വീതംവെപ്പുകള്‍ നടക്കാറുണ്ട്. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോഴും അതിലൊരു മാറ്റം വരുന്നതായി തോന്നാറില്ല. സിനിമാ ആസ്വാദകര്‍ക്ക് വിപണിയില്‍ ലഭ്യമല്ലാത്ത നല്ല സിനിമകള്‍ കാണിച്ചു കൊടുക്കാനാണ് ചലച്ചിത്രമേളകളില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്. പലപ്പോഴും ഡിവിഡിയായി വിപണിയിലോ ഓണ്‍ലൈനിലോ എളുപ്പത്തില്‍ ലഭിക്കാവുന്ന സിനിമകളാണ് മേളയില്‍ ഇടം പിടിക്കുന്നത്. ലോകമെമ്പാടുമുള്ള ചലച്ചിത്ര മേളകളില്‍ മുന്‍ഗണന നല്‍കുന്നത് റിലീസാകാത്ത സിനിമകള്‍ക്കും സമാന്തര സ്വതന്ത്ര സിനിമകള്‍ക്കുമാണ്. മറ്റു സിനിമകള്‍ കാണാന്‍ നമുക്ക് ഒരുപാട് മാര്‍ഗങ്ങളുണ്ട്. 

ബോളിവുഡിലേക്ക് ക്ഷണിച്ച് ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി
   
     സംസ്ഥാന ചലച്ചിത്ര പുരസ്കാര നിര്‍ണയ കമ്മിറ്റിയുടെ ജൂറി ചെയര്‍മാന്‍ കുമാര്‍ സാഹ്നി എന്നെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു. ഷെരീഫില്‍ കാലത്തിന്‍റെ പള്‍സ് അറിയുന്നൊരു സംവിധായകനെ ഞാന്‍ കാണുന്നു. നിങ്ങള്‍ക്ക് ബോളിവുഡില്‍ നന്നായി തിളങ്ങാന്‍ കഴിയും. മലയാളത്തിന്‍റെ പരിമിതികള്‍ വിട്ട് അങ്ങോട്ടു വരൂ. താങ്കളെ ഞാന്‍ അങ്ങോട്ട് ക്ഷണിക്കുന്നു. ഇതാണ് ഹ്രസ്വ സംഭാഷണത്തിനിടെ അദ്ദേഹം  എന്നോട് പറഞ്ഞത്. അത് തന്നെ ഏറ്റവും വലിയൊരു അവാര്‍ഡായിട്ടാണ് ഞാന്‍ കാണുന്നത്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശരിയാണെങ്കില്‍ മികച്ച ചിത്രം ഉള്‍പ്പടെ അഞ്ച്  അവാര്‍ഡുകള്‍ څകാന്തന്‍: ദ ലവര്‍ ഓഫ് കളേഴ്സ്چ  നു നല്‍കണമെന്നു ജൂറി ചെയര്‍മാന്‍ നിലപാട് എടുത്തിരുന്നു. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച ഛായാഗ്രാഹകന്‍, മികച്ച സഹനടി, മികച്ച ബാലതാരം എന്നീ വിഭാഗങ്ങളില്‍ അവാര്‍ഡ് നല്‍കണമെന്ന് ജൂറി ചെയര്‍മാന്‍ വാദിച്ചതായും അത് മറ്റ് അംഗങ്ങള്‍ എതിര്‍ത്തുവെന്നും വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. അദ്ദേഹം വിയോജിച്ചു കൊണ്ട് പുറത്തു പോകുകയും ഒടുവില്‍ മികച്ച ചിത്രത്തിനുള്ള പുരസ്കാരം കാന്തന് നല്‍കാന്‍ ജൂറിയിലെ മറ്റ് അംഗങ്ങള്‍ തീരുമാനിക്കുകയുമായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

എന്‍റെ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തില്ല

     നികുതിയൊക്കെ പൂര്‍ണമായി ഒഴിവാക്കി കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍റെ കീഴിലുള്ള തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ജനപ്രതിനിധികള്‍ അറിയിച്ചിട്ടുണ്ട്. എന്‍റെ സിനിമ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന സിനിമയല്ല. അത് വളരെ കുറച്ച് പ്രേക്ഷകരെ മാത്രം തൃപ്തരാക്കുന്ന സിനിമയാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു സിനിമ തിയറ്ററിലേക്ക് കൊണ്ടുവരേണ്ടതില്ല എന്നതാണ് എന്‍റെ അഭിപ്രായം.
സിനിമ ചെയ്യുന്നവര്‍ക്ക് മാത്രം സാമൂഹിക-രാഷ്ട്രീയബോധം ഉണ്ടായിട്ട് കാര്യമില്ല. സിനിമ കാണുന്നവര്‍ക്കും കൃത്യമായ രാഷ്ട്രീയ-സാമൂഹിക ബോധം ഉണ്ടാകേണ്ടതുണ്ട്. അങ്ങനെ കൃത്യമായ രാഷ്ട്രീയവും നിലപാടുമുള്ള ആളുകളിലേക്കാണ് സിനിമ എത്തേണ്ടത്. അതിനു തിയറ്റര്‍ റിലീസിങ്ങിനെക്കാള്‍ നല്ലത് ഫിലിം സൊസൈറ്റികളുടെ നേതൃത്വത്തിലുള്ള പ്രദര്‍ശനമാകും.

കടം മേടിച്ചും ക്യാമറയും സ്വര്‍ണവും വിറ്റും
ലോണെടുത്തും പൂര്‍ത്തിയാക്കിയ സിനിമ

     ഒരു ലക്ഷത്തിതൊണ്ണൂറായിരം രൂപ ബജറ്റിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്.
ഷൂട്ടിങ്ങിന്‍റെ ഒരു 30 ശതമാനം പൂര്‍ത്തിയായപ്പോള്‍ തന്നെ കൈയ്യിലുള്ള പൈസയൊക്കെ തീര്‍ന്നിരുന്നു. ഷൂട്ടിങ് പലപ്പോഴും മുടങ്ങി. സിനിമ പൂര്‍ത്തീകരിക്കാന്‍ രണ്ടു വര്‍ഷ കാലത്തോളമെടുത്തു. പലരോടും കടം വാങ്ങിയും ബാങ്കില്‍ നിന്ന് ലോണെടുത്തും എന്‍റെ ക്യാമറ വിറ്റും ഭാര്യയുടെ സ്വര്‍ണം വിറ്റുമൊക്കെയാണ് ഷൂട്ടിങ് പൂര്‍ത്തിയാക്കിയത്.

    ഫണ്ടില്ലാത്തിടത്തോളം കാലം നമുക്ക് പല കാര്യങ്ങളിലും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടി വരും. ഏറ്റവും കൂടുതല്‍ ചെലവ് വരുന്നത് പോസ്റ്റ് പ്രൊഡക്ഷനിലാണ്. സൗണ്ട് മിക്സിങ്, സൗണ്ട് ഡിസൈനിങ്, എഡിറ്റിങ്, ഡബ്ബിങ്, പശ്ചാത്തല സംഗീതം തുടങ്ങിയ മേഖലകളിലാണ് നമുക്ക് ഏറ്റവും കൂടുതല്‍ ഫണ്ട് ചെലവഴിക്കേണ്ടി വരുന്നത്. ഫണ്ട് കുറയുമ്പോള്‍ വിട്ടുവീഴ്ചകള്‍ വേണ്ടി വരും. അത് സിനിമയുടെ മൊത്തത്തിലുള്ള ഫലത്തെയും ബാധിക്കും.

ചലച്ചിത്ര അവാര്‍ഡിന് സിനിമ സമര്‍പ്പിക്കാന്‍
പറ്റുമെന്ന് ഒരു പ്രതീക്ഷയും ഇല്ലായിരുന്നു

     ജനുവരി 31 ആയിരുന്നു സിനിമ സംസ്ഥാന അവാര്‍ഡിന് സമര്‍പ്പിക്കേണ്ടിയിരുന്ന അവസാന തീയതി. അവാര്‍ഡിന് സമര്‍പ്പിക്കാനുള്ള പണമില്ലായിരുന്നു. അവസാന നിമിഷം വരെ സിനിമ അവാര്‍ഡിന് അയയ്ക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയില്ലായിരുന്നു. 30-ാം തീയതിയാണ് സിനിമ സമര്‍പ്പിക്കുന്നത്. പതിനായിരം രൂപ കടം വാങ്ങിയിട്ടാണ് വിധി നിര്‍ണയത്തിന് സിനിമ സമര്‍പ്പിക്കുന്നത്.

കലാമൂല്യമുള്ള സിനിമകള്‍ കാലത്തെ അതിജീവിക്കും

    കോടികള്‍ മുടക്കി ചെയ്യുന്ന ബിഗ് ബജറ്റ് സിനിമകള്‍ വിപണി മാത്രം ലക്ഷ്യം വെച്ചുള്ളവയാണ്.
സമാന്തര സിനിമകള്‍ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയത്തോട് പിടിച്ചു നില്‍ക്കാന്‍ ഒരിക്കലും അത്തരം സിനിമകള്‍ക്കു കഴിയില്ല. കലാമൂല്യമുള്ള സിനിമകള്‍ തന്നെയാണ് എന്നും കാലത്തെ അതിജീവിക്കുന്നത്. ഒരു കൊമേഴ്സ്യല്‍ സിനിമ പുറത്തിറങ്ങി രണ്ടാഴ്ചയോ രണ്ടു മാസമോ തിയറ്ററില്‍ ഓടുന്ന കാലയളവില്‍ മാത്രമാണ് അത് ചര്‍ച്ച ചെയ്യപ്പെടുന്നത്. അതേ സമയം എത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ലോക ക്ലാസിക്കുകള്‍ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നു. പ്രേക്ഷകരുടെ മനസ്സില്‍ കൂടുതല്‍ കാലം നിലനില്‍ക്കുന്നത് കലാമൂല്യമുള്ള സിനിമകളാണ്.

    അതിന്‍റെ മറുവശത്ത് ആളുകള്‍ തിയറ്ററില്‍ എത്തുന്നത് സിനിമ ആസ്വദിക്കാന്‍ വേണ്ടി തന്നെയാണ്. ഞാന്‍ എല്ലാത്തരം സിനിമകളും കാണുന്ന വ്യക്തിയാണ്. മറ്റെല്ലാ പ്രേക്ഷകരെയും പോലെ ഞാനും 100 രൂപ കൊടുത്ത് ടിക്കറ്റ് എടുത്ത് തിയറ്ററില്‍ കയറുന്നത് രണ്ടു മണിക്കൂര്‍ ഉല്ലസിക്കാന്‍ വേണ്ടിയാണ്. അതുകൊണ്ട് തന്നെ സമാന്തര സിനിമകള്‍ തിയറ്ററില്‍ പ്രദര്‍ശിപ്പിക്കുന്നതിനോട് വ്യക്തിപരമായി എനിക്ക് യോജിപ്പില്ല. ഒരുപാട് ലോകോത്തര സിനിമകളൊന്നും കണ്ടിട്ടുള്ള വ്യക്തിയല്ല ഞാന്‍. 1948 ല്‍ പുറത്തിറങ്ങിയ വിറ്റോറിയോ ഡി സിക്കയുടെ ബൈസിക്കിള്‍ തീവ്സാണ് എന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചിട്ടുള്ള സിനിമ. മജീദ് മജീദിയുടെ ചില്‍ഡ്രന്‍ ഓഫ് ഹെവന്‍ ഇഷ്ടമാണ്. 

കലാപ്രവര്‍ത്തനം ത്യാഗപൂര്‍ണമായൊരു
കര്‍മ്മമണ്ഡലമാണ്...

     എന്‍റെ ജീവിതാനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ കലാപ്രവര്‍ത്തനവും രാഷ്ട്രീയ പ്രവര്‍ത്തനവും ത്യാഗപൂര്‍ണമായൊരു കര്‍മ്മ മേഖലയാണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. സാമൂഹിക അസമത്വങ്ങളും അനീതികളും അനാചാരങ്ങളും നിലനിന്നിരുന്ന കാലഘഘട്ടത്തില്‍ നിന്ന് ഇന്ന് നമ്മള്‍ ഈ കാണുന്ന സമൂഹത്തെ ഇപ്പോള്‍ കാണുന്ന രീതിയിലേക്ക് എത്തിക്കാന്‍ ഇവിടത്തെ നാടകങ്ങളും സിനിമകളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും വഹിച്ചിട്ടുള്ള പങ്ക് ചെറുതല്ല. എല്ലാ അനീതികളും അസമത്വങ്ങളും അനാചാരങ്ങളും മാറിയെന്നല്ല, എന്നിരുന്നാലും കലയ്ക്കും കലാകാരനും എല്ലാ കാലത്തും സമൂഹത്തിനു മേല്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്ന ടൂളായി പ്രവര്‍ത്തിക്കാന്‍ കഴിയും.

Share:

No comments:

Post a Comment

മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts