മാംസമീമാംസ -- പ്രമോദ് കൂവേരി

 കഥ



     കുളിമുറിയില്‍ ഒഴിച്ച കള്ളമൂത്രം പോലെ അടുത്ത കാലത്തായി അവര്‍ക്കിടയില്‍ ഒരു നാറ്റം രൂപപ്പെട്ടു. ഞാനോ നീയോയെന്ന് ചോദിക്കാതെ ഒളിച്ചുകടത്തുന്ന ഇരകളെയുമെടുത്ത് വീടിന്‍റെ ഏതെങ്കിലും മൂലയിലേക്ക് അവര്‍ പതുങ്ങിപോയി ഇരുന്നു.

     ڇചില ജീവികള്‍ പരമ്പരാഗതമായി മനുഷ്യസഹവാസത്തിലേക്ക് കുടിയേറി പാര്‍ത്തവരാണ്.ڈ

     ഇന്നലെ രാത്രി അടുക്കളയിലും കട്ടിലിന്‍റെ അടിയിലുമൊക്കെ കാറിക്കൂട്ടിയതിന്‍റെ യാതൊരു കുറ്റബോധവുമില്ലാതെ മുറ്റത്തൂടെ നടന്നുവരുന്ന വൃത്തിയില്ലാത്ത കണ്ടന്‍ പൂച്ചയെ നോക്കി വിവേക് പറഞ്ഞു. 

     അപ്പറഞ്ഞത് തന്നെ ഉദ്ദേശിച്ചാണെന്ന് തെറ്റിദ്ധരിച്ച് താര വല്ലാത്തൊരു നോട്ടം വിവേകിനു നേരെ കൊളുത്തി. കൂട്ടിന് ആരെയോ വിളിച്ചുകൊണ്ട് പൂച്ച മുറ്റത്ത് നിന്ന് കാളി. അത് താരയുടെ പേര് പോലെ വിവേകിന് തോന്നി.

     ڇഖട്സ് വേണം.ڈ

     വിവേകിന്‍റെ രൂക്ഷമായ നോട്ടത്തെ അങ്ങനെയാണ് താര ഒതുക്കിയത്. നിവര്‍ത്തി വായിച്ചോണ്ടിരുന്ന പത്രത്താള് ക്രമം തെറ്റിച്ച് കൂടാരം പോലെ ടീപ്പോയിലിട്ട് അവള്‍ കനത്തില്‍ എഴുന്നേറ്റ് പോയി. വിവേക് കൂടാരത്തിലേക്ക് വെറുപ്പോടെ നോക്കി. പത്രമെടുത്ത് ഭംഗിയായി മടക്കിവച്ചു. താര എഴുന്നേറ്റുപോയ വഴിയില്‍ പോലും അവളോടുള്ള പുച്ഛങ്ങള്‍ പ്രസരിപ്പിച്ചു. കുറച്ചുനേരം കൂടി അങ്ങനെ നോക്കിയിരിക്കുന്നതിനിടെ പൂച്ച മുറ്റത്ത് നിന്ന് വീണ്ടും കാളി.

     ടീപ്പോയിലുള്ള ഫ്ളവര്‍വെയ്സ് എടുത്ത് വിവേക് പൂച്ചയ്ക്കിട്ട് എറിഞ്ഞു. കൊണ്ടില്ല. പൂച്ച പറമ്പത്തോട്ട് വാണംവിട്ടതു പോലെ ഓടി. ഒരിടത്ത് നിന്ന് ക്രൂരമായി തിരിഞ്ഞുനോക്കി. ഫ്ളവര്‍വെയ്സ് പൊട്ടിയത് മിച്ചം.

     താര പറഞ്ഞതാണ് ശരി. ഖട്സില്ല. പൂച്ചയെപ്പോയിട്ട് ഒരു ഉറുമ്പിനെപ്പോലും കൊല്ലാനുള്ള ഖട്സ് വിവേകിനില്ല. ആകെ കൊല്ലുന്നത് ഓട്ടുറുമകളെയാണ്. രാത്രി ലൈറ്റിന് ചുറ്റും പാറി വന്ന് ചുമരില്‍ പറ്റി നില്‍ക്കുന്ന കുരിപ്പുകളെ മെഴുകുതിരി കൊണ്ട് കുണ്ടിക്ക് തീകൊളുത്തി കൊന്നൊടുക്കുന്നതില്‍ മാത്രം അയാള്‍ക്ക് യാതൊരു ദാക്ഷിണ്യവുമില്ല. വെളുത്ത ചുമരില്‍ ഓട്ടുറുമകളെ കൊന്നൊടുക്കിയ കരി വിരുന്നുകാര്‍ക്കിടയില്‍ വിവേകിനെയും താരയെയും നോക്കി ഇളിച്ചു.

     ڇഇതെന്ത് മ്യൂറല്‍ പെയിന്‍റിംഗാ...ڈ ചുമര് നോക്കി ആരെങ്കിലും പറഞ്ഞാല്‍ വിവേകിന്‍റെ തല താഴും.

     ڇഅതിന് മണ്ണെണ്ണ പസ്റ്റാ... തളിച്ചാ മതി.ڈ വന്നവരുടെ കൈയില്‍ സ്ഥിരമായി ഒരു ഫോര്‍മുല കാണും.

     ڇഎന്നാലൊന്നും പോവത്തില്ല. ഈ ചുറ്റുവട്ടത്ത് ഇവിടെ മാത്രമെ ഉള്ളൂ... പുതിയ വീടായിരുന്നിട്ടും എന്താണതിന്‍റെ ഗുട്ടന്‍സ് എന്നറിയില്ല. വലിയ നാണക്കേടാ.ڈ

     ڇഅതിന് കാരണമുണ്ട്.ڈ

     പറഞ്ഞ ആളുടെ മുഖത്തേക്ക് വിവേകിന്‍റെ കണ്ണുകള്‍ പാറിപ്പറ്റി.

     ڇവീടിന് ഉപയോഗിച്ച മരത്തടികളൊക്കെ പുതിയതാണോ...?ڈ

     ڇമുഴുവനും അല്ല. പഴയ വീടിന്‍റെ മച്ചൊക്കെ എടുത്തിട്ടുണ്ട്.ڈ

     ڇഅതിന്‍റെ ഗന്ധം പോളിഷടിച്ചാലൊന്നും പോകത്തില്ല.ڈ

     പരമ്പരാഗതവും സഹവാസവും കുടിയേറിപ്പാര്‍ക്കലുമൊക്കെ അങ്ങനെയാണ് വിവേകിന് ലഭിച്ചത്. ഇഷ്ടമില്ലാത്ത എന്തിന്‍റെ പുറത്തും അയാളത് വിദഗ്ധമായി ഉപയോഗിക്കാന്‍ തുടങ്ങി. 

     താരയുടെ പണ്ടം പണയം വച്ചും സുഹൃത്തുക്കളോട് കടം വാങ്ങിയും ആദ്യമായി എടുത്ത സിനിമയുടെ ബിജിഎം റിക്കാഡിങ്ങുണ്ട് മകം സ്റ്റുഡിയോയില്‍. താന്‍ റെഡിയായെന്ന സ്റ്റുഡിയോ ഉടമ ഹരിയുടെ മെസേജ് കണ്ടപാടെ വിവേക് ചാടിയെഴുന്നേറ്റ് ബാത്ത് റൂമിലേക്കോടി. ഷവര്‍ തുറന്നു. നേര്‍ത്ത വെള്ളത്തുള്ളികള്‍ മഴപ്പാമ്പുകളെപ്പോലെ ഇഴഞ്ഞു. കുളിര്‍ത്തു.

     വെള്ളത്തില്‍ പൊതിര്‍ന്ന സോപ്പില്‍ താരയുടെ മുടി പറ്റിപ്പിടിച്ച് കണ്ടപ്പോള്‍ വിവേകിന് ഞെട്ടം തോന്നി.

     കുളി കഴിഞ്ഞ് ബ്രേക്ക്ഫാസ്റ്റിന് വന്നിരിക്കുന്നുവെന്ന് അയാള്‍ പാത്രം കൊണ്ട് ശബ്ദമുണ്ടാക്കി. ഭക്ഷണം കഴിച്ചു പോകേണ്ട സമയമായിട്ടും മുമ്പിലെത്താത്ത ഓരോ നിമിഷവും അയാള്‍ അവളോട് മല്ലിട്ടു. 

     കാര്‍ സ്റ്റാര്‍ട്ട് ചെയ്യുന്ന ശബ്ദം കേട്ടു. താര ഉമ്മറത്തേക്ക് വന്ന് എത്തിനോക്കി.

     സ്റ്റുഡിയോയുടെ വാതില്‍ തുറന്നു.

     ഒരു സിഗരറ്റ് വലിക്കാനായി ഓങ്ങി നില്‍ക്കുകയായിരുന്നു ഹരി. വായില്‍ നിന്ന് സിഗരറ്റെടുത്ത് കൈയില്‍ പിടിച്ച് ഹരി മെഡി കീബോര്‍ഡിന് മുന്നിലേക്ക് വിവേകിനെ ആനയിച്ചു.

     ڇഇരി.ڈ

     നഗരത്തില്‍ നിന്ന് കുറച്ചുമാറി വാടക വീടിന്‍റെ രണ്ടുമുറി സ്റ്റുഡിയോയില്‍ ഉപജീവിക്കുന്നവനാണ് ഹരി. പ്രസവാനന്തരം ഭാര്യ മാറി നില്‍ക്കുന്നതിന്‍റെ ആനന്ദം അവന്‍റെ മുഖത്തുണ്ടെങ്കിലും വീടിന്‍റെ പരിസരത്തില്‍ അതില്ല.

     കീബോര്‍ഡിന്‍റെ മേലെ കിടന്ന് ഹരിയുടെ പൂച്ച പുച്ഛത്തോടെ വിവേകിനെ നോക്കി.

     ڇഅതിനെയെടുത്തങ്ങ് മാറ്റ്.ڈ

     പാവമാണെന്ന് ചിരിച്ചുതള്ളി ഹരി മറ്റെന്തിലോ ധൃതിപ്പെട്ടു.

     ڇസ്കെല്‍ട്ടന്‍ കണ്ടില്ലേ...? എന്തെങ്കിലും സജഷന്‍?ڈ

     വിവേക് തന്‍റെ ഇരിപ്പിടത്തില്‍ സ്വസ്ഥനായി ഇരുന്ന് ഹരിയെ നോക്കി. കൈയിലെ സിഗരറ്റ് വാതിലിനപ്പുറത്തേക്ക് ഹരിയെ പിടിച്ചുവലിച്ചുകൊണ്ടിരുന്നു.

     ڇകൊഴപ്പൂല്ല, ഓഫ് ബീറ്റ് സിനിമയല്ലേ... നമ്മള്‍ക്ക് നന്നാക്കാം.ڈ

     കമ്പ്യൂട്ടറില്‍ പ്ലേ ബട്ടന് നേരെ കേഴ്സല്‍ കൊണ്ടുവച്ചപ്പോള്‍ പൂച്ച അപരിചിതനെ പോലെ വിവേകിനെ നോക്കി വാലനക്കി.

     ڇതീം മ്യൂസിക്കിനെ നമ്മള്‍ക്ക് അവസാനം വരെ ഒറ്റ പാറ്റേണില്‍ കൊണ്ടുപോകാം. നല്ല മെര്‍ജിംഗ് കിട്ടും. അതല്ലേ നല്ലത്.ڈ

     ഹരി വാതിലിന്‍റെ പാതിയില്‍ നിന്നു.

     ڇഅതാ നല്ലത്. സിംഗ് സൗണ്ടായതു കൊണ്ട് ഡാര്‍ക്ക് ഇടണ്ട. ഒന്നും കേക്കത്തില്ല.ڈ

     ڇനീ വലിച്ചിട്ടു വാ...ڈ

     ഹരി വാതിലിനപ്പുറത്തേക്ക് രക്ഷപ്പെട്ടു. പൂച്ച എഴുന്നേറ്റ് മൂരിനിവര്‍ന്ന് കീബോര്‍ഡിലൂടെ നടന്നു. സൗണ്ട് ബോക്സില്‍ പുച്ഛം മുഴങ്ങി.

     എലിയെ പിടിക്കാത്ത പൂച്ചകളെ ഓമനിച്ചു വളര്‍ത്താന്‍ തുടങ്ങിയതിന് ശേഷമാണ് അത് ഒരു വളര്‍ത്തുമൃഗമായതെന്നാണ് വിവേകിന്‍റെ വാദം. ഒരു വികാരവും ഒരു സ്നേഹവുമില്ലാത്ത, എന്നാല്‍ മനുഷ്യനില്‍ നിന്ന് എല്ലാ പ്രിവിലേജുകളും ആസ്വദിച്ച് അനുഭവിക്കുന്ന വൃത്തികെട്ട ജന്തു.

     സ്കൂളില്‍ പഠിക്കുന്ന കാലത്ത് കൂട്ടുകാരന്‍റെ വീട്ടിലെ പൂച്ച പെറ്റത് കൊതിയോടെ വിവേക് കാണാന്‍ പോയിരുന്നു. ഒരു ചൊക്കിപ്പൂച്ചയെ തനിക്ക് തരണമെന്ന് ഏല്‍പ്പിച്ചിരുന്നു. കണ്ണ് കീറിയപാടെ അതിനെയും വാങ്ങി വീട്ടില്‍ കൊണ്ടുവന്ന് അടുപ്പിന് ചുറ്റും മൂന്നുതവണ പൂച്ചയെ വലംചുറ്റി അടുപ്പിന്‍ തിണ്ണയില്‍ തന്നെ ചോറിട്ടു കൊടുത്തു. പൂച്ച ചോറ് മുഴുവന്‍ കഴിച്ചിട്ടുണ്ടെങ്കില്‍ വീടുമായി ഒടുക്കം വരെ മെരുങ്ങുമെന്നാണ് വിശ്വാസം. ഇല്ലെങ്കില്‍ പാതിക്ക് ഇറങ്ങിപ്പോകും. അങ്ങനെ ഇറങ്ങിപ്പോയവയാണ് മറ്റ് വീടുകള്‍ക്ക് ചുറ്റും അലയുന്നത്.

     ڇഎ. ആര്‍ റഹ്മാന്‍റെ ഒരു പാറ്റേണുണ്ട്. രംഗ്തെ ബസന്തിയൊക്കെ കണ്ടിട്ടില്ലേ... നമുക്കത് ഫോളോ ചെയ്യാ...ڈ

     സിഗരറ്റ് വലിക്കുന്നതിനിടെ കിട്ടിയ ഐഡിയയുമെടുത്ത് ഹരി വന്നു.

     ڇടിറ്റോ അടിക്കണ്ട. ചെയ്ഞ്ച് വേണം.ڈ 

     ڇമലയാളത്തില്‍ ഷാന്‍ റഹ്മാന്‍ നന്നായി ഉപയോഗിച്ചിട്ടുണ്ട്. തട്ടത്തിന്‍ മറയത്ത് പോലെ.ڈ

     സ്ക്രീനില്‍ സിനിമ പ്ലേയായി, കീബോര്‍ഡില്‍ ഹരിയുടെ വിരലുകളോടി.

     ڇതീയേറ്ററില്‍ ഓടിയില്ലെങ്കിലും ഫെസ്റ്റിവല്‍ കിട്ടണം.ڈ

     ഹരി കവിളിലേക്ക് കയറ്റി ഒരു ചിരി ചിരിച്ചു.

     ഇടയ്ക്ക് വിവേകിന്‍റെ ഫോണിലേക്ക് കോള്‍ വന്നു. കുറച്ചുനേരത്തേക്കുള്ള നിര്‍ദ്ദേശങ്ങള്‍ ഒന്നിച്ചു നല്‍കി അയാള്‍ പുറത്തേക്ക് പോയി. പുറത്തിരുന്നാലും സ്ക്രീന്‍ കാണുന്ന വിധത്തില്‍ കസേരയില്‍ ഇരുന്നു.

     സിനിമയെന്നു പറഞ്ഞ് കുറച്ചു ദിവസം രാത്രി വിളിച്ചു കിട്ടാത്തതിലെ മുഷിച്ചിലോടെ ശ്രീ ഫോണിന്‍റെ മറുതലയ്ക്കല്‍ മിണ്ടാതിരുന്നു. അവള്‍ മിണ്ടാതിരിക്കുന്ന ഓരോ സമയവും വിവേകിന് ഹൃദയമിടിപ്പേറും. അവളുടെ പ്രിയപ്പെട്ട പമ്മനെ ഇപ്പോള്‍ മടിയിലിരുത്തി തലോടുന്നുണ്ടാവുമെന്ന് അയാള്‍ പേടിച്ചു.

     ڇനിന്‍റെ പൂച്ചയെവിടെ?ڈ

     ڇപമ്മന്‍.ڈ

     പലയാവര്‍ത്തി അവള്‍ പറഞ്ഞതാണ് പൂച്ചയുടെ പേര്. വിവേക് ബോധപൂര്‍വം മറക്കുന്നതും. ഫെയ്സ്ബുക്കില്‍, വാട്സ്ആപ്പില്‍ പൂച്ചയെ കെട്ടിപ്പിടിച്ചുള്ള അവളുടെ ഫോട്ടോയിലേക്ക് നോക്കാന്‍ ത്രാണിയില്ലാതെ അയാള്‍ തന്‍റെ അപ്ഡേഷനു പോലും ഫോണ്‍ ഉപയോഗിക്കുന്നത് പരിമിതപ്പെടുത്തി.

     പമ്മന്‍റെ വിശേഷങ്ങള്‍ ചോദിച്ചാല്‍ ശ്രീയുടെ മൂഡ് ശരിയാകുന്നത് വിവേക് പലപ്പോഴും വേദനയോടെ അനുഭവിച്ചിട്ടുണ്ട്. 

     ڇഅവനിപ്പോ ഒരു പണിയൊപ്പിച്ചു.ڈ

     താല്‍പര്യമില്ലാഞ്ഞിട്ടും വിവേക് എന്താണെന്ന് മൂളിക്കൊടുത്തു.

     ڇഅപ്പുറത്തെ വീട്ടില്‍ നിന്ന് ഒരു മുഴുത്ത മീന്‍ കടിച്ചുകൊണ്ടുവന്ന് കറുമുറെ തിന്നുന്നു.ڈ

     വലിയൊരു കുസൃതി കണ്ടെത്തിയ പോലെ അവള്‍ ചിരിച്ചുകിതച്ചു. 

     ആവശ്യമില്ലാത്ത ഒരു സീനില്‍ ഹരി ഹാപ്പിമോഡ് സെലക്ട് ചെയ്തത് തിരുത്തിക്കൊണ്ട് വിവേക് ഉള്ളിലേക്ക് ഓടിവന്നു.

     ڇഅല്ല, ഇവിടെ ഡാര്‍ക്കാണ്. നായിക ഫോണ്‍ ചെയ്യുന്ന സമയത്ത് ഭര്‍ത്താവ് വന്ന് സംസാരിക്കുമ്പോള്‍ കേട്ടുനില്‍ക്കേണ്ടി വരുന്നത് അവളുടെ ഗതികേടാണ്.ڈ

     ഹരി മറ്റൊരു മോഡ് ക്രിയേറ്റിങ്ങിലേക്ക് നീങ്ങി.

     വിവേക് ചെവിക്കുപിടിച്ച ഫോണോടെ വീണ്ടും പുറത്തേക്കിറങ്ങി.

     ڇഫോണില്‍ സംസാരിക്കുമ്പോള്‍ മറ്റ് പണിയിലേര്‍പ്പെടുന്നത് ഡാര്‍ക്കാണെന്ന് നീയല്ലേ പറയാറ്.ڈ

     ڇഅത് ഞാന്‍ ജെസ്റ്റ് കണ്ടപ്പോള്‍ പറഞ്ഞതാ... നീയവന്‍റെ ബാക്കി കുസൃതികള്‍ പറ.ڈ

     അവള്‍ ഫോണ്‍ കട്ട് ചെയ്തു.

     ڇഭാര്യ ഫോണ്‍ ചെയ്യുമ്പോള്‍ ഭര്‍ത്താവ് വന്ന് ഷൗട്ട് ചെയ്യുന്ന ഷോവനിസമൊക്കെ വര്‍ക്കൗട്ടാകുമോ സര്‍? അതും ഇക്കാലത്ത്.ڈ

     ആ സീനില്‍ കൃത്യമായ മോഡ് ഇടാനാവാതെ കുഴയുകയാണ് ഹരി.

     ڇതീര്‍ച്ചയായും.ڈ

     തന്‍റെ സിനിമയെ കുറിച്ചുള്ള ആദ്യത്തെ വിമര്‍ശനത്തില്‍ സന്തോഷം പൂണ്ട് വിവേക് കസേര കുറച്ചുകൂടി അടുത്തേക്ക് വലിച്ചിട്ടു.

     ڇതൊഴില്‍രഹിതനായ ഭര്‍ത്താവ്. വില്ലേജോഫീസറായ നായിക ഒഫീഷ്യല്‍ കോള്‍ ചെയ്യുമ്പോള്‍ പറയുന്നതെന്താണെന്ന് നോക്ക്. ഏതോനെയാടീ കൂത്തിച്ചീ നീ വിളിക്കുന്നതെന്ന്. അത് കേട്ടപ്പോള്‍ അവളുടെ പരുങ്ങല്‍ കണ്ടോ. അതിന് കാരണമുണ്ട്.ڈ

     ڇഎന്താ കാരണം.ڈ

     ڇആ... എനിക്ക് തോന്നി. സിനിമയുടെ സ്കെല്‍ട്ടന്‍ കണ്ടാലൊന്നും നിനക്ക് മനസ്സിലാവില്ല.ڈ

     കീബോര്‍ഡില്‍ നിന്ന് വിരലുകളെടുത്ത് ഹരി താടിക്ക് കൈകൊടുത്ത് വിവേകിനെ തിരിഞ്ഞുനോക്കി.

     ڇനിലയില്‍ താണ കലക്ടറായാലും വീട്ടിലെ നായര് തല്ലും മോനേ...ڈ

     രാത്രി മടങ്ങാന്നേരം ശ്രീയുടെ അഞ്ചാമത്തെ കോള്‍ കാറിന്‍റെ ബ്ലൂടൂത്തിലിട്ട് വിവേക് അറ്റന്‍റ് ചെയ്തു. പന്ത്രണ്ട് മണിയായിട്ടും ഉറങ്ങാത്ത കാത്തിരിപ്പില്‍ ഏകാന്തമായ ഒരിടത്ത് ഒറ്റക്ക് പെയ്യുന്ന മഴ പോലെ വിവേക് നനഞ്ഞു. അവളുടെ കുളിരൊച്ചയുടെ കണങ്കാലില്‍ പമ്മന്‍ പതുങ്ങിപ്പതുങ്ങി വന്ന് ഇക്കിളിപ്പെടുത്തുന്നതായി അവളറിയിച്ചപ്പോള്‍ മഴ തോര്‍ന്നു.

     വിവേക് ഫോണ്‍ കട്ട് ചെയ്തു.

     കാര്‍ വീട്ടിലേക്ക് കയറ്റി. ചെടികള്‍ക്കിടയില്‍ കണ്ണുളിയന്മാര്‍ വിവേകിനെ നോക്കിപേടിപ്പിച്ചു. അകത്തേക്ക് കയറാന്‍ പഴുതു കിട്ടാതെ പൂച്ചകള്‍ മുറ്റത്തൂടെ പരക്കം പാഞ്ഞു.

     കോളിംഗ് ബെല്ലിന്‍റെ തുമ്പത്ത് താര ഉറക്കച്ചടവോടെ വാതില്‍ തുറന്നുവച്ച് പോയി കിടന്നു. കുളി കഴിഞ്ഞ് ഊണുകഴിക്കാനായപ്പോള്‍ എഴുന്നേറ്റ് വന്ന് വിളമ്പി കിടന്നു. കഴിച്ചു കഴിയാറായപ്പോള്‍ വെള്ളം തരാനായി എഴുന്നേറ്റ് വന്നുകിടന്നു. പാത്രം എടുത്തുവയ്ക്കുകയോ കഴുകിവയ്ക്കുകയോ ചെയ്യാനായി അവള്‍ വീണ്ടും എഴുന്നേറ്റു വന്നു കിടന്നു. നാലു തവണത്തെ എഴുന്നേറ്റവും കിടത്തവും നശിപ്പിച്ച സ്വാസ്ഥ്യത്തില്‍ ഉറക്കത്തെ കാത്തിരുന്ന് വിവേക് ഉമ്മറത്ത് ചാരുകസേരയിലിരുന്ന് ശ്രീ അയച്ച വാട്സ്ആപ്പ് ഫോട്ടോകളില്‍ മുഖം കുനിച്ചു. അവളുടെ മാറില്‍ സുഖിച്ചുറങ്ങുന്ന പമ്മനെ കണ്ടപ്പോള്‍ വിവേകിന്‍റെ ഞരമ്പുപൊട്ടി. വിറപിടിച്ച വിരലുകള്‍ കൊണ്ട് അയാള്‍ തോന്നിയതൊക്കെ ടൈപ്പ് ചെയ്തയച്ചു. അവള്‍ കാണുന്നതിന് മുന്നേ ഡിലീറ്റ് ചെയ്തു.

     തന്‍റെ ഇഷ്ടങ്ങളുടെ സ്വാതന്ത്ര്യത്തില്‍പ്പെട്ട ഒന്നാണ് നീയും എന്ന് തിരിച്ചൊരു മെസേജ് വായിക്കാന്‍ ശക്തിയില്ലാതെ, മറ്റൊരു രീതിയിലും പ്രതികാരം ചെയ്യാനാവാതെ അയാള്‍ എഴുന്നേറ്റ് മുറിയിലേക്ക് പോയി താരയോട് ചേര്‍ന്നുകിടന്നു. ഉറങ്ങിയ അവളുടെ ഉടലിലേക്ക് ടൈപ്പ് ചെയ്തയച്ചു.

     നടപ്പുശീലം കെട്ട പാതയോരം പോലെ താരയുടെ ശരീരത്തിലെ വിവിധ വഴികള്‍ കാടുമൂടി അടഞ്ഞുകിടക്കുന്നു.

     കാമസുഗന്ധിയായ ഇണയെ പ്രാപിക്കാന്‍ പൂച്ചകള്‍ മുറ്റത്ത് യുദ്ധം ആരംഭിച്ചു. പൂച്ചകള്‍ ഇഷ്ടപ്പെട്ട ഇണയെ നേടുന്നതുവരെ യുദ്ധം ചെയ്യും. അതിനിടെ മുറിവേല്‍ക്കുന്നതല്ല, പിന്മാറുന്നതാണ് തോല്‍വിയെന്ന് തിരിച്ചറിഞ്ഞവര്‍ പുലരുവോളം നിര്‍ത്താതെ അലറിക്കൊണ്ടിരിക്കുന്നത് കേട്ട് വിവേകിന്‍റെ ഉറക്കം കെട്ടു.

     രാവിലെ അരമതിലില്‍ പാതിയുറക്കത്തില്‍ ചടഞ്ഞുകൂനിയിരിക്കുന്ന അവനെ കണ്ടപ്പോള്‍ വിവേകിന്‍റെ പത്രവായനയും കൂടെയുള്ള ചായയും മുടങ്ങി. ആഹാരം പോലും തേടാതെ അടുത്ത അവസരത്തിലേക്കുള്ള തപസ്സാണവന്‍റെ. വികാരങ്ങളെ ഉള്ളിലൊതുക്കി വച്ച്, ജാഗ്രതയുള്ള കണ്ണുകള്‍ ഇടയ്ക്കിടെ വീട്ടിനുള്ളിലേക്ക് നുഴഞ്ഞുകയറ്റി അവന്‍ ഇരിപ്പ് തുടര്‍ന്നു.

     ശ്രീയോട് നല്ല രീതിയില്‍ സംസാരിച്ചിട്ട് നാളുകളായെന്ന് വിവേക് ഓര്‍ത്തെടുത്തു. പുതുക്കിക്കൊണ്ടിരിക്കാത്ത സ്വപ്നങ്ങള്‍ എളുപ്പം ജപ്തി ചെയ്യപ്പെടുമെന്ന് അയാള്‍ പേടിച്ചു.

     ഫോണില്‍ ശ്രീയുടെ വോയിസ് മെസേജ് നിറഞ്ഞുകിടക്കുന്നു. ചെവിയോട് ചേര്‍ത്തുവച്ചപ്പോള്‍ ധൃതിപിടിച്ചുള്ള അവളുടെ പറച്ചില്‍ കേട്ടു.

     ڇപമ്മനെ രാവിലെ വണ്ടിയിടിച്ചു. സീരിയസ്സാണ്.ڈ

     കൂറ്റനൊരു ലോറി റോഡിലൂടെ ഇരമ്പി പാഞ്ഞിട്ടും അരമതിലിലെ പൂച്ച അനങ്ങിയില്ല.

     നല്ല ഒരു മനുഷ്യനെ എളുപ്പം മോശപ്പെട്ടവനാക്കുന്ന നിയമമാണ് പ്രേമമെന്ന് തിരിച്ചറിഞ്ഞിട്ടും അതിലൊട്ടും ആകുലപ്പെടാതെ വിവേക് സ്റ്റുഡിയോയിലേക്ക് പോയി.

     ഉച്ചയായിട്ടും രാവിലത്തെ മെസേജിന് ഒരു മറുപടിയും കിട്ടാതെ വിവേകിനെ വിളിച്ച് ശ്രീ പ്രകോപിതയായി.

     ڇഎന്‍റെ സങ്കടത്തില്‍ നിനക്ക് ഒരു റോളും ഇല്ലേ?ڈ

     നായിക വീടിറങ്ങി നടന്നുപോകുന്ന ലോംഗ് ഷോട്ട്. അതുകണ്ട് ഞെട്ടിനില്‍ക്കുന്ന ഭര്‍ത്താവ്. മോഡ് ചേര്‍ക്കാന്‍ മറന്നുകൊണ്ട് വിഷമിച്ചിരിക്കുകയായിരുന്നു ഹരി.

     ڇഞെട്ടുമ്പോള്‍ അമിട്ടുപൊട്ടുന്ന സാധനൊന്നും ഇട്ടേക്കല്ലേ,ڈ വിവേക് അട്ടഹസിച്ചു.

     ശ്രീയുടെ വോയ്സ് വന്നു.

     ڇഎനിക്കിവനെ കണ്ടുനില്‍ക്കാനാവുന്നില്ല. കാലിലൂടെ ടയര്‍ കറങ്ങിയിറങ്ങിയിട്ടുണ്ട്. അതും വലിച്ചോണ്ടു പോകുമ്പോള്‍ അവന്‍ എന്നെയൊരു നോട്ടം നോക്കി.ڈ

     മൊബൈലില്‍ കണ്ണുകള്‍ പുറത്തേക്ക് തള്ളിയുള്ള ഞെട്ടലിന്‍റെ സിമ്പല്‍ ഇടേണ്ട പണിയെ ഉണ്ടായിരുന്നുള്ളൂ. രാവിലെ അത് ചെയ്യാത്തതിലുള്ള കച്ചറ വിവേകിനെ ബാധിച്ചു. പകരമായി പറയേണ്ട അനവധി വാക്കുകള്‍ക്കും സമയങ്ങള്‍ക്കും ഇടയില്‍പ്പെട്ട് വിവേക് കുറെനേരം നിശബ്ദമായപ്പോള്‍ ശ്രീ ഫോണ്‍ കട്ട് ചെയ്തു.

     ഉച്ചയൂണിന് ഹരിയോടൊത്ത് പുറത്തിറങ്ങിയപ്പോള്‍ ശ്രീ വീണ്ടും വിളിച്ചു.

     ڇവാട്സ്ആപ്പില്‍ ഒരു പ്രിസ്ക്രിപ്ഷന്‍ അയച്ചിട്ടുണ്ട്. മരുന്ന് ഇവിടെ കിട്ടാത്തതുകൊണ്ടാ. അവിടന്ന് വാങ്ങി ഒരു ബസ്സിന് കൊടുത്തുവിടാമോ.ڈ

     അതെങ്കിലും ചെയ്തേക്കാമെന്ന് വിവേകിന് തോന്നി.

     മുഖത്തെ മ്ലാനത കണ്ട് എന്തുപറ്റിയെന്ന് ഹരി ചോദിച്ചു. ഒരു സുഹൃത്ത് ഹോസ്പിറ്റലിലുണ്ട് മരുന്ന് വാങ്ങി കൊടുത്തുവിടണമെന്ന് പറഞ്ഞപ്പോള്‍ ഹരിയുടെ മുഖത്തേക്കും ആതുരത പകര്‍ന്നു.

     കാര്‍ നിര്‍ത്തി അവന്‍ കാണാത്ത വിധത്തില്‍ വെറ്ററിനറി മെഡിക്കല്‍ ഷോപ്പിലേക്ക് കയറി സര്‍ജിക്കല്‍ പിന്നും ആവശ്യപ്പെട്ട മരുന്നുകളും വാങ്ങി വരുന്നതിനിടെ വളംകടയില്‍ കയറി കുറച്ച് ഫ്യൂരഡാനും വാങ്ങി.

     ഫ്യൂരഡാന്‍ പൊതിഞ്ഞുതന്ന പയ്യന്‍ അനാവശ്യമായി തന്നെ നോക്കുന്നതെന്തിനെന്ന് വിവേക് ഓര്‍ത്തു.

     മരുന്ന് ബസ്സിന് കൊടുത്തുവിട്ട് കാറില്‍ ഉച്ചക്ക് സ്ഥിരമായി കഴിക്കുന്ന ഹോട്ടലിലേക്ക് പോയി.

     കീശയില്‍ ഫ്യൂരഡാന്‍ പൊതി മുഴച്ചു നിന്നു.

     പമ്മന്‍റെ ദുരന്തവും ആരോഗ്യത്തിലേക്കുള്ള തിരിച്ചുവരവിനും എടുക്കുന്ന കാലയളവു വരെ ശ്രീയുടെ മാനസികാവസ്ഥ ഏതുവിധമായിരിക്കുമെന്നും അതിനെ എങ്ങനെ ഫോളോ ചെയ്യണമെന്നും വിചാരിച്ച് വിവേകിന് ചോറിറങ്ങിയില്ല. പച്ചച്ചോറില്‍ കൈകുത്തിയിരിക്കുന്നത് കണ്ട് ഹരി ചോദിച്ചു.

     ڇഏതാ സുഹൃത്ത്? സീരിയസ്സാണോ...?ڈ

     ڇലേശം.ڈ

     ڇഎങ്കില്‍ ബസ്സിന് കൊടുത്തുവിടാതെ കാറിന് കൊണ്ടുപോയി കൊടുക്കാരുന്നു.ڈ

     അങ്ങനെ ചെയ്യുമെന്ന് ശ്രീ കരുതിയിട്ടുണ്ടാകുമോ? ഉണ്ടെങ്കില്‍ ബസ്സിന് കൊടുത്തുവിട്ടത് തന്‍റെ ഉള്ളിലിരിപ്പാണെന്ന് അവള്‍ എപ്പോഴെങ്കിലും വിമര്‍ശിക്കും.

     ഉച്ചക്ക് ശേഷം സ്റ്റുഡിയോയിലേക്ക് പോകാതെ വിവേക് വീട്ടിലേക്ക് തിരിച്ചു. അരമതിലില്‍ ആരുമില്ല. അടുക്കളയില്‍ കയറി പഴയൊരു പാത്രം തിരയുന്നതിനിടെ ശബ്ദം കേട്ട് താര എത്തിനോക്കി. ഉടന്‍ തിരിച്ചുപോയി.

     ഫ്യൂരഡാന്‍റെ മൂല മുറിച്ചു. മൂക്കിലേക്ക് ഗന്ധം ഇരച്ചുകയറി. ചോറില്‍ മീങ്കറി ഒഴിച്ച് കുഴച്ച് വിവേക് അരമതിലിന് മുകളില്‍ കൊണ്ടുവച്ച് ഉമ്മറത്തെ പത്രത്താളുകള്‍ക്കിടയില്‍ പതുങ്ങിയിരുന്നു.

     രാത്രിയില്‍ ശ്രീ തളര്‍ന്നുതളര്‍ന്നു വന്ന് കഥ പറഞ്ഞു. രാവിലെ പമ്മനെ അടുത്തുള്ള വെറ്ററിനറി ഹോസ്പിറ്റലിലേക്ക് എടുത്തോടിയതും ഓപ്പറേഷനായി ജില്ലാ വെറ്ററിനറി ഹോസ്പിറ്റലിലേക്ക് പോയതും കണ്ടുനില്‍ക്കാനാവാതെ കുഴഞ്ഞുവീണതുമൊക്കെ ഏറെ സമയമെടുത്ത് അവള്‍ പറഞ്ഞ് പൂര്‍ത്തിയാക്കി.

     ڇസമയത്തിന് മരുന്നെത്തിച്ചത് നന്നായി. നീ ഇല്ലായിരുന്നെങ്കില്‍...ڈ

     വിവേകിന്‍റെ മനസ്സ് കുളിര്‍ത്തു

     അവന്‍ ശ്രീയെ നെഞ്ചിലേക്ക് ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ചു.

     നമ്മളെ പമ്മന് ഒന്നും സംഭവിക്കില്ല.

     അരമതിലില്‍ ഒരുക്കിയ ഭക്ഷണം കഴിച്ച്, താഴേക്ക് കുഴഞ്ഞുവീണ്, ചുമരിലും മരത്തിലുമിടിച്ച്, എവിടെയെങ്കിലും പോയി ഛര്‍ദ്ദിച്ചുമരിക്കുന്ന പൂച്ചകളെ സ്വപ്നം കണ്ട് വിവേക് സമാധാനത്തോടെ ഉറങ്ങി.

     അടുക്കളയില്‍ പാത്രങ്ങളുടെ ഒരു ശബ്ദവും കേള്‍ക്കാതെ വിവേക് വൈകി എഴുന്നേറ്റു. ടോയ്ലറ്റില്‍ പോയി വരുമ്പോഴേക്കും കൂടാരം തീര്‍ക്കാത്ത പത്രമെടുത്ത് നിവര്‍ത്തി. കൂടെ കിട്ടാത്ത ചായയിലേക്ക് വിവേക് തിരിഞ്ഞുനോക്കി.

     വാട്സ്ആപ്പില്‍ ശ്രീ അയച്ച മെസേജും ഇമേജും വന്നുകിടക്കുന്നു.

     ڇപമ്മന്‍ പോയി.ڈ

     കരഞ്ഞുകലങ്ങിയ അവളുടെ മുഖവും.

     നോക്കിനോക്കി നില്‍ക്കെ വിവേക് വലിയൊരു കുഴിയിലേക്ക് വീഴുന്നു.

     ശ്രീ അയച്ച സെല്‍ഫിയിലേക്ക് വിവേക് നോക്കി.

     താന്‍ മരിച്ചുകഴിഞ്ഞാല്‍ ഇത്രയും കരഞ്ഞുവീര്‍ക്കാന്‍ സാധ്യതയില്ലാത്ത അവളുടെ കണ്ണുകളോട് വിവേകിന് വെറുപ്പ് തോന്നി.

     വിവേക് അരമതിലിലേക്ക് നോക്കി. ഇന്നലെ വച്ച ഭക്ഷണം അതുപോലെ ഇരിക്കുന്നു.


Share:

ചോമാ മാധവി -- ജയചന്ദ്രന്‍ തോന്നയ്ക്കല്‍

കവിത

ചോമാ മാധവി


ജയചന്ദ്രന്‍ തോന്നയ്ക്കല്‍

ചന്ദ്രികയല്ലതുപൗര്‍ണമിയല്ല

ചന്ദ്രിക പെയ്തു കുളിര്‍കോരുന്നവള്‍

കണ്ണാല്‍ കയ്യാലധരപുടത്താല്‍

കവിളാല്‍ മിന്നും മുല്ലപ്പല്ലാല്‍


ലാസ്യച്ചിറകുവിടര്‍ത്തിയിറങ്ങി

മേദിനിമേദുരമഴകില്‍മുങ്ങി

ആരിവളപ്സരകന്യകളന്തം

വിട്ടുരിയാടാതന്ധാളിക്കെ


പോയചെറുപ്പവസന്തംതിരിയെ

കിട്ടാന്‍വൃദ്ധതമുകതകൊള്‍കേ

എന്തു നിശ്ശബ്ദത! നിര്‍വൃതികൊണ്ടവര്‍

മാനവജന്തുചരാചരമഖിലം.


പെട്ടെന്നാണാരാഹുവിഴുങ്ങിചന്ദ്ര-

ക്കലയെ. വിളക്കുകരിന്തിരി

ലാസ്യം ശോകം. അപശബ്ദങ്ങളില്‍

മുങ്ങീസംഗീതത്തിന്‍തേനുംവീഞ്ഞും.


തറവാടില്‍ത്തടിമൂത്തൊരു

കാര്‍ണോരത്രേകേറിയരങ്ങില്‍

നര്‍ത്തകമണിയെകയ്ക്കുപിടിച്ചു

ക്രോധജ്ജ്വാലകളാവേശിക്കെ


വലിച്ചുമിഴച്ചുംതെറിയാല്‍വസ്ത്രാ

ക്ഷേപംചെയ്തുംഇരുളിന്‍പാറകള്‍

തട്ടിയുടച്ചുനടന്നുടനെത്തീതന്നുടെ

തറവാട്ടറയില്‍മറിച്ചൂപെണ്ണിനെ!


പെണ്ണുപിറന്നാല്‍പ്പോലുംപിശകാ-

മെന്നാല്‍ ڇതേവിടിയാട്ടംڈ ആരുപൊറുക്കും?

കാര്‍ണോര്‍ക്കത്രേയാളുകള്‍തുണയായ്

ദാസ്യാട്ടത്തിനുപെണ്ണുതുനിഞ്ഞാല്‍

പറയാനുണ്ടോപതനം? പണ്ടേ

പലരുംചൊല്ലിയറിഞ്ഞതുസത്യം.


ആരുതുണയ്ക്കാനബലയെ? യവളാ-

ത്തറവാട്ടറയില്‍ത്തന്‍വിധിനോക്കി

മുഖാമുഖമെത്രകരഞ്ഞൂ തന്‍കല

തന്നിലലിഞ്ഞൂമറന്നൂതന്നെത്തന്നെ.


അമൃതുഭുജിച്ചവളമൃതുതുളിച്ചവ

ളനവധിമനസ്സുകളാറാടിച്ചവള്‍

ഉടനേകെട്ടില്ലുണ്മയെനോക്കി

പിന്നെപ്പിന്നെവാടിയണഞ്ഞു.


അന്നാവഴിയേപോയവര്‍കേട്ടൂ

മോഹിനിയാട്ടം താളംകൊട്ടി

ച്ചുവടുകള്‍വച്ചിട്ടാടുംകലയുടെ

അപ്സരചലനം അവശം പിന്നെ.


പിന്നെപ്പിന്നെച്ചൊല്ലുകള്‍കേട്ടു

ഭ്രാന്താണത്രേ. കുലദ്രോഹത്തിന്‍ വിധിയാണത്രേ. നര്‍ത്തകി

യങ്ങനെയിന്നുചരിത്രം.


ചോമാമാധവിമാരേമാപ്പ്

മോഹനമല്ലാതാക്കിചരിത്രം

മോശംചിലരുടെയജ്ഞതയെന്നാ-

ലവരുടെമണ്ണാലത്രേനിന്‍തിരുപ്രതിമ.

Share:

കോവിഡാനന്തര വിദ്യാഭ്യാസം - തകര്‍ച്ചയും, സാധ്യതകളും -- പ്രൊഫ. അമൃത് ജി. കുമാര്‍

 ലേഖനം: 




രാവിലെ ഏഴു മണിയോടു കൂടി പ്രധാനപ്പെട്ട റോഡുകളിലൂടെ തലങ്ങും വിലങ്ങും പായുന്ന സ്കൂള്‍ ബസ്സുകളും, ലൈന്‍ ബസ്സിലെ കണ്ടക്ടറുടെയും കിളിയുടെയും പരുഷമായ കുത്തുവാക്കുകള്‍ ചേമ്പിലയിലെ വെള്ളം പോലെ ഒഴുക്കിക്കളഞ്ഞു യാത്രയുടെ ഓരോ നിമിഷവും ആസ്വദിക്കുന്ന വിദ്യാര്‍ത്ഥികളും ഒക്കെ ഓര്‍മയായിട്ട് ഏതാണ്ട് പത്തു മാസത്തോളം ആകുന്നു. സ്കൂള്‍ മണികള്‍ ശബ്ദം മറന്നിട്ടുണ്ടാവുമോ? സ്കൂള്‍ - കോളെജ് കാമ്പസുകള്‍ ശബ്ദത്തിന്‍റെ ശവക്കോട്ടകളായി മാറിയിരിക്കുന്നു. ഇത്തരത്തില്‍ നമ്മുടെ വിദ്യാഭ്യാസത്തെ അടയാളപ്പെടുത്തുന്ന കാഴ്ചകള്‍, ശബ്ദങ്ങള്‍ എന്നിവയെല്ലാം കോവിഡാനന്തര കാലഘട്ടത്തില്‍ എന്തു തരത്തിലുള്ള മാറ്റങ്ങള്‍ക്കാണ് വിധേയമാകാന്‍ പോകുന്നത്?

     വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അറിവിന്‍റെ വാതായനം എന്നതില്‍ നിന്ന് തൊഴിലിന്‍റെ വാതായനം എന്നതിലേക്കുള്ള പരിവര്‍ത്തനം ഇപ്പോള്‍ തന്നെ സംഭവിച്ചു കഴിഞ്ഞിട്ടുണ്ടല്ലോ. ദേശീയ വിദ്യാഭ്യാസ നയം ഇത്തരത്തിലൊരു പരിവര്‍ത്തനത്തിന്‍റെ അനിവാര്യതയെ അടിവരയിടുന്നുണ്ട്. വലിയൊരളവുവരെ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങള്‍ക്ക് ഒരു രാസത്വരകം എന്ന രീതിയില്‍ മാത്രമായിട്ടാണ് കോവിഡ് മഹാമാരിയെ കാണേണ്ടത്. കോവിഡിനു മുമ്പ് പച്ചപരിഷ്കാരമായി മുദ്രകുത്തപ്പെട്ടിരുന്ന പല കാര്യങ്ങളും കോവിഡാനന്തര വിദ്യാഭ്യാസത്തില്‍ ഒരുപക്ഷെ അനിവാര്യതയായി മാറിയേക്കാം. ഉദാഹരണമായി പഠന സമയങ്ങളില്‍ മൊബൈല്‍ ഫോണിന്‍റെ ഉപയോഗം കോവിഡ് പൂര്‍വ കാലഘട്ടത്തില്‍ അധ്യാപകരെ ചൊടിപ്പിക്കുന്ന കാര്യം ആയിരുന്നുവെങ്കില്‍ കോവിഡ് കാലഘട്ടം ഈ അസ്പര്‍ശ്യതയെ  ഇല്ലാതാക്കിയിരിക്കുന്നു. കോവിഡാനന്തര കാലഘട്ടത്തിലും മൊബൈല്‍ അല്ലെങ്കില്‍ ഡിജിറ്റല്‍ പഠനസഹായികളെ നിഷേധിക്കുക അസാധ്യമായി മാറും.

     അതുപോലെ തന്നെ പരീക്ഷാ സമയങ്ങളില്‍ പുസ്തകം നോക്കി എഴുതുന്നത് കോപ്പി അടിക്കുക എന്ന അനാശാസ്യം ആയി കണക്കാക്കിയിരുന്നതില്‍ നിന്ന് തുറന്ന പരീക്ഷാ സമ്പ്രദായവും മറ്റും വിദ്യാഭ്യാസത്തിന്‍റെ ദൈനംദിന പ്രവൃത്തിയുടെ ഭാഗമായി മാറും. അപ്രതിരോധ്യമായ രീതിയില്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ കടന്നുകയറ്റം വിദ്യാഭ്യാസത്തില്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഉണ്ടാകും. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ കോവിഡാനന്തരം വിദ്യാഭ്യാസരംഗം ഒരു ഡിജിറ്റല്‍ കോളനിയായി മാറും. അതുകൊണ്ടു തന്നെ കാര്യങ്ങള്‍ പഠിച്ചിട്ടു വിശകലനം ചെയ്യുക, വിമര്‍ശനാത്മകമായി സമീപിക്കുക തുടങ്ങിയ വൈജ്ഞാനിക ശേഷികളെക്കാള്‍ കൂടുതല്‍ അറിവിനെ ഡിജിറ്റല്‍ ഉപകരണങ്ങളുടെ സഹായത്തോടുകൂടി കണ്ടെത്തുക (ഹീരമശേിഴ സിീംഹലറഴല) എന്നുള്ളത് സുപ്രധാനമായിട്ടുള്ള ഒരു ശേഷിയായി മാറും. ഇത്തരത്തില്‍ സൂക്ഷ്മതലത്തില്‍ ഉള്ള പല മാറ്റങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട് എങ്കിലും സാമാന്യമായി ഉണ്ടാവാന്‍ സാധ്യതയുള്ള മാറ്റങ്ങളെ നാം മുന്‍കൂട്ടി കാണേണ്ടതുണ്ട്.


എല്ലാവരും ഹാജരാണ്:

     സര്‍വകലാശാലകളുടെ ഏറ്റവും പ്രധാനപ്പെട്ട വരുമാന മാര്‍ഗങ്ങളിലൊന്നാണ് നിര്‍ദ്ദിഷ്ട ഹാജര്‍ ഇല്ലാത്ത വിദ്യാര്‍ത്ഥികളുടെ കൈകളില്‍ നിന്നും ഈടാക്കുന്ന കണ്ടോണെഷന്‍ (ഇീിറീിമശേീി) ഫീസ്. രാഷ്ട്രീയ പ്രവര്‍ത്തനം, ശാരീരിക ബുദ്ധിമുട്ടുകള്‍, ജോലി ചെയ്ത് പഠിക്കേണ്ടി വരുന്നവര്‍, വിവാഹം എന്നിങ്ങനെ  പല കാരണങ്ങളാല്‍ ഉന്നതവിദ്യാഭ്യാസ രംഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് അറ്റന്‍ഡന്‍സ് കുറവ് ഉണ്ടാവാറുണ്ട്.  എന്നാല്‍ കോവിഡാനന്തര കാലഘട്ടത്തില്‍ ഭൗതികമായ അറ്റന്‍ഡന്‍സിനു ബദലായി ഓണ്‍ലൈന്‍ അറ്റന്‍ഡന്‍സ് എന്ന ആശയം ഒരു ഭരണഘടനാപരമായ അവകാശമായി പോലും വിശദീകരിക്കപ്പെട്ടാല്‍ അത്ഭുതപ്പെടാനില്ല. എല്ലാ അധ്യാപകരും തങ്ങളുടെ റെഗുലര്‍ ക്ലാസ്സ് മുറികളില്‍ ഒരു ഗൂഗിള്‍ മീറ്റ് ആപ്ലിക്കേഷന്‍/മൈക്രോസോഫ്റ്റ് ടീം സ്ഥിരമായി ഓണ്‍ ചെയ്ത് വയ്ക്കേണ്ടത് ഒരു കസ്റ്റമര്‍ കെയര്‍ പ്രാക്ടീസ് ആയി മാറാനുള്ള സാധ്യതയാണ് കാണുന്നത്. സ്ഥാപനങ്ങള്‍ പരസ്യം ചെയ്യാന്‍ പോകുന്ന ഒരു പ്രധാനപ്പെട്ട ഘടകം ആയി ഇതു മാറും. ഭൗതിക അറ്റന്‍ഡന്‍സ് ഇല്ലാത്തതിന്‍റെ പേരില്‍ പരീക്ഷ എഴുതാന്‍ സാധിക്കാത്തത് വിദ്യാഭ്യാസ അവകാശ ലംഘനം ആയി തന്നെ വ്യാഖ്യാനിക്കപ്പെടുന്ന അവസ്ഥയിലേക്ക് കോടതികള്‍ പോലും എത്തിച്ചേരാനുള്ള സാധ്യത നിലനില്‍ക്കുന്നു. ഇത്തരത്തില്‍ സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിന്‍റെ ഭൗതികവും സാമൂഹികവുമായ തലങ്ങളെ പൂര്‍ണമായും അരികുവല്‍ക്കരിക്കുന്ന ദുരവസ്ഥയിലേക്ക് എത്തിച്ചേര്‍ന്നിട്ടുണ്ട്. 

     ഇതിന് വളരെ പ്രധാനപ്പെട്ട ചില ഗുണങ്ങളുണ്ട് എങ്കില്‍ കൂടിയും ഇതിന്‍റെ ദുരുപയോഗം നമ്മുടെ വിദ്യാഭ്യാസത്തിന്‍റെ ഗുണനിലവാരത്തെ കാര്യമായി സ്വാധീനിക്കുന്ന ഒരു അവസ്ഥ സംജാതമാക്കും. വളരെ ദുര്‍ബലമായ പരീക്ഷാ സമ്പ്രദായവും പരീക്ഷ എഴുതുന്നവര്‍ എല്ലാവരും തന്നെ 70 ശതമാനത്തിലധികം മാര്‍ക്കും വാങ്ങുന്ന കാഴ്ചയാണ് സ്കൂള്‍ തലം മുതല്‍ കോളെജ് തലം വരെ നാമിപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ പഠനത്തെ മുഖ്യ അജണ്ടയല്ലാതെ കണക്കാക്കുന്ന വലിയ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് കുറ്റബോധമില്ലാതെ അക്കാദമിക സാഹചര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതിനുള്ള അവസരം സൃഷ്ടിക്കപ്പെടുന്നു. പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത അറ്റന്‍ഡന്‍സ് പരിപൂര്‍ണമായി പ്രോത്സാഹിപ്പിച്ചു കൊള്ളണമെന്നില്ല. കാരണം റെഗുലര്‍ ആയി വിദ്യാര്‍ത്ഥികള്‍ കോളെജുകളില്‍ എത്തിച്ചേരുന്നത് സ്ഥാപനത്തിന്‍റെ ദൈനംദിന ചെലവുകള്‍ വര്‍ദ്ധിപ്പിക്കും എന്നുള്ളത് കൊണ്ട് തന്നെ ഒരു കച്ചവടപരമായ നേട്ടം ഇത്തരത്തില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കാണാനിടയുണ്ട്. 

     ജോലി എടുത്തുകൊണ്ട് പഠിക്കുക എന്ന ആശയം കാണാമറയത്ത് ഇരുന്നുകൊണ്ട് ഒരു ശക്തമായ തൊഴില്‍ വിപണി നമ്മുടെ മുമ്പിലേക്ക് വച്ചുനീട്ടുന്നു. ഇത്തരത്തില്‍ ഒരു വിഭാഗം യുവജനതയെ (സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന) പഠിച്ചുകൊണ്ട് ജോലി എടുക്കുന്നതിന് ലഭ്യമാകുന്നത് വഴി തൊഴില്‍ വിപണിയിലെ തൊഴിലാളികളുടെ അധിക ലഭ്യതയും ആരിലൊക്കെയോ ലാഭ പ്രതീക്ഷകള്‍ ഉണര്‍ത്തുന്നുണ്ട്.

     ട്രാജഡി ഓഫ് കോമണ്‍സിന്‍റെ ഏറ്റവും വലിയ ഉദാഹരണമായി ഭാവിയില്‍ ഇത്തരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മാറാനുള്ള സാധ്യതയാണ് കാണുന്നത്. എല്ലാ വിദ്യാര്‍ത്ഥികളും ചിന്തിക്കുക ഞാന്‍ സ്ഥിരമായി കോളെജില്‍ പോയിട്ട് എന്താ കാര്യം മറ്റുള്ളവര്‍ ആരും വരുന്നില്ലല്ലോ എന്നുള്ളതാണ്. ഞാന്‍ മാത്രം പോയിട്ടെന്താ മറ്റുള്ളവര്‍ ആരും വരില്ല എന്നുള്ളതുകൊണ്ട് ഞാനും പോകേണ്ട ആവശ്യമില്ല എന്നുള്ളതിലേക്ക് വിദ്യാര്‍ത്ഥികള്‍ എത്തിച്ചേരും. ഇത് വിദ്യാഭ്യാസത്തെ വിദ്യാര്‍ത്ഥികളുടെ സെക്കന്‍ഡറി പരിഗണന മാത്രം ആവശ്യമുള്ള ഒരു പ്രവര്‍ത്തിയാക്കി ചുരുക്കും. 

     വിദ്യാഭ്യാസത്തെ ആസ്വാദ്യകരമായ ഒരു സാമൂഹ്യ പ്രക്രിയ ആക്കി മാറ്റുകയല്ലാതെ ഈ വെല്ലുവിളിയെ നേരിടാന്‍ വലിയ ബുദ്ധിമുട്ടായിരിക്കും. കാരണം സാമൂഹ്യ ബന്ധങ്ങളും സാമൂഹ്യ ഇടപെടലുകളും പോലെ ഒരു മനുഷ്യനെ ഒരു സമ്പ്രദായത്തില്‍ കൊരുത്തിടാന്‍ പറ്റിയ വേറെ മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഇല്ല. നിശ്ശബ്ദതയാണ് ഒരു ഗുണനിലവാരമുള്ള ക്ലാസ്സ് മുറിയുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത എന്നതില്‍ നിന്ന് സാമൂഹികതയുടെ ആസ്വാദ്യത വിദ്യാഭ്യാസ ഗുണനിലവാരത്തെ ഏറ്റവും പ്രധാനപ്പെട്ട സൂചികയായി മാറേണ്ടതുണ്ട്. അതുകൊണ്ടു തന്നെ ചുരുങ്ങിപ്പോകുന്ന വ്യക്തി എന്നതില്‍ നിന്നും വളരുന്ന സമൂഹമെന്ന ആശയത്തെ ഊന്നിക്കൊണ്ടുള്ള ഒരു തത്ത്വചിന്ത കോവിഡാനന്തര കാലഘട്ടത്തില്‍  പൊതുസമൂഹത്തില്‍ ശക്തിപ്പെടുത്തേണ്ട വിത്തുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നാണ് വിതയ്ക്കപ്പെടേണ്ടത്.


ടീച്ചിങ് എക്സിക്യൂട്ടീവുകള്‍:

     ഉന്നത വിദ്യാഭ്യാസരംഗത്ത് നടപ്പാക്കപ്പെട്ടു കൊണ്ടിരിക്കുന്ന ചോയ്സ് ബേസ്ഡ് ക്രെഡിറ്റ് ആന്‍റ് സെമസ്റ്റര്‍ അതിന്‍റെ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ നടപ്പാക്കുകയാണെങ്കില്‍ ഓരോ വര്‍ഷവും അധ്യാപകര്‍ക്ക് കോഴ്സുകളുടെ സിലബസ് (പുതിയ അക്കാദമിക ഭാഷയില്‍ കോഴ്സ് എന്നാല്‍ പഴയ ഭാഷയില്‍ പേപ്പര്‍ എന്നാണ് അര്‍ത്ഥം. ഉദാഹരണമായി എം. എ ഇക്കണോമിക്സ് പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മൈക്രോ ഇക്കണോമിക്സ് എന്നുപറയുന്ന പേപ്പര്‍ ഒരു കോഴ്സ് ആണ്. എം. എ ഒരു പ്രോഗ്രാം എന്നും അറിയപ്പെടും) നിര്‍വഹിക്കുന്നതിനും പുതിയ കോഴ്സുകള്‍ ആവിഷ്കരിക്കുന്നതിനും ഉള്ള സ്വാതന്ത്ര്യം ഉണ്ട്. സോഫ്റ്റ് കോഴ്സുകള്‍ നല്‍കി ഒരു കോളെജിലെ തന്നെ അല്ലെങ്കില്‍ സര്‍വകലാശാലയിലെ തന്നെ മറ്റു വിഭാഗങ്ങളില്‍ നിന്നു കൂടി അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുവാന്‍ സാധിക്കും. ഇതു മാത്രവുമല്ല മൂക്ക് (ങഛഛഇ) കോഴ്സുകളിലൂടെ അധ്യാപകര്‍ രാജ്യമെമ്പാടും നിന്നും വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ഉള്ള സാധ്യതകള്‍ തുറന്നിടപ്പെടുകയാണ് കോവിഡാനന്തര കാലഘട്ടത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ എന്‍റോള്‍ ചെയ്യപ്പെട്ട കോഴ്സുകള്‍ ഉള്ള അധ്യാപകന്‍ ഏറ്റവും വിലയേറിയ അധ്യാപകനായി അറിയപ്പെടും. അതായത് വലിയ ഒരു അളവു വരെ അധ്യാപക നൈപുണ്യവും, അറിവിന്‍റെ ആഴവും ഒന്നും ആയിരിക്കുകയില്ല മറിച്ച് അധ്യാപകര്‍ മുന്നോട്ടു വയ്ക്കുന്ന കോഴ്സിന്‍റെ വിപണി സാധ്യത വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള വലിയ ഘടകമായി മാറും. ഇതോടൊപ്പം തന്നെ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട മറ്റൊരു ഘടകമായി മാറുന്നത് ഈ അധ്യാപകര്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങളുടെ പേരും വിശ്വാസ്യതയും ആണ്. അത്തരത്തിലുള്ള പേരും വിശ്വാസ്യതയും ആര്‍ജിച്ചെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ ആശ്രയിക്കുക അക്രെഡിറ്റിങ് ഏജന്‍സികളെയാണ്. പുതിയ ദേശീയ വിദ്യാഭ്യാസ നയം അക്രെഡിറ്റേഷന്‍ എന്നുള്ള ആശയത്തെ ദ്വിതല മത്സരമായി തുറന്നിടുകയാണ് ചെയ്യുന്നത്. അതായത് അക്രെഡിറ്റേഷന്‍ നേടിയെടുക്കുന്നതിനു വേണ്ടി സ്ഥാപനങ്ങള്‍ മത്സരിക്കുമ്പോള്‍ തന്നെ അക്രെഡിറ്റ് ചെയ്യുന്ന സ്ഥാപനങ്ങളും പരസ്പരം മത്സരിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേരും. ഇത്തരത്തില്‍ തീര്‍ത്തും മത്സരാത്മകമായും വാണിജ്യാടിസ്ഥാനത്തിലും സ്ഥാപനങ്ങള്‍ നേടിയെടുക്കുന്ന പേരും പ്രശസ്തിയും അധ്യാപകരുടെ കോഴ്സുകളിലേക്ക് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുള്ള പ്രധാനപ്പെട്ട ഒരു ഉപാധിയായി മാറും. ഓണ്‍ലൈന്‍ കോഴ്സുകളിലും മറ്റും എന്‍റോള്‍ ചെയ്യപ്പെടുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ വലിയ പരിധിയൊന്നും നിശ്ചയിക്കേണ്ട കാര്യം ഇല്ലാത്തതിനാലും അവയ്ക്ക് റെഗുലര്‍ കോഴ്സുകള്‍ക്ക് തത്തുല്യമായ മൂല്യം അംഗീകരിക്കപ്പെടുന്നതിനാലും നമ്മുടെ സാധാരണ കോളെജുകളും മറ്റും വലിയ അസ്തിത്വ പ്രതിസന്ധിയാണ് നേരിടുവാന്‍ പോകുന്നത്. 

     ഇതിനൊക്കെയുള്ള പ്രതികരണം ഒരു സാധാരണ കോളെജില്‍ നിന്നും കോളെജിലെ മാനേജ്മെന്‍റുകളില്‍ നിന്നും മറ്റും ഉണ്ടാവുക ഒരു ബിസിനസ് മാതൃക പൂര്‍ണമായും പിന്തുടരുക എന്നുള്ളതായിരിക്കും. അതായത് കൂടുതല്‍ വിദ്യാര്‍ത്ഥികളെ തങ്ങളുടെ അധ്യാപകര്‍ മുന്നോട്ടുവയ്ക്കുന്ന കോഴ്സുകളില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു വേണ്ടി ഉള്ള തന്ത്രങ്ങള്‍ കോളെജിന്‍റെ നിലനില്‍പ്പിന്‍റെ ഭാഗമായി മാറും. വിക്ടോറിയന്‍ കാലഘട്ടത്തില്‍ അധ്യാപകരുടെ ശമ്പളം നിശ്ചയിച്ചിരുന്നത് അവരുടെ ക്ലാസ്സുകളില്‍ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണത്തിന് ആനുപാതികമായി ആയിരുന്നു. 

     അതുകൊണ്ടുതന്നെ അധ്യാപകര്‍ തങ്ങളുടെ ക്ലാസ്സിലേക്ക് വിദ്യാര്‍ത്ഥികളെ പരമാവധി ആകര്‍ഷിക്കുന്നതിന് വേണ്ടിയുള്ള എല്ലാവിധ തന്ത്രങ്ങളും ആവിഷ്കരിച്ചു. ഇതില്‍ കാണാന്‍ സാധിച്ചത് യഥാര്‍ത്ഥത്തില്‍ അറിവും വിവേകവും ഉള്ള അധ്യാപകര്‍ക്ക് ആയിരുന്നില്ല കൂടുതല്‍ വിദ്യാര്‍ത്ഥികളെ ലഭിച്ചിരുന്നത് എന്നുള്ളതാണ്. മറിച്ച് ആകര്‍ഷകമായ പെരുമാറ്റം, കൂടുതല്‍ മാര്‍ക്കും ഗ്രേഡും ലഭിക്കുന്നതിനുള്ള സാധ്യത, തമാശകളിലൂടെയും ആകര്‍ഷകമായ ബോധന രീതികളിലൂടെയുമൊക്കെ വിദ്യാര്‍ത്ഥികളെ ഒരു അധ്യാപകന്‍ ക്ലാസ്സിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണമായി. എന്നാല്‍ ഇത്തരം ക്ലാസ്സുകള്‍ ആഴത്തിലുള്ള പഠനബോധന പ്രവര്‍ത്തനങ്ങളെ ക്ലാസ്സ് മുറിക്കു പുറത്തു നിര്‍ത്തി. കോവിഡാനന്തര കാലഘട്ടത്തില്‍ മേല്‍പ്പറഞ്ഞ എല്ലാവിധ സാധ്യതകളും ക്ലാസ്സ് മുറികളില്‍ പരീക്ഷിക്കപ്പെടും എന്നുള്ള കാര്യത്തില്‍ സംശയമില്ല. അതോടൊപ്പം തന്നെ ഏറ്റവും നിര്‍ണായകമായി മാറാന്‍ സാധ്യതയുള്ള ഒരു കാര്യമാണ് വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ക്ക് സൗകര്യപ്രദമായ കോഴ്സുകള്‍ നല്‍കുക എന്നുള്ളത്. അതായത് ഓരോ അധ്യാപകന്‍റെയും താല്‍പര്യം വിപണിയില്‍ ലഭ്യമാകുന്ന തൊഴില്‍ സാധ്യതകളുടെ അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന ഒന്നായി മാറുന്നു. ഇത്തരത്തില്‍ വിപണിയില്‍ നിര്‍മിക്കപ്പെടുന്ന താല്‍പര്യങ്ങളുടെ ഓര്‍ഡര്‍ എടുത്തുകൊണ്ട് തൊഴില്‍ വിപണിക്ക് ഡെലിവറി ചെയ്യുന്ന മധ്യവര്‍ഗം ആയി അധ്യാപകര്‍ രൂപാന്തരപ്പെടുന്നത് ചുരുങ്ങിയ കാലങ്ങള്‍ക്കുള്ളില്‍ തന്നെ നമുക്ക് കാണാന്‍ സാധിക്കും.

     തങ്ങളുടെ കോഴ്സുകളുടെ ഉത്തരവാദിത്വം തങ്ങള്‍ക്കു തന്നെ എന്നുള്ളതുകൊണ്ട് തന്നെ ഓരോ വര്‍ഷവും കോഴ്സുകള്‍ മാറിമറിഞ്ഞു കൊണ്ടേയിരിക്കും. അധ്യാപകരുടെ ഇന്‍സൈറ്റിനെക്കാളും താല്‍പര്യങ്ങളെക്കാളും വിപണിയില്‍ താല്‍പര്യങ്ങളുള്ള കോഴ്സുകള്‍ കൂടുതലായി കുമിഞ്ഞുകൂടും. അധ്യാപകര്‍ ടീച്ചിങ് എക്സിക്യൂട്ടീവ് എന്ന നിലയിലേക്ക് തങ്ങളുടെ കോഴ്സുകളെ കൂടുതല്‍ അഡ്വൈസ് ചെയ്യുന്നതിനും ആള്‍ക്കാരെ ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള ശ്രമങ്ങളിലേക്ക് ഇടപെടേണ്ടതായി വരും. വായനയെക്കാളും, തയ്യാറെടുപ്പിനെക്കാളും കൂടുതല്‍ തങ്ങളുടെ കോഴ്സിനെ മാര്‍ക്കറ്റ് ചെയ്യുക എന്നുള്ളത് അധ്യാപകരുടെ ഹോംവര്‍ക്കായും ഹാര്‍ഡ് വര്‍ക്കായും മാറും. 

     വിപണിക്കു വേണ്ട കോഴ്സുകള്‍ നെയ്തെടുക്കുന്ന നെയ്ത്തുകാര്‍ എന്ന അവസ്ഥയില്‍ നിന്നും അധ്യാപകര്‍ സ്വയം വിടുതല്‍ നേടുകയും സാമൂഹിക പ്രതിബദ്ധമായ കാഴ്ചപ്പാടുകളിലൂടെ സമൂഹത്തിനും സമ്പദ്വ്യവസ്ഥക്കും പുരോഗമനപരമായ രൂപങ്ങള്‍ തീര്‍ക്കുന്നതിനുള്ള കൂട്ടായ്മകളില്‍ പങ്കാളിയാകുന്നതു വഴിയാണ് ഇത്തരം മാറ്റങ്ങളോട് അധ്യാപകര്‍ പ്രതികരിക്കേണ്ടത്. തങ്ങളെ ചൂഴ്ന്നുനില്‍ക്കുന്ന അന്യവല്‍ക്കരണത്തിന്‍റെ ചരടുകളെ പൊട്ടിച്ചെറിയുന്നതിന് വിമര്‍ശനാത്മകതയില്‍ ഊന്നിയ പഠനബോധന സംസ്ക്കാരം അധ്യാപക വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി മാറേണ്ടതുണ്ട്.


പരീക്ഷാ വ്യവസായശാലകള്‍:

     വിദ്യാഭ്യാസ ലക്ഷ്യങ്ങളെക്കാള്‍ ഉപരി നമ്മുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ നയിച്ചുകൊണ്ടിരിക്കുന്നത് പരീക്ഷാ ലക്ഷ്യങ്ങളാണ്. വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷ എന്ന ഘടകം പുലര്‍ത്തുന്ന അപ്രമാദിത്വം വളരെ വ്യക്തമാണ്. അതുകൊണ്ടു തന്നെ പരീക്ഷയെ സംബന്ധിക്കുന്ന ഒരു സമ്പദ്വ്യവസ്ഥ വിദ്യാഭ്യാസത്തോട് അനുബന്ധിച്ച് രൂപപ്പെട്ടു വന്നിട്ടുണ്ട്. പൊതുഖജനാവില്‍ നിന്ന് വിദ്യാഭ്യാസത്തിന് ചെലവാക്കുന്ന തുകയെക്കാള്‍ കൂടുതല്‍ സ്വകാര്യവ്യക്തികള്‍ മൊത്തത്തില്‍ പരീക്ഷയ്ക്ക് വേണ്ടി ചെലവാക്കുന്നുണ്ട്. പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് വാങ്ങുന്നതിനു വേണ്ടി സഹായിക്കുന്ന പഠനസഹായികള്‍, ലേണിങ് ആപ്പുകള്‍, ട്യൂഷന്‍ ക്ലാസ്സുകള്‍, കോച്ചിങ് ക്ലാസ്സുകള്‍ എന്നിവയ്ക്കു വേണ്ടി ചെലവാക്കുന്ന മൊത്തം തുക ഗവണ്‍മെന്‍റിന്‍റെ വിദ്യാഭ്യാസ ബജറ്റിനെക്കാള്‍ കൂടുതലാണ് എന്നുള്ളത് പച്ചയായ യാഥാര്‍ത്ഥ്യമാണ്. പരീക്ഷയെ സഹായിക്കുന്ന ഇത്തരത്തിലുള്ള ഒരു വ്യവസായം നിലനില്‍ക്കുന്നു എന്ന  യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോള്‍ തന്നെ പരീക്ഷ എന്ന ആശയം തന്നെ ഒരു പുതു വ്യവസായമായി മാറുന്ന കാഴ്ചയാണ് കോവിഡാനന്തര കാലഘട്ടത്തിന്‍റെ സംഭാവന. പരീക്ഷ വ്യവസായം ഇപ്പോള്‍ തന്നെ നിലനില്‍ക്കുന്നുണ്ട്. ഇതിനുള്ള ഏറ്റവും നല്ല ഉദാഹരണമാണ് സി ബി എസ് ഇ രാജ്യത്തുടനീളം നടത്തിയിരുന്ന നീറ്റ്, യു ജി സി തുടങ്ങിയ പരീക്ഷകള്‍. നമ്മുടെ സി ബി എസ് ഇ സ്കൂള്‍ അധ്യാപകര്‍ക്ക് ബോധനം എന്നതു പോലെ തന്നെ ഇത്തരത്തിലുള്ള പരീക്ഷകള്‍ നടത്തിക്കുന്നതിലും പ്രാഗത്ഭ്യം ഉള്ളവരാണ്. മിക്കവാറും എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും ഇത്തരത്തിലുള്ള പ്രവേശന പരീക്ഷകളും, അതുപോലെ തന്നെ ജോലിക്ക് ആള്‍ക്കാരെ തിരഞ്ഞെടുക്കുന്ന പരീക്ഷകളും നടത്തേണ്ട ചുമതല സി ബി എസ് ഇ സ്കൂളുകള്‍ക്ക് ഉണ്ടാവാറുണ്ട്. ഇത് വലിയൊരു സാമ്പത്തിക സ്രോതസ്സ് ആണ് എന്നുള്ളത് കൊണ്ട് തന്നെ സ്കൂളുകളും അധ്യാപകരും ഇതിനെ സഹര്‍ഷം സ്വാഗതം ചെയ്യുകയാണ് പതിവ്. 

     മുന്‍പ് സൂചിപ്പിച്ചതു പോലെ കോവിഡ് ഈ വ്യവസായത്തിന് ഒരു രാസത്വരകമായി മാറുകയാണ്. ഓണ്‍ലൈന്‍ കോഴ്സുകളും ങഛഛഇ പ്രോഗ്രാമുകളും വ്യാപകമാകുന്നതോടു കൂടി ഡിജിറ്റല്‍ ആയിട്ടുള്ള പ്രൊക്റ്റേര്‍ഡ് (ജൃീരീൃലേറ) പരീക്ഷകള്‍ക്ക് ആവശ്യം പതിന്മടങ്ങ് വര്‍ദ്ധിക്കും. നൂറു കമ്പ്യൂട്ടറുകള്‍ വാങ്ങിവച്ചാല്‍ എല്ലാ മാസവും ചുരുങ്ങിയത് ശരാശരി അഞ്ച് പരീക്ഷ വച്ചെങ്കിലും നടത്തി നല്ല ഒരു തുക നേടിയെടുക്കുന്നതിന് സ്ഥാപനങ്ങള്‍ക്ക് സാധിക്കും. 

     ലൈബ്രറികളും കളിസ്ഥലങ്ങളും മറ്റുമാണ് ഒരു വിദ്യാഭ്യാസ സ്ഥാപനത്തെ പൊതുജനങ്ങള്‍ക്കിടയില്‍ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ഘടകങ്ങള്‍. ഇതില്‍ നിന്നും മാറി പരീക്ഷാനടത്തിപ്പ് കേന്ദ്രങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ കാണുന്ന പൊതു കാഴ്ചപ്പാട് അക്കാദമികതയെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ആഢംബരമാക്കി മാറ്റും. അക്കാദമികത തിരിച്ചു പിടിച്ചു കൊണ്ട് മാത്രമെ ഇത്തരത്തിലുള്ള അപകടങ്ങളില്‍ നിന്നും നമുക്ക് രക്ഷപ്പെടാന്‍ സാധിക്കുകയുള്ളൂ. കാമ്പസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും സമൂഹം നേരിടുന്ന വിവിധ തരത്തിലുള്ള പ്രശ്നങ്ങളെ ശാസ്ത്രത്തിന്‍റെയും മാനവികതയുടെയും കാഴ്ചപ്പാടുകളിലൂടെ ചര്‍ച്ച ചെയ്യുന്ന പ്രധാന വേദികളായി പൊതുസമൂഹത്തിന് അനുഭവവേദ്യമാകുന്ന അവസ്ഥ കോവിഡാനന്തര കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തെ തിരിച്ചുപിടിക്കുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനമായി മാറ്റേണ്ടതുണ്ട്. 


രണ്ടുതരം വിദ്യാര്‍ത്ഥികള്‍: 

     റെഗുലര്‍ ആയിട്ടുള്ള കോളെജ് പഠനം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്ന വലിയ വിഭാഗം വിദ്യാര്‍ത്ഥികള്‍ ആശ്രയിച്ചിരുന്നത് പാരലല്‍ കോളെജുകളെയും വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ആണ്. എന്നാല്‍ മൂക്ക് കോഴ്സുകളുടെ വ്യാപനവും അറ്റന്‍ഡന്‍സ് സംബന്ധിയായ നിര്‍ബന്ധങ്ങളും ഇല്ലാതാകുന്നതോടു കൂടി റെഗുലര്‍ ആയി പഠിക്കുക എന്നുള്ളത് തൊഴില്‍ വിപണിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നതിനുള്ള ഡിസൈറബിള്‍ (റലശെൃമയഹല) ക്വാളിഫിക്കേഷന്‍ ആയി മാറാനുള്ള സാധ്യതയുണ്ട്. അതുകൊണ്ടു തന്നെ റെഗുലര്‍ ആയി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എത്തി പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് കൂടുതല്‍ ഫീസ് അടക്കം വാങ്ങുന്ന രീതിയില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഗവണ്‍മെന്‍റ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തന്നെയുള്ള സ്വകാര്യ കോഴ്സുകളും മാറാം. ചുരുക്കം പറഞ്ഞാല്‍ എല്ലാ ദിവസവും കോളെജില്‍ പോയി പഠിക്കുക എന്നുള്ളത് ഒരു ആഢംബരമായി വരുംകാലങ്ങളില്‍ കണക്കാക്കപ്പെടാം. സാമ്പത്തികവും ശാരീരികവും അടക്കമുള്ള മറ്റു പല കാരണങ്ങളാലും കോളെജുകളില്‍ റെഗുലര്‍ ആയി പഠിക്കാന്‍ എത്താന്‍ പറ്റാത്ത വിദ്യാര്‍ത്ഥികള്‍ ഈ പ്രിവിലേജ് സൊസൈറ്റിയുടെ പുറത്തായി പോകും. ഫലത്തില്‍ സാമ്പത്തികമായ അതിര്‍വരമ്പുകളിലൂടെ വിദ്യാര്‍ത്ഥികള്‍ രണ്ടായി തിരിക്കപ്പെടാം. ഒരു വിഭാഗം സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഒന്നും തന്നെ ഇല്ലാതെ സ്കൂളുകളിലും കോളെജുകളിലും റെഗുലര്‍ ആയി പഠിച്ച് ബിരുദങ്ങള്‍ നേടുന്നവരും മറ്റൊരു വിഭാഗം സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ മൂലം ജോലികള്‍ക്കും മറ്റും പോകേണ്ടതിനാല്‍ ങഛഛഇ വഴിയും ഇനി അഥവാ റെഗുലര്‍ കോളെജുകളില്‍ എന്‍റോള്‍ ചെയ്തിട്ടുണ്ടെങ്കില്‍ത്തന്നെ കൂടുതലും ഓണ്‍ലൈന്‍ സാധ്യതകളിലൂടെയും പഠന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിങ്ങനെ. സാമൂഹികവും സാമ്പത്തികവുമായ അതിര്‍വരമ്പുകളെ  ഇല്ലാതാക്കുന്നതില്‍ ഒരു വലിയ പങ്ക് നമ്മുടെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിച്ചിട്ടുണ്ട് എന്ന കാര്യത്തില്‍ സംശയമില്ല. വ്യത്യസ്തതകളുള്ള വിഭാഗങ്ങളെ ഒരു പൊതുഇടത്തില്‍ സാമൂഹികമായി ഇടപഴകുന്നതിന് സഹായിക്കുന്നത് വഴിയാണ് വലിയൊരളവുവരെ ഇത് സാധിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള പൊതുഇടങ്ങള്‍ എന്നുള്ള സങ്കല്‍പം നിര്‍ബന്ധമല്ലാതാവുക എന്നുള്ളത് ഭാവി സമൂഹത്തെ സംബന്ധിക്കുന്ന അപായ സൂചനകള്‍ നല്‍കുന്നുണ്ട്.

     വിദ്യാഭ്യാസ മേഖലയെ സംബന്ധിച്ചിടത്തോളം കോവിഡ് ഒരു ബിസിനസ് വൈറസ് ആയിരുന്നോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം നിലനിന്നിരുന്ന വ്യാവസായിക താല്‍പര്യങ്ങളെ കൂടുതല്‍ ത്വരിതപ്പെടുത്തുകയും നിയമാനുസൃതമാക്കുകയും ചെയ്യുകയാണ് വിദ്യാഭ്യാസത്തില്‍ കോവിഡ് കാലഘട്ടം ഉണ്ടാക്കുന്ന ഒരു പ്രധാനപ്പെട്ട മാറ്റം. ഇത് സാധ്യമാകുന്നത് സ്വാതന്ത്ര്യം, സ്വയംപര്യാപ്തത തുടങ്ങിയ അവിതര്‍ക്കിതമായ ആശയങ്ങളെ വ്യാവസായികമായ രീതിയില്‍ പുനര്‍നിര്‍വചനം ചെയ്തുകൊണ്ടാണ്. അത് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മുന്നില്‍ മുമ്പോട്ട് വയ്ക്കുന്നത് സ്വാതന്ത്ര്യത്തിന്‍റെ വലിയ ഒരു ലോകമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് തങ്ങളുടെ സൗകര്യങ്ങള്‍ അനുസരിച്ച് ക്ലാസ്സുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിനും പരീക്ഷ എഴുതുന്നതിനും മറ്റുമുള്ള സൗകര്യവും അധ്യാപകര്‍ക്ക് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പുതിയ കോഴ്സുകള്‍ വിഭാവനം ചെയ്യുന്നതിനും അവതരിപ്പിക്കുന്നതിനും മറ്റുമുള്ള സൗകര്യങ്ങളും ഇതിന്‍റെ ഭാഗമായി ഉണ്ടാവും. ഈ സ്വാതന്ത്ര്യം മത്സരാത്മകതയെ അതിനുള്ള വിലയായി ആവശ്യപ്പെടും. പൂര്‍ണമായും സ്വതന്ത്രമായ ഒരു വിദ്യാഭ്യാസ പ്രക്രിയ ആസ്വദിക്കുവാനുള്ള അവസരം ലഭ്യമാക്കുക വഴി തങ്ങളുടെ പ്രവര്‍ത്തിയുടെ മുഴുവന്‍ ഉത്തരവാദിത്വവും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സ്വയം ഏറ്റെടുക്കേണ്ടതായി വരും. ഇതിലൂടെ പരസ്പരം മത്സരിക്കുന്ന അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും ഒരു സമൂഹമാണ് ഉരുത്തിരിഞ്ഞു വരുന്നത്. സ്വാതന്ത്ര്യം എന്ന ആശയത്തിന് ഒരു പുത്തന്‍ അര്‍ത്ഥമാണ് വിദ്യാഭ്യാസ ലോകത്ത് കോവിഡാനന്തര കാലഘട്ടം വിനിമയം ചെയ്യുന്നത്. ഈ സ്വാതന്ത്ര്യം പേടിപ്പെടുത്തുന്നതാണ്!

     

     


Share:

ഭാവനയിലെ സ്ഥലം അഥവാ കടലിന്‍റെ മണം -- പി. എഫ് മാത്യൂസ്





     ജീവിതം തികച്ചും അയഥാര്‍ത്ഥമായാണ് എനിക്കു തോന്നിയിട്ടുള്ളത്. ഞാനെഴുതുന്ന കഥകളാണ് എന്നോടു കൂടുതല്‍ അടുത്തു നില്‍ക്കുന്നത്.


ബോര്‍ഹസ്

     ശോഷിച്ച ഉടല്‍ കറുത്ത പര്‍ദ്ദയാല്‍ മറച്ച്, തിളങ്ങുന്ന മൂക്കുത്തിയും പ്രകാശമുള്ള പുഞ്ചിരിയുമണിഞ്ഞ്, കുട്ടികളെപ്പോലെ സംസാരിക്കുന്ന മാധവിക്കുട്ടിയെ ഓര്‍മ വരുന്നു. ഒരിക്കല്‍ സംവിധായകനായ കെ. പി കുമാരനോടൊപ്പം അവരുടെ വീട്ടില്‍ പോയപ്പോഴാണ് ആദ്യമായി കണ്ടതും മിണ്ടിയതും. അപരിചിത്വം തീരെയില്ല, ഇന്നലെ കണ്ടയാളെ ഇന്നു വീണ്ടും കാണുന്ന ലാഘവം. കണ്ടപാടെ, ആയിടെയുണ്ടായ അസ്വാസ്ഥ്യം നിറഞ്ഞ ഒരനുഭവത്തെക്കുറിച്ചു അവര്‍ പറയാന്‍ തുടങ്ങി. മതം മാറ്റത്തേത്തുടര്‍ന്ന് ധാരാളം ശത്രുക്കളുണ്ടായിരുന്ന സമയമാണ്. ഒരു ഉച്ചസമയത്ത് കാവല്‍ക്കാരന്‍റെ കണ്ണുവെട്ടിച്ച് അവരുടെ ഫ്ളാറ്റിലേക്ക് വെളുത്ത, പരുക്കനായ ഒരു ചെറുപ്പക്കാരന്‍ കയറിവന്നു. ആരാണ് എന്താണ് എന്ന ചോദ്യങ്ങള്‍ക്കൊന്നും മറുപടി പറയാന്‍ മെനക്കെടാതെ അധികാരത്തോടെ അയാള്‍ ഫ്ളാറ്റിലെമ്പാടും നടന്ന്, മുക്കും മൂലയും പരിശോധിക്കാന്‍ തുടങ്ങി. ബഹളമുണ്ടാക്കി ആളെ കൂട്ടുമെന്നു മാധവിക്കുട്ടി പറഞ്ഞപ്പോള്‍ ഒന്നു മയപ്പെട്ടു. ബാബുവെന്നാണ് പേരെന്നും മട്ടാഞ്ചേരിയില്‍ നിന്നാണ് വരുന്നതെന്നുമൊക്കെ അയാള്‍ പറഞ്ഞു. പിന്നെ കുറച്ചുനേരം ഞങ്ങളുടെ സംസാരം മുറിഞ്ഞുപോയി. അതിഥികളെ സല്‍ക്കരിക്കാന്‍ മറന്നുപോയല്ലോ എന്ന വിഷമത്തോടെ ഞങ്ങള്‍ക്ക് കുടിക്കാന്‍ ചായയോ നാരങ്ങാനീരോ എടുക്കാന്‍ മാധവിക്കുട്ടി സഹായിയോടു ആവശ്യപ്പെട്ടു. ചായകുടിക്കുന്നതിനിടയില്‍ അതുവരെ പറഞ്ഞുകൊണ്ടിരുന്ന സംഭവം പാടെ മറന്ന് കൊച്ചുവര്‍ത്തമാനങ്ങളിലും വിശേഷങ്ങളിലും മുഴുകി. പിന്നെ പെട്ടെന്ന് ഓര്‍മവന്നപ്പോള്‍, ഗുണ്ടയെപ്പോലെ വീട്ടിലേക്കു കയറിവന്ന ബാബുവിനെ തേടി മട്ടാഞ്ചേരിയിലേക്കു പോയ കാര്യം അവര്‍ പറയാന്‍ തുടങ്ങി. ഇടയ്ക്കു വച്ച് അതും മുറിഞ്ഞു. സംസാരമെല്ലാം തീര്‍ന്ന് ഞങ്ങള്‍ മടങ്ങുന്ന നേരത്ത് യാത്രയാക്കാനായി ഗോവണിയോളം നടന്നുവന്നിട്ട് അവര്‍ പൂര്‍ത്തിയാക്കാതിരുന്ന ആ സംഭവത്തെക്കുറിച്ചു വീണ്ടും വിവരിച്ചു. ബാബു എന്നു പേരുള്ള ആ യുവാവ് മട്ടാഞ്ചേരിയില്‍ കുപ്രസിദ്ധനായ വാടകക്കൊലയാളിയായിരുന്നു, മിക്കവാറും സമയങ്ങളില്‍ ജയിലിലാണ്. പുറത്തിറങ്ങിയാല്‍ പണത്തിനായി കുറ്റകൃത്യങ്ങളിലേര്‍പ്പെടും. കുറെ മനുഷ്യര്‍ അയാളുടെ കൈയാല്‍ മരിച്ചിട്ടുണ്ട്. അതുകേട്ട് ഒരക്ഷരം പറയാനാകാത്ത അവസ്ഥയിലാണ് ഞങ്ങള്‍ മടങ്ങിയത്. രണ്ടോമൂന്നോ ആഴ്ച കഴിഞ്ഞപ്പോള്‍ ഒരു പ്രസിദ്ധീകരണത്തില്‍ ഈ ബാബുവെക്കുറിച്ച് ഞാനൊരു കഥ വായിച്ചു. മാധവിക്കുട്ടി എഴുതിയ ആ കഥയുടെയും അതിലെ നായകന്‍റെയും പേര് വെളുത്തബാബു എന്നായിരുന്നു. ڇഎന്‍റെ അംഗരക്ഷകനായ പൊലീസുകാരനാണ് വെളുത്ത ബാബുവിനെപ്പറ്റി പറഞ്ഞു തന്നത്. മുപ്പതിനായിരം രൂപ കൊടുത്താല്‍ ബാബു ആരെയും കൊന്നുതരുംڈ - കഥ വിവരിക്കുന്ന ഞാന്‍ എന്ന സ്ത്രീകഥാപാത്രം മട്ടാഞ്ചേരിയിലെ ഒരു പുസ്തകക്കച്ചവടക്കാരനോടാണ് ഈ കൊലയാളിയെക്കുറിച്ച് അന്വേഷിക്കുന്നത്. കഥയിലെ സ്ത്രീ മടങ്ങാന്‍ നേരത്ത് പുസ്തകക്കച്ചവടക്കാരന്‍ ചോദിച്ചു. ഏതു ശത്രുവെ വധിക്കാനാണ് നിങ്ങള്‍ വാടകക്കൊലയാളിയെ തേടുന്നത്, ആരാണ് നിങ്ങളുടെ ശത്രു?

     ڇശത്രു ഞാന്‍ തന്നെ.ڈ അവള്‍ മറുപടി പറഞ്ഞു.

     എവിടെയും ഇല്ലാതിരുന്ന ഒരു കാര്യം ഭാവനയില്‍ നിന്നു സൃഷ്ടിക്കുന്നതിനെ സംബന്ധിച്ച പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ഞാന്‍ ആലോചിച്ചു തുടങ്ങിയ കാലമാണത്. കഥ എഴുതുന്നയാളുടെ ജീവിതത്തിലേക്ക് മനസ്സു സൃഷ്ടിച്ച ആ ലോകം അപൂര്‍വമായെങ്കിലും കടന്നുവരാതിരിക്കില്ല. കൂടുതല്‍ കാലം മുഴുകേണ്ടി വരുന്നതിനാല്‍ നോവലിസ്റ്റിന്‍റെ ജീവിതത്തെയാകും ഭാവന കൈയ്യേറുക. അങ്ങനെ സംഭവിച്ചാല്‍ അതു മാരകമായിത്തീര്‍ന്നുവെന്നും വരാം. ഡോണ്‍കിഹോട്ടെയും ഗ്രെഗര്‍ സാംസയും മീശയും അതേപടി ജീവിതത്തിലേക്കു കയറിവന്നാലുള്ള സ്ഥിതിയൊന്ന് ആലോചിച്ചു നോക്കൂ. യാഥാര്‍ത്ഥ്യത്തിനു പകരം നില്‍ക്കാന്‍ കഴിയാത്ത ചില കുറവുകളോടെയാണ് നോവല്‍ എന്ന മാദ്ധ്യമം പിറന്നതു തന്നെ. അതുകൊണ്ടുതന്നെ നോവലില്‍ ഒരു കഥാപാത്രത്തെ രണ്ടു വ്യത്യസ്തമായ മട്ടില്‍ കൊലപ്പെടുത്താം, കൊലപ്പെടുത്താതെയുമിരിക്കാം. ഫിക്ഷന്‍ അല്ലെങ്കില്‍ കഥ അതുമാത്രമായി നിലനില്‍ക്കും. സര്‍ഗാത്മകതയുള്ള വായനക്കാരനാണ് ചിലപ്പോഴെങ്കിലും അതിനെ ജീവിതത്തില്‍ പിടിച്ചു നിര്‍ത്തുന്നത്. ഒരു കഥയെ യഥാര്‍ത്ഥത്തില്‍ നടന്ന കഥ എന്നു വിശേഷിപ്പിച്ചാല്‍ കലയോടും യാഥാര്‍ത്ഥ്യത്തോടും ചെയ്യുന്ന അവഹേളനമാണെന്നു പറഞ്ഞത് വ്ളാഡിമര്‍ നബക്കോവാണ്. എന്നാല്‍ മനഃശ്ശാസ്ത്രഗ്രന്ഥങ്ങളെക്കാള്‍ മനുഷ്യമനസ്സിനെ അറിയുന്നത് നോവലുകളാണെന്നതും പറയേണ്ടതുണ്ട്. മനുഷ്യനെക്കുറിച്ചുള്ള യാതൊന്നും നോവലിന് അന്യവുമല്ല. അതിലെ സ്ഥലകാലങ്ങള്‍ പ്രത്യക്ഷയാഥാര്‍ത്ഥ്യത്തിന്‍റെ പകര്‍പ്പല്ലെന്നും അതൊരു പ്രതീതി മാത്രമാണെന്നും നല്ല വായനക്കാരനറിയാം. എന്നാല്‍ പുറമെ കാണുന്നത്രയ്ക്കു നിരുപദ്രവകാരിയല്ല ഫിക്ഷന്‍ എന്നും പറയാതിരിക്കാനാകില്ല. ഫാഷിസ്റ്റുകള്‍ മാത്രമല്ല ചില ജനാധിപത്യഭരണകൂടങ്ങള്‍ പോലും പുസ്തകങ്ങളെ നിരോധിച്ചിട്ടുള്ളത് ഫിക്ഷന്‍ അവരുടെ സുരക്ഷിതമായ നിലനില്‍പ്പിന് സഹായകമല്ല എന്നു തീര്‍ച്ചയുള്ളതുകൊണ്ടുതന്നെയാണ്. പലപ്പോഴും സാഹിത്യത്തിലൂടെ രൂപപ്പെട്ടുവരുന്ന കഥാലോകം നിലവിലുള്ള മതരാഷ്ട്രീയ സ്ഥാപനങ്ങളെ ചോദ്യം ചെയ്യുക മാത്രമല്ല സ്വാതന്ത്ര്യ പ്രഖ്യാപനം കൂടി നടത്തിയേക്കുമെന്ന് അധികാരത്തില്‍ രമിക്കുന്നവര്‍ക്കറിയാം.

     ഒരാള്‍ സാഹിത്യം എഴുതി ജീവിക്കാന്‍ തീരുമാനിക്കുമ്പോള്‍ മറ്റൊരു തരത്തിലുള്ള ജീവിതം തിരഞ്ഞെടുത്തു എന്നാണര്‍ത്ഥം. ഇതേ ആശയം വേറൊരു രീതിയില്‍ പണ്ടേ പറഞ്ഞിട്ടുണ്ട് ഫ്ളൊബേര്‍. മനുഷ്യാസ്തിത്വത്തിന്‍റെ അനേകം തലങ്ങള്‍ കണ്ടെത്തിയത് നോവലാണെന്നതും പുതിയ കണ്ടുപിടിത്തമൊന്നുമല്ല. നോവലിനു മാത്രം ഖനിച്ചെടുക്കാനാകുന്ന ചില സത്യങ്ങളാണ് നോവല്‍ കണ്ടെത്തേണ്ടതെന്ന് കുന്ദേരയ്ക്കും മുമ്പ് ഹെര്‍മന്‍ ബ്രോഹ് പറഞ്ഞുവച്ചിട്ടുണ്ട്. നോവല്‍ എന്ന കലാരൂപത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ വ്യക്തമായിത്തന്നെ അറിയാം പ്രപഞ്ചത്തോളം വലുതായ പ്രതിഭകളായ മോബിഡിക്കുകള്‍ നീന്തിത്തുടിച്ച് കടന്നുപോയ വെള്ളമാണതെന്ന്. പുറമെ നിശ്ചലവും ശാന്തവുമായി തോന്നുമെങ്കിലും അതിന്‍റെ ആഴം അളക്കുവാനും അതില്‍ കൊത്തുവേല ചെയ്യാനും ചെറുമീനുകള്‍ക്ക് അത്ര എളുപ്പമല്ല എന്ന തെളിഞ്ഞ ബോധ്യത്തോടെയാണ് ഇത്തവണയും ഞാന്‍ നോവലെഴുത്തിലേക്ക് ഇറങ്ങിത്തിരിച്ചത്. څകടലിന്‍റെ മണംچ എന്‍റെ നാലാമത്തെ നോവലാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍ രണ്ടാമത്തെ നോവല്‍. 1996 ല്‍ څചാവുനിലംچ പുസ്തകമായതിനു ശേഷം പ്രത്യേകിച്ചൊന്നും സംഭവിക്കാത്ത പതിമൂന്നു വര്‍ഷങ്ങള്‍ കടന്നുപോയി. ജീവിക്കണമെങ്കില്‍ ജോലി ചെയ്യാതൊക്കില്ല എന്ന സ്ഥിതിവിശേഷം മൂലം ഫ്ളൊബേറിയന്‍ സങ്കല്‍പ്പത്തിലെ മറ്റൊരു മട്ടിലുള്ള ജീവിതമൊന്നും തിരഞ്ഞെടുക്കാന്‍ കഴിഞ്ഞില്ല. ചാവുനിലത്തിന്‍റെ കെട്ടു തീര്‍ത്തും വിട്ടുകഴിഞ്ഞിരുന്നുവെന്നു മാത്രമല്ല. വായനക്കാരും നിരൂപകരും തിരസ്ക്കരിച്ച നോവലായതിനാല്‍ വേറെ ഒഴിയാബാധകളുമുണ്ടായിരുന്നില്ല. നമ്മളില്‍ നിന്ന് ആരും ഒന്നും പ്രതീക്ഷിക്കാത്ത അവസ്ഥയും കൂടിച്ചേര്‍ന്നതാണല്ലോ സ്വാതന്ത്ര്യം. അങ്ങനെയുള്ള സമയത്താണ് څകടലിന്‍റെ മണംچ എന്നു പേരിട്ടിട്ടില്ലാത്ത ഈ നോവല്‍ തുടങ്ങുന്നത്. കടലാസില്‍ ആദ്യ രൂപം വളരെ വേഗത്തില്‍ത്തന്നെ എഴുതാന്‍ കഴിഞ്ഞു. ഒന്നാം കരട് ഒരാള്‍ക്കും വായിക്കാന്‍ കൊടുക്കരുതെന്ന ഗുരുക്കന്മാരുടെ ഉപദേശം തെറ്റിച്ചുകൊണ്ട് ഞാനത് ഒരാള്‍ക്ക് വായിക്കാന്‍ കൊടുത്തു. സത്യസന്ധനായ അയാള്‍ വളരെ ക്രൂരമായിത്തന്നെ ആ നോവലിനെ കീറിമുറിച്ചു മുന്നിലേക്കിട്ടു തന്നിട്ട് പറഞ്ഞു ഇത് ഉപേക്ഷിക്കുകയാണ് ഉത്തമം. എന്നിട്ട് മറ്റൊന്ന് എഴുതാന്‍ ശ്രമിക്കൂ. എന്തുകൊണ്ടാണ് ഞാനത് അന്ധമായി വിശ്വസിച്ചതെന്ന് ഇപ്പോഴും അറിയില്ല. എന്തുകൊണ്ടായാലും അതെനിക്കു ഗുണം ചെയ്തു എന്നു തന്നെയാണ് ഇപ്പോള്‍ തോന്നുന്നത്. അതുകൊണ്ടുമാത്രമാണ് څഇരുട്ടില്‍ ഒരു പുണ്യാളന്‍چ, څഅടിയാളപ്രേതംچ എന്നീ നോവലുകള്‍ എഴുതാന്‍ കഴിഞ്ഞത്. ചാവുനിലത്തിന്‍റെ ഭൂമികയില്‍ നിന്ന് മറ്റൊരു കൃതി എഴുതരുതെന്ന് ചില സ്നേഹിതര്‍ ഉപദേശിച്ചതാണെങ്കിലും അതിനു കാതു കൊടുക്കാതെയാണ് ഈ രണ്ടു നോവലുകളും എഴുതിയത്. അതങ്ങനെ എഴുതിപ്പോയി എന്നേ പറയാനാകൂ. ധാരാളം പണിയെടുത്തു എന്നതു സത്യമാണെങ്കിലും ആ രണ്ടു നോവലുകളും ഒട്ടും ആസൂത്രിതമായിരുന്നില്ല.

     കൊച്ചിയുടെ എഴുത്തുകാരന്‍, മരണവും ഇരുട്ടുമുള്ള കൃതികള്‍ എഴുതുന്നവന്‍ തുടങ്ങിയ വിശേഷണങ്ങള്‍ വളരെ അനായാസം ചാര്‍ത്തിക്കിട്ടിയെങ്കിലും അത്തരം നിഷ്ക്കളങ്കമായ വിലയിരുത്തലുകളെ ഗൗരവത്തിലെടുത്തിട്ടില്ല. എനിക്ക് എന്‍റേതായ ശൈലിയുണ്ടെന്നു തന്നെ എനിക്കു തോന്നിയിട്ടില്ല. ആരോ പറഞ്ഞതുപോലെ ഓരോ പുസ്തകവും അതിന്‍റെ ശൈലി കണ്ടെത്തുകയാണ്. ഒരു കൃതി വായിക്കുന്നയാള്‍ അതിന്‍റെ എഴുത്തുകാരനെ ഓര്‍ക്കാതിരിക്കുക തന്നെ വേണം. ഒരിക്കലും സ്വന്തം ജീവിതാനുഭവമെഴുതുന്നയാളാകാന്‍ എനിക്കു താല്‍പര്യം തോന്നിയിട്ടില്ല. എഴുതുന്നവ സ്വന്തം കണ്ടെത്തലുകളൊന്നുമല്ല. മുന്നേ കടന്നുപോയ എത്രയൊ പേരുടെ ചുമടും പേറിയാണ് നടപ്പ്. എഴുതാന്‍ പഠിച്ചതു തന്നെ മുന്നേ പോയവരെ കണ്ടിട്ടാണ്. എഴുതപ്പെടുന്ന വാക്കുകളൊന്നും ഞാനല്ലെന്നും അറിയാം. ഈ നിമിഷത്തെ എഴുതുമ്പോള്‍ അത് അനന്തകാലത്തേക്കുള്ളതാകണമെന്നുമില്ല. അടുത്ത നിമിഷം എല്ലാം മാറിമറിയാം. യാഥാര്‍ത്ഥ്യമല്ല അയഥാര്‍ത്ഥ്യമാണ് ഒരു നോവലിലെ ലോകവും സത്തയും എന്നൊക്കെയാണ് ഇപ്പോഴത്തെ തോന്നല്‍. ഓസിപ് മാന്‍റല്‍സ്റ്റാമും അന്ന അഖ്മത്തോവയും ചേര്‍ന്ന് മരിച്ചുപോയ കവികളുടെ കവിതകളിലൂടെ സഞ്ചരിച്ച് അവര്‍ ജീവിച്ച കാലവും സ്ഥലവും സൃഷ്ടിച്ചിട്ടുള്ളതായി വായിച്ചിട്ടുണ്ട്. മുന്നേ കടന്നുപോയ കവികളുമായി ഒരു സംഭാഷണത്തിനുള്ള ശ്രമം നടത്തുകയാണവര്‍ ചെയ്തിരുന്നത്. ഇപ്പോഴില്ലാത്ത സ്ഥലത്തിലൂടെയും മനുഷ്യരിലൂടെയുമുള്ള ഇത്തരം യാത്രകള്‍ കൂടിയാണ് സാഹിത്യം. ഇതാണ് ഞാന്‍, ഇതാണെന്‍റെ ശൈലി എന്നു പ്രദര്‍ശിപ്പിക്കുന്ന പുസ്തകങ്ങള്‍ക്ക് എന്തോ കാര്യമായ കുറവുണ്ടെന്ന് എപ്പോഴും തോന്നിയിട്ടുണ്ട്. അവനവനെ അങ്ങനെ പരിമിതപ്പെടുത്തുന്നതിനോട് തീരെ താല്‍പര്യമില്ല എന്നതാണ് അതിനു പിന്നിലെ ആലോചന. څകടലിന്‍റെ മണംچ വായിക്കുന്ന ഒരാള്‍ അത്രയെങ്കിലും സമ്മതിച്ചു തരുമെന്നാണ് ഞാന്‍ കരുതുന്നത്. ഞാന്‍ വളരെയേറെ ആസ്വദിച്ച ഒരു ലോകമായിരുന്നു ആ നോവലിന്‍റേത്. പലപ്പോഴും എഴുത്തുമേശ വിട്ടുപോരാന്‍ പോലും എനിക്ക് മടിയായിരുന്നു. എഴുതപ്പെട്ട നോവലുകള്‍ക്കുള്ളിലും സിനിമകള്‍ക്കുള്ളിലും ജീവിക്കാനാഗ്രഹിക്കുന്ന രണ്ടു കഥാപാത്രങ്ങളോട് തീവ്രമായ മാനസികാടുപ്പം തന്നെ എനിക്കുണ്ടായി. അതിലൊരു കഥാപാത്രം ഒരടയാളവുമില്ലാതെ അപ്രത്യക്ഷമാകുകയാണ് ചെയ്യുന്നത്. അയാള്‍ ഏതു നോവലിലേക്കായിരിക്കും ഓടി രക്ഷപ്പെട്ടിരിക്കുക എന്ന് അയാളെ വല്ലാതെ സ്നേഹിച്ചുപോയ സഫിയ ആലോചിക്കുന്നുണ്ട്.

     നോവല്‍, സിനിമ അല്ലെങ്കില്‍ ഒരു കലാരൂപം ജീവിതത്തിലേതുപോലെ സമാന്തരമായ ഒരു സ്ഥലവും കാലവും മനുഷ്യര്‍ക്കു നല്‍കുന്നുണ്ടെന്ന ചിന്തയിലാണ് കഥാപാത്രങ്ങളും എഴുത്തുകാരനും ജീവിക്കുന്നത്. ഭാവനയാല്‍ സൃഷ്ടിക്കപ്പെടുന്ന ലോകത്തില്‍ മനുഷ്യനു താമസിക്കാന്‍ ഒരിടം ഉണ്ടാകുമ്പോഴാണ് നല്ല കലാസ്വാദകന്‍ അതില്‍ ജീവിക്കാനാഗ്രഹിക്കുന്നത്. څകടലിന്‍റെ മണംچ എന്നു പേരിട്ട ഈ നോവലില്‍ യഥാര്‍ത്ഥത്തില്‍ കടല്‍ ഇല്ല. ഇതിലെ ചില കഥാപാത്രങ്ങള്‍ അന്തരീക്ഷത്തില്‍ കടലു മണക്കുന്നുണ്ട്. കടല്‍ ഇല്ലാത്ത ഒരു നഗരത്തില്‍ അതിന്‍റെ മണം അനുഭവപ്പെടുമ്പോള്‍ വായനക്കാരനോടൊപ്പം കഥാപാത്രങ്ങളും തങ്ങളുടെ ഭാവനയിലെ പ്രപഞ്ചത്തിലേക്കു പ്രവേശിക്കുകയാണ്. കടല്‍ മറ്റൊരു ജീവിത സാദ്ധ്യതയാണ്. മനുഷ്യന്‍റെ മാലിന്യങ്ങളത്രയും അടിഞ്ഞുകൂടുന്ന അതിന്‍റെ അടിത്തട്ടില്‍ നിന്നാണ് ആ ഗന്ധം ഉയര്‍ന്ന് കരയിലേക്ക് വരുന്നത് എന്ന് നോവലിന്‍റെ കരട് വായിച്ച എന്‍റെ ഒരു സ്നേഹിതന്‍ പറഞ്ഞു. കര അനുവദിക്കാത്ത പുതിയൊരു ജീവിത സാധ്യത കടല്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. മറ്റൊരു മട്ടിലുള്ള ജീവിതം സാധ്യമാണെന്ന് കടലിനടിയിലെ പ്രപഞ്ചം മനുഷ്യനെ ഓര്‍മിപ്പിക്കുന്നുമുണ്ട്. മരണത്തിനു തൊട്ടുമുമ്പ് മിക്കവാറും മനുഷ്യന്‍ ആലോചിക്കാനിടയുള്ള ഒരു കാര്യമാണ്, പുതിയൊരു ജീവിത സാധ്യത കൂടി ഉണ്ടായിരുന്നെങ്കില്‍ എന്ന്. അത് അസാധ്യമാണെന്നു തോന്നിയതിനാലാകും മഹത്തായ ചില നോവലുകളുടെ അന്ത്യരംഗം മാറ്റി എഴുതുന്ന ഒരു കഥാപാത്രത്തെ ഇറ്റാലിയന്‍ എഴുത്തുകാരനായ ജാനി ചെല്ലാത്തി സൃഷ്ടിച്ചത്. ജാനി ചെല്ലാത്തിയുടെ ഒരു ചെറുകഥയിലെ* നായകന്‍ പുസ്തകങ്ങളില്‍ മാത്രം ജീവിക്കുന്ന, പന്ത്രണ്ടു ഭാഷയറിയാവുന്ന ഒരു പണ്ഡിതനാണ്. അവസാനകാലത്ത് തന്‍റെ പുസ്തകശേഖരത്തില്‍ നിന്ന് ആഹാരം കഴിക്കാന്‍ പോലും പുറത്തിറങ്ങാതെ അയാള്‍ വലിയൊരു കര്‍മത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. മഹത്തായ നോവലുകളുടെ ദുരന്ത പര്യവസായിയായ അന്ത്യരംഗം ഏതാനും വാക്കുകള്‍ കൊണ്ടു മാറ്റി എഴുതി ശുഭപര്യവസായിയാക്കുന്ന ജോലിയായിരുന്നു അത്. ഒരു റഷ്യന്‍ നോവലിന്‍റെ ദുരന്തപര്യവസായിയായ രംഗം വെറും മൂന്നു വാക്കുകള്‍കൊണ്ടു മാറ്റി എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് അയാള്‍ മരിച്ചത്. അതായിരുന്നു അയാളുടെ മാസ്റ്റര്‍പീസ്.

     څകടലിന്‍റെ മണംچ എന്ന നോവലിന്‍റെ ലോകം എന്‍റെ മനസ്സിനോട് കൂടുതല്‍ അടുത്തുനില്‍ക്കുന്നുവെന്ന തോന്നലാണ് ഈ വരികള്‍ എഴുതിപ്പിച്ചത് എന്ന് ഒരുവട്ടം കൂടി പറയട്ടെ. ജാനി ചെല്ലാത്തിയുടെ വായനക്കാരനെപ്പോലെ എഴുത്തുകാരനും ഒരു തിരുത്തിനു മുതിരുന്നുണ്ട്. അസംഖ്യം സാധ്യതകള്‍ കണ്ടെത്തുന്ന വായനക്കാരനെ സ്വപ്നം കാണാത്ത പുസ്തകങ്ങളൊന്നും എഴുതപ്പെട്ടിട്ടുണ്ടാകില്ല. എഴുതിത്തീര്‍ന്ന നോവലില്‍ വായനക്കാരനുള്ള സ്വാതന്ത്ര്യം എഴുത്തുകാരനില്ലെന്ന ഉത്തമബോധ്യവുമുണ്ട് എനിക്ക്. നല്ല സെന്‍സിബിലിറ്റിയുള്ള വായനക്കാരന്‍ എഴുത്തുകാരനോളം പ്രതിഭയുള്ളവനാണെന്ന കാര്യത്തില്‍ സംശയമേയില്ല. അയാള്‍ മാത്രമായിരിക്കും ആ നോവലിന്‍റെ സ്ഥലകാലങ്ങളില്‍ ജീവിക്കുന്നത്. അയാള്‍ക്കു വേണ്ടിയായിരിക്കും ഒരു നോവലിസ്റ്റ് എഴുതുന്നതും. അതൊക്കെ ഓര്‍മിച്ചുകൊണ്ടാണ് څഇരുട്ടില്‍ ഒരു പുണ്യാളന്‍چ എന്ന നോവലിന്‍റെ പിന്‍കുറിപ്പില്‍ സമാനഹൃദയര്‍ക്കു വേണ്ടിയുള്ള രഹസ്യകോഡാണ് സാഹിത്യമെന്ന് ഞാനെഴുതിയത്. ഒരു കാര്യം തീര്‍ച്ച നോവലെഴുത്ത് ഏറെ കഷ്ടത നിറഞ്ഞ തീവ്രയജ്ഞമാണ്. സമ്പത്തും പ്രശസ്തിയും നേടിത്തരാത്ത, കഷ്ടപ്പാടു നിറഞ്ഞ ഈ കര്‍മത്തില്‍ ഒരെഴുത്തുകാരന്‍ എന്തുകൊണ്ട് മുഴുകുന്നു എന്നു സ്വയം ചോദിച്ചുകൊണ്ട് പ്രഗത്ഭ നോവലിസ്റ്റ് ഹവിയര്‍ മറിയാസ് പറയുന്നുണ്ട്, ഭാവനയില്‍ സൃഷ്ടിച്ച ആ ലോകത്തുള്ള ജീവിതം ആസ്വദിക്കുന്നതുകൊണ്ടുമാത്രമാണ് താന്‍ എഴുതുന്നതെന്ന്. അതോടൊപ്പം താന്‍ സൃഷ്ടിച്ച ലോകത്തു തന്നെപ്പോലെ ജീവിക്കാന്‍ കഴിയുന്ന മനസ്സടുപ്പമുള്ള വായനക്കാരന്‍റെ സഹവാസവും എന്നുകൂടി ഞാന്‍ കൂട്ടിച്ചേര്‍ക്കുന്നു.



* ഏശമിിശ ഇലഹഹമശേ യുടെ അ ടരവീഹമൃെ കറലമ ീള ഒമുു്യ ഋിറശിഴെ

Share:

ഒരിടത്ത് ഒരിടത്ത് ഒരു സുമംഗല മുത്തശ്ശി -- സിപ്പി പള്ളിപ്പുറം

 സുമംഗല അനുസ്മരണം





     ഒരിടത്ത് ഒരിടത്ത് ഒരു സുമംഗല മുത്തശ്ശിയുണ്ടായിരുന്നു. ഒരിടത്തെന്നു പറഞ്ഞാല്‍ വളരെ അകലെയൊന്നുമല്ല; തൃശൂര്‍ ജില്ലയിലെ ഓട്ടുപാറ ദേശത്തെ ദേശമംഗലം മനയിലാണ് ഈ കഥ മുത്തശ്ശി ജീവിച്ചിരുന്നത്.

     മലയാളത്തിലെ കുഞ്ഞുങ്ങളുടെ മനസ്സില്‍ കഥകളുടെ മാന്ത്രികച്ചെപ്പു തുറന്നു വച്ച സുമംഗല മുത്തശ്ശി കഥ പറച്ചില്‍ നിര്‍ത്തി യാത്രയായി. അര നൂറ്റാണ്ടുകാലം കുഞ്ഞുങ്ങളോടു നിര്‍ത്താതെ കഥ പറഞ്ഞ ഈ മുത്തശ്ശി കുഞ്ഞുങ്ങള്‍ക്കു മാത്രമല്ല; മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. മണ്‍മറഞ്ഞു പോയെങ്കിലും സുമംഗല മുത്തശ്ശിയുടെ കഥകള്‍ എക്കാലത്തും കുഞ്ഞുങ്ങളുടെ ഇളം ചുണ്ടുകളില്‍ മധുരമായി നിറഞ്ഞുനില്‍ക്കും.

     ആദ്യമാദ്യം സ്വന്തം മക്കളോടു മാത്രമാണ് സുമംഗല കഥ പറഞ്ഞിരുന്നത്. പുരാണങ്ങളില്‍ നിന്ന് ചികഞ്ഞെടുത്ത കഥകളും മുത്തശ്ശിക്കഥകളുമെല്ലാം കുറെനാള്‍ കൊണ്ട് തീര്‍ന്നുപോയി. ഇനിയെന്തു ചെയ്യും? അവര്‍ക്ക് വല്ലാത്ത ആവലാതിയായി. അപ്പോള്‍ വീട്ടിലുള്ള പക്ഷികളെയും മൃഗങ്ങളെയും കഥാപാത്രങ്ങളാക്കിയുള്ള രസകരമായ ചില കഥകള്‍ മെനഞ്ഞുണ്ടാക്കാന്‍ തുടങ്ങി. മക്കള്‍ കണ്ണിമ പൂട്ടാതെ അവ കേട്ടിരിക്കുന്നത് ആ അമ്മയെ സന്തോഷചിത്തയാക്കി.

     അപ്പോഴാണ് തന്‍റെ കഥകള്‍ സ്വന്തം മക്കള്‍ മാത്രം കേട്ടാല്‍ പോരെന്ന തോന്നല്‍ സുമംഗലക്കുണ്ടായത്.

     അധികം വൈകാതെ അക്കൂട്ടത്തില്‍പ്പെട്ട څകുറിഞ്ഞിയും കൂട്ടുകാരുംچ എന്നൊരു നീണ്ടകഥ അവര്‍ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധപ്പെടുത്തിയിരുന്ന څപൂമ്പാറ്റچ മാസികയ്ക്ക് അയച്ചുകൊടുത്തു.

     പൂമ്പാറ്റയുടെ അന്നത്തെ പത്രാധിപരും ബാലസാഹിത്യ തല്‍പ്പരനുമായ പി. എ വാര്യര്‍ അതീവ പ്രാധാന്യത്തോടെയാണ് څകുറിഞ്ഞിയും കൂട്ടുകാരുംچ തന്‍റെ മാസികയില്‍ ഖണ്ഡശ്ശ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയത്. എന്തിനു പറയുന്നു; അതിന്‍റെ ഓരോ അധ്യായവും വായിക്കാന്‍ കേരളത്തിലെ കുട്ടികള്‍ വലിയ ആവേശത്തോടെയാണ് കാത്തിരുന്നത്. സുമംഗലയുടെ ജീവിതത്തിലെ വലിയൊരു വഴിത്തിരിവായിരുന്നു അത്. താന്‍ ഒരു എഴുത്തുകാരിയായി അംഗീകരിക്കപ്പെട്ടിരിക്കുന്നു എന്ന തോന്നല്‍ അതോടെ സുമംഗലയ്ക്കുണ്ടായി. താമസിയാതെ കോട്ടയത്തെ സാഹിത്യപ്രവര്‍ത്തക സഹകരണസംഘം څകുറിഞ്ഞിയും കൂട്ടുകാരുംچ പുസ്തകരൂപത്തില്‍ പ്രസിദ്ധീകരിച്ചു.

     എങ്കിലും ഡി സി ബുക്ക്സ് 1978 ല്‍ പ്രസിദ്ധീകരിച്ച څപഞ്ചതന്ത്രംچ പുനരാഖ്യാനത്തോടെയാണ് സുമംഗല മലയാളികളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയത്. അതിനകം തന്നെ പഞ്ചതന്ത്ര കഥകള്‍ പലരും പുനരാഖ്യാനം ചെയ്തുവെങ്കിലും ഇളം മനസ്സുകളെ ആകര്‍ഷിക്കുന്ന സുമംഗലയുടെ ലളിതസുന്ദരമായ രചനാശൈലി څപഞ്ചതന്ത്രچത്തിന് പ്രചുരപ്രചാരം നേടിക്കൊടുത്തു.

     1934 മെയ് 16 ന് കവിതയും കഥകളി മുദ്രകളും കൈകോര്‍ത്ത് ചുവടുവയ്ക്കുന്ന വെള്ളിനേഴി ഒളപ്പമണ്ണ മനയ്ക്കലാണ് സുമംഗല പിറന്നത്. ഋഗ്വേദത്തിന് ഭാഷ്യമെഴുതിയ മഹാപണ്ഡിതനായ ഒ. എം. സി നമ്പൂതിരിപ്പാടായിരുന്നു പിതാവ്. കുറൂര്‍ മനയ്ക്കലെ ഉമാദേവി അന്തര്‍ജ്ജനം മാതാവും.

     څലീലാനമ്പൂതിരിപ്പാട്چ എന്നതായിരുന്നു യഥാര്‍ത്ഥ പേര്. പില്‍ക്കാലത്ത് സ്വന്തമായി സ്വീകരിച്ച തൂലികാ നാമമാണ് സുമംഗല എന്നത്. കുട്ടിക്കാലം മുതല്‍ തന്നെ കവിതാ പാരായണത്തിലും പുരാണ വായനയിലും കൂടുതല്‍ താല്‍പര്യം പ്രദര്‍ശിപ്പിച്ചിരുന്ന സുമംഗലയ്ക്ക് മുത്തശ്ശിക്കഥകളോടും വലിയ പ്രിയമായിരുന്നു. ഇതെല്ലാം അവരുടെ ബാലസാഹിത്യ രചനയ്ക്ക് കൂടുതല്‍ കരുത്തു പകര്‍ന്നു. കുറിഞ്ഞിയും കൂട്ടുകാരും, മിഠായിപ്പൊതി, നെയ്പായസം, തങ്കക്കിങ്കിണി, കഥകളതിസാദരം, മഞ്ചാടിക്കുരു, മുത്തുസഞ്ചി, കുടമണികള്‍, നടന്നു തീരാത്ത വഴികള്‍, രഹസ്യം, ഒരു കുരങ്ങന്‍ കഥ, കേട്ടകഥകളും കേള്‍ക്കാത്ത കഥകളും എന്നിവയെല്ലാം സുമംഗലയുടെ തൂലികത്തുമ്പില്‍ നിന്ന് ഉതിര്‍ന്നു വീണ മുത്തുകളാണ്.

     ഇവയ്ക്കു പുറമെ ഉണ്ണികള്‍ക്ക് ശ്രീകൃഷ്ണ കഥകള്‍, ഈ കഥ നിങ്ങള്‍ കേട്ടിട്ടുണ്ടോ? തത്ത പറഞ്ഞ കഥകള്‍, ആനന്ദരാമായണം, അത്ഭുതരാമായണം തുടങ്ങിയ പുനരാഖ്യാന കൃതികളും രചിച്ചിട്ടുണ്ട്. അതോടൊപ്പം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന രണ്ടു വാള്യങ്ങളുള്ള ഒരു പച്ചമലയാള നിഘണ്ടുവും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

     പി. നരേന്ദ്രനാഥിനും മാലിക്കിനും ശേഷം മലയാളിക്കുഞ്ഞുങ്ങളുടെ മനസ്സില്‍ ഏറ്റവും കൂടുതല്‍ ഇടം നേടിയ എഴുത്തുകാരി സുമംഗല തന്നെയായിരുന്നു.

     കുഞ്ഞുങ്ങളോട് ഒരു മുത്തശ്ശി എങ്ങനെ കഥ പറഞ്ഞിരുന്നുവോ, അതേ രീതി തന്നെയാണ് സുമംഗല തന്‍റെ ബാലസാഹിത്യ രചനയ്ക്ക് കൂടുതലും അവലംബമാക്കിയത്.

     മനുഷ്യകഥാപാത്രങ്ങളെക്കാള്‍ കൂടുതലായി ജന്തുപാത്രങ്ങള്‍ക്ക് ഇളം മനസ്സില്‍ സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന് സുമംഗല തിരിച്ചറിഞ്ഞു. ബാലഭാവനകള്‍ക്ക് ചിറകുമുളപ്പിക്കുന്ന കഥാവതരണരീതി, ലളിതകോമള പദാവലി, കുട്ടികളില്‍ ആകാംക്ഷയുണര്‍ത്തുന്ന രചനാതന്ത്രം, സന്മാര്‍ഗമൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന പ്രമേയ സ്വീകരണം എന്നിവയെല്ലാമായിരുന്നു സുമംഗലക്കഥകളുടെ പ്രത്യേകതകള്‍.

     ഇത്രയൊക്കെ പറഞ്ഞതുകൊണ്ട് കേവലമൊരു കഥയെഴുത്തുകാരി മാത്രമായിരുന്നു സുമംഗലയെന്ന് ആരും ധരിക്കരുത്. അറുപതുകളുടെ തുടക്കം മുതല്‍ കേരള കലാമണ്ഡലത്തിന്‍റെ പബ്ലിക് റിലേഷന്‍സ് ഓഫീസറായി സേവനം ചെയ്യാനും സുമംഗലയ്ക്ക് ഭാഗ്യം സിദ്ധിച്ചു. അക്കാലത്ത് ഈ മഹതി വളരെ അര്‍പ്പണബുദ്ധിയോടെ ചെയ്ത രണ്ടു കാര്യങ്ങള്‍ മലയാളത്തിനു മറക്കാവുന്നതല്ല. കേരള കലാമണ്ഡലത്തിന്‍റെ സമ്പൂര്‍ണ ചരിത്ര നിര്‍മിതിയായിരുന്നു അതിലൊന്ന്. നീണ്ടകാലത്തെ അന്വേഷണങ്ങളും പഠനങ്ങളും ചര്‍ച്ചകളും നടത്തിയാണ് സുമംഗല ഈ മഹാദൗത്യം പൂര്‍ത്തിയാക്കിയത്.

     മറ്റൊന്ന് ആശ്ചര്യചൂഡാമണി കൂടിയാട്ടത്തിന്‍റെ ക്രമദീപികയും ആട്ടപ്രകാരവും ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയ ഏറ്റവും ശ്രമകരമായ ജോലിയാണ്. ഇതും വളരെ വിജയകരമാംവണ്ണം നിര്‍വഹിക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

     സാഹിത്യലോകവും ആസ്വാദക ലോകവും നിറഞ്ഞ ആദരവുകളാണ് പല ഘട്ടങ്ങളിലായി ഈ എഴുത്തുകാരിക്ക് സമര്‍പ്പിച്ചത്. ശ്രദ്ധേയമായ നിരവധി അവാര്‍ഡുകളും അംഗീകാരങ്ങളും വിവിധ സന്ദര്‍ഭങ്ങളിലായി അവരെ തേടിയെത്തി. എങ്കിലും തനിക്കുള്ള ഏറ്റവും വലിയ അവാര്‍ഡ് ڇകുട്ടികളുടെ മനസ്സിലെ കഥ മുത്തശ്ശി എന്ന സ്ഥാനڈമാണെന്ന് അവര്‍ ഉറച്ചുവിശ്വസിച്ചിരുന്നു.

     څനെയ്പായസംچ എന്ന കൃതിക്ക് 1978 ല്‍ കേരളസാമൂഹികക്ഷേമ വകുപ്പിന്‍റെ പുരസ്ക്കാരം ലഭിച്ചു. 1979 ലെ കേരള സാഹിത്യ അക്കാദമി ശ്രീ പത്മനാഭസ്വാമി പുരസ്ക്കാരത്തിന് സുമംഗലയുടെ څമിഠായിപ്പൊതിچ തിരഞ്ഞെടുക്കപ്പെട്ടു. 1996 ല്‍ കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സമഗ്രസംഭാവനാ അവാര്‍ഡ് സുമംഗലയ്ക്കു ലഭിച്ചു. 2010 ലെ കേരള സാഹിത്യ അക്കാദമി അവാര്‍ഡിന് സുമംഗലയുടെ څനടന്നുതീരാത്ത വഴികള്‍چ അര്‍ഹത നേടി. 2013 ല്‍ കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡിനും ഈ വലിയ എഴുത്തുകാരി അര്‍ഹയായി. ഇതിനിടയില്‍ ബാലസാഹിത്യത്തിനുള്ള പത്മാ പുരസ്ക്കാരവും അവരെ തേടിയെത്തി.

     മലയാള ബാലസാഹിത്യത്തിന് അനശ്വര സംഭാവനകള്‍ നല്‍കിയ സുമംഗല മുത്തശ്ശിയെന്ന സാക്ഷാല്‍ ലീലാനമ്പൂതിരിപ്പാട് 2021 ഏപ്രില്‍ 27 ന് കഥപറച്ചില്‍ നിര്‍ത്തി കാലയവനികയ്ക്കുള്ളില്‍ മറഞ്ഞു.

Share:

ചീവീട് -- സി. എസ് സേവ്യര്‍

 കവിത



ചീവീട്

സി. എസ് സേവ്യര്‍


ആരവങ്ങള്‍ക്കിടയില്‍

പാഞ്ഞുവരുന്നതിന്‍റെ നേര്‍ക്ക്

ആഞ്ഞു ചുഴറ്റിയടിക്കുന്നവര്‍

അറിയുന്നില്ല

നെഞ്ചിലുരയുമ്പോള്‍

സിരകള്‍

മുറിഞ്ഞു പൊട്ടുന്നവന്‍റെ

വേദന.

കുളമ്പില്‍ ലാടമിട്ട്

കുതിരപോലെ കുതിച്ച്

ഓടിപ്പാഞ്ഞ് വലിച്ചെറിയുന്നവര്‍ കേള്‍ക്കുന്നില്ല

മണ്ണിലുരഞ്ഞ്

തുന്നല്‍ പൊട്ടി

മാംസം നുറുങ്ങുന്നവന്‍റെ നിലവിളി.

അനങ്ങാതെ നിന്ന്

ഇടയ്ക്ക് നടന്നും

ചിലപ്പോള്‍ ഓടിയും

വെയിലത്ത്

ഉരുണ്ടും പൊങ്ങിയും വരുന്ന ഭൂഗോളത്തെ കൈപ്പിടിയിലൊതുക്കാന്‍

കൊതിക്കുന്നവരും

കാണുന്നില്ല

കരത്തില്‍ പുരണ്ട മണ്ണില്‍ ചേര്‍ന്നരഞ്ഞ്

വേരറ്റവന്‍റെ

കരച്ചില്‍.

പക്ഷെ

മൈതാനം ശൂന്യമായി

എല്ലാം ഏറ്റുവാങ്ങിയിടത്ത് ചുഴറ്റിയടിച്ചതും

വലിച്ചെറിഞ്ഞതും

പരസ്പരം പ്രണയിച്ചു കിടക്കുമ്പോള്‍

അറിയുന്നുണ്ട്

ഗാലറികളില്‍

ഉച്ചത്തില്‍ കരയാന്‍ മാത്രം വിധിക്കപ്പെട്ട ചീവീടുകളുടെ നൊമ്പരം!

Share:

എരിഞ്ഞടങ്ങാത്ത ചിതകള്‍ --- സന്തോഷ് കുമാര്‍

 ദേശീയം






     പുണ്യനദി ഗംഗയില്‍ ഒഴുകി നടക്കുകയാണ് മൃതദേഹങ്ങള്‍. അഴുകിയളിഞ്ഞവയാണെല്ലാം; ചിലത് പാതി വെന്തിട്ടുണ്ട്. അവയില്‍ ചിലത് ബിഹാറിലെ ബക്സര്‍ ഗ്രാമത്തില്‍ വന്നടിഞ്ഞു. മൃതദേഹങ്ങളുടെ എണ്ണം എഴുപതാണെന്ന് ചില കണക്കുകള്‍. 150 എണ്ണമുണ്ടെന്ന് ചില റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഗാസിപ്പുരിലും ഉന്നാവോയിലുമെല്ലാം കണ്ട മൃതദേഹങ്ങള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം 200 കവിയും. എല്ലാം കോവിഡ് വന്നു മരിച്ചവരാണ്. ഉത്തര്‍പ്രദേശിലെ ഗ്രാമങ്ങളില്‍ നിന്ന് ഗംഗയിലേക്ക് ഒഴുകി വന്നതാണവ. അയല്‍ സംസ്ഥാനത്തു നിന്നുള്ള മൃതദേഹങ്ങള്‍ ഒഴുകി അടിയുന്നത് തടയാന്‍ ഗംഗാനദിയില്‍ റാണിഘട്ട് ഭാഗത്ത് വലകള്‍ പിടിപ്പിച്ചതായി ബിഹാര്‍ ജലവിഭവ മന്ത്രി സഞ്ജയ് കുമാര്‍ ഝാ പറയുന്നു. വലയില്‍ കുടുങ്ങിക്കിടക്കുന്നു ചില മൃതദേഹങ്ങള്‍.

     യോഗി ആദിത്യനാഥിന്‍റെ ഉത്തര്‍പ്രദേശില്‍ പൊതുശ്മശാനങ്ങളെല്ലാം കോവിഡ് വന്നു മരിച്ചവരുടെ മൃതദേഹങ്ങള്‍ കൊണ്ടു നിറഞ്ഞുകഴിഞ്ഞു. സ്വന്തമായി വിറകു വാങ്ങി ഉറ്റവരുടെ ദേഹം സംസ്കരിക്കാന്‍ പാവപ്പെട്ട ഗ്രാമീണരുടെ കൈയില്‍ പണമില്ല. മുമ്പൊക്കെ, അഞ്ഞൂറു രൂപയുടെ വിറകുണ്ടെങ്കില്‍ ഗംഗാതീരത്തെ ശ്മശാനങ്ങളില്‍ മൃതദേഹം ദഹിപ്പിക്കാമായിരുന്നു. കോവിഡിന്‍റെ രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ ശവസംസ്കാര ചെലവ് പതിനായിരം രൂപയോളമായി കുതിച്ചുയര്‍ന്നു. പണം കണ്ടെത്താനാകാതെ ചില ഗ്രാമീണര്‍ മൃതദേഹങ്ങള്‍ ഗംഗയിലേക്ക് ഒഴുക്കി വിട്ടു. മറ്റു ചിലര്‍ നദീ തീരത്തെ മണലില്‍ കുഴിച്ചിട്ടു. പേമാരി വന്ന് മണ്ണ് ഇളകിയപ്പോള്‍ അവയും നദിയിലേക്ക് കുത്തിയൊഴുകി.

     ഗംഗയില്‍ മാത്രമല്ല, ഉത്തര്‍പ്രദേശിലെ ഹാമിര്‍പുരില്‍ യമുനാ നദിയിലും മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നു. ഇത് ഉത്തര്‍പ്രദേശിലെ മാത്രം സ്ഥിതിയല്ല, ഡല്‍ഹിയിലും ഗുജറാത്തിലും രാജസ്ഥാനിലുമെല്ലാം കോവിഡ് ബാധിച്ചു മരിച്ച മനുഷ്യര്‍ക്ക് മാന്യമായ അന്ത്യയാത്ര ഒരുക്കാന്‍ പോലും കഴിയാതെ വലയുകയാണ് ഉറ്റവര്‍. ആശുപത്രികളില്‍ പ്രാണവായു കാത്തിരിക്കുന്ന രോഗികളുടെ വരി പോലെ ശ്മശാനങ്ങളില്‍ ശവസംസ്കാരം കാത്ത് മൃതദേഹങ്ങളുടെ കാത്തിരിപ്പ് വരികള്‍ നീണ്ടു നീണ്ടു പോകുന്നു.

     മരിച്ചവരെ സംസ്കരിക്കുന്നതിനുള്ള മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഭൂമി വിട്ടുപോകുന്ന മനുഷ്യനുള്ള മഹത്തായ യാത്രയയപ്പാണ്. അത്യാദരപൂര്‍വം ആ ജീവനെ പറഞ്ഞയക്കാനാണ് സര്‍വമതങ്ങളും പഠിപ്പിക്കുന്നത്. മതവിശ്വാസമില്ലാത്തവര്‍ പോലും തികഞ്ഞ ആദരവോടെയാണ് ശവസംസ്കാരച്ചടങ്ങുകളില്‍ പങ്കെടുക്കുന്നത്. കോവിഡ് മഹാമാരിയില്‍ പകച്ചുനില്‍ക്കുന്ന രാജ്യത്ത് അതുപോലും നിഷേധിക്കപ്പെടുന്നു. പ്രാണവായു കിട്ടാതെ പിടഞ്ഞുവീഴുന്ന മനുഷ്യരുടെ മൃതദേഹങ്ങള്‍ കുന്നുകൂടുന്നു. അതൊന്നു സംസ്കരിക്കാന്‍ ഉറ്റവര്‍ ദിവസം മുഴുവന്‍ വരിനില്‍ക്കുന്നു. എത്രയോ ചരിത്ര പുരുഷന്മാരുടെ ശവകുടീരങ്ങളുടെ നഗരമായ ഡല്‍ഹിയില്‍ ഇപ്പോള്‍ ശവകുടീരങ്ങള്‍ക്ക് ഇടമില്ല. ശ്മശാനങ്ങള്‍ക്ക് ഒഴിവില്ല. ചിതയിലെടുക്കാന്‍ കാത്തുവച്ച മൃതദേഹങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണവിടെ.  

     കോവിഡ് ബാധിച്ച് പ്രാണവായുവിനായി കേഴുന്നവരെയും വഹിച്ച് പാഞ്ഞുപോകുന്ന ആംബുലന്‍സുകളുടെ അലര്‍ച്ചയാണ് ഡല്‍ഹിയിലെമ്പാടുമെന്ന് തലസ്ഥാന നഗരിയില്‍ കഴിയുന്നവര്‍ വിലപിക്കുന്നു. മരണനിഴലില്‍ നിന്നു രക്ഷപ്പെടാനെന്നോണം ജീവനും കൈയില്‍ പിടിച്ചുള്ള നെട്ടോട്ടമാണത്. കിടത്താന്‍ ഇടമില്ലാത്തതിനാല്‍ ഒരു ആശുപത്രിയില്‍ നിന്ന് മറ്റൊന്നിലേക്കുള്ള യാത്രക്കൊടുവില്‍, അതേ ആംബുലന്‍സില്‍ത്തന്നെയാവും മിക്കവരുടെയും അന്ത്യയാത്രയും. ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (എയിംസ്) ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള എത്രയോ ആശുപത്രികളുള്ള നഗരമാണ് ഡല്‍ഹി. ചെറുതും വലുതുമായ ആയിരത്തിലധികം ആശുപത്രികള്‍. ആം ആദ്മി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം സ്ഥാപിച്ച മൊഹല്ല ക്ലിനിക്കുകള്‍ വേറെയും. പക്ഷെ, കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ ആദ്യമെ തളര്‍ന്നുവീണത് ഈ ആരോഗ്യ മേഖലയാണ്. 

     ڇനല്ല ചികിത്സ ലഭിച്ചിരുന്നെങ്കില്‍ ഞാന്‍ രക്ഷപ്പെടുമായിരുന്നു,ڈ മരണത്തിന് തൊട്ടുമുമ്പ് രാഹുല്‍ വൊഹ്റയെന്ന 35 കാരന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. ഏതെങ്കിലും കുഗ്രാമത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലല്ല, ഡല്‍ഹി താഹിര്‍പുരിലെ രാജീവ് ഗാന്ധി സൂപ്പര്‍ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലിരുന്നാണ് യൂട്യൂബ് വ്ളോഗറും നടനുമായ രാഹുല്‍ വൊഹ്റ ഇതെഴുതിയത്. ڇഇനിയൊരു ജന്മമുണ്ടെങ്കില്‍ ഇനിയും നല്ല കാര്യങ്ങള്‍ ചെയ്യും. പക്ഷെ ഇപ്പോള്‍ എല്ലാ ധൈര്യവും ചോര്‍ന്ന് പോയിരിക്കുന്നു.ڈ സംസാരിക്കുന്നതിനിടെ ശ്വാസതടസ്സം വന്ന വൊഹ്റ ഓക്സിജന്‍ മാസ്ക് എടുത്ത് മുഖത്ത് വച്ചെങ്കിലും അതിലൂടെ പ്രാണവായു വരുന്നുണ്ടായിരുന്നില്ല. ഭയപ്പെട്ടതുപോലെത്തന്നെ വൊഹ്റ മരണത്തിന് കീഴടങ്ങി. രാഹുല്‍ വൊഹ്റയുടെ മാത്രമല്ല കോവിഡ് മഹാമാരിയോട് പോരാടുന്ന മുഴുവനാളുകളുടെയും ധൈര്യം ചോര്‍ന്നു പോയിത്തുടങ്ങിയിരിക്കുന്നു.  

     രാഹുല്‍ വൊഹ്റയ്ക്ക് നല്ല ആശുപത്രിയില്‍ പ്രവേശനം ലഭിച്ചിരുന്നു, കുറെ നേരമെങ്കിലും ഓക്സിജന്‍ കിട്ടിയിരുന്നു. തലസ്ഥാന നഗരിയില്‍ പ്രാണവായുവിനായി പിടയുന്ന ബഹുഭൂരിപക്ഷമാളുകള്‍ക്കും ഇതു രണ്ടും ഒരു സ്വപ്നം മാത്രമാണിപ്പോള്‍. രോഗികള്‍ നിറഞ്ഞതോടെ തലസ്ഥാനത്തെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ പാളി. വെന്‍റിലേറ്ററുകളും, തീവ്രപരിചരണ വിഭാഗങ്ങളും മതിയാകാതെയായി. ഓക്സിജന്‍ സിലിണ്ടറുകള്‍ കിട്ടാതായി. ഉറ്റവര്‍ക്ക് പ്രാണവായു എത്തിക്കാനായി ഓക്സിജന്‍ ഫില്ലിംഗ് കേന്ദ്രങ്ങളില്‍ ജനങ്ങള്‍ തിക്കിത്തിരക്കി. മീററ്റിലെ ആശുപത്രിയിലുള്ള അടുത്ത ബന്ധുവിന് ആരെങ്കിലും ഓക്സിജന്‍ സിലിണ്ടര്‍ എത്തിച്ചുകൊടുക്കണമെന്ന് പ്രശസ്ത ക്രിക്കറ്റ് താരം സുരേഷ് റെയ്നക്ക് യു. പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ടാഗ് ചെയ്ത് ട്വിറ്ററില്‍ എഴുതേണ്ടി വന്നു. യോഗിയല്ല, നടന്‍ സോനു സൂദാണ് റെയ്നയുടെ ബന്ധുവിന് ഓക്സിജന്‍ എത്തിക്കാന്‍ വേണ്ട ഏര്‍പ്പാടു ചെയ്തത്. ഡല്‍ഹിക്ക് സുപരിചിതനായ ഡോക്ടര്‍ പ്രദീപ് ബിജല്‍വാന് ഡല്‍ഹിയിലെ ഒരു ആശുപത്രിയിലും അഭയം കിട്ടിയില്ല. പ്രാണവായു കിട്ടാതെ അദ്ദേഹവും പിടഞ്ഞുവീണു. 

     രാജ്യത്തിന് ശ്വാസം മുട്ടുകയായിരുന്നു. ഇത്രനാള്‍ ശ്വസിച്ച പ്രാണവായു, ചുറ്റും അതേ മട്ടില്‍ ഉണ്ടായിട്ടും അതൊരിറ്റ് വലിച്ചെടുക്കാന്‍ ത്രാണിയില്ലാതെ പിടയുകയായിരുന്നു ജനങ്ങള്‍. തൊട്ടടുത്ത നിമിഷം താന്‍ മരിച്ചുപോയേക്കാമെന്ന നിസ്സഹായവസ്ഥയോടെ, മരണത്തിന്‍റെ കാലൊച്ചകള്‍ കേട്ട് ജീവച്ഛവമായവര്‍. ഓരോ ദിവസവും രോഗബാധയുടെ പുതിയ ഉയരത്തിലേക്ക് പോയ ഈ തരംഗം എപ്പോള്‍ താഴുമെന്ന് കൃത്യമായി പറയാന്‍ കേന്ദ്രസര്‍ക്കാരിനോ ആരോഗ്യമന്ത്രാലയത്തിനോ കഴിഞ്ഞിരുന്നുമില്ല. 

     കേന്ദ്രസര്‍ക്കാരിന്‍റെ അലംഭാവം ഒന്നുമാത്രമാണ് ഇന്ത്യയില്‍ ഈ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്ന് ലോകോത്തര വൈദ്യശാസ്ത്ര പ്രസിദ്ധീകരണമായ څലാന്‍സെറ്റ്چ മുഖപ്രസംഗത്തില്‍ കുറ്റപ്പെടുത്തുന്നു. കോവിഡിന്‍റെ രണ്ടാം തരംഗത്തെക്കുറിച്ചും, മ്യൂട്ടേഷന്‍ വന്ന പുതിയ പതിപ്പിനെക്കുറിച്ചും തുടര്‍ച്ചയായ മുന്നറിയിപ്പ് ലഭിച്ചിട്ടും, കുറച്ചു മാസങ്ങളിലെ കുറഞ്ഞ പോസിറ്റിവിറ്റി നിരക്കുവച്ച് ഇന്ത്യ കോവിഡിനെ നിയന്ത്രണത്തിലാക്കി എന്ന് അവകാശവാദം മുഴക്കുകയാണ് ഭരണ നേതൃത്വം ചെയ്തത്. മുന്നറിയിപ്പുകളെ അവഗണിച്ചു കൊണ്ട് രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നുമുള്ള ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ഉത്സവങ്ങള്‍ക്കും, കോവിഡ് പെരുമാറ്റച്ചട്ടങ്ങള്‍ നഗ്നമായി ലംഘിച്ചുകൊണ്ടുള്ള തിരഞ്ഞെടുപ്പ് റാലികള്‍ക്കും അനുമതി നല്‍കി. സംസ്ഥാന സര്‍ക്കാരുകളുമായി കൂടിയാലോചിക്കാതെ വാക്സിന്‍ നയത്തില്‍ മാറ്റം വരുത്തി, പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ താളം തെറ്റിച്ചു. ഇന്നത്തെ നിലയ്ക്കു പോയാല്‍ ഓഗസ്റ്റ് മാസത്തിനകം ഇന്ത്യയില്‍ കോവിഡ് മരണം പത്തുലക്ഷത്തിലെത്തുമെന്ന് څലാന്‍സെറ്റ്چ മുന്നറിയിപ്പു നല്‍കുന്നു.

     ലാന്‍സെറ്റ് മാത്രമല്ല, ഗാര്‍ഡിയന്‍, വാഷിങ്ടണ്‍ പോസ്റ്റ്, ന്യൂയോര്‍ക്ക് ടൈംസ്, ടൈം, ബി. ബി. സി തുടങ്ങിയ അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇന്ത്യയിലെ ഭരണകൂടത്തെ നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ഈ മഹാമാരിയുടെ ആദ്യ കുതിപ്പിനെക്കുറിച്ച് വിദഗ്ധ സംഘം മുന്നറിയിപ്പ് നല്‍കിയപ്പോള്‍ പുച്ഛിച്ചുതള്ളിയ അന്നത്തെ യു എസ് പ്രസിണ്ടന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ അതേ ഗതികേടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാത്തിരിക്കുന്നതെന്ന് അവര്‍ പറയുന്നു. څലോകത്തിന്‍റെ ഫാര്‍മസിچയാണ് ഇന്ത്യ എന്ന വീരസ്യത്തോടെ ഇവിടെ ഉല്‍പാദിപ്പിച്ച വാക്സിനുകള്‍ മറ്റു രാജ്യങ്ങളിലേക്ക് കയറ്റിയയച്ച് മേനി നടിക്കാന്‍ ശ്രമിച്ചതിന്‍റെ ഫലമാണ് രാജ്യമിന്ന് അനുഭവിക്കുന്നത്. ലോകമാകെയുള്ള കോവിഡ് രോഗികളുടെ മൂന്നിലൊന്നും ഇന്ത്യയിലാണ്. വാക്സിനാണ് ഇപ്പോള്‍ സാധ്യമായ ഏക പ്രതിരോധം. ഇന്നാട്ടിലെ മുഴുവന്‍ ജനത്തിനും പ്രതിരോധകുത്തിവയ്പ്പ് നല്‍കുകയെന്നത് അതിഭീമമായ പ്രക്രിയയാണ്. അതാകട്ടെ സമ്പൂര്‍ണമായി ഭരണകൂടം നിര്‍വഹിക്കേണ്ട ബാധ്യതയുമാണ്. അതിനാലാണ് രാജ്യം ഇതുവരെയുള്ള സാര്‍വത്രിക പ്രതിരോധകുത്തിവയ്പ്പുകളെല്ലാം സൗജന്യവും നിര്‍ബന്ധിതവുമാക്കിയത്. എന്നാല്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സാധാരണക്കാര്‍ക്ക് അപ്രാപ്യമാവുംവിധം വിപണിക്ക് വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. 

     ഈ വര്‍ഷം മാര്‍ച്ചില്‍ത്തന്നെ രോഗവ്യാപനം രൂക്ഷമാവുകയാണെന്ന സൂചനകള്‍ വന്നുതുടങ്ങിയിരുന്നു. പക്ഷെ എല്ലാവരുടെയും ശ്രദ്ധ അഞ്ച് സംസ്ഥാന നിയമസഭകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേക്കായപ്പോള്‍ കോവിഡിന്‍റെ കുതിപ്പ് അവഗണിക്കപ്പെട്ടു. അതിനിടയിലാണ് ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ കുംഭമേള വന്നണഞ്ഞത്. പാപങ്ങള്‍ കഴുകിക്കളയുന്ന څഷാഹീ സ്നാനچത്തിനായി 30 ലക്ഷം പേര്‍ ഒഴുകിയെത്തിയപ്പോള്‍ ഗംഗാ തീരം രോഗപ്പകര്‍ച്ചയുടെ ഹോട്ട്സ്പോട്ടായി മാറി. എട്ട് ഘട്ടങ്ങളിലായി പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പു നടത്തിയപ്പോള്‍ മമത ബാനര്‍ജിയുടെ നാട്ടില്‍ കേന്ദ്രഭരണ കക്ഷിക്ക് വോട്ടുപിടിക്കാന്‍ പരമാവധി ദിവസങ്ങള്‍ അനുവദിച്ചുകൊടുക്കുകയായിരുന്നു കമ്മീഷന്‍. തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയതോടെ എല്ലാ നിയന്ത്രണങ്ങളും പൊട്ടിച്ചെറിഞ്ഞ് ജനം തെരുവിലിറങ്ങി. കോവിഡിന്‍റെ രണ്ടാം തരംഗം അതിമാരക വിപത്തായി മാറാന്‍ കാരണം തിരഞ്ഞെടുപ്പു കമ്മീഷന്‍റെ ഭാഗത്തുനിന്നുള്ള വീഴ്ചകളാണെന്നും അവരെ തൂക്കിലേറ്റേണ്ടതാണെന്നും മദ്രാസ് ഹൈക്കോടതി തുറന്നടിച്ചു. കോവിഡിന്‍റെ ആദ്യ വ്യാപനത്തിനുശേഷം സര്‍ക്കാരും ഭരണസംവിധാനവും ജനങ്ങളും അലംഭാവം കാണിച്ചെന്നും അതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു വഴിവച്ചതെന്നും ആര്‍. എസ്. എസ് മേധാവി മോഹന്‍ ഭാഗവത് തന്നെ പറഞ്ഞുകഴിഞ്ഞു.

     ആദ്യ വരവില്‍ കോവിഡ് തികച്ചും അപ്രതീക്ഷിതമായ മഹാമാരിയായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ലോകം പകച്ചുനിന്നു. വിപുലമായ ആരോഗ്യരക്ഷാ സംവിധാനങ്ങളുള്ള വികസിത രാഷ്ട്രങ്ങളില്‍ പോലും ആയിരങ്ങള്‍ മരിച്ചുവീണു. ഇന്ത്യയിലും അതുതന്നെ സംഭവിച്ചു. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനു പകരം മഹാമാരിയെ നാടകീയതയുടെ അരങ്ങാക്കി മാറ്റുകയാണ് ഇന്ത്യയിലെ ഭരണകൂടം ചെയ്തത്. അന്ന് രോഗത്തേക്കാള്‍ വലിയ ദുരന്തമായി മാറിയത് ഏകപക്ഷീയമായ ലോക്ഡൗണ്‍ പ്രഖ്യാപനമായിരുന്നു. ആദ്യത്തെ സമ്പൂര്‍ണ അടച്ചുപൂട്ടല്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യയിലെ അസംഘടിത തൊഴില്‍ മേഖലയിലെ 80 ശതമാനം പേരും തൊഴില്‍രഹിതരായെന്നാണ് കണക്ക്. എന്നാല്‍ രണ്ടാം വരവായപ്പോഴേക്കും ഇന്ത്യ ഒഴികെ എല്ലാവരും പാഠം പഠിച്ചിരുന്നു, തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എല്ലാ കണക്കുകളെയും തെറ്റിച്ചുകൊണ്ട് രോഗം പടര്‍ന്നതോടെ രാജ്യത്തെ ആശുപത്രികള്‍ നിറഞ്ഞു കവിഞ്ഞു, രാപകലില്ലാതെ ജോലി ചെയ്ത് ആരോഗ്യ പ്രവര്‍ത്തകര്‍ തളര്‍ന്നു, അവരില്‍ പലര്‍ക്കും രോഗം പിടിച്ചു. ഓക്സിജന്‍ സിലിണ്ടറുകള്‍ക്കു വേണ്ടിയും, ആശുപത്രി കിടക്കകള്‍ക്കു വേണ്ടിയും, മറ്റു അവശ്യസാധനങ്ങള്‍ക്കു വേണ്ടിയുമുള്ള സന്ദേശങ്ങള്‍ കൊണ്ട് സമൂഹമാധ്യമങ്ങള്‍ നിറഞ്ഞു.

     കോവിഡിന്‍റെ രണ്ടാം വ്യാപനത്തില്‍ രാജ്യത്തിന്‍റെ നയവൈകല്യം പ്രകടമായ രണ്ടു സംഭവങ്ങള്‍ മെഡിക്കല്‍ ഓക്സിജന്‍റെ ക്ഷാമവും കോവിഡ് വാക്സിന്‍റെ ദൗര്‍ലഭ്യതയുമായിരുന്നു. ഉത്തരേന്ത്യയിലെ പല പ്രമുഖ ആശുപത്രികളും രോഗികളെ മടക്കിയയച്ചയത് ഓക്സിജന്‍ ക്ഷാമം മൂലമാണ്. പ്രാണവായു ലഭിക്കാതെ കണ്‍മുമ്പില്‍ വച്ച് ഉറ്റവരും ഉടയവരും മരിക്കേണ്ടിവരുന്ന കാഴ്ചയ്ക്ക് സാക്ഷിയായ എത്രയോ പേര്‍ അവരുടെ ദുരനുഭവങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. കഴിഞ്ഞ വര്‍ഷം മഹാമാരിയുടെ ഏറ്റവും ഭീതിദമായ കാലമായിരുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ പ്രതിദിന ഓക്സിജന്‍ ആവശ്യകത നാല് മടങ്ങോളം വര്‍ദ്ധിച്ചിട്ടും ഓക്സിജന്‍ ഉല്‍പ്പാദനത്തില്‍ വേണ്ടത്ര വര്‍ദ്ധന വരുത്താനോ വിതരണ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനോ ശ്രമിച്ചില്ല. പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്‍പ്പന ഊര്‍ജിതമാക്കി കോവിഡിനെ സ്വകാര്യവല്‍ക്കരണത്തിന്‍റെ മറയാക്കി മാറ്റുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍. ഇന്ത്യയുടെ പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ദയനീയാവസ്ഥ കൂടിയാണ് ഈ മഹാമാരിക്കാലം വെളിപ്പെടുത്തിയത്. പൊതുമേഖലയിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകര്‍ക്കുകയും ആരോഗ്യമേഖല മുഴുവന്‍ സ്വകാര്യ മേഖലയുടെ കീഴിലാക്കുകയും ചെയ്യുന്ന നവഉദാരവല്‍ക്കരണ നയങ്ങളുടെ കൂടി ഭാഗമാണ് ഈ പ്രതിസന്ധി. 

     ഇത്രയൊക്കെയായിട്ടും സത്യസന്ധമായി പ്രശ്നത്തെ സമീപിക്കാന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നതിന് ഗുജറാത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ തെളിവാണ്. ഗുജറാത്ത് സംസ്ഥാനത്ത് ഔദ്യോഗികമായി 157 കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത ദിവസം അഹമ്മദാബാദിലെ 1,200 ബെഡുകളുള്ള കോവിഡ് ആശുപത്രിയില്‍ നിന്നു മാത്രം നൂറ് മുതല്‍ 125 വരെ മൃതദേഹം പുറത്തേക്കുവിട്ടിരുന്നെന്ന് ഹിന്ദു ദിനപത്രത്തില്‍ മഹേഷ് ലങ്ക എഴുതി. ഗുജറാത്തില്‍ ഈ മാര്‍ച്ച് മുതല്‍ മെയ് വരെയുള്ള കോവിഡ് മരണങ്ങള്‍ സര്‍ക്കാരിന്‍റെ കണക്കില്‍ 4218 ആണ്. പക്ഷെ അതിന് മുമ്പുള്ള വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഔദ്യോഗികമായി തന്നെ വിതരണം ചെയ്ത മരണസര്‍ട്ടിഫിക്കറ്റുകളുടെ എണ്ണത്തില്‍ 65,085 ന്‍റെ വര്‍ദ്ധനവുണ്ടെന്ന് څദിവ്യഭാസ്കര്‍چ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. എഴുപത്തിയൊന്ന് ദിവസങ്ങള്‍ക്കുള്ളില്‍ വിതരണം ചെയ്തത് 1.23 ലക്ഷം മരണ സര്‍ട്ടിഫിക്കറ്റുകള്‍. ഒരു വര്‍ഷം മുമ്പുള്ളതിനെക്കാള്‍ 65,085 മരണങ്ങളാണ് ഈ കാലയളവില്‍ മാത്രം അധികമായി ഉണ്ടായിട്ടുള്ളത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കോവിഡ് മരണങ്ങളുടെ പതിനഞ്ച് ഇരട്ടി വരെയാകാം ഗുജറാത്തിന്‍റെ യഥാര്‍ത്ഥ കണക്ക് എന്നാണതിനര്‍ത്ഥം. പക്ഷെ അത് കോവിഡ് മൂലമാണെന്ന് ഗുജറാത്ത് സര്‍ക്കാര്‍ സമ്മതിക്കില്ല. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ സമയത്ത് മരണ രജിസ്ട്രേഷന്‍ നടക്കാത്തതുകൊണ്ടാണ് ഈ വ്യത്യാസം എന്നാണ് ഔദ്യോഗിക വിശദീകരണം. ഏറിയും കുറഞ്ഞും മിക്ക സംസ്ഥാനങ്ങളിലും കണക്കിലെ തിരിമറികള്‍ നടക്കുന്നു. 

     പരിമിതികളും പ്രതിസന്ധികളും ധാരാളമുണ്ടെങ്കിലും മികച്ച പൊതുജനാരോഗ്യ സംവിധാനത്തിന്‍റെ ഫലത്തില്‍ കേരളം ഒരളവു വരെ പിടിച്ചു നിന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. മറ്റെന്തൊക്കെ കുഴപ്പമുണ്ടെങ്കിലും രോഗം വന്നാല്‍, ചികിത്സ ലഭിക്കും എന്ന പ്രതീക്ഷ കേരളത്തില്‍ ഇപ്പോഴും ബാക്കിയുണ്ട്. ڇഎന്നെ രക്ഷിച്ചത് കേരളമാണ്. ഇവിടത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളെജിലെ പരിചരണമാണ്. നാട്ടിലേക്കു വരുന്നത് വൈകിയിരുന്നെങ്കില്‍ ജീവന്‍പോലും നഷ്ടപ്പെടുമായിരുന്നു.ڈ ഡല്‍ഹിയില്‍ എളമരം കരീം എം പിയുടെ സെക്രട്ടറി പയ്യന്നൂര്‍ സ്വദേശി രാഹുല്‍ ചൂരല്‍ ഫെയ്സ്ബുക്കില്‍ കുറിച്ച വാക്കുകള്‍ ഇതിന്‍റെ തെളിവാണ്. ഡല്‍ഹി ആര്‍. എം. എല്‍ ആശുപത്രിയില്‍ നിന്ന് എയര്‍ ആംബുലന്‍സില്‍ കേരളമണ്ണിലെത്തിയപ്പോള്‍ രാഹുലിന് കിട്ടിയത് രണ്ടാം ജന്മമാണ്. 

     കോവിഡ് ബാധിച്ച് ഡല്‍ഹിയിലെ വീട്ടില്‍ കഴിയവെ രാഹുലിന് ശ്വാസതടസ്സവും തളര്‍ച്ചയും വന്നു. അങ്ങനെ ആര്‍. എം. എല്‍ ആശുപത്രിയിലെത്തി. ഇവിടെ കിടന്നാല്‍ കൂടുതല്‍ ആയുസ്സുണ്ടാവില്ലെന്ന് ആദ്യദിനം തന്നെ വ്യക്തമായിരുന്നു. മുഖ്യമന്ത്രിയും എം. പി മാരും ഉള്‍പ്പെടെ പല നേതാക്കളും ഇടപെട്ടിട്ടും ആരും തിരിഞ്ഞുനോക്കിയില്ല. വേണ്ട ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട് മൂന്നു പേര്‍ കണ്‍മുമ്പില്‍ മരിച്ചുവീണു. ഒരു വലിയ ഹാളില്‍ നൂറുകണക്കിന് രോഗികള്‍. അവര്‍ പുതപ്പുപോലും ഇല്ലാതെ തണുത്തുവിറക്കുന്നു. എണീക്കാന്‍ വയ്യാതെ സ്വന്തം വിസര്‍ജ്യത്തിനു മേല്‍ രണ്ടു ദിവസത്തോളം കിടക്കേണ്ടി വന്നു. തുടര്‍ന്നാണ് എയര്‍ ആംബുലന്‍സില്‍ നാട്ടിലേക്ക് വന്നത്. ആദ്യം കോഴിക്കോട് ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളെജിലെ ഐ. സി. യുവില്‍. ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സ്നേഹപൂര്‍വമായ പരിചരണത്തിനൊടുവില്‍ അഞ്ചു ദിവസം കഴിഞ്ഞ് ആരോഗ്യം മെച്ചപ്പെട്ടു. ശ്വാസതടസ്സം മാറി. നെഗറ്റീവായപ്പോള്‍ ഐ. സി. യുവില്‍ നിന്ന് മാറ്റി. സ്വന്തമായൊരു മുറി ലഭിക്കാനാണ് സ്വകാര്യാശുപത്രിയിലേക്ക് മാറിയത്. څകേരളവും ഡല്‍ഹിയും ആരോഗ്യപരിപാലനത്തില്‍ രണ്ടു ധ്രുവങ്ങളിലാണ്. ഇവിടെ സ്വകാര്യ ആശുപത്രിയില്‍ പോലും പ്രതിഫലിക്കുന്നത് കേരളത്തിന്‍റെ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്പയും സഹജീവി സ്നേഹവുമാണ് ആ സംസ്കാരത്തിന്‍റെ മുഖമുദ്രچ രാഹുല്‍ ചൂരല്‍ പറയുന്നു.

     ഇങ്ങനെയുള്ള കേരളത്തില്‍പ്പോലും എല്ലാം ഭദ്രമല്ല. രോഗികളുടെ എണ്ണവും മരണവും ഇവിടെയും കൂടുക തന്നെയാണ്. ആശുപത്രികള്‍ ഏതാണ്ട് നിറഞ്ഞുകഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുവേളയില്‍ നിയന്ത്രണങ്ങള്‍ അയച്ചുവിട്ടതിന്‍റെ ഫലമാണ് കേരളം അഭിമുഖീകരിക്കുന്നത്. യഥാസമയം ശരിയായ തീരുമാനങ്ങള്‍ എടുക്കാതിരുന്നതാണ് ലോകമെങ്ങും കോവിഡ് ദുരന്തം രൂക്ഷമാകാന്‍ കാരണമായതെന്ന് ഇന്‍ഡിപെന്‍ഡന്‍റ് പാനല്‍ ഫോര്‍ പാന്‍ഡമിക് പ്രിപേര്‍ഡ്നസ് ആന്‍ഡ് റെസ്പോണ്‍സ് (ഐ പി പി പി ആര്‍) എന്ന ആഗോളസമിതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. തെറ്റായ തീരുമാനങ്ങളുടെ പരമ്പരയാണ് ലോകമെങ്ങുമായി 33 ലക്ഷം ആളുകള്‍ മരണപ്പെടാന്‍ കാരണമായതും ആഗോള സമ്പദ്വ്യവസ്ഥയെ തകര്‍ത്തുകളഞ്ഞതും. ശാസ്ത്രനിഷേധികളായ നേതാക്കള്‍ ആരോഗ്യ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം ഇല്ലാതാക്കിയെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ശക്തമായ നേതൃത്വവും കൃത്യമായ ആസൂത്രണവും ഉണ്ടായിരുന്നെങ്കില്‍ ചുറ്റുമുള്ള ഭീകരമായ കാഴ്ചകള്‍ പലതും തടയാന്‍ കഴിയുമായിരുന്നു എന്ന് ഉറപ്പാണ്. ഒന്നും രണ്ടും തരംഗങ്ങള്‍ക്കു പിന്നാലെ മൂന്നാം തരംഗം കൂടി വരാന്‍ സാധ്യതയുണ്ട് എന്നതുകൊണ്ട്, ഇപ്പോഴത്തെ പ്രതിസന്ധികളെ നേരിടുന്നതിനൊപ്പം ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ കൂടി നടത്തേണ്ടതുണ്ട്. ഇന്നത്തെ നിലയ്ക്ക് ഒട്ടും എളുപ്പമല്ല അത്. എങ്കിലും പ്രതീക്ഷ കൈവിടാതെ പിടിച്ചുനില്‍ക്കാം.

Share:

ഈ നേട്ടം മഹാത്മാ അയ്യങ്കാളിക്ക് സമര്‍പ്പിക്കുന്നു -- ആദി

 അഭിമുഖം




     സംഘടിതവും ശക്തവുമായ ഒരു ക്വീര്‍ (ഘഏആഠകഝ+) ധാര കേരളത്തില്‍ ഇന്ന് സജീവമാണ്. കേരളത്തിലെ ക്വീര്‍ രാഷ്ട്രീയത്തിനുള്ളിലെ പ്രധാനപ്പെട്ട ശബ്ദമാണ് ചിഞ്ചു അശ്വതി രാജപ്പന്‍റേത്. ദളിത് ക്വീര്‍ എന്നാണ് ചിഞ്ചു സ്വന്തം ഐഡന്‍റിറ്റിയെ വിശേഷിപ്പിക്കുന്നത്. ജാതിയും ലിംഗതന്മയും ലൈംഗികതയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ചും, സവിശേഷമായി ഇന്‍റര്‍സെക്സ് മനുഷ്യരുടെ അവകാശങ്ങളെ കുറിച്ചുമാണ് ചിഞ്ചു നിരന്തരം സംസാരിക്കുന്നത്. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ നിന്നും ക്വീര്‍ - അംബേദ്കറിറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ചിഞ്ചു മത്സരിക്കുകയും 494 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ട ആദ്യത്തെ ഇന്‍റര്‍സെക്സ് വ്യക്തി കൂടിയാണ് ചിഞ്ചു. 2017 മുതല്‍ കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലെ അംഗമാണ്. 2021 ല്‍ ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന അമ്പത് ദളിതരുടെ പട്ടികയില്‍ ചിഞ്ചുവും ഇടം നേടിയിട്ടുണ്ട്.


ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ ഇന്ത്യയെ പുനര്‍നിര്‍മിക്കുന്ന 50 ദളിതരുടെ പട്ടികയില്‍ കാഞ്ച എലൈയ്യക്കും പാ രഞ്ജിത്തിനും ഹിമ ദാസിനുമൊക്കെ ഒപ്പം ചിഞ്ചുവുമുണ്ട്. ഈ അംഗീകാരത്തെ എങ്ങനെ നോക്കിക്കാണുന്നു?

ഔട്ട്ലുക്ക് മാഗസിന്‍ പുറത്തിറക്കിയ പട്ടികയില്‍ ഇന്ത്യയെ സ്വാധീനിച്ച 50 ദളിതരില്‍ ഒരാളാകാന്‍ എനിക്ക് കഴിഞ്ഞുവെന്നത് വലിയ അംഗീകാരമാണ്. ഇത് എനിക്ക് വലിയ ഒരു തിരിച്ചറിവ് കൂടിയാണ്. ഞാന്‍ ഒട്ടും പ്രതീക്ഷിച്ച സംഗതിയൊന്നുമല്ല ഇത്. ഫേസ്ബുക്കില്‍ ഒരു സുഹൃത്ത് എന്നെ ടാഗ് ചെയ്യുമ്പോഴാണ് ആ അമ്പത് പേരില്‍ എന്നെയും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഞാന്‍ അറിയുന്നത്. മഹാത്മ അയ്യങ്കാളി വിഭാവനം ചെയ്ത 10 ബി. എ ക്കാരില്‍ ഒരാളാകണമെന്നായിരുന്നു എന്‍റെ ആഗ്രഹം. ആ ആഗ്രഹം സാധിച്ചു. ഈ അംഗീകാരം ഞാന്‍ സമര്‍പ്പിക്കുന്നത് മഹാത്മ അയ്യങ്കാളിക്കും കേരളത്തിലെ ക്വീര്‍ മുന്നേറ്റത്തിനുമാണ്. ക്വീര്‍-ദളിത് മുന്നേറ്റങ്ങളില്‍ നിന്ന് കിട്ടിയ ദൃശ്യതയിലൂടെയാണ് ഈ അംഗീകാരം എന്നെ തേടി വന്നിട്ടുള്ളത്. എന്‍റെ രാഷ്ട്രീയ സ്വത്വ രൂപീകരണത്തില്‍ എന്നെ സഹായിച്ചിട്ടുള്ള, ദളിത് രാഷ്ട്രീയത്തിലും ക്വീര്‍ രാഷ്ട്രീയത്തിലും മുന്നേ ഇടപെട്ടിട്ടുള്ള, എനിക്ക് പഠിക്കാന്‍ അവസരം നല്‍കിയിട്ടുള്ള ഒരുപാട് പേര്‍ക്കാണ് ഞാന്‍ ഈ അംഗീകാരം സമര്‍പ്പിക്കുന്നത്. ഇന്ത്യയിലെ 50 ദളിതരില്‍ ഒരാളാകുകയെന്നത് ഒരു ചെറിയ കാര്യമല്ല. ഇതിനു വേണ്ടി എന്‍റെ കൂടെ നിന്നിട്ടുള്ള എല്ലാവരുടെയും സന്തോഷത്തില്‍ ഞാന്‍ പങ്കുചേരുന്നുണ്ട്.


പൊളിറ്റിക്കല്‍ ഐഡന്‍റിറ്റിയെ രൂപപ്പെടുത്തുന്നതില്‍ ക്വീര്‍ മുന്നേറ്റങ്ങള്‍ സഹായിച്ചിട്ടുണ്ടെന്നാണ് ചിഞ്ചു പറയുന്നത്. വളരെയധികം പിന്നാക്കാവസ്ഥയിലുള്ള ദളിത്-ബഹുജന്‍ മനുഷ്യര്‍ക്ക് ഇത്തരം ഇടങ്ങളിലേക്കുള്ള പ്രവേശനം ഒട്ടും എളുപ്പമല്ലല്ലോ. ചിഞ്ചു എങ്ങനെയാണ് ഈ മേഖലയിലേക്ക് കടന്നുവരുന്നത്? 

ജീവിതത്തില്‍ വളരെ വൈകി ക്വീര്‍ ഐഡന്‍റിറ്റി തിരിച്ചറിഞ്ഞ ഒരാളാണ് ഞാന്‍. ഇവിടെ പല തരത്തിലുള്ള ജെന്‍ഡര്‍-സെക്ഷ്വല്‍ വൈവിധ്യങ്ങളുണ്ട്, ഇതില്‍ എന്‍റെ ശാരീരികാവസ്ഥ ഇന്‍റര്‍സെക്സാണ്, ജെന്‍ഡര്‍ ട്രാന്‍സ് ജെന്‍ഡറാണ്, സെക്ഷ്വാലിറ്റി ക്വീറാണ് എന്നൊക്കെ ഇരുപത്തിയൊന്നാമത്തെ വയസ്സിലാണ് ഞാന്‍ തിരിച്ചറിയുന്നത്. എനിക്ക് വിദ്യാഭ്യാസമുള്ളത് കൊണ്ടാണ് എനിക്കെന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയാന്‍ സാധിച്ചത്. ഞാന്‍ ഒരുപാട് പുസ്തകങ്ങള്‍ വായിക്കുകയും സിനിമകള്‍ കാണുകയും ഒരുപാട് ആളുകളോട് സംസാരിക്കുകയും ചെയ്തതിന്‍റെ ഭാഗമായാണ് അത്ര വൈകിയാണെങ്കിലും എനിക്ക് എന്‍റെ ഐഡന്‍റിറ്റി തിരിച്ചറിയാന്‍ പറ്റിയത്. അതുകൊണ്ട് പൊതുസമൂഹത്തോട് ഇതേപ്പറ്റി സംസാരിക്കേണ്ടത് എന്‍റെ ഉത്തരവാദിത്തമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. കാരണം എനിക്ക് മുമ്പും കുറെ ഇന്‍റര്‍സെക്സ് ആളുകള്‍ സ്വയം എന്താണെന്ന് അറിയാതെ ജനിച്ച്, ജീവിച്ച്, മരിച്ച് പോയിട്ടുണ്ട്.

ഒരുപാട് ആളുകള്‍ ഇപ്പോഴും ഇന്‍റര്‍സെക്സായി ജീവിക്കുന്നുണ്ട്. ഇനിയും ഒരുപാട് ഇന്‍റര്‍സെക്സ് കുഞ്ഞുങ്ങള്‍ ജനിക്കാനിരിക്കുന്നുണ്ട്. ഇവര്‍ക്കൊക്കെ വേണ്ടിയാണ് ഞാന്‍ സംസാരിക്കുന്നത്. എന്നെ സഹായിച്ച ഒരുപാട് വ്യക്തികളും സംഘടനകളുമുണ്ട്. എനിക്ക് ആദ്യം എടുത്തു പറയാനുള്ളത് സഹയാത്രികയുടെ ഇടപെടലുകളാണ്. സഹയാത്രിക ലിംഗഭേദത്തെയും ലൈംഗികതയെയും മുന്‍നിര്‍ത്തി വര്‍ക്ക്ഷോപ്പുകളൊക്കെ സംഘടിപ്പിക്കാറുണ്ട്. ഒരു ദിവസം എന്‍റെ ഒരു ബന്ധുവും കവിയുമായ സതി അങ്കമാലി സഹയാത്രികയുടെ ജെന്‍ഡര്‍ ട്രെയിനിങ് വര്‍ക്ക്ഷോപ്പ് കഴിഞ്ഞു വന്ന് ڇചിഞ്ചു, എങ്ങനെയാണ് സ്വയം മനസ്സിലാക്കുന്നത്ڈ എന്ന് എന്നോട് ചോദിച്ചു. ഇതെന്‍റെ ജീവിതം മാറ്റിമറിച്ച ഒരു ചോദ്യമാണ്. ഞാനെന്‍റെ ഐഡന്‍റിറ്റിയെ കുറിച്ച് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് ഇങ്ങനെയൊരു ചോദ്യത്തിന്‍റെ ബലത്തിലാണ്. പി. ജി പഠനത്തിന് ശേഷം ഞാന്‍ സഹയാത്രികയില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്ററായി ജോലി ചെയ്തു. സഹയാത്രികയില്‍ വര്‍ക്ക് ചെയ്യുന്ന സമയം ക്വീര്‍ വിഷയങ്ങളെ കുറിച്ച് ക്യാമ്പസുകളിലും മറ്റുമായി നിരന്തരം ഞാന്‍ സംസാരിച്ചു. ആ സമയത്താണ് കേരള ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡിലേക്ക് എന്നെ തിരഞ്ഞെടുത്തത്. സഹയാത്രികയുടെ ഇടപെടലാണ് എന്‍റെ പൊളിറ്റിക്കല്‍ ഐഡന്‍റിറ്റി രൂപപ്പെടുന്നതില്‍ ഏറ്റവുമധികം സഹായിച്ചിട്ടുള്ളത്. ഇന്ത്യന്‍ ദളിത് ഫെഡറേഷന്‍, ഉഒഞങ തുടങ്ങിയ സംഘടനകളുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ ചെറുപ്പം മുതലേ എനിക്ക് സാധിച്ചിട്ടുണ്ട്. ഇത് അംബേദ്കറുടെ ചിന്തകളിലേക്കും ദളിത് രാഷ്ട്രീയത്തിലേക്കും എത്തിപ്പെടാന്‍ എന്നെ സഹായിച്ചു. 


2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ചിഞ്ചുവിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായിരുന്നു. അന്ന് ചിഞ്ചു 494 വോട്ടുകള്‍ നേടി...

അതെ. കുറച്ച് സുഹൃത്തുക്കളുടെ ആവശ്യ പ്രകാരമാണ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിക്കുന്നത്. രാഷ്ട്രീയ അധികാരമാണ് ഏറ്റവും വലിയ അധികാരമെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഇലക്ഷന് മത്സരിക്കുന്ന സമയത്ത് ഒരു റപ്രസെന്‍റേഷന്‍ എന്ന തരത്തിലാണ് ഞാന്‍ ഉദ്ദേശിച്ചിരുന്നത്. മറ്റുള്ള വ്യക്തികളെ പോലെ ഞാന്‍ പ്രിതിനിധാനം ചെയ്യുന്ന സമൂഹത്തിനും ഒരു പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള എല്ലാ കഴിവും അവകാശവും ഉണ്ടെന്ന് സ്ഥാപിക്കാനുള്ള ഒരു ചെറിയ ശ്രമമായിരുന്നു അത്. എനിക്ക് കിട്ടിയ 494 വോട്ടുകള്‍ അതിന്‍റെ തെളിവാണ്. എന്‍റെ രാഷ്ട്രീയത്തെ അംഗീകരിക്കുന്ന 494 പേര്‍ ഉണ്ടെന്ന തിരിച്ചറിവ് വലിയ ഒരു അനുഭവമായിരുന്നു. 


തിരഞ്ഞെടുപ്പില്‍ ചിഞ്ചുവിന്‍റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. ഇങ്ങനെ ഒരു ചിഹ്നം സ്വീകരിച്ചത് വളരെ ബോധപൂര്‍വമായാണോ? 

എന്‍റെ ചിഹ്നം ലാപ്ടോപ്പായിരുന്നു. അത് ഞാന്‍ സ്വയം തിരഞ്ഞെടുത്ത ചിഹ്നമാണ്. അറിവ് അധികാരമാണ്. വിദ്യാഭ്യാസം ലഭിക്കുകയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഈ നൂറ്റാണ്ടില്‍ ലാപ്ടോപ്പ് വലിയൊരു വിപ്ലവത്തിന്‍റെ ചിഹ്നമാണ്. ഇന്‍റര്‍നെറ്റിന്‍റെ വലിയ തോതിലുള്ള വ്യാപനം ഇവിടെ വലിയ മാറ്റങ്ങളാണുണ്ടാക്കിയത്. ഈ മാറ്റം സാധാരണക്കാരിലേക്കെത്തേണ്ടതുണ്ട്. ഇവിടെയൊരു വിപ്ലവം സാധ്യമായിട്ടുണ്ടെങ്കില്‍ അത് കമ്പ്യൂട്ടറിന്‍റെ വരവോട് കൂടിയാണ്. അറിവിന്‍റെയും വിപ്ലവത്തിന്‍റെയുമൊക്കെ അടയാളമായാണ് ലാപ്ടോപ്പ് ഞാന്‍ തിരഞ്ഞെടുത്തത്. 


ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയൊക്കെ നിലനില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. എന്നിട്ടും മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്ന് കടുത്ത അവഗണനയാണ് ക്വീര്‍ മനുഷ്യര്‍ നേരിടുന്നത്. ഇതിനോടുള്ള ഒരു പ്രതിഷേധമെന്ന നിലയില്‍ ചിഞ്ചുവിന്‍റെ സ്ഥാനാര്‍ത്ഥിത്വത്തെ അടയാളപ്പെടുത്താമെന്ന് തോന്നുന്നു... 

കേരളത്തിന്‍റെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിന്‍റെ ചരിത്രത്തില്‍ ക്വീര്‍ രാഷ്ട്രീയ ധാരയുടെ സജീവമായ ഇടപെടലുകളുണ്ട്. ക്വീര്‍ പ്രൈഡ് പരേഡുകളുടെയും ചര്‍ച്ചകളുടെയും അവകാശ സമരങ്ങളുടെയും വലിയ ഒരു ചരിത്രം നമ്മള്‍ക്കുണ്ട്. ഇതിന്‍റെയൊക്കെ ചുവട് പിടിച്ചാണ് ഒരു പോളിസി നിലവില്‍ വരുന്നത്. വളരെ സ്വാഭാവികമായി ഒരു സുപ്രഭാതത്തില്‍ അവതരിപ്പിക്കപ്പെടുന്നതല്ല ട്രാന്‍സ്ജെന്‍ഡര്‍ പോളിസി. അതിന് പിന്നില്‍ കുറെയധികം ക്വീര്‍ മനുഷ്യരുടെ പരിശ്രമങ്ങളുണ്ട്. പോളിസി വന്നതിന് ശേഷം ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ഒരു പരിധി വരെ ദൃശ്യതയുണ്ടായിട്ടുണ്ട്. ഗവണ്‍മെന്‍റ് തലത്തിലുള്ള സഹായങ്ങള്‍ ലഭിക്കുന്നുണ്ട്. ഇതുകൊണ്ട് മാത്രം പൂര്‍ണമായ ഒരു സ്വീകാര്യത, സാമൂഹികാംഗീകാരം ക്വീര്‍ വ്യക്തികള്‍ക്ക് കിട്ടിയെന്ന് പറയാന്‍ സാധിക്കില്ല. ഇതിനാലാണ് തിരഞ്ഞെടുപ്പിന് ഞാന്‍ അത്തരം ആവശ്യങ്ങളെ മുന്നോട്ട് വച്ചത്. പോളിസിയുണ്ടായത് കൊണ്ടു മാത്രം ഇവിടെ വലിയ ഒരു മാറ്റമുണ്ടായെന്ന് പറയാന്‍ എനിക്ക് സാധിക്കില്ല. അതിന് പിന്നില്‍ ക്വീര്‍ രാഷ്ട്രീയത്തിന്‍റെ ഒരു ഇരുപത് വര്‍ഷത്തെ  ചരിത്രം തന്നെ പറയാനുണ്ട്. ഇപ്പോഴും മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ക്വീര്‍ വ്യക്തികളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുകളുണ്ട്. ഇപ്പോഴും രാഷ്ട്രീയാധികാരികള്‍ സംസാരിക്കുമ്പോള്‍ څനപുംസകംچ എന്നൊക്കെ ഉപയോഗിക്കുന്നുണ്ട്. څനീയൊരു ട്രാന്‍സ്ജെന്‍ഡറിനെ പോലെ പെരുമാറുന്നെچന്നാണ് ആളുകള്‍ ഇപ്പോള്‍ പറയുന്നത്. څട്രാന്‍സ്ജെന്‍ഡര്‍چ എന്ന പദം ജനകീയമാകാന്‍ ഗവണ്മെന്‍റ് തലത്തിലുള്ള ഇടപെടലുകളും ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും സഹായിച്ചിട്ടുണ്ടെങ്കിലും രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കുള്ളിലെ വ്യക്തികള്‍ എത്രത്തോളം പരിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നത് നമ്മള്‍ പരിശോധിക്കേണ്ട കാര്യമാണ്. ഈ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മഞ്ചേരിയില്‍ നിന്ന് ഒരു ട്രാന്‍സ്ജെന്‍ഡര്‍ സുഹൃത്ത് മത്സരിക്കുകയുണ്ടായി. പക്ഷെ, അവര്‍ മത്സരിക്കാന്‍ ഉദ്ദേശിച്ച രാഷ്ട്രീയ പാര്‍ട്ടി തന്നെ അവരെ ദുരുപയോഗം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുകയാണുണ്ടായത്.


ക്വീര്‍ വിഷയങ്ങളില്‍ നിരന്തരം ഇടപെടുന്ന ചെറുതും വലുതുമായ നിരവധി സംഘടനകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ എങ്ങനെ വിലയിരുത്തുന്നു?

സമാന മനസ്ക്കരായ, സമാന സ്വത്വബോധമുള്ള ക്വീര്‍ സുഹൃത്തുക്കളുടെ കൂടെയാണ് ഞാന്‍ ആദ്യകാലം ചെലവഴിച്ചിരുന്നത്. ചഏഛ കളും ഇആഛ കളും എല്ലാം ഈ ജീവിതത്തെ കുറെക്കൂടി എളുപ്പമാക്കാനേറെ സഹായിച്ചിട്ടുണ്ട്. സംഘടനകളുടെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണമായ സംതൃപ്തി എനിക്കുണ്ട്. കേരളത്തില്‍ സഹയാത്രികയ്ക്ക് പുറമെ ക്വീറള, ക്വീറിഥം തുടങ്ങി പല സംഘടനകളും പ്രവര്‍ത്തിക്കുന്നുണ്ട്. ആളുകള്‍ക്ക് കൂടുതല്‍ ദൃശ്യത കിട്ടാനും നമ്മളോടൊപ്പം കൂടുതല്‍ പേരുണ്ടെന്ന തോന്നലുണ്ടാക്കാനും ഈ ഇആഛ കളും ചഏഛ കളും സഹായിച്ചിട്ടുണ്ട്.


ചിഞ്ചു ഒരു ഇന്‍റര്‍സെക്സ് വ്യക്തിയാണ്. ഇത് ഘഏആഠകഝ+ നുള്ളില്‍ വലിയ ദൃശ്യതയൊന്നും ലഭിക്കാത്ത ഒരു വിഭാഗമാണ്. ഇന്‍റര്‍സെക്സ് വ്യക്തികളെ കുറിച്ച് പല തരത്തിലുള്ള തെറ്റിദ്ധാരണകളും മുന്‍വിധികളും പൊതുസമൂഹത്തിനുണ്ട്. എങ്ങനെയാണ് ഇന്‍റര്‍സെക്സ് വ്യക്തികള്‍ക്ക് വേണ്ടി ഒരു സപ്പോര്‍ട്ട് സിസ്റ്റം രൂപപ്പെടുത്തിയെടുക്കാന്‍ പറ്റുക?

ഇന്‍റര്‍സെക്സ് ഐഡന്‍റിറ്റിയെ പറ്റി പല തെറ്റിധാരണകളുമുണ്ട്. ആണും പെണ്ണും കെട്ട, വില കുറഞ്ഞ മനുഷ്യരായാണ് ഇന്‍റര്‍സെക്സ് മനുഷ്യരെ പരിചരിക്കുന്നത്. ആദ്യ കാലങ്ങളില്‍ ഇന്‍റര്‍സെക്സ് മനുഷ്യരെ ഭിന്നലിംഗമെന്നാണ് സൂചിപ്പിച്ചിരുന്നത്. തൊണ്ണൂറുകളിലാണ് ഭിന്നലിംഗം എന്ന വാക്കിന്‍റെ ഉപയോഗം ആരംഭിക്കുന്നത്. ആണ്‍-പെണ്‍ ലിംഗാവസ്ഥകളില്‍ നിന്ന് വ്യത്യസ്തമായി ജനിക്കുന്ന ആളുകളെ സൂചിപ്പിക്കുന്ന പദമായാണ് ഈ വാക്ക് പ്രയോഗത്തിലുണ്ടായിരുന്നത്. പിന്നീട്, ട്രാന്‍സ്ജെന്‍ഡര്‍ രാഷ്ട്രീയം ശക്തമായപ്പോള്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ഭിന്നലിംഗം എന്ന് വിളിക്കാന്‍ തുടങ്ങി. ട്രാന്‍സ്ജെന്‍ഡര്‍ എന്നത് ഭിന്നലിംഗമല്ല. ട്രാന്‍സ്ജെന്‍ഡര്‍ എന്ന പദത്തിന് സമമായ ഒരു മലയാള പദം നമുക്കില്ല. ഗവണ്മെന്‍റ് തലത്തിലുള്ള ഇടപെടലുകള്‍ വഴി ഈയിടെ ഭിന്നലിംഗം എന്ന വാക്ക് നിരോധിക്കുകയുണ്ടായി. ഭിന്നലിംഗം എന്ന വാക്കിന്‍റെ നിരോധനം ഭിന്നമായ ലിംഗാവസ്ഥകളില്‍ ജനിക്കുന്ന ഇന്‍റര്‍സെക്സ് മനുഷ്യരെ അദൃശ്യതയിലേക്ക് തള്ളിവിടുകയാണ് ചെയ്തത്. ഇന്‍റര്‍സെക്സ് മനുഷ്യര്‍ വളരെ സവിശേഷവും സങ്കീര്‍ണവുമായ ശാരീരിക-മാനസിക അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നത്. ഇവര്‍ക്ക് കൃത്യമായ ശ്രദ്ധയും സ്നേഹവും പരിഗണനയും ലഭിക്കേണ്ടതുണ്ട്. ജീവിച്ചിരിക്കാനുള്ള അവകാശം എല്ലാ മനുഷ്യര്‍ക്കുമുണ്ട്. ഇന്‍റര്‍സെക്സായ ഒരു കുട്ടിക്ക് വെളിച്ചം കാണാന്‍ പോലും കഴിയുന്നില്ല. ഗര്‍ഭാവസ്ഥയില്‍ സ്കാനിംഗ് വഴി ഒരു കുട്ടി ഇന്‍റര്‍സെക്സാണെന്ന് അറിയുകയാണെങ്കില്‍ ആ കുട്ടിയെ അബോര്‍ഷന്‍ ചെയ്തുകളയുന്ന പ്രവണത നമ്മുടെ നാട്ടിലുണ്ട്. ഇന്‍റര്‍സെക്സായി ജനിച്ചാല്‍ തന്നെ കുട്ടിയെ സര്‍ജറി ചെയ്യുന്ന സ്ഥിതിയുണ്ട്. ഈ സര്‍ജറി മൂലം ജീവിതകാലം മുഴുവന്‍ പ്രശ്നം നേരിടുന്ന ഇന്‍റര്‍സെക്സ് മനുഷ്യരുണ്ട്. ഇങ്ങനെ വളരെ സങ്കീര്‍ണമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഇന്‍റര്‍സെക്സ് സമൂഹം. ഇവര്‍ക്ക് കൃത്യമായ ഒരു സപ്പോര്‍ട്ട് മെക്കാനിസം ഇവിടെ ഉണ്ടാക്കിയെടുക്കേണ്ടതുണ്ട്. ഇതില്‍ ഡോക്ടര്‍മാരുടെയും മാനസികാരോഗ്യ വിദഗ്ധരുടെയും അഭിഭാഷകരുടെയും സഹായം ആവശ്യമായിട്ടുണ്ട്. ഇങ്ങനെ ഒരു കൂട്ടം ആളുകള്‍ പരിശ്രമിച്ചാല്‍ മാത്രം ഉണ്ടാക്കിയെടുക്കാവുന്ന ഒരു സപ്പോര്‍ട്ട് സിസ്റ്റമാണ് ഇന്‍റര്‍സെക്സ് മനുഷ്യര്‍ക്ക് വേണ്ടത്.


ട്രാന്‍സ്ജെന്‍ഡര്‍ കവിയായ വിജയരാജമല്ലികയുടെ കവിതകള്‍ നിലനില്‍ക്കുന്ന ഭാഷ എത്രത്തോളം പരിമിതമാണെന്ന് വെളിപ്പെടുത്തുന്നുണ്ട്. പുതിയ പദങ്ങള്‍ കണ്ടെടുക്കുന്നതിന്‍റെയും പഴയ പദങ്ങളെ പുതിയ രീതിയില്‍ ഉപയോഗിക്കുന്നതിന്‍റെയുമൊക്കെ വലിയ ഒരു ചരിത്രം ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളിലുണ്ട്. ഇതിന്‍റെ തുടര്‍ച്ചയിലല്ലേ ചിഞ്ചു സ്വന്തം ഐഡന്‍റിറ്റിയെ വിശേഷിപ്പിക്കാന്‍ څമിശ്രലിംഗംچ എന്ന പുതിയ ഒരു പദം രൂപപ്പെടുത്തിയെടുക്കുന്നതിനെ വിശദീകരിക്കേണ്ടത്.

തീര്‍ച്ചയായും. ഒരുപാട് വര്‍ഷത്തെ സംസാരത്തിന്‍റെയും എഴുത്തിന്‍റെയും വായനയുടെയും ഫലമായാണ് څമിശ്രലിംഗംچ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കാന്‍ തുടങ്ങിയത്. ഇന്‍റര്‍സെക്സ് എന്ന് ഉപയോഗിക്കുമ്പോള്‍ പലര്‍ക്കും അത് മനസ്സിലാകാത്ത അവസ്ഥയുണ്ട്. ഇന്‍റര്‍സെക്സ് എന്ന വാക്ക് ഒരു പുതിയ അനുഭവമാണ് ആളുകള്‍ക്ക് നല്‍ക്കുന്നത്. അപ്പോള്‍ അതിനെ കുറെക്കൂടി ലളിതമായി മലയാളീകരിക്കേണ്ടതുണ്ട്. മുമ്പ് ഉഭയലിംഗം എന്ന വാക്കാണ് ഇന്‍റര്‍സെക്സ് എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരുന്നത്. ഇത് പല ആശയക്കുഴപ്പങ്ങളുമുണ്ടാക്കുന്നുണ്ട്. സാധാരണക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാകുകയും ഈ ആശയത്തെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു വാക്കാണ് വേണ്ടത്. എല്ലാ ഇന്‍റര്‍സെക്സ് വ്യക്തികളും മിശ്രലിംഗാവസ്ഥയില്‍ ജനിക്കുന്നവരാകണമെന്നില്ല. ഹോര്‍മോണല്‍ വ്യതിയാനവും ക്രോമസോം വ്യതിയാനവുമൊക്കെ ഇന്‍റര്‍സെക്സ് അവസ്ഥയ്ക്ക് കാരണമാകാം. എങ്കിലും ഇന്‍റര്‍സെക്സ് എന്നതിനെ കൃത്യമായി ഉള്‍ക്കൊള്ളുന്ന ഒരു മലയാളപദം മിശ്രലിംഗം എന്നതാണെന്നാണ് എനിക്ക് തോന്നുന്നത്. മല്ലിക ചേച്ചി പല സ്ഥലങ്ങളിലും ഈ പദം ഉപയോഗിക്കുകയും മിശ്രലിംഗക്കാരായ കുട്ടികള്‍ക്കു വേണ്ടി ഒരു താരാട്ടുപാട്ട് എഴുതുകയും ചെയ്തിരുന്നു. ഇതിലൂടെ ഈ പദം കൂടുതല്‍ ജനകീയമാകുകയാണ് ചെയ്യുന്നത്. പിന്നെ ഈ പദം ചില സ്വാതന്ത്ര്യമൊക്കെ നമുക്ക് അനുവദിച്ചുതരുന്നുണ്ട്. സ്വയം വിശദീകരിക്കാനും നിര്‍വചിക്കാനും സ്വന്തമായ ഒരു ഭാഷ രൂപപ്പെടുത്തിയെടുക്കുകയെന്നത് പ്രധാനപ്പെട്ട കാര്യമാണല്ലോ. 


കേരള ക്വീര്‍ പ്രൈഡിന്‍റെ സംഘാടക നിരയില്‍ ചിഞ്ചു സജീവമാണ്. 2010 ലാണ് കേരളം ആദ്യമായി ക്വീര്‍ പ്രൈഡ് ആഘോഷിച്ചത്. കോവിഡിന് മുന്നേ 2019 ല്‍ എറണാകുളത്ത് വച്ച് പ്രൈഡ് നടന്നു. ഈ ഒമ്പത് വര്‍ഷങ്ങളില്‍ ക്വീര്‍ പ്രൈഡിന്‍റെ സ്വഭാവത്തിലും ആളുകളുടെ മനോഭാവത്തിലും വന്ന മാറ്റങ്ങള്‍?

ക്വീര്‍ പ്രൈഡ് വളരെ സ്വതന്ത്രമായി നിലനില്‍ക്കുന്ന, സംഘടനാ സ്വഭാവമില്ലാത്ത ഒരു കൂട്ടമാണ്. പ്രൈഡിന്‍റെ സമയമാകുമ്പോള്‍ ഒരുപാട് ക്വീര്‍ ആളുകള്‍ ഒരുമിച്ചു വരുകയും കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുകയും ചെയ്യുന്ന രീതിയാണുള്ളത്. 2016 മുതലാണ് ഞാന്‍ ക്വീര്‍ പ്രൈഡില്‍ പങ്കെടുത്തു തുടങ്ങുന്നത്. പ്രൈഡ് വളരെ വലിയ ദൃശ്യതയാണ് ക്വീര്‍ മനുഷ്യര്‍ക്ക് നല്‍കിയത്. മുഖ്യധാര മാധ്യമങ്ങള്‍ക്ക് അവഗണിക്കാന്‍ പറ്റാത്ത വിധത്തില്‍ ഈ കൂട്ടങ്ങള്‍ മാറിക്കഴിഞ്ഞിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ക്വീര്‍ വ്യക്തികള്‍ മാസ്ക് ഉപയോഗിച്ച് മുഖം മറച്ചാണ് പ്രൈഡ് പരേഡുകളില്‍ പങ്കെടുത്തിരുന്നത്. 2019 ല്‍ പത്തു വര്‍ഷം പിന്നിടുമ്പോള്‍ ആത്മാഭിമാനത്തോടെ പ്രൈഡില്‍ പങ്കെടുക്കുന്ന ഒരുപാട് മനുഷ്യരെ നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ട്. പിന്നെ, വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കിയെടുക്കാന്‍ നമുക്ക് പറ്റിയിട്ടുണ്ട്. ആദ്യ കാലങ്ങളില്‍ പ്രൈഡ് എല്ലാവരും ഒത്തുചേരുന്നു, റാലി നടത്തുന്നു, സന്തോഷിക്കുന്നു, പിരിയുന്നു എന്ന മട്ടിലായിരുന്നു. പിന്നീട്, സെമിനാറുകളും കവിയരങ്ങുമൊക്കെയായി ക്വീര്‍ പ്രൈഡ് വിപുലപ്പെടുന്നുണ്ട്. കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാനും ചര്‍ച്ചകളുടെ ഭാഗമാക്കാനും നമുക്ക് സാധിച്ചിട്ടുണ്ട്. ഒരു ആഘോഷ പരിപാടി എന്നതില്‍ നിന്ന് മാറി ആളുകളെ ബോധവല്‍ക്കരിക്കുന്ന തരത്തില്‍, അക്കാദമിക്കായ ചര്‍ച്ചകളുണ്ടാക്കുന്ന തരത്തില്‍ കേരള ക്വീര്‍ പ്രൈഡ് മാറുന്നുണ്ട്. ഇതിനെ പ്രൈഡിന്‍റെ പൊതുസ്വഭാവത്തില്‍ വന്ന പ്രധാനപ്പെട്ട മാറ്റമായാണ് ഞാന്‍ കാണുന്നത്. 


ഏതെങ്കിലും ഒരു ക്വീര്‍ പ്രൈഡ് ഓര്‍മ പങ്കുവയ്ക്കാമോ?

ഞാന്‍ എറണാകുളത്ത് പി. ജി ക്ക് പഠിക്കുമ്പോള്‍ തിരുവനന്തപുരത്ത് വച്ചാണ് ക്വീര്‍ പ്രൈഡ് നടക്കുന്നത്. അന്ന് പ്രൈഡില്‍ നേരിട്ട് പങ്കെടുക്കാനോ, തിരുവനന്തപുരം വരെ യാത്ര ചെയ്യാനോ ഉള്ള ധൈര്യമൊന്നും എനിക്കില്ലായിരുന്നു. തിരുവനന്തപുരത്ത് നടക്കുന്ന പ്രൈഡിനോട് അനുബന്ധിച്ച് കുറച്ച് ആളുകള്‍ എറണാകുളത്ത് റെയിന്‍ബോ വാക്ക് സംഘടിപ്പിച്ചിരുന്നു. ഞാന്‍ ആ പ്രോഗ്രാമില്‍ പങ്കെടുത്തിരുന്നു. ഞാന്‍ അവിടെ ചെല്ലുമ്പോള്‍ എല്ലാവരും പോസ്റ്ററുകളൊക്കെ എഴുതുകയാണ്. അതില്‍ ഒരു പോസ്റ്റര്‍ എനിക്ക് വളരെ ഇഷ്ടമായി. ആണും പെണ്ണും പ്രേമിക്കുന്നത് പോലെ ആണും ആണും പെണ്ണും പെണ്ണും പ്രേമിക്കട്ടെ - അതും കൈയില്‍ പിടിച്ച് ഞാന്‍ തെരുവുകളിലൂടെ നടന്നു. ഈ ചിത്രം മാതൃഭൂമിയില്‍ അച്ചടിച്ചുവരികയും ഫേസ്ബുക്കിലൊക്കെ വൈറലാകുകയും ചെയ്തു. ഇത് കണ്ട് എന്‍റെ ക്ലാസ്സ് മേറ്റ്സ് എന്നെ കളിയാക്കുകയും എന്നെ മിസ് ജെന്‍ഡര്‍ ചെയ്ത് സംസാരിക്കുകയുമൊക്കെ ചെയ്തു. എന്‍റെ ആദ്യത്തെ പ്രൈഡ് ഓര്‍മ അതാണ്. അങ്ങനെ നേരിട്ട് പങ്കെടുക്കാത്ത ഒരു പ്രൈഡ് എന്നെ ജീവിതത്തില്‍ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. ആ വര്‍ഷം തൊട്ട് ക്വീറായിരിക്കുന്നതിലുള്ള അഭിമാനം ഞാന്‍ അനുഭവിക്കുന്നുണ്ടായിരുന്നു. 


ക്വീര്‍ വ്യവഹാരങ്ങള്‍ക്കുള്ളില്‍ ജാതിയെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളുണ്ടാകുന്നുണ്ടോ?

ക്വീര്‍ രാഷ്ട്രീയത്തിനകത്ത് ജാതി കൃത്യമായി അഡ്രസ്സ് ചെയ്യാന്‍ പലപ്പോഴും സാധിക്കുന്നില്ല. നമ്മള്‍ څദളിത് ക്വീര്‍چ എന്ന് സ്വയം വിശേഷിപ്പിക്കുമ്പോള്‍ ڇഎന്തിനാണ് നീ ജാതി പറയുന്നത്ڈ എന്നാണ് ചിലര്‍ ചോദിക്കുന്നത്. കേരളത്തിന്‍റെ സാഹചര്യത്തിലെങ്കിലും ജാതി പ്രവര്‍ത്തിക്കുന്നത് വളരെ പരോക്ഷമായാണ്. നമ്മളെ ഒറ്റപ്പെടുത്തിയും നിറത്തിന്‍റെ പേരിലൊക്കെ കളിയാക്കിയും ഇതിനുള്ളില്‍ തന്നെ ജാതി വിവേചനങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. കുറച്ച് കാലം മുന്നേ വരെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ പേര് മാറ്റുമ്പോള്‍ ജാതി വാല്‍ ചേര്‍ക്കുന്ന പതിവുണ്ടായിരുന്നു. നമ്മളുടെ ഇടപെടല്‍ മൂലം ഈ പ്രവണത കുറഞ്ഞിട്ടുണ്ട്. ജാതിയെ പാടെ തൂത്തുകളയാന്‍ ഒന്നും പറ്റിയില്ലെങ്കിലും ജാതിവാല്‍ ചേര്‍ക്കുന്നതൊരു മോശം പരിപാടിയാണെന്ന് ആളുകള്‍ക്ക് മനസ്സിലായി തുടങ്ങിയിട്ടുണ്ട്. ഇതൊരു മാറ്റമായാണ് ഞാന്‍ മനസ്സിലാക്കുന്നത്. 


ജാതിയും ലൈംഗികതയും ലിംഗതന്മയുമൊക്കെ തമ്മിലുള്ള പരസ്പര ബന്ധങ്ങളെ തിരിച്ചറിയുന്ന വിധത്തില്‍ ഇന്‍റര്‍സെഷണലായ ഒരു കാഴ്ച ചിഞ്ചു രൂപപ്പെടുത്തിയെടുക്കുന്നത് എങ്ങനെയാണ്?

ഇന്‍റര്‍സെഷണലായ രാഷ്ട്രീയമാണ് പറയേണ്ടതെന്ന് ഞാന്‍ മനസ്സിലാക്കുന്നത് ഒരു ദളിതനായതിനാലാണ്, ഒരു ക്വീറായതിനാലാണ്. പുരുഷാധിപത്യത്തിന്‍റെ ചിന്താപദ്ധതികളുടെയും ബ്രാഹ്മണിക് മൂല്യങ്ങളുടെയും ഇരകളാണ് നമ്മളെന്ന് ഞാന്‍ തിരിച്ചറിയുന്നു. നമുക്ക് നേരിടേണ്ടത് ഈ ചിന്താധാരകളെയാണ്. എന്തിനെയാണോ നമ്മള്‍ നേരിടുന്നതെന്ന് മനസ്സിലാക്കിക്കഴിഞ്ഞാല്‍ ഇന്‍റര്‍സെഷണലായിരിക്കാനേ നമുക്ക് കഴിയൂ. 


ഇന്ത്യന്‍ സാഹചര്യത്തില്‍ ഹിന്ദുത്വ വലതു പക്ഷത്തിന് വളരെ എളുപ്പത്തില്‍ ഏറ്റെടുക്കാവുന്ന മട്ടിലാണ് ക്വീര്‍ മുന്നേറ്റങ്ങളുടെ പോക്ക്. ഈ വിമര്‍ശനത്തോട് എങ്ങനെ പ്രതികരിക്കുന്നു? 

ക്വീര്‍ രാഷ്ട്രീയത്തെ ഹിന്ദുത്വത്തില്‍ നിന്ന് വേര്‍തിരിച്ചെടുക്കേണ്ടത് ശ്രമകരമായ പണിയാണ്. അത് ചെയ്യേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തവുമാണ്. ഹിന്ദുത്വത്തോട് ചേര്‍ത്തുവച്ച് ഇതിനെ വായിക്കാന്‍ വളരെ എളുപ്പമുണ്ട്. അതായത്, ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം തന്നെ പല സംസ്ഥാനങ്ങളിലും വിശ്വാസത്തിന്‍റെ ഭാഗമായാണ് നിലനില്‍ക്കുന്നത്. ഇതുകൊണ്ടാണ് രാമായണം, മഹാഭാരതം പോലുള്ള ടെക്സ്റ്റുകളോട് ചേര്‍ത്തുകെട്ടി അമാനുഷികരായി ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ സ്ഥാനപ്പെടുത്താന്‍ ശ്രമങ്ങളുണ്ടാകുന്നത്. ഇത് വളരെ വ്യാജമായ ഒരു സംഗതിയാണ്. ഹിന്ദുത്വയുടെ ഈ തന്ത്രങ്ങളില്‍ നിന്ന് ക്വീര്‍ രാഷ്ട്രീയത്തെ വേര്‍തിരിച്ചെടുക്കേണ്ടത് നമ്മള്‍ ദളിത് ക്വീര്‍-മുസ്ലീം ക്വീര്‍ മനുഷ്യര്‍ ഒരുമിച്ചിരുന്ന് ചെയ്യേണ്ട പണിയാണ്. പലപ്പോഴും നമ്മള്‍ വ്യക്തികളായാണ് നിലനില്‍ക്കുന്നത്. കൃത്യമായി സംഘടിച്ച് ഇതിന് നേരെ നമ്മള്‍ തിരിയേണ്ടതുണ്ട്. പല സംഘടനകളും ചെയ്യാന്‍ മടിക്കുന്ന പണിയാണ് ഇത്. ജാതിക്കെതിരെയും ഹിന്ദുത്വക്കെതിരെയും നിലപാടെടുക്കേണ്ടതിന് നമ്മള്‍ ഇനിയും സംഘടിക്കേണ്ടതുണ്ടെന്നാണ് ഞാന്‍ കരുതുന്നത്. 


നിലവില്‍ ചിഞ്ചു കാലടി സംസ്കൃത സര്‍വകലാശാലയില്‍ തീയറ്റര്‍ വിഭാഗം വിദ്യാര്‍ത്ഥിയാണ്. എങ്ങനെയാണ് ക്യാമ്പസ് അനുഭവം? ഒരു തീയറ്റര്‍ വിദ്യാര്‍ത്ഥി എന്ന നിലയില്‍ ഏത് വിധത്തിലാണ് ക്വീര്‍ വിഷയങ്ങളില്‍ നമുക്ക് ഈ മാധ്യമത്തെ ഉപയോഗപ്പെടുത്താനാകുക? 

~ഒരു യൂണിവേഴ്സിറ്റി അന്തരീക്ഷത്തിലാണ് ഞാന്‍ എന്‍റെ രണ്ടാമത്തെ പി. ജി ചെയ്തത്. തീയറ്റര്‍ പഠിക്കുമ്പോള്‍ ഞാന്‍ ഉദ്ദേശിച്ച കാര്യം ഒരു ദൃശ്യഭാഷ പഠിച്ചെടുക്കുകയെന്നുള്ളതാണ്. ഇതുവരെ പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായ ഒരു ഭാഷ എനിക്ക് വേണ്ടിയിരുന്നു. പ്രസംഗിച്ചും മറ്റുമൊക്കെ മടുത്തു എനിക്ക്. അതില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി എളുപ്പത്തില്‍ ആളുകളോട് സംവദിക്കാവുന്ന ഒരു മാധ്യമമായാണ് ഞാന്‍ ഈ ദൃശ്യഭാഷയെ പരിഗണിക്കുന്നത്.

യൂണിവേഴ്സിറ്റി അന്തരീക്ഷം ഏറെക്കുറെ എനിക്ക് അനുകൂലമായിരുന്നു. പിന്നെ ഇപ്പോള്‍ പണ്ടത്തെ ഒരു സാഹചര്യമേയല്ലല്ലോ. നമ്മളുടെ കൂടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളൊക്കെയും വളരെ മുന്നോട്ട് പോയിട്ടുണ്ട്. എന്‍റെ ചിന്തകളെ മനസ്സിലാക്കുന്ന കൂട്ടുകാരോടൊപ്പം പഠിക്കാന്‍ കഴിഞ്ഞതില്‍ വളരെ സന്തോഷമുണ്ട്. മാത്രമല്ല, തീയറ്റര്‍ ഡിപ്പാര്‍ട്ടുമെന്‍റായതിനാലും ആദ്യമായി തീയറ്റര്‍ പഠിക്കാന്‍ വരുന്ന ഒരു ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയെന്ന നിലയിലും എനിക്ക് വളരെയധികം സ്വീകാര്യത ലഭിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ അവിടെ അതിജീവിക്കാന്‍ എനിക്ക് എളുപ്പമുണ്ടായിരുന്നു. കൂടുതല്‍ അറിയാനും പഠിക്കാനും തന്നെയാണ് ഈ കാലഘട്ടം ചെലവഴിച്ചത്. 


ഭാവിപരിപാടികള്‍ എന്തെല്ലാമാണ്?

ഹയര്‍ സ്റ്റഡീസ് തന്നെയാണ് നോക്കുന്നത്. ജെ. ആര്‍. എഫ് എഴുതി വാങ്ങണം. പി. എച്ച്. ഡി ചെയ്യണമെന്നുണ്ട്. ക്വീര്‍ തീയറ്റര്‍ ഗവേഷണം ചെയ്യണമെന്നാണ് ഞാന്‍ വിചാരിക്കുന്നത്. പ്രായോഗിക രാഷ്ട്രീയത്തില്‍ ഇടപെടണമെന്നുണ്ട്. വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഞാന്‍ പ്രതിനിധാനം ചെയ്യുന്ന കമ്യൂണിറ്റിക്ക് കുറെക്കൂടി ദൃശ്യതയുണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്നാണ് ഞാന്‍ കരുതുന്നത്. 

Share:
മൂല്യസൃതി മാസിക വരിക്കാരാവുക

SUBSCRIBE ONLINE

SUBSCRIBE ONLINE
1 year - 240/- 2 Years - 480/- ,3 Years- 720/-

Moolyasruthi Cover

Moolyasruthi Cover
JUNE 2021

MOOLYASRUTHI MAGAZINE

CHAVARA INSTITUTE

CHAVARA INSTITUTE
ADMISSION STARTED

ADVERTISE HERE

ADVERTISE HERE
Ph : 0484 4863404

Chavara Matrimony

Chavara Matrimony

Popular Posts

Search This Site

Recent Posts